ഒഴിവുസമയത്തു ഫേസ്ബുക്ക് നോക്കിക്കൊണ്ടിരുന്നപ്പോള്‍ കണ്ട ഒരു പോസ്റ്റ് മനസ്സിലുടക്കി നിന്നു. നാളെ കര്‍ക്കിടക മാസം തുടങ്ങുകയാണ്. സംക്രാന്തിയെക്കുറിച്ചുള്ള ചില വിശേഷങ്ങള്‍ ആരോ പോസ്റ്റ് ചെയ്തതാണ്. എല്ലാം നോക്കിക്കഴിഞ്ഞു കണ്ണടച്ചു കിടന്നപ്പോള്‍ ഓര്‍മ്മകള്‍ ഒരുപാടു പുറകിലേക്ക് പോയി. തറവാട്ടിലെ നീണ്ട ഉമ്മറത്തിണ്ണയിലിരുന്നു നാലും കൂട്ടി മുറുക്കുന്നതിനിടയില്‍ അമ്മമ്മ മുറ്റത്തേക്ക് നോക്കി ഉറക്കെ വിളിച്ചു ചോദിച്ചു. കാള്യേ… ആ നാണിയോട് നാളെ വരാന്‍ പറഞ്ഞില്ലേ? നാളെ സങ്കറാന്ത്യം… നേരത്തെ വരാന്‍ പറയണം.” അയ്യോ ഇമ്പാട്ടിയാരെ, അടിയെന്‍ മറന്നോയ് ഇപ്പൊ പാം.” എന്ന മറുപടി. ”അശ്രീകരങ്ങള്‍… ഒന്നിനും ഒരു ശ്രദ്ധല്ല്യ” എന്നു അമ്മമ്മ പിറുപിറുത്തു.
പിറ്റേന്ന് കാലത്ത് ചവിട്ടുപടിയില്‍, ഞാനും ചെറിയമ്മയുടെ മകള്‍ മണിച്ചേച്ചിയും സംസാരിച്ചിരിക്കുമ്പോള്‍ അങ്ങ് ദൂരെനിന്നും വീട്ടിലേക്കു ഒരാള്‍ വരുന്നത് കണ്ടു, വെളുത്തു നല്ല പൊക്കത്തിലുള്ള ഒരാള്‍. ഒരു മുണ്ട് പുതച്ചിട്ടുണ്ട്. കാലുകള്‍ അകത്തിവെച്ചു രണ്ട് കൈകളും നീട്ടി വിശിയാണ് നടപ്പ്. അടുത്തെത്തിയതും ഉമ്മറത്തിരുന്ന അമ്മമ്മ സമാധാനമായി ചിരിച്ചു. ”ആവൂ. നാണി വന്ന്വോ, ഇപ്പളാ സമാധാനായെ” എന്നു അമ്മമ്മ പറഞ്ഞപ്പോള്‍ ഞാന്‍ അന്തം വിട്ടു പോയി. നാണിയോ? ഇതൊരു ആണല്ലേ? സംശയം അധികം നീണ്ടു നിന്നില്ല. ഉമ്മറത്തു കൂടി അകത്തളത്തിലേക്കു കയറിയ ഉടന്‍ തന്നെ അവര്‍ പുതച്ചിരുന്ന മുണ്ട് മാറ്റിയിട്ടു. രണ്ടു വെളുത്ത നീണ്ട മുലകള്‍ തൂങ്ങികിടക്കുന്നു. പുറകില്‍ തലമുടി കെട്ടി വെച്ചിട്ടുമുണ്ട്. ഉടുമുണ്ട് മാറ്റി മുട്ടിനു താഴെ വരെ മാത്രം എത്തുന്ന ഒരു വലിയ തോര്‍ത്ത് ചുറ്റി അവര്‍ പണികള്‍ തുടങ്ങി
ഞങ്ങള്‍ രണ്ടുപേരും എല്ലാം നോക്കി അവരുടെ പുറകെ കൂടി. അപ്പോളാണ് കാര്യങ്ങള്‍ മനസിലാകുന്നത്. അകത്തും പുറത്തുമായി പണിക്കാര്‍ ധാരാളമുണ്ടെങ്കിലും കര്‍ക്കിടക്ക സംക്രാന്തിക്ക് വീട് മുഴുവന്‍ വൃത്തിയാക്കി ‘ചേട്ടാ ഭഗവതി’യെ പുറത്താക്കുന്ന പണി നാണിയുടേതാണ്.
വിശേഷ അവസരങ്ങളില്‍ സഹായിക്കാന്‍ അവരാണ് വരുന്നത്. കാശിനു പുറമെ അരി, തേങ്ങ, പച്ചക്കറികള്‍ തുടങ്ങി പല പ്രത്യേക അവകാശങ്ങളും അവര്‍ക്കുണ്ട്.
എനിക്കവരോട് ആദ്യത്തില്‍ ചെറിയ പേടി തോന്നിയെങ്കിലും, അവര്‍ പണിയെടുക്കുന്നത് നോക്കി നില്‍ക്കാന്‍ നല്ല രസമാണ്. നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ട് നടക്കുന്ന അമ്മമ്മയുടെ പുറകെ ഞങ്ങളും കൂടി, വീടിന്റെ മുക്കും, മൂലയും, തട്ടും എല്ലാം മാറാലയടിച്ചു. അടിച്ചു വാരി ഒരു മുറത്തിലാക്കി. മുകളിലെ നിലയും കഴിഞ്ഞപ്പോളാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്. അവിടെ നിന്നും ഒരു ചെറിയ കോണി മുകളിലേക്കു പോകുന്നുണ്ട്. നാണിയമ്മ ആ പടികളിലൂടെ കയറി തട്ടിനോട് ചേര്‍ന്നിരിക്കുന്ന ഒരു കുറ്റി അകത്തി തട്ടിന്‍ പലക മുകളിലേക്കു തള്ളി. കരകര ശബ്ദത്തോടെ ഒരു വാതില്‍ തുറന്നു.
അത്ഭുതം അടക്കാനായില്ല. പേടിച്ചു പേടിച്ചാണെങ്കിലും ഇഞ്ഞമ്മയുടെ കൂടെ (അമ്മൂമ്മയെ അങ്ങനെയാണ് ഞങ്ങള്‍ വിളിക്കുക) ഞങ്ങളും മെല്ലെ പടികള്‍ കയറി. നാലോ അഞ്ചോ പടികള്‍ കയറി മുകളില്‍ എത്തിയതും ഞെട്ടിപ്പോയി! ആകെ ഇരുട്ട് പടപടാ ശബ്ദത്തില്‍ തലയ്ക്കു മുകളിലൂടെ എന്തൊക്കെയോ പറക്കുന്നു. രണ്ടു കൈകൊണ്ടും കണ്ണുകള്‍ പൊത്തി നിലവിളിച്ചു.
‘പേടിക്കണ്ട കുട്ട്യേ.. അത് നനച്ചിറാ….. ഇപ്പൊ പോവും എന്നു പറഞ്ഞു നാണിയമ്മ കിളിവാതിലുകള്‍ തുറക്കാന്‍ തുടങ്ങി. മെല്ലെ കണ്ണ് തുറന്നു നോക്കി. തുറന്നിട്ട കിളിവാതിലുകളിലൂടെ നനച്ചീറുകള്‍ പുറത്തേക്കു പറന്നു പോയി. കിളിവാതിലുകളിലൂടെ വെളിച്ചം പരക്കാന്‍ തുടങ്ങി. ആദ്യം വ്യക്തമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല. മാറാലയും ചിലന്തി വലകളും നിറഞ്ഞ വിശാലമായ ഒരു തളം മാത്രം. ഏതോ പ്രേതലോകത്തു എത്തിയപോലെ. മരത്തിന്റെ കുഞ്ഞു കുഞ്ഞു കിളിവാതിലില്‍ ചിലതിനു പൊത്തുണ്ട്. ഒരു വല്ലാത്ത മണം. അവിടെ സിമെന്റ് ഇടാത്ത തറയില്‍ ഒരു ഭാഗത്തു വലിയ ചെമ്പുകള്‍, ഉരുളികള്‍, പാത്രങ്ങള്‍ ചട്ടുകങ്ങള്‍ ഒക്കെ കൂട്ടിയിട്ടിരിക്കുന്നു.
”കുട്ട്യോള് താഴേക്കു പൊക്കോളൂ…. നിറച്ചു പൊടിയാ, തുമ്മല് വരും, അടിച്ചു കഴിഞ്ഞാ വിളിക്കാട്ടോ…. സ്‌നേഹത്തോടെ നാണിയമ്മ പറഞ്ഞപ്പോള്‍ അതുവരെ ഉണ്ടായിരുന്ന പേടി മാറി എന്തോ ഒരടുപ്പം അവരോട് തോന്നി. അടിച്ചു കഴിഞ്ഞു ചാണകവും വെള്ളവും ഒക്കെയെടുത്തു മുകളിലേക്കു കയറുമ്പോള്‍ നാണിയമ്മ പറഞ്ഞു ”കുട്ട്യോളെ… പോന്നോളൂ. വൃത്യാക്കീട്ടോ” എന്ന്. അവിടെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് കുഞ്ഞു കുഞ്ഞു കിളിവാതിലുകളാണ്. നിലത്തു നിന്നും അധികം ഉയരത്തിലല്ലാതെ അഴികളൊന്നുമില്ലാത്ത ജാലകങ്ങള്‍! പുറത്തേക്കു കാണണമെങ്കില്‍ നിലത്തിരുന്ന് നോക്കണം. മാറിമാറി ഞാന്‍ ഓരോന്നിലൂടെയും പുറത്തേക്കു നോക്കി. ഓരോ ജാലകത്തിലൂടെയും പുതിയ പുതിയ കാഴ്ചകള്‍!
ഇത്രനാള്‍ കളിച്ചു നടന്ന സ്ഥലമാണെന്ന് തോന്നിയില്ല. വിശാലമായ മുറ്റം അവസാനിക്കുന്നിടത്തുനിന്നും നടപ്പാത തുടങ്ങുന്നു. അവിടെ പടിപ്പുരയുടെ തൂണുകള്‍ മാത്രം നില്‍ക്കുന്നുണ്ട്. നടപ്പാത അറ്റത്തു പൊതു ഇടവഴിയില്‍ ചെന്ന് ചേരുന്നു. വീട്ടിലേക്ക് തിരിയുന്നതിന്റെ വലത്തുവശത്തു ഒരു വലിയ കൂത്തു കല്ല് ഉണ്ട്. ഏതാണ്ട് അഞ്ചു ആറടി പൊക്കമുള്ള ഒരു കരിങ്കല്ല് കുത്തിനിര്‍ത്തിയിരിക്കുന്നു. തലയില്‍ ചുമടെടുത്തു പോകുന്നവര്‍ അതിന്മേല്‍ ചുമടിറക്കി വെച്ച് വിശ്രമിക്കാറുണ്ട്. അതിന്റെ മുകളില്‍ കയറിയിരിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ മത്സരിക്കാറുണ്ട്.
മറ്റു ജനാലകളില്‍ കൂടി നോക്കിയാല്‍ വിശാലമായ കവുങ്ങിന്‍ തോപ്പുകളാണ്. പച്ച കവുങ്ങിന്‍ പട്ടകള്‍ക്കിടയില്‍ മഞ്ഞ നിറത്തില്‍ തുടുത്തു പഴുത്തുനില്‍ക്കുന്ന അടക്കാക്കുലകള്‍ കാണാന്‍ എന്തൊരു ഭംഗിയാണ്. ഇടക്ക് മുറ്റമില്ലെങ്കില്‍ കൈയെത്തിച്ചു പറിക്കാമായിരുന്നു. ഇടതു ഭാഗത്ത് കാടു പിടിച്ചു കിടക്കുന്ന കുന്നിന്‍ പ്രദേശമാണ്.
എല്ലായിടവും അടിച്ചു വൃത്തിയാക്കിയപ്പോഴേക്കും ഉച്ചതിരിഞ്ഞിരുന്നു. പിന്നീടാണ് ആ ചടങ്ങ് നടന്നത്. അടിച്ചു വാരിയെടുത്ത അവശിഷ്ടങ്ങളെല്ലാം ഒരു മുറത്തിലാക്കി, ഉടഞ്ഞ കലം, കുറ്റിച്ചൂല്, തുടങ്ങിയതൊക്കെ വെച്ച് ചൂട്ടും കത്തിച്ചു വെച്ച് നാണിയമ്മ തലയില്‍ വെച്ചു. നാണിയമ്മ നടക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടിലെല്ലാവരും ‘പൊട്ടി പുറത്ത്, ശീവോതി അകത്ത്, എന്ന് പറഞ്ഞു കൊണ്ട് പുറകെ നടക്കാന്‍ തുടങ്ങി. വീടിനു ചുറ്റും വലം വെച്ച് നേരെ പടിക്കു പുറത്തെത്തും വരെ ഇങ്ങനെ പറഞ്ഞു കൊണ്ട് എല്ലാവരും നടക്കും. നാണിയമ്മ പുറത്തു പോയപ്പോള്‍ ഞങ്ങള്‍ തിരിച്ചു പോന്നു. രോഗം, മൃത്യു, ആധി, വ്യാധി തുടങ്ങി എല്ലാ ദോഷങ്ങളുടെയും ഇരിപ്പിടമായ ചേട്ടയെ പുറത്താക്കുന്ന ചടങ്ങാണിത്. കാലം മാറുന്നതിനനുസരിച്ച് നാണിയമ്മക്ക് പകരം പൊട്ടികള്‍ മാറിമാറി വന്നു. ചിലപ്പോള്‍ വീട്ടിലുള്ളവര്‍ തന്നെ പൊട്ടികളാകും. മുറത്തിലുള്ളതെല്ലാം ശൂന്യമായ എവിടെയെങ്കിലും കളഞ്ഞ്, കുളിച്ചു വൃത്തിയായതിനു ശേഷം മാത്രമേ വീണ്ടും വീട്ടിലേക്കു പ്രവേശിക്കൂ.
ചേട്ടയെ പുറത്താക്കി ശ്രീ ഭഗവതിയെ കുടിയിരുത്തലാണ് കര്‍ക്കിടകം ഒന്നിന്. പഞ്ഞമാസമായ കര്‍ക്കിടകത്തില്‍ അശുഭകരങ്ങളായതിനെയെല്ലാം പുറത്താക്കി വരാനിരിക്കുന്ന നല്ലനാളെക്കായി ശ്രീഭഗവതിയെ ആവാഹിച്ചിരുത്തി പൂജിക്കുന്നു. കര്‍ക്കിടക മാസം മുഴുവന്‍ ശീവോതി വെക്കണം. തലേ ദിവസം തന്നെ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. അമ്മ തൊടിയിലിറങ്ങി ദശപുഷ്പം പറിച്ചെടുത്തു ഒരിലച്ചീന്തില്‍ കെട്ടിവെക്കും. കറുക (ബ്രഹ്‌മാവ്), ചെറൂള (ദേവകള്‍) വിഷ്ണുക്രാന്തി (മഹാവിഷ്ണു) പൂവാം കുറുന്നില (ശ്രീപാര്‍വതി) മോക്ഷമി എന്ന മുയല്‍ ചെവി (മഹാദേവന്‍) മുക്കുറ്റി (പാര്‍വതി) കഞ്ഞുണ്ണി (വരുണന്‍) നിലപ്പന (കാമദേവന്‍) ഉഴിഞ്ഞ (ഇന്ദ്രന്‍) തിരുതാളി (കൃഷ്ണന്‍) എന്നിവയാണ് ദശപുഷ്പങ്ങളും അവ പ്രതിനിധീകരിക്കുന്ന ദേവകളും. എല്ലാം ഒരിലച്ചിന്തില്‍ കെട്ടിവെക്കും. പതിവുപോലെ അമ്മ കാലത്ത് അഞ്ച് മണിക്കെഴുന്നേറ്റു കുളിക്കാനായി അമ്പലക്കുളത്തിലേക്കു പോകും. ഓര്‍മ്മ വെച്ച കാലം മുതലുള്ള ശീലമാണ്. കുളികഴിഞ്ഞു ഈറനുടുത്ത് അമ്പലത്തില്‍ തൊഴുതതിന് ശേഷം മാത്രമേ അടുക്കളയില്‍ പ്രവേശിക്കൂ. കര്‍ക്കിടകത്തില്‍ കുളിച്ചു വന്നാല്‍ എല്ലാ ദിവസവും ശീവോതി വെക്കും. ആവണപ്പലകയില്‍ കസവുമുണ്ട് ഞൊറിഞ്ഞു വെച്ച് അതിന്മേല്‍ വാല്‍ക്കണ്ണാടി ചാരിവെക്കും. കുങ്കുമം, കണ്മഷി തുടങ്ങി അഷ്ടമംഗല്യവും, തലേന്നാള്‍ പറിച്ചുവെച്ച ദശപുഷ്പവും വെച്ച് നിലവിളക്കു കൊളുത്തി വെക്കും. എല്ലാവരും കാലത്ത് കുളിച്ചു വന്നാല്‍ തൊഴുതു കുറിതൊട്ട് കണ്ണെഴുതണം. സ്ത്രീകള്‍ നിശ്ചയമായും ചെയ്യേണ്ട ഒരു കാര്യം ഉണ്ട്. മുക്കുറ്റി ഉള്ളം കയ്യിലിട്ട് തിരുമ്മി എടുക്കുന്ന നീര്‌കൊണ്ട് പൊട്ടു തൊടണം. പച്ച നിറത്തിലുള്ള പൊട്ടു തൊടാന്‍ ഞങ്ങള്‍ക്കൊക്കെ വലിയ ഇഷ്ടമാണ്. മുടിയില്‍ ദശപുഷ്പം ചൂടി, നെറ്റിയില്‍ ചന്ദനക്കുറി തൊട്ടു, അതിന്മേല്‍ പച്ചപ്പൊട്ടും കുങ്കുമവും തൊട്ടു വരുന്ന പെണ്‍കുട്ടികളെ കാണാന്‍ പ്രത്യേക ഐശ്വര്യമാണ്. അന്നൊന്നും രാമായണ മാസാചരണമൊന്നും ഇല്ലായിരുന്നു. എങ്കിലും അമ്മ എന്നും രാമായണം വായിക്കുമായിരുന്നു. കര്‍ക്കിടകത്തില്‍ എന്നെക്കൊണ്ട് നിര്‍ബന്ധമായും വായിപ്പിക്കും.
മുപ്പട്ടു വെള്ളിയാഴ്ച (മാസത്തിലെ ആദ്യത്തെ വെള്ളി) നിര്‍ബന്ധമായും ഭക്ഷണത്തിനു ഉണ്ടാക്കേണ്ട ഒന്നാണ് പത്തിലക്കറി. ചേന, ചേമ്പ്, താള്, തകര, കൊടുത്തുവ, തഴുതാമാ, പയര്‍ മത്തന്‍, കുമ്പളം, ചീര എന്നിവയുടെ ഇലകളാണ് പത്തിലകറിക്ക് ഉപയോഗിക്കുന്നത്. കര്‍ക്കിടകം ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യമുള്ള മാസമാണ്. മരുന്ന് കഞ്ഞി വിവിധ സൂപ്പുകള്‍, കഷായങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയവ കഴിക്കുകയും, ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങി സുഖ ചികിത്സ നടത്തുന്നതും ഈ മാസത്തിലാണ്
ഈ ഒരു മാസം മുഴുവന്‍ സമ്പല്‍സമൃദ്ധിയുടെ, നന്മയുടെ സമാധാനത്തിന്റെ ഒരു പുതു വര്‍ഷത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കും. ആധികളും, വ്യാധികളും അകറ്റി വരാന്‍ പോകുന്ന സമൃദ്ധിയുടെ മുന്നറിയിപ്പുമായി കര്‍ക്കിടക മാസാവസാനം വീടുകളില്‍ വരുന്ന ഒരു കലാരൂപമുണ്ട്. ‘ആണ്ടി’ എന്നാണ് പേര്. ആണ്ടിവന്നാണ്ടി വന്നാണ്ടിക്കിടാത്തിയും…. എന്ന് കൊട്ടിപ്പാടി വരും. 10 വയസ്സിനു താഴെയുള്ള കുട്ടികളായിരിക്കും പൊതുവെ ആണ്ടി കെട്ടുക. മുഖത്തൊക്കെ ചായം തേച്ച്, തലയില്‍ കിരീടം വെച്ച്, പട്ടുടുത്തു, ആഭരണങ്ങളൊക്കെ അണിയിച്ച് ഒരുക്കിയ കുട്ടിയാണ് ആണ്ടി (ആടിവേടന്‍).ശിവന്റെ കിരാത വേഷത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഇതോടെ വീടുകളില്‍ സര്‍വ്വ ഐശ്വര്യങ്ങളും വന്നുചേരുമെന്നാണ് വിശ്വാസം.