കെ. സച്ചിദാനന്ദന്‍ ‘മയക്കോവ്‌സ്‌കി ആത്മഹത്യ ചെയ്തതെങ്ങിനെ?’ എന്ന കവിത എഴുതിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഈ കവിത ഉന്നയിക്കുന്ന രാഷ്ട്രീയം സ്വന്തം നിലയ്ക്ക് കവി ചര്‍ച്ച ചെയ്തതായി ഒരിടത്തും കാണുന്നില്ല. റഷ്യന്‍ വിപ്ലവത്തിന്റെ വക്താവായിരുന്ന മയക്കോവ്‌സ്‌കി, വിപ്ലവാനന്തരം നിലവില്‍ വന്ന വ്യവസ്ഥിതി സ്വാതന്ത്ര്യം നിഷേധിക്കുകയും സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയും ചെയ്തതില്‍ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നു. ട്രാക്ടറുകളെക്കുറിച്ചും അണക്കെട്ടുകളെക്കുറിച്ചും പഞ്ചവത്സര പദ്ധതികളെക്കുറിച്ചും കവിതകളെഴുതാന്‍ നിര്‍ബന്ധിക്കപ്പെട്ട കവി, സ്വേച്ഛാധിപതിയെ വാഴ്ത്തിപ്പാടാന്‍ ഉത്തരവ് ലഭിച്ച കവി ഇതൊന്നുമല്ല താന്‍ സ്വപ്‌നം കണ്ട ഭാസുരലോകമെന്ന് തിരിച്ചറിഞ്ഞാണ് ആത്മഹത്യ ചെയ്തത്. ”വളരുന്ന അധികാര പ്രമത്തതയ്‌ക്കെതിരെ നീണ്ടുനീണ്ടു വരുന്ന ഒരു ചൂണ്ടുവിരല്‍” എന്നാണ് സച്ചിദാനന്ദന്റെ കവിത അവസാനിക്കുന്നത്.
ഈ കവിത പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം എന്താണെന്നും, അത് ലക്ഷ്യംവയ്ക്കുന്നത് ആരെയാണെന്നും അറിയുന്നവരായിരുന്നു ഇടതുപക്ഷം. പക്ഷേ കവിയുടെ ഈ വര്‍ഗവഞ്ചനയെക്കുറിച്ച് അവര്‍ തന്ത്രപൂര്‍വം മൗനം പാലിച്ചു. സോവിയറ്റ് യൂണിയനെയും സ്റ്റാലിനിസത്തെയും സോഷ്യലിസ്റ്റ് റിയലിസത്തെയുമൊക്കെ തള്ളിപ്പറയുകയാണ് ‘മയക്കോവ്‌സ്‌കി ആത്മഹത്യ ചെയ്തതെങ്ങിനെ?’ എന്ന കവിതയിലൂടെ സച്ചിദാനന്ദന്‍ ചെയ്യുന്നതെന്ന് വ്യക്തമായിരുന്നിട്ടും ഇടതുപക്ഷം കണ്ടില്ലെന്നു നടിച്ചു. സച്ചിദാനന്ദന്റെ കവിത ഒരുവിധത്തിലും ചര്‍ച്ചയാവാതിരിക്കാന്‍ നിശ്ശബ്ദതയുടെ ഈ ഗൂഢാലോചനകൊണ്ട് സാധിച്ചു. സച്ചിദാനന്ദന്‍ നടത്തുന്നത് വിമര്‍ശനമാണെന്നോ അതല്ല സ്വയം വിമര്‍ശനമാണെന്നോ പറഞ്ഞുപോയാല്‍ തന്നെ മറ്റു പലതിനും ഉത്തരം നല്‍കേണ്ടിവരുമെന്നും, സച്ചിദാനന്ദന്‍ തന്നെ തങ്ങളില്‍നിന്ന് ബഹിഷ്‌കൃതനായേക്കുമെന്നും ഇടതുപക്ഷം ഭയന്നിരിക്കണം. ഇങ്ങനെയൊന്നും സംഭവിക്കാതിരുന്നതിനാല്‍ കവി പിന്നെയും ഇടതുപക്ഷത്ത് തുടര്‍ന്നു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ചുമതലക്കാരനായി ദല്‍ഹിയിലായിരുന്നപ്പോഴും, ദല്‍ഹിവാസം അവസാനിപ്പിച്ച് കേരളത്തിലെത്തിയപ്പോഴും തന്റെ ഇടതുപക്ഷ പ്രതിച്ഛായ നിലനിര്‍ത്തുകയാണ് സച്ചിദാനന്ദന്‍ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാംസ്‌കാരിക ഉപദേഷ്ടാവായതും, കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായതുമൊക്കെ ഇങ്ങനെയാണ്. എന്നാല്‍ കേരളത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ജനങ്ങള്‍ക്കും വന്‍നാശം വരുത്തിവയ്ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ സച്ചിദാനന്ദന്‍ എതിര്‍ത്തത് ഇടതുമുന്നണി സര്‍ക്കാരിനെ അലോസരപ്പെടുത്തിയെങ്കിലും പദ്ധതി തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയിലായതിനാല്‍ കവിയെ വിമര്‍ശിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിക്കുകയായിരുന്നു. സച്ചിദാനന്ദന് സാഹിത്യ അക്കാദമിയില്‍ തുടരാനും കഴിഞ്ഞു. പ്രത്യക്ഷത്തില്‍ പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാതെ സര്‍ക്കാരിനൊപ്പം സഞ്ചരിക്കുമ്പോഴാണ് സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ ലോഗോ ഉള്‍പ്പെടുത്തിയ വിവാദം ഉയര്‍ന്നുവന്നത്. ഇങ്ങനെ വേണ്ടിയിരുന്നില്ലെന്നും, തന്റെ അറിവോടുകൂടിയല്ല ഇത് സംഭവിച്ചിട്ടുള്ളതെന്നും വ്യക്തമാക്കിയ സച്ചിദാനന്ദന്‍ ഇതിനോട് അകലംപാലിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അക്കാദമിയില്‍ തനിക്ക് അംഗീകരിക്കാനാവാത്ത ചിലത് നടക്കുന്നുണ്ടെന്ന സൂചന നല്‍കുകയാണ് കവി ചെയ്തതെന്ന് ഊഹിക്കാം.
കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാക്കണമെന്ന് തോന്നിയതിനാലാവാം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിദാനന്ദന്‍ ഇങ്ങനെ പറയുന്നുണ്ട്. ”ഒരു പാര്‍ട്ടിക്കും വളരെ കൂടുതല്‍ നല്‍കാതിരിക്കാനുളള കരുതല്‍ കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. രണ്ട് വട്ടം അധികാരം നല്‍കുന്നതുപോലും ഒരു പാര്‍ട്ടിക്ക് അഹന്തയുണ്ടാക്കും. മൂന്നാം വട്ടം അധികാരം ലഭിച്ചാല്‍ പശ്ചിമബംഗാളില്‍ കണ്ടതുപോലെ പാര്‍ട്ടിയെ നശിപ്പിക്കുകതന്നെ ചെയ്യാം. അടുത്ത തവണ അധികാരത്തില്‍ വരരുതെന്ന് പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ സഖാക്കളോട് പറയാറുണ്ട്. കാരണം അത് അവസാനമായിരിക്കും.”
സിപിഎമ്മിന് രണ്ട് വര്‍ഷം തുടര്‍ച്ചയായി അധികാരം ലഭിച്ച കേരളത്തെക്കുറിച്ചാണ് പശ്ചിമബംഗാളിന്റെ അനുഭവം മുന്‍നിര്‍ത്തി സച്ചിദാനന്ദന്‍ പറയുന്നതെന്ന് വ്യക്തമാണല്ലോ. സിപിഎമ്മിന് രണ്ട് വട്ടം അധികാരം ലഭിച്ചിരിക്കുന്നത് തെറ്റാണെന്നും, അതിന്റെ അഹന്ത പിടിപെട്ടിരിക്കുന്നുവെന്നും പറയുമ്പോള്‍ പാര്‍ട്ടിയുടെ വിരുദ്ധപക്ഷത്താണ് കവി നില്‍ക്കുന്നതെന്ന് വ്യക്തം. സച്ചിദാനന്ദനെപ്പോലെ ഒരാളില്‍നിന്ന് സിപിഎം പ്രതീക്ഷിക്കുന്നതോ അവര്‍ക്ക് അംഗീകരിക്കാവുന്നതോ അല്ല ഇത്. ഇതേ അഭിപ്രായം മറ്റാരെങ്കിലും ആണ് പറഞ്ഞിരുന്നതെങ്കില്‍ സിപിഎം കടന്നാക്രമിക്കുമായിരുന്നു. എന്നാല്‍ ഇവിടെ സ്വപക്ഷത്തുള്ള ഒരാള്‍ തന്നെയാണ് രാജാവ് നഗ്നനാണെന്ന് പറഞ്ഞിരിക്കുന്നത്. വിമര്‍ശിച്ചാല്‍ കൂടുതല്‍ അപകടമാവും. കണ്ടില്ലെന്ന് നടിക്കാനുമാവില്ല. കവിയെത്തന്നെ ശരണം പ്രാപിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. താന്‍ ഫലിതം പറഞ്ഞതാണെന്ന കവിയുടെ പ്രതികരണം അങ്ങനെയുണ്ടായതാണ്. ഇനി രാഷ്ട്രീയ അഭിമുഖത്തിനില്ലെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സച്ചിദാനന്ദന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് ഇതിനര്‍ത്ഥമില്ല. ഒന്നും മാറ്റിപ്പറഞ്ഞതുമില്ല. ഫലിതവും ശക്തമായ വിമര്‍ശനമാണല്ലോ. സച്ചിദാനന്ദനും കവിതകളില്‍ ഇത് ഉപയോഗിച്ചിട്ടുള്ളതാണ്.
ഭരണകൂടം കവിയോട് ആജ്ഞാപിക്കുന്നതിനെതിരെയാണ് ‘മയക്കോവ്‌സ്‌കി ആത്മഹത്യ ചെയ്തതെങ്ങിനെ?’ എന്ന കവിത. ഇത് ചെറുക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടോ എന്നു ചോദിച്ചപ്പോള്‍ കൃത്യമായിരുന്നു സച്ചിദാനന്ദന്റെ മറുപടി: ”മുന്‍ സോവിയറ്റ് യൂണിയനിലെ അവസ്ഥയുമായി ഇപ്പോഴത്തെ ഇന്ത്യയ്ക്ക് യാതൊരു താരതമ്യവുമില്ല. അത് അങ്ങേയറ്റം മോശമായിരുന്നു.” ഒരു ജനാധിപത്യ രാജ്യത്തെ ഭരണകൂടത്തിന് നേരിട്ടുള്ള ഇടപെടല്‍ കൂടാതെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനാവും. എഴുത്തുകാര്‍ക്ക് തങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താനുമാവും. ”ജനാധിപത്യത്തില്‍ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ഭരണകൂടവുമായുള്ള ബന്ധം സ്റ്റാലിനിസ്റ്റ് റഷ്യയിലും നാസി ജര്‍മനിയിലും കണ്ടതുപോലെയാവരുത്” എന്ന് പറയുന്നിടത്ത് കവിയുടെ പക്ഷം ഏതാണെന്ന് വ്യക്തമാണ്. കവിയല്ലാത്ത സച്ചിദാനന്ദന്‍ ഇങ്ങനെ ഇതിനുമുന്‍പ് പറഞ്ഞതായി എവിടെയും കാണുന്നില്ല.
ഫാസിസത്തിന്റെ ചേരുവകള്‍ എന്തൊക്കെയെന്ന് കണ്ടുപിടിക്കുന്ന ഇന്ത്യയിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് എന്തുകൊണ്ട് പ്രായോഗിക തലത്തില്‍ ഫാസിസത്തെ ചെറുക്കാന്‍ കഴിയുന്നില്ല എന്ന ചോദ്യത്തിനും സച്ചിദാനന്ദന്‍ നല്‍കുന്ന മറുപടി വ്യത്യസ്തമാണ്. ”സ്വന്തം വിശ്വാസ്യത പണയപ്പെടുത്താതെയാണ് ബുദ്ധിജീവികള്‍ കാര്യങ്ങളെ അപഗ്രഥിക്കുന്നത്. കാര്യങ്ങള്‍ അകന്നുനിന്നു കാണുകയാണ്. അനുഭാവമുള്ള പാര്‍ട്ടിയുടെ നയങ്ങളോടും അഭിരുചികളോടും നിങ്ങള്‍ക്ക് വിമര്‍ശനമുണ്ടാവാം. അധികാര കേന്ദ്രങ്ങളോട് അകന്നുനില്‍ക്കുകയും അതിനെ വിമര്‍ശിക്കുകയുമാവാം. ഇങ്ങനെയുള്ള ഇടം ചുരുങ്ങുകയാണെങ്കിലും അത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ദല്‍ഹിയില്‍ വസിച്ചിരുന്ന മുപ്പത് വര്‍ഷത്തിനുശേഷം കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇടതുപക്ഷത്തെ ഈ ഇടം ഒരളവോളം ചുരുങ്ങിയിരിക്കുന്നു… ഇടതുപക്ഷത്തെ തുറന്ന ഇടം ചുരുങ്ങുന്നത് വളര്‍ന്നുവരുന്ന വിദ്വേഷം കൊണ്ടാണെന്ന് താന്‍ കരുതുന്നു എന്നും, ജനങ്ങളെ സേവിക്കുന്നതിനെക്കാള്‍ അധികാരത്തോടുള്ള ആര്‍ത്തിക്ക് പ്രാധാന്യം കല്‍പ്പിക്കുമ്പോള്‍ ഇത്തരം അസഹിഷ്ണുത അസ്വാഭാവികമല്ലെന്നും കവി കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്.
ഭാരതീയതയെ മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു എന്ന വിമര്‍ശനവും കവി ഉന്നയിക്കുന്നു. മറ്റു പലരും നേരത്തെ ഈ വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ളതാണെങ്കിലും സച്ചിദാനന്ദന്‍ ഇതിനെക്കുറിച്ച് പറയുന്നത് ആദ്യമാണെന്ന് തോന്നുന്നു. അഥവാ ഈ വിമര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ അധികമാരുടെയും ശ്രദ്ധയില്‍ വന്നിട്ടില്ല. മാര്‍ക്‌സിസ്റ്റുകളില്‍ ബഹുഭൂരിപക്ഷം മാര്‍ക്‌സിസം എന്നത് യുക്തിവാദമായി തെറ്റിദ്ധരിക്കുന്നവരാണ്. ഗാന്ധിയാണ് ഭാരതീയ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ ഒരു വ്യക്തി. ഭാരതത്തിന്റെ അഭേദ്യ ഭാഗമായ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുക്കുന്നതില്‍ മാര്‍ക്‌സിസം പരാജയപ്പെട്ടു. വര്‍ഗത്തെക്കുറിച്ച് പറയുന്ന മാര്‍ക്‌സിസ്റ്റുകള്‍ ജാതിയെക്കുറിച്ച് മൗനംപാലിക്കും. ആത്മീയത മനുഷ്യജീവിതത്തിന്റെ അവശ്യമാനമാണ്. പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാക്കാനും, നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നതിനും ഇത് സഹായിക്കും എന്നൊക്കെ പറയുന്നിടത്ത് വായനക്കാര്‍ക്ക് പരിചയമില്ലാത്ത ഒരു സച്ചിദാനന്ദനെയാണ് കാണുന്നത്. ശ്രീനാരായണഗുരുവിന്റെ അദ്വൈതവും ശ്രീശങ്കരന്റെ അദ്വൈതവും വ്യത്യസ്തമാണെന്ന് പറയുന്നത് മാര്‍ക്‌സിസ്റ്റ് സഹജമായ അകല്‍ച്ചയും ആശയക്കുഴപ്പവും കൊണ്ടാവും. അത് മാറുമെന്ന് വിശ്വസിക്കാം. ”ജനങ്ങള്‍ എന്തുകൊണ്ടാണ് മതത്തില്‍ വിശ്വസിക്കുന്നതെന്നും, അവരുടെ സമീപനത്തെയും മാര്‍ക്‌സിസ്റ്റുകള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. നിലവിലെ മാര്‍ക്‌സിസ്റ്റ് ചിന്തയ്ക്ക് ഇങ്ങനെയൊരു മാനമില്ല” എന്നു പറയുമ്പോള്‍ ഇക്കാര്യം ഉറപ്പാണ്.
”മതം വഹിച്ച പങ്ക് മനസ്സിലാക്കാതെ, ജാതിയെ സമഗ്രമായി മനസ്സിലാക്കാതെ ഇന്ത്യന്‍ സമൂഹത്തെ അറിയാനാവില്ല. അതാണ് ഗാന്ധി വിജയിച്ചതും മാര്‍ക്‌സിസ്റ്റുകള്‍ പരാജയപ്പെട്ടതും.” ഇതു പറഞ്ഞതിനാണല്ലോ പലരെയും ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ വര്‍ഗശത്രുക്കളായി മുദ്രകുത്തിയത്. ഇങ്ങനെയൊരു ഭയം സച്ചിദാനന്ദന്‍ ഉപേക്ഷിച്ചിരിക്കുന്നു. സിപിഎമ്മില്‍ സ്റ്റാലിനിസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ”പരസ്യപ്പലകകളില്‍ മാര്‍ക്‌സും ഏംഗല്‍സും ലെനിനും സ്റ്റാലിനുമൊക്കെ നിറഞ്ഞുനില്‍ക്കുന്നിടത്തോളം അതുണ്ട്” എന്നാണ് കവിയുടെ ഭയരഹിതമായ മറുപടി.
”ഒടുവിലത്തെ കത്തില്‍ കവി പറയുന്നത് കുറച്ചുമാത്രം/ പറയാത്തതോ, വളരെയധികം” എന്നാണ് ‘മയക്കോവ്‌സ്‌കി ആത്മഹത്യ ചെയ്തതെങ്ങിനെ?’ എന്ന കവിതയുടെ തുടക്കം. പീഡിപ്പിക്കപ്പെട്ട കവി അന്ന് പറയാതിരുന്നതാണ് സച്ചിദാനന്ദന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.