Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

ഏകാന്തതയുടെ ശ്യാമസൗന്ദര്യം

കല്ലറ അജയന്‍

Print Edition: 30 June 2023

“To err is human but to forgive is divine”, “A little learning is a dangerous thing”, “The proper study of mankind is man” ഇതൊക്കെ മലയാളികള്‍ നിരന്തരം ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഉദ്ധരണികളാണ്. എന്നാല്‍ ഉപയോഗിക്കുന്നവരില്‍ തെണ്ണൂറ്റി ഒന്‍പതു ശതമാനവും ഇതൊക്കെ വിശ്രുതനായ എഴുത്തുകാരന്‍ അലക്‌സാണ്ടര്‍ പോപ്പിന്റെ തൂലികയില്‍ നിന്നും ഉതിര്‍ന്നു വീണവയാണെന്ന് ഓര്‍ക്കാറില്ല. പോപ്പ് ഇംഗ്ലീഷില്‍ ഷേക്‌സ്പിയറിനോളം പ്രാധാന്യമുള്ള എഴുത്തുകാരനാണ്. ഷേക്‌സ്പിയര്‍ കഴിഞ്ഞാല്‍ ഇംഗ്ലീഷുകാര്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കുന്നതു പോപ്പിനെയാണ്. ധാരാളം കവിതകള്‍ എഴുതിയിട്ടുള്ളതു കൂടാതെ പ്രബന്ധങ്ങളും വിവര്‍ത്തനങ്ങളും വഴി അദ്ദേഹം ഇംഗ്ലീഷിനെ സമ്പന്നമാക്കി. ഇലിയഡും ഒഡീസിയും തര്‍ജ്ജമ ചെയ്തതു വഴി വലിയ സംഭാവനയാണ് അദ്ദേഹം ഭാഷയ്ക്കു നല്‍കിയത്.

പോപ്പിന്റെ പ്രശസ്തമായ രചനയാണ് ഓഡ് ഓണ്‍ സോളിറ്റിയൂഡ് (Ode on Solitude). ഏകാന്തതയുടെ മാഹാത്മ്യത്തെ കുറിച്ചുള്ള ഒരു ലഘു കവിതയാണിത്. ഏകാന്തതയുടെ സൗന്ദര്യത്തെക്കുറിച്ചെഴുതിയ മഹാനായ ഈ എഴുത്തുകാരനെക്കുറിച്ച് വളരെ താഴ്ന്നതരത്തിലുള്ള ഒരു കഥയുണ്ട്. ഒരിക്കല്‍ പോപ്പ് ഒരു പ്രശസ്ത പത്രത്തിന്റെ പത്രാധിപര്‍ക്ക് ഒരു കത്തെഴുതി. കത്തിന്റെ ഉള്ളടക്കം രസകരമായിരുന്നു. മഹാനായ അലക്‌സാണ്ടര്‍ പോപ്പിന്റെ ഏതാനും കത്തുകള്‍ തന്റെ കൈവശമുണ്ടെന്നും നല്ല വില തന്നാല്‍ അവ പത്രത്തിനു കൈമാറാമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. കൈയക്ഷരത്തില്‍ നിന്നും പത്രാധിപര്‍ പോപ്പിന്റെ കള്ളത്തരം തിരിച്ചറിഞ്ഞു. സംഗതി കവിക്കു വലിയ നാണക്കേടാവുകയും ചെയ്തത്രേ! മലയാളത്തിലും ഇത്തരം ചില ആള്‍മാറാട്ടങ്ങള്‍ നടത്തിയ എഴുത്തുകാരെക്കുറിച്ചു കേട്ടിട്ടുണ്ട്.

എഴുത്തുകാര്‍ പൊതുവെ ഏകാന്തത ഇഷ്ടപ്പെടുന്നവരാണെന്നാണ് പൊതുധാരണ. അതു ശരിയേ അല്ല. എഴുതുന്ന മുഹൂര്‍ത്തത്തില്‍ ഒറ്റയ്ക്കിരിക്കല്‍ (ഗാനരചന ഒഴികെ) അനിവാര്യമെങ്കിലും കവികളും കഥാകൃത്തുക്കളുമെല്ലാം സൗഹൃദവലയങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞുകൂടാനാഗ്രഹിക്കുന്നവരും ഏകാന്തതയെ ഭയക്കുന്നവരുമാണ്. അവരില്‍ പലരും ക്ലസ്‌ട്രോഫോബിയ (Clustrophobia) ബാധിച്ചവരെപ്പോലെ അടച്ചമുറികളെ വെറുക്കുന്നവരാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. പി.കുഞ്ഞിരാമന്‍ നായരെപ്പോലെ എപ്പോഴും ഒറ്റയ്ക്ക് അലയാന്‍ ആഗ്രഹിച്ചവരും ചിലരുണ്ട്. പിയും ഒരു താവളത്തിലെത്തിയാല്‍ പിന്നെ സൗഹൃദസദസ്സുകളും വെടിവട്ടവും മുറുക്കും ഒക്കെത്തന്നെ.

ഭാഷാപോഷിണി ഈ ലക്കം (ജൂണ്‍) ഏകാന്തതാപതിപ്പ് ആയാണ് ഇറക്കിയിരിക്കുന്നത്. അതില്‍ പങ്കെടുക്കുന്നവരില്‍ പലരും പ്രശസ്തരായ എഴുത്തുകാരല്ല ‘I wandered lonely as a cloud’ വേഡ്‌സ്‌വര്‍ ത്തിന്റെ പ്രശസ്ത രചനയാണ്. അതില്‍ഏകാന്തതയെക്കാള്‍ കൂടുതല്‍ പ്രകൃതി സ്‌നേഹത്തെയാണ് സൂചിപ്പിക്കുന്നത്. ഇംഗ്ലീഷില്‍ ഏകാന്തതയുടെ സൗന്ദര്യത്തെ ക്കുറിച്ച് വേറേയും ധാരാളം കവിതകളുണ്ട്. രചനയുടെ സന്ദര്‍ഭത്തില്‍ അസാധാരണമാംവിധം ഏകാന്തത അനുഭവിച്ച പല എഴുത്തുകാരുമുണ്ട്. ഫ്രഞ്ച് എഴുത്തുകാരനായ മാഴ്‌സയില്‍ പൂസ്ത് “Remembrance of the things Past’ എഴുതാന്‍ നീണ്ടൊരുകാലം മുറിയടച്ച് താഴിട്ടിരുന്നു, ശബ്ദങ്ങള്‍ അകത്തേയ്ക്കു വരാതിരിക്കാന്‍ എല്ലാദ്വാരങ്ങളും കോര്‍ക്കുകൊണ്ട് അടച്ചുവച്ചത്രേ! പകല്‍ മുഴുവന്‍ ഉറങ്ങി. രാത്രികാലങ്ങളില്‍ മാത്രം അദ്ദേഹം സജീവമായിരുന്നത്രേ! വിചിത്രമായ ശീലങ്ങളുള്ള പല എഴുത്തുകാരുമുണ്ട്. എന്നാല്‍ ഏകാന്തതയില്‍ മുഴുകി ജീവിക്കുന്നവരാണ് എഴുത്തുകാര്‍ എന്നുള്ള പൊതുധാരണ തിരുത്താന്‍ ഭാഷാപോഷിണിയിലെ ചര്‍ച്ചക്കാര്‍ ആരും ശ്രമിക്കുന്നില്ല.

പാശ്ചാത്യരെക്കുറിച്ചല്ലാതെ ഏകാന്തതയുമായി പ്രണയത്തിലായവരോ ശത്രുതയിലായവരോ ആയിട്ടുള്ള നമ്മുടെ എഴുത്തുകാരെക്കുറിച്ച് നമുക്കൊന്നുമറിയില്ല. വലിയ എഴുത്തുകാരുടെ ജീവിതത്തെപ്പോലും ഉന്മീലനം ചെയ്യുന്ന പതിവ് നമുക്കില്ല. അതെന്തോ അപരാധമായി നമ്മള്‍ കാണുന്നു. അവരുടെ സ്വകാര്യതകളിലേയ്ക്കു കടന്നു കയറുന്നതു മര്യാദകേടായി നമ്മള്‍ കരുതുന്നു. പാശ്ചാത്യര്‍ അത്തരം സ്വകാര്യതകളെപ്പോലും കലാവസ്തുവാക്കുന്നു. ഏകാന്തതയുടെ ശ്യാമസൗന്ദര്യത്തെ സൂക്ഷ്മമായി പ്രതിപാദിക്കുന്ന ഒരു രചനയും നമുക്കില്ല എന്നു വേണം പറയാന്‍. ആര്‍.രാമചന്ദ്രന്റെ കവിതയിലെ ചില സൂചനകള്‍ അനിതാതമ്പി നല്‍കിയിരിക്കുന്നു. അതൊന്നും ഏകാന്തതയെ അനുഭവിപ്പിക്കാന്‍ പോന്നതല്ല. ഏകാന്തതയുടെ കവി മലയാളത്തില്‍ വരാനിരിക്കുന്നതേയുള്ളൂ എന്നു പറയേണ്ടിയിരിക്കുന്നു. ഞെട്ടറ്റുവീഴുന്ന ഒരു മാവിലയുടെ ശബ്ദംപോലും അസഹ്യഭീകരമായിത്തോന്നുന്ന ഒറ്റപ്പെടലില്‍ കവി പെട്ടുപോകുന്ന അവസ്ഥയെ അനുഭവിപ്പിക്കുന്ന കവിതകള്‍ മലയാളത്തില്‍ ഇനി ജനിക്കേണ്ടിയിരിക്കുന്നു.

കെ.ജയകുമാര്‍ ഐ.എ.എസ്. പദവികള്‍ വഹിച്ചുകേരളം മുഴുവന്‍ പ്രശസ്തനായ വ്യക്തിയാണ്. നല്ല ഗാനരചയിതാവാണ്. താളബദ്ധമായ കവിതകള്‍ എഴുതിയിരുന്ന വ്യക്തിയുമാണ്. എന്നാല്‍ അടുത്ത കാലത്തായി അദ്ദേഹം ഗദ്യപക്ഷപാതിയായി മാറിയിരിക്കുന്നു. ആദ്യമൊക്കെ പല കവിതകളും വെറും പ്രസ്താവനകളായേ തോന്നിയുള്ളൂ. എന്നാല്‍ ഭാഷാപോഷിണിയിലെ ‘എന്റെ ദുഃസ്വപ്‌നങ്ങള്‍ ഫലിക്കാറുണ്ട്’ എന്ന കവിത ഗദ്യത്തിലും ഒരു കൈ നോക്കാന്‍ തനിക്കാവും എന്ന് വെളിവാക്കാന്‍ വേണ്ടിയുള്ളതാണെന്നു പറയാം. പ്രത്യേകിച്ച് എടുത്തെഴുതാന്‍ പോന്ന ധ്വന്യാത്മകതയുള്ള വരികളൊന്നുമില്ലെങ്കിലും കവിതയ്ക്കു മൊത്തത്തില്‍ ഒരു വ്യംഗ്യ ഭംഗിയുണ്ട്. വരാന്‍ പോകുന്ന കാലത്തിന്റെ ദുരന്തസൂചനകള്‍ കുറച്ചൊക്കെ ധ്വനിപ്പിക്കാന്‍ കവിക്കു കഴിയുന്നു. മെച്ചപ്പെട്ട രചന തന്നെ ‘എന്റെ ദുഃ സ്വപ്നങ്ങള്‍ ഫലിക്കാറുണ്ട്.’

എസ്. ജോസഫ് മാഷിന്റെ ‘പാലൈവനം’ എന്നില്‍ ഒരു പ്രതികരണവുമുണ്ടാക്കുന്നില്ല. ‘പാലൈ തിണയിലെ’ എന്ന എഴുത്തു കാണുമ്പോള്‍ ഒന്നറിയാം അദ്ദേഹം മലയാളം ഐച്ഛികമായെടുത്തയാളാണ്. അതു പഠിപ്പിച്ചിരുന്നയാളുമാണ്. അല്ലെങ്കില്‍ ‘തിണ’യൊന്നും പേനത്തുമ്പില്‍ വരില്ല. എന്നാല്‍ അതൊന്നും മാത്രം പോരല്ലോ. ‘പാലൈ’യിലും തേന്‍ചുരത്തുന്നതാണ് കവിത. തേന്‍ പോയിട്ടുതുള്ളി വെള്ളം പോലും ചുരത്താന്‍ എസ്. ജോസഫിന്റെ വരികള്‍ക്കാവുന്നില്ല. വായനയുടെ നിമിഷങ്ങളത്രയും നഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

വിനു എബ്രഹാമിന്റെ ഭാഷാപോഷിണിക്കഥ ‘ഈ യാത്രയും’ വലിയ കഥയൊന്നും പറയുന്നില്ല. ഈയടുത്തു കണ്ട ചില സിനിമകളെ അതോര്‍മിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും ജൂഡ് ആന്റണിയുടെ ‘ഒരു മുത്തശ്ശി ഗദ’ എന്ന ചലച്ചിത്രം. ആ സിനിമയോടൊപ്പം മരണത്തിന്റെ വേദനക്കൂടി ചേര്‍ത്തുവച്ചാല്‍ വിനുവിന്റെ കഥയായി. കഥ വായിച്ചു കഴിയുമ്പോള്‍ വാര്‍ദ്ധക്യം അങ്ങനെ സജീവമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് നമ്മളൊക്കെ ആഗ്രഹിക്കും. പക്ഷേ കഥയല്ലല്ലോ ജീവിതം. മരുന്നു കമ്പനികളുടെയും സ്വകാര്യാശുപത്രികളുടെയും ഗൂഢാലോചനയില്‍ കുരുങ്ങി ഒടുവില്‍ വെന്റിലേറ്റര്‍ മരണം മാത്രം വിധിക്കപ്പെട്ടതാണ് നമ്മുടെ നാട്ടിലെ ഇടത്തരക്കാരും സമ്പന്നരുമായ വൃദ്ധന്മാരുടെ അവസാനം. ദരിദ്രര്‍ കുറച്ചു കൂടി മാന്യമായി ബന്ധുക്കളെ ഒക്കെ കണ്ടു മരിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഭയപ്പെടുത്തുന്ന ഐസിയു യൂണിറ്റുകളും വെന്റിലേറ്ററുകളും എല്ലാ വൃദ്ധന്മാരേയും കാത്തിരിക്കുന്നുണ്ട്. അതൊന്നുമില്ലാതെ സ്വസ്ഥമായി മരിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍. വിനു എബ്രഹാമിന്റെ വൃദ്ധന് അതിനുകഴിയുന്നു. അദ്ദേഹത്തെ ഭാഗ്യവാന്മാരുടെ കൂട്ടത്തില്‍ പെടുത്താം.

കലാനിരൂപണം തീരെ വികസിക്കാത്ത, പരിഗണിക്കപ്പെടാത്ത ഒരിടമാണ് കേരളം. മറ്റു രാജ്യങ്ങളില്‍ ആ ശാഖ വളരെ വളര്‍ന്നതായി കാണുന്നു. നമ്മള്‍ അത്തരക്കാരെ ശ്രദ്ധിക്കാറില്ല. ആ മേഖലയിലുള്ള സംഭാവനകള്‍ കാര്യമായി പ്രോത്സാഹിപ്പിക്കപ്പെടുന്നതും ഇല്ല. മൊത്തത്തില്‍ ശുഷ്‌ക്കമായ നമ്മുടെ നിരൂപണ ശാഖയ്ക്ക് ഈ ദൗര്‍ബല്യം കൂടുതല്‍ ദയനീയത നല്‍കുന്നു. ചിത്രകലാ നിരൂപണത്തില്‍ വലിയ പ്രതിഭാശാലിയെ ‘പഴമയില്‍ നിന്ന്’ എന്ന ഭാഷാപോഷിണി പംക്തിയില്‍ ജി.പ്രിയദര്‍ശന്‍ പരിചയപ്പെടുത്തുന്നു; ഇരയിമ്മന്‍ തമ്പിയുടെ പൗത്രനായ കെ.പി. പത്മനാഭന്‍ തമ്പിയെ. നമ്മുടെ ചിത്രകലാ പാരമ്പര്യത്തെ ധന്യമാക്കുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഇതുവരേയ്ക്കും സമാഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രിയദര്‍ശന്‍ പരിതപിക്കുന്നു. ചിത്രകലയെ സ്‌നേഹിക്കുന്നവര്‍ അതു ചെയ്യട്ടെ.

കലാകൗമുദി (ജൂണ്‍ 11-18) യിലെ കവിതകള്‍ നമ്മളെക്കൊണ്ട് ഒന്നും എഴുതിപ്പിക്കുന്നവയല്ല. എ ന്നാല്‍ കീഴാറ്റൂര്‍ സുകുവിന്റെ ‘ഗ്രാമത്തില്‍ നിന്നും ചില സ്‌കെച്ചുകള്‍’ പുതിയ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതിനാല്‍ ശ്രദ്ധിക്കാവുന്നവയാണ്.

”വിഷനാരിമാരെല്ലാം നാടുവിട്ടു
വിഷവ്യാപാരിമാരല്ലോ നാട്ടിലെങ്ങും.”
”അമ്മ നല്ല അമ്മ
ഉമ്മതന്നുറക്കി
കമ്മലൂരി മാറ്റി
ബാങ്കില്‍കൊണ്ടു വച്ചു.”

”അങ്ങോട്ടുപോയപ്പോള്‍ ഉണ്ണിക്കണ്ണന്‍ ഇങ്ങോട്ടു പോന്നപ്പോള്‍ ഉഗ്രകംസന്‍.”
എല്ലാത്തിനും പുതുമയുണ്ട്. മൂന്നാമത്തെ ഖണ്ഡം പക്ഷേ ശ്രീജിത്ത് അരിയല്ലൂരെന്ന പഴയ ഒരു യുവകവിയുടെ
”പണ്ട് നാട്ടില്‍ വന്നപ്പോള്‍
കടാംങ്കോട്ടു ഭഗവതി ഈ വാഹനത്തിന്റെ ഐശ്വര്യം.
ഇപ്പോള്‍ വന്നപ്പോള്‍
മാതാ അമൃതാനന്ദമയി ഈ വാഹനത്തിന്റെ ഐശ്വര്യം.

ഏതു സ്റ്റോപ്പിലാണാവോ ഭഗവതി ഇറങ്ങിപ്പോയത്” (ഓര്‍മയില്‍ നിന്നും എഴുതിയത് വരികള്‍ കൃത്യമല്ല) എന്ന കവിതയുമായി സാദൃശ്യം തോന്നുന്നു.
കക്കയം ക്യാമ്പ് അടിയന്തരാവസ്ഥയുടെ ഉപോല്‍പ്പന്നമായിരുന്നു. അക്കാലത്ത് പലരും അവിടെ ക്രൂരപീഡനങ്ങള്‍ക്കു വിധേയരായി. രാജന്‍ എന്ന എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതും ആ ക്യാമ്പില്‍ വച്ചാണെന്നു പറയപ്പെടുന്നു. 1975-77 കാലഘട്ടത്തില്‍ നടന്ന ആ പാതകങ്ങളൊന്നും പുതിയ തലമുറയ്ക്കറിയില്ല. അന്നത്തെ കുപ്രസിദ്ധരായ പോലീസ് ഓഫീസര്‍മാരുടെ പേരുകളും ഇക്കാലത്തെ കുട്ടികള്‍ കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ എം.എസ്.ബനേഷ് എന്ന കവി അതൊക്കെ ഒരു കവിതയിലൂടെ പുനര്‍ജ്ജനിപ്പിക്കാന്‍ ശ്രമിക്കുന്നു. മാതൃഭൂമിയില്‍ (ജൂണ്‍ 18-24). കവിതയുടെ പേര് ‘മുടി’, ‘ദാമു’ എന്നൊരാള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചാണു കവിത. അടിയന്തരാവസ്ഥയില്‍ പൊലിഞ്ഞ, കണ്ണന്‍, വിജയന്‍, രാജന്‍, ബാലകൃഷ്ണന്‍ എന്നിവരൊക്കെ ഓര്‍മയില്‍ വരുന്നുണ്ട്. ദാമു എന്നൊരാള്‍ ഉണ്ടായിരുന്നോ എന്ന് ഓര്‍മയില്ല. കവിത ക്ക് ഒരു അടിക്കുറിപ്പ് ആകാമായിരുന്നു. എന്നാല്‍ കവിത കുറച്ചുകൂടി ഗ്രാഹ്യമായിരുന്നേനേ!

 

Share1TweetSendShare

Related Posts

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

എഴുത്തിന്റെ ശക്തി

ഇന്ത്യന്‍ ദേശീയതയും സംസ്‌കൃത ഭാഷയും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies