ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അല്പം താരതമ്യം ആവശ്യമാണ്. പൊതുവായി പാശ്ചാത്യമെന്ന് നാം വിശേഷിപ്പിക്കുന്ന സെമിറ്റിക് കാഴ്ചപ്പാടില്‍ സ്ത്രീയുടെ സ്ഥാനം മൗലികമായി താഴെയാണ്. അവരുടെ മതഗ്രന്ഥം പറയുന്നതനുസരിച്ച് സൃഷ്ടികര്‍ത്താവ് ആദ്യം പുരുഷനെ സൃഷ്ടിക്കുകയും പിന്നീട് ആ പുരുഷന്റെ ആഗ്രഹപ്രകാരം അവന്റെതന്നെ എല്ലുകൊണ്ട് സ്ത്രീയെ സൃഷ്ടിക്കുകയുമാണ് ചെയ്തത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പുരുഷനില്‍ നിന്ന്, പുരുഷനുവേണ്ടി, പുരുഷനെ സൃഷ്ടിച്ച ശേഷമാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത്. ആ സ്ത്രീ ദൈവം വിലക്കിയ കനി കഴിക്കാന്‍ പുരുഷനെ പ്രലോഭിപ്പിക്കുക വഴി ആദിപാപം ചെയ്തവളായിത്തീരുകയും ചെയ്തു. ഈ വര്‍ണ്ണനയില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനസമൂഹത്തിന്റെ കാഴ്ചപ്പാട് സ്വാഭാവികമായും ഭാരതീയ കാഴ്ചപ്പാടില്‍ നിന്ന് രാവില്‍ നിന്ന് പകലെന്നപോലെ വ്യത്യസ്തമായിരിക്കും.
വൈദിക സംഹിതകള്‍ വായിച്ചാല്‍ പുരുഷ ഋഷിമാരെന്നോണം സ്ത്രീ ഋഷിമാരും ഉള്ളതായി കാണാം. പവിത്രങ്ങളായ മന്ത്രങ്ങളുടെ ആത്മാനുഭൂതി ഇരുകൂട്ടര്‍ക്കും നേടാന്‍ സാധിച്ചിരുന്നതോടൊപ്പം ഇരുകൂട്ടരും ഋഷിഗണത്തില്‍ പെട്ടിരുന്നു. അതേസമയം, സ്ത്രീലിംഗത്തിന് സംസ്‌കൃത ഭാഷയിലുള്ള വാക്ക് ‘ഋഷികാ’ എന്നാണ്. സ്വാധികളായ സ്ത്രീകളും ഋഷികളായാണ് അറിയപ്പെട്ടിരുന്നത്. വൈദികരായ നമ്മുടെ പൂര്‍വ്വികര്‍ ഒരിക്കലും സ്ത്രീയെ ഹീനയായി കണ്ടിരുന്നില്ല. ഈശ്വരന്‍ തങ്ങള്‍ക്ക് കനിഞ്ഞരുളിയ ആദ്ധ്യാത്മിക ശക്തി മറുഭാഗമായ ‘അര്‍ദ്ധവൃഗള’ സ്ത്രീക്കും ലഭ്യമാണെന്ന് കരുതിയിരുന്നു: അതായിരുന്നു അവരുടെ വിശ്വാസം. അതുകൊണ്ട് സ്ത്രീയും വേദാധ്യയനത്തിന് അധികാരമുള്ളവളായി പരിഗണിക്കപ്പെട്ടിരുന്നു. സ്ത്രീക്കും വേദവിദ് ആകാമായിരുന്നു. മന്ത്രദ്രഷ്ടാവ് ആകാമായിരുന്നു. ഇത്തരം ഇരുപത്തിയഞ്ചോ മുപ്പതോ ഋഷികകളെക്കുറിച്ച് ഋഗ്വേദത്തില്‍ പരാമര്‍ശമുണ്ട്. അകാരാദി ക്രമത്തില്‍ ആഗസ്ത്യസ്വസാ, അദിതി, അപാലാ, ഇന്ദ്രാണി, ഇന്ദ്രമാതരഃ, ഇന്ദ്രസ്‌നുഷ, ഊര്‍വശീ, കുശികാരാത്രി, ഗോധാ. ഘോഷാ-കാക്ഷിവതീ, ജൂഹു, ദക്ഷിണാ-പ്രാജാപത്യാ, യമീ, യമീ-വൈവസ്വതീ, രോമശാ, ലോപാമുദ്രാ, വാക്-ആംഭൃണീ, വിശ്വാ വാരാത്രേയീ, ശചീ-പൗലോമീ, ശ്രദ്ധാ-കാമായനീ, ശശ്വതീ-ആംഗീരസീ, സരമാ-ദേവശൂനീ, സൂര്യാ-സാവിത്രീ, സാര്‍പരാജ്ഞീ, സികതാ നിവാവരീ എന്നിവരാണവര്‍. ഈ ഋഷിമാരിലൂടെ വെളിപ്പെട്ട മന്ത്രങ്ങള്‍ മൊത്തം 266 ആണ്. എല്ലാ മന്ത്രങ്ങളും ദിവ്യങ്ങളാണെന്നിരിക്കിലും വര്‍ത്തമാനകാലത്ത് വിവാഹ ശുഭമുഹൂര്‍ത്തത്തില്‍ ഉദ്ഗീതം ചെയ്യുന്നത് സൂര്യാ സാവിത്രീ മന്ത്രമാണ്. അതായത് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വൈദിക വിധിപ്രകാരം നടക്കുന്ന വിവാഹത്തില്‍ ഋഷികാസൂര്യായുടെ മന്ത്രം അനുപേക്ഷണീയമാണെന്ന് വരുന്നു. ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ 85-ാമത്തെതായ ആ സൂക്തത്തില്‍ നാല്പത്തേഴ് മന്ത്രങ്ങളുണ്ട്. അതിലെ അവസാനത്തെ മന്ത്രം ‘സമസ്ത ദേവന്മാരും നാമിരുവരുടേയും ഹൃദയങ്ങള്‍ പരസ്പരം ഒന്നിച്ചുചേര്‍ക്കട്ടെ; ജലം, വായു, ധാതാവ്, സരസ്വതി നമ്മടെ ഇരുവരേയും ഒന്നിച്ചു ചേര്‍ക്കട്ടെ’2 എന്നാണ് പറയുന്നത്.
സൂര്യായേപ്പോലെ മറ്റൊരു ഋഷികായാണ് അദിതി. അദിതിയുടേയും ഗരിമ അത്യന്തം ഉയര്‍ന്നതാണ്. ‘സര്‍വതാതി’ (എല്ലാറ്റിനേയും സ്വീകരിക്കുന്നവള്‍), ‘വിശ്വജന്യ’ (ലോകഹിതം കാംക്ഷിക്കുന്നവള്‍) ‘ജ്യോതിഷ് മതി(പ്രകാശവതി), രാജപുത്രാ, യജ്ഞവര്‍ദ്ധികാ തുടങ്ങിയ പല വിശേഷണങ്ങളോടെ അദിതി വ്യത്യസ്ത സൂക്തങ്ങളാല്‍ അറിയപ്പെടുന്നു. അദിതി എന്ന പേരിന്റെ ശരിയായ അര്‍ത്ഥം ബന്ധനമുക്ത, സ്വാധീന, സ്വതന്ത്ര എന്നെല്ലാമാണ്. പാപങ്ങളില്‍ നിന്ന് രക്ഷിക്കുന്ന ദേവിയുടെ രൂപത്തില്‍ അദിതിയെക്കുറിച്ചുള്ള വര്‍ണ്ണന സംഹിതകളില്‍ കാണാം. അദിതിയെ സൗന്ദര്യമുള്ള ഒരു നൗകയോടാണ് ഉപമിച്ചിരിക്കുന്നത്. അദിതിയുടെ രൂപത്തില്‍ ആ നൗക ആകാശരൂപിണിയായ മംഗളമയിയാണ്; യാത്രികര്‍ക്ക് ഈശ്വരത്വം നേടിക്കൊടുക്കുന്നതുമാണ്. അതില്‍ ഇരിക്കാന്‍ വേണ്ടത്രയിടമുണ്ട്. അവള്‍ തികച്ചും ച്ഛിദ്രരഹിതയാണ്. സക്ഷമയായ ആ അമരക്കാരി നമ്മെ നന്മയിലേക്ക് നയിക്കും; നമ്മെ പാപവിമുക്തരാക്കും; നമുക്കെല്ലാം അവളെ ശരണം പ്രാപിക്കാം.3
മറ്റ് മന്ത്രദ്രഷ്ടികളും ഇതുപോലുള്ളവരായിരുന്നു. അവരോരോരുത്തരും പ്രഗത്ഭമതികളും സമാനതകളില്ലാത്തവരുമായ വിഭൂതികളായിരുന്നു. ഒരാള്‍ ഒരിക്കലും മറ്റൊരാളുടെ പ്രതിച്ഛായ ആയിരുന്നില്ല. താന്‍ അബലയല്ല, സബലയാണെന്ന് തെളിയിച്ചവളാണ് അപാലാ. രോഗബാധിതമായി തന്റെ ശരീരത്തെ അഖണ്ഡമായ തപസ്സിലൂടെ രോഗമുക്തമാക്കുകയും തന്റെ ഭര്‍ത്താവിന് സ്വീകാര്യയാവുകയും ചെയ്തവള്‍! വേദപ്രചാരികയായ കന്യകയായിരുന്നു ഘോഷാ. ജൂഹു ബ്രഹ്മവാദിനിയായിരുന്നു. സാംസാരികയാകട്ടെ, ജീവിതത്തില്‍ ധാരാളം ഉയര്‍ച്ചകളും താഴ്ചകളും നേരിടേണ്ടി വന്നിട്ടും ബൃഹസ്പതിയുടെ തപസ്വിനിയായ ഭാര്യയായിരുന്നു. തന്റെ പേരിന് അനുഗുണമായി ദാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ബ്രഹ്മവാദിനിയാണ് ദക്ഷിണാ. ദാനശീലനായ വ്യക്തിയെയാണ് അവര്‍ യഥാര്‍ത്ഥ രാജാവായി കണ്ടത്.4 ലോകത്തിന് സേവാധര്‍മ്മത്തിന്റെ പവിത്രമായ മാര്‍ഗ്ഗം കാണിച്ചുകൊടുത്ത ആദിമ സ്ത്രീ ഒരു പക്ഷെ ദക്ഷിണാ ബ്രഹ്മവാദിനി ആയിരിക്കണം. ആത്മസംയമനത്തിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് വിദര്‍ഭ രാജാവിന്റെ ഏകമകളും അഗസ്ത്യപത്‌നിയുമായ ലോപാമുദ്രാ. അംഭൃണീ മഹര്‍ഷിയുടെ മകളായ വാഗാംഭൃണീ അദ്വൈതദര്‍ശനത്തിന്റെ വൈദിക ഉപജ്ഞാതാവായി അറിയപ്പെടുന്നു. ലോകര്‍ക്ക് ഭദ്രം ഇച്ഛിക്കുന്നവരും ഭൂമിയെ സ്വര്‍ഗ്ഗമാകുന്ന അകല്‍മഷമായ ചിരന്തന സുഖത്തെ അകവും പുറവും അറിയുന്നവരുമായ രാഷ്ട്രസാക്ഷാത്കാരം നേടിയ മഹര്‍ഷിമാരുടെ ഗണത്തില്‍ പെട്ടവരില്‍ ഒന്ന് വാഗാംഭൃണിയാണ്. അവര്‍ പറയുന്നു: രാഷ്ട്രസമ്പത്തിനെല്ലാം ഉടമസ്ഥയായ ഞാന്‍ യജ്ഞത്തിന് അര്‍ഹതയുള്ളവരില്‍ പ്രഥമഗണനീയയായ ജ്ഞാനവതിയാണ്.5 മന്ത്രദ്രഷ്ടികളെക്കുറിച്ചുള്ള ഉദാഹരണങ്ങള്‍ ഇത്രയും മതിയാകുമെന്ന് ഞാന്‍ കരുതുന്നു. ഇതുകൊണ്ടു തൃപ്തിവരാത്തവരും ജിജ്ഞാസുക്കളും ദയവായി ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലും പരപ്പിലും പഠിക്കണമെന്നും തങ്ങളുടെ ദേശവാസികള്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്നു നല്‍കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ നിശ്ചയമായും നമ്മുടെ ദേശത്തിന്റെ കൃതജ്ഞതക്ക് പാത്രങ്ങളായിത്തീരും.
മന്ത്രദ്രഷ്ടികളെ പോലെയുള്ള മറ്റ് കഥാപാത്രങ്ങളെയും വൈദിക ഔപനിഷിദിക സാഹിത്യത്തില്‍ കാണാം. അവരില്‍ അദ്വിതീയമാണ് വാചക് വീഗാര്‍ഗിയുടെ സ്ഥാനം. ബൃഹദാരണ്യക ഉപനിഷത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ മഹാദ്രഷ്ടാവ് യാജ്ഞവല്‍ക്യനും ഗാര്‍ഗീയുമാണ്. ലിംഗപരമായ ഭേദഭാവം കൂടാതെ, അദമ്യമായ ആത്മവിശ്വാസത്തോടെയും സാത്വികമായ ജ്ഞാനനിഷ്ഠയോടെയും തര്‍ക്കശുദ്ധതയോടെ, ദൃഢവും പക്വവുമായ രീതിയില്‍ ഒരു യോദ്ധാവ് തുല്യശക്തിയുള്ള മറ്റൊരു യോദ്ധാവിനോടെന്ന പോലെ ഗാര്‍ഗീ പ്രചണ്ഡ സൂര്യനെപ്പോലെ വിളങ്ങുന്ന യാജ്ഞവല്‍ക്യനുമായി ശാസ്ത്രാര്‍ത്ഥം നടത്തുന്നു. മഹാരാജാവ് ജനകനും വേദം നല്ലപോലെ പഠിച്ച വിജ്ഞരായ ശ്രോതാക്കളും അമൃതാനന്ദത്തിന്റെ ആ മഹാസമുദ്രത്തില്‍ മഗ്നരായി തീരുന്നു. ഭാരതീയ ആദ്ധ്യാത്മിക ചരിത്രത്തിലെ സുവര്‍ണ മുഹൂര്‍ത്തം! ദേവഗണം, ഋഷിഋണം, പിതൃഋണം എന്നിങ്ങനെ മൂന്ന് ഋണങ്ങളെക്കുറിച്ച് നാമെല്ലാം കേട്ടിട്ടുണ്ടാവണം. നമ്മുടെ ആദ്ധ്യാത്മിക ചരിത്രത്തില്‍ മാതൃ ഋണത്തെക്കുറിച്ചുള്ള അസാധാരണങ്ങളായ ഉദാഹരണങ്ങളുണ്ട്. മാണ്ഡൂകീ മഹാനായ ഒരു ഋഷി ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ഭാര്യമാരില്‍ ശൂദ്രകുലത്തില്‍ പിറന്ന മൂന്നാമത്തെ ഭാര്യയുടെ പേര് ഇതരാ എന്നായിരുന്നു. ഇതരായുടെ മകനായിരുന്നു മഹീദാസ്. മാണ്ഡൂകീ പണ്ഡിത സദസ്സുകളില്‍ പോകുമ്പോള്‍ മഹീദാസിനെ ഒരിക്കലും കൂടെ കൊണ്ടുപോകാറുണ്ടായിരുന്നില്ല. അതേസമയം, മറ്റ് രണ്ടു ഭാര്യമാരില്‍ ജനിച്ച പുത്രന്മാരെ ഒപ്പം കൂട്ടാറുണ്ടായിരുന്നു. ഒരു ദിവസം എല്ലാ സഹോദരന്മാരും അത്യന്തം സ്‌നേഹഭാവത്തോടെ പിതാവിനോടൊപ്പം സഭയിലേക്ക് പോയി. അവിടെ എത്തിയതും ഋഷി മഹീദാസനെ ഒരു പ്രത്യേക സ്ഥലത്ത് മാറ്റിയിരുത്തി. അതുകൊണ്ട് അവന്റെ കൊച്ചു മനസ്സില്‍ ഉണ്ടായ പോറല്‍ ഋഷി അവഗണിച്ചു.
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മഹീദാസ് എല്ലാ കാര്യങ്ങളും കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു. ഇതരായ്ക്ക് ഹൃദയഭേദകമായ ദുഃഖം അനുഭവപ്പെട്ടു. അവര്‍ മര്‍മ്മഭേദകമായ വേദനയോടെ ഭര്‍ത്താവിന്റെ വീട് ത്യജിച്ച് കാടിനെ ശരണം പ്രാപിച്ചു. ഇതരാ സ്വയം വിദ്യയഭ്യസിച്ചവളായിരുന്നു. കൂടാതെ ഭര്‍ത്താവില്‍ നിന്നും അവര്‍ ജ്ഞാനം സമ്പാദിച്ചു. അവര്‍ തന്റെ മകനെ തപഃപൂര്‍ണം വിദ്യയഭ്യസിപ്പിച്ചു. മഹീദാസന്‍ ജ്ഞാനിയായി തീര്‍ന്നു. പണ്ഡിത സദസ്സുകളില്‍ പങ്കെടുക്കാനുള്ള ക്ഷണം മഹീദാസനും കിട്ടിത്തുടങ്ങി. ശാസ്ത്രാര്‍ത്ഥത്തില്‍ നിപുണനായിത്തീര്‍ന്ന മഹീദാസന്‍ രചിച്ച ബ്രാഹ്മണത്തിന് മഹീദാസന്റെ പേരു കൊടുക്കാന്‍ അവര്‍ ഏകകണ്ഠമായി തീരുമാനിച്ചു. എന്നാല്‍ അവരോടു മഹീദാസന്‍ പറഞ്ഞു: ”ഞാന്‍ എന്തെല്ലാം പഠിക്കുകയും മനസ്സിലാക്കുകയും എഴുതുകയും ചെയ്തുവോ, അതിന്റെയെല്ലാം മഹത്വം എന്റെ മാതാവിനുള്ളതാണ്. അതുകൊണ്ട് വേദപണ്ഡിതന്മാരായ നിങ്ങളോട് ഈ ബ്രാഹ്മണത്തിന് എന്റെ മാതാവിന്റെ പേര് നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും ഓംകാരത്തോടെ ഈ അഭ്യര്‍ത്ഥനയെ അംഗീകരിക്കുകയും മഹീദാസ വിരചിതമായ ബ്രാഹ്മണത്തിന് ഐതരേയമെന്ന് പേരു വെയ്ക്കുകയും ചെയ്തു. മഹീദാസന്‍ തന്റെ മാതൃഋണം വീടുകയും ഐതരേയ ബ്രാഹ്മണമെന്ന പേര് ശാശ്വതമായിത്തീരുകയും ചെയ്തു.
(തുടരും)
അടിക്കുറിപ്പ്
2. സഞ്ജന്തു വിശ്വേ ദേവാ: സമാപോ ഹൃദയാനി നൗ
സം മാതരിശ്വാ സം ദേഷ്ട്രീ ദധാതു നൗ
(ഋഗ്വേദം 10-75-47)
3. സൂത്രമാണം പൃഥിവീം ധ്യാമനേഹസം
സുശര്‍മാണമദിതിം സുപ്രണീതിം
ദൈവീം നാവം സ്വചരിത്രാമനാഗസമസ്ത്ര വന്തീമഃ രുഹേമാ സ്വസ്തയേ
(ഋഗ്വേദം 10-63-10)
4. ദക്ഷിണാവാന്‍ പ്രഥമോ ഹൂത ഏതിദക്ഷിണാവാന്‍ ഗ്രാമണീഗ്രമേതി
തമേവ മന്യേ നൃപതിം ജനാനാം യഃ പ്രഥമോ ദക്ഷിണാമാവിവായ
(ഋഗ്വേദം 10-107-5)
അര്‍ത്ഥം: ദാതാവിനെ വേണം ആദ്യം വിളിക്കാന്‍, അവിടുന്ന് പ്രമുഖനെന്ന് പരിഗണിക്കപ്പെടുന്നു. ദക്ഷിണാവാന്‍ ദാനശീലനായ ഗ്രാമാദ്ധ്യക്ഷന്‍ ഏറ്റവും മുന്നില്‍ നടക്കുന്നു. ഏറ്റവുമാദ്യം മനുഷ്യര്‍ക്കിടയില്‍ ദക്ഷിണ നല്‍കുന്ന അദ്ദേഹത്തെ തന്നെയാണ് എല്ലാവരെയും പാലിക്കുന്ന രാജാവായി ഞാന്‍ അംഗീകരിക്കുന്നത്.
5. അഹം രാഷ്ട്രീ സംഗമനീ വസൂനാം ചികിതൂഷി പ്രഥമാ യജ്ഞിയാനാം (ഋഗ്വേദം 10-125-3).