Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

‘വാക്കു പൂക്കുന്ന നേരം’

കല്ലറ അജയന്‍

Print Edition: 30 December 2022

ഷാബു കിളിത്തട്ടില്‍, നിസാര്‍ അഹമ്മദ് എന്നിവരെ എനിക്കു പരിചയമില്ല. രണ്ടുപേരും പ്രവാസി മലയാളികളാണ്. പക്ഷെ അവരെ എനിക്കിന്നു പ്രിയപ്പെട്ടവരായി തോന്നുന്നു. എന്റെ ബന്ധുവും പ്രിയമിത്രവുമായ ഗായകന്‍ കല്ലറ ഗോപനില്‍ നിന്നാണ് ഈ പേരുകള്‍ ഞാന്‍ കേള്‍ക്കുന്നത്. ഇവര്‍ ചെയ്ത മഹദ് കര്‍മം ഷാര്‍ജയില്‍ സംഘടിപ്പിച്ച വളരെ സവിശേഷമായ ഒരു കലാപരിപാടിയാണ്. ‘വാക്കുപൂക്കുന്ന നേരം’ എന്നു പേരിട്ട ആ പരിപാടി കവിതയ്ക്കു വേണ്ടി മാത്രമായി സംഘടിപ്പിച്ച ഒന്നാണ്. കുമാരനാശാന്‍, ഇടശ്ശേരി, ഓയെന്‍വി, കാവാലം, വൈലോപ്പിള്ളി, ചങ്ങമ്പുഴ തുടങ്ങി മലയാളത്തിലെ പ്രമുഖരായ 14 കവികളുടെ കവിതകളുടെ ആലാപനവും ആവിഷ്‌കാരവുമായിരുന്നു പരിപാടി. കാവാലം ശ്രീകുമാര്‍, കല്ലറ ഗോപന്‍ എന്നിവരായിരുന്നു ഗായകര്‍. കവിതയ്ക്കു മാത്രമായി സംഘടിപ്പിച്ച ആ പരിപാടി വലിയ വിജയമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഗള്‍ഫില്‍ കവിയരങ്ങുകള്‍ ചിലപ്പോഴൊക്കെ നടക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കാവ്യാലാപനപരിപാടി നടത്തുകയും അതൊരു വിജയമാക്കിമാറ്റുകയും ചെയ്യുക എളുപ്പമുള്ള കാര്യമല്ല. കേരളത്തില്‍ ഇങ്ങനെയൊന്നു സംഘടിപ്പിച്ചിരുന്നെങ്കില്‍ പരാജയപ്പെടുമായിരുന്നു എന്ന കാര്യത്തില്‍ സംശയമേതും വേണ്ട. മലയാളത്തിന്റെ അവസ്ഥ മലയാളനാട്ടില്‍ തീരെ ശോഭനമല്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ മലയാള മാധ്യമ ക്ലാസുകളേക്കാള്‍ മുന്നിലെത്തിക്കഴിഞ്ഞു. അമിത രാഷ്ട്രീയവല്‍ക്കരണം കാരണം തകര്‍ന്നടിഞ്ഞ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം ഉപേക്ഷിച്ചു വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി വിദേശത്തേയ്ക്ക് കടക്കുന്നതാണ് ഇന്നത്തെ സ്ഥിതി.

ഉത്തരബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന ‘ശ്രുതി’ എന്ന കേരളീയ കലാസാഹിത്യ സാംസ്‌കാരിക സംഘടന കഴിഞ്ഞ ഒക്‌ടോബര്‍ 22-ന് ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച വാര്‍ഷികസമ്മേളനത്തില്‍ പ്രസംഗിക്കവേ മലയാളത്തിന്റെ കഥാകൃത്ത് സക്കറിയ പറഞ്ഞ സംഗതികള്‍ മാതൃഭൂമിയില്‍ (ഡിസംബര്‍ 23-31) ചേര്‍ത്തിരിക്കുന്നു. അതു വായിച്ചപ്പോഴാണ് ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ‘വാക്കുപൂക്കുന്ന നേരം’ പരിപാടിയെക്കുറിച്ച് ഓര്‍മവന്നത്. സക്കറിയ ചര്‍ച്ച ചെയ്യുന്ന പലകാര്യങ്ങളും ഈ പംക്തിയില്‍ മുന്‍കാലങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളവയായതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ‘മലയാളികളുടെ അത്ഭുതങ്ങള്‍ ഇനി സംഭവിക്കുന്നത് കേരളത്തിന് പുറത്താണ്’ എന്ന് കഥാകൃത്ത് പറയുന്നത് ശരിയാണെന്ന് സൂചിപ്പിക്കുന്നതാണ് ഷാര്‍ജയിലെയും ബ്രിട്ടനിലെയും പരിപാടികള്‍.

മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ ഭാഷാവിഷയത്തിലും അപ്രായോഗികവും ബുദ്ധിശൂന്യവുമായ കാര്യങ്ങളാണ് മലയാളി ചെയ്തുകൊണ്ടിരിക്കുന്നത്. മാതൃഭാഷയ്ക്കു വേണ്ടത്ര പ്രാധാന്യം കൊടുത്തുകൊണ്ടു തന്നെ കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കാവുന്നതേയുള്ളൂ. അതിനൊക്കെ പഴഞ്ചന്‍ ബോധവല്‍ക്കരണമല്ല, നിയമനിര്‍മ്മാണമാണു വേണ്ടത്. ഇംഗ്ലീഷ് പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിക്കണമെന്നില്ല. ഒരു ഭാഷ പഠിക്കുക എന്നത് മലയാളി കരുതുംപോലെ അത്ര വലിയ ആനക്കാര്യമൊന്നുമല്ല. പ്രായപൂര്‍ത്തിയായ, മാനസിക തകരാറൊന്നുമില്ലാത്ത ഏതൊരാളെയും ആറ് മാസംകൊണ്ട് ഏതുഭാഷയും പഠിപ്പിച്ചെടുക്കാനും അതില്‍ പ്രാവീണ്യമുണ്ടാക്കിയെടുക്കാനും കഴിയും. എന്നിട്ടാണ് നമ്മള്‍ തോവാളപ്പോകാന്‍ തിരുവനന്തപുരത്തുനിന്നേ കുനിയുന്നത്! കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. വിഡ്ഢികളെ നേതാക്കന്മാരായി തിരഞ്ഞെടുക്കുന്ന ജനതയും വിഡ്ഢികള്‍ തന്നെ ആയിരിക്കും.- ‘A leader reflects the people he leads’ എന്നു പറഞ്ഞത് ഗാന്ധിജിയാണെന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ ഇപ്പോള്‍ അത് പ്രചരിക്കുന്നത് ഡോ.അവ്‌ധേഷ്‌സിങ്ങ് എന്ന ഓണ്‍ലൈന്‍ ടീച്ചിങ്ങ് അക്കാദമിയുടെ സ്ഥാപകന്റെ പേരിലാണ്. ആരുപറഞ്ഞതായാലും നൂറുശതമാനം യാഥാര്‍ത്ഥ്യം തന്നെയാണത്. മലയാളി ഇതൊക്കെയേ അര്‍ഹിക്കുന്നുള്ളൂ.

മാതൃഭൂമിയിലെ ദേശമംഗലത്തിന്റെ കവിത ‘പാള’ നന്നായിത്തുടങ്ങുന്നുവെങ്കിലും ഒടുവില്‍ അദ്ദേഹം ‘ക്ലീഷേ’ കളുടെ തടവുകാരനായിപ്പോകുന്നു. ആശാന്റെ ചണ്ഡാലഭിക്ഷുകി ജാതിക്കെതിരായി എഴുതിയതാണെങ്കിലും ജാതിക്കായി കവിതയെ ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നതുകൊണ്ടാണ് ഇന്നും നമ്മള്‍ അത് മനസ്സുനിറച്ചുപാനം ചെയ്യുന്നത്. വെറും ജാതി വിരുദ്ധക്കസര്‍ത്തുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഭിക്ഷുകീ കാവ്യത്തെ എന്നേ മലയാളികള്‍ മറക്കുമായിരുന്നു. കുമാരകവിയുടെ ജാതിവിരുദ്ധത മാനവികമാണ്. അതില്‍ വര്‍ഗീയതയില്ല. ആശാന്റെ ജീവിതത്തിലെയും കവിതയിലെയും നിലപാടുകള്‍ വര്‍ഗീയ പ്രേരിതമായിരുന്നില്ല. ആത്മാര്‍ത്ഥവും മാനവികവുമായിരുന്നു. നല്ല കവിതയെയും സാഹിത്യത്തെയും ജാതിക്കതീതമായി സ്‌നേഹിക്കാന്‍ ആശാനു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് സി.വി.രാമന്‍ പിള്ള മരിച്ചപ്പോള്‍

”അത്ഭുതാനന്ദപീയൂഷം പൊഴിഞ്ഞു നി-
ന്നപ്രൗഢമാം ധ്വനി മൂകമായ് പോയതേ”

(സി.വി. സ്മാരകം അഥവാ നിന്നുപോയനാദം – മണിമാല) എന്നെഴുതാന്‍ ആശാനെ പ്രേരിപ്പിച്ചത്. സി.വി.യെ തിരിച്ചറിയാത്ത ഇന്നത്തെ മലയാളി ആശാനെഴുതിയ ഈ കവിത ഒന്നു മനസ്സിരുത്തി പഠിക്കുന്നതു നന്നായിരിക്കും.

”വെന്തെരിഞ്ഞാലും മണക്കുന്നു ചന്ദനം
വെണ്‍തിങ്കള്‍ കാറടിഞ്ഞാലും വിലസുന്നു’ എന്ന ഏറ്റവും കാവ്യാത്മകമായ വരികളാണ് സി.വിയ്ക്കായി ആശാന്‍ നിവേദിച്ചത്.

ആശാന്റെ കവിതയിലെ ജാതിവിരുദ്ധതയും നിലപാടുകളും ആത്മാര്‍ത്ഥതയുള്ളതാണ്. അതില്‍ കാപട്യമില്ല എന്നത് ആര്‍ക്കും ഒറ്റവായനയില്‍ത്തന്നെ മനസ്സിലാവും. എന്നാല്‍ ദേശമംഗലം എഴുതാന്‍ വേണ്ടി എഴുതിയിരിക്കുന്നു. അതിലെ മാനവികത വ്യാജമാണ്. ‘കൂമ്പാളയുടുത്തൊരു സൂര്യന്‍ വന്നു പോയ്’ എന്നും ‘പാളയിലേയ്ക്കു കുടഞ്ഞിട്ട സര്‍വാണിച്ചോറ് ചിതറീ, കമുകിന്‍ തുഞ്ചത്ത് ചിന്നീ താരകങ്ങള്‍’ എന്നും എഴുതിയിരിക്കുന്നത് ഹൃദ്യമായ കവിതതന്നെ. എന്നാല്‍ ‘കഴുത്തില്‍ പാളകെട്ടിത്തൂക്കിയേ ഉഴലുന്നു അധഃകൃത ഭാവി പൗരന്‍’ എന്നെഴുതുമ്പോള്‍ അതില്‍ രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള വ്യാജനിര്‍മ്മിതിയുണ്ട്.

പെലെ, മറഡോണ, ഫ്രാങ്ക് പുഷ്‌ക്കാസ്, യോഹാന്‍ ക്രൈഫ്, ബെക്കന്‍ ബോവര്‍, മിഷേല്‍ പ്ലറ്റിനി, എമിലിയോബഡ്രജനോ, സിനദിന്‍ സിദാന്‍ ഇപ്പോള്‍ ലയണല്‍ മെസിയും എംബാപ്പെയും അങ്ങിനെ എത്രയെത്ര ഫുട്ബാള്‍ പ്രതിഭകള്‍. മഹാപ്രതിഭകളായിരുന്നിട്ടും പല ദൗര്‍ഭാഗ്യങ്ങളില്‍ പെട്ട് ശ്രദ്ധനേടാന്‍ കഴിയാതെ പോകുന്ന എത്രയോ താരങ്ങള്‍. അത്തരത്തിലൊരാളാണ് വെയ്ല്‍സിന്റെ കളിക്കാരനായിരുന്ന ഇയാണ്‍ റഷ് (Ian Rush).- . ക്ലബ് ഫുട്‌ബോളില്‍ 346 ഗോളുകള്‍ സ്‌കോര്‍ ചെയ്ത റഷ് ലോകം കണ്ട വലിയ കളിക്കാരില്‍ ഒരാളാണ്. പക്ഷെ കളിക്കാലത്തൊന്നും വെയ്ല്‍സ് ക്വാളിഫൈ ചെയ്യപ്പെടാത്തതിനാല്‍ ഒരിക്കല്‍ പോലും റഷിന് വേള്‍ഡ് കപ്പ് കളിക്കാനായില്ല. അതുകൊണ്ട് തന്നെ ലോകശ്രദ്ധ നേടാനുമായില്ല. പരിക്കിനെ തുടര്‍ന്ന് കളി തന്നെ ഉപേക്ഷിക്കേണ്ടി വന്നവരും ധാരാളമുണ്ട്. ലോകപ്രശസ്തനായിത്തീരുന്ന ഒരു കളിക്കാരന്റെ പ്രതിഫലം നമ്മളെ ഞെട്ടിക്കുന്നതാണ്. പക്ഷെ ഇത്തരം ദൗര്‍ഭാഗ്യവാന്മാര്‍ക്ക് ഒരു കൈത്താങ്ങായി ആരും ഉണ്ടാകാറില്ല.

സുബീഷ് തെക്കൂട്ട് മാതൃഭൂമിയില്‍ എഴുതിയിരിക്കുന്ന കവിത ‘മറഡോണ’ ഇത്തരത്തിലൊരു ഹതഭാഗ്യന്റെ കഥ പറയുന്നു. ‘മെസ്സിഗോളടിച്ച രാത്രിയില്‍ മരക്കൊമ്പില്‍ തൂങ്ങിയാടി മറ്റൊരാള്‍ പഴയ കളിക്കാരന്‍’ എന്നൊക്കെ വായിക്കുമ്പോള്‍ മനസ്സില്‍ ദുഃഖം തോന്നുമെങ്കിലും കവിതയുടെ ലാവണ്യം ഈ വരികളിലില്ല. ആ കളിക്കാരന്റെ യൗവ്വനത്തില്‍ ഒരു കാമുകി കാതുകടിച്ചെടുത്തതും മറഡോണയെന്നാര്‍ത്തതും എല്ലാം ഒരു പത്ര റിപ്പോര്‍ട്ടിന്റെ പടുതയേ സൃഷ്ടിക്കുന്നുള്ളൂ. എന്നിരിക്കിലും കവിതയ്ക്കു മൊത്തത്തില്‍ ഒരു ധ്വനനസിദ്ധിയുണ്ട്. ഒരു മോശം കവിതയല്ല.

വാര്‍ദ്ധക്യം ഇതിവൃത്തമാക്കി പതിനായിരക്കണക്കിനു കലാസൃഷ്ടികള്‍ ലോകത്ത് രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ചെറുകഥകള്‍, നോവലുകള്‍, ചലച്ചിത്രങ്ങള്‍, കവിതകള്‍ അങ്ങനെയെത്രയോ. എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായവ. കാമധേനുവിന്റെ കഥപോലെ ഒരിക്കലും തീരാത്ത ഒരു പ്രചോദനമാണ് കലാകാരനെ സംബന്ധിച്ചിടത്തോളം വാര്‍ദ്ധക്യം. അത്രയ്ക്ക് ഒറ്റപ്പെട്ടതും ദയനീയവുമായ അവസ്ഥയാണ് പ്രായമായവരുടേത്. എന്തെല്ലാം സംവിധാനങ്ങളൊരുക്കിയാലും വാര്‍ദ്ധക്യത്തിലെ ഏകാന്തതയും മരണഭീതിയും ഒക്കെ എല്ലാവര്‍ക്കും അഭിമുഖീകരിക്കേണ്ടിവരും, ആ യാഥാര്‍ത്ഥ്യത്തെ ധൈര്യപൂര്‍വ്വം ചിരിച്ചുകൊണ്ടു നേരിട്ട ഹെമിങ്ങ് വെയെപ്പോലുള്ള പല എഴുത്തുകാരുമുണ്ട്. അതിന് ശാരീരികാരോഗ്യം കൂടി അനുവദിക്കണം. പല ധീരന്മാരെയും തളര്‍ത്തിക്കളയുന്നത് രോഗങ്ങളാണ്. രോഗങ്ങള്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കും. സമൂഹത്തെ വിറപ്പിച്ചു നടന്ന ധീരന്മാര്‍ പലരും പരിഹാസ്യകഥാപാത്രങ്ങളായി രോഗശയ്യയില്‍ കഴിയുന്ന ദയനീയചിത്രം നമ്മളെ ഞെട്ടിക്കും. ആന്റണ്‍ ചെക്കോവിന്റെ ഛഹറ മഴല എന്നൊരു കഥ പണ്ടെങ്ങോവായിച്ചത് ഓര്‍മയില്‍ വരുന്നു. വാര്‍ദ്ധക്യത്തില്‍ ജന്മനാട്ടിലേക്ക് മടങ്ങിവരുന്ന ഉസല്‍ക്കോവ് തന്റെ തിരുത്താന്‍ കഴിയാത്ത ഭൂതകാലത്തിനും കാലത്തിന്റെ ദയാരാഹിത്യത്തിലും മാറാതെ നില്‍ക്കുന്ന അത്യാഗ്രഹിയായ ഷാപ്കിന്‍ എന്ന വക്കീലിനും മുന്നില്‍ പകച്ചു നില്ക്കുന്ന ചിത്രം ചെക്കോവ് ഈ കഥയില്‍ വരച്ചിടുന്നു.

ചെക്കോവിന്റെ കഥ വായിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് ആനന്ദം മാതൃഭൂമിയില്‍ കെ.വി.പ്രവീണ്‍ എഴുതിയിരിക്കുന്ന മൂന്നു വൃദ്ധന്മാരുടെ സായാഹ്നം എന്ന കഥവായിച്ചപ്പോഴെനിക്കുണ്ടായി. വാര്‍ദ്ധക്യത്തിന്റെ എല്ലാ ദൈന്യതയും നിസ്സഹായാവസ്ഥയും ഒപ്പിയെടുക്കാന്‍ പ്രവീണെന്ന കഥാകാരന് കഴിഞ്ഞിരിക്കുന്നു. ഫലിതക്കാരനും മറവിക്കാരനും വിഭാര്യനുമായ മൂന്ന് വൃദ്ധന്മാരുടെ റെയില്‍വെ സ്റ്റേഷനിലെ സായാഹ്നസമ്മേളനത്തിലൂടെ വൃദ്ധന്മാരുടെ ജീവിതത്തിന്റെ ദുരന്തമുഖം വരച്ചു കാണിക്കാന്‍ ഈ കഥാകൃത്തിനുകഴിയുന്നു…. ‘മറവിയുടെ എത്ര വലിയ വന്‍കരയാണ് മരിച്ചു പോയ തന്റെ ഭാര്യ അവശേഷിപ്പിച്ചുപോയത്’ എന്നു തിരിച്ചറിയുന്ന വിഭാര്യന്‍ നമ്മുടെ ഓരോരുത്തരുടെ മനസ്സിലും ഞെട്ടലുണ്ടാക്കുന്നു.

 

ShareTweetSendShare

Related Posts

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

എഴുത്തിന്റെ ശക്തി

ഇന്ത്യന്‍ ദേശീയതയും സംസ്‌കൃത ഭാഷയും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies