ഇന്നസെന്റ് എന്ന പേര് ആദ്യം കാണുന്നത് വിടപറയും മുമ്പേ എന്ന സിനിമയുടെ പോസ്റ്ററിലാണ്. നിര്‍മ്മാണം: ഇന്നസെന്റ്-ഡേവിഡ് കാച്ചപ്പള്ളി എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ഇന്നസെന്റ് എന്നത് ഒരാളുടെ പേര് തന്നെയാണോ എന്ന സംശയവും അന്നുണ്ടായി. കാരണം, അങ്ങനെയൊരു പേര് കാണുന്നത് ആദ്യമാണ്. ശത്രു ഫിലിംസ് എന്ന ബാനറില്‍ ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും ചേര്‍ന്ന് കുറേ സിനിമകള്‍ നിര്‍മ്മിച്ചു. മോഹന്‍, കെ.ജി. ജോര്‍ജ്ജ് തുടങ്ങിയ മലയാളത്തിലെ നവസംവിധായകരെ വച്ചായിരുന്നു കൂടുതല്‍ ചിത്രങ്ങളും.
എഴുതാത്ത ബഷീര്‍ എന്നാണ് സത്യന്‍ അന്തിക്കാട് ഇന്നസെന്റിനെ വിശേഷിപ്പിച്ചത്. ചെറിയ വേഷങ്ങളിലൂടെ മലയാളസിനിമയിലെ താരപദവിയിലേക്ക് ഉയര്‍ന്ന നടനാണ് അദ്ദേഹം. ചിരിയിലൂടെ സിനിമാലോകത്തെ കാല്‍ക്കീഴിലൊതുക്കിയ അഭിനയപ്രതിഭ. എന്നാല്‍ ആ ചിരിക്കും ഫലിതങ്ങള്‍ക്കും പിന്നില്‍ ഒരുപാട് തീക്ഷ്ണാനുഭവങ്ങളുടെ പശ്ചാത്തലമുണ്ട്. കച്ചവടപരാജയവും നാടുവിടലും പട്ടിണിയുമൊക്കെയുള്ള അനുഭവപശ്ചാത്തലമായിരുന്നു അത്. ‘ഏത് സങ്കടക്കടലില്‍ മുങ്ങിച്ചാകാന്‍ പോകുമ്പോഴും ചിരിയുടെ ഒരു ചെറിയ മരപ്പലകയില്‍ എനിക്ക് പിടിത്തം കിട്ടാറുണ്ട്’ എന്നാണ് ഇന്നസെന്റ് തന്റെ ആത്മകഥയില്‍ പറയുന്നത്.
മറ്റ് പല സിനിമാക്കാരെയും പോലെ രാഷ്ട്രീയത്തില്‍ മുന്‍ പരിചയമില്ലാതെയല്ല ഇന്നസെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കുറച്ചുകാലം ആര്‍.എസ്.പിയുടെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. നാല് വര്‍ഷം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനപരിചയമെല്ലാമായിരിക്കാം അദ്ദേഹത്തിന് അമ്മ എന്ന താരസംഘടനയെ ഒന്നര പതിറ്റാണ്ട് കാലത്തോളം നയിക്കാനുള്ള കഴിവ് നല്‍കിയത്.
എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ ഇന്നസെന്റിന്റെ സിനിമാജീവിതം തുടങ്ങുന്നത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായാണ്, 1972ല്‍ നൃത്തശാല എന്ന സിനിമയിലൂടെ. തുടര്‍ന്ന് ഏതാനും ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. അതിനിടയില്‍ കര്‍ണാടകയില്‍ പോയി തീപ്പെട്ടി കമ്പനി തുടങ്ങി. അത് പരാജയപ്പെട്ടപ്പോള്‍ മദ്രാസില്‍ ചെറിയ ജോലികളുമായി കൂടി. ഇടയ്ക്ക് ചെറിയ ചില റോളുകളുമായി സിനിമയില്‍ മുഖം കാണിച്ച ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത് ഭരതന്‍ സംവിധാനം ചെയ്ത ഓര്‍മ്മയ്ക്കായി എന്ന സിനിമയാണ്. തൃശ്ശൂര്‍ ഭാഷയില്‍ ഇന്നസെന്റ് ആദ്യമായി സംസാരിക്കുന്നത് ഈ സിനിമയിലാണ്. തൃശ്ശൂര്‍ ഭാഷയുടെ സൗന്ദര്യം മറ്റാര്‍ക്കും ഇത്രയും ഭംഗിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്യാന്‍സറിനെ പോലും അകറ്റിനിര്‍ത്താന്‍ കഴിഞ്ഞ ആ ഹാസ്യബോധം ഏവരെയും അത്ഭുതപ്പെടുത്തി. ഒരുപക്ഷെ ഗതകാലവേദനകളാവണം ഒരു നല്ല ഹാസ്യനടനെ സൃഷ്ടിക്കുന്നതെന്ന് ചാര്‍ളി ചാപ്ലിന്റെ ജീവിതവും നമ്മളോട് പറയുന്നുണ്ടല്ലോ. ‘മഴയില്‍ കുടയില്ലാതെ നടക്കാന്‍ എനിക്കിഷ്ടമായിരുന്നു, കാരണം മഴയില്‍ എന്റെ കണ്ണീര്‍ ആരും കാണില്ലല്ലോ’ എന്ന് ചാപ്ലിന്‍ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ റിലീസ് ആയപ്പോള്‍ ആ പടം കാണാന്‍ ഭാര്യ ആലീസിനൊപ്പം തീയേറ്ററില്‍ പോയ ഒരനുഭവം ഇന്നസെന്റിന്റെ ആത്മകഥയിലുണ്ട്. സിനിമയിലെ ഇന്നസെന്റിന്റെ ഹാസ്യരംഗങ്ങള്‍ കണ്ട് കാണികള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുമ്പോള്‍ താന്‍ കടന്നുവന്ന ജീവിതവഴികളിലൂടെ തിരിഞ്ഞുനടക്കുകയായിരുന്നു എന്നും അതോര്‍ത്ത് തേങ്ങിത്തേങ്ങിക്കരഞ്ഞത് ആ ഇരുട്ടില്‍ ചിരിപൂരത്തിനിടയില്‍ ആരും കണ്ടില്ലെന്നുമാണ് അദ്ദേഹം എഴുതിയത്.
ഇന്നസെന്റ് എന്ന നടന്റെ പ്രത്യേക മാനറിസങ്ങളും തൃശ്ശൂര്‍ സ്ലാംഗും ശരീരഭാഷയും ഇനി മലയാളസിനിമകളിലുണ്ടാവില്ല. ആ അനശ്വര നടന് ആദരാഞ്ജലികള്‍.