രാമായണം മനുഷ്യകഥാനുഗാനം
ഡോ.കെ.എസ്.രാധാകൃഷ്ണന്‍
മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
പേജ്: 270 വില: 370
”മൂഢന്റെ കാഴ്ച സസൂക്ഷ്മമോ സുവ്യക്തമോ ആയിരിക്കില്ല. കാഴ്ച അവ്യക്തമാകുമ്പോള്‍ കാഴ്ചയുടെ അര്‍ത്ഥങ്ങളെയല്ല അനര്‍ത്ഥങ്ങളെയാകും മൂഢന്‍ മനസ്സിലാക്കുക. സ്വാഭാവികമായും അയാളുടെ വാക്കുകള്‍ സത്യത്തെ വെളിവാക്കാതെ അസത്യത്തെ പ്രകീര്‍ത്തിക്കും. അസത്യ പ്രകീര്‍ത്തനമാണ് കുത്തിത്തിരിപ്പുണ്ടാക്കുന്നത്. അത് സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. സ്വാഭാവികമായും ഇക്കൂട്ടര്‍ രാജ്യത്ത് നിലവിലുള്ള ധര്‍മ്മശാസ്ത്രങ്ങള്‍ക്ക് എതിരെ കുതര്‍ക്കങ്ങള്‍ ഉന്നയിക്കും. കുതര്‍ക്കികള്‍ അര്‍ത്ഥശൂന്യമായ വാക്കുകള്‍ ഉപയോഗിച്ച് ജല്പനം നടത്തും. ഇതിന്റെ ഫലം സമൂഹത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കും. രാജ്യത്ത് അസ്വസ്ഥതയും അനൈക്യവും ഉണ്ടാക്കുകയും ചെയ്യും”.
ഈ ഖണ്ഡിക വായിച്ചാല്‍ സമകാലിക രാഷ്ട്രീയ ചരിത്രത്തെ സംബന്ധിക്കുന്ന ഏതെങ്കിലും പുസ്തകത്തിലേതാണെന്നു സംശയം തോന്നാം. ഇത് രാമായണം മനുഷ്യകഥാനുഗാനം എന്ന ഡോക്ടര്‍ കെ.എസ്.രാധാകൃഷ്ണന്റെ പുതിയ പുസ്തകത്തിലെ വരികളാണ് (പേജ് 93). രാമായണ കാലത്തും ഇത്തരക്കാര്‍ ഉണ്ടായിരുന്നു എന്ന് സാരം. ലോകായതന്മാര്‍ അല്ലെങ്കില്‍ ചാര്‍വാകന്മാര്‍ എന്നാണ് അന്നവര്‍ അറിയപ്പെട്ടത്. ഇന്ന് ഇടതുപക്ഷക്കാര്‍ എന്ന വിശേഷണമാണ് അവരുടെ മേലങ്കി. ഈ ചാര്‍വാകന്‍മാരെ ഇല്ലാതാക്കാന്‍ അല്ല, രാമന്‍ വനവാസത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ എത്തിയ ഭരതനെ രാജനീതി ഉപദേശിക്കുമ്പോള്‍ പറഞ്ഞു കൊടുക്കുന്നത്. പകരം അവര്‍ക്ക് അര്‍ഹതപ്പെട്ട ആദരവ് നല്‍കാനാണ്. എന്നാല്‍ എക്കാലത്തും ഇവര്‍ ഭാരതത്തിന്റെ തനിമയെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ”വൈവിധ്യങ്ങളോട് സമഭാവന പുലര്‍ത്തുകയും വിയോജിപ്പുകളോട് സംവദിക്കുകയും ചെയ്യുക എന്നതാണ് സമത്വത്തിന്റെയും ജനാധിപത്യ ബോധത്തിന്റെയും ആണിക്കല്ല്. ഈ കാഴ്ചപ്പാടാണ് ജനാധിപത്യ ബോധത്തിന്റെയും സംസ്‌കാരത്തിന്റെയും ഊര്‍ജ്ജസ്രോതസ്സ്. അതുകൊണ്ട് അടിസ്ഥാനതത്വങ്ങളുടെ ആഖ്യാന ഗ്രന്ഥം എന്ന നിലയിലും രാമായണം പ്രസക്തമാണ് എന്ന് പറയാവുന്നതാണ്. ഇന്ത്യന്‍ സംസ്‌കാരം സഹിഷ്ണുതയ്ക്ക് പേരുകേട്ടതാണ് എന്ന് പ്രശംസിക്കപ്പെടാറുണ്ട്. ആ പ്രശംസയ്ക്ക് നമ്മെ അര്‍ഹമാക്കിയതും രാമായണം തന്നെയാണ്”.
ഈശ്വരന്റെ മനുഷ്യാവതാരം ആയല്ല, മനുഷ്യന്റെ ഈശ്വരാരോഹണ ചരിത്രമായാണ് രാമായണം വായിക്കപ്പെടേണ്ടത് എന്നാണ് ഗ്രന്ഥകാരന്റെ നിഗമനം. ദുഃഖവും ദുരന്തവും നിറഞ്ഞതാണ് മനുഷ്യജീവിതം. അത്തരമൊരു മനുഷ്യജീവിതം ആണ് രാമന്‍ അനുഭവിച്ചത്. യാദൃച്ഛികതകള്‍ ഒന്നൊന്നായി ആ ജീവിതത്തിലേക്ക് കടന്നുവന്നു. വിദ്യാഭ്യാസം കഴിഞ്ഞ ഉടനെയുള്ള വിശ്വാമിത്രന്റെ വരവ്, യാഗരക്ഷ, താടകാവധം, സീതാപരിഗ്രഹം, വിച്ഛിന്നാഭിഷേകം, വനവാസം, സീതാപഹരണം സുഗ്രീവസഖ്യം, ലങ്കാപ്രവേശം, രാമ – രാവണ യുദ്ധം തുടങ്ങിയവയൊക്കെ രാമന്റെ മുമ്പില്‍ വന്നു പെട്ടവയാണ്. എല്ലാം രാമന്റെ ജീവിതത്തില്‍ സംഘര്‍ഷവും ദുരിതവും ദുരന്തവും സമ്മാനിച്ചു. വനവാസകാലത്ത് ഒരിടത്ത് ഒതുങ്ങി കഴിഞ്ഞ് താപസജീവിതം നയിച്ചാല്‍ പോരേ രാക്ഷസന്മാരുമായി ഏറ്റുമുട്ടണോ എന്ന സീതയുടെ ചോദ്യത്തിന് സന്യാസിമാരെ രക്ഷിക്കേണ്ടത് തന്റെ കടമയാണ് എന്നാണ് രാമന്‍ മറുപടി പറഞ്ഞത്.
രാമായണം രാമന്റെ മാത്രം കഥയല്ല. സീതയുടെയും ദശരഥന്റെയും കൈകേയിയുടെയും ലക്ഷ്മണന്റെയും എല്ലാം കഥയാണ്. അതേപോലെ അയോധ്യയുടെയും ലങ്കയുടെയും കിഷ്‌കിന്ധയുടെയും എല്ലാം കഥയാണ്. ഇതില്‍ സാമൂഹ്യനീതി ഉണ്ട്, രാജനീതി ഉണ്ട്, ജനസമൂഹത്തിന്റെ ജീവിത വിശേഷങ്ങള്‍ ഉണ്ട്. ദശരഥന്‍ ഒരിക്കലും രാജ്യംവിട്ടു കാട്ടില്‍ പോകാന്‍ രാമനോട് പറഞ്ഞിട്ടില്ല. രാജ്യസഭയും ആവശ്യപ്പെട്ടിട്ടില്ല. രാജാവിനുവേണ്ടി രാജ പത്‌നിയാണ് ആവശ്യപ്പെട്ടത്. രാജനീതിപ്രകാരം അത് അനുസരിക്കാന്‍ രാമന് ബാധ്യതയില്ലെങ്കിലും അദ്ദേഹം തയ്യാറാവുകയായിരുന്നു. ഇത്തരം നിരവധി പ്രതിസന്ധികളെ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.
രാമന്റെ ഈശ്വരത്വം ഘോഷിക്കുക എന്ന ദൗത്യം ഗ്രന്ഥകാരനില്ല. രാമനിലെ മനുഷ്യനെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ബാലി വധം, ശംബൂക വധം, സീതാപരിത്യാഗം എന്നിവ രാമന്റെ കളങ്കങ്ങളായി അദ്ദേഹം വിലയിരുത്തുന്നു. ഇതിന് കാരണമായി പറയുന്നത് നിരപരാധിയാണെന്നു ബോധ്യപ്പെട്ടിട്ടും നാട്ടുകാര്‍ കുറ്റം പറയുന്നത് കാരണം സീതയെ യശോഗ്ലാനി ഭയന്നു വനത്തില്‍ ഉപേക്ഷിക്കാന്‍ തയ്യാറായി എന്നാണ്. സീതാപരിത്യാഗം രാമന് ഉണ്ടാക്കിയത് യശസ്സല്ല യശോഗ്ലാനിയാണ് എന്നാണ് ഗ്രന്ഥകാരന്റെ പക്ഷം.
മാനുഷിക ജീവിതത്തിലെ കഠിനമായ യത്‌നങ്ങളിലൂടെ ഈശ്വരത്വത്തിലേക്ക് എത്തുകയാണ് രാമന്‍ ചെയ്യുന്നത് എന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. അതിനാല്‍ രാമായണം ഈശ്വരന്റെ കഥയല്ല എന്നും മനുഷ്യന്‍ ഈശ്വരനാകുന്ന കഥയാണെന്നും അതിനാല്‍ തന്നെ രാമായണം മനുഷ്യ കഥാനുഗാനമാണ് എന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.