Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പ്രാകൃത കമ്യൂണിസം പരിശുദ്ധ ഭോഷ്‌ക് (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 11)

മുരളി പാറപ്പുറം

Print Edition: 2 December 2022

മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് രീതിയനുസരിച്ച് ഒരു സാങ്കല്‍പിക സിദ്ധാന്തമായല്ല, സാമൂഹ്യശാസ്ത്രപരവും വ്യവസ്ഥാപിതവുമായ നിയമമായാണ് ചരിത്രപരമായ ഭൗതികവാദത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും സോവിയറ്റ് യൂണിയനും കണ്ടത്. പാഠപുസ്തകങ്ങളെല്ലാം ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ചരിത്രപരമായ ഭൗതികവാദത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് കാറല്‍ മാര്‍ക്‌സുതന്നെ എപ്പോഴും ‘ആധികാരികമായി’ പറഞ്ഞുകൊണ്ടിരുന്നു. ‘എന്റെ പഠനങ്ങളുടെയെല്ലാം മാര്‍ഗരേഖ’ എന്നാണ് ‘രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ വിമര്‍ശനം’ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ മാര്‍ക്‌സ് ചരിത്രപരമായ ഭൗതികവാദത്തെക്കുറിച്ച് പറയുന്നത്. എങ്ങനെയാണ് താന്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്നും വിശദീകരിക്കുന്നുണ്ട്. മറ്റ് പല കാഴ്ചപ്പാടുകളും പില്‍ക്കാലത്ത് മാര്‍ക്‌സ് തിരസ്‌കരിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യാതിരുന്ന ഒന്നാണ് ചരിത്രപരമായ ഭൗതികവാദം. അനിവാര്യമായ സത്യം ഉള്‍ക്കൊള്ളുന്നതാണ് ഈ സിദ്ധാന്തമെന്നും മാര്‍ക്‌സ് വിശ്വസിച്ചു.

”ചരിത്രപരമായ ഭൗതികവാദം ഒരു സിദ്ധാന്തമേയല്ല, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്”(60) എന്നായിരുന്നു ലെനിന്റെ പ്രഖ്യാപനം. ഇതേ ലെനിന്‍ തന്നെ ചരിത്രപരമായ ഭൗതികവാദം തകരാറിലാവാന്‍ സാധ്യതയുണ്ടെന്ന് സമ്മതിക്കുന്നുമുണ്ട്. ചരിത്രപരമായ ഭൗതികവാദം വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അനന്തരഫലമാണെന്നും, അതുകൊണ്ടുതന്നെ മറിച്ചുതെളിയിക്കാനാവുമെന്നുമാണ് ‘ചരിത്രപരമായ ഭൗതികവാദവും അനുഭവപരമായ വിമര്‍ശനവും’ എന്ന ഗ്രന്ഥത്തില്‍ ലൈനിന്‍ പറയുന്നത്. മോര്‍ഗന്റെ കാഴ്ചപ്പാടുകളെയും കണ്ടെത്തലുകളെയും കടംകൊണ്ട കാര്യമൊക്കെ സൗകര്യപൂര്‍വം വിസ്മരിച്ച് ചരിത്രപരമായ ഭൗതികവാദമാണ് പ്രാകൃത കമ്യൂണിസത്തിന്റെ അടിസ്ഥാനമെന്ന് വരുത്തിത്തീര്‍ക്കുകയാണ് മാര്‍ക്‌സും ഏംഗല്‍സും ലെനിനും ചെയ്തത്. ചരിത്രപരമായ ഭൗതികവാദം അസ്ഥിരമാണെന്നു വന്നാല്‍ പ്രാകൃത കമ്യൂണിസവും അയഥാര്‍ത്ഥമാണെന്നു വരും.

പ്രാചീന സമൂഹത്തിലും സ്വത്തുടമസ്ഥത
വാസ്തവത്തില്‍ മാര്‍ക്‌സ് കരുതിയതുപോലുള്ള ഒരു പ്രാകൃത കമ്യൂണിസം ചരിത്രത്തില്‍ നിലനിന്നിട്ടില്ല. എന്നുമാത്രമല്ല ഈ ആശയംതന്നെ അപ്രായോഗികമായിരുന്നു എന്ന നിഗമനത്തിലാണ് പുതിയകാലത്തെ പഠനങ്ങളും അന്വേഷണങ്ങളും ചെന്നെത്തുന്നത്. അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന മനുഷ്യര്‍ യാത്രയ്ക്കും മറ്റും വേണ്ടിവരുന്ന ചിലത് കൈവശം വച്ചിരുന്നെങ്കിലും സ്വകാര്യ സ്വത്തിനെക്കുറിച്ചുള്ള ചിന്ത അവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് പ്രാകൃത കമ്യൂണിസത്തിന്റെ വക്താക്കള്‍ വാദിക്കാറുണ്ട്. എന്നാല്‍ ചിലതിന്റെ അധീനത സ്വത്തുടമസ്ഥതയുടെ അഭാവമായി കാണാനാവില്ല. വേട്ടയാടുന്നയാള്‍ക്ക് വളരെക്കുറച്ചു മാത്രമേ ഒപ്പം കൊണ്ടുപോകാനാവൂ. ഓരോരുത്തരും അവന്റെ/അവളുടെ ശരീരത്തിന്റെ ശരിയായ ഉടമയാണ്. ഇതുപോലെ തന്നെയാണ് ഇവര്‍ കയ്യേറുന്ന സ്ഥലവും പ്രകൃതി വിഭവങ്ങളും. സ്വന്തം ശരീരത്തിന്റെ നിലനില്‍പ്പിനുവേണ്ടി ഇവ ഉപയോഗിക്കുന്നു. ഇതിനു മുന്‍പ് ആരും കയ്യേറുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത പ്രദേശങ്ങളും വിഭവങ്ങളുമായിരിക്കും ഇവ. വേട്ടയാടി കിട്ടുന്ന മാംസം പങ്കുവയ്ക്കുന്നതിലും വിവേചനങ്ങളുണ്ടായിരുന്നു. ഇഷ്ടപ്പെട്ട ശരീരഭാഗങ്ങള്‍ ചിലര്‍ മറ്റുള്ളവര്‍ക്ക് നല്‍കിയില്ല. ഈ നിലയ്ക്ക്, അലഞ്ഞുതിരിഞ്ഞു നടന്നിരുന്നവരും സ്വകാര്യസ്വത്തിന്റെ ഉടമസ്ഥരായിരുന്നു എന്നു പറയേണ്ടിവരും.

മറ്റൊരുതരത്തിലും ചരിത്രാതീത മനുഷ്യര്‍ സ്വത്തുടമസ്ഥതയെക്കുറിച്ച് ബോധവാന്മാരായിരുന്നു എന്നു കണ്ടെത്താനാവും. അവര്‍ സ്വന്തമായി ഉപകരണങ്ങള്‍ നിര്‍മിച്ചിരുന്നു എന്നതിനാലാണിത്. ആരുടെയെങ്കിലും കല്ലോ മരമോ തട്ടിപ്പറിച്ചായിരുന്നില്ല ഇതിന്റെ നിര്‍മാണം. ഈ ഉപകരണ നിര്‍മാണം അതുചെയ്യുന്നവരുടെ ക്ഷേമത്തിനു വേണ്ടിയാണ്. അത് മറ്റാര്‍ക്കും ദോഷം വരുത്തുന്നതുമായിരുന്നില്ല. സാമ്പത്തിക വളര്‍ച്ചയുടെ രണ്ട് ഘടകങ്ങളാണ് ഇതിലുള്ളത്. സ്വകാര്യ സ്വത്തുടമസ്ഥതയും കണ്ടുപിടുത്തങ്ങളും. മനുഷ്യ സമൂഹത്തിന്റെ പരിണാമം തന്നെ ഇങ്ങനെയായിരുന്നു. ”സമൂഹത്തിന്റെ പൂര്‍വകാലഘട്ടങ്ങളിലെല്ലാം ഉല്‍പ്പാദനം പൊതുവായിരുന്നു. ചെറുവിഭാഗങ്ങളിലായാലും വലിയ വിഭാഗത്തിലായാലും ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിതരണം ചെയ്താണ് ഉപഭോഗം നടന്നിരുന്നത്” എന്നൊക്കെ ‘കുടുംബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും ഉല്‍ഭവം’ എന്ന കൃതിയില്‍ ഏംഗല്‍സ് എഴുതുന്നതുമായി പൊരുത്തപ്പെടുന്നതല്ല ഇവയൊന്നും.

അലഞ്ഞു നടന്നിരുന്നവരുടെ ഭൂവുടമസ്ഥത കുറച്ചുകൂടി സങ്കീര്‍ണമായ പ്രശ്‌നമാണ്. ശരിയാണ്, ഇവര്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചിരുന്നില്ല. മൃഗങ്ങളെ വളര്‍ത്തിയതുമില്ല. അതായത് സ്വന്തം ആവശ്യത്തിനുവേണ്ടിയും നേട്ടത്തിനുവേണ്ടിയും അവര്‍ പ്രകൃതിയെ മാറ്റിയിരുന്നില്ല. എന്നാല്‍ പ്രാചീന കാലത്തെ അലഞ്ഞുതിരിയുന്നവര്‍ അഭയംതേടുന്നതിനായി ഒരിടം സ്വന്തമാക്കിയിരുന്നു. അവിടെ ഭക്ഷണം ശേഖരിച്ചുവയ്ക്കുകയും തീക്കുണ്ഡങ്ങള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. വാസസ്ഥലത്തിന്റെ ഒരു ചുറ്റളവ് പ്രദേശം താല്‍ക്കാലികമായി സ്വന്തം നിയന്ത്രണത്തിലാക്കിയിരുന്നു. ജന്തുലോകത്തേതുപോലെ ഈ പ്രദേശത്തിന്റെ അതിര്‍ത്തികളില്‍ ഇവര്‍ കാവല്‍നില്‍ക്കുകയും ചെയ്തു. മറ്റുള്ളവര്‍ അതിക്രമിച്ചു കടക്കുന്നത് തടഞ്ഞു. സ്വകാര്യസ്വത്തിന്റെ ഉടമസ്ഥത പ്രാകൃത കമ്യൂണിസത്തിന്റെ കാലത്തുതന്നെ ആവിര്‍ഭവിച്ചിരുന്നു എന്നു ചുരുക്കം. പ്രാകൃത കമ്യൂണിസം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ചില വിഭാഗങ്ങള്‍ കൂടുതല്‍ കരുത്തരായ ഗോത്രങ്ങളുമായി കടുത്ത മത്സരത്തിന്റെ ഫലമായി ഇല്ലാതാവുകയാണ് ചെയ്തിട്ടുള്ളതെന്നും നരവംശശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

മിത്തിക് കമ്യൂണിസം/എപ്പിക് കമ്യൂണിസം
പണ്ടുപണ്ട് സ്വകാര്യസ്വത്ത് എന്നൊന്ന് ഉണ്ടായിരുന്നില്ല. ആവശ്യമുള്ളവര്‍ക്കെല്ലാം ഭക്ഷണം ലഭിച്ചിരുന്നു. എല്ലാവരും എല്ലാവരാലും പരിപാലിക്കപ്പെട്ടു. അങ്ങനെയിരിക്കെ കൃഷി വന്നു. അതോടുകൂടി ഭൂമി, അധ്വാനം, വനവിഭവങ്ങള്‍ എന്നിവയ്ക്കുമേലുള്ള ഉടമസ്ഥത വന്നു. മത്സരത്തിന്റെ ഫലമായി സമൂഹം ശിഥിലമായി… എന്നിങ്ങനെ പോകുന്നു പ്രാകൃത കമ്യൂണിസത്തെ മുന്‍നിര്‍ത്തിയുള്ള കഥകള്‍. എന്നാല്‍ വേട്ടയാടി നടക്കുന്ന പ്രാചീന ജനവിഭാഗങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍നിന്ന് പ്രാകൃത കമ്യൂണിസം ഒരു നരവംശാസ്ത്ര മിഥ്യയാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടു. ലാറ്റിനമേരിക്കന്‍ രാജ്യമായ പരാഗ്വയിലെ ആചെ (Ache), വെനിസ്വേലയിലെ ഹിവി (Hiwi) എന്നിവരുടെ ജീവിതരീതികള്‍ പഠിച്ചപ്പോള്‍ പ്രാകൃത കമ്യൂണിസത്തെക്കുറിച്ചുള്ള ആദര്‍ശാത്മക സങ്കല്‍പ്പങ്ങളൊന്നും വാസ്തവമല്ലെന്നും, യാഥാര്‍ത്ഥ്യം പലപ്പോഴും നേരെ മറിച്ചാണെന്നും മനസ്സിലായി. എന്നിട്ടും ബൈബിളിലെ ഏദന്‍തോട്ടത്തെ അനുസ്മരിപ്പിക്കുന്ന ആദിമ കമ്യൂണിസത്തെക്കുറിച്ചുള്ള പ്രലോഭിപ്പിക്കുന്ന കഥകള്‍ പ്രചരിച്ചുകൊണ്ടേയിരുന്നു. ഇവയൊക്കെ വഴിപിഴപ്പിക്കുന്നവയാണെന്ന് മനുഷ്യരാശിയുടെ ചരിത്രത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ നിന്ന് വ്യക്തമായി. അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന പ്രാചീന സമൂഹത്തെ പ്രാകൃത കമ്യൂണിസത്തിന്റെ പേരില്‍ തെറ്റായി അവതരിപ്പിക്കുകയായിരുന്നു.

ചരിത്രപൂര്‍വകാലത്തെ ജനതയും പലനിലയ്ക്കും അസാധാരണമാംവിധം സമ്പന്നരായിരുന്നു എന്നതിന്റെ തെളിവുകള്‍ പുതിയ നരവംശ ശാസ്ത്രപഠനങ്ങളില്‍നിന്ന് പുറത്തുവന്നു. മാര്‍ക്‌സും ഏംഗല്‍സും കരുതിയപോലെ ഇവര്‍ ചെറുകൂട്ടങ്ങളുമായിരുന്നില്ല. ആയിരക്കണക്കിനാളുകളുടെ വലിയ സമൂഹമായിരുന്നു. വിദൂരദേശങ്ങളുമായിപ്പോലും ഇവര്‍ക്ക് സാംസ്‌കാരിക വിനിമയങ്ങള്‍ ഉണ്ടായിരുന്നു. അതിപ്രാചീനകാലത്ത് ഇന്ത്യയില്‍നിന്നു പോയി ലാറ്റിനമേരിക്കയില്‍ അധിവാസമുറപ്പിച്ചതായി കരുതപ്പെടുന്ന ഇന്‍ക-മായന്‍ മുതലായ ജനതകള്‍ ഉദാഹരണം. ക്രിസ്തുവിന് മുന്‍പ് 11000 വര്‍ഷം വരെ പഴക്കമുള്ള റെഡ് ഇന്ത്യക്കാരുടെ ചരിത്രമാണിത്. പ്രാകൃത കമ്യൂണിസം എന്ന സങ്കല്‍പ്പവുമായി ഒരു നിലയ്ക്കും പൊരുത്തപ്പെടുന്നതല്ല ഇത്. അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെന്നു തന്നെ ഉറപ്പിക്കാം.

പ്രാകൃത കമ്യൂണിസത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളൊക്കെ നിറംപിടിച്ച കഥകളാണെന്നും, നിഷ്‌ക്കരുണം തള്ളിക്കളയേണ്ടവയാണെന്നും അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായിരുന്ന ഡേവിഡ് റോള്‍സ് ഗ്രാബെര്‍ (1961-2020) പറയുന്നു. ‘അസമത്വത്തിന്റെ ഉത്ഭവം’ എന്ന ഗ്രന്ഥത്തില്‍ ഫ്രഞ്ച് ചിന്തകനായ റൂസോ പങ്കുവയ്ക്കുന്ന ആശയങ്ങള്‍ വെറും കെട്ടുകഥകളായാണ് ഗ്രാബെര്‍ കാണുന്നത്. ‘ഭൂമി നല്‍കുന്ന ഫലങ്ങള്‍ എല്ലാവരുടേതുമാണ്, ഭൂമി ആരുടേതുമല്ല’ എന്നൊക്കെയുള്ള തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സമൂഹവും നിലനിന്നിട്ടില്ല. കമ്യൂണിസ്റ്റ് കാഴ്ചപ്പാടനുസരിച്ച് ഒരു ചരിത്രാതീതമായ സ്വര്‍ഗം (പ്രാകൃത കമ്യൂണിസം) ഉണ്ടായിരുന്നതേയില്ല എന്നാണ് ഗ്രാബെര്‍ കരുതുന്നത്.

മനുഷ്യര്‍ വേട്ടയാടിയും പെറുക്കിത്തിന്നും നടന്നിരുന്ന ഒരു കാലത്തേതുപോലെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍ നമ്മള്‍ സ്വയം ഭരിക്കുന്ന ഒരു കാലം വരുമെന്ന് പ്രതീക്ഷിക്കുന്നത് ഭ്രമകല്‍പന മാത്രമാണെന്ന് ഗ്രാബെര്‍ പറയുന്നു. ”കമ്യൂണിസത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തയില്‍ ആധിപത്യം ചെലുത്തുന്നത് ഒരു മിഥ്യയാണ്. പണ്ടുപണ്ട്, പുരാതന റോമക്കാരുടെ കൃഷി ദേവനായ സാറ്റേണിന്റെ ഭരണകാലത്തെ ഏദന്‍തോട്ടത്തിലേതുപോലെ പ്രാചീനകാലത്ത് വേട്ടയാടി നടന്നിരുന്ന കൂട്ടത്തിന് എല്ലാ കാര്യങ്ങളും പൊതുവായിരുന്നു. ഇത് തകര്‍ന്നതിന്റെ ഫലമായാണ് അധികാര വിഭജനംകൊണ്ടും സ്വകാര്യസ്വത്തുകൊണ്ടും നമ്മള്‍ ശപിക്കപ്പെട്ടത്. പൊതുവുടമസ്ഥത പുനഃസ്ഥാപിച്ച് വിഭവങ്ങളൊക്കെ പൊതുവായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു ദിവസം വരുമെന്ന് നാം സ്വപ്‌നം കാണുന്നു. ഈ കഥ നമ്മള്‍ സ്വയം പറഞ്ഞുനടക്കുകയാണ്. ഇതിനെ ‘മിത്തിക് കമ്യൂണിസം’ എന്നോ ‘എപ്പിക് കമ്യൂണിസം’ എന്നോ ആണ് വിളിക്കേണ്ടത്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലം മുതല്‍ ഇത് ദശലക്ഷങ്ങളെ പ്രചോദിപ്പിക്കുകയാണ്. പക്ഷേ അത് മനുഷ്യരാശിക്ക്് കൊടിയ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ഇത്തരം മുഴുവന്‍ വാദഗതികളെയും തള്ളിക്കളയാന്‍ പറ്റിയ സമയമാണിത്.” (61)

പ്രാകൃത കമ്യൂണിസത്തെക്കുറിച്ചുള്ള സിദ്ധാന്തത്തെ ‘മാജിക്കല്‍ ഉട്ടോപ്യ’ എന്നാണ് ഗ്രാബെര്‍ വിശേഷിപ്പിക്കുന്നത്. പ്രാചീനകാലത്ത് അലഞ്ഞുനടന്നിരുന്നവരുടെ സമൂഹം കമ്യൂണിസ്റ്റ് രീതിയില്‍ പുരോഗമനപരമായിരുന്നില്ല. കാലിമേയ്ക്കുന്നവരെയും കൃഷിക്കാരെയും നഗരവാസികളെയും അപേക്ഷിച്ച് അവര്‍ പുരോഗമന ചിന്തയുള്ളവരാവാന്‍ സാധ്യതയുമില്ല. പ്രാചീനകാലത്തെ പൂര്‍വികരില്‍ വ്യക്തികള്‍ തമ്മില്‍ സഹകരണമുണ്ടാവാം. അതു പക്ഷേ ഏതു സമൂഹത്തിലും കാണാവുന്നതാണ്. മാര്‍ക്‌സും മറ്റും ഉദ്‌ഘോഷിച്ചതുപോലെ തുടക്കകാലത്തെ കമ്യൂണിസത്തെ, അല്ലെങ്കില്‍ യഥാര്‍ത്ഥ കമ്യൂണിസത്തെ ഗ്രാബെര്‍ ഇപ്രകാരം തള്ളിക്കളയുന്നു.

മാര്‍ക്‌സിന്റെ സങ്കല്‍പ്പം തകിടം മറിയുന്നു
അലഞ്ഞുതിരിഞ്ഞു നടക്കുന്ന സമൂഹത്തെക്കുറിച്ച് പ്രത്യേക പഠനം നടത്തി ‘ദ അദര്‍ സൈഡ് ഓഫ് ഏഡന്‍’ എന്ന പുസ്തകമെഴുതിയ ഹുഗ് ബ്രോഡി വരച്ചുകാട്ടുന്ന ചിത്രവും പ്രാചീന സമൂഹം അങ്ങേയറ്റം അപരിഷ്‌കൃതരായിരുന്നു എന്നല്ല. വേട്ടയാടിയും പെറുക്കിത്തിന്നും നടന്നിരുന്നവരുടെ സാംസ്‌കാരിക വൈവിധ്യങ്ങളെക്കുറിച്ച് ബ്രോഡി വിശദമായി പ്രതിപാദിക്കുന്നുണ്ട്. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നവരുടെ സമൂഹങ്ങളില്‍ അളവറ്റ സാംസ്‌കാരിക വൈവിധ്യവും ഭാഷകളുമുണ്ടായിരുന്നു. അവരുടെ പിന്‍ഗാമികളായ ഇക്കാലത്തെ സമൂഹങ്ങളില്‍ നിന്നുതന്നെയാണ് അതിന്റെ സൂചനകള്‍ ലഭിക്കുന്നത്. അമേരിക്കയിലെ തനതു ജനവിഭാഗങ്ങള്‍ നൂറുകണക്കിന് വ്യത്യസ്ത ഭാഷകളാണ് സംസാരിക്കുന്നത്. ഇവരെ വ്യത്യസ്ത സമൂഹങ്ങള്‍ പോലെയോ രാജ്യങ്ങള്‍പോലെയോ കണക്കാക്കാനാവും. വടക്കെ അമേരിക്കയിലെ ഊഷര പ്രദേശങ്ങളിലും ധ്രുവപ്രദേശങ്ങളിലും വസിക്കുന്ന പ്രാചീന ജനത സംസാരിക്കുന്നത് ഒന്നിനൊന്ന് വ്യത്യസ്തമായ അപരിഷ്‌കൃത ഭാഷകളാണ്. കാലിഫോര്‍ണിയയില്‍ മാത്രം 80 വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നതായി വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. സംസാരരീതികളുടെ സവിശേഷതകളില്‍നിന്ന് മനസ്സിലാവുന്നത് വളരെയേറെക്കാലം ഈ സമൂഹം സജീവമായിരുന്നു എന്നാണ്. ഈ ഭാഷകള്‍ സാമൂഹ്യവും കുടുംബപരവുമായ സജ്ജീകരണങ്ങളൊരുക്കുന്നു. അനേകം വഴികളിലൂടെ അവര്‍ക്ക് അറിവുകളും വിശ്വാസങ്ങളുമൊക്കെ ക്രോഡീകരിക്കാനാവുന്നു. സ്വാഭാവികമായും പൊതുവായി ചില സവിശേഷതകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇവയൊക്കെ ഓരോ ജനസമൂഹവും ജീവിക്കുന്ന ലോകത്തെയും അവരുടെ പരസ്പര ബന്ധത്തെയും ആശ്രയിച്ചിരിക്കുന്നു. പ്രാകൃത കമ്യൂണിസം നിലനിന്നിരുന്നു എന്നതിന് ഇതൊന്നും തെളിവല്ല. പ്രാചീന സമൂഹത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സങ്കല്‍പ്പങ്ങള്‍ തകിടം മറിയുന്നതാണ് ഇവിടെ കാണുന്നത്.

പ്രാകൃത കമ്യൂണിസം എല്ലാ പ്രാചീന സമൂഹങ്ങള്‍ക്കും ബാധകമാണെന്ന് മാര്‍ക്‌സ് കരുതിയത് ചരിത്രവിരുദ്ധമായിരുന്നു. ഇത്തരം ചില സമൂഹങ്ങളെക്കുറിച്ച് മാര്‍ക്‌സ് സ്വരൂപിച്ച ധാരണകള്‍ വളരെ പരിമിതവും തെറ്റുമായിരുന്നു. വിവരങ്ങള്‍ വേണ്ടത്ര ലഭ്യമായിരുന്നിട്ടും ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള ധാരണകള്‍ സ്വരൂപിക്കുന്നതില്‍ മാര്‍ക്‌സ് ശരിയായ താല്‍പ്പര്യം കാണിച്ചില്ലല്ലോ. ഇതുമൂലം അബദ്ധജഡിലവും പരിഹാസ്യവുമായ നിഗമനങ്ങളിലാണ് ചെന്നെത്തുന്നത്. ഏഷ്യാറ്റിക് സമൂഹം വ്യത്യസ്തമാണെന്ന ഒഴികഴിവില്‍ ഒതുക്കാവുന്നതല്ല ഇക്കാര്യത്തിലെ മാര്‍ക്‌സിന്റെ പിഴവുകള്‍. ഇതുകൊണ്ടാണ് ഡി.ഡി. കൊസാംബി ഉള്‍പ്പെടെ പല മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ക്കും മാര്‍ക്‌സിന്റെ ഇന്ത്യാ പഠനത്തെ തള്ളിപ്പറയേണ്ടി വന്നത്.

യൂറോപ്പിനെ ബഹുദൂരം പിന്നിലാക്കുന്ന സാംസ്‌കാരിക പുരോഗതി സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ആര്‍ജിക്കാന്‍ പൗരാണിക ഭാരതത്തിന് കഴിഞ്ഞിരുന്നു. യൂറോപ്യന്‍ ചരിത്രത്തിന്റെ കാലഗണന ഭാരതത്തിന് ബാധകമല്ലെന്നു മാത്രമല്ല, അപ്രസക്തവുമാണ്. എന്നിട്ടും പ്രാകൃത കമ്യൂണിസം ഭാരതത്തിന്റെ ചരിത്രത്തിലും പ്രതിഷ്ഠിക്കാന്‍ ശ്രമം നടന്നു. രാഹുല്‍ സാംകൃത്യായനനെപ്പോലുള്ള പണ്ഡിതന്മാര്‍ ഇതിനുവേണ്ടി കിണഞ്ഞു ശ്രമിച്ചു. സ്വകാര്യ സ്വത്തിന്റെയും കുടുംബത്തിന്റെയും ഉത്ഭവത്തെക്കുറിച്ച് ഏംഗല്‍സ് എഴുതിയ പുസ്തകത്തിന്റെ ചുവടുപിടിച്ചാണ് രാഹുല്‍ സാംകൃത്യായന്‍ ‘വോള്‍ഗ മുതല്‍ ഗംഗ വരെ’ എന്ന കൃതിയില്‍ 7000 വര്‍ഷത്തെ മനുഷ്യപുരോഗതിയുടെ കഥ പറയുന്നത്. പ്രതിഭാശാലിയായിരുന്ന സാംകൃത്യായനനെ ഒരര്‍ത്ഥത്തില്‍ സോവിയറ്റ് യൂണിയന്‍ വിലക്കെടുക്കുകയായിരുന്നു. ബീഹാറുകാരനായ ഈ സംസ്‌കൃത പണ്ഡിതനെ ലെനിന്‍ഗ്രാഡ് സര്‍വകലാശാലയില്‍ ബുദ്ധമതം പഠിപ്പിക്കാന്‍ ക്ഷണിച്ചുകൊണ്ടുപോയതും, വിദേശവനിതയുമായുള്ള വിവാഹബന്ധവുമൊക്കെ ഇതിന് തെളിവാണ്. സോവിയറ്റ് യൂണിയന്റെ സ്ഥാപിത താല്‍പ്പര്യമാണ് ഇതില്‍ പ്രകടമായത്. ചരിത്രപരമായ ഭൗതികവാദം ശാസ്ത്രമാണെന്നും, അത് ലോകം മുഴുവന്‍ അംഗീകരിക്കേണ്ടതുണ്ടെന്നും വിധിച്ച ലെനിനും സ്റ്റാലിനുമൊക്കെയാണ് ഇതിന് ഉത്തരവാദികള്‍.

ഡാങ്കെയും കൊസാംബിയും രണ്ടുതട്ടില്‍
എസ്.എ.ഡാങ്കെയുടെ ‘ഇന്ത്യ-പ്രാകൃത കമ്യൂണിസം മുതല്‍ അടിമത്തം വരെ’ (India from primitive communism to slavery), ഡി.പി. ചതോപാധ്യായയുടെ ‘ലോകായത’ തുടങ്ങിയ കൃതികള്‍ പ്രാകൃത കമ്യൂണിസത്തെ ഇന്ത്യയുടെ പ്രാചീന ചരിത്രത്തില്‍ വിദഗ്ദ്ധമായി കുടിയിരുത്തുന്നുണ്ട്. ഇവരില്‍ ഡാങ്കെയുടെ പഠനം ഏറെ രസകരമാണ്. വേദകാലത്ത് പ്രാകൃത കമ്യൂണിസമായിരുന്നു എന്നാണ് ഡാങ്കെ സ്ഥാപിക്കാന്‍ ശ്രമിച്ചത്. പൗരാണിക ഭാരതത്തിലേത് പ്രാകൃതസമൂഹമായിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ ഡാങ്കെ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. കൃഷിക്ക് കാലികളെ ഉപയോഗിച്ചിരുന്നത് അപൂര്‍വമായിരുന്നുവത്രേ. കമ്യൂണിസത്തിലേക്കുള്ള സാമൂഹ്യ പുരോഗതിയുടെ അഞ്ച് ഘട്ടങ്ങളില്‍ ശ്രീകൃഷ്ണന്‍ ജീവിച്ചത് അവികസിതമായ മൂന്നാംഘട്ടത്തിലാണെന്നും ഡാങ്കെ എഴുതി. പ്രാകൃത കമ്യൂണിസം സ്ഥാപിച്ചെടുക്കാന്‍ നിരുത്തരവാദപരവും ഉപരിപ്ലവവുമായാണ് ഡാങ്കേ ഭാരതചരിത്രത്തെ സമീപിക്കുന്നത്. ഇതിനനുസൃതമായി കാലട്ടങ്ങളെയും രൂപപ്പെടുത്തി. വേദകാലത്തിനു മുന്‍പ് സത്യയുഗം. ഇക്കാലത്തെ ജനത നാടോടികളായിരുന്നു. ‘ചരണ്‍’ എന്ന സംസ്‌കൃത വാക്ക് ഇതാണേ്രത സൂചിപ്പിക്കുന്നത്. പിന്നീട് വരുന്നത് വേദകാലത്തിന്റെ ത്രേതായുഗം. ജനങ്ങള്‍ ഗോത്രങ്ങളായി മാറുകയും കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു. വിവാഹ രീതി നിലവില്‍ വന്നിരുന്നില്ല ‘ഉത്തിഷ്ഠാത്’ എന്ന വാക്ക് ഇത് സൂചിപ്പിക്കുന്നു. അടുത്തതായ ദ്വാപരയുഗത്തില്‍ കൃഷി വികസിക്കുകയും ഭൂവുടമകള്‍ അടിമകളെ വിലയ്‌ക്കെടുത്ത് ചൂഷണം ചെയ്യാനും തുടങ്ങി. യന്ത്രങ്ങളും വ്യവസായങ്ങളും വികസനവുമൊക്കെയുള്ള കലിയുഗമാണ് അവസാനത്തേത്. ഇത് പുരോഗതിയും സുഖസൗകര്യങ്ങളുമൊക്കെ കൊണ്ടുവന്നു. ഇങ്ങനെ അത്യന്തം വികലമായ അവതരണമാണ് ഡാങ്കെ നടത്തുന്നത്.

ഡാങ്കെയുടെ ഈ നിഗമനങ്ങളെ മാര്‍ക്‌സിസ്റ്റ് പണ്ഡിതനായ ഡി.ഡി. കൊസാംബിതന്നെ തള്ളിക്കളഞ്ഞു. ”വേദനാജനകമാംവിധം നിരാശപ്പെടുത്തുന്നത്, പുസ്തകത്തിന്റെ ആദ്യവസാനം നിറഞ്ഞിരിക്കുന്ന മൗലികമായ പിഴവുകളും യുക്തിരാഹിത്യങ്ങളും ആശയക്കുഴപ്പം ഉണ്ടാക്കുന്നു” എന്നാണ് കൊസാംബി വിവരിക്കുന്നത്. ”ജാതിവ്യവസ്ഥ കാരണം ഇന്ത്യയില്‍ നിലനിന്നത് അടിമത്തമല്ല. ‘പ്രാകൃത കമ്യൂണിസം മുതല്‍ അടിമത്തം വരെ’ എന്ന പുസ്തകത്തിന്റെ തലക്കെട്ടുതന്നെ തെറ്റാണ്. ഉള്ളടക്കത്തില്‍ പ്രാകൃത കമ്യൂണിസവുമില്ല അടിത്തമവുമില്ല എന്നതാണ് വാസ്തവം.” (63) ഇതേ കൊസാംബിയും മറ്റ് മാര്‍ക്‌സിറ്റ് പണ്ഡിതന്മാരും ഡാങ്കെയുടെ തെറ്റ് ആവര്‍ത്തിച്ചു എന്നതാണ് വിരോധാഭാസം. ഡാങ്കെ അവലംബിച്ചതുപോലുള്ള തെറ്റായ സമീപനവും വ്യാഖ്യാന രീതിയുമാണ് ഇവരും പിന്തുടര്‍ന്നത്. തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്ക് നിരക്കാത്തതിനാല്‍ വേദങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ഇവര്‍ നിരന്തരം അവഗണിച്ചു എന്നതാണ് പ്രധാന പ്രശ്‌നം. വേദകാലത്തെ ഏറെ വികസിച്ച സമൂഹത്തെക്കുറിച്ച് മാര്‍ക്‌സിസ്റ്റു പണ്ഡിതന്മാര്‍ അജ്ഞരായിരിക്കുകയോ അജ്ഞത നടിക്കുകയോ ചെയ്തു.

വേദകാലത്ത് കൂട്ടുകൃഷിയായിരുന്നില്ല. വ്യക്തികള്‍ക്കായിരുന്നു ഭൂമിയുടെ ഉടമസ്ഥത. നെയ്‌തെടുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. സ്വര്‍ണം-വെള്ളി ആഭരണങ്ങളെക്കുറിച്ച് വേദങ്ങളില്‍ പരാമര്‍ശമുണ്ട്. ആഭരണ നിര്‍മാണത്തെക്കുറിച്ചും പറയുന്നു. സംഗീതത്തെക്കുറിച്ചും മറ്റു കലകളെക്കുറിച്ചും പറയുന്നതിനാല്‍ വളരെയധികം വികസിച്ച സമൂഹമായിരുന്നു ഇതെന്ന് വ്യക്തം. ഗ്രഹണങ്ങളെക്കുറിച്ചുള്ള അറിവുകള്‍, പുരോഗമിച്ച സംഖ്യാവ്യവസ്ഥ, കലണ്ടര്‍ സംവിധാനം എന്നിവയൊക്കെ നിലനിന്നിരുന്നു. സസ്യശാസ്ത്രവും ആയുര്‍വേദ വൈദ്യശാസ്ത്ര സമ്പ്രദായവും വികസിച്ചിരുന്നു. വിവാഹം എന്ന കാഴ്ചപ്പാട് വേദകാലത്ത് പുലര്‍ന്നിരുന്നു. സാഹോദര്യ ബന്ധവും ഭാര്യാഭര്‍തൃ ബന്ധവും നിലനിന്നു. വിധവയായ സ്ത്രീയെ ഭര്‍തൃസഹോദരന്‍ വിവാഹം ചെയ്യുന്നതിനെക്കുറിച്ചുപോലും ചര്‍ച്ചയുണ്ട്. സംസ്‌കൃതം അങ്ങേയറ്റം വികസിച്ച ഒരു ഭാഷയായിരുന്നു. മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ പറയുന്ന നാടോടിയുടെ അപരിഷ്‌കൃത ഭാഷയായിരുന്നില്ല അത്. അഗ്നിക്ക് 200 വാക്കുകളും ജലത്തിന് 400 വാക്കുകളും ചലനം എന്ന ക്രിയയെ കുറിക്കാന്‍ 800 വാക്കുകളും മൃഗങ്ങള്‍ക്ക് 1600 വാക്കുകളുമുണ്ടായിരുന്നു. വിവിധ തരത്തിലുള്ള ആയുധങ്ങളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും വേദങ്ങള്‍ വിവരിക്കുന്നു. (64)

വേദങ്ങള്‍ ആദ്യമായി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത റാല്‍ഫ് ഗ്രിഫിത്ത് (1826-1906) ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഈ തെളിവുകളൊക്കെ പരിശോധിച്ച് ബോധ്യപ്പെടാന്‍ കഴിയുമായിരുന്നെങ്കിലും മാര്‍ക്‌സിസ്റ്റു പണ്ഡിതന്മാര്‍ അതിന് നിന്നില്ല. ഇന്ത്യയിലെ പ്രാചീന സമൂഹം അപരിഷ്‌കൃതരായിരുന്നു, പ്രാകൃത കമ്യൂണിസമാണ് നിലനിന്നത് എന്ന് അവര്‍ക്ക് ഉറപ്പിക്കേണ്ടിയിരുന്നു.

ആധുനിക മാര്‍ക്‌സിസ്റ്റുകളില്‍ പലരും (ഇവരില്‍ ഭാഷാ പണ്ഡിതന്മാരും ചരിത്രകാരന്മാരും നരവംശ ശാസ്ത്രജ്ഞന്മാരും പുരാവസ്തു ഗവേഷകരുമൊക്കെ ഉള്‍പ്പെടും) സഹജമായ വ്യാഖ്യാന കൗശലംകൊണ്ട് മാര്‍ക്‌സും ഏംഗല്‍സുമൊക്കെ കരുതിയതുപോലുള്ള പ്രാകൃത കമ്യൂണിസം ചരിത്രത്തിന്റെ ആദിമദശയില്‍ വിവിധ ജനസമൂഹങ്ങളില്‍ നിലനിന്നിരുന്നതായി സ്ഥാപിച്ചെടുക്കാന്‍ തീവ്രശ്രമം നടത്തുന്നവരാണ്. അക്കാദമിക് രംഗത്തുള്ള മേല്‍ക്കോയ്മ ഇതിന് സഹായമാവുകയും ചെയ്യുന്നു. പണ്ഡിതോചിതമായും ആകര്‍ഷകമായും ഇവര്‍ അവതരിപ്പിക്കുന്ന വാദഗതികള്‍ വിശ്വസിക്കാന്‍ മാര്‍ക്‌സിസ്റ്റു വിരുദ്ധര്‍ പോലും നിര്‍ബന്ധിതരാവുന്നു. ചരിത്രപരമായ ശരിതെറ്റുകള്‍ തീരുമാനിക്കാനുള്ള അവകാശം തങ്ങളുടെ യഹോവയായ മാര്‍ക്‌സിന്റെ കാലം മുതല്‍ കല്‍പ്പിച്ചുകിട്ടിയിരിക്കുകയാണെന്ന ഒരു ഭാവം ഇക്കൂട്ടര്‍ക്ക് മനശ്ശാസ്ത്രപരമായ മേല്‍ക്കൈ നേടിക്കൊടുക്കുന്നു.

കമ്യൂണിസം സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് വരുത്താനാണ് പ്രാകൃത കമ്യൂണിസം എന്ന മിഥ്യ ഉയര്‍ത്തിക്കൊണ്ടുവന്നതും പ്രചരിപ്പിച്ചതും. മനുഷ്യചരിത്രത്തില്‍ ഒരിടത്തും കമ്യൂണിസം സ്വാഭാവികമായി വന്നിട്ടില്ലല്ലോ. പാരീസ് കമ്യൂണ്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ളത് ബലപ്രയോഗത്തിലൂടെയാണ്. വലിയ ആസൂത്രണം ഇതിനു പിന്നിലുണ്ടായിരുന്നു. ഇതിനര്‍ത്ഥം കമ്യൂണിസം ശാസ്ത്രീയമാണെന്നും, അത് നിലവില്‍ വരുന്നതില്‍ അസ്വാഭാവികതയില്ലെന്നും സ്ഥാപിച്ചെടുക്കാന്‍ പ്രാകൃത കമ്യൂണിസത്തിന്റെ ആവശ്യമേയില്ല എന്നാണ്. ചരിത്രത്തിലെ ഒരു പരിശുദ്ധഭോഷ്‌ക് മാത്രമാണിത്.

(തുടരും)
അടിക്കുറിപ്പുകള്‍:
60. ‘What the ‘Friends of the people’ Are’ , V.I. Lenin
61. Debt: The first 5000 years, David Graeber.
62. The Human Economy-Keith Hart, Jean Louis Laville, Antonio David Cattani.
63. Annals of the Bhandarkar Oriented Research Institute, D.D. Kosambi.
64. The Vedas: With Ilustrative Extracts, Ralph Griffith

ഭാഗം 10 വായിക്കുവാന്‍ https://kesariweekly.com/33016/ സന്ദര്‍ശിക്കുക

Tags: മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍
Share2TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies