ടി.പി.രാജീവനും യാത്രയായി. ഉത്തരാധുനിക കവികളില്‍ മുമ്പനായിരുന്ന രാജീവന്‍ ശ്രദ്ധേയനായ നോവലിസ്റ്റുമാണ്. സര്‍വകലാശാലകളിലെ ഉന്നത തസ്തികകള്‍ അധികാര സ്ഥാനത്തിരിക്കുന്നവരുടെ വേണ്ടപ്പെട്ടവര്‍ക്കു മാത്രമായി മാറ്റിയെടുക്കുന്ന അസാന്മാര്‍ഗിക രാഷ്ട്രീയത്തിന്റെ ഇരയാകേണ്ടിവരുമായിരുന്നു സമയോചിതമായ ഇടപെടലില്ലായിരുന്നെങ്കില്‍ രാജീവനും. ദില്ലിയിലെ പാട്രിയട്ട് പത്രത്തില്‍ ജോലിചെയ്യുമ്പോഴാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നത്. ഇന്റര്‍വ്യൂവിന് രാജീവന്‍ ഒന്നാമനായി. അതു മറികടന്ന് വേണ്ടപ്പെട്ട വേറൊരാളെ നിയമിക്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചു. ഇന്റര്‍വ്യൂബോര്‍ഡില്‍ നിന്നു തന്നെ സത്യാവസ്ഥ മനസ്സിലാക്കിയ രാജീവന്‍ ഹൈക്കോടതിയെ സമീപിച്ചു. നിയമനം നേടുകയും ചെയ്തു. സാധാരണ ഗതിയില്‍ അതോടെ പ്രശ്‌നം അവസാനിക്കും. എന്നാല്‍ രാജീവന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചത്. അദ്ദേഹത്തെ അവഗണിക്കാന്‍ ശ്രമിച്ച പ്രസ്ഥാനം അധികാരത്തില്‍ വന്നപ്പോഴൊക്കെ ആവര്‍ത്തിച്ചു പകപോക്കിക്കൊണ്ടിരുന്നു. വൈസ് ചാന്‍സലറും പ്രോവൈസ് ചാന്‍സലറും രജിസ്ട്രാറുമൊക്കെ ഇരിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ അനിവാര്യ സാന്നിധ്യമാകേണ്ട പി.ആര്‍.ഒയെ നിരത്തുവക്കില്‍, എന്‍ക്വയറി കൗണ്ടറിനടുത്തുള്ള ഒരു കുടുസ്സു മുറിയിലേയ്ക്കു കെട്ടുകെട്ടിച്ചു. ആരും അദ്ദേഹത്തെ സന്ദര്‍ശിക്കരുതെന്ന അപ്രഖ്യാപിത വിലക്കും ഏര്‍പ്പെടുത്തി. ശ്വാസം മുട്ടുന്ന ആ അന്തരീക്ഷത്തിലിരുന്നുകൊണ്ടാണ് എണ്ണപ്പെട്ട പല കവിതകളും അദ്ദേഹം രചിച്ചത്.
‘വാതില്‍’ എന്ന കവിതാസമാഹാരം. ‘അതേ ആകാശം അതേ ഭൂമി’ എന്ന ലേഖന സമാഹാരവും. ഈ രണ്ടു കൃതികള്‍ക്കു ശേഷമാണ് വായനക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് മികച്ച കവിതകള്‍ തുടരെത്തുടരെ പുറത്തുവന്നത്. അമീബ, സുന്ദരകാണ്ഡം, വേട്ട, ദി കുറുക്കന്‍, കാക്ക, രാഷ്ട്രതന്ത്രം, കണ്ണട എന്നിങ്ങനെ പല കോണുകളിലൂടെ പലയാവര്‍ത്തി വായിക്കപ്പെട്ട കവിതകള്‍. അത്തരം നാല്പതോളം രചനകള്‍ സമാഹരിച്ച് പുറത്തിറക്കിയ രാഷ്ട്രതന്ത്രം എന്ന കൃതിയോടെ ടി.പി. രാജീവന്‍ മലയാള കവിതയിലെ അവഗണിക്കാനാവാത്ത സാന്നിധ്യമായി.
ഇക്കാലത്താണ് ‘കേസരി’ വാരികയുടെ ‘സാഹിത്യസോപാനം’ പംക്തിക്കുവേണ്ടി ഈ ലേഖകന്‍ രാജീവനുമായി സംസാരിക്കുന്നത്. മലയാള കവിതയുടെ ഗതിവിഗതികളെ സൂക്ഷ്മമായി വിലയിരുത്തി, അതിന്റെ പോക്കെങ്ങോട്ടാണെന്നു ദിശാനിര്‍ണ്ണയം നടത്തിയ ആ ഇന്റര്‍വ്യൂ, ഒരു സാഹിത്യകാരന്‍ എന്ന നിലയില്‍ തന്റെ ആദ്യത്തെ അനുഭവമായിരുന്നു എന്ന് രാജീവന്‍ എപ്പോഴും പറയുമായിരുന്നു. ആ പരിഗണന എന്നും ‘കേസരി’ക്കു നല്‍കിപ്പോരുകയും ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ സൗഹൃദം ശക്തമാകുന്നതും അതോടെയാണ്. ക്യാമ്പസിലെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒരുതരത്തിലുള്ള കൃത്രിമത്വവുമില്ലാത്ത തുറന്ന സമീപനത്തിന്റെ ഉടമയായിരുന്നു രാജീവന്‍. നിര്‍ത്താതെ മുറുക്കിക്കൊണ്ടിരിക്കും. സരസമായി സംസാരിക്കും. ഭയലേശമില്ലാതെ ഏതധികാരസ്ഥാനത്തെയും വിമര്‍ശിക്കും. സൗഹൃദത്തിന് മറ്റെന്തിനേക്കാളും വില കല്പിക്കും.
നിരവധി പരിപാടികളില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിട്ടുണ്ട്. പരിപാടികള്‍ ‘സാംസ്‌കാരിക’ മാകണം എന്ന ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ. ചെമ്മാടിനടുത്തുള്ള തൃക്കുളത്തെ വിദ്യാനികേതന്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത് രാജീവനാണ്. (22-05-2002). നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്ച വെളിപ്പെടുത്തുന്നതായിരുന്നു അന്നത്തെ പ്രഭാഷണം.
വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് കവിയായി തലയുയര്‍ത്തി നിന്നിരുന്ന രാജീവന്‍ നോവലിസ്റ്റായി രംഗപ്രവേശം ചെയ്തത്. പ്രാദേശിക തലത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന ഒരു കൊലപാതകത്തെ ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണ നോവലായി വികസിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വടക്കന്‍ കേരളത്തിന്റെ പൊതുജീവിതത്തെ ആ കൃതി കൃത്യമായി വരച്ചുകാണിച്ചു. പിന്നീടു രചിക്കപ്പെട്ട ‘കെ.ടി.എന്‍.കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന നോവല്‍ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കഥയാണ് പറഞ്ഞത്. രണ്ടാമത്തെ കൃതി കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടി (2014). രണ്ടും സിനിമയാവുകയും ചെയ്തു.
എം.സുകുമാരന്റെ പ്രസിദ്ധമായ ശേഷക്രിയ എന്ന നോവലിനോടുള്ള പ്രതികരണമെന്ന നിലയില്‍ രചിക്കപ്പെട്ട ക്രിയാശേഷം എന്ന നോവലും ശ്രദ്ധിക്കപ്പെട്ടു. കോരിത്തരിച്ചനാള്‍, ദീര്‍ഘകാലം, പ്രണയശതകം എന്നീ കവിതാ സമാഹാരങ്ങളും പുറപ്പെട്ടു പോകുന്ന വാക്ക് എന്ന യാത്രാവിവരണകൃതിയും പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു.
ഇംഗ്ലീഷിലും കവിതകളെഴുതി. നിരവധി കവിതകള്‍ അന്യഭാഷകളിലേയ്ക്കു മൊഴിമാറ്റം നടത്തപ്പെട്ടു. സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് നിരവധി സാഹിത്യക്യാമ്പുകള്‍ക്കു നേതൃത്വം നല്‍കാനും സംഘടിപ്പിക്കുവാനും കഴിഞ്ഞു.
വിദേശികളടക്കമുള്ള എഴുത്തുകാര്‍ക്ക് വന്നു താമസിച്ച് എഴുതാനും സാഹിത്യ സംവാദങ്ങള്‍ നടത്താനും കഴിയുന്ന വിധത്തിലുള്ള ‘എഴുത്തുഗ്രാമം’ രാജീവന്റെ സ്വപ്‌നമായിരുന്നു. കാണുമ്പോഴൊക്കെ അതെപ്പറ്റി പറയും. യാത്രകള്‍ക്കിടയില്‍ അതിനു പറ്റുന്ന പലയിടങ്ങളും കാണാറുള്ളതായും പറഞ്ഞിട്ടുണ്ട്. അതൊന്നും പ്രായോഗികമാവുകയില്ലെന്നു കണ്ടതോടെ സ്വന്തം താമസസ്ഥലത്തിന് അനുബന്ധമായി അത്തരമൊരു കേന്ദ്രം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനെപ്പറ്റിയും ആലോചിക്കുകയുണ്ടായി. അതിനിടയിലാണ് അനാരോഗ്യം കടന്നുവന്നത്.
അധികാരഭ്രമവും അധികാരം നിലനിര്‍ത്താനുള്ള അനഭിലഷണീയ പ്രവര്‍ത്തനങ്ങളും ഏതു പ്രസ്ഥാനത്തെയും അന്തസ്സാര ശൂന്യമാക്കുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന ഉത്തിഷ്ഠമാനനായ എഴുത്തുകാരനാണ് രാജീവന്‍. ലിംഗവിവേചനത്തെ എതിര്‍ത്തപ്പോള്‍ തന്നെ ലിംഗസമത്വത്തിന്റെ പേരില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ വഴിവിട്ട നടപടികളെ പരസ്യമായി വിമര്‍ശിക്കാന്‍ ഒരു മടിയും കാണിച്ചില്ല. സുഹൃത്തുക്കള്‍ക്ക് നല്ല സുഹൃത്തിനെയും സാഹിത്യ പ്രണയികള്‍ക്ക് നല്ല സാഹിത്യകാരനെയുമാണ് രാജീവന്റെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. അനുഭവത്തിന്റെ തീക്ഷ്ണഗന്ധമുള്ളതുമാത്രം ആവിഷ്‌ക്കരിച്ച എഴുത്തുകാരന്‍.