ആശങ്കപ്പെട്ടിരുന്നവര്‍ക്ക് അത് ആശ്വാസമായിരുന്നു; ആശിച്ചിരുന്നവര്‍ക്ക് ആപത്ശങ്കയുണ്ടാക്കുകയും ചെയ്തു. അതിന്റെ സൂചനയും സാധ്യതയും വ്യാപ്തിയും മനസ്സിലാക്കിയവര്‍ക്ക് ആഹ്ലാദവുമായി – ആ ഒറ്റ സംഭവം.
പറഞ്ഞുവരുന്നത് 2023 ഏപ്രില്‍ മാസത്തെ ഒരു കാര്യമാണ്. കേരളമെന്നല്ല, ലോകം മുഴുവന്‍ ആവര്‍ത്തിച്ചു കണ്ട ഒരു ദൃശ്യം. കേരളത്തില്‍ ‘യുവം 2023’ എന്ന പേരില്‍ യുവജനതയ്ക്കുവേണ്ടി ഭാരതീയ ജനതാ യുവമോര്‍ച്ച കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമാന്യം നീണ്ട ഇടവേളയ്ക്കുശേഷമാണ് പ്രധാനമന്ത്രി മോദി കേരളത്തിലെത്തിയത്. അതുകൊണ്ടുതന്നെ അനുഭാവികളും ആരാധകരും പാര്‍ട്ടിപ്രവര്‍ത്തകരും, പരസ്യമായും രഹസ്യമായും പിന്തുണയ്ക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളും ഉള്ളിന്റെയുള്ളില്‍ ആനന്ദിച്ച സമയം. പക്ഷേ, പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായ സംഘടനയെ, കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചശേഷം, അവരുടെ ‘പച്ചത്താഴ്‌വര’ യായിരുന്ന കേരളത്തിലേക്ക് പ്രധാനമന്ത്രി വരുന്നതിന്റെ സുരക്ഷാ ഒരുക്കങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ക്കുപോലും ഉത്ക്കണ്ഠയായിരുന്നു. അപ്പോഴാണ് കരുത്തന്റെ വരവ്. ആദ്യം ഒരു ചെറുദൂരത്തിലായിരുന്നു, അനുയായികള്‍ക്കും ആവേശഭരിതമായ ജനങ്ങള്‍ക്കും മോദിയെ കാണാനും മോദിക്ക് അവരെ കാണാനും ‘റോഡ്‌ഷോ’ ഒരുക്കിയത്. പിന്നെ ദൂരം കൂട്ടി. ലോകം കണ്ട ഏറ്റവും വലിയ ‘കമ്മ്യൂണിക്കേറ്റര്‍’ ജനസമ്പര്‍ക്കത്തിന്റെ മര്‍മ്മവും മാര്‍ഗ്ഗവുമറിഞ്ഞയാള്‍ – അതാണല്ലോ നരേന്ദ്രമോദി. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കായി അദ്ദേഹം അവസരം തുറന്നിട്ടു. അണികള്‍ക്കും സുരക്ഷാ ചുമതലക്കാര്‍ക്കും അപ്പോള്‍ ആശങ്കകള്‍ കൂടി.
അതിനിടയ്ക്ക് ഇതു കൂടി പറയട്ടെ: ഭാരതം അധ്യക്ഷപദവിയിലെത്തിയ ജി-20 ഉച്ചകോടി ഭാരതത്തില്‍ നടക്കുകയാണല്ലോ. 29 സുപ്രധാന രാജ്യങ്ങളുടെ തലവന്മാരും പതിനൊന്ന് വകുപ്പു മന്ത്രിമാരും പത്തിലേറെ വിദേശരാജ്യങ്ങളിലെ നിരീക്ഷക പ്രതിനിധിസംഘാംഗങ്ങളും പങ്കെടുക്കുന്ന വിവിധ സമ്മേളനങ്ങള്‍ രാജ്യമെമ്പാടുമായി നടക്കുകയാണ്. ഇവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്, ഉക്രൈന്‍ യുദ്ധത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ വിവിധ ഏജന്‍സികള്‍ ഉറക്കമൊഴിക്കുകയാണ്. അതിനിടെയാണ് മണിപ്പൂരിലും പഞ്ചാബിലും ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ (അവ ബാഹ്യശക്തികളുടെ സഹായത്താലും പ്രേരണയാലുമാണെന്ന് വ്യക്തമായി വരുന്നു) ഉണ്ടായത്. അമൃത്‌സറില്‍ ചേരാനിരുന്ന ഒരു ജി-20 സമ്മേളനം, അവിടത്തെ ചില ആക്രമണ സംഭവങ്ങളെ തുടര്‍ന്ന് ഹരിയാന-ദല്‍ഹി അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മാറ്റാന്‍ ജി-20 നടത്തിപ്പുസംഘം തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു: ”ഇല്ല, വേദി മാറ്റില്ല. നിശ്ചയിച്ച അമൃത്‌സറില്‍ത്തന്നെ സമ്മേളനം നടക്കും. ആര്‍ക്കൊക്കെ ഏതൊക്കെത്തരം സുരക്ഷവേണമോ അത് നമ്മുടെ രാജ്യം, സുരക്ഷാസേന ഒരുക്കും.” സമ്മേളനം പഞ്ചാബില്‍, അമൃത്‌സറില്‍ത്തന്നെ നടന്നു, ഒരു തടസ്സവുമില്ലാതെ.
കേരളത്തിലെ, എറണാകുളത്തെ ‘യുവം 2023’ ലേക്ക് വരാം. റോഡ്‌ഷോ നടക്കുന്നു. പ്രധാനമന്ത്രി ഇരുവശത്തുമുള്ള ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്ത്, തൊഴുത് മുന്നേറുന്നു. വശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. ജനക്കൂട്ടത്തിന്റെ കൈയെത്തും ദൂരത്താണ് പ്രധാനമന്ത്രി. അവര്‍ മോദിക്ക് നേരേ പൂക്കള്‍ അര്‍പ്പിക്കുന്നു. പെട്ടെന്നാണ് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍- ബ്ലാക് കമാന്‍ഡോ, പൂക്കള്‍ക്കൊപ്പം അതിവേഗം പ്രധാനമന്ത്രിക്ക് നേരെ ചെന്ന ഒരു ‘കറുത്ത വസ്തു’ ചാടിപ്പിടിച്ചെടുത്തത്. മോദി അറിഞ്ഞില്ല, മറ്റു പലരും അറിഞ്ഞില്ല, ആരും പ്രതീക്ഷിക്കാത്ത ഒന്ന്. ഒരു ആരാധകന്‍ പൂക്കള്‍ നീട്ടിയെറിഞ്ഞപ്പോള്‍ കൈയിലിരുന്ന മൊബൈല്‍ ഫോണും അബദ്ധത്തില്‍ പ്രധാനമന്ത്രിക്കു നേരെ ചെല്ലുകയായിരുന്നു. പക്ഷേ കമാന്‍ഡോ അത്, കണ്ണടച്ചു തുറക്കും മുമ്പേ പിടിച്ചെടുത്തു.
അത്രയ്ക്ക് കണിശമാണ് രാജ്യത്തിന്റെ സുരക്ഷയുടെ കണ്ണും കാതും. അത് തുറന്നേയിരിക്കുന്നു. സദാ ജാഗരൂകമായി, പ്രവര്‍ത്തന സജ്ജമായി. പക്ഷേ വിധ്വംസകവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതറിയുന്നില്ലെന്നു മാത്രം. അവരുടെ ധാരണ ‘പഴയ ഇന്ത്യ’യാണ് ഇപ്പോഴുമെന്നാണ്. പഴുതുകള്‍ ഏറെയുള്ള, പരാതികള്‍ മാത്രമുള്ള, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ പേരിനുമാത്രം നടപടിയുള്ള, ജയിലുകളില്‍ സുഖഭോഗങ്ങളുള്ള, യഥാര്‍ത്ഥ ആസൂത്രകര്‍ക്കും നിര്‍വാഹകര്‍ക്കും പകരം ‘ഡമ്മി’കളെ കൊടുത്ത് പ്രതികള്‍ക്ക് രക്ഷപ്പെടാവുന്ന പഴയകാലമാണെന്നാണ് ധാരണ. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല.
രാജ്യത്തിന്റെയും പ്രധാനമന്ത്രിയുടേയും സുരക്ഷാ സംവിധാനത്തില്‍ പഴുതുകള്‍ പരതിനോക്കുന്നവര്‍ക്ക് സുദൃഢമായ താക്കീതായി കൊച്ചി ‘യുവസംഭവം’, സുരക്ഷയില്‍ ആശങ്കപ്പെട്ടവര്‍ക്ക് ആശ്വാസജനകവും. അതിന്റെ ഏറ്റവും പുതിയ അനുഭവമാണ് 2023 ജൂലായ് 31ന് കേരളത്തില്‍ മലപ്പുറത്തെ മഞ്ചേരി ‘ഗ്രീന്‍വാലി’യില്‍ ഉള്‍പ്പെടെ രാജ്യത്ത് നടന്ന റെയ്ഡും മുദ്രവെക്കലും. ‘ഗ്രീന്‍വാലി’ എന്ന ‘പച്ചത്താഴ്‌വാരം’ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനവും ആയുധസ്ഥാനവുമായിരുന്നു. അവിടെ ബുദ്ധികൊണ്ടും ശരീരംകൊണ്ടും രാജ്യദ്രോഹ പ്രവര്‍ത്തനം എങ്ങനെ ചെയ്യാമെന്ന് പരിശീലനം നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനുമുമ്പേ, അവരുടെ പൂര്‍വ്വ സംഘടനകളായ എന്‍ഡിഎഫിന്റെയും നിരോധിക്കപ്പെട്ട സിമിയുടെയും അടക്കമുള്ള ഇസ്ലാമിക മതമൗലികവാദികളുടെയും തീവ്രവാദികളുടെയും ഭീകരപ്രവര്‍ത്തകരുടെയും താവളമായിരുന്നു അവിടം എന്നാണ് കുറ്റാന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. അതായത്, പതിറ്റാണ്ടുകള്‍ക്കു മുമ്പേ അവിടം ‘രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടുകെട്ടേണ്ട’ സ്ഥലമായിരുന്നു. പക്ഷേ ചെയ്യേണ്ടത് ചെയ്യേണ്ടസമയത്ത് ചെയ്യേണ്ടവര്‍ ചെയ്തില്ല. ഏതാണ്ട് അതുപോലെയേ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെയും കണ്ടിരുന്നുള്ളൂ. അതുകൊണ്ടാണ് ‘കുന്തിരിക്കവും മലരും അവിലും ചന്ദനത്തിരിയും കരുതിക്കൊള്ളാന്‍’ മുദ്രാവാക്യം മുഴക്കിയത്. അതുകൊണ്ടാണ് ‘അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചയ്ക്ക് കത്തിക്കു’മെന്ന് മോഹം കൊണ്ടത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ല ചിലര്‍.
അറസ്റ്റിലായ പിഎഫ്‌ഐ നേതാക്കള്‍ ജയിലുകളില്‍ തന്നെയാണിന്നും. അവര്‍ പ്രവര്‍ത്തിച്ച കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലായിരുന്നു. അവയെല്ലാം കണ്ടുകെട്ടിക്കഴിഞ്ഞു. തീര്‍ന്നില്ല, തുടരുകയാണ്. ഇനി അടുത്തപടിയില്‍ നേതാക്കളും സംഘടനയും സമ്പാദിച്ച സ്വത്തുക്കള്‍ സര്‍ക്കാരിന്റെ കൈപ്പിടിയിലായേക്കും. അതിന്റെ പങ്ക് പറ്റിയ അണികള്‍ക്കെല്ലാം പിടിവീഴാം. രാജ്യദ്രോഹം ചെയ്ത അയല്‍രാജ്യങ്ങളില്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ നടത്തി അവയുടെ അടിവേര് മാന്തിയെടുത്തുകൊണ്ടിരിക്കുന്ന നിശ്ചയദാര്‍ഢ്യമുള്ള ഭരണസംവിധാനത്തോടാണ് ചിലര്‍ കുട്ടിക്കളിക്ക് ഒരുമ്പെടുന്നത്. ഒളിഞ്ഞും പതുങ്ങിയും ഒരു സംസ്ഥാന ഭരണകൂടമോ ഒരു കൂട്ടം സംസ്ഥാനങ്ങളുടെ രാഷ്ട്രീയ നേതൃത്വമോ അവര്‍ക്ക് സഹായം ചെയ്താലും ‘യുദ്ധസന്നദ്ധമായ രാജ്യങ്ങളെ’ത്തന്നെ നേരിടുന്നവര്‍ക്ക് എന്ത് പേടിക്കാന്‍. കാരണം 16.3 ഇഞ്ച് വലുപ്പമുള്ള എ.കെ.47ഉം വെറും 06.2 ഇഞ്ചുള്ള മൊബൈല്‍ ഫോണും ഭാരത സുരക്ഷാ സംവിധാനത്തിന്റെ കണ്ണില്‍പ്പെടുന്ന കാലമാണിത്.