പശ്ചിമേഷ്യയിലെ വൻ ശക്തികളാണ് ഇറാനും സൗദി അറേബ്യയും-ശത്രുക്കളും. ഇറാൻ ഷിയാ മുസ്ലിം ലോകത്തെ നേതാവാണെകിൽ സുന്നി മുസ്ലിംങ്ങളുടെ ലോകനേതൃത്വം അലങ്കരിക്കുന്നത് സൗദിയാണ്. ഇവർ കമ്മ്യൂണിസ്റ്റ് ചൈനയുടെ മധ്യസ്ഥതയിൽ സമാധാന കരാറിൽ എത്തിയതാണ് ഇപ്പോൾ ലോകവാർത്ത. ഷിയാ ഭൂരിപക്ഷമുള്ള ഇറാനും സുന്നി മുസ്ലിം ഭൂരിപക്ഷമുള്ള സൗദിയും പശ്ചിമേഷ്യയിലെ പല സംഘർഷമേഖലകളിലും എതിർ ചേരികളിലാണ് നിലയുറപ്പിച്ചിരുന്നത്. ഉദാഹരണത്തിന് യെമനിൽ ഹൂതിവിമതർക്ക് ഇറാൻ പിന്തുണ നൽകുമ്പോൾ സൗദി ഇതിനെതിരെയുള്ള സഖ്യസേനയുടെ ഭാഗമാണ്.
മേഖലയില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ വകഞ്ഞുമാറ്റിയും സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും പൊന്‍കിരണങ്ങള്‍ പരത്തിയും,വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്കു ശേഷം സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയാണ്. രണ്ട് മാസത്തിനുള്ളിൽ ഇരുരാജ്യങ്ങളുടെയും എംബസികളും നയതന്ത്ര ഓഫീസുകളും തുറക്കുമെന്ന് ഇറാൻ പറഞ്ഞുകഴിഞ്ഞു. 2016ൽ ടെഹ്‌റാനിലെ തങ്ങളുടെ നയതന്ത്ര ഓഫീസുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാൻ സൗദി തീരുമാനിച്ചത്. ഷിയാ നേതാവായ നിമ്‌ർ അൽ – നിമ്‌റിനെ സൗദി തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ചൈനയുടെ മദ്ധ്യസ്ഥതയിൽ ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികൾ നടത്തി വന്ന ചർച്ചയാണ് ഇപ്പോൾ ഫലം കണ്ടത് എന്നത് അമേരിക്കയുടെയും ഉറക്കം കെടുത്തുന്നുണ്ട്. അമേരിക്കൻ സുഹൃത്തായ സൗദിയും അമേരിക്ക എതിരാളി പക്ഷത്ത് നിർത്തി ഉപരോധം തീർത്തുകൊണ്ട് ബുദ്ധിമുട്ടിലായ ഇറാനും കൈകോർക്കുമ്പോൾ അതും കമ്മ്യൂണിസ്റ്റ് ചൈനയുടെ കാർമികത്വത്തിൽ നടന്നത് ലോക നിരീക്ഷകർ സാകൂതം വീക്ഷിക്കുകയാണ്. 2021ലും 2022ലും മദ്ധ്യസ്ഥ ചർച്ചകൾക്ക് മുൻകൈയ്യെടുത്ത ഇറാക്കിനും ഒമാനും ഇരുരാജ്യങ്ങളും നന്ദിയറിയിച്ചു.
യെമനിൽ നിന്നുള്ള ഹൂതിവിമതരെ നേരിടാൻ വല്ലാതെ വിഷമിക്കുന്ന സൗദിക്ക് അതിൽ നിന്ന് തടിയൂരാൻ ഇറാന്റെ സഹായം വേണ്ടിയിരുന്നു. അയത്തുള്ളമാർ ഇറാനിൽ വലിയ വെല്ലുവിളികൾ നേരിടുകയാണ്. സൗദി അറേബ്യയും ഇറാനും തമ്മിൽ വീണ്ടും നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നു എന്നത് കൊണ്ട് ഇരു രാജ്യങ്ങൾക്കും ആഭ്യന്തര സംഘർഷങ്ങളെ അതിജീവിക്കാനും സാധിക്കും. എട്ടു വര്‍ഷമായി തുടരുന്ന യെമന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ സൗദി അറേബ്യയും യെമനും തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണ നിലയിലാകുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യെമനിലെ ഹൂതികളെ ഉപയോഗിച്ച് സൗദി അറേബ്യക്കു നേരെ നിരന്തരം ആക്രമണങ്ങള്‍ നടത്തിയതും കിഴക്കന്‍ സൗദിയില്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കിയതും കിഴക്കന്‍ സൗദിയില്‍ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതും ഉഭയകക്ഷിബന്ധം കൂടുതല്‍ വഷളാക്കുകയായിരുന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത കാലത്തായി ഏറ്റവും ഉയർന്നു കേൾക്കുന്ന പേരാണ് ഹോർമൂസ് കടലിടുക്കിന്റേത്. തെക്ക് കിഴക്കൻ ഒമാൻ ഗൾഫിന്റെയും പേർഷ്യൻ ഗൾഫിന്റെയും ഇടയിൽ വരുന്ന ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ജലപാതയാണ് ഹോർമൂസ് കടലിടുക്ക്. 167 കിലോമീറ്റർ ദൈർഘ്യമുള്ള കടലിടുക്കിന്റെ ഏറ്റവും വീതിയുള്ള ഭാഗത്തിന് 96 കിലോമീറ്ററും ഏറ്റവും ഇടുങ്ങിയ ഭാഗത്തിന് 39 കിലോമീറ്റർ വീതിയുമാണ് ഉള്ളത്. ഇരുഭാഗത്ത് നിന്ന് നോക്കുമ്പോൾ ഷിപ്പിംഗ് പാതകൾ തമ്മിൽ മൂന്ന് കിലോമീറ്റർ വീതി മാത്രമാണ് ഉള്ളതെന്ന് കാണാൻ കഴിയും. ഹോർമൂസിന്റെ വടക്കൻ തീരത്ത് ഇറാനും തെക്കൻ തീരത്ത് ഐക്യ അറബ് എമിറേറ്റും, ഒമാന്റെ ഭാഗമായ മുസന്ധവുമാണ്.ഗൾഫ് രാജ്യങ്ങളിലെ (ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ ) കടൽതീരത്തെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നത് ഹോർമൂസ് കടലിടുക്കാണ് എന്നത് അറബ് രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ ജലപാതയ്ക്ക് വളരെയധികം പ്രാധാന്യം കൈവരുന്നു.ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാന സ്ഥലമായി ഹോർമൂസ് കടലിടുക്കിനെ മാറ്റുന്നത്,ലോകത്തിലെ കടൽ മാർഗമുള്ള എണ്ണ ചരക്കുനീക്കത്തിന്റെ ആറിലൊന്നും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ മൂന്നിലൊന്നും നടക്കുന്നത് ഈ ജലപാതയിലൂടെയാണ് എന്നുള്ളതാണ്.എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയിൽ(ഒപെക് ) അംഗങ്ങളായ സൗദി അറേബ്യ,ഇറാൻ, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെ ഭൂരിഭാഗവും ഇതുവഴിയാണ് കടന്നു പോകുന്നത്.ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി അഥവാ പ്രകൃതി വാതക കയറ്റുമതി നടത്തുന്ന ഖത്തറും ഈ ജലപാത തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.അതുകൊണ്ട് തന്നെ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കും വളരെ പ്രധാനപ്പെട്ടതും നിർണ്ണായകവുമാണ് ചോക്ക് പോയിന്റായി വിലയിരുത്തപ്പെടുന്ന ഹോർമൂസ് കടലിടുക്കിന്റെത്.
2012-ലാണ് ഇറാന്റെ എണ്ണകയറ്റുമതിക്ക് അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഉപരോധം ഏർപ്പെടുത്തി തുടങ്ങിയത്. ആണവായുധം വികസിപ്പിക്കുന്നതിൽ നിന്നും ടെഹ്റാനെ തടയുന്നതിനുള്ള പാശ്ചാത്യ ശക്തികളുടെ സംയോജിത പരിപാടിയുടെ ഭാഗമായിരുന്നു ആ ഉപരോധം. എണ്ണ കയറ്റുമതി തടയുന്നതിലൂടെ ഇറാന്റെ സമ്പദ് വ്യവസ്‌ഥ നിർവീര്യമാക്കാമെന്നുള്ള കണക്ക് കൂട്ടലാണ് ഉണ്ടായിരുന്നത്. അന്ന് തന്നെ ഹോർമൂസ് കടൽ പാതയിലൂടെ പോകുന്ന എണ്ണ ടാങ്കറുകൾക്ക് പ്രശനമുണ്ടാക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. മധ്യപൌരസ്ത്യ രാജ്യങ്ങൾ ,യൂറോപ്പ്,ദക്ഷിണേഷ്യ രാജ്യങ്ങളിലേക്കെല്ലാമുള്ള ക്രൂഡ് ഓയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കടന്ന് പോകുന്നത് ഹോർമൂസ് കടലിടുക്ക് വഴിയാണ്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരാണ് ചൈന. എണ്ണ കയറ്റുമതിക്കാരാകട്ടെ സൗദിയും ഇറാനും. ലോകത്തെ എണ്ണയുടെ 12 ശതമാനം ഉടമാവകാശം,ലോകവ്യാപാരത്തിന്‍റെ 27 ശതമാനം കടന്നുപോകുന്ന ചെങ്കടലിന്‍റെയും അറേബ്യൻ ഗൾഫിന്‍റെയും മേൽനോട്ടം. സൂയസ്, ഹോർമുസ്,ബാബുൽ മൻദബ് കടലിടുക്കുകൾക്കിടയിലെ നിർണായക സ്ഥാനം-ഇതെല്ലാം കണ്ടറിഞ്ഞു തന്നെയാണ് ആഗോളശക്തികൾ സൗദിയെ വലംവെക്കുന്നത്. ഇറാനും സൗദിയുമായുള്ള നല്ല ബന്ധം ഈ കപ്പൽ പാതകളിലൂടെ ചരക്കു നീക്കം എളുപ്പമാക്കാൻ ചൈനയെ സഹായിക്കും.
ചൈനയുടെ മധ്യസ്ഥതയിൽ ബീജിങ്ങിൽ ഫെബ്രുവരി ആറുമുതൽ 10 വരെ നടന്ന ചർച്ചയിലാണ് ചരിത്രപരമായ ഈ തീരുമാനം കൈക്കൊണ്ടത്. മേഖലയിൽ അമേരിക്കയ്‌ക്ക് ഉണ്ടായിരുന്ന അപ്രമാദിത്വത്തിന് ഇടിച്ചിൽ തട്ടുകയാണെന്നും മേഖലയിലെ പ്രധാന ശക്തിയായി ചൈന മാറുകയാണെന്നുമുള്ള വ്യാഖ്യാനങ്ങളും ഉയരുകയാണ് ഇപ്പോൾ. ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടും യുദ്ധം നടത്തിയും അട്ടിമറി സംഘടിപ്പിച്ചും മേഖലയിൽ സ്വാധീനമുറപ്പിച്ച അമേരിക്കയുടെ രീതിയിൽനിന്നും വ്യത്യസ്‌തമായി രാഷ്‌ട്രങ്ങൾ തമ്മിലുള്ള സഹകരണവും സമാധാനവും സ്ഥാപിക്കുകയാണ് ചൈനയുടെ നയതന്ത്രരീതിയെന്ന് പറയാതെ പറയുന്നുമുണ്ട്. ഗൾഫ് മേഖലയിൽ ബദ്ധവൈരികളെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കാനാണ് ചൈന നേതൃത്വം നൽകുന്നത് എന്നത് മൂന്നാം തവണയും അധികാരത്തിലേറിയ ഷി ജി പിങ്ങിന്റെ തൊപ്പിയിലെ തൂവൽ കൂടിയാണ്. ഗൾഫിൽ ഇറാനെ ഒറ്റപ്പെടുത്തുകയെന്ന അമേരിക്കൻ നയതന്ത്രമാണ് ഇതോടെ ദയനീയമായി പരാജയപ്പെടുന്നത് എന്ന വിലയിരുത്തലുമുണ്ട്. ഏതായാലും സമാധാന സന്ധി പശ്ചിമേഷ്യയിൽ ശാന്തികൊണ്ടുവരുമെന്നു തന്നെ കരുതണം. ‘യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല’ എന്ന് പറഞ്ഞുവെച്ചത് രണ്ടു ലോകമഹായുദ്ധങ്ങളിൽ അമേരിക്കയ്ക്കുവേണ്ടി പോരാടിയ, പിൽക്കാലത്ത് അമേരിക്കൻ പ്രസിഡണ്ടായിരുന്ന ഐസൻഹോവർ തന്നെയാണ്.