തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കുമാരി.ജെ.ജയലളിത ഗവര്‍ണര്‍ ചെന്ന റെഡ്ഢിയില്‍ നിന്ന് സര്‍വകലാശാല ചാന്‍സലര്‍ പദവി പിടിച്ചെടുത്തിരുന്നു. സ്റ്റാലിന്റെ സര്‍ക്കാര്‍ മാസങ്ങള്‍ക്കു മുമ്പ് ഗവര്‍ണറുടെ ചാന്‍സലര്‍ അധികാരത്തില്‍ കൈ കടത്തിയിരുന്നു. അത്തരം അതിമോഹങ്ങളൊന്നും കേരള മുഖ്യന്‍ വിജയന്‍ സഖാവിനില്ല. ചാന്‍സലറാകണം എന്ന ആഗ്രഹം തീരെയില്ല. അതുക്കും മീതെയാണ് സഖാവിന്റെ മോഹം. പ്രൊ വിസിക്കും വിസിക്കും ചാന്‍സലര്‍ക്കും സൂപ്പര്‍ ചാന്‍സലര്‍. അതായത് കെ. ചാന്‍സലര്‍ ആവാനാണ് പൂതി. സര്‍വ്വകലാശാലയായതു കൊണ്ട് അതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. പാര്‍ട്ടി പിടിച്ചെടുക്കും പോലെ പറ്റില്ല. ജനാധിപത്യത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ലെങ്കിലും സൂപ്പര്‍ ചാന്‍സലാറാവുന്ന ചിട്ടവട്ടം ജനാധിപത്യ രീതിയിലാവണം. അതിനു ആദ്യം വേണ്ടത് സര്‍വ്വകലാശാല നിയമപരിഷ്‌കരണ കമ്മീഷനെ നിശ്ചയിക്കലാണ്. അതിനും പറ്റിയ ആള് വേണം. ഒരു യൂണിവേഴ്‌സിറ്റി മുന്‍ വി.സിയെ കിട്ടി. എന്‍.കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിശ്ചയിച്ചു. ആഗ്രഹിച്ച പോലെ ഗവര്‍ണറുടെ ചാന്‍സലര്‍ അധികാരത്തിന്റെ പല്ല് പറിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാക്കി സമര്‍പ്പിച്ചു. മന്ത്രിസഭ അതു അപ്പടി അംഗീകരിച്ചു. തൃപ്പൂണിത്തുറയില്‍ സെഞ്ച്വറി എന്ന മോഹം പൊലിഞ്ഞെങ്കിലും തൊണ്ണൂറ്റൊമ്പത് എം.എല്‍.എമാരുടെ ബലത്തില്‍ നിയമസഭയില്‍ പാസ്സാക്കാം. അതു നിയമമായാല്‍ ഗവര്‍ണറുടെ ചാന്‍സലര്‍ പദവി വെറു കടലാസ്സില്‍ മാത്രം.
ഗവര്‍ണറുടെ അധികാരം കുറയുമ്പോള്‍ പ്രൊ വിസിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധികാരം ശക്തമാകും. സര്‍വ്വകലാശാലയുടെ അക്കാദമിക ഭരണകാര്യങ്ങളില്‍ മന്ത്രിക്ക് കൈ കടത്താം. വി.സി. നിയമനത്തില്‍ ഇപ്പോഴത്തെ മൂന്നംഗ കമ്മറ്റിയില്‍ രണ്ടാള്‍ക്കാരെ സര്‍ക്കാരിന് ഉള്‍പ്പെടുത്താം. അതോടെ വി.സി. ആരാവണമെന്ന് മുഖ്യന് തീരുമാനിക്കാം. ഗവര്‍ണര്‍ ഗോപി! ഗവര്‍ണറുടെ തലക്കുമീതെ ഒരു ട്രിബ്യൂണലിനെ പ്രതിഷ്ഠിക്കുന്നതോടെ തര്‍ക്കം തീര്‍ക്കാനും ഗവര്‍ണര്‍ വേണ്ട. മുഖ്യന് സര്‍വ്വകലാശാലകളില്‍ വിശിഷ്ട പദവിയാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതത്രെ! പ്രൊ വി.സിയായ മന്ത്രിയെ ഭരിക്കുന്നത് മുഖ്യന്‍. വൈസ് ചാന്‍സലറെ നിശ്ചയിക്കുന്നത് മുഖ്യന്‍. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ചത് മുഖ്യന്‍. സര്‍വ്വകലാശാലകളില്‍ വിശിഷ്ട പദവിയുള്ളയാള്‍ മുഖ്യന്‍. ഇതാണ് വിജയന്‍ സഖാവിന്റെ കെ-ചാന്‍സലര്‍ പദവിയുടെ ഗുട്ടന്‍സ്. തമിഴ്‌നാട് മുഖ്യന്‍ സ്റ്റാലിന് സ്വപ്‌നം കാണാനാവുമോ ഈ അധികാരം.?