Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ദ്വാരകയിലെ ദ്വാരപാലികമാര്‍ (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ ഭാഗം 6 )

ആര്‍.ഹരി

Print Edition: 1 November 2019

മഗധയിലെ രാജാവ് ജരാസന്ധന്റെ നടക്കാനിടയുളള ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ട സുഖത്തോടെയും ശാന്തിയോടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനായി  യാദവന്മാര്‍ ശ്രീകൃഷ്ണന്റെ നേതൃത്വത്തില്‍ ഭാരതവര്‍ഷത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തി ദ്വാരക നിര്‍മ്മിച്ചു. സൈനിക ദൃഷ്ടിയില്‍, അപ്രതിഹതമായ കടലിനാല്‍ ചുറ്റപ്പെട്ട നഗരിയായിരുന്നു അത്. കിടയറ്റ ആസൂത്രകനായ ശ്രീകൃഷ്ണന്‍ കാരണം അവിടത്തെ സ്ത്രീകളും കന്യകമാരും ധനുര്‍വിദ്യയില്‍ ചാതുര്യം നേടിയ വീരവനിതകളായിരുന്നു. തന്റെ ഗണരാജ്യത്തിന്റെ സവിശേഷതകള്‍ വര്‍ണ്ണിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ പാണ്ഡവരോട് പറഞ്ഞത് ഇതാണ്: ”അവിടെ സ്ത്രീകള്‍ പോലും യുദ്ധം ചെയ്യാന്‍ അറിയുന്നവരാണ്, അപ്പോള്‍ പിന്നെ മഹാരഥന്മാരുടെ കാര്യം പറയാനുണ്ടോ! ഈ കാരണം കൊണ്ടാണ് ഞങ്ങള്‍ യാതൊരു ഭയവും കൂടാതെ അവിടെ കഴിയുന്നത്. 25 വേദകാലത്തെ പദാവലി ഉപയോഗിച്ച് പറഞ്ഞാല്‍, ദ്വാരകയിലെ എല്ലാ സ്ത്രീകളും പുരന്ധ്രിമാര്‍ അഥവാ വിശ്പലമാര്‍ ആയിരുന്നു.

മനുസ്മൃതിപോലുള്ള ഗ്രന്ഥങ്ങളല്ല, മറിച്ച് വ്യാസന്റെ മഹാഭാരതമാണ് ജീവിതകഥകളുടെ രത്‌നഖനി. അതുകൊണ്ട്, അതിലെ സംഭവങ്ങളുടെ വെളിച്ചത്തില്‍ മൂല്യനിര്‍ണയം ചെയ്യുന്നതായിരിക്കും കൂടുതല്‍ വിജ്ഞാനപ്രദം. അതില്‍ യുധിഷ്ഠിരന്റെ സംശയങ്ങള്‍ക്ക് ഭീഷ്മര്‍ മറുപടി പറയുന്ന രണ്ട് പര്‍വ്വങ്ങളാണ് ശാന്തിപര്‍വ്വവും അനുശാസനപര്‍വ്വവും. അവയില്‍ രണ്ടിലും സ്ത്രീകളെ സംബന്ധിക്കുന്ന യുധിഷ്ഠിരന്റെ ചോദ്യങ്ങള്‍ക്ക് പിതാമഹന്‍ തന്റെ പൗത്രന് മറുപടി നല്‍കുന്നുണ്ട്. ഇതെല്ലാം സങ്കലനം ചെയ്താല്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് നല്ലൊരു സുഭാഷിതഗ്രന്ഥം തയ്യാറാക്കാം. അത് അത്യന്തം സാര്‍ത്ഥകമായ വ്യാഖ്യാനഗ്രന്ഥമായിരിക്കുകയും ചെയ്യും. എന്നാല്‍, മാതൃകയായി വിഷയാനുസാരമായി ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ. സ്ത്രീ ആരാണ്? ”അവള്‍ ഐശ്വര്യം കാംക്ഷിക്കുന്നവര്‍ക്ക് ആരാധ്യയും ആത്മാര്‍ത്ഥതയോടെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് ലക്ഷ്മിയുമായിത്തീരുന്നു.”26 മകള്‍ ആരാണ്? അവള്‍ സാക്ഷാല്‍ ലക്ഷ്മിയാണ്. അവള്‍ ശുഭയാണ്, ശോഭനയാണ്. മംഗളകര്‍മ്മങ്ങളില്‍ പൂജ്യയാണ്.27 ഭാര്യ ആരാണ്? മേല്‍പ്പറഞ്ഞ ശകുന്തളയുടെ വാക്കുകള്‍ നോക്കുക. അമ്മ ആരാണ്? വനപര്‍വ്വത്തിന്റെ അവസാനഭാഗത്ത് യക്ഷന്‍ യുധിഷ്ഠിരനോട് ചോദിക്കുന്നു. ”ഭൂമിയെക്കാള്‍ ഭാരമേറിയതേതാണ്?” ”മാതാ ഗുരുതരാ ഭൂമേ:” എന്നായിരുന്നു മറുപടി. അതിലും സ്പഷ്ടമായ മറുപടിയിതാ: പത്ത് ആചാര്യന്മാരേക്കാള്‍ ശ്രേഷ്ഠനാണ് ഒരു ഉപാദ്ധ്യായന്‍; പത്ത് ഉപാദ്ധ്യായന്മാരേക്കാള്‍ ശ്രേഷ്ഠനാണ് പിതാവ്: പത്ത് പിതാക്കന്മാരേക്കാള്‍ ശ്രേഷ്ഠയാണ് മാതാവ്: മാതാവ് ഭൂമിയേക്കാള്‍ ശ്രേഷ്ഠയാണ്.”28

ചുരുക്കത്തില്‍ വേദകാലത്തേയും പുരാണകാലത്തേയും നാഗരികതകള്‍ വ്യത്യസ്തങ്ങളായിരുന്നെങ്കിലും സംസ്‌കാരം ഒന്നുതന്നെയായിരുന്നു. സഹസ്രാബ്ദങ്ങളുടെ അന്തരമുണ്ടായിട്ടും സമാജത്തിനുമേല്‍ ശാശ്വത മൂല്യങ്ങള്‍ക്കുണ്ടായിരുന്ന സ്വാധീനം സുദൃഢമായിരുന്നു. രാഷ്ട്രജീവിതം അഭംഗുരവും അനവരതവുമായി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

ബൗദ്ധ-ജൈന മതങ്ങളിലെ സാധ്വികള്‍
പുരാണങ്ങളുടെ കാലത്തിനുശേഷം, നീണ്ട ഒരുചാട്ടം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ കാലഘട്ടത്തിലാണ് ആദ്ധ്യാത്മികരംഗത്ത് ബൗദ്ധ-ബുദ്ധ മതങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും ഉണ്ടായത്. മൗര്യ, ഗുപ്ത, ചോള, പാണ്ഡ്യ സാമ്രാജ്യങ്ങളുടെ ഉദയാസ്തമയങ്ങളുടെ കാലഘട്ടം കൂടിയായിരുന്നു അത്. മാത്രമല്ല, പലതരം ശാസ്ത്രങ്ങള്‍, സാഹിത്യങ്ങള്‍, കലകള്‍ എന്നിവയുടെ ആവിര്‍ഭാവത്തിനും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. സുദീര്‍ഘമായ ഈ കാലഘട്ടത്തില്‍ വിശാലമായ ഈ ദേശത്ത് സ്വതന്ത്രവും സ്വായത്തവും ഏകാത്മകവുമായ രാഷ്ട്രജീവിതത്തിന്റെ വികാസമുണ്ടായി. സ്വാഭാവികമായും സ്ത്രീസംബന്ധിത ജീവിതവും ആ സമഗ്ര ജീവിതത്തിന്റെ ഭാഗമായിരുന്നു. അനിവാര്യമായും വൈവിധ്യം അഥവാ നാനാത്വം അതിന്റെ സവിശേഷതയായിരുന്നു. ദേശത്ത് വ്യത്യസ്ത ഋതുക്കളെന്നപോലെ കാലാനുഗതമായ വ്യത്യസ്തങ്ങളായ ആചാരസമ്പ്രദായങ്ങള്‍ രൂപംകൊണ്ടു.

വേദകാലത്തെ ബ്രഹ്മവാദിനികളെപ്പോലെ ബൗദ്ധ സമ്പ്രദായത്തില്‍ ഥേരികള്‍ ഉണ്ടായി. ഥേരികള്‍ ബൗദ്ധ സാധ്വികളായിരുന്നു. ആദ്യം ബുദ്ധസംഘത്തില്‍ പുരുഷന്മാര്‍ മാത്രമാണുണ്ടായിരുന്നത്. താമസംവിനാ സ്വയം ബുദ്ധഭഗവാന്‍ തന്നെ സ്ത്രീകളേയും അതില്‍ ഉള്‍ക്കൊള്ളിച്ചു. ആദ്യത്തെ അംഗമാവാനുള്ള ഭാഗ്യം സിദ്ധിച്ചതാകട്ടെ, അദ്ദേഹത്തിന്റെ പെറ്റമ്മ ഗൗതമിക്കും. അവരായിരുന്നു ആദ്യത്തെ ഥേരി.

ജ്ഞാനവൃദ്ധരായ ബുദ്ധഭിക്ഷുക്കള്‍ സ്ഥവിരര്‍ എന്ന് അറിയപ്പെട്ടപ്പോള്‍ ഭിക്ഷുണികള്‍ സ്ഥവിരാ അല്ലെങ്കില്‍ സ്ഥവിരിണീ എന്നറിയപ്പെട്ടു. ഈ വാക്കിന് അപഭ്രംശം സംഭവിച്ചായിരിക്കണം പാലിഭാഷയില്‍ ‘ഥേരി’ യായിത്തീര്‍ന്നത്. ജ്ഞാനവൃദ്ധകളായ ഭിക്ഷുണികള്‍ ‘ഥേരി’കളായിരുന്നു. ബൗദ്ധ ചരിത്രകാരന്മാര്‍ 73 ഥേരികളെ കണ്ടെത്തുകയും അവരുടെ പേരുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എല്ലാ വര്‍ണങ്ങളിലും പെട്ട ഥേരികള്‍ ഉണ്ടായിരുന്നു. ഗണികകളും ജീവിതപരിവര്‍ത്തനത്തിലൂടെ ഥേരീകളായി തീര്‍ന്നിരുന്നു; ഭഗവാന്‍ ശ്രീകൃഷ്ണന്റെ ശ്രീമദ് ഭഗവദ്ഗീതയിലെ ”ഏറ്റവും വലിയ ദുരാചാരിയാണെങ്കില്‍പ്പോലും അനന്യചിത്തനായി എന്നെ ഭജിക്കുന്നവന്‍ സാധുവെന്ന വിശേഷണത്തിന് യോഗ്യനാണ്”29 എന്ന വചനത്തെ പ്രായോഗിക തലത്തില്‍ സാര്‍ത്ഥകമാക്കിയിരുന്നു. മഹാഭാരതത്തില്‍ വ്യാധഗീത, ഉദ്ധവഗീത എന്നിവയെപ്പോലെ ബൗദ്ധധര്‍മ്മ സാഹിത്യത്തില്‍ അനേകം ഥേരീഗാഥകള്‍ ഉണ്ടായിരുന്നു. എല്ലാറ്റിന്റെയും കഴമ്പ് ആദ്ധ്യാത്മികമായിരുന്നു. വൈദിക സാഹിത്യത്തില്‍ സൂര്യയെ പോലുള്ള ഋഷികകളുടെ മന്ത്രങ്ങള്‍ക്ക് ഉള്ള സ്ഥാനം തന്നെ ഥേരി സാധ്വികളുടെ ഗാഥകള്‍ക്ക് ബൗദ്ധധര്‍മ്മത്തില്‍ ഉണ്ടായിരുന്നു.

ഥേരി സുമേധയുടേതാണ് ഏറ്റവും നീണ്ട ഗാഥ. അവര്‍ ജന്മംകൊണ്ട് രാജകുമാരിയായിരുന്നുവെങ്കിലും ദാമ്പത്യവിഷയത്തില്‍ താല്പര്യമുണ്ടായിരുന്നില്ല. അനികര്‍തനെന്ന രാജാവ് അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അച്ഛനമ്മമാരുടെ ആഗ്രഹം നിരാകരിച്ച് അവള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. അവരോടും അവരുടെ മുന്നില്‍ നില്‍ക്കുന്ന അനികര്‍തനോടും തന്റെ ഉറച്ച തീരുമാനം അറിയിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ‘ലൗകിക ജീവിതത്തില്‍ എനിക്ക് ഒട്ടും താല്പര്യമില്ല. മരണം, ജനിക്കുമ്പോള്‍ തന്നെ സുനിശ്ചിതമാണ്. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആര്‍ക്കുമാവില്ല. ധനം, അന്തസ്സ്, പ്രതാപം, പ്രതിഷ്ഠ ഇവയെല്ലാം ക്ഷണികങ്ങളാണ്. ചുട്ടുപൊള്ളുന്ന ഇരുമ്പുപോലെ അത് ദുഃഖം മാത്രമെ നല്‍കൂ. ദയവു ചെയ്ത്, അങ്ങ് അങ്ങയുടെ കൊട്ടാരത്തിലേക്ക് തിരിച്ചു പോയാലും. എന്റെ ഹൃദയത്തില്‍ മറ്റൊരഗ്നി ആളിക്കത്തുന്നുണ്ട്.” രാജകുമാരി സുമേധാ ജീവിതത്തിന്റെ ദുര്‍ഗ്ഗമമായ പാതയാണ് തിരഞ്ഞെടുത്തത്. അവസാനം തപോമയമായ ജീവിതത്തിലൂടെ നിര്‍വ്വാണവും പ്രാപിച്ചു.

ഋഷിദാസി മറ്റൊരു ഥേരിയായിരുന്നു. തന്റെ ഗാഥയില്‍ അവര്‍ സ്വന്തം കഥ വിവരിക്കുന്നുണ്ട്. പാടലീപുത്രത്തില്‍ രണ്ടു ഭിക്ഷുണികള്‍ ഉണ്ടായിരുന്നു. അവര്‍ ചോദിച്ചു: ”ഋഷിദാസീ, താങ്കള്‍ എന്തിനാണ് ഭിക്ഷുണിയാകാന്‍ ആഗ്രഹിക്കുന്നത്? ദയവായി ഞങ്ങളോട്് തുറന്നു പറഞ്ഞാലും! അങ്ങ് സൗന്ദര്യവും ക്ഷമതയുമുള്ള യുവതിയാണ്. അതെല്ലാം അവഗണിച്ച് എന്തുകൊണ്ടാണ് ബ്രഹ്മചാരിണിയാകുവാന്‍ ആഗ്രഹിക്കുന്നത്?”
ഋഷിദാസി തന്റെ മനസ്സ് തുറന്നു: ”കേട്ടാലും! ഞാന്‍ ഉജ്ജയിനിയിലെ ധനികനായ ശ്രേഷ്ഠിയുടെ ഏക സന്താനമാണ്. അയോദ്ധ്യയിലെ പ്രമുഖനായ ഒരു വ്യാപാരിക്ക് അച്ഛനമ്മമാര്‍ എന്നെ വിവാഹം കഴിച്ച് കൊടുത്തു. ആദ്യ ദിവസം തൊട്ട് തന്നെ ഞാന്‍ ആത്മാര്‍ത്ഥതയോടെ വീട്ടുകാരെയെല്ലാം സേവിച്ചു. എന്നിട്ടും ഒരു ദിവസം ഭര്‍ത്താവ് എന്റെ ശ്വശൂരനോടും ശ്വശൂരയോടും പറഞ്ഞു: ”ഭാര്യയുമായി പൊരുത്തപ്പെട്ടുപോകുവാന്‍ എനിക്കാവുന്നില്ല.” ”അവള്‍ക്ക് എന്തുദോഷമാണുള്ളത്? അവള്‍ ശീലാവതിയാണല്ലോ!” എന്നവര്‍ പറഞ്ഞപ്പോഴും അദ്ദേഹം ശാഠ്യംപിടിച്ചു നിന്നു. ഗത്യന്തരമില്ലാതെ എനിക്ക് പിതൃഗൃഹത്തിലേക്ക് തിരിച്ചു പോരേണ്ടി വന്നു. അച്ഛന്‍ എന്നെ മറ്റൊരു ധനികന് വിവാഹം കഴിച്ചുകൊടുത്തു. എന്നിട്ടും പഴയപടി. മൂന്നാമതും എന്റെ വിവാഹം നടന്നു. അതിന്റെ അവസ്ഥ അതിലും വിചിത്രമാണ്. ഭിക്ഷയാചിക്കാന്‍ ഒരു ഭിക്ഷു വീട്ടില്‍ വന്നു. യുവാവായ അയാളോട് എന്നെ വേള്‍ക്കാന്‍ പിതാവ് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം സമ്മതിക്കുകയും ഞങ്ങള്‍ ദമ്പതികളാവുകയും ചെയ്തു. അല്പം ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് വീണ്ടും സന്ന്യാസത്തിലേക്ക് മടങ്ങി. ജീവിതചക്രം തിരിയുന്നതെങ്ങനെയെന്ന് ഞാന്‍ വേണ്ടത്ര മനസ്സിലാക്കി. അങ്ങനെ ഞാനെന്റെ മാതാപിതാക്കളോട് പറഞ്ഞു: ”ഞാന്‍ എല്ലാം കണ്ടു. കുറച്ചെല്ലാം പഠിക്കുകയും ചെയ്തു. ഇനി വിരക്തയാകാന്‍ ആഗ്രഹിക്കുന്നു.” രണ്ടുപേരും ക്ഷുഭിതരായെങ്കിലും ഞാന്‍ എന്റെ നിലപാടില്‍ അടിയുറച്ചുനിന്നു. അവസാനം. മാതാപിതാക്കള്‍ തങ്ങളുടെ ഏകമകള്‍ക്ക് അനുവാദം നല്‍കി. അങ്ങനെ ഞാന്‍ ബ്രഹ്മചര്യം സ്വീകരിക്കാനുള്ള അദമ്യമായ ആഗ്രഹത്തോടെ ഇവിടെ നില്‍ക്കുന്നു.

ഇപ്പോള്‍ ഋഷിദാസിയുടെ ഗാഥയിലെ 46 ഗീതങ്ങള്‍ ലഭ്യമാണ്. ഇപ്രകാരം ശുഭ, ഭദ്രകുണ്ഡലകേശി, ഉത്പലവര്‍ണ, അംബപാലി, തിസ്സ, ധീര, മിത്ര, ഭദ്രാ, ഉപസാമ, മുക്ത, ധര്‍മ്മതൃഷ്ണ, ധര്‍മ്മശക്ത മുതലായ ഥേരികള്‍ ഉണ്ടായിരുന്നു. ഇവരുടെ കൂട്ടത്തില്‍ ഗണികകളും വിധവകളും ഉണ്ടായിരുന്നു. ഘോര തപസ്സനുഷ്ഠിക്കുകയും പവിത്രമായ ജീവിതം നയിക്കുകയും ചെയ്ത ഇവര്‍ക്കെല്ലാം സമൂഹത്തില്‍ അത്യന്തം ആദരണീയമായ സ്ഥാനമാണ് ലഭിച്ചത്. വേദകാലത്തെ ബ്രഹ്മചാരിണികളെക്കാള്‍ അധികം സക്രിയമായിരുന്നു ഈ വിദ്യാത്മാക്കളുടെ ജീവിതം. എല്ലാ ഥേരികളും ബുദ്ധസംഘത്തിന്റെ വ്യവസ്ഥയനുസരിച്ച് അജ്ഞാതമായ വിദൂര സ്ഥലങ്ങളില്‍ ധര്‍മ്മ പ്രചാരികകളായി പോയി. കടല്‍താണ്ടി ശ്രീലങ്കയിലേക്ക് പോയ, ചക്രവര്‍ത്തിപദം ഉപേക്ഷിച്ച അശോകന്റെ മകള്‍ സംഘമിത്രയുടെ പേര്‍ സുവിഖ്യാതമാണ്. പ്രാചീനവും ആധുനികവുമായ ആദ്ധ്യാത്മിക ചിന്താധാരകളുടെ ലോകസഞ്ചാര ചരിത്രം ലോകത്തെ ഏറ്റവും ആദ്യത്തെ ധര്‍മ്മപ്രചാരികമാര്‍ ബുദ്ധമതത്തിലെ ബ്രഹ്മവാദിനികളായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്നു. കര്‍മ്മനിഷ്ഠരും വീടില്ലാത്തവരും ഭയരഹിതരുമായ ആ സമര്‍പ്പിതര്‍ ‘കൃണ്വന്തോ വിശ്വം ആര്യം’ എന്ന ഋഷിമാരുടെ ഘോഷം യാഥാര്‍ത്ഥ്യമാക്കി തീര്‍ത്തു.

ബുദ്ധസംഘങ്ങള്‍ അവരുടെ ലോകസഞ്ചാരസമയത്ത് അവിടവിടെ ബുദ്ധവിഹാരങ്ങള്‍ എന്നറിയപ്പെടുന്ന ബുദ്ധക്ഷേത്രങ്ങള്‍ സ്ഥാപിച്ചിരുന്നു. അത്തരം ക്ഷേത്രങ്ങളുടെ അനിവാര്യ ഘടകമായിരുന്നു വിദ്യാലയം. ബുദ്ധമത പ്രചാരത്തോടൊപ്പം, അനിവാര്യമായ ഈ വിദ്യാലയങ്ങളില്‍ ബൗദ്ധരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരംഭം കുറിക്കപ്പെട്ടു. ഈ കാരണത്താല്‍, ബുദ്ധമതാനുയായികളായ പെണ്‍കുട്ടികള്‍ സനാതന ധര്‍മ്മാനുയായികളായ പെണ്‍കുട്ടികളെക്കാള്‍ വിദ്യാസമ്പന്നരായി. പിന്നീട് ഥേരികള്‍ രചിച്ച മതസാഹിത്യവും നിലവില്‍ വന്നു.

ജൈനമത സാധ്വികളുടെ സംഭാവനയും ഇപ്രകാരം തന്നെയാണ്. സര്‍വസംഗ പരിത്യാഗത്തിലൂടെ സാധ്വികളായിത്തീരുന്നത് ജൈനമത സമ്പ്രദായമായി മാറി. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. കര്‍ശനമായി അത് പാലിക്കപ്പെടുന്നുമുണ്ട്. സാധ്വികളുടെ ചെറുസംഘങ്ങള്‍ നഗ്നപാദരായി റോഡരികിലൂടെ സമാധാനമായി മൗനരായി മെല്ലെ നടന്നുപോകുന്ന കാഴ്ച സര്‍വത്ര കാണാന്‍ സാധിക്കും. സൂര്യോദയത്തിനുശേഷം യാത്രയാരംഭിച്ച് സൂര്യാസ്തമയത്തിന് മുമ്പ് ലക്ഷ്യസ്ഥാനത്തെത്തുക എന്നതാണ് അവരുടെ രീതി. പുരോഗമനപരമെന്ന് പറയപ്പെടുന്ന വര്‍ത്തമാന യുഗത്തിലും സത്വംസംശുദ്ധരായ സാധ്വികള്‍ പൊതുസമൂഹത്തിന്റെ അത്യന്തം ആദരം നേടുന്നു. കുറച്ചുദിവസം മുമ്പാണ്, പടിഞ്ഞാറന്‍ ഭാരതത്തില്‍ അത്യന്തം സമ്പന്നമായ കുടുംബത്തിലെ ഉന്നതവിദ്യാഭ്യാസം നേടിയ പെണ്‍കുട്ടി തന്റെ മാതാപിതാക്കളുടെ ആശീര്‍വാദത്തോടെ എല്ലാമുപേക്ഷിച്ച് സാധ്വിയായി തീര്‍ന്നത്. ആ ധന്യാത്മാവിന്റെ മുന്നില്‍ ശിരസ്സ് കുനിക്കാതിരിക്കാന്‍ ഏത് ധര്‍മ്മാത്മാവിനാണാവുക! ചുരുക്കിപ്പറഞ്ഞാല്‍, കേറ്റിറക്കങ്ങളുള്ള, കല്ലുംമുള്ളുമുള്ള ദുര്‍ഘടം പിടിച്ചതെങ്കിലും സദ്ഗതിക്കുതകുന്ന സര്‍വശ്രേഷ്ഠമായ പാതയിലൂടെ സഞ്ചരിക്കാന്‍ യാതൊരു തരത്തിലുമുള്ള പ്രതിബന്ധങ്ങളോ തിരസ്‌ക്കാരമോ ജൈന-ബൗദ്ധ മതാനുയായികളായ പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല. വൈദിക കാലത്തെ പാരമ്പര്യം ഇവിടെയും നിലനിന്നു. ”ആത്മദീപോ ഭവ” (സ്വയം വെളിച്ചമായി മാറൂ) എന്നതായിരുന്നു അവരുടെ ആപ്തവചനം.

25. ശ്രീയോങ്കപി യസ്യാം യുദ്ധേയുഃ കിമു വഷ്ണി മഹാരഥാഃ
(മഹാഭാരതം. സഭാപര്‍വ്വം 14-51)
തസ്യാം വയമമിത്രഘ്‌ന നിവാസാമോ ങ്കകുതോ ഭയാഃ
(മഹാഭാരതം സഭാപര്‍വ്വം 14-52)
26. ശ്രിയ ഏതാഃ സ്ത്രിയോ നാമ സത്കാര്യാ ഭൂതിമിച്ഛതാ പാലിതാ നിഗൃഹീതാ ച ശ്രീ: സ്ത്രീ ഭവതി ഭാരത
(മഹാഭാരതം – അനുശാസനപര്‍വ്വം 46-15)
27. നിത്യം നിവസതേ ലക്ഷ്മീ: കന്യകാസു പ്രതിഷ്ഠിതാ
ശോഭനാ ശൂഭയോഗ്യ ച പൂജ്യാ മംഗലകര്‍മ സു.
(മഹാഭാരതം – അനുശാസന പര്‍വ്വം 22-33)
28. ദശാചാര്യാനുപാദ്ധ്യായ ഉപാദ്ധ്യായന്‍ പിതാ ദശ
ദശ ചൈവ പിതൃന്‍ മാതാ സര്‍വാ വാ പൃഥിവീമപി.
(മഹാഭാരതം അനുശാസനപര്‍വ്വം 105-14, 15)
29. ”അപി ചേത് സുദുരാചാരോ
ഭജതേ മാമനസുഭാക്
സാധുരേവ സ മന്ത്യവ്യ:…..! (ഭഗവദ്ഗീത 9-30)

Tags: ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍
Share20TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies