ഇന്ത്യയില്‍ ആകമാനമുള്ള വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് കരുതല്‍ മേഖലയാക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവ് ജൂണ്‍ മൂന്നാം തീയതി ഉണ്ടായതിനെ തുടര്‍ന്ന് മലയോര മേഖലയില്‍ ഉടനീളം എല്ലാ രാഷ്ട്രീയ സംഘടനകളും മതസംഘടനകളും ചില കര്‍ഷക സംഘടനകളും വന്‍ പ്രതിഷേധങ്ങളും കോലാഹലങ്ങളും സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന സുസംഘടിതവും ബോധപൂര്‍വ്വമായ കുപ്രചരണങ്ങളുടെയും നിഴല്‍ യുദ്ധത്തിന്റെയും അനിവാര്യതയായ ഭീതിയുടെ അന്തരീക്ഷമാണ് ഇടുക്കി, വയനാട് തുടങ്ങിയ പ്രദേശങ്ങളിലും മലയോരങ്ങളിലും ഇപ്പോഴുള്ളത്. വാസ്തവത്തില്‍ ഈ ഭീതിയുടെ അന്തരീക്ഷം മുതലെടുത്താണ് രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത്. വാളെടുത്തവന്‍ വാളാലെ എന്നു മാത്രം.
ജനാധിപത്യ മൂല്യങ്ങളെയും മനുഷ്യന്റെ സമാനാന്യ ബുദ്ധിയെയും വെല്ലുവിളിക്കുന്നതും ആശങ്കയും ഭീതിയും ശതഗുണീഭവിപ്പിക്കുവാന്‍ മാത്രം ഉതകുന്നതുമായ ഹര്‍ത്താലടക്കമുള്ള സമരാഭാസങ്ങള്‍ കേരളം ഭരിക്കുന്ന മുഖ്യ കക്ഷി തന്നെ സംഘടിപ്പിക്കുന്ന വിചിത്ര സാഹചര്യമാണ് വയനാട്ടിലും ഇടുക്കിയിലും മറ്റു മലയോരദേശങ്ങളിലും കാണാനായത്. ഭരിക്കുന്ന പാര്‍ട്ടി തന്നെ അക്രമത്തിനും നേതൃത്വം നല്‍കിക്കൊണ്ട് അരങ്ങു കൊഴുപ്പിക്കുകയാണ്.
വന്യജീവികള്‍ക്കും വനത്തിനും പ്രകൃതിക്കുമെതിരായ അസഹിഷ്ണുതയും വിദ്വേഷവും മൂര്‍ച്ഛിപ്പിക്കുന്നതിലും നിലനിര്‍ത്തുന്നതിലും മത മേലധ്യക്ഷന്മാര്‍ക്കുള്ള പങ്ക് സുവിദിതമാണ്. മദ്ധ്യതിരുവിതാംകൂറില്‍ നിന്നും മലബാറിലേക്കും ഇടുക്കിയിലേക്കുമുള്ള കുടിയേറ്റ കാലം മുതല്‍ തുടങ്ങിയതാണീ വിദ്വേഷം. മത പുരോഹിതന്മാരും അവരുടെ ചൊല്‍പ്പടിക്കനുസരിച്ച് താളം ചവിട്ടുന്ന ഇടതു വലതു ഭരണക്കാരും ജുഗുപ്‌സാവഹമായ അവരുടെ ദുഷ്ടലാക്കിന് എണ്ണ പകരാന്‍ വോട്ട് ബാങ്കിന്റെ പ്രീണന രാഷ്ട്രീയവുമായി പരസ്പരം മത്സരിക്കുകയായിരുന്നുവല്ലൊ.
കര്‍ഷകരെക്കുറിച്ചുള്ള മുതലക്കണ്ണീര്‍ തികഞ്ഞ കാപട്യം മാത്രമാണ്. സുപ്രീം കോടതി നിഷ്‌ക്കര്‍ഷിച്ചത് ബഫര്‍ സോണല്ല, പരിസ്ഥിതി കരുതല്‍ മേഖലയാണെന്നു പോലും രാഷ്ട്രീയ-മത സംഘടനകളും കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന സ്‌പോണ്‍സേര്‍ഡ് കര്‍ഷക സംഘടനകളും മനസ്സിലാക്കിയിട്ടില്ല. വന്യജീവിസങ്കേതങ്ങളുടെ ചുറ്റുമോ പരിസരത്തോ ഉള്ള റിസര്‍വ്വ് വനങ്ങള്‍ മാത്രമെ ബഫര്‍ സോണായി പ്രഖ്യാപിക്കാന്‍ കഴിയൂ. അത് പ്രഖ്യാപിക്കേണ്ടത് 1972 ലെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആക്ട്, ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് എന്നീ നിയമങ്ങള്‍ പ്രകാരമാണ്. എന്നാല്‍ 2011 ലെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗൈഡ് ലൈനും സുപ്രീം കോടതിയുടെ വിധിയും 1986 ലെ എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് പരിസ്ഥിതി കരുതല്‍ മേഖല അഥവാ ഇക്കോസെന്‍സിറ്റീവ് സോണ്‍(ESZ) പ്രഖ്യാപിക്കുന്നത്. ബഫര്‍ സോണും ഇ.എസ്. സെഡ്ഡും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ. എത്ര ലാഘവത്തോടെയാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍, മത വൈതാളികന്മാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ഈ വിഷയത്തെ കണ്ടിട്ടുള്ളത് എന്നതിന്ന് ഇതേക്കാള്‍ വലിയ ഉദാഹരണം വേണ്ടതില്ല. കുരുടന്‍ ആനയെ കണ്ടപോലെ ഓരോരുത്തരും മനോധര്‍മ്മമനുസരിച്ച് ചമല്‍ക്കാരങ്ങളും വ്യാഖ്യാനങ്ങളും സൃഷ്ടിച്ചു വിടുകയാണ്. കരുതല്‍ മേഖലയില്‍ വീടിന് പച്ച പെയിന്റടിക്കണമെന്നും പച്ചക്കുപ്പായം ധരിക്കണമെന്നും പച്ചക്കുട പിടിക്കണമെന്നും വരെ എത്തിയിരിക്കുന്നു ഈ അസംബന്ധ പ്രലപനങ്ങള്‍.
2002 ല്‍ നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫ് (NBWL) ) ആണ് ഇന്ത്യയിലെ മുഴുവന്‍ വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമായി 10 കി.മീ കരുതല്‍ മേഖല (ഇക്കോ സെന്‍സിറ്റീവ് സോണ്‍) 1986 ലെ എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് പ്രഖ്യാപിക്കണമെന്ന് തീരുമാനിക്കുന്നത്. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പല പ്രാവശ്യം കത്തയച്ചെങ്കിലും ഒരു സംസ്ഥാനവും പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്ന് 2004 ല്‍ ഗോവാ ഫൗണ്ടേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ സുപ്രീം കോടതി ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് വെര്‍സസ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ കേസ്സില്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മറ്റി(CEC) രൂപീകരിച്ചിരുന്നു. തുടര്‍ന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് MoEF & CC അയച്ച നിരവധി കത്തുകള്‍ അവഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗോവാ ഫൗണ്ടേഷന്‍ 2006 ല്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.
2006 ല്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോട് ഒരു മാസത്തിനുള്ളില്‍ പരിസ്ഥിതി കരുതല്‍ മേഖല വിജ്ഞാപനം ചെയ്യാന്‍ ആവശ്യപ്പെടുകയും10 കിലോമീറ്റര്‍ ദൂരപരിധി ഒഴിവാക്കി ഓരോ വന്യജീവി കേന്ദ്രത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താവുന്നതാണെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫിന്റെ തീരുമാനത്തെ ശരിവക്കുകയും ചെയ്തു. ഒരോ വന്യജീവി സങ്കേതങ്ങളും അന്തിമവിജ്ഞാപനം ചെയ്യുന്നതുവരെ 10 കി.മീ. തന്നെയായിരിക്കും ദൂരപരിധിയെന്നും കോടതി വ്യക്തമാക്കി. ഇതനുസരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്ത ഇന്ത്യയിലെ എല്ലാ വന്യജീവി കേന്ദ്രങ്ങളുടെയും 10 കിലോമീറ്റര്‍ ഇപ്പോള്‍ ഇ.എസ്.സെഡ്ഡ് ആണ്. കേരളത്തില്‍ മതി കെട്ടാന്‍ ചോല എന്ന റിസര്‍വ് വനത്തിനു നടുവിലുള്ള വന്യജീവി സങ്കേതം ഒഴികെ ഒന്നും ഇതേവരെ വിജ്ഞാപനം ചെയ്തിട്ടില്ല. കേരളത്തിലുള്ള 26 വന്യജീവി കേന്ദ്രങ്ങളില്‍ 25 ലും 2011ലെ ങീഋഎ&ഇഇ യുടെ ഗൈഡ്‌ലൈന്‍ അനുസരിച്ചുള്ള നിയന്ത്രണവും നിരോധനവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.
സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാനായി 2011 ഫെബ്രുവരി 9 ന് കേന്ദ്ര സര്‍ക്കാര്‍ ഒരു വിശദമായ ഗൈഡ്‌ലൈന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയുണ്ടായി. ഇതനുസരിച്ച് വളരെ കുറച്ച് നിരോധനങ്ങള്‍ മാത്രമാണുള്ളത്. യാതൊരു വിധത്തിലും സാധാരണക്കാരെ ഇവ ബാധിക്കുകയില്ല. നിരോധിക്കേണ്ട പട്ടികയില്‍ വന്‍ ജലപദ്ധതികള്‍, ക്വാറികള്‍, ഘനനം, തടിമില്ലുകള്‍, മാലിന്യമുണ്ടാക്കുന്ന വന്‍ വ്യവസായങ്ങള്‍ തുടങ്ങിയവ മാത്രമേ ഉള്ളൂ. ഇപ്പോള്‍ നിലവിലുള്ളവ തുടരുന്നത് നിരോധിച്ചിട്ടുമില്ല. മറ്റെല്ലാം നിയന്ത്രിക്കപ്പെടേണ്ടവയാണ്. സാധാരണ കര്‍ഷകനെയോ ചെറുകിട കച്ചവടക്കാരനെയോ, ആദിവാസികളേയോ വനാശ്രിത സമൂഹങ്ങളെയോ ഒരു വിധത്തിലും ഇത് ബാധിക്കില്ല. മരം മുറി പോലും നിരോധിച്ചിട്ടില്ല. റോഡ്, വൈദ്യുതി തുടങ്ങിയവയ്ക്കും ചെറുകിട വ്യവസായത്തിനും നിരോധനമില്ല. പ്രസ്തുത ഗൈഡ്‌ലൈന്‍ പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും ദൂരപരിധി ഒരു കിലോമീറ്റര്‍ നിര്‍ബന്ധമാണെന്നും ആണ് സുപ്രീം കോടതി ഉത്തരവ്. 2006 മുതല്‍ 2022 ജൂണ്‍ മാസം 3 വരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിനും ദൂരപരിധി നിശ്ചയിക്കാന്‍ ഉണ്ടായിരുന്ന സ്വാതന്ത്ര്യം കോടതി റദ്ദാക്കിക്കളഞ്ഞു. ഇതിന്റെ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും സര്‍ക്കാരുകളെ കുട്ടിക്കുരങ്ങ് കളിപ്പിച്ച മത മേലദ്ധ്യക്ഷന്മാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരും തന്നെയാണ്.
കഴിഞ്ഞ പതിനാറു വര്‍ഷമായി നിലനില്‍ക്കുന്ന 10 കിലോമീറ്റര്‍ കരുതല്‍മേഖല സുപ്രീം കോടതി വിധി ഒരു കിലോമീറ്ററായി ചുരുക്കുകയാണുണ്ടായത്. കോടതി ഉത്തരവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വിധിയില്‍ തന്നെ വിശദമായി വ്യക്തമാക്കിയിട്ടുമുണ്ട്. അവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍, വനം പരിസ്ഥിതി മന്ത്രാലയം സി.ഇ.സി എന്നിവ മുഖാന്തിരം സുപ്രീം കോടതിയെ സമീപിച്ച് പരിഹാരമുണ്ടാക്കാവുന്നതാണ്.
2011 ലെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗൈഡ്‌ലൈന്‍ പ്രാദേശിക തലത്തില്‍ മാറ്റം വരുത്താവുന്നതാണ്. കരുതല്‍ മേഖലക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും മാറ്റം വരുത്താനും അധികാരമുള്ള ജില്ലാ കളക്ടര്‍ അധ്യക്ഷനായ കമ്മറ്റിയില്‍ എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളാണ്. കരുതല്‍ മേഖലാ വിജ്ഞാപനത്തില്‍ കാര്‍ഷികവിളകളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ, ഇന്റന്‍സീവ്, വന്യജീവി സംഘര്‍ഷം തുടങ്ങിയ വനമേഖലയിലെ പൊളളുന്ന പശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ കമ്മറ്റികള്‍ക്ക് അധികാരമുണ്ട് . കരുതല്‍ മേഖലയെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ഗുണപ്രദമായി മാറ്റുന്നതിനും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയെ ഒഴിവാക്കുന്നതിനും യത്‌നിക്കുന്നതിന് പകരം വിദ്വേഷ പ്രചരണത്തിനും അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് കലാപമുണ്ടാക്കുന്നതിനുമാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും മതസംഘടനകളും ഉത്സാഹിക്കുന്നത്. പ്രശ്‌നത്തില്‍ ഫലപ്രദമായി അനുധാവനത്തോടെ ഇടപെടേണ്ട കേരള സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയും മുന്നണിയും ഹര്‍ത്താല്‍ നടത്താനും കലാപമുണ്ടാക്കാനുമാണ് വയനാട്ടിലും ഇടുക്കിയിലുമൊക്കെ രംഗത്തിറങ്ങിയത്. പശ്ചിമഘട്ട മലനിരകളിലെ കോടിക്കണക്കിന് ആദിമ വര്‍ഗ്ഗങ്ങളുടെയും സാധാരണ കര്‍ഷകരുടെയും മാഗ്‌നാ കാര്‍ട്ടയാകുമായിരുന്ന ഗാഡ്ഗില്‍ ശുപാര്‍ശകളെ ഗളച്ഛേദം ചെയ്ത അതേ ജുഗുപ്‌സതയോടെ. കേരളത്തിലെ ഭരണ – പ്രതിപക്ഷങ്ങള്‍ പരസ്പരം ഗ്വാഗ്വാ വിളിക്കുമ്പോള്‍ തന്നെ കേന്ദ്രത്തെയും സുപ്രിം കോടതിയെയും കുറ്റപ്പെടുത്താന്‍ പരസ്പരം ഐക്യത്തിലുമാണ്.
2019 ഒക്ടോബറില്‍ കരുതല്‍ മേഖല ഒരു കിലോമീറ്ററായി കേരള മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ശക്തരും പ്രതാപികളുമായ മൈനിംഗ് – ക്വാറി മാഫിയകളുടെയും അവരുടെ ഏജന്റുമാരുടെയും സമ്മര്‍ദ്ദത്തിനു മുന്‍പില്‍ കേരള സര്‍ക്കാര്‍ നിഷ്‌ക്രിയമായി, മൂകമായി നോക്കിനില്‍ക്കുകയാണിപ്പോള്‍.
ജൂണ്‍ 3-ലെ സുപ്രീം കോടതി ഉത്തരവില്‍ ജനങ്ങള്‍ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേരളം മാറിമാറി ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ക്കാണ്. 2006 മുതല്‍ പരമോന്നത നീതി പീഠത്തെ നിരന്തരം അവഗണിച്ചു. അതിന്റെ ഉത്തരവുകള്‍ക്ക് പുറംതിരിഞ്ഞു നിന്നു. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തെ അവഹേളിക്കുകയും അവര്‍ക്കു പുല്ല് വില കല്‍പ്പിക്കയും ചെയ്തു. അവരുടെയും കോടതിയുടെയും അന്ത്യശാസനം ചെവിക്കൊണ്ടില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭ വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, ഷംസുദ്ദീന്‍ എന്നീ എം.എല്‍.എമാരുടെ കമ്മീഷനെ വച്ച് ജനങ്ങളെയും കേന്ദ്രത്തെയും ഒരേ പോലെ കബളിപ്പിക്കാന്‍ ഒരു ശ്രമം 2013 ല്‍ നടത്തുകയുണ്ടായി. വനം – പരിസ്ഥിതി മന്ത്രാലയത്തെ കളിയാക്കും വിധം മാറി മാറി പല നിര്‍ദ്ദേശങ്ങളും കൈമാറിയിട്ടുണ്ട്. പാറമട മുതലാളിമാരും ഭൂ മാഫിയയും ടൂറിസം ലോബിയുമാണ് സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിച്ചത്. അതെല്ലാം വിനയായി മാറുകയും ചെയ്തു.
കോടതി വിധി വന്നിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുകയോ ജനങ്ങളുടെ യഥാര്‍ത്ഥ ആശങ്കകള്‍ പരിഹരിക്കുകയോ ഗൗരവതരമായി പശ്‌നത്തില്‍ ഇടപെടുകയൊ കരുതല്‍ മേഖലയുടെ യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയൊ ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടികള്‍ക്കും ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കില്‍ പൊറാട്ടുനാടകം അവസാനിപ്പിച്ച് പ്രശ്‌നത്തെക്കുറിച്ച് ഗൗരവത്തോടെ പഠനം നടത്തി, മത പ്രീണനം ഒഴിവാക്കി ഇടപെടുകയാണ് വേണ്ടത്. പക്ഷെ, ഭൂതകാലാനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അതിനുള്ള സാദ്ധ്യത വിരളമാണെന്നു തന്നെയാണ്.
(ലേഖകന്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റാണ്)