വാല്മീകിരാമായണത്തിലെ ചില പ്രത്യേകസംഭവങ്ങളെ എടുത്തുകാട്ടുന്നത് ചിലപ്പോള്‍ രസാവഹമായിത്തോന്നാം. അപ്രകാരം പലപല അറിവുകളും നമുക്ക് ലഭ്യമാകുന്നുമുണ്ട്.
ദിലീപനെന്ന ഭാരതചക്രവര്‍ത്തിയാല്‍ സ്ഥാപിക്കപ്പെട്ട രാജവംശമാണ് രഘുവംശം. അതിലെ ഒരു രാജാവായിരുന്നു ദശരഥന്‍. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് നേമി എന്നായിരുന്നു. നേമിയെന്നാല്‍ രഥചക്രമെന്നും അര്‍ത്ഥമുണ്ട്. പത്തുരഥങ്ങളെ ഒരേനേരം നയിക്കാന്‍ കഴിവുള്ളവനായിരുന്നതുകൊണ്ട് ദശരഥന്‍ എന്നു വിളിക്കപ്പെട്ടു. ഇതേപോലെ ജനകന്‍ എന്നുള്ള പേര് വംശപ്പേരാണ്. സീതയുടെ അച്ഛന്‍ ജനകമഹാരാജാവ് എന്നൊക്കെ പറയുമ്പോള്‍ ജനകന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരെന്നു വായനക്കാര്‍ ധരിച്ചുപോകും. അല്ല, അദ്ദേഹത്തിന്റെ പേര് സീരദ്ധ്വജന്‍ എന്നായിരുന്നു. അദ്ദേഹത്തിന്റെ മകളും അയോനിജയുമായ സീത രാമന്റെ പത്‌നിയാകുകയും രണ്ടാമത്തെ പുത്രി ഊര്‍മ്മിള ലക്ഷ്മണന്റെ പത്‌നിയാകുകയും ചെയ്തു. അദ്ദേഹത്തിന്റെ അനുജനായ കുശദ്ധ്വജന്റെ പെണ്‍മക്കളായ മാണ്ഡവിയെ ഭരതനും ശ്രുതകീര്‍ത്തിയെ ശത്രുഘ്‌നനും വിവാഹം ചെയ്തു.
മിഥിലാധിപനായിരുന്ന ദേവരാതന് മഹേശ്വരനായ ശിവനില്‍നിന്നു കിട്ടിയതാണ് ത്രയംബകം എന്ന വില്ല്. ആ വില്ലുകുലച്ചാണ് രാമന്‍ സീതയെ വരിച്ചത്.
വിശ്വാമിത്രമഹര്‍ഷിയോടൊപ്പം രാക്ഷസവധത്തിനായി രാജധാനിയില്‍നിന്നു തിരിക്കുന്ന അവസരത്തില്‍ രാമന് 15-16 വയസ്സായിരുന്നു. തിരിച്ചുവരുന്ന വഴി മിഥിലയില്‍വെച്ച് ദശരഥപുത്രന്മാരുടെ വിവാഹം നടന്നു. അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ വയസ്സ് 17. പത്മപുരാണത്തില്‍ അപ്പോള്‍ വയസ്സ് 18. ക്ഷത്രിയാചാരമനുസരിച്ച് പത്താമത്തെയോ പതിനൊന്നാമത്തെയോ വയസ്സില്‍ ഉപനയനം കഴിഞ്ഞ് 17 വര്‍ഷം കഴിഞ്ഞിരിക്കുന്നുവെന്ന് കൗസല്യ പറയുന്നതുകൊണ്ട് 10+17 എന്ന കണക്കില്‍ വനയാത്രാവസരത്തില്‍ ശ്രീരാമന് 27-28 വയസ്സ് കഴിഞ്ഞിരിക്കാം. ദണ്ഡകാരണ്യത്തില്‍വെച്ച്, സീതയെ അപഹരിക്കാന്‍ പ്രച്ഛന്ന വേഷത്തില്‍ വന്ന രാവണനോട് സീത പറയുന്നു, ”ദശരഥന്റെ കൊട്ടാരത്തില്‍ എല്ലാ സുഖഭോഗൈശ്വര്യങ്ങളും അനുഭവിച്ചുകൊണ്ട് ഞാന്‍ 12 വര്‍ഷക്കാലം കഴിച്ചുകൂട്ടി. 13-ാം വര്‍ഷം അഭിഷേകവിഘ്‌നവശാല്‍ കാട്ടിലേക്കു പോന്നു. എന്റെ ഭര്‍ത്താവ് രാമന് അന്ന് ഇരുപത്തഞ്ചു വയസ്സ്. എന്റെ ജനനശേഷം 18 വര്‍ഷങ്ങള്‍ എനിക്കു കഴിഞ്ഞിരുന്നു.” അപ്പോള്‍ സീതാപഹരണ സമയത്ത് രാമന് 37 വയസ്സും സീതയ്ക്ക് 30 വയസ്സും കഴിഞ്ഞിരുന്നു. (ആധുനിക സമ്പ്രദായത്തില്‍ രാമന്റെ ജനനം ബി.സി. 5114 ജനുവരി 10ന് ഉച്ചക്ക് 12 മണിക്ക്).
കൗസല്യാ സുപ്രജാ രാമ
കേരളജനതയ്ക്ക് സുപരിചിതമായ ഒരു കീര്‍ത്തന പല്ലവിയാണ് താഴെ കൊടുക്കുന്നത്. രാമായണത്തിലെ 23-ാം അദ്ധ്യായത്തിലെ രണ്ടാമത്തെ ശ്ലോകമാണിത്.
ഗംഗയും സരയുവും കൂടിച്ചേരുന്നിടത്ത് വിശ്വാമിത്രമഹര്‍ഷിയോടൊപ്പം രാമലക്ഷ്മണന്മാര്‍ വനയാത്രയുടെ ആദ്യ രാത്രിയില്‍ കരിയിലകളും ദര്‍ഭപ്പുല്ലുകളും വിരിച്ച് ഉറങ്ങി. പിറ്റേന്നു രാവിലെ കുട്ടികളായ രാമലക്ഷ്ണന്മാരെ വിശ്വാമിത്ര മഹര്‍ഷി ഉണര്‍ത്തുന്ന കീര്‍ത്തനസമാനമായ വാക്കുകളാണിത് –
‘കൗസല്യാ സുപ്രജാ രാമ
പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതെ
ഉത്തിഷ്ഠ നരശാര്‍ദ്ദൂല
കര്‍ത്തവ്യം ദൈവമാഹ്നികം.’
സാരം: കൗസല്യയുടെ സുപ്രജയായ രാമാ, പ്രഭാതസന്ധ്യയായിരിക്കുന്നു. ഉണരൂ നരശാര്‍ദ്ദൂല! പ്രഭാതകാര്യങ്ങള്‍ ചെയ്തിട്ട് ഈശ്വരവന്ദനം ചെയ്യുക.
അവര്‍ രണ്ടുപേരും ഉണര്‍ന്ന് ജലതര്‍പ്പണം ചെയ്തു കുളിച്ച് ഗായത്രീമന്ത്രം ജപിച്ച് സന്ധ്യാവന്ദനവും പഞ്ചയജ്ഞങ്ങളില്‍ ബ്രഹ്‌മയജ്ഞവും കഴിച്ച് വിശ്വാമിത്രന്റെ മുന്നില്‍ തുടര്‍ന്നുള്ള യാത്രക്കുവേണ്ടി തയ്യാറായി നിന്നു.
അംഗരാജ്യത്തിന്റെ കഥ
വിശ്വാമിത്രനോടൊപ്പം യാത്രചെയ്ത് ശ്രീരാമാദികള്‍ ആദ്യമായി സരയൂ നദിയുടെ സമീപമുള്ള അംഗരാജ്യത്തെത്തുന്നു. ഗംഗയും സരയുവും കൂടിച്ചേരുന്ന ആ ത്രിവേണി അതിപുരാതനകാലം മുതല്‍ അനേകം ഋഷിമാരുടെ ആവാസകേന്ദ്രമായിരുന്നുവെന്നും ആ സ്ഥലത്തിന് ചില പ്രത്യേകതകളുണ്ടെന്നും വിശ്വാമിത്രന്‍ പറഞ്ഞതുകേട്ട രാമലക്ഷ്മണന്മാര്‍ ആ കഥ കേള്‍ക്കാനായി ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോള്‍ വിശ്വാമിത്രമഹര്‍ഷി ചിരിച്ചുകൊണ്ട് ആ കഥ പറഞ്ഞുകേള്‍പ്പിച്ചു:- കന്ദര്‍പ്പനെന്നു പേരുള്ള പ്രണയദേവതയുണ്ടായിരുന്നു. അദ്ദേഹത്തിനെ കാമന്‍ എന്നും വിളിച്ചിരുന്നു. അദ്ദേഹത്തിന് ആദികാലങ്ങളില്‍ ശരീരമുണ്ടായിരുന്നു. കാമന് ശരീരമുണ്ടായിരുന്ന കാലത്ത്, ഒരിക്കല്‍ അദ്ദേഹം, ശിവനെപ്രതി തപസ്സനുഷ്ഠിച്ചുകൊണ്ടിരുന്ന പാര്‍വതീദേവിയില്‍ ശിവന് താല്പര്യമുണ്ടാകാന്‍, തന്റെ പഞ്ചസായകങ്ങളെ ശിവന്റെ നേര്‍ക്കയച്ചു. ഈ പ്രദേശത്ത് വളരെ ഗാഢമായ തപസ്സിലേര്‍പ്പെട്ടിരുന്ന ശിവന്റെ നേര്‍ക്കാണ് കാമന്‍ തന്റെ കാമോദ്ദീപകങ്ങളായ പൂവമ്പുകളയച്ചത്. തപോഭംഗംവരുത്തി കാമപീഡയുളവാക്കാന്‍ യത്‌നിച്ച കാമദേവന്റെ നേര്‍ക്ക് കുപിതനായ പരമേശ്വരന്‍ തന്റെ മൂന്നാമത്തെ കണ്ണുതുറന്നു നോക്കുകയും അദ്ദേഹത്തിന്റെ അംഗങ്ങളെല്ലാം ഓരോന്നായി കൊഴിഞ്ഞു താഴെവീഴുകയും ചെയ്തു. അതോടെ കാമന്‍ ശരീരമില്ലാത്തവന്‍, അനംഗനായി മാറി. അംഗങ്ങളെല്ലാം വീണ ആ സ്ഥലം അംഗരാജ്യം എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. (ബാലകാണ്ഡം, അദ്ധ്യായം 23).
വംശവൃദ്ധിയും സഗരജനനവും
അവ്യക്തമായ പ്രകൃതിയില്‍നിന്ന് ആദ്യം ബ്രഹ്‌മാവ് ഭൂജാതനായി. അനശ്വരനായ അദ്ദേഹം പ്രപഞ്ചസൃഷ്ടി ഏറ്റെടുത്തു. അദ്ദേഹത്തിന് രണ്ടു പരാര്‍ദ്ധം (31,10,40, 00,00,00,000 മനുഷ്യവര്‍ഷം) ആയുസ്സുണ്ടായിരുന്നു. അദ്ദേഹത്തിന് ഋഷിയായ മരീചി പുത്രനായിപ്പിറന്നു. മരീചിയുടെ പുത്രനായി കാശ്യപമഹര്‍ഷിയും കാശ്യപന് പുത്രനായി വിവസ്വാന്‍ എന്ന സൂര്യദേവനും പിറന്നു. വിവസ്വാനു പുത്രനായി മനു പിറന്നു. മനു പ്രജാപതിയായിരുന്നു. മനുവിന് ഇക്ഷ്വാകു പുത്രനായിപ്പിറന്നു. ഇക്ഷ്വാകു അയോദ്ധ്യയിലെ ആദ്യ രാജാവായി. ഇക്ഷ്വാകുവിന്റെ പുത്രനായി കുക്ഷിയും കുക്ഷിയുടെ പുത്രനായി വിജ്ഞാനിയായ വികുക്ഷിയുമുണ്ടായി. വികുക്ഷിക്കു പുത്രനായി ബാണനും ബാണന് അനാരണ്യനും പുത്രരായി. അനാരണ്യനില്‍നിന്നു പൃഥുവും പൃഥുവില്‍നിന്നു ത്രിശങ്കുവും ത്രിശങ്കുവില്‍നിന്ന് ഭാസുമാരനും ഭാസുമാരനില്‍നിന്ന് യുവനാശ്വനും അദ്ദേഹത്തില്‍നിന്ന് മാന്ധാതാവും ജനിച്ചു. മാന്ധാതാവിനു പുത്രനായി സുശാന്തിയും സുശാന്തിക്കു ധ്രുവശാന്തിയും പ്രസേനജിത്തും മക്കളായി പിറന്നു. ധ്രുവശാന്തിയുടെ പുത്രന്‍ ജ്ഞാനിയായ ഭരതനും അദ്ദേഹത്തിനു പുത്രനായി അസിതനും ജനിച്ചു.
അസിതന്റെ പുത്രര്‍, ഹൈഹയന്മാരും താലജംഘന്മാരും ശശബിന്ദുക്കളും എന്ന മൂന്നു വംശജരായി മാറി. അവര്‍ പിതാവിനു ശത്രുക്കളായി മാറിയിട്ട് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി സിംഹാസനം കൈക്കലാക്കി. തന്റെ രണ്ടു ഭാര്യമാരും ചില സൈനികരുമായി ഹിമാലയത്തിലേക്കു തിരിച്ച അസിതന്‍ അവിടെവെച്ചു മരിച്ചു. രണ്ടു ഭാര്യമാരും പരസ്പരം ശത്രുക്കളായി മാറി. ഒരുത്തി അന്യയുടെ ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലുവാന്‍ ആഹാരത്തില്‍ വിഷം കലര്‍ത്തിക്കൊടുത്തു.
ഒരിക്കല്‍ ഭൃഗുമഹര്‍ഷിയുടെ പിന്‍ഗാമിയായ ച്യവനന്‍ ഹിമാലയത്തിലെത്തി. രണ്ടു ഭാര്യമാരില്‍ വിഷം കഴിച്ചവളായ ഭാര്യ കാളിന്ദിയെന്ന സുന്ദരി തനിക്ക് ഒരു ഉത്തമനായ പുത്രനുണ്ടാകുവാനുള്ള അനുഗ്രഹത്തിനായി ച്യവനനെ സമീപിച്ചു. നിനക്ക് മഹാവീര്യനും മഹാതേജസ്വിയുമായ ഒരു പുത്രന്‍ ജനിക്കുമെന്നും ഉദരത്തില്‍ക്കിടക്കുന്ന വിഷത്തോടുകൂടി അവന്‍ പിറക്കുമെന്നും ച്യവനമഹര്‍ഷി അവളെ സമാശ്വസിപ്പിച്ചു.
പതിവ്രതയായിരുന്ന അവള്‍ ച്യവനനെ നമസ്‌കരിച്ച് സ്വന്തം വീട്ടിലേക്കു തിരിച്ചുപോയി. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. അതോടെ സപത്‌നികൊടുത്തിട്ടു കഴിച്ചുപോയ ഗരവും (വിഷം) പുറത്തുവന്നു. ഗരത്തോടുകൂടി ജനിച്ചതുകൊണ്ട് സഗരന്‍ എന്ന പേരുണ്ടായി.
പ്രകൃതി സംരക്ഷണം
അശ്വമേധയാഗം നടത്തിയ സഗരന്‍ മേധ്യാശ്വത്തെ പറഞ്ഞയച്ചു. ആ അശ്വത്തെ ഇന്ദ്രന്‍ മോഷ്ടിച്ചതറിഞ്ഞ സഗരന്‍ തന്റെ അറുപതിനായിരം പുത്രന്മാരെയും അശ്വത്തെ തെരയാന്‍ വിട്ടു. അവര്‍ ഭൂമി തുരന്ന് അന്വേഷണമാരംഭിച്ചപ്പോള്‍ ഭൂമിയിലെ സകല ജീവജാലങ്ങളും ചത്തൊടുങ്ങുന്നതുകണ്ട് നാഗന്മാരും ഗന്ധര്‍വന്മാരും കുപിതരായി.
ഗയ
ഗയന്‍ എന്ന രാജാവ് ഗയ എന്ന നഗരം സ്ഥാപിച്ചു. ധര്‍മ്മാചരണത്തിനു മദ്ധ്യത്തിലുള്ള ബ്രഹ്‌മസരോവരം ഗയ എന്ന മഹാനഗരത്തിലുള്ളതാണ്. ശ്രീരാമന്റെ കാലം വരെ പിതൃക്കളെ നേരില്‍ക്കണ്ട് ബലിയര്‍പ്പിക്കാവുന്ന ഒരു പുണ്യതീര്‍ത്ഥമായിരുന്നു ഗയ.
മദ്യകഥകള്‍
പാലാഴിമഥനം നടക്കവെ വരുണപുത്രിയായ വാരുണി പാലാഴിയില്‍നിന്ന് പൊന്തിവന്നപ്പോള്‍ ദിതിയുടെ മക്കള്‍ (അസുരന്മാര്‍) അവളെ സ്വീകരിച്ചില്ല. അദിതിയുടെ മക്കള്‍ (ദേവന്മാര്‍) അവളെ സ്വീകരിച്ചു. അതുകൊണ്ട് അവര്‍ക്ക് സുരന്മാരെന്ന പേരുണ്ടായി. (സുര=മദ്യം).
രാജാവായിരുന്ന വിശ്വാമിത്രനെ വസിഷ്ഠമഹര്‍ഷി സ്വീകരിച്ചു സല്‍ക്കരിച്ച അവസരത്തില്‍ മദ്യം വിളമ്പി. ശബളയെന്ന പശുവാണ് വിശിഷ്ട ഭോജ്യപേയങ്ങള്‍ പ്രദാനം ചെയ്തത്. അവയില്‍ മൈരേയം എന്ന മദ്യവും കരിമ്പിന്‍നീര്‍ വാററിയ മദ്യമായ വരാസവവും ഉണ്ടായിരുന്നു. (ബാലകാണ്ഡം, അദ്ധ്യായം-53).
അയോദ്ധ്യയിലെ ‘വൈറ്റ് ഹൗസ്’
അയോദ്ധ്യയിലെ ‘വൈറ്റ് ഹൗസ്’ അറിയുമോ? അതെ, ദശരഥന്റെ കൊട്ടാരം പൂര്‍ണമായും വെള്ളപൂശി മനോഹരമാക്കിയിരുന്നു. വനയാത്രക്കുപോയ ശ്രീരാമാദികളെ തിരിച്ചുകൊണ്ടുവരാന്‍ കാട്ടിലേക്ക് പോയ ഭരതന്‍ വനത്തിലേക്ക് ഒരു ഹൈവേ തന്നെ സൃഷ്ടിച്ചിരുന്നതായി രാമായണത്തില്‍ കാണാം. അതിനിടയില്‍ ചില പ്രത്യേകസ്ഥലങ്ങളില്‍ വെള്ളക്കുമ്മായമുപയോഗിച്ച് കോണ്‍ക്രീറ്റുചെയ്തിരുന്നു. ചിലയിടത്ത് വെള്ളയടിച്ച് അടയാളപ്പെടുത്തിയിരുന്നു.
ദശരഥന്റെ വിവാഹവാഗ്ദാനം
ദശരഥന്‍ കൈകേയിയെ വിവാഹം കഴിക്കുമ്പോള്‍ അവളുടെ അച്ഛനാകുന്ന അശ്വപതിയോട് ഒരു വാഗ്ദത്തം ചെയ്തിരുന്നു. അവളിലുണ്ടാകുന്ന പുത്രന് രാജ്യം കൊടുത്തുകൊള്ളാമെന്നായിരുന്നു അത്. അല്ലെങ്കില്‍ അതിസുന്ദരിയായിരുന്ന കൈകേയിയെ ദശരഥനു ലഭിക്കുകില്ലായിരുന്നു. കാലം മാറി. സര്‍വൈശ്വര്യപൂര്‍ണനായ ജ്യേഷ്ഠപുത്രനായ രാമന് അഭിഷേകം ചെയ്യേണ്ടതായി വന്നു. കീഴ്‌വഴക്കവും നാട്ടുനടപ്പുമനുസരിച്ച് അപ്രകാരമാണല്ലൊ നടക്കേണ്ടത്. അക്കാര്യം തീരുമാനിക്കപ്പെട്ടപ്പോള്‍ കൈകേയീപുത്രനായ ഭരതന്‍ അമ്മവീട്ടില്‍ പോയിരിക്കുകയായിരുന്നു. അതൊരു ശുഭലക്ഷണമായി ദശരഥന്‍ കരുതിക്കാണും. ഭരതന്‍ സ്ഥലത്തില്ലാത്ത സന്ദര്‍ഭം ദശരഥന്‍ ഉചിതമായി കരുതി. ശ്രീരാമന് പട്ടാഭിഷേകം നിശ്ചയിച്ച രാത്രിതന്നെ ശ്രീരാമന് സുഹൃത്തുക്കളെക്കൊണ്ട് രക്ഷാകവചം സൃഷ്ടിക്കണമെന്ന് ദശരഥന്‍ ആവശ്യപ്പെട്ടു. അഭിഷേകത്തിന്റെ പേരില്‍ രാമന്‍ വധിക്കപ്പെടുമോ എന്ന് ദശരഥന്‍ സംശയിച്ചിരുന്നു. ഇല്ലെങ്കില്‍ ഈയവസരത്തില്‍ പല പ്രതിസന്ധികളും ഉണ്ടാകാമെന്ന് അദ്ദേഹം കരുതിയിരുന്നു. ശ്രീരാമനെ സംബന്ധിച്ച് ഒരു ഭയപ്പാട് അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരുന്നു. (അയോദ്ധ്യാകാണ്ഡം, അദ്ധ്യായം 23, 24).
രാജാവാകുന്ന രാമന്‍ ലക്ഷ്മണനോട്
അഭിഷേക നിശ്ചയത്തിനുശേഷം ലക്ഷ്മണനെ കാണുന്ന അവസരത്തില്‍ രാമന്‍ അനുജനോട് പറയുന്നു- ”എന്നോടൊപ്പം ഈ രാജ്യം നീയും വേണ്ടവണ്ണം ഭരിക്കുക. നീ എന്റെ മറ്റൊരു അന്തരാത്മാവാണ് എന്ന നിലയില്‍ത്തന്നെ ഈ രാജകീയ സൗഭാഗ്യം അനുഭവിക്കുക. രാജധര്‍മ്മപരിപാലനത്തിന്റെ ദീപ്തിയും യശസ്സും നീ ആനന്ദിക്കുക. ഞാന്‍ നിനക്കു വേണ്ടിയാണ് ജീവിക്കുന്നതും രാജ്യം ഭരിക്കുന്നതുപോലും. (ബാലകാണ്ഡം, അദ്ധ്യായം 41 – 45).
വനയാത്രക്കൊരുങ്ങുന്ന സീത
വനയാത്രക്കൊരുങ്ങുന്ന സീത വല്ക്കലമുടുക്കുമ്പോള്‍ കണ്ണീരണിയുന്നു.
”അശ്രുസമ്പൂര്‍ണ നേത്രാ ച ധര്‍മ്മജ്ഞാ ധര്‍മ്മദര്‍ശിനീ”
അതുകണ്ട് കുപിതനായ വസിഷ്ഠന്‍ കൈകേയിയോട് കണ്ണീരണിഞ്ഞുകൊണ്ടു പറഞ്ഞു – ”സീത രാമനോടൊപ്പം വനവാസത്തിനു പോകുന്നില്ല. അവള്‍ രാമനു നല്‍കപ്പെട്ട രാജ്യം ഭരിക്കാന്‍ പോകുകയാണ്. രാമന്റെ ആത്മാവ് എന്ന നിലയില്‍ അവള്‍ രാജ്യം ഭരിക്കും.”
രാമനെ വനത്തിലേക്കു നയിക്കുന്നതില്‍ ക്ഷുഭിതനായ സുമന്ത്രന്‍ കൈകേയിയോട് ക്ഷോഭിച്ചും നിന്ദിച്ചും ഭര്‍ത്സിച്ചും പറഞ്ഞു. ഇത്തരത്തില്‍ പറയുമ്പോഴും അദ്ദേഹം കൃതാഞ്ജലിയായിരുന്നു. അതുകേട്ടിട്ടും യാതൊരു ഭാവവ്യത്യാസവും ഭാവവൈവര്‍ണ്യവും കൈകേയി പ്രകടിപ്പിച്ചില്ല. (അയോദ്ധ്യകാണ്ഡം. അദ്ധ്യായം 36).
വനത്തിലേക്ക് രാമന്റെ യാത്ര
വനത്തിലേക്ക് യാത്രതിരിച്ച രാമന്റെ വേര്‍പാടില്‍ ദുഃഖിതരായ അയോദ്ധ്യാനിവാസികള്‍ കൂട്ടുകൂടാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. നഗരചത്വരങ്ങളും ഒഴിഞ്ഞുകിടന്നു. കച്ചവടസ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടി. നഗരം വിജനമായി.
കോസലത്തിന്റെ അതിര്‍ത്തി പിന്നിട്ട രാമന്‍ തിരിഞ്ഞു കോസലത്തിലേക്ക് നോക്കി കൈകൂപ്പിക്കൊണ്ട് പറഞ്ഞു, ”ദശരഥനാല്‍ പരിപാലിക്കപ്പെട്ടുപോന്ന അയോദ്ധ്യേ! നിന്നെ ഞാന്‍ വിട്ടുപോകുന്നു. എല്ലാ ദേവതമാരും നിന്നെ കാത്തുരക്ഷിക്കട്ടെ! അച്ഛനമ്മമാരോടൊപ്പം നിന്നെ ഞാന്‍ വീണ്ടും കാണാന്‍ വരും.”
കണ്ണീരണിഞ്ഞുകൊണ്ട് പിന്നാലെയെത്തിയ ജനക്കൂട്ടത്തിന്റെ നേര്‍ക്ക് രാമന്‍ വലതുകൈ ഉയര്‍ത്തി വിടചൊല്ലിക്കൊണ്ട് വനത്തിലേക്കു പ്രവേശിച്ചു. (അയോദ്ധ്യകാണ്ഡം, അദ്ധ്യായം 50).
വിലപിക്കുന്ന രാമന്‍
വനവാസത്തിനായി അയോദ്ധ്യവിട്ട രാമന്‍ ധീരനായിരുന്നിട്ടുകൂടി ചിലയവസരങ്ങളില്‍ വിലപിച്ചുപോകുന്നു. അത്തരത്തില്‍ പ്രധാനപ്പെട്ട ഒരു സന്ദര്‍ഭത്തെക്കുറിച്ച് വനത്തില്‍നിന്ന് അയോദ്ധ്യയില്‍ തിരിച്ചെത്തിയശേഷം സുമന്ത്രന്‍ കൗസല്യാദികളോട് പറയുന്നു. സുമന്ത്രന്‍ കൈകള്‍കൂപ്പി തലകുമ്പിട്ട് അശ്രുക്കളൊഴുകുന്ന നേത്രങ്ങളോടുകൂടി ദശരഥന്റെ മുന്നില്‍നിന്നു ശ്രീരാമചന്ദ്രന്റെ സന്ദേശമറിയിച്ചു. ”അമ്മ കൗസല്യയോടു പറയുന്നു, ധര്‍മ്മനിഷ്ഠയില്‍നിന്നു വ്യതിചലിക്കാതെ, പതിവായി അഗ്നിഹോമം കൃത്യസമയങ്ങളില്‍ അനുഷ്ഠിച്ചു ഈശ്വരനു തുല്യമായി കരുതി ഭര്‍ത്താവിനെ പരിപാലിക്കുക. താന്‍ രാജപത്‌നിയെന്നും ജ്യേഷ്ഠപത്‌നിയെന്നുമുള്ള അഭിമാനം കളഞ്ഞ്, മറ്റുമാതാക്കളോട് തുല്യതപാലിച്ചു നില്‍ക്കുക. രാജാവ് (ഭരതന്‍) ആരില്‍ അര്‍പ്പിതനായി നില്‍ക്കുന്നവോ ആ കൈകേയി നിന്നേക്കാളും പദവിയുള്ളവളെന്നു കരുതുക. മഹാരാജാ ഭരതനോടും അനുസരിച്ചു പെരുമാറുക. പ്രായം കുറവാണെങ്കിലും രാജാക്കന്മാര്‍ എപ്പോഴും ബഹുമാനിതരായിരിക്കണം. ഒരു രാജാവിനുവേണ്ടി അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങള്‍ മനസ്സില്‍ കരുതി ചെയ്യുക.
”എനിക്കുവേണ്ടി ഭരതനോട് പറയുക, നിന്റെ എല്ലാ അമ്മമാരോടും ന്യായമായി പെരുമാറുക. ഭരണകാര്യങ്ങളില്‍ ന്യായമായി പെരുമാറുക. ഭരണകാര്യങ്ങളില്‍ വ്യാപൃതനാകുമ്പോള്‍ അച്ഛന്‍തന്നെയാണ്് അയോദ്ധ്യയുടെ ചക്രവര്‍ത്തി എന്നുകരുതി പെരുമാറുക. ഭരണകാര്യങ്ങള്‍ക്കുപരി അച്ഛന് പ്രായാധിക്യമെത്തിയിരിക്കുന്നുവെങ്കിലും നിഷ്‌ക്കാസിതനാക്കൊല്ലേ. ഇക്കാര്യങ്ങളൊക്കെ മനസ്സില്‍വെച്ചുകൊണ്ട് രാജകുമാരനെന്ന ഭാവത്തില്‍ ഭരണം നടത്തുക.”
കണ്ണുനീര്‍ ധാരധാരയായി ഒഴുക്കിക്കൊണ്ട് ശ്രീരാമചന്ദ്രന്‍ എന്നോട് പിന്നെയും പറഞ്ഞ വാക്കുകള്‍ കേള്‍ക്കുക, ”എന്നെ വളരെയധികം ഇഷ്ടപ്പെടുന്ന എന്റെ അമ്മ കൗസല്യയെ, അനുജാ! നിന്റെ അമ്മയെപ്പോലെ തന്നെ കരുതണേ! ഇത്രയും പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി.”
ജ്യേഷ്ഠനെ കാടുകടത്തിയതില്‍ ലക്ഷ്മണന്‍ അച്ഛന്റെ നേര്‍ക്ക് രോഷംപൂണ്ടു. അച്ഛന്റെ പ്രവൃത്തിയില്‍ അയാള്‍ക്കു നീതികാണാനായില്ല. ഒരു വരദാനത്തിന്റെ പേരില്‍ വന്‍ചതി ചെയ്യണമായിരുന്നോ എന്നാണയാള്‍ ചോദിക്കുന്നത്.
അശ്രുപൂര്‍ണാകുലേക്ഷണയായ സീത വാടിത്തളര്‍ന്ന മുഖത്തോടെ ഒന്നും പറയാതെ തന്റെ ആത്മനാഥന്റെ മുഖത്തേക്കു നോക്കി നിന്നതേയുള്ളു. കൈകള്‍കൂപ്പി സുമന്ത്രനെ യാത്രയാക്കുമ്പോഴും ശ്രീരാമചന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞ് കവിള്‍ത്തടങ്ങളില്‍ക്കൂടി കണ്ണീര്‍ ഒഴുകിക്കൊണ്ടിരുന്നു. (അയോദ്ധ്യകാണ്ഡം, അദ്ധ്യായം 58).
ഭരതന്‍ കേകയത്തുനിന്ന്
കേകയത്തുനിന്ന് അയോദ്ധ്യയിലേക്കു തിരിക്കുന്ന ഭരതന് അമ്മാവനായ കേകയരാജാവ് പല സമ്മാനങ്ങള്‍ കൊടുത്തുവിട്ട കൂട്ടത്തില്‍ പുലിയെപ്പോലെ തോന്നിക്കുന്നതും നീണ്ട പല്ലുകളോടുകൂടിയതും പ്രത്യേകിച്ച് കൂടുതല്‍ ശൗര്യമുള്ളതുമായ ഒരു നായയെക്കൂടി കൊടുത്തു. അത് അന്തഃപുരസൂക്ഷിപ്പിന് വളരെ സമര്‍ത്ഥമായ നായയായിരുന്നു.
അയോദ്ധ്യയില്‍നിന്നു തിരിച്ചെത്തത്തിയ ഭരതന്‍ കൈകേയിയുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവെ മുത്തച്ഛനെയും അമ്മാവനായ യുധാജിത്തിനെയും വിട്ട് യാത്രതിരിച്ചിട്ട് ഏഴുരാത്രികള്‍ പിന്നിട്ടു എന്നു പറയുന്നു. അയോദ്ധ്യയും കേകയവും തമ്മിലുളള ദൂരം ഇവിടെ വ്യക്തമാകുന്നു.
മന്ഥരയെ കാണുന്ന ശത്രുഘ്‌നന്‍
ദശരഥന്റെ ശവദാഹാദികര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് അയോദ്ധ്യയില്‍ തിരിച്ചെത്തിയ ഭരതശത്രുഘ്‌നന്മാര്‍ രാമനെത്തേടി വനത്തിലേക്കു പോകാന്‍ ആലോചിക്കുന്ന അവസരത്തില്‍ കിഴക്കേ കവാടത്തില്‍ അനേകം സ്ത്രീകളോടൊപ്പം അനേകതരത്തിലുള്ള കനകാഭരണങ്ങളാല്‍ ഭൂഷിതയായി മന്ഥരയെ ശത്രുഘ്‌നന്‍ കാണുന്നു. അവള്‍ ദേഹം മുഴുവനും ചന്ദനച്ചാറണിയുകയും ചെയ്തിരുന്നു. അപ്പോള്‍ അവളെക്കണ്ടാല്‍ പലവിധത്തിലുള്ള കയറുകളാല്‍ കെട്ടപ്പെട്ട ഒരു പെണ്‍കുരങ്ങിനെപ്പോലെ തോന്നി.
ശത്രുഘ്‌നന്‍ അവളുടെ മുടിക്കുത്തില്‍ ചാടിപ്പിടിച്ച് കൊല്ലാനായി അങ്ങോട്ടുമിങ്ങോട്ടും നിലത്തുകൂടി വലിച്ചിഴച്ചു. അവള്‍ ചീവീടിനെപ്പോലെ നിലവിളിച്ചുകൊണ്ടിരുന്നു. അവസാനം ഭരതന്‍ ഇടപെട്ടു വിട്ടയച്ചു. കൈകേയി അവളെ ആശ്വസിപ്പിക്കാന്‍ വന്നപ്പോള്‍ അവന്‍ അമ്മയോടും രൂക്ഷമായി പലതും പറഞ്ഞു. കൈകേയി അവളെ സാന്ത്വനിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി. (അയോദ്ധ്യകാണ്ഡം, അദ്ധ്യായം 78).
ഭരതന്‍ ഭരദ്വാജാശ്രമത്തിലേക്ക്
കേകയത്തുനിന്നു തിരിച്ചെത്തിയ ഭരതന്‍ അയോദ്ധ്യയില്‍ നടന്നതെല്ലാം അറിഞ്ഞ് രാമനെ തിരികെ കൊണ്ടുവന്ന് രാജാവാക്കാനുറച്ച് വനത്തിലേക്കു യാത്രയായി. അനേകം പടയും വേണ്ട സന്നാഹങ്ങളുമായാണ് യാത്ര. ഗുഹന്റെ സഹായത്തോടെ ഗംഗാതീരത്ത് ഒരു രാത്രികഴിച്ചുകൂട്ടിയിട്ട് അതിരാവിലെ ഭരതന്‍ ഉണര്‍ന്ന് ശത്രുഘ്‌നനെ ഗുഹനെ ഉണര്‍ത്താന്‍ പറഞ്ഞയച്ചു. വന്നു കുമ്പിട്ടുനിന്ന ഗുഹനോട് എത്രയും വേഗം ഗംഗ കടക്കുവാനുള്ള സന്നാഹത്തിന് കല്പിച്ചു. ഗുഹന്‍ അഞ്ഞൂറിലധികം വള്ളങ്ങള്‍ കൊണ്ടുവന്ന് എല്ലാവരെയും അക്കരെ കടത്തി. മൈത്രമുഹൂര്‍ത്തത്തില്‍തന്നെ അവരെല്ലാം ഗംഗയെ അക്കരകടന്നു. പ്രയാഗില്‍ ഘോരവനം ചുറ്റി ഭരദ്വാജാശ്രമത്തെ ലക്ഷ്യമാക്കി എല്ലാവരും നീങ്ങി. (അയോദ്ധ്യകാണ്ഡം, അദ്ധ്യായം 89).
ഭരതന്‍ ചിത്രകൂടത്തിലെത്തുമ്പോള്‍ ശ്രീരാമന്‍ അവിടെയെത്തിയിട്ട് മൂന്നു മാസത്തോളം കഴിഞ്ഞിരുന്നു.
രാമായണം ഒരു മഹാത്ഭുതസൃഷ്ടിയാണ്. ഇതുപോലെ മറ്റു കാണ്ഡങ്ങളില്‍നിന്നും നമുക്ക് പലതും കണ്ടെത്താനാകും. സുകുമാരഭാഷയുടെ പദസംയോജനത്തില്‍ക്കൂടി അമൃതരായ കഥാപാത്രങ്ങളെ കാലാതിവര്‍ത്തികളായി അവതരിപ്പിച്ച് മനുഷ്യമനസ്സുകളുടെ സമീപത്തെത്തിച്ച അമാനുഷപ്രതിഭയുടെ സഞ്ചാരമാണത്. ഉഴലുന്ന ജീവിതക്രമങ്ങളിലും തലയുയര്‍ത്തിനില്‍ക്കുന്ന ധര്‍മ്മത്തിന്റെ കാഹളം അവിടെ കേള്‍ക്കാം.