‘ഭാരതീയ ലാവണ്യദര്‍ശനവും മാര്‍ക്‌സിയന്‍ സൗന്ദര്യദര്‍ശനവും മാറ്റുരയ്ക്കുമ്പോള്‍’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച (കേസരി, നവം.29) മുരളി പാറപ്പുറത്തിന്റെ മുഖലേഖനം ഭാരതീയ കലാദര്‍ശനത്തെക്കുറിച്ച് സാധാരണ വായനക്കാര്‍ക്ക് അറിവ് പകരുംവിധമുള്ളതായിരുന്നു. ഒപ്പം, സാഹിത്യത്തിലെ സോഷ്യലിസ്റ്റ് റിയലിസം എന്ന ‘ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ ത്തപ്പുന്ന’ കപട നാട്യങ്ങളെ തുറന്നു കാട്ടുകയുമുണ്ടായി. ദര്‍ശനങ്ങളുടെ ആഴത്തിലുള്ള പഠനമനനങ്ങള്‍ പല കാരണങ്ങളാല്‍ സാദ്ധ്യമാകാത്ത വായനക്കാര്‍ക്ക്, തെളിഞ്ഞ ഭാഷയിലൂടെ ഗഹനവിഷയങ്ങള്‍ പകര്‍ന്നു കിട്ടിയെന്നതാണ് ലേഖനത്തിന്റെ മെച്ചം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പുരോഗമന നാട്യക്കാര്‍ പൊയ്‌വെടിവെച്ച് ശബ്ദമുഖരിതമാക്കിയ, അന്തരീക്ഷത്തില്‍ പൊലിപ്പിച്ചെടുത്ത, നിരര്‍ത്ഥക സിദ്ധാന്തങ്ങളുടെ പൊള്ളത്തരമാണ് മുരളിപാറപ്പുറം പൊളിച്ചടുക്കുന്നത്. ധ്യാനാവസ്ഥയില്‍, സമര്‍പ്പിത മനസ്സോടെ സമീപിക്കേണ്ടുന്ന ഭാരതീയ കാവ്യദര്‍ശനങ്ങളെ തൊലിപ്പുറത്തു മാത്രം കണ്ടറിയുകയും, വാചകക്കസര്‍ത്തുകൊണ്ട് മാര്‍ക്‌സിയന്‍ സൗന്ദര്യദര്‍ശനത്തിന്റെ (അങ്ങനെയൊന്നുണ്ടെങ്കില്‍) ഇല്ലാത്ത മഹത്വം വാഴ്ത്തിപ്പാടുകയും ചെയ്തുകൊണ്ടിരിക്കുന്ന ആസ്ഥാനവിദ്വാന്മാരുടെ ഒടി വിദ്യകള്‍ ലേഖനത്തിലൂടെ കടന്നുപോകുമ്പോള്‍, മനസ്സിലെത്തും. ഈ വിധമുള്ള കള്ളനാണയങ്ങളോടൊപ്പം നാല് പതിറ്റാണ്ടിലേറെ സഹവസിക്കുകയും വൈകിമാത്രം വെളിപാടുണ്ടാകുകയും ചെയ്ത, ഈ കുറിപ്പെഴുതുന്നയാള്‍ക്ക് കൂടെക്കിടന്നതിന്റെ രാപ്പനി പകര്‍ന്നു കിട്ടിയ അനുഭവവുമുണ്ട്. കാവ്യമീമാംസകള്‍ മുന്നോട്ട് വച്ചിട്ടുള്ള ദര്‍ശനങ്ങളുടെ അരിക് തൊടാന്‍ കഴിയാത്തവിധം തൃണസമാനമാണ് പാശ്ചാത്യ-സൗന്ദര്യസിദ്ധാന്തകെട്ടുകാഴ്ചകളെന്ന് ഓര്‍മ്മപ്പെടുത്തുന്ന ലേഖനത്തില്‍, കൃതിയുടെ ജീവരഹസ്യങ്ങളറിയുന്നവനാണ് സഹൃദയന്‍ എന്ന നേരിന് അടിവരയിടുന്നുമുണ്ട്.
എസ്.രാജന്‍ബാബു
കൊല്ലം