Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

ഉത്തരാധുനികതയുടെ ഇതിഹാസം

കല്ലറ അജയന്‍

Print Edition: 20 January 2023

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ എന്നു സ്ഥാപിക്കാനാണ് സുഭാഷ് ചന്ദ്രന്‍ സമുദ്രശില എന്ന നോവല്‍ എഴുതിയതെന്നു തോന്നുന്നു. പ്രജനന സിദ്ധി സ്ത്രീക്കുള്ളതാകയാല്‍ പ്രകൃതിക്കു പ്രിയപ്പെട്ടത് സ്ത്രീ തന്നെയാണെന്ന കാര്യത്തില്‍ ആരും തര്‍ക്കിക്കുമെന്നു തോന്നുന്നില്ല. മനശ്ശാസ്ത്രജ്ഞനായ കാള്‍ഗുസ്താവ് യുങ് പുരുഷന്‍ തന്റെ വര്‍ഗ്ഗമാണുമെച്ചം എന്ന് അപൂര്‍വ്വമായേ അവകാശപ്പെടാറുള്ളൂ, എന്നാല്‍ സ്ത്രീ തന്റെ കുലത്തിന്റെ മാഹാത്മ്യം എപ്പോഴും പുകഴ്ത്തിക്കൊണ്ടിരിക്കും എന്നെഴുതിയിട്ടുള്ളതായി വായിച്ചിട്ടുണ്ട്. ഇവിടെ ആ കര്‍മം പുരുഷന്‍ തന്നെ ഏറ്റെടുത്തിരിക്കുന്നു. മനോ വ്യാപാരങ്ങളില്‍ സ്ത്രീ പുരുഷനില്‍ നിന്നും ഭിന്നയാണെങ്കിലും ലൈംഗികാവേശം പുരുഷനു മാത്രമുള്ളതാണെന്ന ധാരണ ശരിയാണെന്നു തോന്നുന്നില്ല. സ്ത്രീയുടെ രതി പ്രണയബദ്ധവും പുരുഷന്റേത് കാമബദ്ധവുമാണെന്ന പൊതു സങ്കല്പത്തെയാണ് സുഭാഷ് ചന്ദ്രനും പിന്‍പറ്റുന്നത്. ആ സങ്കല്പം അങ്ങനെ തന്നെ ഇരുന്നോട്ടെ…

ഉത്തരാധുനിക എഴുത്തിനെ പ്രത്യേകം കള്ളിയില്‍ ഒതുക്കാനാവില്ല. വൈവിധ്യമാണ് അതിന്റെ മുഖമുദ്ര എന്നിരിക്കിലും ഓരോ കാലത്തും ഓരോ പ്രത്യയശാസ്ത്രങ്ങള്‍ രചനയെ അടക്കിഭരിക്കും. സ്ത്രീയുടെ വ്യക്തിത്വത്തിന്റെ ഉന്മീലനം മുമ്പില്ലാത്തവിധം ഉത്തരാധുനിക എഴുത്തില്‍ സാര്‍വ്വത്രികമാണ് (കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും). സ്ത്രീ മനസ്സിന്റെ സങ്കീര്‍ണ ഘടനയും അതിന്റെ പ്രവചനാതീതത്വവും ഇഴപിരിക്കാന്‍ പുതിയകാല നോവലിസ്റ്റുകള്‍ വലിയ പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. പലപ്പോഴും അത് സ്ത്രീകള്‍ തന്നെ നിര്‍വ്വഹിക്കണമെന്ന ശാഠ്യവും കാണാം. കാരണം സ്ത്രീ ശരീരത്തിന്റെ സവിശേഷതകള്‍ പുരുഷന് അനുഭവവേദ്യമല്ല. സാമീപ്യം കൊണ്ടുള്ള അറിവിനേക്കാള്‍ വലുതാണല്ലോ അനുഭവം കൊണ്ടുള്ളത്.

അംബ എന്ന സുഭാഷിന്റെ നായിക സ്ത്രീ മനസ്സിന്റെ സങ്കീര്‍ണതകള്‍ ആവിഷ്‌കരിക്കാന്‍ പോന്ന ജീവിത വഴികളിലൂടെ സഞ്ചരിക്കുന്നവളല്ല. എല്ലാ വഴികളും അടയ്ക്കപ്പെട്ട നിസ്സഹായയാണ്. അവിടെ മരണം എന്ന ഏകമുഖമായ മാര്‍ഗ്ഗമല്ലാതെ മറ്റൊന്നും തെരഞ്ഞെടുക്കാന്‍ കഴിയില്ല. അത്രമാത്രം നിസ്സഹായാവസ്ഥയില്‍ കൊണ്ടു നിര്‍ത്തിയ ഒരു കഥാപാത്രത്തില്‍ നിന്ന് പ്രണയത്തിന്റെയും രതിയുടെയും സങ്കീര്‍ണപാഠങ്ങളൊന്നും സമൂഹത്തിന് കാണിച്ചു കൊടുക്കാന്‍ നോവലിസ്റ്റിനാവില്ല. തിടുക്കപ്പെട്ടു അംബ മരണത്തിലേയ്ക്കു നീങ്ങുന്നു. ആ നിമിഷത്തില്‍ തോമസ് ഹാര്‍ഡിയുടെ ടെസ്സോ ടോള്‍സ്റ്റോയിയുടെ അന്നാകരിനീനയോ പോലുള്ള ഒരു കാല്പനിക പരിഹാരമല്ല അംബയില്‍ നിന്നുണ്ടാകുന്നത്. അതിഭ്രാന്തവും വിഭ്രാമകമായ ഒരന്ത്യം. ഒരു മുപ്പതു കൊല്ലത്തിനു മുമ്പ് ഇങ്ങനെയൊന്ന് ആവിഷ്‌ക്കരിച്ചിരുന്നെങ്കില്‍ എഴുത്തുകാരന്‍ ചിലപ്പോള്‍ ആക്രമിക്കപ്പെട്ടേനേ. മാതൃത്വത്തിന്റെ കാല്പനിക ഭാവങ്ങള്‍ക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല. അതിനെ വന്യമായി ആക്രമിക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്.

മനുഷ്യബന്ധങ്ങളുടെ കഥ അവസാനിച്ചെന്നു കരുതി പാശ്ചാത്യര്‍ സ്‌പെയ്‌സ് സങ്കല്പങ്ങളിലും നിര്‍മിത ബുദ്ധിയിലുമൊക്കെ അഭിരമിക്കുന്ന ഇക്കാലത്തും പുതിയ കാലത്ത് മനുഷ്യന്റെ പരസ്പര ബന്ധങ്ങള്‍ എങ്ങനെ രൂപാന്തരണത്തിനു വിധേയമാകുന്നുവെന്ന് പല ജാപ്പനീസ് എഴുത്തുകാരും നമുക്കു കാട്ടിത്തരുന്നത് ഭാഷാന്തരത്തിലൂടെ നമ്മളിലെത്തുന്നുണ്ട്. ക്രൂരമായ തുറന്നെഴുത്തുകളിലൂടെ അവര്‍ നമ്മളെ ഞെട്ടിക്കുന്നു. ഇവിടെ സുഭാഷ് ചന്ദ്രനും അതാണ് ചെയ്യുന്നത്. മാതൃത്വത്തിന്റെ ഏറ്റവും വന്യമായ ഒരു രൂപാന്തരണം അവതരിപ്പിച്ചുകൊണ്ട് മറ്റൊരു കൃതിയ്ക്കും അവകാശപ്പെടാനാവാത്ത ഭാവ വിഭ്രാമകത അദ്ദേഹം സൃഷ്ടിക്കുന്നു. കഴിഞ്ഞ രണ്ടു ദശകത്തിനിപ്പുറം മലയാളത്തിലുണ്ടായ ഏറ്റവും മഹത്തായ നോവലായി സമുദ്രശില മാറുന്നത് ആ ഭ്രാന്തകല്പന വഴിയാണ്.

എന്തു പറയുന്നു എന്നതിനേക്കാള്‍ എങ്ങനെ പറയുന്നു എന്നതാണു പ്രധാനം. ആവിഷ്‌കാരത്തിലെ കാവ്യ സമാനമായ നിര്‍മ്മിതികള്‍ ഈ കൃതിയെ ഉത്തരാധുനിക കാവ്യമെന്ന് വിശേഷിപ്പിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു. എത്രയെത്ര കാവ്യസമാനമായ ആവിഷ്‌കാരങ്ങള്‍ ”സ്വപ്‌നത്തെ അക്ഷരത്തിലാക്കുന്നത് ജഡത്തില്‍ പ്രാണന്‍ നിറയ്ക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണ് (പേജ് 26) ‘ദൈവമുണ്ട്’ പക്ഷെ അയാള്‍ വിശ്വസിക്കാന്‍ കൊള്ളാത്ത ഒരാളാണെന്നാണ് എന്റെ വിശ്വാസം (പേജ് 35) ‘പുറത്ത് ഇടവപ്പാതിയുടെ മുടി കെട്ടഴിഞ്ഞ് വീഴുന്നത് പതിഞ്ഞുവെട്ടിയ ഒരു മിന്നലില്‍ ഞാന്‍ കണ്ടു (പേജ് 40).
‘എപ്പോഴാണെഴുതുന്നതെന്ന് ഒരെഴുത്തുകാരനോട് ചോദിക്കുന്നത് എപ്പോഴാണു വളരുന്നതെന്ന് ഒരു ചെടിയോടു ചോദിക്കുന്നതു പോലെയാണ് (പേജ് 48) ‘അദൃശ്യനും ആര്‍ത്തിക്കാരനുമായ കാലത്തിന്റെ ഭക്ഷണമേശയിലെ നെടുനീളന്‍ വിഭവമാണ് താന്‍ എന്നു സങ്കല്പിച്ചുകൊണ്ട് തലയിണയില്ലാതെ കിടക്കും (പേജ് 46) ‘തനിക്കുവേണ്ടി മാത്രം ജീവിക്കുന്ന ഒരാള്‍ ഭൂമിയിലുണ്ടെന്ന ഉറപ്പുണ്ടെങ്കില്‍ ആത്മഹത്യ എന്ന വാക്കിനെ സ്വന്തം നിഘണ്ടുവില്‍ നിന്ന് ഒരാള്‍ക്കു തൂത്തുകളയാവുന്നതേയുള്ളൂ (പേജ് 57). ഇങ്ങനെ കവിതയോടു ചേര്‍ന്നു നില്‍ക്കുന്ന എത്രയോ നിരീക്ഷണങ്ങള്‍ ഈ നോവലിനെ സമ്പന്നമാക്കുന്നു.

സ്വപ്‌നത്തെ ജീവിതത്തേക്കാള്‍ ആശ്രയിക്കാന്‍ തുടങ്ങിയത് സര്‍റിയലിസ്റ്റുകളാണ്. ഉത്തരാധുനികരും സ്വപ്‌നത്തെ അമിതമായി ആശ്രയിക്കുന്നുണ്ട്. ഫ്രോയിഡിന്റെയും മനശ്ശാസ്ത്രനിരൂപണത്തിന്റെയും കാലം കഴിഞ്ഞുവെന്ന് പലരും പറഞ്ഞു നടക്കുന്നുണ്ടെങ്കിലും ലിബിഡോയുടെ (രത്യൂര്‍ജ്ജം) ചുറ്റും വട്ടം കറങ്ങുക തന്നെയാണ് എഴുത്തെല്ലാം. മനുഷ്യ വ്യവഹാരങ്ങളുടെ എല്ലാം ആന്തരിക ചോദന രതിയാണെന്ന ഫ്രോയ്ഡിന്റെ കണ്ടെത്തലിനെ ശരി വയ്ക്കുകയാണ് സുഭാഷ് ചന്ദ്രനും ചെയ്യുന്നത്. രതി ആശ്വാസമായും പ്രചോദനമായും മടുപ്പായുമെല്ലാം ഈ കൃതിയിലും പ്രത്യക്ഷപ്പെടുന്നു. രതിയും സ്വപ്‌നവും കെട്ടുപിണഞ്ഞാണ് നോവലിന്റെ ഘടന. ആമുഖമായി കൊടുത്തിരിക്കുന്ന പ്രസിദ്ധ സെന്‍കഥ തന്നെ സ്വപ്‌നത്തിന്റേതാണ്. ആഖ്യായികാകാരന്‍ അംബയെ തെരഞ്ഞുപോകുന്നതും സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ്. കഥാപാത്രവും കഥാകൃത്തിനെ സ്വപ്‌നം കാണുന്നു. എല്ലാ മനുഷ്യരും സ്വപ്‌നം കാണാറുണ്ടെങ്കിലും അതിന് കൃത്യമായ വ്യവസ്ഥയില്ല എന്നത് പലപ്പോഴും കഥാകൃത്ത് മറന്നുപോകുന്നു. അടുക്കും ചിട്ടയുമുള്ള സ്വപ്‌നങ്ങള്‍ ആരും കാണാറില്ല. സ്വപ്‌നങ്ങള്‍ ഒരിക്കലും സ്ഥലകാലഐക്യം നിലനിര്‍ത്താറില്ല. നമ്മുടെ മനോവ്യാപാരങ്ങളുടെയും അടക്കിവച്ച വികാരങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് സ്വപ്‌നങ്ങളെങ്കിലും അവയ്ക്ക് കൃത്യതയോ വ്യക്തതയോ പൂര്‍ത്തീകരണമോ ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ സ്വപ്‌നത്തെ ആവിഷ്‌കരിക്കുമ്പോള്‍ എം.പി.നാരായണപിള്ളയുടെ ജോര്‍ജ്ജ് ആറാമന്റെ കോടതിപോലെ ഒരു അസ്പഷ്ടതയുണ്ടാവും. ഇവിടെ അതില്ല. യഥാതഥമായ ജീവിതത്തിന്റെ മറുപുറമാണ് സുഭാഷിന്റെ സ്വപ്‌നങ്ങള്‍. വ്യക്തവും രേഖീയവുമായ സ്വപ്‌നങ്ങളാണ് അദ്ദേഹത്തിന്റേത്.

ഉത്തരാധുനികനായിരിക്കുമ്പോള്‍ത്തന്നെ പൗരാണിക ചിന്തയുമായി തന്റെ എഴുത്തിനെ സമരസപ്പെടുത്താന്‍ നോവലിസ്റ്റ് നടത്തുന്ന ശ്രമം കൃതിക്ക് ക്ലാസിക് ചാരുത പകര്‍ന്നു നല്‍കുന്നു. കഥാപാത്രത്തിന്റെ പേരും മഹാഭാരതത്തിലെ അംബയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും രചനയെ കൂടുതല്‍ പേശീബലമുള്ളതാക്കി മാറ്റുന്നു. ഇനിയും എത്രയോ കൃതികള്‍ക്ക് ഊര്‍ജ്ജം പകരാന്‍ പോന്ന ഒരു മഹാപ്രഭവമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. സഹസ്രാബ്ദങ്ങളോളം നമ്മുടെ സാംസ്‌കാരിക ജീവിതത്തെ ത്വരിപ്പിക്കാനും നയിക്കാനും വേണ്ടതെല്ലാം അവയിലുണ്ട്. ഇനിയും കണ്ടെടുക്കാത്ത എത്രയോ പ്രവാളങ്ങള്‍ ഈ പൗരാണിക കൃതികളുടെ അഗാധതലങ്ങളില്‍ ആണ്ടു കിടക്കുന്നുണ്ട്. അവ കണ്ടെടുത്ത് പുതിയ കാലത്തിനനുയോജ്യമാംവിധം തേച്ചുമിനുക്കിയെടുത്താല്‍ എത്രയോ ആഖ്യായികകള്‍ക്ക് തിളക്കം നല്‍കാന്‍ അവയ്ക്കാകും. തന്റെ കൃതിയുടെ അടിസ്ഥാനമായി മഹാഭാരതകഥയെ തെരഞ്ഞെടുത്ത കഥാകൃത്തിന്റെ കര്‍മം രചനയ്ക്ക് കൂടുതല്‍ ഗൗരവം നല്‍കാന്‍ ഇടവരുത്തിയിരിക്കുന്നു.

പോലീസുകാര്‍ എപ്പോഴും സ്വന്തം തൊഴിലിന്റെ മഹത്വം പുകഴ്ത്തിപ്പറയാറുണ്ട്. അധ്യാപകരും ന്യായാധിപന്മാരും ബസ് കണ്ടക്ടര്‍മാരും എല്ലാ തൊഴില്‍ ചെയ്യുന്നവരും അങ്ങനെ തന്നെയാണ്. കവികള്‍ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ കര്‍മം അവര്‍ അനുഷ്ഠിക്കുന്നതാണെന്ന് വിശ്വസിക്കുന്നു. അതിനു ചരിത്രത്തില്‍ നിന്ന് അവര്‍ ഉദാഹരണങ്ങള്‍ നിരത്താറുണ്ട്. കാലത്തിന്റെ മഹാസമുദ്രം കടന്ന് ഇക്കരെയെത്തുന്നത് കവികള്‍ മാത്രമാണെന്ന് അക്കൂട്ടര്‍ സ്ഥാപിക്കുന്നു. ഈ കൃതിയില്‍ നോവലിസ്റ്റ് തന്റെ കൂട്ടരുടെ കര്‍മം അത്യുദാത്തമാണെന്ന് സ്ഥാപിക്കാന്‍ ഉടനീളം ശ്രമം നടത്തുന്നുണ്ട്. അത് പലയിടങ്ങളിലും ആഖ്യായികാകാരന്‍ എടുത്തു പറയുന്നുമുണ്ട്. ഒരിടത്ത് അപരവ്യക്തിത്വമാര്‍ജ്ജിച്ച് എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് മുഹമ്മദായി പ്രത്യക്ഷപ്പെട്ടും അതു നിര്‍വ്വഹിക്കുന്നു. തന്റെ ആത്മരതി യാദൃച്ഛികമല്ലെന്നും ബോധപൂര്‍വ്വമാണെന്നും നോവലില്‍ തന്നെ അദ്ദേഹം സൂചനകള്‍ നല്‍കുന്നു. എന്നാല്‍ ചെറിയ ചില പരിഹാസങ്ങള്‍കൊണ്ട് തന്റെ നിസ്സാരത്വം സൂചിപ്പിക്കുന്നുമുണ്ട്. അംബ അവസാനം അയയ്ക്കുന്ന മെയിലില്‍ വെള്ളിയാങ്കല്ലിലേയ്ക്ക് പോയതിനെക്കുറിച്ചുള്ള ലേഖനം കണ്ടില്ലായിരുന്നുവെങ്കില്‍ സുഭാഷ് ചന്ദ്രനെന്ന പേരു തന്നെ താന്‍ അറിയുമായിരുന്നില്ല എന്ന സ്വയം ചെറുതാക്കലുമുണ്ട്. താന്‍ അനുഷ്ഠിക്കുന്ന കര്‍മം മഹത്തായതും ദിവ്യമായതുമാണെന്ന ബോധ്യം ഉണ്ടെങ്കിലേ അത് ഉന്നതമായ രീതിയില്‍ ചെയ്യാനാവൂ. ആ ബോധ്യം കൂടുതല്‍ മെച്ചപ്പെട്ടതു സൃഷ്ടിക്കാന്‍ അയാളെ പ്രാപ്തനാക്കും. അതുകൊണ്ടു തന്റെ നോവലിസ്റ്റിന്റെ ആത്മരതി, അദ്ദേഹം തന്നെ ചിലയിടങ്ങളില്‍ എടുത്തു പറയുന്ന ആ സ്വഭാവസവിശേഷത, പൊറുപ്പിക്കാവുന്നതും ഗുണപരവുമാണെന്ന് നമുക്ക് ആശ്വസിക്കാം.

കെ.പി. രാമനുണ്ണിയിലും മറ്റു ചില എഴുത്തുകാരിലും കാണുന്ന രീതിയില്‍ തന്റെ മതേതര വിശ്വസനീയത (secular credential) സ്ഥാപിക്കാനുള്ള വ്യഗ്രത ഈ കൃതിയിലും ഉള്ളത് സൂചിപ്പിക്കാതിരിക്കുന്നതു ശോഭനമല്ലെന്നു തോന്നുന്നു. അതിനു വേണ്ടിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ മഹത്വത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറയുന്നതും ആ എഴുത്തുകാരന്റെ കുടുംബവുമായി തനിക്കുള്ള ബന്ധത്തെ പൊലിപ്പിച്ച് എഴുതുന്നതും. ബഷീറിനെക്കാള്‍ ഉന്നതരായി പൊറ്റെക്കാട്, തകഴി, ഉറൂബ് തുടങ്ങി ഒരു ഡസന്‍ എഴുത്തുകാരെങ്കിലും മലയാളത്തിലുണ്ടെങ്കിലും ബഷീറിന്റെ മഹത്വം ആവര്‍ത്തിച്ച് പല എഴുത്തുകാരും ഉന്നയിക്കുന്നത് തന്റെ മതേതര പ്രതിച്ഛായ ഉറപ്പിക്കാനായിട്ടാണ്. ആ ദയനീയത സുഭാഷിലും പ്രകടമാണ്. ഒരിക്കല്‍ അദ്ദേഹം സ്വപ്‌നം കാണുമ്പോള്‍ അതില്‍ അക്ബര്‍ കക്കട്ടിലുമുണ്ട്. അംബയുടെ കാമുകന്റെ പേര് ജലാലുദ്ദീന്‍ റൂമിയുടെ പേര് തിരിച്ചിട്ട റൂമി ജലാലുദ്ദീനാണ്. അംബയുടെ അയല്‍വാസിയായ ‘നല്ലവളായ ശമരിയാക്കാരി’യുടെ പേര് ബദറുന്നിസ എന്നാണ്. ഇത്തരം വ്യായാമങ്ങളില്‍ നോവലിസ്റ്റിനെ കുറ്റപ്പെടുത്തുന്നതു ശരിയല്ല. തന്റെ കൃതി വായിക്കപ്പെടണമെന്നാണല്ലോ ഏവരുടെയും ആഗ്രഹം. കേരളത്തിലെ പുതിയ വായനാ സമൂഹം ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവരാണെന്നും അവരെല്ലാം വര്‍ഗീയ വാദികളാണെന്നുമുള്ള തെറ്റായധാരണ മൂലമാണ് ഈ പ്രതിച്ഛായയുറപ്പിക്കലിനു പലരും ഇറങ്ങിത്തിരിക്കുന്നത്. അങ്ങനെയൊന്നും വേണമെന്നില്ല. അവരവര്‍ പരിചയിച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നു സത്യസന്ധമായി എഴുതിയാല്‍ മതിയാകും. വംശത്തിന്റെ കുറ്റിയറ്റ വനവാസി സമൂഹത്തില്‍ നിന്നുള്ള ഏകാകിയായ എഴുത്തുകാരനെപ്പോലും സമൂഹം സ്വീകരിക്കും. അയാളുടെ കൃതി ആനന്ദം പകരുന്നതും സത്യസന്ധവുമാണെങ്കില്‍. അതിന് ഇത്തരം പ്രീണിപ്പിക്കല്‍ തന്ത്രങ്ങളുടെയൊന്നും ആവശ്യമില്ല.

ShareTweetSendShare

Related Posts

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

എഴുത്തിന്റെ ശക്തി

ഇന്ത്യന്‍ ദേശീയതയും സംസ്‌കൃത ഭാഷയും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies