Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അഭിമുഖം

സാങ്കേതികവിദ്യയെ യജമാനനാക്കരുത്( അഭിമുഖം – തുടര്‍ച്ച)

ഡോ.മോഹന്‍ജി ഭാഗവത് ഹിതേശ് ശങ്കര്‍, പ്രഫുല്‍ കേത്കര്‍

Print Edition: 24 February 2023

വന്‍തോതിലുള്ള മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ താങ്കള്‍ ജൈവ സാങ്കേതികവിദ്യ, കൃത്രിമബുദ്ധി എന്നിവയെക്കുറിച്ച് പറയുകയുണ്ടായി. വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ച നമ്മുടെ സമൂഹത്തെയും സാമൂഹ്യ വ്യവസ്ഥയെയും വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. പാശ്ചാത്യരുടെ കാര്യത്തിലും ഒട്ടനേകം കാര്യങ്ങള്‍ വന്‍ തോതില്‍ മാറിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഡാറ്റാ ഉപഭോഗത്തെ സംബന്ധിക്കുന്ന പ്രശ്‌നം ഒരു പ്രധാന വിഷയമായി മാറും. ഭാവിയില്‍ നേരിടാനിരിക്കുന്ന ഇത്തരം വെല്ലുവിളികളെക്കുറിച്ച് സംഘത്തില്‍ എന്തെങ്കിലും മനനം നടന്നിട്ടുണ്ടോ? ഇത്തരം വിഷയങ്ങള്‍ സമാജത്തിലുണ്ടാക്കുന്ന സ്വാധീനം, സമ്പദ്‌വ്യവസ്ഥ, തൊഴിലവസരങ്ങള്‍ എന്നിവയെ ബാധിക്കുന്ന കാര്യം മുതലായ വിഷയങ്ങളെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ? മറ്റൊരു കാര്യം. സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ സാങ്കേതികവിദ്യ കാരണം സമ്പന്നരായി തീര്‍ന്നിട്ടുണ്ട്. അതോടൊപ്പം ഒറ്റപ്പെട്ടു പോയവരുമുണ്ട്. സാങ്കേതിക വിദ്യയുടെ വേഗതയോട് കിടപിടിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് അവര്‍ കരുതുന്നു. അവര്‍ക്ക് എഴുതാനും വായിക്കാനും അറിയാമെങ്കിലും സാങ്കേതികവിദ്യയുടെ കാഴ്ചപ്പാടില്‍ അവര്‍ നിരക്ഷരരാണ്. അവരുടെ പ്രയോജനത്വം ഗതിവേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഈ പ്രശ്‌നത്തെ താങ്കള്‍ ഏതു രീതിയിലാണ് കാണുന്നത്?

♠ജീവിതത്തിന് ഉപയോഗപ്രദമായ ഒരു ഘടകമാണ് സാങ്കേതിക വിദ്യ. വിവേകബുദ്ധിയോടെയുള്ള അതിന്റെ ഉപയോഗം വലിയതോതില്‍ പ്രയോജനം ചെയ്യും. സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ രീതിയിലുള്ള വളര്‍ച്ച സമൂഹത്തെ മറ്റെല്ലാ വിഷയങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റുന്നു, വ്യക്തികളെ അടര്‍ത്തിമാറ്റുന്നു. ഇതിന്റെ പരിണതി എന്തായിരിക്കും? ഇത് വ്യക്തിയെ ദുഃഖിതനാക്കുന്നു, അവന്‍ പിന്‍വലിയുന്നു. പിന്‍വലിയുമ്പോള്‍ അവന് സുരക്ഷിതത്വബോധം നഷ്ടപ്പെടുന്നു. അപ്പോള്‍ എന്താണ് സംഭവിക്കുക? നമ്മുടെ നാട്ടില്‍, നമ്മുടെ പക്കല്‍ സുരക്ഷിതത്വബോധമുണ്ട്. തകര്‍ന്ന് പോയാലും, വിട്ടുപോയാലും, അകന്ന് പോയാലും അയാള്‍ക്ക് തന്റെ കുടുംബമുണ്ട്. എപ്പോഴെങ്കിലും, തിരിച്ചുവന്നാല്‍ ഇരിക്കാനൊരു ഇടമുണ്ട്. പുതിയൊരു പരിഷ്‌ക്കാരം കാണുമ്പോള്‍ ആളുകള്‍ അതില്‍ രമിച്ചുപോകും, വിശിഷ്യാ സ്വന്തം അടിവേരുകളെക്കുറിച്ചറിയാത്തവര്‍. ഇപ്പോള്‍ നമ്മുടെ സമാജത്തില്‍ ആഴത്തില്‍ ചിന്തിക്കുന്ന സ്വഭാവമില്ല. പരമ്പരാഗതമായ വൈചാരിക പ്രാഗത്ഭ്യം കുറഞ്ഞുപോയിരിക്കുന്നു എന്നതാണ് നമ്മുടെ ഒരു പോരായ്മ. അതുകൊണ്ട്, പാശ്ചാത്യലോകത്തെപ്പോലെ നമ്മളും സാങ്കേതിക വിദ്യയുടെ ദൂഷിതവലയത്തില്‍ അകപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത് പാരമ്യത്തിലെത്തുമ്പോള്‍ തീര്‍ച്ചയായും നാമിതിനെ ഉപേക്ഷിക്കും. നാം വൈകല്പികമായ മാര്‍ഗ്ഗം അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും. ഈ ബദല്‍ നമുക്ക് ലോകത്തിനും നല്‍കേണ്ടതുണ്ട്. സാങ്കേതികവിദ്യ നമ്മെ സംബന്ധിച്ച് ഒരു ഉപകരണമാണ്. അതിനെ നമ്മുടെ യജമാനനാകാന്‍ നാം അനുവദിച്ചുകൂടാ. അതിന്റെ സഹായത്തോടെ സുഖം നേടാം എന്ന നമ്മുടെ കാഴ്ചപ്പാട് നമുക്ക് മാറ്റേണ്ടിവരും. സാങ്കേതികവിദ്യ കാരണം നിങ്ങള്‍ പറഞ്ഞപോലെ ഒറ്റപ്പെട്ടുപോയവരുണ്ട്. കംപ്യൂട്ടര്‍ ഉപയോഗിക്കാനറിയാത്തവരെ ‘കംപ്യൂട്ടര്‍ നിരക്ഷര’ രെന്ന് വിശേഷിപ്പിക്കുമ്പോള്‍ അതില്‍ അവജ്ഞയുടെ ഒരംശം കാണാം.

ഒരിക്കല്‍ ഒരു സംഘ അധികാരി ബൈഠക്ക് കഴിഞ്ഞശേഷം തിരിച്ചുവരുകയായിരുന്നു. ട്രെയിനില്‍ അദ്ദേഹത്തിന്റെ ഒരു വശത്ത് ഒരു ഒറീസ്സക്കാരനും മറുവശത്ത് ഒരു ആണ്‍കുട്ടിയും ആണ് ഇരുന്നിരുന്നത്. അവരുടെ ടിക്കറ്റ് കൂലിയില്‍ ഭക്ഷണത്തിന്റെ വിലയും ഉള്‍പ്പെട്ടിരുന്നു. സംഘ അധികാരി കടലക്കയോ മറ്റെന്തെങ്കിലും ലഘുഭക്ഷണമോ വാങ്ങാന്‍ തുടങ്ങുമ്പോഴേക്ക് മറ്റൊരു സഹയാത്രികന്‍ അദ്ദേഹത്തിന് കഴിക്കാന്‍ തന്റെ പക്കലുള്ള ശീതളപാനീയം നല്‍കി. താന്‍ ദുബായിലാണുള്ളതെന്നും ഒറ്റയടിക്ക് മൂന്ന് മാസം തുടര്‍ച്ചയായി കടലില്‍ പ്രവര്‍ത്തിച്ച ശേഷം ഒരുമാസം പൂര്‍ണവിശ്രമമെടുത്ത് തന്റെ ആരോഗ്യം വീണ്ടെടുത്തശേഷം വീണ്ടും കടലില്‍ പ്രവര്‍ത്തിക്കാന്‍ പോകുമെന്നും, ഇതാണ് തന്റെ പതിവെന്നും അയാള്‍ പറഞ്ഞു. അയാളുടെ ഒരു മാസത്തെ വരുമാനം 80,000 രൂപയാണ്. അതില്‍ 10,000രൂപ അയാള്‍ സ്വന്തം ചെലവിനെടുക്കും. മൂന്ന് മാസത്തിലൊരിക്കല്‍ 2,10,000 രൂപ വീട്ടിലേക്കയക്കും. അങ്ങനെ വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമായി മൊത്തം ആറുലക്ഷത്തി മുപ്പതിനായിരം രൂപ വീട്ടിലേക്കയക്കും. വര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ തന്റെ പക്കല്‍ ഒരു അറിവുമില്ലെന്നും താനൊരു നിരക്ഷരനാണെന്നും അയാള്‍ പറഞ്ഞു.

സംഘ അധികാരി അയാളോട് പറഞ്ഞു: ‘നിങ്ങള്‍ക്ക് ഇത്രയെല്ലാം നല്‍കിയ ഭഗവാനെ, നിങ്ങള്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് അവഹേളിക്കുന്നത് ശരിയാണോ? ഇവിടെ, ഭാരതത്തില്‍ നിങ്ങള്‍ക്കൊരു കുടുംബമുണ്ട്. അവരോടൊപ്പം ജീവിക്കുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാനാകുന്നു. അത്തരത്തിലുള്ളതാണ് നിങ്ങളുടെ ഗൃഹാന്തരീക്ഷം. നിങ്ങള്‍ക്കു ലഭിക്കുന്ന വരുമാനം ഇവിടെ അദ്ധ്വാനിക്കുന്നവര്‍ക്ക് കിട്ടുന്നില്ല. കൂടാതെ, നിങ്ങളില്‍ മനുഷ്യത്വം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് നിങ്ങള്‍ എനിക്ക് ശീതളപാനീയം നല്‍കിയത്. ഇത്രയും വലിയ കാര്യങ്ങള്‍ തന്റെ പക്കലുണ്ട് എന്ന് ഇതോടെ അയാള്‍ക്ക് മനസ്സിലായി. ‘ഇത് ശരിയാണ്. എന്റെ പക്കലൊന്നുമില്ലെന്ന് മേലിലൊരിക്കലും പറയില്ല’ അയാള്‍ പറഞ്ഞു. ഇത്തരമൊരു മാനസികാവസ്ഥ കൈവരിക്കാന്‍ സാങ്കേതികവിദ്യയോ, അക്ഷരജ്ഞാനമോ, പാണ്ഡിത്യമോ ഒന്നും ആവശ്യമില്ല. ഇവയെല്ലാം ആര്‍ജ്ജിക്കേണ്ട കാര്യങ്ങളാണ്. ക്ഷീണിച്ച ഒരു യാത്രികന് തണലേല്‍ക്കാത്തതോ, പറിക്കാന്‍ പറ്റാത്തത്ര ഉയരത്തില്‍ ഫലങ്ങള്‍ കായ്ച്ച് നില്‍ക്കുന്നതോ ആയ മരംകൊണ്ട് എന്ത് പ്രയോജനം എന്നൊരു ചൊല്ലുതന്നെയുണ്ട്. ജീവിതത്തിന്റെ അര്‍ത്ഥവും ജീവിതവിജയവും തമ്മിലുള്ള വ്യത്യാസം എങ്ങനെ നിര്‍ണയിക്കാം എന്ന കാര്യം നാം വിസ്മരിച്ചിരിക്കുന്നു. ഈ അറിവ് എക്കാലവും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. ഈ വസ്തുത നാം ഓര്‍ക്കുന്ന ദിവസം ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ നമുക്ക് സാധിക്കും. ഇത് നമുക്കു വേണ്ടി മാത്രമല്ല ലോകത്തിന്റെയാകമാനം പ്രശ്‌നപരിഹാരങ്ങള്‍ക്കും ആവശ്യമാണ്. ഇപ്പോള്‍ പിന്തുടരുന്ന മാര്‍ഗ്ഗം നമ്മെ അനന്തമായ തമോഗര്‍ത്തത്തിലേക്ക് മാത്രമെ നയിക്കൂ എന്നതുകൊണ്ട്, എന്ത് വിലകൊടുത്തും നാം അവശ്യം ഇത് ചെയ്യേണ്ടിയിരിക്കുന്നു.

കോവിഡ് – 19 കാലം വ്യക്തികളെയും കുടുംബങ്ങളെയും മാത്രമല്ല ലോകത്തെയാകമാനം ബാധിച്ചിട്ടുണ്ട്. ജനങ്ങള്‍ ഒരു നൂതന ലോകക്രമത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍, ഈ കോളിളക്കങ്ങളുടെയും മാറ്റങ്ങളുടെയും ഇടയ്ക്ക് ഭാരതം എവിടെയായിരിക്കും? ഈ നവ ലോകത്ത് ഭാരതത്തിന്റെ ഭൂമിക എന്തായിരിക്കും? ഭാരതത്തില്‍ സംഘത്തിന്റെ ഭൂമിക എന്തായിരിക്കും?
♠ശരിയാണ്, ഭാരതം ഈ കോളിളക്കങ്ങളെയെല്ലാം ഫലപ്രദമായി അതിജീവിച്ചിട്ടുണ്ട്. ഒരു പക്ഷെ, കോവിഡ് മഹാമാരി ഇല്ലായിരുന്നില്ലെങ്കില്‍ നാം ഇത്ര വ്യക്തതയോടെ തിളങ്ങുമായിരുന്നില്ല. നമ്മളാരാണൊ, അതാണ് നാം. ശരിയായ ദിശയിലാണ് നാം മുന്നേറുന്നത്. നാം മുമ്പും ഇപ്പോഴത്തെ അവസ്ഥയിലായിരുന്നില്ല എന്നല്ല അര്‍ത്ഥം. പക്ഷെ, ലോകത്തിന് നമ്മെ വ്യക്തമായി കാണാനായില്ല. അവരുടെ കാഴ്ച ഇരുളടഞ്ഞതായിരുന്നു. കോവിഡ്-19 പ്രതിസന്ധിക്ക് ശേഷം അവരുടെ കാഴ്ച തെളിഞ്ഞുവന്നു. ഭാരതത്തിന്റെ പക്കല്‍ പ്രതിവിധിയുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇത് നമ്മെ പുതിയൊരു കാഴ്ചപ്പാടിലൂടെ കാണുന്നതിന് കാരണമായി. ഭാരതം പെട്ടെന്നുതന്നെ പ്രതിരോധ കുത്തിവെപ്പ് മരുന്ന് കണ്ടുപിടിച്ചു. മാത്രമല്ല, സംഭരിച്ചുവെക്കുന്നതിന് പകരം അത് മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്തു. ലാഭ-നഷ്ടം നോക്കാതെ ഭാരതം മറ്റ് രാജ്യങ്ങളെ സഹായിച്ച സന്ദര്‍ഭങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഭാരതം ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉക്രൈനെയും സഹായിക്കുന്നു. ഇതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ അന്തഃസത്ത. ഇപ്പോള്‍ ലോകം അത് കാണുകയും അംഗീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ലോക ജനത നമ്മെ വിലമതിക്കുന്നത്. റഷ്യ നമ്മെ അഭിനന്ദിക്കുന്നു; അതുപോലെ അമേരിക്കയും. ബൃഹത്തായ സമ്പദ്‌വ്യവസ്ഥയും വമ്പന്‍ സൈനിക ശക്തിയുമുള്ള ഇവര്‍ക്ക് നമ്മെ വാഴ്‌ത്തേണ്ട ആവശ്യമില്ല. എന്നാല്‍, അവരും നിര്‍ലോപം നമ്മെ പ്രകീര്‍ത്തിക്കുന്നു. ഇതിന്റെ കാരണം സരളമാണ്. അവര്‍ ഭാരതത്തില്‍ ഉല്‍കൃഷ്ടങ്ങളായ ഗുണങ്ങള്‍ കാണുന്നു. ഭാരതം വൈഭവപൂര്‍ണമായിത്തീരാന്‍ വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്നു.

ഭാരതത്തിന്റെ വൈശിഷ്ട്യം അതിന്റെ വേരുകളിലാണുള്ളത്. ആധുനിക ശാസ്ത്രത്തിന്റെ മായാജാലത്തിലല്ല. അത് കേവലം നമ്മുടെ വ്യാപാരപ്രമുഖന്മാരുടെ സംരംഭകത്വത്തിന്റെ പ്രശ്‌നമല്ല; അവര്‍ എക്കാലവും അവരുടെ പ്രവൃത്തിയില്‍ വിദഗ്ദ്ധന്മാരായിരുന്നു. എന്നാല്‍ നമ്മുടെ ആധികാരികതയാണ് മറ്റുള്ളവര്‍ക്ക്, വിശേഷിച്ചും യുവതലമുറക്ക് ആകര്‍ഷകമായി തോന്നുന്നത്. സംഘത്തിന് യുവാക്കളോട് ബന്ധപ്പെടാന്‍ കഴിയുന്നതെങ്ങനെ? സംഘത്തിന്റെ സത്യസന്ധത എന്നാണിതിനുത്തരം. യുവതലമുറയാകട്ടെ, ദേശസ്‌നേഹം, സേവനം എന്നിവയുടെ പേരില്‍ നടത്തുന്ന ആത്മാര്‍ത്ഥതയുള്ള ആഹ്വാനം കേള്‍ക്കുമ്പോള്‍ അതില്‍ ആകൃഷ്ടരാകുന്നു. ഭാരതത്തെപ്പോലുള്ള ഒരു രാജ്യം മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കുമ്പോള്‍, ആളുകള്‍ അതിന്റെ ഉദ്യമത്തില്‍ അധികാരികതയും ആത്മാര്‍ത്ഥയും ദര്‍ശിക്കുന്നു. ഭാരതത്തിന്റെ പ്രവൃത്തികള്‍ സ്വാര്‍ത്ഥകേന്ദ്രിതമല്ല. നമ്മുടെ പക്കല്‍ ബുദ്ധിവൈഭവമുണ്ട്; നമ്മുടെ പക്കല്‍ ശക്തിയുണ്ട്. ഭാരതത്തിലെ ജനങ്ങള്‍ ആര്‍ക്കും പിന്നിലല്ല. ഈയൊരു ബോധത്തോടെയാണ് ഭാരതം ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. വിജയിക്കണമെന്ന പ്രബലമായ ആഗ്രഹം അതിനുണ്ട്; അത് ആ ദിശയില്‍ മുന്നേറുകയും ചെയ്യും. ലോകത്തിന് ആവശ്യമായ പുതിയപാത ഭാരതം നിര്‍മ്മിക്കും. ഭാരതത്തിന് മാത്രമെ അതിന് കഴിയൂ. ഈ ഉദ്യമം ഏറ്റെടുക്കാന്‍ ഭാരതത്തെ പ്രാപ്തമാക്കാന്‍ ഓരോ ഭാരതീയനും നമ്മുടെ സ്വത്വത്തെക്കുറിച്ച് അനുഭവമുണ്ടാകണം എന്നതോടൊപ്പം ദേശത്തിനുവേണ്ടി ജീവിക്കാനും മരിക്കാനുമുള്ള സന്നദ്ധതയും ഉണ്ടാകണം. ഇത്തരമൊരു സാഹചര്യമുണ്ടാകാന്‍ വഴിയൊരുക്കുക, അതിനുവേണ്ടി ദേശവ്യാപകമായി കാര്യകര്‍ത്താക്കളെ വാര്‍ത്തെടുക്കുക എന്ന ഭൂമികയാണ് സംഘത്തിന് നിര്‍വഹിക്കാനുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ദേശത്ത് പരിവര്‍ത്തനം ഉണ്ടാകും. ആ പരിവര്‍ത്തനം സ്ഥായിയായിരിക്കുകയും എല്ലാ വിഷയങ്ങളെ സംബന്ധിച്ചും ദിശാബോധം നല്‍കുകയും ചെയ്യും. ഭാരതത്തിന്റെ ഭൂമികയെ ശക്തമാക്കി തീര്‍ക്കേണ്ടത് സംഘത്തിന്റെ കര്‍ത്തവ്യമാണ്. ഭാരതത്തിന്റെ ഭൂമികയാകട്ടെ ലോകത്തെയാകമാനം ശക്തിയുറ്റതാക്കും.

ഇതേയവസരത്തില്‍, ഒരിക്കല്‍ ‘ആത്മനിര്‍ഭര ഭാരത’ സങ്കല്പത്തിന്റെ വികാസത്തെക്കുറിച്ച് താങ്കള്‍ ആവര്‍ത്തിച്ച് പറയുകയുണ്ടായി. ഔഷധനിര്‍മ്മാണ മേഖല തൊട്ട് ചെറുകിട വ്യവസായങ്ങള്‍ വരെയുള്ള സുദീര്‍ഘമായ പട്ടികതന്നെയുണ്ട്. ലോക വിപണന ശൃംഖലയില്‍ ഇവ ഏതുതരം വെല്ലുവിളികളാണ് നേരിടേണ്ടി വരുക എന്നതിനെക്കുറിച്ച് താങ്കളുടെ വിലയിരുത്തലെന്താണ്? ഒട്ടേറെ ആളുകള്‍ക്ക് ജീവിതവരുമാനം നഷ്ടപ്പെടുകയും, ചെറുകിട വ്യവസായങ്ങള്‍ നിലനില്‍ക്കാന്‍ പ്രയാസപ്പെടുകയുമാണ്. ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ, അന്താരാഷ്ട്ര നാണയ വിനിമയം, ബാങ്ക് നിരക്കുകള്‍ എന്നിവയെ സംബന്ധിച്ചെല്ലാം പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍, ‘ആത്മനിര്‍ഭര ഭാരത’ സങ്കല്പം സാക്ഷാത്ക്കരിക്കപ്പെടുന്നതെങ്ങനെ?
♠’ആത്മനിര്‍ഭര ഭാരത’ സങ്കല്പം നിശ്ചയമായും സാക്ഷാത്ക്കരിക്കാന്‍ കഴിയും. ഒരാളുടെ വികാസം സംഭവിക്കുന്നത് അയാളുടെ ‘സ്വത്വ’ത്തിനനുസരിച്ചാണ്, അയാളുടെ ജീവിതതത്ത്വത്തെ ആശ്രയിച്ചാണ്. നിങ്ങള്‍ക്കതില്‍ നിറങ്ങളുടെ മിശ്രജം ചേര്‍ക്കാനാവില്ല. നിങ്ങള്‍ക്ക് ഒരാനയെ ഫുട്‌ബോള്‍ കളി പരിശീലിപ്പിക്കാനാകും. എന്നാല്‍ അതിനെ പുരോഗതിയായി ആരും കാണില്ല. ആളുകള്‍ ഈ കളികാണാന്‍ ടിക്കറ്റ് വാങ്ങി മൈതാനത്തെത്തിയെന്നു വരാം. എങ്കിലും അതിനെ ആനയുടെ വികാസമെന്ന് കരുതാനാവില്ല. ഒരാടിനോടൊപ്പം നിന്ന് ഭക്ഷണം കഴിക്കുന്നത് സിംഹത്തിന്റെ പുരോഗതിയായി വിലയിരുത്താനാവില്ല. അവിടെ സിംഹം ഹാസ്യപാത്രമാവുകയാകും ഫലം! ഒരു സിംഹത്തിന് കാട്ടില്‍ മാത്രമെ വികസിക്കാനാകൂ. അതുകൊണ്ട് ‘ആത്മനിര്‍ഭര ഭാരത’ത്തെക്കുറിച്ച് നാം പറയുമ്പോള്‍ ഈ വസ്തുതകള്‍ കൂടി പരിഗണിക്കണം.

ഭാരതത്തിന് എല്ലാവസ്തുക്കളും സ്വയം നിര്‍മ്മിക്കാനാവുക, എല്ലാം സ്വയം ചെയ്യാനാവുക എന്ന ലളിതമായ അര്‍ത്ഥമല്ല ആത്മനിര്‍ഭരം എന്ന വാക്കിനുള്ളത്. ഇതുവരെ ആഗോള സാമ്പത്തിക ഗതി നിര്‍ണയിച്ചു പോന്നത് കോര്‍പറേറ്റ് യുക്തിയാണ്; എല്ലാം കേന്ദ്രീകൃതമാണ്. വികേന്ദ്രീകൃത ഉല്പാദനം, സമൃദ്ധമായ ഉല്പാദനത്തിന് കാരണമാകും എന്നതാണ് ഭാരതീയ യുക്തി. ഉല്പന്നം വിറ്റഴിക്കാന്‍ ഉപഭോഗവാദം (രീിൗൊലൃശാെ) വളര്‍ത്തരുതെന്ന് അത് നിഷ്‌ക്കര്‍ഷിക്കുന്നു. ഉപഭോഗം സംയമിതമാണെങ്കില്‍ വില നിലവാരം താഴും. പാശ്ചാത്യ ജീവിതത്തിന്റെ അടിത്തറതന്നെ വാണിജ്യത്തിലധിഷ്ഠിതമാണെന്നതിനാല്‍ അവര്‍ വിലവര്‍ദ്ധനയുടെ പൂജകരാണ്. അതിനാകട്ടെ, ഉപഭോഗവാദം അനിവാര്യവുമാണ്. ഉപഭോഗവാദം, വ്യക്തിവാദ (ശിറശ്ശറൗമഹശാെ) ത്തിലധിഷ്ഠിതമാണ്. ഇത്തരമൊരു ദൂഷിതവലയത്തില്‍, ഇവ ഓരോന്നും മറ്റൊന്നിനെ പിന്തുടരുന്നു. ഉപഭോഗവാദപരമായ തത്ത്വശാസ്ത്രം, കൊടിയനാശം വരുത്തിവെക്കുന്ന പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് ആത്മനിര്‍ഭരം എന്നതിന്റെ അര്‍ത്ഥം ഈ ആഗോള മത്സരയോട്ടത്തില്‍ വിജയിക്കുക എന്നതാണെന്ന് കരുതരുത്. ‘ആത്മനിര്‍ഭരം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഭൗതിക ക്ഷേമം, സുരക്ഷിതത്വം, ഭാവി ജീവിതത്തെ സംബന്ധിച്ചുള്ള ഉറപ്പ്, സമാധാനം, സംതൃപ്തി എന്നിവ ലഭ്യമാക്കുന്ന വാണിജ്യത്തിന്റെയും പുരോഗതിയുടെയും ഒരു പുത്തന്‍ മാതൃകയാണ്. നമ്മുടെ ആത്മാവുമായി പൊരുത്തമുള്ള ഒരു പുതിയ പ്രസാദം, ഒരു നൂതന വ്യവസ്ഥ നാം നിര്‍മ്മിക്കേണ്ടിവരും. നമ്മുടെ മനസ്സുകളെ പൂര്‍ണമായും ഉപനിവേശവാദ മുക്തമാക്കിയശേഷം നാം നമ്മെക്കുറിച്ച് ചിന്തിക്കണം. അപ്പോള്‍ ശാസ്ത്രീയ പുരോഗതിയുടെ എന്തെല്ലാം വശങ്ങളാണ് നമ്മുടെ വീക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കാനാകുക എന്ന് നമുക്ക് നിശ്ചയിക്കാനാകും. അജ്ഞത കാരണം തെറ്റായ രീതികള്‍ എന്തെങ്കിലും പിന്തുടരുന്നുണ്ടെങ്കില്‍ നാം അവയെ ഉപേക്ഷിക്കണം. ലോകത്തുള്ള ഉത്തമമായതിനെയെല്ലാം ഉള്‍ക്കൊണ്ട് നാം നൂതനമായ ഒരു പാത വെട്ടിത്തെളിയിക്കണം. അതേസമയം, ഒരു പുതിയപാത നമ്മുടെതന്നെ മൂല്യങ്ങളില്‍ അധിഷ്ഠിതമായി വേണം പണിയാന്‍. ”സര്‍വ്വേ ഭവന്തു സുഖിനഃ” അഥവാ എല്ലാവരും സന്തോഷവാന്മായിരിക്കട്ടെ, സംതൃപ്തരായിരിക്കട്ടെ എന്നതാണ്, മറിച്ച് ‘അര്‍ഹതമന്റെ അതിജീവനം’, ‘പരമാവധിയാളുകളുടെ പരമാവധി നന്മ’ എന്നതല്ല നമ്മുടെ വീക്ഷണം. അതായത്, എല്ലാവരുടെയും സന്തോഷം. അതുകൊണ്ട്, രണ്ടായിരം വര്‍ഷങ്ങളുടെ പരീക്ഷണങ്ങള്‍ക്കു ശേഷം ലോകം എല്ലാറ്റിനേയും സമന്വയിപ്പിക്കാന്‍ പോന്ന ഒരു മാതൃക, ഒരു പാത തേടുകയാണ്. നമ്മുടെ സ്വന്തം ആത്മാവിനെ സ്വത്വത്തെ കണ്ടെത്തുന്നതിലൂടെ മാത്രമെ ആ പാത നമുക്ക് കണ്ടെത്താനാവൂ. ആത്മനിര്‍ഭരമാവുക എന്നാല്‍ സ്വന്തം ആത്മാവിനെ ആശ്രയിക്കുക എന്നര്‍ത്ഥം. ആഗോള കിടമത്സരത്തില്‍ വിജയിക്കുക എന്നതല്ല അതിന്റെ അര്‍ത്ഥം.
(തുടരും)

വിവര്‍ത്തനം: യു.ഗോപാല്‍ മല്ലര്‍

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

“ലാബിലല്ല ലാന്റിലാണ് എന്റെ ഗവേഷണം”

തുടരുന്ന വ്യക്തിനിര്‍മ്മാണ പ്രക്രിയ (അഭിമുഖം – തുടര്‍ച്ച)

ഹിന്ദുസമാജം ആത്മശക്തി നേടണം (സംഘടനയ്ക്കു വേണ്ടി തന്നെ സംഘടന:അഭിമുഖം – തുടര്‍ച്ച)

സംഘടനയ്ക്ക് വേണ്ടി തന്നെ സംഘടന

അദാനിക്ക് എന്താണ് പറയാനുള്ളത്‌?

അയ്യപ്പധര്‍മ്മത്തിന്റെ അഗ്നിശോഭ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies