Saturday, July 5, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കുഞ്ചന്‍നമ്പ്യാരുടെ കാവ്യലോകം

പ്രൊഫ.നടുവട്ടം ഗോപാലകൃഷ്ണന്‍

Print Edition: 23 December 2022

കേരളത്തിന്റെ ഏതു ദേശവിഭാഗത്തെയും അപേക്ഷിച്ച് കലകള്‍ക്കും സാഹിത്യത്തിനും മഹിത പ്രോത്സാഹനം നല്‍കിയ രാജ്യമാണ് ചെമ്പകശ്ശേരി. ചെമ്പകശ്ശേരി രാജാക്കന്മാര്‍ ദേവനാരായണന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മേല്പുത്തൂര്‍ നാരായണഭട്ടതിരി, തുഞ്ചത്തെഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍ എന്നീ കവികളുടെ ജീവിതത്തിന് അമ്പലപ്പുഴയുമായി അഭേദ്യബന്ധമുണ്ട്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രസങ്കേതത്തിലായിരുന്നു ദേവനാരായണന്മാരുടെ ആസ്ഥാനം. മേല്പുത്തൂര്‍ പ്രക്രിയാസര്‍വ്വസ്വം രചിച്ചത് അമ്പലപ്പുഴ വെച്ചാണ്. തെലുങ്കുലിപിയിലെഴുതിയ അദ്ധ്യാത്മരാമായണം എഴുത്തച്ഛന്‍ വായിച്ചതും അമ്പലപ്പുഴ വെച്ചുതന്നെ. ഈ രണ്ടു കവികള്‍ക്കും ശേഷമാണ് അമ്പലപ്പുഴയില്‍ കുഞ്ചന്‍നമ്പ്യാര്‍ എത്തിയത്. കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്തു ഭവനത്തില്‍ ജനിച്ച നമ്പ്യാര്‍ ബാല്യകൗമാരയൗവനവാര്‍ദ്ധക്യദശകള്‍ പിന്നിട്ടത് കിടങ്ങൂര്‍, കുടമാളൂര്‍, അമ്പലപ്പുഴ, തിരുവനന്തപുരം ദേശങ്ങളിലാണ്. സഞ്ചാരപ്രിയനായിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ വടക്കാഞ്ചേരിക്കടുത്ത് മനക്കോട് എന്ന സ്ഥലത്ത് കുറച്ചുനാള്‍ താമസിച്ചിട്ടുണ്ട്. ഗുരുവായൂര്‍, ചേന്ദമംഗലം, പാലിയം, തെക്കന്‍ തിരുവിതാംകൂര്‍ എന്നിവയ്ക്കുപുറമേ കോലത്തുനാടും അദ്ദേഹത്തിന് പരിചിതമായിരുന്നു. ജീവിതത്തിന്റെ മുക്കാല്‍പങ്കും അദ്ദേഹം ജീവിച്ചത് കുട്ടനാട്ടിലാണ്. അച്ഛനോടൊപ്പം കിടങ്ങൂരില്‍ ബാല്യം കഴിച്ച നമ്പ്യാര്‍ പിന്നീട് കുടമാളുരെത്തി ചെമ്പകശ്ശേരി രാജവംശത്തിന്റെ ആശ്രിതനായി കഴിയുന്നകാലത്താണ് കുട്ടനാടന്‍ പ്രദേശങ്ങളുമായി ഗാഢബന്ധം സ്ഥാപിച്ചത്. ബാലരവി, ദ്രോണമ്പള്ളി നായ്ക്കര്‍ തുടങ്ങിയ ഗുരുക്കന്മാരില്‍നിന്ന് വിദ്യനേടിയ നമ്പ്യാര്‍ കുലവിദ്യയായ മിഴാവ് വാദകനായി അമ്പലപ്പുഴയില്‍ എത്തി. ചാക്യാര്‍കൂത്തെന്ന അഭിജാതകലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കാലത്ത് ജനകീയമായ ഒരു കലാരൂപത്തെപ്പറ്റി നമ്പ്യാര്‍ വിഭാവനം ചെയ്തിട്ടുണ്ടാകണം.

കുട്ടനാട്ടിലെ കാര്‍ഷികസംസ്‌കാരവുമായി ഗാഢപരിചയം നമ്പ്യാര്‍ക്കുണ്ടായിരുന്നു. അവിടുത്തെ നാടോടി വായ്ത്താരികളും നാടന്‍ കലകളും കാര്‍ഷികോത്സവങ്ങളും ക്ഷേത്രോത്സവങ്ങളും നമ്പ്യാരിലെ കാവ്യവാസനയ്ക്ക് പൊട്ടിച്ചെനയ്ക്കാനുള്ള നീരും വളവും നല്കി. മലയാളവും സംസ്‌കൃതവും പ്രാകൃതവും തമിഴും അറിയാമായിരുന്ന നമ്പ്യാര്‍ പൂര്‍വ്വ കവീശ്വരന്മാരില്‍നിന്നും ഭിന്നമായ ഒരു നൂതനകാവ്യസരണി വെട്ടിത്തുറന്നു. പ്രഥിതങ്ങളായ പാട്ട്, മണിപ്രവാളം, നിരണംമട്ട്, കിളിപ്പാട്ട്, വഞ്ചിപ്പാട്ട് ചമ്പു രീതികളൊക്കെ പരിചിതമായിരുന്നെങ്കിലും ആ വഴിക്കൊന്നും പോകാന്‍ തന്റെ കാവ്യവാണിയെ നമ്പ്യാര്‍ അനുവദിച്ചില്ല. വരേണ്യവിഭാഗത്തിന് മാത്രം അഭിഗമ്യമായിരുന്ന ദൃശ്യകാവ്യമാര്‍ഗ്ഗങ്ങളെവിട്ട് ഭൂരിപക്ഷംപോരുന്ന സാമാന്യജനവിഭാഗത്തിനു ആസ്വദിക്കാന്‍ പാകത്തില്‍ തുള്ളലെന്ന പ്രാചീന ദൃശ്യശ്രാവ്യകലക്ക് അദ്ദേഹം ആധുനികരൂപം നല്കി. കുട്ടനാട്ടിലെ രാമങ്കരി, കണ്ടങ്കരി, കൈനകരി, തകഴി, ചമ്പക്കുളം കരകളില്‍ ക്ഷേത്രോത്സവങ്ങളില്‍ അരങ്ങേറിയിരുന്ന പടേനിയും കോലംതുള്ളലും കൃഷിയിടങ്ങളിലെ കുറവര്‍കളികുളം നടീല്‍പാട്ടുകളും തേക്കുപാട്ടുകളും സുപരിചിതമായിരുന്ന നമ്പ്യാര്‍ അതില്‍നിന്നെല്ലാം വേണ്ടതുള്‍ക്കൊണ്ട് തുള്ളലെന്ന നൂതന ക്ഷേത്രകലയ്ക്ക് രൂപം നല്കി. അത് ആദ്യം അരങ്ങേറിയത് അമ്പലപ്പുഴക്ഷേത്രത്തിലാണെങ്കിലും കുഞ്ചന്‍ നമ്പ്യാരാണോ ആദ്യത്തെ തുള്ളല്‍ക്കാരന്‍ എന്ന കാര്യത്തില്‍ ഉറപ്പില്ല. തുള്ളല്‍ക്കവിതകളുടെ പ്രോദ്ഘാടകന്‍ കുഞ്ചന്‍ നമ്പ്യാരാണെന്ന കാര്യത്തില്‍ സാഹിത്യചരിത്രകാരന്മാര്‍ക്ക് സംശയമില്ല.

സാമാന്യജനങ്ങള്‍ക്ക് ബോധിക്കുന്ന ദൃശ്യകലാരൂപത്തിന്റെ വിധാതാവെന്ന നിലയ്ക്ക് മാത്രമല്ല ആ കലയുടെ ജീവനാഡിയായ കാവ്യരൂപത്തിന്റെ കാര്യത്തിലും നമ്പ്യാര്‍ നൂതനപന്ഥാവുതന്നെ സൃഷ്ടിച്ചു. തുള്ളലിലെ നടനം ലളിതമാണ്. നമ്പ്യാരുടെ ഭാഷയില്‍
തളയും വളയും കിലുങ്ങുമാറ-
ങ്ങിളകി തന്‍ പദപാണിതാളമേളം
ലളിതം നടനം മനോഭിരാമം
കളസംഗീതം മംഗളം വിളങ്ങി.

ഈ നടനത്തിന് ആഹാര്യശോഭ നല്‍കുന്ന കാവ്യഭാഷയുടെ സൃഷ്ടിയില്‍ നമ്പ്യാര്‍ സവിശേഷശ്രദ്ധ ചെലുത്തി. വാച്യാര്‍ത്ഥത്തിന് ചമല്‍ക്കാരഭംഗി നല്കി കവിത ആപാദമധുരമാക്കാനാണ് നമ്പ്യാര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. വ്യംഗ്യാര്‍ത്ഥഗൗരവം നല്കി കാവ്യം ആലോചനാമൃതമാക്കുന്ന സമീപനം അപൂര്‍വമായേ നമ്പ്യാര്‍ സ്വീകരിച്ചിട്ടുള്ളൂ. വര്‍ണ്ണനകളിലാണ് ഈ നിലപാട് പരക്കെ കാണുന്നത്. കല്യാണസൗഗന്ധികത്തിലെ ‘കദളീവനം’, കാര്‍ത്തവീര്യാര്‍ജ്ജുനവിജയത്തിലെ ‘ശിവപൂജ’, നളചരിതത്തിലെ ദമയന്തീയൗവനാരംഭം, ഘോഷയാത്രയിലെ കാഴ്ചകള്‍ കാണാനുള്ള സ്ത്രീകളുടെ പുറപ്പാട് എന്നിവ ഇതു വ്യക്തമാക്കുന്നു. തുള്ളലില്‍ ഉപയോഗിക്കുന്ന കാവ്യഭാഷയെക്കുറിച്ചുള്ള തന്റെ വീക്ഷണം പല തുള്ളല്‍ കൃതികളിലും നമ്പ്യാര്‍ വിശദമാക്കിയിട്ടുണ്ട്.

‘ശേഷിയില്ല പടജ്ജനങ്ങള്‍ ധരിച്ചിടാ കടുസംസ്‌കൃതം
ഭാഷയായ്പറയാമതില്‍ച്ചില ദൂഷണം വരുമെങ്കിലും’
(കീചകവധം)
ദൂഷണം എന്ന് നമ്പ്യാര്‍ പറഞ്ഞത് കാവ്യഭാഷയില്‍ താനനുവര്‍ത്തിച്ച സര്‍വ്വതന്ത്രസ്വാതന്ത്ര്യത്തെ പുരസ്‌ക്കരിച്ചാണ്. ഉദാഹരണത്തിന് ഘോഷയാത്രയിലെ

‘മദ്ദളമരയിലുറപ്പിച്ചീടിന
വിദ്വാനോടുകപാരംദണ്ഡം
മദ്ദളമങ്ങൊരുകാട്ടിലെറിഞ്ഞി-
ട്ടദ്ദിക്കീന്നഥ ധാവതി ചെയ്തു.’

ആ ധാവതിയ്ക്ക് വ്യാകരണനിയമങ്ങളില്ല. ‘അടനമ്പൂതിരി പീത്തായോളി എങ്കില്‍ വാടാ കഴുവേറി നിര്‍കഴുത്തു പിളര്‍പ്പന്‍ ഞാന്‍., ഊട്ടുള്ളേടത്ത് എങ്ങ്‌ളുക്കില്ല, ഗഗനേഗമനം വാഞ്ചിക്കുന്നു, മഞ്ഞപ്പട്ടൂടെ കുത്തുകിഴിഞ്ഞും, കാട്ടില്‍ച്ചെന്ന് മഹാഷ്ടം (വെടി) പറവാന്‍, അച്ചുതനെക്കാണുന്നേരം കൊച്ചുകളോടിയൊളിച്ചുതുടങ്ങി ഇത്യാദി പ്രയോഗങ്ങളും പ്രകൃതത്തില്‍ ഓര്‍മ്മിക്കാം. ഗ്രാമീണ ജീവിതത്തിന്റെ നന്മകള്‍ ഉള്‍ക്കൊണ്ട ഒരു ആദര്‍ശലോകം നമ്പ്യാര്‍ വിഭാവന ചെയ്തിരുന്നു. സന്മാര്‍ഗ്ഗജീവിതത്തിലും നീതിനിര്‍വ്വഹണത്തിലും നിഷ്ഠയുള്ളവനായിരുന്നു നമ്പ്യാര്‍. സാമൂഹികരംഗത്ത് കണ്ട പുഴുക്കുത്തുകളെ പരിഹാസത്തിന്റെ മേമ്പൊടി ചേര്‍ത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. നമ്പ്യാരുടെ ലക്ഷ്യം ധര്‍മ്മസംസ്ഥാപനമായിരുന്നു. അതിനുവേണ്ടി തന്റെ ചുറ്റും കണ്ട ജീവിതത്തിന്റെ ഗതിവിഗതികള്‍ വര്‍ണ്ണിച്ച് ഒരു ആദര്‍ശലോകത്തെ അദ്ദേഹം സൃഷ്ടിച്ചു. ഈ ആദര്‍ശലോകത്തിന്റെ പ്രതീകമായി നമ്പ്യാര്‍ അവതരിപ്പിച്ചത് ഉലകുടെ പെരുമാളെയാണ്. തെക്കന്‍ പാട്ടുകളില്‍നിന്നാണ് ഉലകുടെ പെരുമാളിന്റെ രാജ്യഭരണത്തെപ്പറ്റി നമ്പ്യാര്‍ മനസ്സിലാക്കിയത്. സ്ഥിതിസമത്വം എന്ന ആശയത്തെ കാവ്യലോകത്തേക്ക് ആനയിക്കാന്‍ നമ്പ്യാര്‍ക്ക് ആവേശം പകര്‍ന്നത് ഉലകുടെ പെരുമാള്‍ കഥയാണ്.

‘ഉലകുടെപെരുമാള്‍വാഴും കാലം
പലകുടിയില്ല ധരിത്രിയിലെങ്ങും
വിലപിടിയാത്തജനങ്ങളുമില്ല
ചെലവീടുവാന്‍ മടിയൊരുത്തനുമില്ല.’
‘സ്ഥലമില്ലാത്ത ഗൃഹങ്ങളുമില്ല
ജലമില്ലാത്ത കുളങ്ങളുമില്ല
ഫലമില്ലാത്ത മരങ്ങളുമില്ല
ഫലമില്ലാത്ത വിവാദവുമില്ല.’ (കിരാതം)
‘കല്‍മഷമില്ല കശ്മലരില്ല
കര്‍മ്മങ്ങള്‍ക്കൊരു ബാധകളില്ലാ’
‘പാരില്‍ ദ്രവ്യവിഭൂതിപെരുത്തു
ദാരിദ്ര്യം ബത കേള്‍പ്പാനില്ല
ചാരുസ്ത്രീകുലപാലികമാരുടെ
ചാരിത്രത്തിനു ഭംഗവുമില്ല.
ദുര്‍മ്മദമില്ലാ ദൂഷണമില്ലാ
ദുര്‍മ്മുഖമുള്ള ജനങ്ങളുമില്ല.’ (ഘോഷയാത്ര)

ഇപ്രകാരമൊരു ലക്ഷ്യം നമ്പ്യാര്‍ക്കുമുമ്പുള്ള ഒരു മലയാള കവിയ്ക്കും ഉണ്ടായിരുന്നില്ലെന്നോര്‍ക്കുക. സാമൂഹികവിമര്‍ശനം ചമ്പൂകാരന്മാര്‍ നടത്തിയിട്ടുണ്ടെങ്കിലും സമത്വസുന്ദരമായ ഒരു ലോകം അവര്‍ക്ക് അന്യമായിരുന്നു.
പുരാണപ്രമേയങ്ങളാണ് നമ്പ്യാരുടെ കവിതകളിലുള്ളതെങ്കിലും കേരള പ്രകൃതിയ്‌ക്കൊതുങ്ങുംവിധം പുരാണ പ്രമേയങ്ങളെ പുനര്‍നിര്‍മ്മിച്ചാണ് നമ്പ്യാര്‍ ഉപയോഗിച്ചത്.

പുരാണകാലത്തെയല്ല വര്‍ത്തമാനകാലത്തെയാണ് അതിലൂടെ അദ്ദേഹം പുനരാനയിച്ചത്. ഭാവികാലത്തെക്കുറിച്ചുള്ള സൂചനകളും ആ കാവ്യധുരന്ധരന്‍ മലയാളിക്കു നല്കി.

വിളവുകളൊന്നു കുറഞ്ഞു തുടങ്ങും
കളവുകളൊന്നു മുഴുത്തു തുടങ്ങും
വിലയും പാരമിടിഞ്ഞു തുടങ്ങും
മലയും കാടുമുറത്തു തുടങ്ങും…. (നളചരിതം)

ചുരുക്കത്തില്‍ കലയുടെ സാമാന്യവല്‍ക്കരണത്തിലൂടെ കേരളത്തില്‍ അരങ്ങേറിയ ഒരു വലിയ സര്‍ഗ്ഗാത്മക വിപ്ലവമായിരുന്നു നമ്പ്യാരുടെ തുള്ളല്‍പ്രസ്ഥാനം.

ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies