Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മോര്‍ഗന്റെ പട്ടികയില്‍ മാര്‍ക്‌സിന്റെ ഏച്ചുകെട്ടല്‍ (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 10)

മുരളി പാറപ്പുറംമുരളി പാറപ്പുറം
25 November 2022

മൂലധനം പോലെ മാര്‍ക്‌സിന്റെ അതിബൃഹത്തായ കൃതികള്‍ വിജ്ഞാന സമ്പാദനത്തിന് ഉപകരിക്കും. അസുലഭമായ ചില അറിവുകളും അവയില്‍നിന്ന് ലഭിക്കും. പക്ഷേ മാര്‍ക്‌സ് അന്തമില്ലാതെ എഴുതിക്കൂട്ടിയതിന്റെ ആകെത്തുക എന്താണെന്ന് പരിശോധിക്കുന്ന ഒരാള്‍ തീര്‍ച്ചയായും നിരാശപ്പെടും. തനിക്ക് ശരിയെന്നു തോന്നുന്ന (തോന്നുക മാത്രം ചെയ്യുന്നത്) ഒരുകാര്യം സമര്‍ത്ഥിക്കാന്‍ വേണ്ടതിലേറെ വാദിക്കുന്ന മാര്‍ക്‌സിന്റെ ശീലം ‘മൂലധന’ത്തിന്റെ വായനയെ ദുഷ്‌കരമാക്കുന്നു. വായനക്കാരനെ പിന്തിരിപ്പിക്കുന്ന അനാവശ്യമായ വിശദാംശങ്ങള്‍ 3000 ലേറെ പേരുകളോടെ മൂന്നുവാള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള ‘മൂലധന’ത്തിന്റെ പ്രധാന ദോഷമാണ്. മാര്‍ക്‌സിന്റെ മൗലികമായ നിഗമനങ്ങള്‍ പലതും ആധുനിക കാലത്തെന്നല്ല, അത് എഴുതിയ കാലത്തുതന്നെ അപ്രസക്തവും അബദ്ധങ്ങളുമായിരുന്നു. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രതന്നെ അവയില്‍ കാണാം. കൃതികള്‍ക്ക് പുതുതായി എഴുതിച്ചേര്‍ത്തുകൊണ്ടിരുന്ന ആമുഖങ്ങളിലൂടെയും അനുബന്ധങ്ങളിലൂടെയും ഈ വൈരുദ്ധ്യങ്ങളും അപര്യാപ്തതകളും പരിഹരിക്കാനും, അസംബന്ധങ്ങള്‍ മറച്ചുപിടിക്കാനുമുള്ള ശ്രമങ്ങള്‍ മാര്‍ക്‌സ് നടത്തിയിട്ടുണ്ടെങ്കിലും മാര്‍ക്‌സിയന്‍ തത്വചിന്തയുടെ മൗലികമായ പിശകുകള്‍ നീങ്ങി യില്ല. ഇതിലൊന്നാണ് ‘ചരിത്രപരമായ ഭൗതികവാദ’ത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ വികാസത്തെ മാര്‍ക്‌സ് അപഗ്രഥിച്ച രീതി.

Google NewsAdd Kesari Weekly as a preferred source on Google

ചരിത്രത്തിലൂടെ സമൂഹത്തെയും ഭരണകൂടത്തെയും പഠിക്കാന്‍ ശ്രമിച്ച ആദ്യ പാശ്ചാത്യ ചിന്തകന്‍ ഹെഗലാണ്. മാര്‍ക്‌സ് ചരിത്രത്തിന് സാമ്പത്തിക വ്യാഖ്യാനം നല്‍കി. ഇതിനെയാണ് ‘ചരിത്രപരമായ ഭൗതികവാദം’ എന്നു വിളിക്കുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദം ഉപയോഗിച്ചാണ് ചരിത്രപരമായ ഭൗതികവാദത്തെ മനസ്സിലാക്കിയതെന്ന് മാര്‍ക്‌സ് ലോകത്തെ ധരിപ്പിച്ചു. ചരിത്രപരമായ ഭൗതികവാദം എന്ന സങ്കല്‍പ്പത്തെ മനസ്സിലാക്കണമെങ്കില്‍ ഉല്‍പ്പാദനരീതി മനസ്സിലാക്കണമെന്ന് മാര്‍ക്‌സ് ശഠിച്ചു. ഉല്‍പ്പാദനത്തിന് രണ്ട് ഘടകങ്ങളാണുള്ളത്. ഉല്‍പ്പാദന രീതിയും ഉല്‍പ്പാദനബന്ധവും. ഇതില്‍നിന്ന് ആവിര്‍ഭവിക്കുന്ന വര്‍ഗവൈരുദ്ധ്യങ്ങളാണ് ചരിത്രത്തിന് രൂപംനല്‍കുന്നതെന്ന് സമര്‍ത്ഥിച്ചു. ഇതുകൊണ്ടാണ് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ ആദ്യ അധ്യായത്തിന്റെ തുടക്കംതന്നെ ‘നാളിതുവരെയുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ്’ എന്ന ഗംഭീരമായ ഒരു പ്രഖ്യാപനം മാര്‍ക്‌സ് നടത്തുന്നത്. തുടര്‍ന്ന് ഇങ്ങനെ വിശദീകരിക്കുന്നു: ”സ്വതന്ത്രനും അടിമയും, പട്രീഷ്യനും (കുലീനര്‍) പ്ലെബിയനും (സാധാരണക്കാരന്‍), ജന്മിയും അടിയാനും, ഗില്‍ഡ് മാസ്റ്ററും വേലക്കാരനും-ചുരുക്കിപ്പറഞ്ഞാല്‍ മര്‍ദ്ദകനും മര്‍ദ്ദിതനും-തീരാ വൈരികളായി നിലകൊള്ളുകയും ചിലപ്പോള്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തുകയും ചെയ്തു. സമൂഹത്തിന്റെയാകെയുള്ള വിപ്ലവകരമായ പുനഃസംഘടനയിലോ മത്സരിക്കുന്ന വര്‍ഗങ്ങളുടെ പൊതു നാശത്തിലോ ആണ് ഈ പോരാട്ടം അവസാനിക്കുന്നത്.” (56)

രാവിലെ എഞ്ചിനീയര്‍ വൈകിട്ട് വേട്ടക്കാരന്‍
മാര്‍ക്‌സിന്റെ ചരിത്രപരമായ ഭൗതികവാദമനുസരിച്ച് ചരിത്രം രേഖീയമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. നിലവിലുള്ള സ്ഥിതി മുന്‍കാലത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കും. ഉദാഹരണത്തിന് മുതലാളിത്തം അതിനു മുന്‍പുള്ള ഫ്യൂഡലിസത്തെക്കാള്‍ പുരോഗമിച്ചതാണ്. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ചൂഷണം തുടര്‍ന്നുകൊണ്ടിരിക്കും. മുതലാളിത്തം ചരിത്രത്തിലെ ഏറ്റവും പുരോഗമിച്ച ഘട്ടമാണെങ്കിലും ചുഷണം വ്യവസ്ഥാപിതമാവും എന്ന ദോഷം അതിനുണ്ട്. ചരിത്രത്തിന്റെ അന്തിമഘട്ടമെന്നു പറയുന്നത് കമ്യൂണിസമാണ്. അത് നിശ്ചിതവുമാണ്.

ADVERTISEMENT

പ്രാകൃത കമ്യൂണിസം മുതല്‍ കമ്യൂണിസം വരെയുള്ള അഞ്ച് ഘട്ടങ്ങളായി മാര്‍ക്‌സ് ചരിത്രത്തെ വിഭജിക്കുന്നു. ഇതിനിടയില്‍ വരുന്ന സോഷ്യലിസം ഒരു അന്തരാളഘട്ടമാണ്. അന്തിമഘട്ടമായ കമ്യൂണിസം സമൂഹത്തിന്റെ ഒരു സ്ഥിതിയാണ്. ചരിത്രവികാസത്തിന്റെ പ്രാരംഭഘട്ടമായ പ്രാകൃത കമ്യൂണിസത്തില്‍ ഉല്‍പ്പാദനരീതി ഒട്ടും വികസിതമായിരുന്നില്ല. സാമ്പത്തിക വിഭവങ്ങള്‍ നിയന്ത്രിച്ചിരുന്നത് സമൂഹമായിരുന്നു. അസമത്വം എന്ന സങ്കല്‍പം പോലും അന്ന് ഉണ്ടായിരുന്നില്ല. അടിമത്ത കാലഘട്ടമായ രണ്ടാമത്തേതില്‍ മനുഷ്യന്‍ കൃഷിക്ക് തുടക്കം കുറിക്കുകയും, അതിനുള്ള രീതികള്‍ ആര്‍ജിക്കുകയും ചെയ്തു. സ്വകാര്യ സ്വത്ത് എന്ന സങ്കല്‍പം ഉയര്‍ന്നുവരികയും, അടിമകള്‍ ഉല്‍പ്പാദനരീതികളുടെ അവിഭാജ്യഘടകമായി മാറുകയും ചെയ്തു. യുദ്ധത്തടവുകാരെ കൊല്ലുന്നതിനു പകരം അടിമകളാക്കി. ഇത് വര്‍ഗവിഭജനത്തിലേക്ക് നയിക്കുകയും, അടിമ-ഉടമ ബന്ധം ഉയര്‍ന്നുവരികയും, വര്‍ഗചൂഷണത്തിന് തുടക്കമിടുകയും ചെയ്തു. ഭരണകൂടം ചൂഷണത്തിന് കാരണമാവുകയും ചെയ്തു.

ഫ്യൂഡലിസം എന്ന മൂന്നാംഘട്ടത്തില്‍ പ്രഭുക്കന്മാരും കര്‍ഷകത്തൊഴിലാളികളും എന്ന നിലയ്ക്കായിരുന്നു വര്‍ഗവിഭജനം. അടിമത്ത വ്യവസ്ഥയിലെ ഉടമ ഇപ്പോള്‍ പ്രഭുവായി മാറി. ചൂഷണം തുടര്‍ന്നുകൊണ്ടിരുന്നു. ഭൂമി പ്രഭുക്കന്മാര്‍ സ്വന്തമാക്കുകയും, അടിയാന്മാര്‍ അധ്വാനത്തിലേര്‍പ്പെടുകയും ചെയ്തു. മിച്ചമൂല്യം പ്രഭുക്കന്മാര്‍ കൈവശപ്പെടുത്തിക്കൊണ്ടിരുന്നു. ഭൂമി ഉല്‍പ്പാദനോപാധിയായി മാറി. പ്രഭുക്കന്മാര്‍ അവരോധിച്ച രാജാക്കന്മാര്‍ സംരക്ഷിച്ചത് പ്രഭുക്കന്മാരുടെ സാമ്പത്തിക താല്‍പ്പര്യങ്ങളാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന രീതിയില്‍ സമൂഹം വിഭജിക്കപ്പെട്ടു. ഉല്‍പ്പാദനോപാധികള്‍ സ്വന്തമായുള്ളവനും അതില്ലാത്തവനും എന്നതാണ് ഈ വിഭജനത്തിന്റെ അടിസ്ഥാനം.

മുതലാളിത്തം എന്നതിനര്‍ത്ഥം പുതിയ ഉല്‍പ്പാദന രീതി എന്നുതന്നെയാണ്. മുതലാളിത്തം ബൂര്‍ഷ്വാസികള്‍ എന്നും തൊഴിലാളിവര്‍ഗം എന്നുമുള്ള രണ്ട് സാമൂഹ്യ വിഭാഗങ്ങളെ സൃഷ്ടിക്കുന്നു. ഈ മാറ്റം ഏറെ പുരോഗമനപരമാണെന്ന് മാര്‍ക്‌സ് വിശ്വസിച്ചു. ജനാധിപത്യവും അവകാശങ്ങളും സ്വാതന്ത്ര്യവുമൊക്കെ ഉയര്‍ന്നുവന്നത് ഈ ഘട്ടത്തിലാണത്രേ. പക്ഷേ തൊഴിലാളി വര്‍ഗം ചൂഷണം ചെയ്യപ്പെടുന്നത് തുടര്‍ന്നു. ഗതാഗതത്തിന്റെയും ആശയവിനിമയത്തിന്റെയും പുതിയ രീതികള്‍ വികസിച്ചു. ജനാധിപത്യവും സ്വാതന്ത്ര്യവുമൊക്കെ സംരക്ഷിച്ചത് മുതലാളിത്ത വര്‍ഗത്തിന്റെ താല്‍പ്പര്യം മാത്രമാണെന്ന് മാര്‍ക്‌സ് വാദിച്ചു. മുതലാളിത്തത്തിലെ ഉല്‍പ്പാദന രീതി മുതലാളിവര്‍ഗത്തിന് മാത്രമാണ് ലാഭകരം. മുതലാളിത്തത്തില്‍ വര്‍ഗബോധം ശക്തിപ്പെടുന്നു.

തൊഴിലാളി വര്‍ഗം മുതലാളിത്തത്തെ പുറന്തള്ളിയാണ് കമ്യൂണിസം സ്ഥാപിക്കുക. മുതലാളിത്തം ഭരണകൂട രഹിതവും വര്‍ഗരഹിതവും, സമത്വവും നീതിയുമൊക്കെ പുലരുന്നതുമായ സമൂഹമായിരിക്കുമെന്ന് മാര്‍ക്‌സ് ചിന്തിച്ചു. കമ്യൂണിസ്റ്റ് സമൂഹത്തില്‍ മനുഷ്യന്‍ കഴിവിനനുസരിച്ച് അധ്വാനിക്കുകയും ആവശ്യത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്യുമെന്ന് മാര്‍ക്‌സ് സങ്കല്‍പ്പിച്ചു. ഇതോടെ വര്‍ഗവും ഭരണകൂടവും താനെ കൊഴിഞ്ഞുപൊയ്‌ക്കൊള്ളും! സ്വകാര്യ സ്വത്ത് ഇല്ലായ്മ ചെയ്യുന്നതിലൂടെയാണ് വര്‍ഗവും ഭരണകൂടവുമൊക്കെ കൊഴിഞ്ഞുപോവുന്നത്. കമ്യൂണിസ്റ്റ് സമൂഹത്തില്‍ മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ആവശ്യം വരുന്നില്ല. വര്‍ഗവിഭജനം അവസാനിക്കുന്നു. രാവിലെ എഞ്ചിനീയറായിരുന്നയാള്‍ വൈകിട്ട് വേട്ടയ്ക്കു പോകുന്നു. ഉല്‍പ്പാദനോപാധികളുടെ ഉടമസ്ഥത സമൂഹത്തിന് ലഭിക്കും. ഏതെങ്കിലുമൊരു വര്‍ഗത്തില്‍പ്പെടുന്നതിനു പകരം മനുഷ്യന്‍ പൂര്‍ണമായും ഒരു സാമൂഹ്യജീവിയായി മാറുന്നു. സാമ്പത്തിക സമത്വത്തിലൂടെ അതിവിശാലമായ സാഹോദര്യം പുലരുന്നു.

മാര്‍ക്‌സ് കടംകൊണ്ട പ്രാകൃത കമ്യൂണിസം
മാര്‍ക്‌സ് കല്‍പ്പനാ വൈഭവത്തോടെ വര്‍ണമനോഹരമായി വരച്ചുകാട്ടിയ കമ്യൂണിസ്റ്റ് വ്യവസ്ഥിതി പ്രത്യക്ഷത്തില്‍ ആരെയും ആകര്‍ഷിക്കുന്നതും മോഹിപ്പിക്കുന്നതുമാണ്. ഇങ്ങനെയൊരു വ്യവസ്ഥിതി സാധ്യമാണോ അല്ലയോ എന്ന പ്രശ്‌നം ചിന്തിക്കുന്ന മനുഷ്യരെ അലട്ടാതിരുന്നതിന് പ്രധാന കാരണം മാര്‍ക്‌സ് മുന്നോട്ടുവച്ച ‘പ്രാകൃത കമ്യൂണിസം’ എന്ന പരികല്‍പ്പനയാണ്. കമ്യൂണിസം വെറുമൊരു സങ്കല്‍പ്പമല്ലെന്നും, ചരിത്രത്തില്‍ അതിന് ഒരു പൂര്‍വമാതൃകയുണ്ടെന്നും സ്ഥാപിച്ചെടുക്കാന്‍ പ്രാകൃത കമ്യൂണിസം എന്ന സങ്കല്‍പം മാര്‍ക്‌സും അനുയായികളും നിര്‍ലോഭമായി ഉപയോഗിച്ചു. ഭരണകൂടവും സ്വകാര്യ സ്വത്തും ഇല്ലാതിരിക്കുകയും, മനുഷ്യര്‍ പെറുക്കിയും വേട്ടയാടിയും ഉപജീവനം നടത്തുകയും ചെയ്തിരുന്ന ഈയൊരു കാലം ശാസ്ത്രീയമായും കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും പുനരാനയിക്കപ്പെടുകയാണ് കമ്യൂണിസത്തില്‍ സംഭവിക്കുക. ചരിത്രത്തില്‍ ഇങ്ങനെയൊരു ഘട്ടമുണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ മാര്‍ക്‌സ് ശരിയാണെന്നും കമ്യൂണിസം സാധ്യമാണെന്നും വാദിക്കാന്‍ എളുപ്പമായിരുന്നു. ‘കാട്ടാളത്തത്തില്‍നിന്ന് കമ്യൂണിസത്തിലേക്ക്’ എന്നതുപോലുള്ള പുസ്തകങ്ങള്‍ മലയാളത്തിലും രചിക്കപ്പെട്ടത് ഇങ്ങനെയാണ്. ഇവ തമ്മില്‍ ഇത്രയും വലിയ ദൂരമുണ്ടോ എന്ന് കുട്ടികൃഷ്ണ മാരാര്‍ കമ്യൂണിസ്റ്റ് ചിന്തകനായിരുന്ന കെ. ദാമോദരനെ പരിഹസിച്ചത് ഇവിടെ ഓര്‍ക്കാം.

യഥാര്‍ത്ഥത്തില്‍ മറ്റ് പല ആശയങ്ങളെയും പോലെ ‘പ്രാകൃത കമ്യൂണിസം’ എന്ന സങ്കല്‍പ്പവും മാര്‍ക്‌സ് കടംകൊണ്ടതാണ്. വൈരുദ്ധ്യാത്മകവാദവും സോഷ്യലിസവും കമ്യൂണിസവുമൊക്കെപ്പോലെ നേരിട്ടല്ലെന്നു മാത്രം. ഏംഗല്‍സാണ് അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞനായിരുന്ന ലെവിസ് ഹെന്റി മോര്‍ഗനില്‍നിന്ന് ഈ സങ്കല്‍പം ആദ്യം സ്വീകരിക്കുന്നത്. പിന്നീട് മാര്‍ക്‌സ് ഏറ്റെടുത്തു. അമേരിക്കയിലെ ‘ഇറോഖോയിസ്’ എന്ന പ്രാചീന ജനവിഭാഗത്തെക്കുറിച്ച് പഠിച്ച മോര്‍ഗന്‍ മാനവരാശിയുടെ അനുപേക്ഷണീയമായ ഐക്യത്തിനുവേണ്ടിയാണ് നിലകൊണ്ടത്. പിന്നീട് സാംസ്‌കാരിക പഠനങ്ങളുടെ ഫലമായി കാഴ്ചപ്പാടുകള്‍ മാറുകയും, പുതിയൊരു സിദ്ധാന്തത്തിന് രൂപം നല്‍കുകയും ചെയ്തു. ‘ഏന്‍ഷ്യന്റ് സൊ സൈറ്റി’ എന്ന ഗ്രന്ഥത്തില്‍ മോര്‍ഗന്‍ വിശാലമായ മൂന്നു സാംസ്‌കാരിക വിഭാഗങ്ങളാക്കി ചരിത്രത്തെ തിരിച്ചു. വേട്ടയാടുക മാത്രം ചെയ്യുന്നവരുടെ കാടത്തകാലം (മെ്‌ലഴലൃ്യ), ഗ്രാമീണ കര്‍ഷകനും മൂപ്പന്മാരും അടങ്ങുന്ന അപരിഷ്‌കൃതരുടെ കാലഘട്ടം (savegery), നഗരങ്ങളും ഭരണകൂടങ്ങളുമൊക്കെ സ്ഥാപിക്കപ്പെട്ട പരിഷ്‌കൃത കാലം (Civilization) (57)

ലെവിസ് ഹെന്റി മോര്‍ഗന്‍

സോഷ്യല്‍ ഡാര്‍വിനിസത്തിന് വലിയ സംഭാവന ചെയ്ത മോര്‍ഗന്റെ ആശയങ്ങള്‍ മാര്‍ക്‌സിലും ഏംഗല്‍സി ലും പ്രകടമായ സ്വാധീനം ചെലുത്തി. സാമൂഹ്യ പുരോഗതിയെക്കുറിച്ച് മോര്‍ഗന്‍ മുന്നോട്ടുവച്ച മൂന്നു ചരിത്രഘട്ടങ്ങളിലേക്ക് ഇവര്‍ കമ്യൂണിസം എന്ന ഒന്നുകൂടി ചേര്‍ത്തു. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. എന്നാല്‍ മോര്‍ഗന്റെ സാമൂഹ്യപരിണാമ പദ്ധതി ഇരുപതാം നൂറ്റാണ്ടിലെ നരവംശശാസ്ത്രജ്ഞന്മാര്‍ തള്ളിക്കളയുകയാണുണ്ടായത്. പക്ഷേ സമൂഹവും സാങ്കേതികവിദ്യയും തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള മോര്‍ഗന്റെ ആശയങ്ങള്‍ മാര്‍ക്‌സിസ്റ്റ് ചിന്തകന്മാരില്‍ പ്രഭാവം ചെലുത്തി. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രവുമായുള്ള ബന്ധം കാരണം മുന്‍ സോവിയറ്റ് യൂണിയന്‍ മോര്‍ഗന്റെ സിദ്ധാന്തം ഔദ്യോഗിക നയത്തിന്റെ ഭാഗമാക്കിയിരുന്നു.

‘ദൂറിങ്ങിനെതിരെ’ എന്ന ഗ്രന്ഥത്തില്‍ ഏംഗല്‍സ് പ്രാകൃത കമ്യൂണിസത്തെക്കുറിച്ചും, അത് എങ്ങനെയാണ് വര്‍ഗസമൂഹത്തിന് രൂപം നല്‍കിയത് എന്നതിനെക്കുറിച്ചും ഒരു ചിത്രം വരച്ചുകാട്ടുന്നുണ്ട്. ചൂഷകനും ചൂഷിതനും, ഭരണവര്‍ഗവും മര്‍ദ്ദിതരും തമ്മി ലെ ചരിത്രപരമായ എല്ലാ ശത്രുതകളും എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ (ചരിത്രപൂര്‍വകാലത്തെ) വികാസം പ്രാപിക്കാത്ത ഈ മനുഷ്യാധ്വാനത്തിന് കഴിയും. തൊഴിലെടുക്കുന്ന ജനത പൂര്‍ണമായും അധ്വാനത്തില്‍ തളച്ചിടപ്പെടുന്നതിനാല്‍ ഭരണകൂടം, നിയമം, കല, ശാസ്ത്രം എന്നിങ്ങനെ സമൂഹത്തിലെ പൊതുകാര്യങ്ങള്‍ നോക്കാന്‍ അവര്‍ക്ക് സമയമുണ്ടാവില്ല. അധ്വാനത്തില്‍നിന്ന് മുക്തമായ ഒരു സവിശേഷവര്‍ഗം ഉയര്‍ന്നുവരുന്നതുവരെ ഈ നില തുടരും. ഈ വര്‍ഗം ഒരിക്കലും പരാജയപ്പെടില്ല. സ്വന്തം നേട്ടത്തിനായി അ വര്‍ തൊഴിലെടുക്കുന്ന ജനങ്ങള്‍ക്കു മേല്‍ കൂടുതല്‍ കൂടുതല്‍ അധ്വാനം അടിച്ചേല്‍പ്പിച്ചു (58) എന്നാണ് ഏംഗല്‍സ് വിവരിക്കുന്നത്.

ഏറെക്കുറെ എല്ലാ മാര്‍ക്‌സിസ്റ്റുകളും ഏംഗല്‍സിന്റെ ഈ ആശയത്തെയാണ് പിന്‍പറ്റുന്നത്. പ്രാചീനകാലത്ത് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ ജീവിതം കഴിച്ചുകൂട്ടുക മാത്രമാണ് ജനങ്ങള്‍ ചെയ്തത്. അവര്‍ക്ക് അധ്വാനദിനങ്ങള്‍ ഏതാണ്ടെല്ലാം തന്നെ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിവൃത്തിക്കാന്‍ നീക്കിവയ്‌ക്കേണ്ടിവന്നു. വേട്ടയാടിയും പെറുക്കിയും കഴിഞ്ഞിരുന്നവരുടെ സമത്വപൂര്‍ണമായ കൊച്ചുസമൂഹത്തിന്റെ തിരോധാനം ദുരന്തപൂര്‍ണമായ അനിവാര്യതയായിരുന്നു. ഈ മാറ്റം ചൂഷണവും യുദ്ധവും സ്ത്രീകളെ അടിച്ചമര്‍ത്തലും മറ്റും കൊണ്ടുവന്നെങ്കിലും പ്രാകൃത കമ്യൂണിസത്തിന്റെ തകര്‍ച്ച ശാസ്ത്രത്തിന്റെയും കലയുടെയുമൊക്കെ വളര്‍ച്ചയ്ക്ക് അനിവാര്യമായ ഒരു മാറ്റമായിരുന്നുവത്രേ.

ചരിത്രത്തിന്റെ നിയമം മാര്‍ക്‌സിന്റെ സങ്കല്‍പ്പം
സമൂഹപരിണാമത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ ധാരണകള്‍ പലതും അതിലളിതവും ഉപരിപ്ലവവുമാണ്. അജ്ഞതയുടെ നിഷ്‌കളങ്കതയാണ് അതില്‍ പ്രതിഫലിക്കുന്നത്. ചരിത്രത്തിലെ വര്‍ഗസമരം എന്നതു മാറ്റം ആഗ്രഹിക്കുന്ന മനസ്സുകളെ പ്രചോദിപ്പിക്കുന്ന ഒരു ആശയമാണ്. എന്നാല്‍ പരിണാമ ചരിത്രത്തില്‍ എന്തൊക്കെയാണ് സംഭവിച്ചിട്ടുള്ളതെന്ന് അറിയുമ്പോള്‍ ചരിത്രത്തിലെ വര്‍ഗസമരം അയഥാര്‍ത്ഥമായ ഒന്നാണെന്ന് മനസ്സിലാവും. സമൂഹത്തിന്റെ വികാസം വെറുതെയങ്ങ് സംഭവിക്കുകയല്ലെന്നും ‘ചരിത്രത്തിന്റെ നിയമം’ അതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള മാര്‍ക്‌സിന്റെ സിദ്ധാന്തം സാങ്കല്‍പികമാണ്.

സാമൂഹ്യ വര്‍ഗങ്ങള്‍ എങ്ങനെ ഉയര്‍ന്നുവന്നുവെന്നും, എന്തുകൊണ്ട് പരസ്പരം പോരടിക്കാന്‍ നിര്‍ബന്ധിതരായി എന്നുമൊക്കെ ദ ജര്‍മന്‍ ഐഡിയോളജി (1846) എന്ന പുസ്തകത്തിലാണ് മാര്‍ക്‌സും ഏംഗല്‍സും വിശദീകരിക്കുന്നത്. ഉല്‍പ്പാദന മാതൃകയുടെ അകത്തും പുറത്തുമായാണ് വര്‍ഗങ്ങള്‍ ഉയര്‍ന്നുവരുന്നതത്രേ. പ്രാചീനകാലത്ത് ഉല്‍പ്പാദനരീതി വളരെ ലളിതമായിരുന്നു. അതിജീവിക്കുക എന്ന അടിസ്ഥാനപരമായ ചോദന മാത്രമാണ് അന്നത്തെ മനുഷ്യര്‍ക്കുണ്ടായത്. തൊഴില്‍ വിഭജനത്തോടെ വര്‍ഗപരമായ വേര്‍തിരിവും വന്നു. കൃഷിയില്‍നിന്ന് വ്യവസായം വേറിട്ടു, ദേശത്തില്‍നിന്ന് നഗരം വേറിട്ടു. ഇതിന്റെ ഫലമായി താല്‍പ്പര്യസംഘട്ടനങ്ങളുണ്ടായി.

മാര്‍ക്‌സിന്റെ കാഴ്ചപ്പാടില്‍ വിരുദ്ധവര്‍ഗങ്ങളുടെ സംഘട്ടനങ്ങള്‍ക്ക് വേദിയാവുന്ന സാമ്പത്തികസംഘടനാ രൂപങ്ങളിലൂടെയാണ് സമൂഹം കടന്നുപോകുന്നത്. ഇതിന്റെ ഫലമായി നിലവിലുള്ള ഉല്‍പ്പാദനബന്ധങ്ങളും സ്വത്തുടമസ്ഥതയും പുറന്തള്ളപ്പെടുന്നു. ജോസഫ് പ്രൂദോന് മറുപടി നല്‍കുന്ന ദ പോവര്‍ട്ടി ഓഫ് ഫിലോസഫി (1847) എന്ന ഗ്രന്ഥത്തില്‍ മാര്‍ക്‌സ് ഇപ്രകാരം പ്രഖ്യാപിക്കുന്നു: ”സാമൂഹ്യബന്ധങ്ങള്‍ ഉല്‍പ്പാദനശക്തികളുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയ ഉല്‍പ്പാദന ശക്തികള്‍ ആര്‍ജിക്കുന്നതിനായി മനുഷ്യര്‍ ഉല്‍പ്പാദനരീതി മാറ്റുന്നു. ഉല്‍പ്പാദന രീതി മാറ്റുന്നതോടെ എല്ലാ സാമൂഹ്യബന്ധങ്ങളും മാറ്റുന്നു.” ഇക്കാര്യം വ്യക്തമാക്കാനായി രസകരമായ ഒരു ഉപമയും മാര്‍ക്‌സ് മുന്നോട്ടുവയ്ക്കുന്നു. ”കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന മില്ല് നിങ്ങള്‍ക്ക് ഭൂപ്രഭുക്കന്മാരെ നല്‍കുമ്പോള്‍, ആവികൊണ്ട് പ്രവര്‍ത്തിക്കുന്ന മില്ല് വ്യവസായ മുതലാളിമാരുടെ സമൂഹത്തെ നല്‍കുന്നു.”(59)

മാര്‍ക്‌സ് ചരിത്രത്തിന് നല്‍കുന്ന ഈ സാമ്പത്തിക വ്യാഖ്യാനത്തില്‍ തീര്‍ച്ചയായും പൊരുത്തക്കേടുകളുണ്ട്. തന്നെ തുറിച്ചുനോക്കിയിരുന്ന ഫ്യൂഡലിസത്തിന്റെ പ്രശ്‌നം മാര്‍ക്‌സ് പരിഹരിച്ചില്ല. ഭൂപ്രഭുക്കന്മാരും കുടിയാന്മാരും തമ്മില്‍ ഒരു ‘വിപ്ലവം’ നടന്നിട്ടേയില്ല. ഫ്യൂഡലിസം തകര്‍ന്നത് മറ്റു പല കാരണങ്ങളാലാണ്. മാര്‍ക്‌സ് കണ്ടെത്തിയ ആന്തരിക വൈരുദ്ധ്യങ്ങള്‍ അല്ല, ചരിത്രപരമായ യാദൃച്ഛികതകളുടെ ഒരു പരമ്പരയാണ് ഇതിനു കാരണം. മാര്‍ക്‌സിസത്തില്‍ യാദൃച്ഛികതകള്‍ക്ക് യാതൊരു സ്ഥാനവുമില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.

ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായ ചരിത്രത്തിലെ യാദൃച്ഛികതകളില്‍ മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള വാണിജ്യമാര്‍ഗം തുറന്നുകിട്ടിയതും, ചൈനയില്‍നിന്ന് തുര്‍ക്കിവഴി യൂറോപ്പിലെത്തി ‘ബ്ലാക്‌ഡെത്ത്’ എന്ന പേരിലറിയപ്പെട്ട പ്ലേഗിന്റെ ആക്രമണവും ഉള്‍പ്പെടുന്നു. പതിനാലാം നൂറ്റാണ്ടിലെ ഈ മഹാമാരി യൂറോപ്യന്‍ ജനസംഖ്യയിലെ 30-50 ശതമാനം പേരുടെ ജീവനെടുത്തു. ഈ രണ്ട് സംഭവങ്ങളും അധ്വാനത്തിന്റെ മൂല്യം വളരെയധികം ഉയര്‍ത്തി. ഇതിന്റെ ഫലമായി പ്രഭുക്കന്മാരുടെ ഭൂമി വിട്ട് തങ്ങളുടെ അധ്വാനത്തിന് കൂടുതല്‍ കൂലി ലഭിക്കുന്ന നഗരങ്ങളിലേക്ക് പോകാന്‍ കുടിയാന്മാര്‍ക്ക് അവസരം ലഭിച്ചു. ഇതോടെ ഫ്യൂഡലിസത്തിന് നിലനില്‍ക്കാന്‍ കഴിയാതായി. മാര്‍ക്‌സ് ചിത്രീകരിച്ചതുപോലെ ആന്തരിക വൈരുദ്ധ്യങ്ങളും വര്‍ഗസമരവുമൊന്നുമായിരുന്നില്ല ഇതിനു കാരണം.

അറിവുകള്‍ കൊണ്ടുവന്ന മനുഷ്യ പുരോഗതി
മാര്‍ക്‌സിസത്തിന്റെയും, അതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്നതായി അവകാശപ്പെടുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും കടുത്ത വിമര്‍ശകര്‍ പലരും മാര്‍ക്‌സിന്റെ അടിസ്ഥാനപരമായ ആശയങ്ങള്‍ തെറ്റാണെന്നും, സിദ്ധാന്തം അശാസ്ത്രീയമാണെന്നും പറയാതിരുന്നു. ഇതിനൊരു കാരണം സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലുമൊക്കെ ‘സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍’ നിലവില്‍ വന്നതാണ്. മാര്‍ക്‌സിസം ശരിയല്ലെന്നു പറയുന്നവരെ ഈ രാജ്യങ്ങളിലെ ഭരണവും ‘പുരോഗതിയും’ ചൂണ്ടിക്കാട്ടി മാര്‍ക്‌സിന്റെ അനുയായികള്‍ നേരിട്ടു. ഇതിനിടെ മാര്‍ക്‌സിസത്തെ ശരിയായി അപഗ്രഥിക്കുകയും സോവിയറ്റ് യൂണിയന്റെ അനുഭവം മനുഷ്യ സ്വാതന്ത്ര്യത്തിന് എതിരാണെന്നും, മാനവരാശിയെ മോചനത്തിലേക്ക് നയിക്കുകയില്ലെന്നും കണ്ടെത്തിയ ബര്‍ട്രാന്റ് റസ്സല്‍, വില്‍ഡുറാന്റ് എന്നിവരുടെ വിമര്‍ശനങ്ങളെ ആസൂത്രിതമായി തമസ്‌കരിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ അപ്രമാദിത്വം ഇതിന് സഹായിച്ചു. സോവിയറ്റ് യൂണിയന്റെ നിര്‍ലോഭമായ സാമ്പത്തിക സഹായത്തോടെ മാര്‍ക്‌സിസ്റ്റു സാഹിത്യം വ്യാപകമായി പ്രചരിപ്പിച്ച കേരളത്തില്‍ മാര്‍ക്‌സിസത്തിന്റെയും സോവിയറ്റ് യൂണിയന്റെയും വിമര്‍ശകരായിരുന്ന റസ്സലും ഡ്യുറാന്റും സുപരിചിതരായില്ല. റസ്സലിന്റെ ‘ദ പ്രാക്ടീസ് ആന്‍ഡ് തിയറി ഓഫ് ബോള്‍ഷെവിസം’ എന്ന പുസ്തകവും, വില്‍ ഡ്യുറാന്റിന്റെ ‘ദ ട്രാജഡി ഓഫ് റഷ്യ- ഇംപ്രഷന്‍സ് ഫ്രം എ ബ്രീഫ് വിസിറ്റ്’ എന്ന ഗ്രന്ഥവും ഇവിടെ പ്രചരിച്ചില്ല. മലയാള പരിഭാഷകളും ഉണ്ടായില്ല.

ചരിത്രത്തിന് സാമ്പത്തികപരമായ വ്യാഖ്യാനങ്ങള്‍ മാത്രം നല്‍കി അതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ ഭാവി പ്രവചിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ‘ചരിത്രം’ എന്ന ഒന്നുമാത്രമാണുള്ളത്. വിവിധകാലങ്ങളില്‍ വ്യത്യസ്ത ലക്ഷ്യങ്ങളെ അനുഗമിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. സാമ്പത്തിക ഭാവി എന്നതുമാത്രമല്ല ഉള്ളത്. ചരിത്രഗതികളെ നിയന്ത്രിക്കുന്നത് പല ശക്തികളുമാണ്. ചരിത്രത്തിന്റെ സാമ്പത്തിക ഭാവി തീരുമാനിക്കാമെങ്കില്‍ ശാസ്ത്രത്തിന്റെ ഭാവിയും രാഷ്ട്രീയഭാവിയുമൊക്കെ തീരുമാനിക്കാന്‍ കഴിയേണ്ടതല്ലേ? പൊതുവായി പറഞ്ഞാല്‍ ഭൗതികാഭിവൃദ്ധി നേടുന്നതോടെ മനുഷ്യരുടെ ചിന്ത കലയിലേക്കും ആത്മീയതയിലേക്കും മറ്റും മാറുകയാണ് ചെയ്യുന്നത്. വിശ്രമവേളകള്‍ ഇത്തരം കാര്യങ്ങള്‍ക്ക് അവര്‍ വിനിയോഗിക്കും. സാമ്പത്തികമാത്ര ജീവിയായി മനുഷ്യനെ കാണുന്നതും, സാമ്പത്തികഘട്ടങ്ങളാണ് സമൂഹപുരോഗതിയെ നിയന്ത്രിക്കുന്നതെന്ന് കരുതുന്നതും ശരിയായിരിക്കില്ല.

വര്‍ഗസമരത്തിന്റെയും വിപ്ലവത്തിന്റെയും അടിസ്ഥാനത്തിലല്ല മനുഷ്യസമൂഹത്തിന്റെ പുരോഗതി. മനുഷ്യന്‍ പുതിയ പുതിയ അറിവുകള്‍ നേടുന്നതിനെ അടിസ്ഥാനമാക്കിയാണ് അത് സംഭവിക്കുന്നത്. അറിവുകളുടെ വികാസത്തെ വിലയിരുത്തുന്നതില്‍ മാര്‍ക്‌സിസം പരാജയപ്പെട്ടു. സ്വന്തം പ്രവചനങ്ങളുടെ പരാജയം ഉറപ്പുവരുത്താനുള്ള അറിവുകള്‍ മാര്‍ക്‌സു തന്നെ സമ്മാനിക്കുകയുണ്ടായല്ലോ! വെടിമരുന്നിന്റെയും ആവിയന്ത്രത്തിന്റെയും പെന്‍സിലിനിന്റെയും അണുബോംബിന്റെയുമൊക്കെ കണ്ടുപിടുത്തങ്ങള്‍ മാനവരാശിയുടെ ചരിത്രത്തില്‍ എങ്ങനെയൊക്കെയാണ് വഴിത്തിരിവ് സൃഷ്ടിച്ചതെന്ന് വ്യക്തമാണല്ലോ. ഇതിലേക്ക് വര്‍ഗസമരത്തെയും വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും ചരിത്രപരമായ ഭൗതികവാദത്തെയുമൊക്കെ വലിച്ചിഴച്ചുകൊണ്ടുവരികയാണ് മാര്‍ക്‌സ് ചെയ്തത്.

(തുടരും)

അടിക്കുറിപ്പുകള്‍:
56. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മാര്‍ക്‌സ്-ഏംഗല്‍സ്
57. Ancient society, Lewis Henry Morgan.
58. Anti-Duhring, Frederick Engels
59. Poverty of philosophy, Karl Marx

ഒന്‍പതാം ഭാഗം വായിക്കാന്‍ https://kesariweekly.com/32404 സന്ദര്‍ശിക്കുക

Tags: മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies