Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

മലയാളത്തിലെ പ്രിയകഥകള്‍

കല്ലറ അജയന്‍

Print Edition: 7 April 2023

ഈ പംക്തിയില്‍ കഥകള്‍ക്കു പഴയ പോലെ പ്രാധാന്യം നല്‍കുന്നില്ല എന്ന് ഒരു വായനക്കാരന്‍ പരാതി പറഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഈ ലേഖകന്‍ മുഖ്യമായും എഴുതുന്നത് കവിതയാണെങ്കിലും ചെറുകഥകളും നോവലും ഒക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളോട് പ്രത്യേക താല്പര്യമില്ലായ്മയോ കവിതയോട് അമിത താല്പര്യമോ ഇല്ല. ഈ പംക്തി ആരംഭിച്ചകാലത്ത് കഥയ്ക്ക് വലിയ പ്രധാന്യം നല്‍കിയിരുന്നു. ക്രമേണ കവിതയിലേയ്ക്കു മാറി എന്നേയുള്ളൂ. കഴിഞ്ഞ ഏതാനും പംക്തികളില്‍ കഥകള്‍ക്കു പ്രാധാന്യം നല്‍കുന്നത് പരാതി പറഞ്ഞ വായനക്കാരന്‍ ശ്രദ്ധിക്കുന്നുണ്ടാവുമെന്നു തോന്നുന്നു.

എന്തായാലും ബഹുമാന്യവായനക്കാരന്റെ പരാതിമൂലം കഥകളെക്കുറിച്ചൊരു അന്വേഷണം നടത്താന്‍ ഇപ്പോള്‍ ഇടവന്നിരിക്കുന്നു. കവിത വായനക്കാരന് ആനന്ദാനുഭൂതികള്‍ പകര്‍ന്നു നല്‍കുന്നുണ്ടെങ്കിലും കഥയും നോവലും നല്‍കുന്നതുപോലെ സമഗ്രമായ ജീവിതദര്‍ശനം നല്‍കാന്‍ കവിതയ്ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ കഥയും നോവലും കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടവതന്നെ. അത്തരുണത്തിലാണ് മലയാളത്തിലെ പ്രിയ കഥകളെക്കുറിച്ച് അന്വേഷിക്കാമെന്നു കരുതിയത്. ഇതു തികച്ചും വ്യക്തിനിഷ്ഠമായ വിലയിരുത്തലാണ്. പൊതുവായ നിരൂപക മാനദണ്ഡങ്ങളെ പരിഗണനയ്‌ക്കെടുത്തിട്ടില്ല. ഇതെഴുതുന്നയാളിന്റെ പരിമിതമായ വായനാനുഭവത്തില്‍ മെച്ചപ്പെട്ടവയെന്നു തോന്നിയ ചെറുകഥകളെയാണ് പരിചയപ്പെടുത്തുന്നത് ഒരുപക്ഷെ എന്റെ വായനയ്ക്ക് ചെന്നെത്താന്‍ കഴിയാത്ത മെച്ചം കഥകള്‍ വേറെ ഉണ്ടാവാം. അതൊക്കെ വായനക്കാര്‍ക്കുവിടുന്നു.

മലയാളത്തിലെ പ്രിയ ചെറുകഥകളെക്കുറിച്ചെഴുതുമ്പോള്‍ ആരില്‍ നിന്നു തുടങ്ങണം എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. നമ്മുടെ ഭാഷ കണ്ട ഏറ്റവും മഹാനായ ചെറുകഥാകൃത്ത് കാരൂര്‍ ആണെന്ന കാര്യത്തില്‍ സംശയത്തിന്  അവകാശമുണ്ടെന്നു തോന്നുന്നില്ല. കാരൂര്‍ മോശം കഥ എന്ന് പറയാവുന്ന ഒന്നും എഴുതിയിട്ടില്ല. എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചം. അവയില്‍ നിന്ന് ഒന്നിനെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുക എന്നത് ദുഷ്‌ക്കരം. മരപ്പാവകള്‍, ഉതുപ്പാന്റെ കിണര്‍, പൊതിച്ചോറ് എല്ലാം അസാധാരണ ലാവണ്യം തുളുമ്പുന്ന കഥകളാണ്. എങ്കിലും രചനാനൈപുണ്യം ഏറ്റവും പ്രകടമാക്കുന്നതായി എനിക്കു തോന്നുന്നത് ‘പൂവമ്പഴം’ എന്ന ചെറുകഥയാണ്. ഒരേയൊരു മകന്‍ മരിച്ച വിധവയായ സ്ത്രീയ്ക്ക് മകന്റെ പ്രായമുള്ള അയല്‍പക്കത്തെ യുവാവിനോടു തോന്നുന്ന വൈകാരിക അടുപ്പത്തിന്റെ ആവിഷ്‌ക്കാരമാണ് ഈ കഥ. സ്ത്രീയുടെ മനോവ്യാപാരങ്ങളെ അതീവ ഗുപ്തമായി അവതരിപ്പിക്കുന്ന രചനാതന്ത്രം ഇക്കഥയെ ലോകനിലവാരത്തിലെത്തിക്കുന്നു. കാരൂരെന്ന മഹാകാഥികനെ വേണ്ടരീതിയില്‍ ബഹുമാനിക്കാത്ത കേരളത്തിന്റെ ആസ്വാദക സമൂഹത്തെയോര്‍ത്ത് സഹതപിക്കാനേ നമുക്കാവൂ.

അടുത്ത് ഓര്‍മിക്കേണ്ട കഥയേതാണെന്ന കാര്യത്തിലും ഒരാസ്വാദകന്‍ എന്ന നിലയ്ക്ക് എനിക്കു വലിയ സംശയമില്ല. അതു പട്ടത്തുവിള കരുണാകരന്റെ ‘അല്ലോപനിഷത്ത്’ എന്ന കഥയാണ്. അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് പൗരാണിക ഉപനിഷത്തുക്കളെ അനുകരിച്ച് ആരോ എഴുതിയതാണത്രേ ‘അല്ലോപനിഷത്ത്’. അക്ബറിന്റെ സദസ്യനായിരുന്ന ഏ തോഹിന്ദുപണ്ഡിതന്‍ പണത്തിനുവേണ്ടി ചക്രവര്‍ത്തിക്കു എഴുതിക്കൊടുത്ത ഒരു അനുകരണകൃതിയാണിതെന്ന് സ്വാമി ദയാനന്ദ സരസ്വതിയെപ്പോലുള്ളവര്‍ കരുതുന്നു. ഈ പേരില്‍ പട്ടത്തുവിള എഴുതിയിരിക്കുന്ന കഥ അതിന്റെ ഘടനാപരമായ പ്രത്യേകതകൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുന്നതാണ്. ലൈംഗികത, വേദാന്തചിന്ത, മാര്‍ക്‌സിസം ഇവ മൂന്നും സംയോജിക്കുന്ന അതീവ ഹൃദ്യമായ ഒരു രചനയാണ് ‘അല്ലോപനിഷത്ത്’. പില്‍ക്കാലത്ത് പലരും ഈ കഥയുടെ രചനാരീതിയെ അനുകരിച്ചെങ്കിലും പട്ടത്തുവിള എഴുതുന്നതിനുമുമ്പ് മലയാളത്തിലാരും ഈ ശൈലി ഉപയോഗിച്ചിട്ടുള്ളതായി തോന്നുന്നില്ല. പില്‍ക്കാലത്ത് ചിലകഥകളില്‍ ഈ രചനാരീതി കണ്ടിട്ടുണ്ട്. സുഭാഷ് ചന്ദ്രന്റെ ‘തല്പം’ എന്ന കഥ ഒരുദാഹരണമാണെന്നു പറയാം. 1972-ല്‍ സാഹിത്യഅക്കാദമി അവാര്‍ഡു ലഭിച്ച പട്ടത്തുവിളയാണ് അരവിന്ദന്റെ ‘ഉത്തരായണ’ത്തിന്റെ കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

അടുത്തത് ഏതുകഥയാണെടുത്തെഴുതേണ്ടത് എന്ന കാര്യത്തിലും സംശയമേതുമില്ല. അതു തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ ആണ്. ആവിഷ്‌കാരത്തിലെ സൂക്ഷ്മത കൊണ്ട് ഈ കഥ വായനക്കാരെ അതിശയിപ്പിക്കുന്നതാണ്. കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കാലത്ത് ഉടമസ്ഥനായ ചേന്നന്‍ ഉപേക്ഷിച്ചു പോയ അയാളുടെ പട്ടിയുടെ പാരവശ്യമാണ് കഥയില്‍ പകര്‍ത്തുന്നത്. ‘ഇനി ഒരിക്കലും മനുഷ്യനെ സ്‌നേഹിക്കുകയില്ലെന്ന്’ അതു പറയുകയാവാം എന്ന് സങ്കല്പിക്കുന്ന കഥാകൃത്ത് ഒരു തിര്യക്കിന്റെ നന്ദിയും കടപ്പാടും ഒക്കെ അസാധാരണ കൈയൊതുക്കത്തോടെ നമുക്ക് കാട്ടിത്തരുന്നു. തഹസീല്‍ദാരുടെ അച്ഛന്‍, പട്ടാളക്കാരന്‍ തുടങ്ങി എത്രയോ മനോഹരങ്ങളായ കഥകള്‍ തകഴിയുടേതായുണ്ട്. ഇരുപതോളം കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള തകഴിയുടെ പലകഥകളും എടുത്തുകാണിക്കാവുന്നവയാണ്. എന്നിരിക്കിലും എന്നെ ഏറ്റവും ആകര്‍ഷിച്ച കഥ ‘വെള്ളപ്പൊക്കത്തില്‍’ തന്നെ.

അടുത്ത പ്രിയകഥ എം. മുകുന്ദന്റെ ‘ഡല്‍ഹി 1981’ ആണ്. ഒരു കഥ വായനക്കാരനില്‍ ഞെട്ടലുണ്ടാക്കാന്‍ പര്യാപ്തമായതാവുമെങ്കില്‍ ആ സിദ്ധി ഇതിനുണ്ട്. രാജേന്ദര്‍പാണ്ഡേ, കിഷോര്‍ലാല്‍ എന്നീ രണ്ടു മധ്യവര്‍ഗ്ഗ ചെറുപ്പക്കാര്‍ നാനക്ചന്ദ്, രഘുവീര്‍ എന്നീ ഗുണ്ടകള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ കൊല്ലുന്നതും അവളെ ബലാല്‍സംഗം ചെയ്യുന്നതും കണ്ട് ആസ്വദിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. എല്ലാ അനീതികളോടും നിസ്സംഗമായി പ്രതികരിക്കുന്ന 55 ലക്ഷം (അന്നത്തെ ദില്ലി ജനസംഖ്യ) ദില്ലിനിവാസികളുടെ പ്രതിനിധികളാണ് പാണ്ഡേയും കിഷോര്‍ലാലും. കഥാന്ത്യത്തില്‍ അവരുടെ മുറി ദില്ലി നഗരമായിത്തന്നെ പരിണമിക്കുന്നു. ഈ കഥാപാത്രങ്ങള്‍ക്കു മുകുന്ദന്റെ ഇഷ്ട നോവലായ കാമുവിന്റെ അന്യരുടെ (Outside/stranger) ) നായകനായ മേയര്‍ സോള്‍ട്ടിന്റെ(Meursault)ഛായയുണ്ടെങ്കിലും അതിനെക്കാളൊക്കെ എത്രയോ ഉയര്‍ന്ന അര്‍ത്ഥതലങ്ങള്‍ ഈ കഥയ്ക്കുണ്ട്. എല്ലാ അനീതികള്‍ക്കും കൈയടിച്ചുകൊടുക്കുന്ന കേരളത്തിലെ ഇന്നത്തെ ബുദ്ധിജീവിവര്‍ഗ്ഗത്തിന്റെ പ്രതിനിധികളായി നമുക്കീ പാണ്ഡേ-കിഷോര്‍ ലാല്‍ കൂട്ടുകെട്ടിനെ വേണമെങ്കില്‍ കണക്കാക്കാവുന്നതേയുള്ളൂ.

അഞ്ചാമതായി മനസ്സില്‍ ഓടിയെത്തുന്ന കഥ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ‘മൂന്നാമതൊരാള്‍’ ആണ്. ഉള്ളടക്കത്തില്‍ പുതുമയൊന്നുമില്ലാത്ത ആ കഥ കഥാകൃത്തിന്റെ ആവിഷ്‌കാര വൈഭവമൊന്നു കൊണ്ടുമാത്രം നമ്മുടെ മനസ്സിനെ വശീകരിക്കുന്നതാണ്. മരിച്ചുപോയ ഭാര്യയുടെ സാന്നിധ്യം അനുഭവിക്കുന്ന കഥാകൃത്ത്. എന്നാല്‍ അതു സാധാരണ പ്രേതകഥകളിലെന്നപോലെയല്ല. അത്തരം കഥകളും അനുഭവകഥകളും നമ്മളെത്രയോ കേട്ടിരിക്കുന്നു. എന്നാലിവിടെ അതു കഥാകൃത്തിന്റെ തോന്നലോ യാഥാര്‍ത്ഥ്യമോ എന്നു തിരിച്ചറിയാനാവാത്തവിധമാണ് അവതരിപ്പിക്കുന്നത്. കഥാകൃത്തിനും മകനുമൊപ്പം മൂന്നാമതൊരാള്‍ ഉണ്ടെന്ന തോന്നലേയുള്ളൂ. എന്നാലത് വെറും തോന്നല്‍ മാത്രമാണെന്ന് ഉറപ്പിക്കുന്നുമില്ല. ആ അവ്യക്തതയാണ് കഥയെ അസാധാരണത്വത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.

ചെറുകഥയുടെ ആദ്യ പ്രണേതാക്കളില്‍ ഒരാളായ എഡ്ഗാര്‍ അലന്‍പോയ്ക്ക് എലീനോര(Eleonora) എന്നൊരു കഥയുണ്ട്. Short Stories of Great Authors  എന്ന പുസ്തകത്തില്‍ ആ കഥ ചേര്‍ത്തിട്ടുണ്ട്. പേരില്ലാത്ത വക്താവ് എലീനോറയെ പ്രണയിക്കുന്നു. പശ്ചാത്തലമൊക്കെ അതിമനോഹരം. നമ്മളെ കൊതിപ്പിക്കുന്ന ഒരു താഴ്‌വാരത്തിലാണ് അവരുടെ പ്രണയം. മുണ്ടൂരിന്റെ കഥയിലെപ്പോലെ അവളും കാമുകന്റെ കൈപിടിച്ചു നെ ഞ്ചില്‍ വച്ച് പെട്ടെന്നു മരിക്കുന്നു. (മുണ്ടൂരിനു ഭാര്യയാണ് മരണപ്പെടുന്നത് കാമുകിയല്ല) മരിക്കുമ്പോള്‍ അവള്‍ പ്രതിജ്ഞയെടുപ്പിക്കുന്നു മറ്റൊരു പെണ്ണിനെ പ്രണയിക്കരുതെന്ന്. ആത്മാവായി എലീനോറ അതൊക്കെ നിരീക്ഷിക്കുന്നു. നായകന്‍ അവളോടു സത്യസന്ധനായിരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവില്‍ എര്‍മെന്‍ഗാഡേ (ഋൃാലിഴമൃറല) എന്ന യുവതിയുമായി അയാള്‍ പ്രണയത്തിലാവുന്നു. അയാളുടെ ശപഥത്തില്‍ നിന്നും അയാള്‍ മോചിതനാകുന്നു. അത് എലീനോറ അംഗീകരിക്കുകയും ചെയ്യുന്നു. ഇക്കഥ മുണ്ടൂരിന്റെ കഥ പോലെ അല്പം കൊണ്ട് ഒരുപാടു ധ്വനിപ്പിക്കുന്നതല്ല. എല്ലാം പരത്തിപ്പറയുന്നതാണ്. എ ങ്കിലും അല്ലന്‍പോയുടെ ഭാഷയും ഭാവനയും വന്യമാണ്. ചെറുകഥയിലെ ഒരിതിഹാസമാണ് അദ്ദേഹം.

അടുത്തകഥ ഏതാണെന്ന് ആലോചിക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് ഉറൂബിന്റെ ‘രാച്ചിയമ്മ’യാണ്. അദ്ദേഹത്തിന്റെ കഥകളെല്ലാം സ്ത്രീ മനസ്സുകളിലേയ്ക്കു നടത്തുന്ന തീര്‍ത്ഥയാത്രകളാണ്. അങ്ങനെയല്ലാത്ത കഥകളിലും തന്റെ ആഖ്യാനവൈശിഷ്ട്യം കൊണ്ട് ലാവണ്യധോരണിയുതിര്‍ക്കാന്‍ ഉറൂബിന് കഴിയുന്നു. ”കാളക്കുട്ടന്മാരെപ്പോലെ ചുരമാന്തിക്കടന്നു പോയ” പതിനൊന്നു വര്‍ഷത്തിനുശേഷം രാച്ചിയമ്മയെ കാണാനെത്തുന്ന കഥാകൃത്തില്‍ തുടങ്ങുന്ന കഥ തന്റെ പഴയകാല ഓര്‍മകളെ കൂടുതുറന്നു വിടുന്നു. അതില്‍ കരിവീട്ടിപോലെ ശക്തയായ ഒരു പെണ്ണുണ്ടായിരുന്നു. രണ്ട് തവണ ചലച്ചിത്രാവിഷ്‌കാരത്തിനുവിധേയമായ കഥ എല്ലാവര്‍ക്കും പരിചിതമായതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ല. മറ്റൊരു ഭാഷയിലും താരതമ്യമില്ലാത്ത ഈ കഥയിലെ സ്ത്രീകഥാപാത്രം മറ്റൊരിടത്തും കണ്ടെത്താന്‍ സാധ്യതയില്ലാത്തതാണ്. ഉറൂബിന്റെ തൂലികയില്‍ നിന്നു മാത്രമേ ഇത്തരത്തില്‍ ഒരു കഥാപാത്രം ഉരുവം കൊള്ളുകയുള്ളൂ. ഉമ്മാച്ചുവിന്റെയും സുന്ദരികളും സുന്ദരന്മാരുടെയും രചയിതാവില്‍ നിന്നു മാത്രമേ ഇങ്ങനെയൊരു കഥാപാത്രം പിറക്കുകയുള്ളൂ.

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ‘മാണിക്യന്‍’ എന്റെ വായനയെ വളരെയേറെ സ്വാധീനിച്ച ഒരു കഥയാണ്. പൊന്‍കുന്നം വര്‍ക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പയും’ ഈ കഥയും ഏകദേശം ഒരേ ഇതിവൃത്തങ്ങളുള്ള കഥകളാണെങ്കിലും കൂടുതല്‍ വികാരജനകത്വം മാണിക്യനാണെന്ന് തോന്നിയിട്ടുണ്ട്. ഒരു തിര്യക്കും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഇത്രമാത്രം ശക്തമായി ആവിഷ്‌ക്കരിക്കുന്ന മറ്റൊരു കഥ മലയാളത്തിലുണ്ടെന്നു തോന്നുന്നില്ല. ലളിതാംബിക അന്തര്‍ജ്ജനം ഹൃദയ ദ്രവീകരണക്ഷമതയുള്ള അനേകം കഥകള്‍ എഴുതിയിട്ടുണ്ട്. ‘അഗ്നിസാക്ഷി’ എന്ന നോവലിനപ്പുറം അവരുടെ കഥകളെപ്പറ്റി കാര്യമായ ചര്‍ച്ചയൊന്നും നടക്കുന്നില്ല. അര്‍ഹിക്കുന്ന പലരെക്കുറിച്ചും ചര്‍ച്ച ചെയ്യാതെ അനര്‍ഹരെ വാനോളം പുകഴ്ത്തുന്ന മലയാളിയുടെ നാട്യം അമര്‍ത്തിക്കളയുന്ന പല പ്രതിഭകളുടെയും കൂട്ടത്തില്‍ ലളിതാംബിക അന്തര്‍ജ്ജനവുമുണ്ട്.

1920ല്‍ നോബല്‍ സമ്മാനം നേടിയ നട്ട് ഹാംസന്റെ (Knut Hamsun) ഏറ്റവും പ്രധാനപ്പെട്ട നോവലിന്റെ പേര് വിശപ്പ് (Hunger) എന്നാണ്. നോര്‍വെയിലേക്ക് നാസി ജര്‍മ്മനിയുടെ പട്ടാളം മാര്‍ച്ചു ചെയ്തപ്പോള്‍ അതിനെ സ്വാഗതം ചെയ്ത നാസി ആരാധകനായിരുന്നു ഹാംസണ്‍. വിശപ്പിന്റെ ഇതിഹാസം രചിച്ച ഈ നോവലിസ്റ്റ് ഹിറ്റ്‌ലറുടെ ആരാധകനായി എന്നത് ഏവരേയും അത്ഭുതപ്പെടുത്തി. ലോകം ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. ഹാംസണ്‍ ഒരു മനോരോഗി ആയിരുന്നു.

വിശപ്പിന്റെ മലയാളത്തിലെ ഇതിഹാസമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി. സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ ഇത്രമാത്രം സത്യസന്ധമായി ഉള്‍ക്കൊണ്ട മറ്റൊരു കഥയും ഈയടുത്ത കാലത്തൊന്നും നമ്മുടെ ഭാഷയിലുണ്ടായിട്ടില്ല. കലന്തന്‍ ഹാജി എന്ന കോടീശ്വരന്റെ വീട്ടില്‍ പേരക്കുട്ടിയുടെ കല്യാണ റിസപ്ഷന് അധികം വരുന്ന ബസ്മതി അരികൊണ്ടുള്ള ബിരിയാണി കുഴിച്ചിടാനായി വിളിച്ചുവരുത്തിയ ബീഹാറിയായ ഗോപാല്‍ യാദവിന്റെ മകള്‍ പട്ടിണി മൂലമാണ് മരിച്ചത്. ബസ്മതി അരി എന്നത് ഗോപാല്‍ യാദവിന് എത്രമാത്രം വിദൂരമായ ഒരു സ്വപ്നമാണ്. സന്തോഷ് പറഞ്ഞത് സമകാല കേരളത്തിന്റെ നേര്‍ചിത്രമാണ്. എന്നാല്‍ അതിലും വിവാദമുണ്ടാക്കാന്‍ ചിലരുണ്ടായി.

ഈ പറഞ്ഞ കഥകള്‍ മാത്രമല്ല ഇനിയും ഒരു ഡസന്‍ കഥകളെങ്കിലും എനിക്കു പ്രിയപ്പെട്ടവയായി മലയാളത്തിലുണ്ട്. എല്ലാത്തിനെക്കുറിച്ചും എഴുതാന്‍ സ്ഥലച്ചുരുക്കം അനുവദിക്കുന്നില്ല. മറ്റൊരു ലക്കത്തില്‍ ബാക്കികഥകളെകുറിച്ചുകൂടി എഴുതാന്‍ ശ്രമിക്കാം. ചെറുകഥകള്‍ പലപ്പോഴും കവിതയോട് അടുത്തു നില്‍ക്കുന്ന രചനകളാണ്. എന്നാല്‍ ജീവിതത്തെ കൂടുതല്‍ പ്രതിബിംബിപ്പിക്കാന്‍ കഥകള്‍ക്കാണ് കഴിയുക. കവിതയുടെ ധര്‍മം അതല്ല. കവിത ഉള്ളടക്കത്തിന്റേതല്ല; ആവിഷ്‌ക്കാരത്തിന്റേത് മാത്രമാണ്.

 

Share14TweetSendShare

Related Posts

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

എഴുത്തിന്റെ ശക്തി

ഇന്ത്യന്‍ ദേശീയതയും സംസ്‌കൃത ഭാഷയും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies