ആദ്യ ചിത്രമായ ‘സ്വപ്‌നാടനം’ മുതല്‍ ‘ഈ കണ്ണികൂടി’ എന്ന സിനിമവരെ പ്രമേയ സ്വീകരണത്തിലും ആവിഷ്‌കാരത്തിലും പുതുമകള്‍ കൊണ്ടുവരികയും, കാഴ്ചകളെ നിരന്തരം നവീകരിക്കുകയും ചെയ്ത സംവിധായകനായിരുന്നു കെ.ജി. ജോര്‍ജ്. സിനിമയെ അക്കാദമിക്കായി പഠിച്ചശേഷം മായ എന്ന ചിത്രത്തില്‍ രാമു കാര്യാട്ടിനൊപ്പം പ്രവര്‍ത്തിച്ചും, കാര്യാട്ടിന്റെ തന്നെ നെല്ല് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയും സിനിമാരംഗത്തേക്കുവന്ന ഈ സംവിധായകന്റെ ഓരോ ചിത്രവും ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ പ്രതിഭയുടെ പ്രഖ്യാപനങ്ങളാണ്.
മലയാളത്തിലെ ആദ്യ മനഃശാസ്ത്ര സിനിമയായ സ്വപ്‌നാടനം (1976), പത്മരാജന്റെ തിരക്കഥയില്‍ എടുത്ത രാപ്പാടികളുടെ ഗാഥ (1978), ജോര്‍ജ് ഓണക്കൂറിന്റെ കഥ സിനിമയാക്കിയ ഉള്‍ക്കടല്‍ (1979), സര്‍ക്കസിലെ കുള്ളന്മാരുടെ കഥ പറയുന്ന മേള (1980), പി.ജെ.ആന്റണിയുടെ കഥയിലെടുത്ത കോലങ്ങള്‍ (1981), മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമയായ യവനിക (1985), പ്രശസ്തിയുടെ കൊടുമുടി കയറിക്കൊണ്ടിരിക്കെ ജീവിതം ദുരൂഹമായി അവസാനിച്ച ശോഭ എന്ന നടിയുടെ കഥപറയുന്ന ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് (1989), വ്യത്യസ്തമായ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകളില്‍ ജീവിക്കുന്ന മൂന്നു സ്ത്രീകള്‍ ഒരേപോലെ നേരിടുന്ന ഗാര്‍ഹികാതിക്രമങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ആദാമിന്റെ വാരിയെല്ല് (1984), ഇതിഹാസ പുരാണങ്ങളിലെ വേരുകള്‍ നല്‍കിയ കാരിക്കേച്ചറുകളായി അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ എണ്‍പതുകളിലെ കേരളരാഷ്ട്രീയം എത്തിനില്‍ക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്ന പഞ്ചവടിപ്പാലം (1984), അടിയന്തരാവസ്ഥയിലെ രാഷ്ട്രീയാന്തരീക്ഷം വ്യക്തികളെ ബാധിക്കുന്നത് എങ്ങനെയെന്ന് അതിസൂക്ഷ്മമായി അന്വേഷിക്കുന്ന ഇരകള്‍ (1985), കഥയും കഥാപാത്രങ്ങളും ഇഴുകിച്ചേര്‍ന്ന ക്രാഫ്റ്റ് വെളിപ്പെടുത്തുന്ന കഥയ്ക്കു പിന്നില്‍ (1987), ഒരു കഥാപാത്രത്തിന്റെ സാധ്യതയിലേക്ക് അവരറിയാതെ കടന്നുകയറുന്ന മറ്റൊരാള്‍ (1988), കുറ്റാന്വേഷണത്തിന്റെ സങ്കീര്‍ണതകളിലേക്ക് പ്രേക്ഷകരെ അത്ഭുതകരമായി കൂട്ടിക്കൊണ്ടുപോകുന്ന ഈ കണ്ണികൂടി (1998) എന്നീ സിനിമകള്‍ കെ.ജി. ജോര്‍ജ് എന്ന സംവിധായകന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ യവനിക വീഴാത്ത കാഴ്ചാനുഭവങ്ങളാണ്.
മലയാളത്തിലെ അതിശക്തമായ സ്ത്രീപക്ഷ സിനിമയാണ് ആദാമിന്റെ വാരിയെല്ല്. ശ്രീവിദ്യയും സുഹാസിനിയും സൂര്യയും അവതരിപ്പിച്ച ഈ സിനിമയിലെ കഥാപാത്രങ്ങള്‍ അതിനു മുന്‍പും പിന്‍പും മലയാള സിനിമ കണ്ടിട്ടില്ലെന്നു പറയാം. ഈ ചിത്രം അവസാനിക്കുന്നത് ഒരുപക്ഷേ ലോകത്തെ മറ്റൊരു സിനിമയിലും കാണാത്ത ദൃശ്യത്തിലാണ്. അഗതി മന്ദിരത്തില്‍ കഴിയേണ്ടിവരുന്ന സൂര്യയുടെ കഥാപാത്രം മറ്റ് അന്തേവാസികളെയും കൂട്ടി ഓടിരക്ഷപ്പെടുന്നതിനിടെ സിനിമ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സംവിധായകനെയും ക്യാമറാമാനെയും മറികടന്ന് മുന്നേറുകയാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന വ്യക്തിപരവും മനഃശാസ്ത്രപരവും തൊഴില്‍പരവുമൊക്കെയായ അവസ്ഥകളില്‍നിന്ന് സ്ത്രീകള്‍ സ്വയം വിമോചനം നേടേണ്ടതുണ്ടെന്ന് വിളിച്ചുപറയുകയാണ് ഈ സിനിമ. ഒപ്പം സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളും അവര്‍ നേരിടുന്ന സങ്കടങ്ങളും സത്യസന്ധമായി ആവിഷ്‌കരിക്കാന്‍ കഴിയുന്ന വിധത്തില്‍ സിനിമയുടെ ചട്ടക്കൂട് പൊളിച്ചെഴുതണമെന്ന സന്ദേശവും സംവിധായകന്‍ നല്‍കുന്നു. ജോര്‍ജിന് മാത്രം ചിന്തിക്കാന്‍ കഴിയുന്ന ഒന്നാണിത്.
കൃത്യവും വിട്ടുവീഴ്ചയില്ലാത്തതുമായ സിനിമാ സങ്കല്‍പ്പങ്ങളാണ് കെ.ജി.ജോര്‍ജിനെ നയിച്ചത്. ജോര്‍ജിന്റെ പല ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ ആവിഷ്‌കരിച്ചത് മമ്മൂട്ടിയാണ്. പക്ഷേ ‘മേള’ എന്ന തന്റെ ചിത്രത്തിലൂടെ കടന്നുവന്ന മമ്മൂട്ടിയെ അഭിനേതാവായല്ലാതെ ഒരു നായകനായി ജോര്‍ജ് കണ്ടിട്ടില്ല. യവനികയിലെ സി.ഐ.ജേക്കബ് എന്ന കഥാപാത്രത്തിന്റെ വിജയവും അതാണ്. താരങ്ങള്‍ക്കുവേണ്ടി സിനിമയെടുക്കുന്ന രീതി ജോര്‍ജിന് അന്യമായിരുന്നു. കഥാപാത്രങ്ങളെ ശക്തമായി അവതരിപ്പിക്കാന്‍ നടീനടന്മാരുടെ അഭിനയശേഷി ഉപയോഗിക്കുകയായിരുന്നു. ഇതിനാലാവാം ‘ഈ കണ്ണികൂടി’ എന്ന ചിത്രത്തില്‍ സായ്കുമാര്‍ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വേഷം യവനികയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കാള്‍ ഒരുപടി മുന്നില്‍നില്‍ക്കുന്നത്.
കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ചുറ്റുപാടുകളിലാണ് ജോര്‍ജിന്റെ എല്ലാ സിനിമകളും സംഭവിക്കുന്നത്. മറ്റു ഭാഷകളില്‍ സിനിമ ചെയ്യാന്‍ താല്‍പ്പര്യം കാണിച്ചില്ല. വ്യക്തിയായ മനുഷ്യന്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ വന്നുപെടുന്നതിന്റെ കാഴ്ചകളാണ് ജോര്‍ജ് തേടിയത്. ഇത് ഒരു പരിമിതിയായിരുന്നില്ല. ഇന്ത്യന്‍ സിനിമകള്‍ എന്ന വിവക്ഷയില്‍ ഉള്‍പ്പെടുത്താന്‍ പലരും തയ്യാറായില്ലെങ്കിലും ജോര്‍ജിന്റെ സിനിമ അതും അതിലപ്പുറവും ആയിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിതാവും അധ്യാപകനുമായിരുന്ന ജോര്‍ജിന്റെ ‘യവനിക’ അവിടെ പാഠപുസ്തകമായി എന്നത് ഇതിനു തെളിവാണ്. ജപ്പാനിലെയും ചിലിയിലെയും റഷ്യയിലെയും ക്യൂബയിലെയും ഇറാനിലെയുമൊക്കെ സിനിമകളെയും സംവിധായകരെയും കൊണ്ടാടിയ മലയാള നിരൂപകര്‍ ജോര്‍ജിന്റെ സിനിമകളിലേക്കും ക്രാഫ്റ്റിലേക്കും അധികമൊന്നും കടന്നുകയറിയില്ല. ഒരുതരം കോംപ്ലക്‌സ് എന്നല്ലാതെ എന്തുപറയാന്‍.
സിനിമയെ ഇത്ര സത്യസന്ധമായി സമീപിച്ച സംവിധായകര്‍ ഇന്ത്യന്‍ സിനിമയില്‍ ചുരുക്കമായിരിക്കും. മലയാളത്തിന്റെ കാര്യമെടുത്താല്‍ ഫിലിംമേക്കര്‍ എന്നു പറയാവുന്നവരുടെ സ്ഥിതിയും ഇതുതന്നെയാണ്. പ്രദര്‍ശന വിജയം നേടുകയും പണം വാരുകയുമൊക്കെ ചെയ്ത സിനിമകള്‍ നിരവധിയുണ്ട്. എന്നാല്‍ സിനിമ എന്ന കലയെ വഞ്ചിക്കുകയോ ഒത്തുതീര്‍പ്പുകള്‍ക്ക് നില്‍ക്കുകയോ ചെയ്യാത്ത ചിത്രങ്ങളാണ് ജോര്‍ജ് എടുത്തത്. ഏറ്റവുമൊടുവില്‍ എടുത്ത ‘ഇലവങ്കോട് ദേശം’ മാത്രമാണ് ഇതിന് അപവാദം. സ്റ്റാര്‍ഡമിന്റെ ഇടപെടലുകള്‍ ഈ സിനിമയെ എങ്ങനെയൊക്കെയാണ് അധഃപതിപ്പിച്ചതെന്ന് സംവിധായകന്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. മഹാനഗരം എന്ന ജനപ്രിയ സിനിമ നിര്‍മ്മിച്ചത് ജോര്‍ജ് ആണെങ്കിലും അതിന്റെ സംവിധാനത്തില്‍നിന്ന് മാറിനിന്നത് തന്റെ സിനിമാ സങ്കല്‍പ്പങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ പറ്റാത്തതുകൊണ്ടാണ്.
വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥയില്‍ എടുത്ത പഞ്ചവടിപ്പാലം എന്ന അതിശക്തമായ സറ്റയര്‍ സിനിമ കേരള രാഷ്ട്രീയത്തിലെ അഴിമതിയെയാണ് ദൃശ്യവല്‍ക്കരിക്കുന്നത്. കക്ഷിരാഷ്ട്രീയ വേര്‍തിരിവുകള്‍ക്കും ശത്രുതകള്‍ക്കുമപ്പുറം പരസ്പര സഹകരണത്തിലൂടെ തഴച്ചുവളരുന്ന അഴിമതിയുടെ അശ്ലീലക്കാഴ്ചകളാണ് ഈ സിനിമ പ്രേക്ഷകരിലെത്തിച്ചത്. പൊതുമുതല്‍ കൊള്ളയടിക്കുമ്പോള്‍ അത് എങ്ങനെയാണ് ജനജീവിതത്തെ ബാധിക്കുന്നതെന്ന് ചിരിയുടെ നിലയ്ക്കാത്ത അലകള്‍ തീര്‍ത്ത് പഞ്ചവടിപ്പാലം കാണിച്ചുതരുന്നു. ഈ ചിത്രത്തിന്റെ പ്രവചന സ്വഭാവം മുഖ്യധാരാ രാഷ്ട്രീയക്കാരെ ഇപ്പോഴും വേട്ടയാടുന്നു.
കെ.ജി. ജോര്‍ജിന്റെ വേര്‍പാടോടെ മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു വിച്ഛേദം സംഭവിച്ചിരിക്കുകയാണ്. ആരെയും അനുകരിക്കാതെ, ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളെടുത്ത് മലയാള പ്രേക്ഷകരുടെ അഭിരുചിയെ നിര്‍ണയിച്ച ചലച്ചിത്രകാരനാണ് ജോര്‍ജ്. ഉപജാപങ്ങളിലൂടെയും ലോബിയിങ്ങിലൂടെയും അംഗീകാരങ്ങളും പുരസ്‌കാരങ്ങളുമൊക്കെ വാങ്ങിക്കൂട്ടുന്നതില്‍ താല്‍പ്പര്യം കാണിക്കാതിരുന്ന ഈ സംവിധായകന്റെ മുന്നില്‍ ഈ രംഗത്തെ വിഖ്യാതരായ മറ്റു പലരും ചെറിയ മനുഷ്യരായി മാറുന്നതു കാണാം. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും ഗൗരവത്തിലെടുക്കുന്നവര്‍ക്കും വലിയ നഷ്ടബോധമാണ് കെ.ജി. ജോര്‍ജ് എന്ന ചലച്ചിത്രകാരന്റെ വേര്‍പാട് സൃഷ്ടിക്കുന്നത്. എങ്കിലും എല്ലുറപ്പുള്ള ആ സിനിമകള്‍ പ്രേക്ഷകരെ ഇനിയും ആകര്‍ഷിച്ചുകൊണ്ടിരിക്കും.