Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home യാത്രാവിവരണം

ടിബറ്റിന്റെ ഓര്‍മ്മയില്‍ ഒരു തീര്‍ത്ഥാലയം (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-10)

രതി നാരായണന്‍

Print Edition: 13 December 2019

2500ലധികം ക്ഷേത്രങ്ങളുള്ള സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. അധികം ജനസംഖ്യയില്ലാത്ത 12 ജില്ലകള്‍ മാത്രമുള്ള വിസ്തൃതമായ ഭുപ്രദേശത്തോടുകൂടിയ ഹിമാചല്‍ സഞ്ചാരികളുടെ മോഹഭൂമിയാണ്. മഞ്ഞുമലകള്‍ മൂടിയ വടക്കന്‍ ജില്ലകളില്‍ ഏത് കാലാവസ്ഥയിലും കുളിരാണെങ്കില്‍ തെക്കന്‍ ജില്ലകളില്‍ മിതമായ ചൂടും തണുപ്പുമാണ്. നവംബര്‍ മുതല്‍ ഈ ദേവഭൂമി മഞ്ഞുഭൂമിയായി മാറുകയും ചെയ്യും. കാണാനാഗ്രഹിച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ആദ്യം ബുദ്ധമത ആചാര്യന്‍ ദലൈലാമയുടെ ആശ്രമം ഇടംപിടിച്ചിരുന്നെങ്കിലും ഹിമാചലില്‍ ആദ്യം കാല്‍കുത്തിയത് ധര്‍മശാലയിലായിട്ടും ഏറ്റവും അവസാനമായിരുന്നു ദലൈലാമ ക്ഷേത്രത്തിലെത്താനായത്. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പഞ്ചാബിലെ സുവണക്ഷേത്രവും വാഗ അതിര്‍ത്തിയും സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ആ സന്ദര്‍ശനം. മറ്റെല്ലാ ആനന്ദാനുഭവങ്ങളെയും മറികടന്ന് അവാച്യമായൊരു അധ്യാത്മികാനുഭൂതിയാണ് ആ ബുദ്ധമതക്ഷേത്രം സമ്മാനിച്ചത്.

തലസ്ഥാനനഗരിയായ ഷിംലയില്‍ നിന്ന് 247 കിലോമീറ്റര്‍ അകലെയാണ് ധര്‍മ്മശാല. മണാലിയില്‍ നിന്നും 243 കിലോമീറ്ററും ചണ്ഡീഗഡില്‍ നിന്നും 251 കിലോമീറ്ററും ദല്‍ഹിയില്‍നിന്നും 496 കിലോമീറ്ററും ദൂരമുണ്ട് ധര്‍മശാലയിലേക്ക്. ദിനംപ്രതി നൂറുകണക്കിന് ആത്മീയാന്വേഷകരും വിനോദസഞ്ചാരികളും തേടിയെത്തുന്ന മണ്ണാണിത്. വിനോദസഞ്ചാരികള്‍ക്ക് കാംഗ്ര വാലിയിലേക്കുള്ള പ്രവേശന കവാടമാണ് ധര്‍മശാലയെങ്കില്‍ ആത്മീയാന്വേഷകര്‍ക്ക് ലാമയിലേക്കുള്ള വഴിയാണിത്. ആദ്യദിവസം തന്നെ ദലൈലാമയുടെ ആശ്രമത്തിന്റെ കാര്യം ബിനുവിനോട് പറഞ്ഞിരുന്നെങ്കിലും ആര്‍മി ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വലിയ ദൂരമില്ലാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആകാമല്ലോ എന്നോര്‍ത്ത് ആ യാത്ര മാറ്റി മാറ്റിവച്ചു. ധര്‍മശാലയിലെ മക്ലിയോഡ് ഗഞ്ചിലാണ് ആശ്രമം സ്ഥിതിചെയ്യുന്നത്. നല്ലൊരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് മക്‌ലിയോഡ് ഗഞ്ച്. ദേവദാരുകാടിനുള്ളിലെ ഡാല്‍ തടാകവും മലനിരകളില്‍ നിന്ന് കുതിച്ചെത്തുന്ന വെള്ളച്ചാട്ടവുമായിരുന്നു ഏറ്റവും ഹൃദ്യം. അവധിദിവസമായതിനാല്‍ ബിനുവും കുടുംബവും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. വെള്ളച്ചാട്ടം മാത്രമായി കാണാന്‍ പോകണോ എന്ന് എല്ലാവര്‍ക്കും മടിയുണ്ടായിരുന്നു. റോഡ് മുറിച്ചുകടന്ന് ചെറിയ മാര്‍ക്കറ്റിലൂടെ മക്ലിയോഡ് ഗഞ്ച് വാട്ടര്‍ ഫാള്‍ മലനിരയിലേക്ക് കടന്നപ്പോള്‍ ഹൃദയം നിശ്ചമായിപ്പോകുന്ന കാഴ്ചയായിരുന്നു പ്രകൃതി അവിടെ ഒരുക്കിയിരുന്നത്. വിടര്‍ന്ന് വിശാലമായി വളഞ്ഞും തിരിഞ്ഞും കിടക്കുന്ന രണ്ട് കൂറ്റന്‍ മലകള്‍ക്കിടയില്‍ പരന്ന് നിറഞ്ഞ് സ്വച്ഛമായൊരു നദിയൊഴുകിനീങ്ങുന്നു. ഓരം ചേര്‍ന്നുള്ള പടിക്കെട്ടുകള്‍ കയറി മുകളിലേക്ക് കടക്കുമ്പോള്‍ അല്‍പ്പം ദൂരെയായി കുതിച്ചുവീഴുന്ന വെള്ളച്ചാട്ടം കാണാന്‍ തുടങ്ങി.

ആര്‍ത്തലച്ചുവീണൊഴുകുന്ന വെള്ളത്തിന് തൊട്ടാല്‍ മരവിപ്പിക്കുന്ന തണുപ്പാണ്. തണുപ്പ് ഒരു പരിധി കഴിഞ്ഞാല്‍ പൊള്ളുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര സഞ്ചാരത്തിന്റെ ഒരു ലക്കത്തില്‍ പറഞ്ഞത് കൗതുകത്തോടെ കേട്ടിട്ടുണ്ട്. അത് എത്ര നേരാണെന്ന് ആ ചെറിയ നദിയിലെ ജലം തെളിയിച്ചു തന്നു, അഗ്‌നിയില്‍ ചവിട്ടുന്നതുപോലെയാണ് നദിയൊന്ന് മുറിച്ചുകടക്കുന്നത്. പൊള്ളുന്ന തണുപ്പ്. ഇത്രയും നിശബ്ദസുന്ദരമാണോ ഈ ലോകമെന്ന് അതിശയിപ്പിക്കുന്നതാണ് ഹിമാചലിലെ പല ഭൂപ്രദേശങ്ങളും. അത്തരത്തില്‍ ഒരു അനുഭവമായിരുന്നു ആ മലനിരകളിലെ സായംസന്ധ്യ പകര്‍ന്നു തന്നത്. നോക്കിനില്‍ക്കെ അന്തരീക്ഷം മൂടിക്കെട്ടി ശക്തമായ കാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങി. പെരുമഴ പെയ്താല്‍ നനഞ്ഞു കുളിക്കുകയയല്ലാതെ മറ്റൊരു മാര്‍ഗമില്ല. വെള്ളച്ചാട്ടത്തിന് സമീപത്തായി ഒരു ചെറിയ ചായക്കട മാത്രമാണുള്ളത്. അധികം ആളുകളെത്തുന്നതിന് മുമ്പ് ആ ചെറിയ കടയ്ക്കുള്ളിലേക്ക് കയറി സുരക്ഷിതരായപ്പോള്‍ ബിനു എല്ലാവര്‍ക്കും ചായക്ക് ഓര്‍ഡര്‍ നല്‍കി. പെയ്തു നിറയാനാകാതെ കാറ്റ് പറത്തിക്കൊണ്ടുപോകുന്ന മഴത്തുള്ളികളെയും നോക്കി ചൂടുചായ കുടിച്ചിരിക്കുമ്പോള്‍ വീണ്ടും അതേ കാഴ്ച… ഡല്‍ഹൗസിയിലെ ദേവദാരു വനത്തിലെപ്പോലെ തൊട്ടുമുന്നിലേക്ക് ചെറിയ മഞ്ഞ് കഷ്ണങ്ങള്‍ തുരുതുരാ വീഴുകയാണ്. ചാറ്റല്‍മഴ കണക്കിലെടുക്കാതെ സുബി പുറത്തിറങ്ങി കൈകള്‍ നീട്ടി മഞ്ഞുകഷ്ണങ്ങള്‍ ഏറ്റുവാങ്ങാന്‍ തുടങ്ങിയപ്പോള്‍ ആ കൊതിപ്പിക്കുന്ന കാഴ്ചയുടെ പ്രലോഭനത്തില്‍ കൂടെച്ചേരാതിരിക്കാനാകുമായിരുന്നില്ല. വീശിയടിക്കുന്ന കാറ്റും മഴയും തണുപ്പും വകവയ്ക്കാതെ മലമുകളില്‍ നിന്ന് ആകാശത്തിലേക്ക് മുഖമുയര്‍ത്തി മഞ്ഞിന്‍തരികള്‍ ഏറ്റുവാങ്ങുക എന്നത് എന്തൊരു ആനന്ദമാണ്.

ചാറ്റമഴയും കാറ്റും മഞ്ഞുകഷ്ണങ്ങളുമായി മഴ ഒഴിഞ്ഞുമാറി എവിടേക്കോ പോയപ്പോള്‍ വീണ്ടും മലകളില്‍ വെയില്‍ തിളങ്ങാന്‍ തുടങ്ങി. രണ്ട് വന്‍മതിലുകള്‍ക്കിടയില്‍ താഴ്ച്ചയിലാണ് നദിയൊഴുകുന്നത്. കരിങ്കല്‍പ്പടികളിറങ്ങി താഴേക്ക് പോയാല്‍ അധികം നീരൊഴുക്കില്ലാത്ത നദിയുടെ മാറിലെ വലിയ പാറകളില്‍ ഇരുന്നും കിടന്നും ആകാശം കാണാം. രണ്ട് വശങ്ങളിലും ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍മലകളോട് സംസാരിക്കാം. മലമുകളിലെ പേരറിയാത്ത പൂച്ചെടികളുടെ മനോഹാരിത കണ്ട് മനസ്സ് കുളിര്‍പ്പിക്കാം. പക്ഷേ നേരം സന്ധ്യയാകുന്നതിനാല്‍ കുട്ടികളെയും കൂട്ടി അപകടം പിടിച്ച പടിക്കെട്ടുകളിറങ്ങുക ശ്രമകരമായിരുന്നു. ഇതിനിടയില്‍ ഇളയകുട്ടിയുമായി സുബി കല്ലില്‍ തട്ടി മറിഞ്ഞുവീഴുകയും ചെയ്തു. കൈവരിയില്ലാത്ത പ്രദേശത്ത് നിന്ന് താഴെ ആഴക്കുഴിയിലേക്ക് വീഴാഞ്ഞത് ആരുടെയോ ഭാഗ്യം. അതോടെ എല്ലാവരും ടെന്‍ഷനിലായി. വെളിച്ചം മങ്ങും മുമ്പ് തിരിച്ചിറങ്ങി ടൗണിലെത്തിയാല്‍ മതിയെന്നായി. അതേസമയം ജീവിതപ്രാരാബ്ധങ്ങളുടെ ആശങ്കകള്‍ വിലക്കുകള്‍ തീര്‍ക്കാത്ത ചെറുപ്പത്തിന്റെ കരുത്തില്‍ താഴെ നദിയിലെ പാറക്കെട്ടുകളില്‍ ഇരുന്നും കിടന്നും തണുത്തുറഞ്ഞ വെള്ളത്തില്‍ കളിച്ചും തമാശ പറഞ്ഞ് ഉറക്കെ കൂകിയും ചിരിച്ചും കൂട്ടമായി യൗവനം ആഘോഷിക്കുന്നവരുമുണ്ടായിരുന്നു. അപ്പോഴും തോന്നി ഉള്ളില്‍ പഴയ നഷ്ടബോധം, ഇതുപോലൊരു ചെറുപ്പത്തിന്റെ തുടക്കത്തില്‍ ഇഷ്ടജനങ്ങള്‍ക്കൊപ്പം ഈ വഴി വരാനാകാതെ പോയല്ലോ…

ധര്‍മശാലയിലെ മറ്റ് പ്രധാനആകര്‍ഷണങ്ങളിലൊന്നാണ് കുന്നുകള്‍ക്ക് നടുവിലെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം. ലോക്കല്‍ ക്രിക്കറ്റ് ടീമുകള്‍ മുതല്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ വരെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ഒന്നായാണ് ഈ സ്റ്റേഡിയം കണക്കാക്കപ്പെടുന്നത്.

ഹിമാചലില്‍ എത്തി പത്താംദിവസം രാത്രിയിലാണ് തിരികെ പോകേണ്ടത്. ദലൈലാമയുടെ ആശ്രമത്തിലേക്കുള്ള സന്ദര്‍ശനം അന്ന് പകലാകാമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. ബുദ്ധമതാചാര്യനെ നേരിട്ട് കാണാനുള്ള ശ്രമം ഇതിനിടയ്ക്ക് ബിനു നടത്തിയിരുന്നു, ആര്‍മി ക്വാമ്പിലെ ഉയര്‍ന്ന ഓഫീസര്‍ വഴി നടത്തിയ ശ്രമത്തെത്തുടര്‍ന്ന് ഇരുപതാം തീയതിക്ക ്‌ശേഷം കാണാനായോക്കുമെന്ന സൂചന ലഭിച്ചു. പന്ത്രണ്ടാം തീയതി രാത്രിയില്‍ തിരികെ പോരുമെന്നതിനാല്‍ അത് നടക്കില്ലെന്ന് ഉറപ്പായി. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ലാമയെ വിമാന മാര്‍ഗം ദല്‍ഹിയിലെ ആശുപത്രിയിലെത്തിച്ചതും ചികിത്സക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടതുമൊക്കെ പത്രത്തില്‍ വായിച്ചിരുന്നു. ലാമ രണ്ട് തവണ ആശുപത്രിയിലായപ്പോള്‍ തന്നെ അടുത്ത ലാമയെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ നിശ്ചയിക്കുന്ന ആളായിരിക്കണം അടുത്ത ലാമയെന്ന ചൈനയുടെ പ്രസ്താവനയോട് പുച്ഛം തോന്നി. ആയിരക്കണക്കിന് വരുന്ന ഒരു ജനതയുടെ വിശ്വാസം അധികാരം കൊണ്ട് വിലയ്ക്ക് വാങ്ങാനാകുമെന്ന ചൈനയുടെ അഹങ്കാരത്തിന് ആര് മറുപടി നല്‍കാന്‍. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് അധികം ദൂരമില്ലാത്തതിനാല്‍ സ്‌കൂട്ടറിലാണ് ദലൈലാമയുടെ ഇരിപ്പിടമെന്നറിയപ്പെടുന്ന മക്‌ലിയോഡ് ഗഞ്ചിലേക്ക് യാത്രതിരിച്ചത്. സ്‌കൂട്ടറില്‍ വളവും തിരിവുമുള്ള മല കയറ്റം രസകരമായിരുന്നു. ധര്‍മശാല വിടാന്‍ മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു എന്ന ഓര്‍മ പക്ഷേ അലോസരപ്പെടുത്തി. കുത്തനെയുള്ള റോഡ് കയറാന്‍ കൈനറ്റിക് ഹോണ്ടക്ക് ആവതില്ലാത്തതിനാല്‍ മറ്റൊരു വഴിയിലൂടെ ചുറ്റിക്കറങ്ങി ഒരു മണിക്കൂറെടുത്താണ് ആശ്രമത്തിലെത്തിയത്. ഇടയ്ക്ക് സമയക്കുറവ് മൂലം ആ യാത്ര ഉപേക്ഷിച്ചാലോ എന്നുവരെ ആലോചിക്കേണ്ടി വന്നു. എന്തായാലും ഇപ്പോഴെത്തും എന്ന ബിനുവിന്റെ ആവര്‍ത്തിച്ചുള്ള ഉറപ്പിന്‍മേല്‍ യാത്ര തുടര്‍ന്നു.

മക്ലിയോഡ് ഗഞ്ച്‌

ലാമമാരുടെ നാട് എന്ന വിശേഷണം അന്വര്‍ത്ഥമാക്കി മെറൂണ്‍ വസ്ത്രധാരികളായ ബുദ്ധമതാനുയായികള്‍ യാത്രയിലൂടനീളം പ്രത്യക്ഷരായിക്കൊണ്ടിരുന്നു. അവസാനം സുഗ്ലഖാങ് ക്ഷേത്രം എന്നറിയപ്പെടുന്ന ബുദ്ധമത ക്ഷേത്രത്തിന് മുന്നിലെത്തി. ലാമയുടെ വസതിക്ക് സമീപത്തായാണ് ക്ഷേത്രം. ദലൈലാമ ആധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തുന്നതും ഭക്തരെ അനുഗ്രഹിക്കുന്നതുമൊക്കെ ഈ ക്ഷേത്രത്തിലെത്തിയാണ്. അതുകൊണ്ടാണ് ദലൈലാമ ക്ഷേത്രമെന്ന് പൊതുവെ ഇതറിയപ്പെടുന്നത്. ഗേറ്റ് കടന്ന് ക്ഷേത്രത്തിനുള്ളിലേക്ക് കടന്നപ്പോള്‍ സ്വാഗതം ചെയ്തത് പരിപൂര്‍ണനിശബ്ദതയാണ്. ഉറക്കെ ജപിച്ച് പ്രാര്‍ത്ഥിക്കുന്നവരല്ല മറിച്ച് ശാന്തമായി ഓരോ മൂലകളില്‍ ധ്യാനിച്ചിരിക്കുന്നവരെ പലയിടത്തും കണ്ടു. ബുദ്ധമതകേന്ദ്രങ്ങളില്‍ സാധാരണമായ പ്രേയര്‍വീല്‍സ് ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്നവരുമുണ്ട്.

ക്ഷേത്രത്തിനുള്ളില്‍ ധ്യാനാവസ്ഥയില്‍ ഇരിക്കുന്ന ബുദ്ധന്റെ വലിയ പ്രതിമയുണ്ട്. അതിന് മുന്നിലായി ആളുകള്‍ക്ക് ധ്യാനിക്കാന്‍ ഒരു വലിയ ഹാളുമുണ്ട്.

അതുവരെയുണ്ടായിരുന്ന എല്ലാ തിരക്കും ക്ഷണനേരം കൊണ്ട് മറന്ന് മനസ്സ് ശാന്തമായി. പ്രത്യേകിച്ച് പ്രാര്‍ത്ഥനകളൊന്നും നടത്താതെ, അഞ്ച് മിനിട്ട് സ്വസ്ഥമായി ഒരിടത്ത് ഇരിക്കുകപോലും ചെയ്യാതെ മനസ്സ് ധ്യാനാവസ്ഥിലേക്ക് കടന്നതുപോലെ. പരസ്പരം എന്തെങ്കിലും സംസാരിക്കാന്‍ പോലും തോന്നാതെ മൂന്നുപേരും നിശബ്ദരായി നടക്കുകയാണ്. നിര്‍ത്താതെ സാഷ്ടാംഗനമസ്‌കാരം ചെയ്യുന്നവരും അവര്‍ക്കരുകില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നവരുമായി മുയല്‍ക്കുഞ്ഞിനെപ്പോലെ ശാന്തരായ മനുഷ്യരായിരുന്നു ദലൈലാമ ക്ഷേത്രത്തിനുള്ളില്‍. ഒരു പകല്‍ മുഴുവന്‍ ആ ധ്യാനകേന്ദ്രത്തിന്റെ ഏതെങ്കിലും മൂലയില്‍ ഒരക്ഷരം മിണ്ടാതെയിരുന്ന് അതീന്ദ്രിയമായ ആ ഊര്‍ജ്ജം ഏറ്റുവാങ്ങണമെന്ന് തോന്നി. ഇത്രയും വൈകിയെത്തിയതിന് സ്വയം ശപിക്കുകയും ചെയ്തു. മനസ്സിനെ ഇല്ലാതാക്കുന്ന മാന്ത്രികതയുണ്ടോ ആ ധ്യാനക്ഷേത്രത്തിനെന്ന് പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. തിരിച്ചിറങ്ങിയപ്പോള്‍ മൂന്നുപേര്‍ക്കും പറയാനുണ്ടായിരുന്നതും ആ അദൃശ്യ ഊര്‍ജ്ജപ്രവാഹത്തെക്കുറിച്ച് തന്നെയായിരുന്നു.

ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ച് പാക്കിംഗ് കഴിഞ്ഞപ്പോള്‍ ബസ് പുറപ്പെടുന്ന സമയമായി. തിരക്കിട്ട് സാധനങ്ങളുമായി ഇറങ്ങി ബസ് സ്റ്റാന്റിലെത്തിയപ്പോള്‍ ദല്‍ഹി ബസ് പുറപ്പെടാന്‍ തയ്യാറായി കിടക്കുന്നു. വാക്കുകള്‍ കൊണ്ട് പറഞ്ഞുതീര്‍ക്കാവുന്ന വികാരമായിരുന്നില്ല ബിനുവും ഭാര്യ സുബിയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന ആ ചെറിയ സ്‌നേഹക്കൂട് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ നിറകണ്ണുകളോടെയായിരുന്നു യാത്ര പറച്ചില്‍. അല്‍പ്പസമയത്തിനകം ബസ്പുറപ്പെട്ടു. ഇങ്ങോട്ടുവന്നപ്പോഴുണ്ടായിരുന്ന സൗകര്യങ്ങളൊന്നുമില്ല, കാലൊന്ന് നീട്ടി വയ്ക്കാന്‍ പോലുമാകില്ല. പക്ഷേ പറഞ്ഞറിയിക്കാനാകാത്ത അനുഭവങ്ങള്‍ ഓര്‍മയില്‍ നിരക്കുമ്പോള്‍ അതൊന്നും വലിയ കാര്യമായി തോന്നിയില്ല. ചിന്തിക്കാന്‍ എന്തെല്ലാം വിഷയങ്ങളാണ് മനസ്സില്‍. വന്നിറങ്ങിയപ്പോള്‍ അടിമുടി പൂത്ത് നിന്ന് സ്വാഗതം ചെയ്ത നീലവാകമരങ്ങള്‍..പച്ചമലകള്‍ക്കിടയില്‍ കത്തിജ്വലിച്ചുനിന്ന് എന്നെ നോക്കൂ എന്ന് ആജ്ഞാപിക്കുന്ന ഓറഞ്ച് പൂക്കള്‍, മുല്ലവള്ളിപോലെ പടര്‍ന്നുകയറി പൂത്തുലഞ്ഞുനില്‍ക്കുന്ന ചുവന്ന റോസച്ചെടികള്‍..നിരനിരയായി നില്‍ക്കുന്ന ആപ്പിള്‍മരങ്ങള്‍.. അങ്ങനെ ചെടികളും പൂക്കളുമായി എത്രയെത്ര കാഴ്ചകള്‍.

ഡല്‍ഹൗസിയിലെ യാത്രയ്ക്കിടയില്‍ ഛര്‍ദ്ദിച്ച് അവശയായി ഉടുത്തിരുന്ന വസ്ത്രങ്ങള്‍ പോലും വൃത്തികേടായി ധര്‍മസങ്കടത്തില്‍പ്പെട്ട് ഉടുതുണിയൊന്ന് കഴുകിയുടുക്കാന്‍ സൗകര്യം തേടിയലഞ്ഞപ്പോള്‍ ദൈവത്തെപ്പോലെ മുന്നിലെത്തി സ്വന്തം ഓഫീസ് ബാത്ത്‌റൂമിന്റെ താക്കോല്‍ കയ്യില്‍ തന്ന പേരറിയാത്ത മനുഷ്യന്‍.. മണികരണയില്‍ കൈകള്‍ ചൂണ്ടി എന്തോ പറയുന്നതിനിടെ അപ്രതീക്ഷിതമായി മുന്നില്‍ചാടി കൈവിരല്‍ സ്വന്തം കണ്ണില്‍ കുത്തിത്തറച്ചിട്ടും ഒരക്ഷരംകൊണ്ടുപോലും മുഷിവ് കാണിക്കാതെ സ്‌നേഹത്തോടെ ചിരിച്ച കൗമാരക്കാരന്‍..അങ്ങനെ ചില നന്‍മ മനസ്സുകളും ഹൃദയത്തിലേറ്റിയാണ് തിരികെ യാത്ര. ആദ്യദിവസം ആര്‍മി ക്യാമ്പില്‍ നടക്കാനിറങ്ങിയപ്പോള്‍ ദൂരെ പുകയുയരുന്നത് കണ്ടിരുന്നു. പിന്നീടുള്ള യാത്രകളില്‍ ആ കാട് നിന്നു കത്തുന്നത് വളരെ അടുത്തുനിന്ന് കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഇത്രയും ആര്‍മിക്യാമ്പുകളുള്ള നാട്ടില്‍ ഈ കാടിനെ രക്ഷിക്കാന്‍ ആരുമില്ലേ എന്ന് ഭര്‍ത്താവ് ബിനുവിനോട് ചോദിക്കുന്നത് കേട്ടിരുന്നു. പര്‍വ്വതമുകളിലെ കാറ്റിനെപിടിച്ചുനിര്‍ത്താനാകാത്തതുപോലെ മലമുകളിലെ ഈ തീയിനെയും തടയാനാകില്ലത്രെ. അങ്ങനെ ഓരോന്നോര്‍ത്തിരുന്നപ്പോള്‍ ഉറക്കം വന്നതേയില്ല.

വാസ്തവത്തില്‍ ഒരു മാസം ഇവിടെ അലഞ്ഞുതിരിഞ്ഞ് നടക്കണമായിരുന്നെന്ന് മനസ്സ് പറഞ്ഞു. കാറു വേണ്ട, ബിനുവിന്റെ ക്വാര്‍ട്ടേഴ്‌സ് വേണ്ട..ബസിലാകാം യാത്ര. മലമുകളിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്കുള്ള ഏകാന്തമായ വഴികളിലൂടെ നടന്ന് കുന്നിന്‍മുകളിലും നദിക്കരയിലും ചുരുണ്ടുകിടന്നുറങ്ങി ഈ ദേവഭൂമിയെ അത്രയും അടുത്തറിയേണ്ടിയിരുന്നു. അതിനായി ഒരു തിരിച്ചുവരവുണ്ടാകുമോ ഇനി? ഒരിക്കല്‍കൂടി വരുമെന്ന് ഉറപ്പില്ലാതെയാണ് മടങ്ങുന്നത്. എങ്കിലും വെറുതേ ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ? ദേവസഞ്ചാരങ്ങളുടെ ഓര്‍മപുസ്തകം തുറക്കുമ്പോഴൊക്കെ വെറുതെ താലോലിക്കാവുന്ന ഒരു സ്വപ്‌നമായി എന്നും അത് മനസ്സിലുണ്ടാകട്ടെ..

(അവസാനിച്ചു)

Tags: ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍
Share1TweetSendShare

Related Posts

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

ക്ഷേത്രഗോപുരം

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

നേതാജിയും ഐഎന്‍എയും (പൂര്‍ബ്ബശ്രീകള്‍ 7)

മണിപ്പൂര്‍ വിശേഷങ്ങള്‍ (പൂര്‍ബ്ബശ്രീകള്‍ 6)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies