ആരിഫ്, സുഹൈല്‍, ജുനൈദ് എന്നൊക്കെ പറയുന്ന പേരുകള്‍ ഹിന്ദുക്കളുടേത് ആണെന്ന് മാത്രമല്ല ഹിന്ദു ജാതീയമായ അധികാര ശ്രേണിയുടെ മുകള്‍ തട്ടില്‍ ഉള്ളവര്‍ കൂടിയാണ്. അവര്‍ നടത്തുന്ന ഏത് ദളിത് പീഡനത്തിനും ഹിന്ദുത്വ പക്ഷക്കാരാണ് ഉത്തരം പറയേണ്ടത്. ലോകത്തിലെ കെങ്കേമന്‍ വാര്‍ത്ത ഏജന്‍സിയായ ബി.ബി.സി ഇങ്ങനെയൊരു ഫത്വ ഇറക്കിയാല്‍ അതിന് എതിര്‍ വാക്കില്ലല്ലോ! യു.പിയിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത 2 ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനും കൊലയ്ക്കും ഇരയായ സംഭവത്തില്‍ ആണ് ബി.ബി.സി ”ചത്തത് കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ” എന്ന ന്യായ പ്രകാരം പ്രതികളെ നിശ്ചയിച്ചത്. ഈ സിദ്ധാന്തം പൊളിഞ്ഞു പോകും എന്ന് കരുതിയാവാം ബി.ബി. സിക്കാരന്‍ ബോധപൂര്‍വ്വം അറസ്റ്റിലായവരുടെ പേര് വെളിപ്പെടുത്തിയില്ല. യു.പി.യില്‍ ദളിത് യുവതികളെ ബലാല്‍സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവം നമ്മുടെ മലയാള മാധ്യമങ്ങള്‍ ആഘോഷിച്ച് തിമര്‍ക്കേണ്ടതായിരുന്നു. എന്നാല്‍ പ്രതികളെല്ലാം മുസ്ലിം നാമധാരികളാണെന്ന വിവരം പുറത്തുവന്നതോടെ അവര്‍ ഈ വാര്‍ത്ത തന്നെ അപ്പടി മുക്കിക്കളഞ്ഞു. യുപി പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയാല്‍ പിന്നെ അവര്‍ക്കങ്ങനെയല്ലേ ചെയ്യാന്‍ പറ്റൂ.
ഇതൊന്നും ബി.ബി.സിക്കാരനു ബാധകമല്ല. അവന് ”ചത്തത് ദളിതനെങ്കില്‍ കൊന്നത് യോഗി തന്നെ” എന്നതാണ് പ്രമാണം. അതുകൊണ്ട് ഹിന്ദു ജാതീയമായ ശ്രേണിയില്‍ പീഡനമനുഭവിക്കുന്ന ദളിതന്റെ അവസ്ഥക്കുള്ള ഒരു ഉദാഹരണം മാത്രമാണീ കൊലകള്‍. മണിക്കൂറുകള്‍ക്കകം കുറ്റവാളികളെ പിടികൂടിയ യു.പി.പോലീസിനും ബി.ബി.സി ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. യുപി പോലീസില്‍ ദളിത് സമുദായത്തിന് വിശ്വാസം ഇല്ല എന്നുള്ളതാണ് ആ സര്‍ട്ടിഫിക്കറ്റ്. ബി. ബി.സിയുടെ ഈ ഹിന്ദുത്വ വിരുദ്ധ റിപ്പോര്‍ട്ട് ആദ്യ സംഭവമല്ല. ആള്‍ട്ട് ന്യൂസിലെ സുബൈര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹിന്ദു ദേവതകളെ അധിക്ഷേപിച്ചതിന്റെ പേരില്‍ കഴിഞ്ഞ ജൂണില്‍ ദല്‍ഹി പോലീസിന്റെ അറസ്റ്റിലായപ്പോള്‍ മോദി ഭരണത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്തു എന്ന കള്ള വാര്‍ത്തയാണ് ഈ ഏജന്‍സി നല്‍കിയത്. കൊറോണയുടെ ഒന്നാം തരംഗത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഭാരതത്തിലാണ് എന്ന കള്ള വാര്‍ത്ത നല്‍കിയതും ഈ ഏജന്‍സി തന്നെ. പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചുരമാന്തല്‍ അവസാനിക്കാത്ത ബിബിസിക്ക് ഭാരതത്തിന്റെ കുതിപ്പ് എങ്ങനെ സഹിക്കാന്‍ പറ്റും?