ലോകാരാധ്യനായ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍ 100 വയസ്സ് പൂര്‍ത്തിയാക്കി വിടപറഞ്ഞു. ലോക മംഗളത്തിനും ധര്‍മ്മത്തിന്റെ നിലനിനില്‍പ്പിനും കാരണക്കാരായവരുടെയെല്ലാം ജീവിത പശ്ചാത്തലത്തിനുപിന്നില്‍ സ്വയംസമര്‍പ്പിതരായ അമ്മമാരാണെന്ന് പുരാണങ്ങളിലും ചരിത്രങ്ങളിലും കാണാം. അതേ പാത പിന്തുടരുന്നവര്‍ ഇന്നും ഉണ്ട് എന്നുള്ളതാണ് മോദിയുടെ അമ്മയുടെ ജീവിതത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. അമ്മയുടെ നൂറാം പിറന്നാളിനോടനുബന്ധിച്ച് മോദിജി തന്റെ ബ്ലോഗില്‍ ആദ്യമായി അമ്മയെ കുറിച്ച് എഴുതിയതിലെ ചില ഭാഗങ്ങള്‍….
കുടുംബം
1923 ജൂണ്‍ 18 ന് ഗുജറാത്തിലെ മെഹ്‌സാനയിലെ വികാസ് നഗറിലാണ് ഹീരാബെന്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ അമ്മയുടെ വാത്സല്യമോ, പരിചരണമോ ലഭിച്ചില്ല. പ്രായത്തിനപ്പുറം ഉയരുവാനും കാര്യങ്ങള്‍ ചെയ്യുവാനും നിര്‍ബന്ധിതയായി. ചായ വില്പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയാണ് ഹീരാബെന്നിനെ വിവാഹം കഴിച്ചത്. വിവാഹം കഴിച്ചുകൊണ്ടുവന്ന വീട്ടിലെ മൂത്ത മരുമകള്‍ എന്നതും ഉത്തരവാദിത്തങ്ങള്‍ കൂട്ടുകയായിരുന്നു. മോദിയടക്കം ആറുമക്കളുടെ അമ്മയും ആയി. ജീവിതമൂല്യങ്ങള്‍ പകര്‍ന്നു നല്‍കി മക്കളെ വളര്‍ത്തി.
സമ്മര്‍ദ്ദത്തിലേക്ക് നയിക്കാത്ത ജീവിത പോരാട്ടം
ക്ഷാമം സമ്മര്‍ദ്ദത്തിലേക്കും, അത് ദൈനംദിന ജീവിതത്തിന്റെ പോരാട്ടങ്ങളില്‍ ഉത്കണ്ഠയും മോശമായ കുടുംബാന്തരീക്ഷവും ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. എന്നാല്‍ ഹീരാബെന്‍ അതിനെയെല്ലാം അതിജീവിച്ചു. ദാരിദ്ര്യത്തിന്റെ കൊടുമുടിയില്‍ കയറാതിരിക്കാന്‍ അവര്‍ തൊട്ടടുത്ത വീടുകളില്‍ പോയി പാത്രങ്ങള്‍ കഴുകുന്ന ജോലികള്‍ ചെയ്തു. അതിനുശേഷം ലഭിക്കുന്ന സമയങ്ങളില്‍ പരുത്തിക്കായയുടെ തൊലി കളഞ്ഞു ചര്‍ക്ക കൊണ്ട് നൂല്‍ നൂല്‍ക്കുമായിരുന്നു. താമസിച്ചിരുന്ന വീട് വളരെ ചെറുതും കുളിമുറി, കക്കൂസ് എന്നിവ ഇല്ലാത്തതും ആയിരുന്നു. മഴക്കാലത്ത് മേല്‍ക്കൂരയില്‍ നിന്നുള്ള വെള്ളം വീടിന്റെ അകത്തുവീഴും. അങ്ങിനെ വീഴുന്ന വെള്ളത്തെ ബക്കറ്റിലും മറ്റ് പാത്രങ്ങളിലും പിടിച്ചുവെച്ചുകൊണ്ട് വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് പ്രതികൂല സാഹചര്യത്തിലും ജീവിത വിജയത്തിന്റെ പാഠം പകര്‍ന്നു കൊടുത്തു.
മോദിയുടെ അച്ഛന്റെ സുഹൃത്ത് ആകസ്മികമായി മരണപ്പെട്ടു. അദ്ദേഹത്തിന് വിദ്യാര്‍ത്ഥിയായ ഒരു മകന്‍ ഉണ്ടായിരുന്നു. അബ്ബാസ് എന്നായിരുന്നു പേര്. ആ കുട്ടിയുടെ പഠനവും ജീവിതസാഹചര്യവും നഷ്ടപ്പെടരുതെന്നുള്ളതിനാല്‍ ഹീരാബെന്‍ ആ കുട്ടിയെ വീട്ടിലേക്കു കൊണ്ടുവരാന്‍ പറഞ്ഞു. അബ്ബാസിനെ ഏറ്റെടുക്കുകയും തന്റെ മക്കളോടൊപ്പം വാത്സല്യത്തോടെയും, കരുതലോടെയും വളര്‍ത്തുകയും ചെയ്തു.പെരുന്നാള്‍ പോലെയുള്ള ഉത്സവങ്ങള്‍ വരുമ്പോള്‍ അവന്റെ ഇഷ്ട വിഭവങ്ങള്‍ തയ്യാറാക്കി കൊടുക്കുവാനും ഹീരാബെന്‍ പ്രത്യേക ശ്രദ്ധകൊടുത്തു.
പധാനമന്ത്രിയോട് അമ്മയുടെ സ്‌നേഹാന്വേഷണവും സന്ദേശവും
രണ്ടേ രണ്ടു ഔദ്യോഗിക പരിപാടികളില്‍ മാത്രമേ ഹീരാബെന്‍ പങ്കെടുത്തിട്ടുള്ളു. ഒന്ന്, ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം മോദി ശ്രീനഗറില്‍നിന്ന് മടങ്ങി അഹമ്മദാബാദില്‍ എത്തിയ ശേഷം നടന്ന പൊതുചടങ്ങിലും, പിന്നീട് 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ചടങ്ങിലും. മോദി 2014 ല്‍ പ്രധാനമന്ത്രിയായശേഷം ഒരു തവണ മാത്രം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി താമസിക്കുകയുണ്ടായി.
പ്രധാനമന്ത്രിയായശേഷം മോദിയോട് അമ്മ നടത്തിയ സ്‌നേഹാന്വേഷണവും നിര്‍ദ്ദേശവും ഇതായിരുന്നു;”ദല്‍ഹിയില്‍ നിങ്ങള്‍ക്ക് സുഖമുണ്ടോ? അവിടം ഇഷ്ടമായോ?, പിന്നെ, എന്നെ കുറിച്ച് വിഷമിക്കേണ്ടതില്ല, വലിയ ഉത്തരവാദിത്തമായതുകൊണ്ട് ശ്രദ്ധ നഷ്ടപ്പെടാതെ ചെയ്യും എന്ന് ഉറപ്പു തരണം. ഒരിക്കലും ആരുമായും തെറ്റരുത്. പാവപ്പെട്ടവര്‍ക്കു വേണ്ടി എന്നും പ്രവര്‍ത്തിക്കുക”..
ഈ ലേഖകനും കുറച്ചുവര്‍ഷം മുന്‍പ് ആരാധ്യനായ പ്രധാനമന്ത്രിയുടെ അമ്മയെ നേരില്‍ കാണാന്‍ സൗഭാഗ്യം ലഭിച്ചു. അമ്മയെ ആദരിക്കാനും ആ പുണ്യകൈകളില്‍ നിന്നും മധുരം നുകരുവാനും സാധിച്ചു. അന്നും അമ്മ നല്‍കിയ സന്ദേശം ഇതായിരുന്നു, ‘സത്യസന്ധതയുടെ പാത ഒരിക്കലും ഉപേക്ഷിക്കരുത്. ചെയ്യുന്ന കാര്യം ധര്‍മത്തിന് വേണ്ടിയായിരിക്കണം. പാവപ്പെട്ടവരെ എന്നും സഹായിക്കണം”!
അമ്മയുടെ ഓര്‍മ്മപ്പെടുത്തലുകള്‍
2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ അമ്മ ഹീരാബെന്നും പങ്കെടുത്തിരുന്നു. അന്ന് അമ്മ നല്‍കിയ ഉപദേശം ഇതായിരുന്നു: ‘നിന്റെ ജോലി എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ, ഒരിക്കലും കൈക്കൂലി വാങ്ങരുത്’. മഹത്തായ സന്ദേശമായിരുന്നു അത്.
മുഖ്യമന്ത്രിയായതിനു ശേഷം മോദി തന്നെ പഠിപ്പിച്ച അധ്യാപകരെ ആദരിക്കുന്ന ഒരു ചടങ്ങ് സംഘടിപ്പിച്ചു. ആദ്യ ഗുരു അമ്മയായതുകൊണ്ട് അമ്മയെയും അതിലേക്കു വിളിച്ചു. പക്ഷേ,അമ്മ സ്‌നേഹാദരപൂര്‍വ്വം അത് നിരസിച്ചു. എന്നാല്‍ മോദിയെ ആദ്യം പഠിപ്പിച്ചതും നിലവില്‍ ജീവിച്ചിരിപ്പില്ലാത്തതുമായ അധ്യാപകന്റെ കുടുംബത്തിലെ ആരെയെങ്കിലും വിളിക്കുവാന്‍ ഓര്‍മപ്പെടുത്തുകയും ചെയ്തു. പിന്നീട് പറഞ്ഞു; ‘നോക്കൂ,ഞാന്‍ ഒരു സാധാരണ വ്യക്തിയാണ്. ഞാന്‍ നിന്നെ പ്രസവിച്ചിരിക്കാം, പക്ഷെ, നിന്നെ വളര്‍ത്തിയതും പഠിപ്പിച്ചതും സര്‍വ്വ ശക്തനാണ്’.
‘തു’ വില്‍ നിന്ന് ‘തമേ’യിലേക്ക്
ഗുജറാത്തി ഭാഷയില്‍ പ്രായം കുറഞ്ഞവരേയും, തുല്യരായവരേയും ‘നീ’ എന്നു വിളിക്കുന്നതിന് ‘തു’ എന്ന വാക്കും, മുതിര്‍ന്നവരെയും മറ്റു ബഹുമാന്യരായ വ്യക്തികളേയും ‘നിങ്ങള്‍’ എന്നതിന് ‘തമേ’ എന്നുമാണ് ഉപയോഗിക്കാറുള്ളത്. കുട്ടിക്കാലത്ത് മോദിയെ ‘തു’ ചേര്‍ത്ത് വിളിച്ചിരുന്ന അമ്മ വീട് വിട്ടിറങ്ങി പുതിയ മേഖലയിലേക്ക് പ്രവേശിച്ചപ്പോള്‍ ‘തു’ അഥവാ നീ എന്നത് ചേര്‍ത്ത് വിളിക്കുന്നത് നിര്‍ത്തി ‘തമേ’ അഥവാ ‘നിങ്ങള്‍’ എന്നു ചേര്‍ത്ത് വിളിക്കുവാന്‍ തുടങ്ങി.
വീട്ടു വൈദ്യ
സ്വന്തം ജീവിതം കൃത്യ നിഷ്ഠയോടേയും, ശുചിത്വത്തോടെയും നൂറു വയസ്സുവരെ ഹീരാബെന്‍ കൊണ്ടുപോയി. ചില നാട്ടു വൈദ്യങ്ങള്‍ ഹീരാബെന്നിന് അറിയുമായിരുന്നു. കുട്ടികളുടെ ചികിത്സയായിരുന്നു മുഖ്യം. വഡ്നഗറിലെ വീട് ചിലസമയത്തു ചികിത്സാലയം ആയിരുന്നു. കൈക്കുഞ്ഞുങ്ങളുമായി മാതാപിതാക്കളുടെ ഒരു നീണ്ട നിരതന്നെ കാണാന്‍ കഴിയും. ചികിത്സക്കുള്ള മരുന്നുകള്‍ വീട്ടുകാര്‍ തന്നെ ആയിരുന്നു ഉണ്ടാക്കിയിരുന്നത്. അതില്‍ പ്രത്യേക കണിശതയും ഉണ്ടായിരുന്നു. ശ്രദ്ധയോടെയും വൃത്തിയായും മരുന്നുകള്‍ ഉണ്ടാക്കുമായിരുന്നു.
സ്വച്ഛതയും സഹജീവിസ്‌നേഹവും
ശുചിത്വത്തിന്റെ കാര്യത്തില്‍ വളരെ കര്‍ക്കശക്കാരിയായിരുന്നു. വസ്ത്രങ്ങളോ, മറ്റോ അലക്ഷ്യമായി ഇടുന്നത് കണ്ടാല്‍ അത് എടുത്തുവൃത്തിയാക്കി വെക്കുവാന്‍ പറയുകയും, അതല്ലെങ്കില്‍ സ്വയം എടുത്തു വെക്കുകയും ചെയ്യുമായിരുന്നു. താമസിക്കുന്ന മുറിയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും. കിടക്കയിലെ വിരിപോലും ചുളിവോടെ കിടക്കുന്നതില്‍ അസന്തുഷ്ടയായിരുന്നു. ഇടയ്ക്കിടയ്ക്ക് അത് നേരെയാക്കും. പൂര്‍ണതക്കുവേണ്ടിയുള്ള പരിശ്രമം അവസാനകാലം വരെ തുടര്‍ന്നു. കൈയില്‍ എപ്പോഴും ഒരു തൂവാല കരുതുമായിരുന്നു (അമ്മയെ കാണാന്‍ മോദി പോകുമ്പോള്‍ മധുരം കൊടുത്തതിനുശേഷം തൂവാലകൊണ്ട് വായ തുടച്ചു കൊടുക്കുന്ന ചിത്രങ്ങള്‍ നമ്മള്‍ കണ്ടിരിക്കും- ലേഖകന്‍).
റോഡും പരിസരവും വൃത്തിയാക്കാന്‍ ജോലിക്കാര്‍ വരുമ്പോള്‍ വീടിന്റെ സമീപത്ത് എത്തിയാല്‍ അവര്‍ക്ക് ചായയും ഭക്ഷണവും ഹീരാബെന്‍ ഒരുക്കി കൊടുക്കും. അതൊരു പതിവ് രീതിയായി മാറി. വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് ദാഹം അനുഭവപ്പെടുമ്പോള്‍ കുടിക്കുവാനുള്ള ജലം നിറച്ച പാത്രങ്ങള്‍ വീടിന്റെ പല ഭാഗങ്ങളിലും വെക്കുമായിരുന്നു. അതോടൊപ്പം തന്നെ വീടിന്റെ പരിസര പ്രദേശങ്ങളില്‍ പശുക്കളും, മറ്റു മൃഗങ്ങളും പട്ടിണി കിടക്കില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യും.
അന്നത്തിന്റെ വില അറിയുന്നതുമൂലം ഭക്ഷണം ഒരിക്കലും പാഴാക്കാന്‍ അനുവദിച്ചിരുന്നില്ല. ആവശ്യത്തിനുമാത്രം എടുക്കുക എന്ന് എപ്പോഴും ഓര്‍മിപ്പിക്കും. വീട്ടിലോ, പരിസരത്തുള്ള മറ്റു വീടുകളിലോ ഉത്സവങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും സദ്യ ഒരുക്കുമ്പോള്‍ അവരോടു പ്രത്യേകം സൂചിപ്പിക്കുകയും ചെയ്യുമായിരുന്നു.
സന്യാസിവര്യന്മാര്‍ വീടിനടുത്തുകൂടെ പോകുമ്പോള്‍ അവരെ വിളിച്ച് ഭിക്ഷകൊടുക്കുക പതിവായിരുന്നു. അവര്‍ പോകുമ്പോള്‍ മക്കളെ അനുഗ്രഹിക്കണമെന്നും പറയും. കൂടാതെ മക്കളെ മറ്റുള്ളവരുടെ സന്തോഷത്തില്‍ സന്തുഷ്ടരാവാനും, സങ്കടങ്ങളില്‍ സഹാനുഭൂതിയുണ്ടാവാനും, ഭക്തിയും, സേവനമനോഭാവവും ഉണ്ടാകാനും പരിശീലിപ്പിച്ചു. തന്റെ മോക്ഷത്തേക്കാള്‍ മക്കളുടെ നന്മയായിരുന്നു അമ്മയുടെ മനസ്സില്‍ എപ്പോഴും.