Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം നേർപക്ഷം

എസ്.എഫ്.ഐ എന്ന അപമാനം

ജി.കെ.സുരേഷ് ബാബു

Print Edition: 16 June 2023

കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സസൂക്ഷ്മം വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഇന്ന് അപമാനഭാരം കൊണ്ട് തലതാഴുകയാണ്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ മുന്‍ഭാരവാഹി എന്ന നിലയിലും മാധ്യമപ്രവര്‍ത്തകനെന്ന നിലയിലും നിരവധി ദശാബ്ദങ്ങളായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം നീങ്ങുന്ന ആളെന്ന നിലയിലും ഒരു കാര്യം ആമുഖമില്ലാതെ തന്നെ പറയാം. ഇത്രയും അഭിശപ്തമായ രീതിയില്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം താറുമാറായ ഒരുകാലം മുന്‍പ് ഉണ്ടായിട്ടുണ്ടോ?

മെഡിക്കല്‍ വിദ്യാഭ്യാസത്തിന് വേണ്ടി പൂജ്യം മാര്‍ക്ക് കിട്ടിയ ആളിന് ഉന്നതമാര്‍ക്ക് നല്‍കി അശോകന്‍ എന്ന യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ പിന്‍ബലത്തോടെ വന്‍തോതില്‍ കച്ചവടം നടത്തിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദ്യാഭ്യാസരംഗത്ത് മാത്രമല്ല, മാധ്യമപ്രവര്‍ത്തന മേഖലയില്‍ പോലും കടന്നു കയറിയ ഇത്തിള്‍ക്കണ്ണികളുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മാര്‍ക്ക് തട്ടിപ്പ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍തന്നെ നടപടി എടുത്തു എന്നുമാത്രമല്ല, മെഡിക്കല്‍ ബിരുദം അടക്കമുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി എന്‍ട്രന്‍സ് പരീക്ഷയടക്കം സുതാര്യ സംവിധാനങ്ങള്‍ കൊണ്ടുവരികയും ചെയ്തു. വ്യാജസര്‍ട്ടിഫിക്കറ്റുകളും പരീക്ഷയെഴുതാത്ത പരീക്ഷാവിജയങ്ങളും കലാലയങ്ങളിലെ പീഡനങ്ങളും അധ്യാപകര്‍ക്കെതിരായ അക്രമങ്ങളും ഭരണകക്ഷി വിദ്യാര്‍ത്ഥി യൂണിയനില്‍പ്പെട്ട നേതാക്കള്‍ക്ക് അക്ഷരാഭ്യാസം ഇല്ലെങ്കില്‍ പോലും പി.എസ്.സി പരീക്ഷയില്‍ വരെ ഉയര്‍ന്ന റാങ്ക് കിട്ടുകയും ചെയ്യുന്ന പുതിയ സാഹചര്യത്തിലേക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം മാറിയിരിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍? തീര്‍ച്ചയായും ആദ്യം ഉയരുന്ന പേര് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ തന്നെയാണ്. മന്ത്രിയുടെ കഴിവുകേടിനേക്കാള്‍ പ്രധാനം ഇക്കാര്യത്തില്‍ ഭരണമുന്നണിയിലെ പ്രധാന കക്ഷിയും പ്രതിസ്ഥാനത്തു നില്‍ക്കുന്ന എസ്.എഫ്.ഐയുടെ മാതൃസംഘടനയായ സി.പി.എമ്മിന്റെയും നിലപാട് തന്നെയാണ്. സംസ്ഥാനത്തെ ഭരണത്തിന്റെയും പോലീസ് സംവിധാനത്തിന്റെ ദൗര്‍ബല്യത്തിന്റെയും സുഖം ഇത്രമാത്രം ആസ്വദിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്ത മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയോ പ്രസ്ഥാനമോ ഒരിക്കലും ഒരിടത്തും ഉണ്ടായിട്ടില്ല. ഏറ്റവും അവസാനത്തെ വിവാദം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ, എഴുതാത്ത പരീക്ഷ വിജയിച്ചതും എസ്.എഫ്.ഐ നേതാവ് കെ. വിദ്യ മഹാരാജാസ് കോളേജിന്റെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി അഭിമുഖത്തിന് ഹാജരായതുമാണ്.

മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ആര്‍ഷോ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ച്ചറല്‍ സ്റ്റഡീസ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ആളെ കാണാനില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കേരളത്തില്‍ ഉടനീളം സര്‍വ്വതന്ത്ര സ്വതന്ത്രനായി സംഘടനാ പ്രവര്‍ത്തനം നടത്തുകയും ആയിരുന്നു ആര്‍ഷോ. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍ഷോയെ അറസ്റ്റ് ചെയ്യാനും ജയിലില്‍ അടയ്ക്കാനും നിര്‍ദ്ദേശിച്ചത്. ഇങ്ങനെ 2022 ഡിസംബറില്‍ പരീക്ഷ നടക്കുന്ന സമയം ആര്‍ഷോ ജയിലിലായിരുന്നു. ആവശ്യത്തിന് ഹാജര്‍ ഇല്ലാത്തതുകൊണ്ട് പരീക്ഷ എഴുതാന്‍ അനുമതി ഉണ്ടായിരുന്നില്ല. അനുമതി ഇല്ലാത്തതുകൊണ്ട് ആര്‍ഷോ പരീക്ഷ എഴുതിയിരുന്നില്ല. പക്ഷേ, കഴിഞ്ഞ മാര്‍ച്ച് 23ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തില്‍ ആര്‍ഷോ പരീക്ഷ വിജയിച്ചു. സ്വയംഭരണ സ്ഥാപനമായ മഹാരാജാസ് കോളേജിന്റെ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും എല്ലാം തന്നെ കോളേജ് നേരിട്ടാണ് നടത്തുന്നത്. കോളേജിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച മാര്‍ക്ക് ലിസ്റ്റില്‍ മാര്‍ക്കുകളുടെ സ്ഥാനത്ത് പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഗ്രേഡും രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ, റിസള്‍ട്ട് കോളത്തില്‍ ജയിച്ചു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഒപ്പം പഠിച്ച വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം ഉണ്ടായതും നടപടി എടുത്തതും. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പല്‍ വി.എസ് ജോയിയെ ഉപരോധിച്ചു. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ സോഫ്റ്റ്‌വെയറില്‍ വന്ന പിഴവാണ് ഇങ്ങനെ വരാന്‍ കാരണമെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മാര്‍ക്ക് ലിസ്റ്റ് പിന്‍വലിച്ചു തിരുത്തി ആര്‍ഷ തോറ്റു എന്ന് പുതിയ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ജാമ്യവ്യവസ്ഥ അനുസരിച്ച് എറണാകുളം ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഉപാധി ഉള്ളതിനാല്‍ മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷയും താന്‍ എഴുതിയിട്ടില്ലെന്നാണ് ആര്‍ഷോ നല്‍കുന്ന വിശദീകരണം. പക്ഷേ, ആ പരിചയം പരീക്ഷയില്‍ എഴുതാതെ തന്നെ വിജയിച്ചത് ആരോ ചിലര്‍ നടത്തിയ ഗൂഢാലോചന ആണെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ, പരീക്ഷാഫലം വന്ന് രണ്ടുമാസം കഴിഞ്ഞിട്ടും ഈ പ്രശ്‌നം ആര്‍ഷോ ഔദ്യോഗികമായി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയോ തിരുത്തുകയോ ചെയ്തിട്ടില്ല.

ഇതിനിടെയാണ് ആര്‍ഷോയുടെ സുഹൃത്തും എസ്.എഫ്.ഐ നേതാവുമായ വിദ്യാ വിജയന്‍ എന്ന കെ. വിദ്യ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചമച്ചു എന്ന ആരോപണം ഉയര്‍ന്നത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിനിയായ വിദ്യ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയാണ്. നിയമനത്തിനായി ജൂണ്‍ രണ്ടിന് പാലക്കാട് അട്ടപ്പാടി ആര്‍.ജി.എം ഗവണ്‍മെന്റ് കോളേജില്‍ അഭിമുഖത്തിനിടെ രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി. 2018 ജൂണ്‍ നാലു മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസ് കോളേജിലെ മലയാള വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായി പഠിപ്പിച്ചിരുന്നു എന്നാണ് ഈ സര്‍ട്ടിഫിക്കറ്റുകളില്‍ പറയുന്നത്. 2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെ വിദ്യ മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്റര്‍വ്യൂ പാനലില്‍ ഉള്ള ഒരു മുന്‍ അധ്യാപിക അടക്കം ഉള്ളവര്‍ക്ക് പരിചയസര്‍ട്ടിഫിക്കറ്റിലെ ലോഗോയും സീലും കണ്ട് സംശയം തോന്നിയാണ് മഹാരാജാസ് കോളേജ് അധികൃതരുമായി ബന്ധപ്പെട്ടത്. മഹാരാജാസ് മലയാള വിഭാഗത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് വാങ്ങിയ കോളേജ് അധികൃതര്‍ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ പാലക്കാട്ടും കാസര്‍കോട്ടും രണ്ട് സര്‍ക്കാര്‍ കോളേജുകളില്‍ വിദ്യ ഗസ്റ്റ് അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെയും ഈ രണ്ട് പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കിയിട്ടുണ്ട് എന്നാണ് സൂചന.

രണ്ടു സംഭവങ്ങളും പുറത്തുവന്നത് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നാണ്. കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാരവും അധ്യാപകരും ഉണ്ടായിരുന്ന മഹാരാജാസ് കോളേജ് കഴിഞ്ഞ കുറച്ചുകാലമായി എസ്.എഫ്.ഐയുടെയും അവരുടെ ഒരുപറ്റം ഗുണ്ടാ നേതൃത്വത്തിന്റെയും കൈപ്പിടിയിലാണ്. എസ്.എഫ്. ഐ നേതൃത്വമാകട്ടെ ജിഹാദി ഇസ്ലാമിക ഭീകരരുടെ കയ്യിലാണെന്ന് അഭിമന്യു വധക്കേസില്‍ തന്നെ ആരോപണം ഉയര്‍ന്നതാണ്. ഒരു സാധാരണ വനവാസി കുടുംബത്തില്‍ നിന്ന് വന്ന് കഠിനാധ്വാനത്തിലൂടെയും നല്ല പെരുമാറ്റത്തിലൂടെയും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്ന അഭിമന്യുവിനെ സ്വന്തം പാര്‍ട്ടിക്കാരുടെ പിന്തുണയോടെയാണ് ജിഹാദികള്‍ കൊലപ്പെടുത്തിയതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. പിന്നെ അഭിമന്യുവിന്റെ പേരില്‍ പണം പിരിച്ചതിനുശേഷം കോടികള്‍ ഉണ്ടായിരുന്ന നിധിയില്‍ നിന്ന് വളരെ കുറച്ചു തുക മാത്രം അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കിയശേഷം ബാക്കി തുക മുഴുവന്‍ എസ്. എഫ്.ഐ-സി.പി.എം നേതൃത്വം അടിച്ചുമാറ്റിയെന്ന ആരോപണവും പൊതു സമൂഹത്തില്‍ ഉയര്‍ന്നിരുന്നു. അഭിമന്യു വധത്തിന് ഉത്തരവാദികളായവരുടെ കൈകള്‍ തന്നെയാണ് ഈ രണ്ടു വിവാദങ്ങളുടെ പിന്നിലും എന്നാണ് സൂചന. ആര്‍ഷോയുടെ പരീക്ഷാ തട്ടിപ്പ് ഒരു പരീക്ഷണമായിരുന്നു എന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ പ്രചരിക്കുന്ന വാര്‍ത്ത. മറ്റു വിദ്യാര്‍ത്ഥികള്‍ ഇത് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ പരീക്ഷാ വിജയം നിയമാനുസൃതമാക്കി പിന്നെ ഇടയ്‌ക്കെപ്പോഴെങ്കിലും മുന്നോട്ടുപോയാല്‍ ആരും തന്നെ അറിയുന്ന സാഹചര്യം ഉണ്ടാവില്ലായിരുന്നു. ആര്‍ഷോയെ ജയിലില്‍ അടയ്ക്കാന്‍ കോടതിവിധി ഉണ്ടാവുകയും അതിന് വ്യാപകമായി പ്രചാരം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതും തട്ടിപ്പ് തന്റെ അറിവോടെ അല്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടായതും.

ആര്‍ഷോയുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന വിദ്യ, വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതും ദുരൂഹമാണ്. നേരത്തെ കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളേജിലും പാലക്കാട് പത്തിരിപ്പാല ഗവണ്‍മെന്റ് കോളേജിലും ഇതേ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ജോലി നേടിയതെന്ന് സംശയമുള്ളതായി വിദ്യാര്‍ത്ഥി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വേണ്ട രീതിയില്‍ പരിശോധന നടത്തിയിരുന്നെങ്കില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിന് പഠിച്ചിരുന്ന അതേകാലത്ത് തന്നെ ജോലി ചെയ്തിരുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കാന്‍ കഴിയില്ലായിരുന്നു. രേഖകള്‍ വേണ്ടരീതിയില്‍ പരിശോധിക്കാന്‍ മെനക്കെടാതെ നിയമനം നല്‍കിയത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ആരോപണം. കരിന്തളം കോളേജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിച്ചാല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചു. മഹാരാജാസ് കോളേജിലേക്ക് അയച്ച സര്‍ട്ടിഫിക്കറ്റ് ആധികാരികമല്ലെന്ന് ബോധ്യപ്പെട്ടാല്‍ നടപടി എടുക്കും എന്നാണ് അവര്‍ പറയുന്നത്. എറണാകുളം മഹാരാജാസ് കോളേജ് സ്വയംഭരണ സംവിധാനത്തിന് അര്‍ഹമാണോ എന്ന ചോദ്യമാണ് ഇവിടെ പ്രധാനമായും ഉയരുന്നത്. പരീക്ഷയെഴുതാത്തവര്‍ വിജയിക്കുകയും പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമൊക്കെ സ്വയംഭരണ സംവിധാനത്തിന് ഇവര്‍ പ്രാപ്തരല്ല എന്ന സൂചനയല്ലേ നല്‍കുന്നത്. ഇതിനിടെ 2019 ല്‍ വിദ്യ, കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡി പ്രവേശനം നേടിയത് പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണം അട്ടിമറിച്ചാണെന്ന് എസ്.സി.-എസ്.ടി സെല്‍ കണ്ടെത്തി. വിദ്യയ്ക്ക് വേണ്ടി വൈസ് ചാന്‍സലറുടെ ഓഫീസ് ഇടപെട്ടുവെന്നും പട്ടികജാതി സംവരണം അട്ടിമറിച്ചാണ് റാങ്ക് ലിസ്റ്റില്‍ ഇല്ലാതിരുന്ന ഇവരെ തിരികെ കയറ്റിയതെന്നും യഥാര്‍ത്ഥ അവകാശിയായ ദിനു എന്ന വിദ്യാര്‍ത്ഥി നല്‍കിയ പരാതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മഹാരാജാസില്‍ മാത്രമല്ല, കേരളത്തിലുടനീളം നടക്കുന്ന ചട്ടങ്ങളുടെയും അനാശാസ്യത്തിന്റെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രബിന്ദുവായി എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടന മാറിയിരിക്കുന്നു. പ്രിന്‍സിപ്പലിന് വിരമിക്കുന്ന ദിവസം കുഴിമാടം ഒരുക്കിയും എതിര്‍പ്പിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചും കാര്‍ കത്തിച്ചും ഒക്കെ നേരത്തെ തന്നെ എസ്.എഫ്.ഐ വിവാദത്തിലാണ്. വിദ്യാര്‍ത്ഥി നേതാക്കളുടെ മദ്യപാനം, യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരണത്തില്‍ എത്താനുള്ള ആള്‍മാറാട്ടം തുടങ്ങിയവ ഒരുവശത്ത് തുടരുമ്പോഴാണ് വീണ്ടും പുതിയ വിവാദം ഉണ്ടാകുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ എസ്.എഫ്.ഐയുടെ വിക്രിയകള്‍ പുറത്തുവന്നതാണ്. കേരള പോലീസിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയില്‍ തട്ടിപ്പ് നടത്തി ഉയര്‍ന്ന റാങ്ക് നേടിയ എസ്.എഫ്.ഐ നേതാക്കള്‍ വിവാദത്തിലാവുകയും പരീക്ഷാ പേപ്പറുകള്‍ അടക്കം അവരുടെ വീടുകളില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതും യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു. തൊട്ടടുത്തുള്ള സംസ്‌കൃത കോളേജിലും ഹോസ്റ്റലില്‍ അന്ധനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ വിജയിച്ച യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ക്ക് പകരം എസ്.എഫ്.ഐ നേതാവ് വിശാഖ് ആള്‍മാറാട്ടത്തിലൂടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹിയാകാന്‍ ശ്രമിച്ചതും വിവാദമായി. ഇതിന്റെ അന്വേഷണം പോലീസിന്റെ പ്രീണനനയത്തിന്റെ ഭാഗമായി മരവിച്ചു കിടക്കുകയാണ്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയും മദ്യപിച്ച് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് എസ്.എഫ്.ഐയെ നേര്‍വഴിക്ക് നയിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയും ജില്ലാ ഭാരവാഹികളെ പുറത്താക്കുകയുമുണ്ടായി. ഒന്നിന് പിറകെ ഒന്നായി ഭരണത്തിന്റെ തണലില്‍ എസ്.എഫ്.ഐ നേതൃത്വം നടത്തുന്ന കാര്യങ്ങള്‍ സംഘടനയെ അപമാനത്തിലാക്കിയിരിക്കുന്നു എന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വം തന്നെ തുറന്നടിച്ചതാണ്.

പക്ഷേ, ആര്‍ഷോയുടെ വിവാദത്തില്‍ ന്യായീകരണ തൊഴിലാളിയായി രംഗത്തെത്തിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തന്നെയാണ്. എസ്.എഫ്.ഐക്കെതിരെ ആരോ ചിലര്‍ ഗൂഢാലോചന നടത്തുന്നു എന്നാണ് ഗോവിന്ദന്റെ ആരോപണം. എം.വി. ഗോവിന്ദന്റെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമാശയാണെന്നാണ് പൊതുസമൂഹം പ്രതികരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് വിവാദം മുതല്‍ മദ്യപാനനൃത്തം വരെയുള്ള ഏതെങ്കിലും സംഭവത്തില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ അല്ലാതെ മറ്റാരെങ്കിലും ഗൂഢാലോചന നടത്താനുള്ള സാഹചര്യം ഉണ്ടോ എന്ന് എം.വി. ഗോവിന്ദന്‍ സ്വയം വിലയിരുത്തണം. സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഇറക്കുന്ന പ്രസ്താവനകള്‍ക്ക്, അതിന്റെ കടലാസിന്റെ വിലയെങ്കിലും ഉണ്ടാകണമെങ്കില്‍ വല്ലപ്പോഴുമെങ്കിലും അദ്ദേഹം സത്യം പറയണം. എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല സാക്ഷര കേരളത്തിന്റെ അഭിമാനത്തിന് തന്നെ ഇന്ന് കരിനിഴലാണ്. ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ മാന്യതയ്‌ക്കോ അന്തസ്സിനോ നിരക്കുന്ന രീതിയിലല്ല അവരുടെ പ്രവര്‍ത്തനം. കലാലയങ്ങളില്‍ അവരുടെ അക്രമവും ഗുണ്ടാപ്രവര്‍ത്തനവും പ്രതിപക്ഷ സംഘടനകള്‍ക്ക് നേരെ മാത്രമല്ല, ഇടതുമുന്നണിയില്‍പ്പെട്ട കക്ഷികളുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് എതിരെ പോലും നടക്കുന്നു. എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളില്‍ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നടത്തുന്ന കിരാതപ്രവര്‍ത്തികളുടെ വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ താളപ്പിഴകളുടെ ഉത്തരവാദി എസ്.എഫ്.ഐ ആണ്. വിദ്യാഭ്യാസത്തിന്റെ ധാര്‍മികത മാത്രമല്ല, വിശ്വാസ്യതയും പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. കേരളത്തിലെ പൊതുസമൂഹത്തിന്റെ മുന്നില്‍ ആത്മപരിശോധനയ്ക്കായാണ് ഈ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത്. എസ്.എഫ്.ഐ കേരള സമൂഹത്തിന് ആവശ്യമാണോ എന്ന് ചിന്തിക്കേണ്ട കാ ലം അതിക്രമിച്ചിരിക്കുന്നു.

ShareTweetSendShare

Related Posts

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടി

വേടനും ബിന്ദുവും പിണറായിയുടെ ഇരട്ടത്താപ്പും

പാകിസ്ഥാനുവേണ്ടി പത്തി ഉയര്‍ത്തുന്നവര്‍

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

ഹൃദയഭേദകം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies