Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം നേർപക്ഷം

ഭീഷണിക്കുമുന്നില്‍ തലകുനിച്ച്

ജി.കെ.സുരേഷ് ബാബു

Print Edition: 12 August 2022

അധികാരത്തിലേറിയപ്പോഴും തൊട്ടുമുന്‍പും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പബ്ലിക്ക് റിലേഷന്‍സ് ഏജന്‍സിയും പ്രതിച്ഛായാ നിര്‍മ്മാതാക്കളും ഒക്കെച്ചേര്‍ന്ന് കൊണ്ടുവരാന്‍ ശ്രമിച്ചത് ഒരു പുതിയ പ്രതിച്ഛായയായിരുന്നു. കേരളം കണ്ട ഏറ്റവും സത്യസന്ധനായ, ആരെയും ഭയമില്ലാത്ത, മതനിരപേക്ഷനായ മുഖ്യമന്ത്രി എന്ന ഒരു പ്രതിബിംബം സൃഷ്ടിക്കാനായിരുന്നു ശ്രമം. പിണറായി വിജയനാകട്ടെ, അവസരം ശരിക്കും ഉപയോഗപ്പെടുത്തി. തനിക്ക് ആരെയും ഭയമില്ലെന്നും ഇന്ദ്രനും ചന്ദ്രനും വന്നാല്‍ പോലും ഭയക്കില്ലെന്നും ഒരിടത്ത് പ്രസംഗിച്ചു. മംഗലാപുരത്ത് പോയപ്പോള്‍ നടത്തിയ കുപ്രസിദ്ധമായ പ്രസംഗത്തില്‍ നിന്നാണ് ഊരിപ്പിടിച്ച വാളിന്റെയും കത്തിയുടെയും ഒക്കെ കഥ അദ്ദേഹം പൊടിപ്പും തൊങ്ങലും വെച്ച് വിവരിച്ചത്. ഊരിപ്പിടിച്ച വാളുകാരെ നേരിടാന്‍ താന്‍ നടത്തിയ പ്രത്യേക ‘ഏക്ഷനെ’ കുറിച്ചും അദ്ദേഹം വിവരിച്ചിരുന്നു. ചക്കിക്കൊത്ത ചങ്കരന്‍ എന്നപോലെ പിണറായിയുടെ ഗുണ്ടായിസത്തെ അതേ മാതൃകയില്‍ തന്നെ നേരിടുന്ന കെ.സുധാകരന്‍, പിണറായി പറഞ്ഞതൊക്കെ കളവാണെന്ന് കോളേജ് രേഖകള്‍ കൊണ്ടുവന്ന് സമര്‍ത്ഥിച്ചു. പോരാട്ടം കനത്തപ്പോള്‍ പിണറായി പിന്‍വാങ്ങുകയും ചെയ്തു. ഒന്നാം മന്ത്രിസഭയുടെ ആദ്യകാലത്താണ് അദ്ദേഹം അവതാരങ്ങളെ കുറിച്ച് പറഞ്ഞത്. തന്റെ പേരു പറഞ്ഞ് അവതാരങ്ങളൊന്നും ഇറങ്ങണ്ട എന്നുപറഞ്ഞെങ്കിലും പിന്നീട് അവതാരങ്ങളുടെ ചാകരയാണ് കേരളം കണ്ടത്. മുട്ടില്‍ മരംമുറിക്കേസിലും മോന്‍സണ്‍ മാവുങ്കല്‍ കേസിലും ഒക്കെ അവതാരങ്ങള്‍ രാവും പകലും നിറഞ്ഞാടി. അവതാരങ്ങള്‍ കൈപ്പറ്റിയ പണത്തിന്റെ കണക്ക് കേരളത്തിലെ സത്യസന്ധരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാം. സരിതാ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഉളുപ്പ് വേണമെന്ന് പിണറായി പ്രസംഗിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ താഴെത്തട്ടിലെ രണ്ട് ജീവനക്കാര്‍ മാത്രമേ കേസില്‍ പോലും ഉള്‍പ്പെട്ടുള്ളൂ. പക്ഷേ, ചക്കക്കൂട്ടാന്‍ കണ്ടാല്‍ ഗ്രഹണി ബാധിച്ചവര്‍ പാഞ്ഞടുക്കുന്നതുപോലെ ഒരുവിധം കോണ്‍ഗ്രസ് നേതാക്കളൊക്കെ പെണ്ണുകേസുകളില്‍ അകപ്പെട്ടു. അന്ന് അതിന്റെ പേരില്‍ വോട്ടു പിടിക്കുകയും സ്ത്രീസുരക്ഷയ്ക്കു വേണ്ടി ഏതറ്റം വരെ പോകുമെന്നും കേരളത്തിലെ ജനങ്ങളോട് പാറശ്ശാല മുതല്‍ കാസര്‍കോട് വരെ പ്രസംഗിക്കുകയും ചെയ്ത ആളാണ് പിണറായി വിജയന്‍.

ഉമ്മന്‍ചാണ്ടി മാത്രമല്ല, ഒരു കോണ്‍ഗ്രസ് നേതാവും ചെയ്യാത്തതാണ് പിണറായിയുടെ നേതൃത്വത്തില്‍ നടന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണ്ണക്കടത്തിലും ലൈംഗിക അപവാദക്കേസിലും പെട്ടപ്പോള്‍ കേരളത്തില്‍ അത് ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇന്നുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഇങ്ങനെയൊരു പ്രശ്‌നത്തില്‍ പെട്ടിട്ടില്ല. മതിയായ യോഗ്യതയില്ലാത്ത സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളത്തില്‍ നിയമിച്ചു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളനിരക്കായിരുന്നു ഇത്. വര്‍ഗ്ഗീയതയോടും വര്‍ഗ്ഗീയസംഘടനകളോടും സന്ധിയില്ലാ സമരം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറ്റൊരു പ്രസ്താവന. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാരുടെ തിരുകേശ വിവാദം കത്തിനിന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘വെറും ബോഡിവേസ്റ്റല്ലേ?’ എന്നായിരുന്നു പിണറായിയുടെ പ്രതികരണം. രണ്ടാമതും അധികാരം പിടിക്കാനുള്ള തത്രപ്പാടില്‍ പിണറായി വിജയന്‍ ഈ പ്രസ്താവനകളൊക്കെ മറന്നു. തിരുകേശം ബോ ഡിവേസ്റ്റാണെന്നു പറഞ്ഞ പിണറായി പിന്നീട് കാന്തപുരത്തിന്റെ ഉറ്റ സുഹൃത്തായി മാറിയെന്നു മാത്രമല്ല, സാമൂതിരിക്കോവിലകത്തുകാരുടേതെന്ന് പറയപ്പെടുന്ന സ്ഥലത്ത് എല്ലാ ചട്ടങ്ങളും ലംഘിച്ച് അവരെ നോക്കുകുത്തിയാക്കി നോളജ് സിറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചരടു വലിച്ചതായി ആരോപണം വരികയും ചെയ്തു.

ഇന്ദ്രനെയും ചന്ദ്രനെയും ഭയ മില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ ഇസ്ലാമിക ഭീകരതയ്ക്ക് പൂര്‍ണ്ണമായും കീഴടങ്ങിയിരിക്കുന്നു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനമാണ് ആദ്യം ഏഴുനിലയ്ക്ക് പൊട്ടിയത്. ഒരു മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനം ഒരു ഉളുപ്പുമില്ലാതെ പിന്‍വലിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിരിക്കും. സമസ്തയടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ അതിശക്തമായി രംഗത്തുവന്നപ്പോള്‍ ഇക്കാര്യത്തില്‍ പിണറായി വിജയന്‍ നിലപാട് പിന്‍വലിച്ച് മാപ്പിരന്ന് പായുകയായിരുന്നു. മുസ്ലീംലീഗ് ആദ്യം ഈ ആവശ്യം ഉയര്‍ത്തിയെങ്കിലും അതിനെ ഗൗനിക്കാതിരുന്ന മുഖ്യമന്ത്രി, സമസ്തയും ജഫ്രി തങ്ങളും സലഫിയും സുന്നിയും ഷിയായും എല്ലാവരും കൂടി ഒന്നിച്ച് രംഗത്തെത്തിയപ്പോള്‍ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം രായ്ക്ക്‌രാമാനം പിന്‍വലിച്ചു. വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തിലെത്തുന്ന നേതാക്കളുടെ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം നിയമനം കിട്ടിയിരുന്ന സാഹചര്യത്തില്‍ നിന്ന് മാറ്റം വരുത്താനാണ് നിയമനം പി.എസ്.സിക്ക് വിട്ടത്. പി.എസ്.സിക്ക് വിട്ടാലും വഖഫ് ബോര്‍ഡില്‍ മുസ്ലീങ്ങളെ മാത്രമേ നിയമിക്കാന്‍ കഴിയൂ. പിന്നെ എന്തിനാണ് ഈ തീരുമാനം എടുത്തതും പിന്‍വലിച്ചതും? പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിയുന്ന ഒരു ന്യായമായ ഉത്തരം കൊടുക്കാന്‍ പിണറായിക്ക് കഴിയുമോ? ക്ഷേത്രഭരണം ഭക്തരെ ഏല്‍പ്പിക്കണമെന്നും രാഷ്ട്രീയക്കാര്‍ മാറിനില്‍ക്കണമെന്നുമുള്ള ആവശ്യം ഹിന്ദു സംഘടനകള്‍ കാലാകാലങ്ങളായി ഉയര്‍ത്തുന്നതാണ്. പക്ഷേ, ഇക്കാര്യത്തില്‍ ഒരു ഏകീകൃത ദേവസ്വംബോര്‍ഡ് കൊണ്ടുവരാനും നിലപാട് സ്വീകരിക്കാനും പിണറായി വിജയന് കഴിയുമോ?

കഴിഞ്ഞില്ല, ശ്രീറാം വെങ്കിട്ടരാമന്റെ പ്രശ്‌നവും ഇസ്ലാമിക ഭീകരതയ്ക്കു മുന്നില്‍ പിണറായി നട്ടെല്ലു വളച്ച് സമസ്താപരാധം പറഞ്ഞ് കീഴടങ്ങിയതിന്റെ സൂചനയാണ്. കെ.എം.ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ സൗമ്യതയുടെ പ്രതീകമായിരുന്നു. ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാവര്‍ക്കും ബഷീറിനെ കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ. ബഷീറുമായി അത്യാവശ്യം നല്ല സൗഹൃദം ഉണ്ടായിരുന്ന ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ അകാല നിര്യാണം തീര്‍ച്ചയായും ഏറെ ദുഃഖമുണ്ടാക്കുന്നതാണ്. ശ്രീറാം വെങ്കിട്ടരാമന്‍ പരിചയക്കാരനല്ല. പക്ഷേ, ഐ.എ.എസ്സിന് രണ്ടാംറാങ്ക് കിട്ടിയ സമര്‍ത്ഥനും നീതിമാനുമായ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഭാവിയുടെ വാഗ്ദാനമായിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ ഏതായാലും മനഃപൂര്‍വ്വം കെ.എം.ബഷീറിനെ വണ്ടിയിടിച്ചു കൊല്ലുമെന്ന് കരുതാനാകില്ല. ഏതായാലും അത് കേസാണ്. ആ കേസ് കേസിന്റെ വഴിക്ക് നടക്കട്ടെ. ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷേ, ഈ കേസില്‍ ഇസ്ലാമിക ഭീകരസംഘടനകള്‍ നടത്തിയ ഇടപെടലും അവരുടെ സമ്മര്‍ദ്ദതന്ത്രത്തിനു മുന്നില്‍ പിണറായിയുടെ കീഴടങ്ങലും കേരളത്തിലെ പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം ഏറെ ശ്രദ്ധേയമാണ്. എല്ലാ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും സീനിയര്‍ ടൈം സ്‌കെയിലിലേക്ക് മാറുമ്പോള്‍ കളക്ടര്‍ തസ്തിക നല്‍കണം. കേസില്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് പുരോഗമിക്കുമ്പോള്‍ തന്നെയാണ് തന്റെ ബാച്ചിലെ മറ്റുള്ളവരോടൊപ്പം ശ്രീറാമും കളക്ടര്‍ തസ്തികയ്ക്ക് അര്‍ഹനാവുന്നത്. ആലപ്പുഴയിലാണ് മന്ത്രിസഭായോഗം അദ്ദേഹത്തെ നിയമിച്ചത്. ഒരു സഹപ്രവര്‍ത്തകനെന്ന നിലയില്‍ പത്രപ്രവര്‍ത്തര്‍ പ്രതിഷേധിച്ചു. അത് സ്വാഭാവികം. പക്ഷേ, ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ എല്ലാ ഇസ്ലാമിക സംഘടനകളും പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ സമരത്തിനിറങ്ങി. എല്ലാ ചട്ടവും മാനദണ്ഡവും കാറ്റില്‍പ്പറത്തി മന്ത്രിസഭ പോലും അറിയാതെ മൂന്നാം ദിവസം ശ്രീറാമിനെ സ്ഥലംമാറ്റി.

ഇവിടെയാണ് ഇസ്ലാമിക ഭീകരതയ്ക്കു മുന്നില്‍ പിണറായി വിജയന്‍ മുട്ടിടിച്ച് മാപ്പിരക്കുന്നത് കണ്ടത്. ഇരട്ടച്ചങ്ക് പോയിട്ട് നട്ടെല്ലിന് അല്പം ബലവും ആണത്തവും ഉണ്ടായിരുന്നെങ്കില്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണമായിരുന്നു. മതഭീകരവാദികള്‍ക്കു മുന്നില്‍ മുഖ്യമന്ത്രിയും ഭരണകൂടവും മുട്ടുമടക്കാന്‍ പാടില്ലായിരുന്നു. ഇസ്ലാമിക ഭീകരസംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ഈ തരത്തില്‍ കളക്ടര്‍മാരെയും എസ്.പിമാരെയും ഐ.ജിമാരെയും ഒക്കെ മാറ്റാന്‍ തയ്യാറാകുമോ? മാറാട് അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിലും പൂന്തുറ കമ്മീഷന്‍ റിപ്പോര്‍ട്ടിലും കുറ്റവാളികളെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു? ശ്രീറാം വെങ്കിട്ടരാമനെ വെള്ളപൂശാനോ അദ്ദേഹം നിരപരാധിയാണെന്ന് പറയാനോ ഒന്നുമല്ല ഇക്കാര്യം പറയുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. നിയമാനുസൃതമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിയമനത്തില്‍ ഇസ്ലാമിക സംഘടനകള്‍ക്ക് എന്തുകാര്യം? കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചത് കെ.എം.ബഷീര്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്. അല്ലാതെ കെ.യു. ഡബ്യു.ജെയിലെ ഇസ്ലാംമത വിശ്വാസികള്‍ മാത്രമല്ല പ്രതിഷേധിക്കാന്‍ എത്തിയത്. ശ്രീറാം വെങ്കിട്ടരാമന്റെ പിന്നില്‍ വോട്ടുബാങ്കും സമുദായവും മതവും ഇല്ലാത്തതുകൊണ്ടല്ലേ ഇസ്ലാമിക ഭീകരര്‍ പറഞ്ഞപ്പോള്‍ പിണറായിക്ക് മുട്ടിടിച്ചത്?

എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞ, ഇന്ദ്രനെയും ചന്ദ്രനെയും ഭയമില്ലെന്നു പറഞ്ഞ പിണറായിക്ക് തൊപ്പിക്കാരെയും താടിക്കാരെയും മാത്രമാണോ ഭയം? അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള തത്രപ്പാടില്‍ ഇരട്ടച്ചങ്കന്‍ ഓട്ടച്ചങ്കനായെന്നു മാത്രമല്ല, പി.ആര്‍.ഏജന്‍സികള്‍ സൃഷ്ടിച്ച പ്രതിച്ഛായയുടെ കുപ്പായം പൊഴിഞ്ഞുവീണിരിക്കുന്നു. വെറും പുച്ഛമല്ല, പരമ പുച്ഛമാണ് ഇന്ന് സത്യസന്ധമായി ചിന്തിക്കുന്നവര്‍ക്ക് പിണറായിയോട് തോന്നുന്ന വികാരം. ഉളുപ്പില്ലേ എന്ന അദ്ദേഹത്തിന്റെ ചോദ്യം ഇന്ന് ബൂമറാങ് പോലെ അദ്ദേഹത്തെ തേടിയെത്തുകയാണ്.

ShareTweetSendShare

Related Posts

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടി

വേടനും ബിന്ദുവും പിണറായിയുടെ ഇരട്ടത്താപ്പും

പാകിസ്ഥാനുവേണ്ടി പത്തി ഉയര്‍ത്തുന്നവര്‍

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

ഹൃദയഭേദകം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies