റാണ അയൂബിന്റെ ‘ഗുജറാത്ത് ഫയല്‍സ്: അനാറ്റമി ഓഫ് എ കവര്‍ അപ്’ എന്ന പുസ്തകം കമ്മ്യൂണിസ്റ്റുകളുടെയും ഇസ്ലാമിസ്റ്റുകളുടെയും എണ്ണയിട്ട പ്രചരണ യന്ത്രമായ പാശ്ചാത്യ മാധ്യമ രംഗത്ത് നന്നായി സ്വീകരിക്കപ്പെട്ടു. ഗുജറാത്തിനെ പൊതുവെയും ഹിന്ദുക്കളെ പ്രത്യേകിച്ചും രാക്ഷസീയരായി ചിത്രീകരിച്ച റാണയുടെയും കൂട്ടരുടെയും നടപടി സകല മര്യാദകളെയും അതിലംഘിക്കുന്നതായിരുന്നു. ഭൂമിയിലെ ഏറ്റവും സഹിഷ്ണുതാ മനോഭാവമുള്ള ജനതയായ ഹിന്ദുക്കള്‍ക്ക് അവരുടെ അമ്മമാരെയും പെണ്‍മക്കളെയും സഹോദരിമാരെയും മാനഭംഗത്തിന് ഇരയാക്കുന്നതും കൊല്ലുന്നതും കാണേണ്ടി വന്നിട്ടുണ്ട്. ഇസ്ലാം, ക്രൈസ്തവ സംസ്‌കാരങ്ങളുടെ സഹസ്രാബ്ദകാലത്തെ പടയോട്ടങ്ങളില്‍ അവരുടെ അനേകം അച്ഛന്മാരും ആണ്‍മക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ സംസ്‌കാരവും പാരമ്പര്യവും അവമതിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യ മാധ്യമങ്ങള്‍ പലപ്പോഴും ഹിന്ദുക്കളെ നിരക്ഷരരായും അന്ധവിശ്വാസികളായും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അവര്‍ ഒരിക്കലും തങ്ങള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കിയിട്ടില്ല. ഇതായിരുന്നു നൂറ്റാണ്ടുകളോളം ഹിന്ദുക്കളുടെ അവസ്ഥ. ഗോധ്രയിലെ കൂട്ടക്കൊലയ്ക്കു ശേഷം നടന്ന തിരിച്ചടി മാത്രമാണ് ഹിന്ദുക്കള്‍ നടത്തിയ ഒരേയൊരു പ്രത്യാക്രമണം. അതാകട്ടെ കമ്മ്യൂണിസ്റ്റുകള്‍ നിയന്ത്രിക്കുന്ന പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനുമായില്ല.
മാധ്യമങ്ങളുടെ കുതന്ത്രം
58 ഹിന്ദു തീര്‍ത്ഥാടകരെ ഉറക്കത്തില്‍ ജീവനോടെ ചുട്ടുകൊന്ന ഗോധ്ര കൂട്ടക്കൊലയുടെ ഇരുപതാം വാര്‍ഷികമാണ് കഴിഞ്ഞ ഫെബ്രു. 27 ന് അനുസ്മരിക്കപ്പെട്ടത്. അതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ ആള്‍ക്കാരുടെ പേര് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? ശരിയാണ്, 2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് മാധ്യമങ്ങള്‍ നമ്മളോടു പറയും; മുസ്ലീം വംശഹത്യയെ കുറിച്ച് പറയും; അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന മുസ്ലീം കൂട്ടക്കൊലയെ കുറിച്ചു പറയും. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ കാര്യം അവര്‍ പറയില്ല. ഗോധ്ര കൂട്ടക്കൊലയ്ക്കു ശേഷമുണ്ടായ അക്രമ സംഭവങ്ങളില്‍ 1044 പേര്‍ കൊല്ലപ്പെട്ടതില്‍ 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും ഉണ്ടായിരുന്നു. എന്നിട്ടും ദേശീയ – അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ ഇതിനെ ഒരു മുസ്ലീം വംശഹത്യയായാണ് ചിത്രീകരിച്ചത്. ഇസ്ലാമിസ്റ്റുകളുടെയും മിഷനറിമാരുടെയും സംഭാവനാ ലിസ്റ്റിലുള്ള കമ്മ്യൂണിസ്റ്റ് (നെഹ്രുവിയന്‍) മതേതര സംഘത്തില്‍ പെട്ട ബുദ്ധിജീവികളും പണ്ഡിതന്മാരും മാധ്യമ പ്രവര്‍ത്തകരും ഇതാണ് നമ്മളെ പറഞ്ഞു പഠിപ്പിച്ചത്. ഇത്തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കപ്പെട്ട വസ്തുതകള്‍ ഇന്റര്‍നെറ്റില്‍ ഇഷ്ടം പോലെയുണ്ട്. പക്ഷെ എന്തുകൊണ്ടാണ് ഇസ്ലാമിസ്റ്റുകള്‍ ഗോധ്രയില്‍ ഇങ്ങനെയൊരു ക്രൂര സംഭവം ആസൂത്രണം ചെയ്തതെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ?
ഇരകളുടെ മറച്ചുവെക്കപ്പെട്ട അസ്തിത്വം
മുസ്ലീം, കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ മാധ്യമ ശ്രദ്ധ (എന്‍.ജി.ഒ.) ബെസ്റ്റ് ബേക്കറി കേസില്‍ കേന്ദ്രീകരിപ്പിച്ചപ്പോള്‍ തീവണ്ടിക്ക് തീ കൊളുത്തിയത് ശ്രദ്ധിക്കപ്പെടാതെ പോയി. ബില്‍ക്കി ബാനുകേസിന് വലിയ പ്രചാരം കിട്ടി. അതേസമയം തീവണ്ടിയില്‍ ചുട്ടു കൊല്ലപ്പെട്ട പത്ത് കുട്ടികളുടെയും 27 സ്ത്രീകളുടെയും പേര് എവിടെയും പരാമര്‍ശിക്കപ്പെട്ടില്ല. ജീവനോടെ ചുട്ടു കൊല്ലപ്പെട്ട 58 പേരില്‍ ആരെയും നാം അറിയാതെ പോയതെന്തുകൊണ്ട്? സംഭവം നടന്നിട്ട് 20 വര്‍ഷമായിട്ടും ഒരാളുടെ പേരുപോലും ഇന്റര്‍നെറ്റിലെ ലേഖനങ്ങളില്‍ ഇടംപിടിച്ചില്ല. സാമൂഹ്യ ചിന്തകനും കോളമിസ്റ്റുമായ ഗോപാല്‍ ഗോസ്വാമി ‘ഫസ്റ്റ് പോസ്റ്റി’ലെ തന്റെ റിപ്പോര്‍ട്ടില്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയതോടെയാണ് പുറംലോകം ഇവര്‍ ആരെല്ലാമെന്ന് അറിഞ്ഞത്. ഇവരുടെ അസ്തിത്വം കണ്ടെത്താനും പ്രസിദ്ധീകരിക്കാനും എന്തുകൊണ്ട് ഒരു മാധ്യമവും തയ്യാറില്ല എന്ന ചോദ്യം അവശേഷിക്കുന്നു.
ഇസ്ലാമിസ്റ്റുകളുടെ പങ്ക്
2002 ഫെബ്രുവരിയില്‍ ശ്രീരാമ ജന്മഭൂമിയിലെ പൂര്‍ണാഹുതി മഹായജ്ഞത്തില്‍ പങ്കെടുക്കുന്നതിന് ആയിരക്കണക്കിന് രാമഭക്തര്‍ (കര്‍സേവകര്‍) ഗുജറാത്തില്‍ നിന്ന് അയോദ്ധ്യയിലേക്ക് യാത്ര ചെയ്തിരുന്നു. ഫെബ്രു.25 ന് നൂറു കണക്കിന് തീര്‍ത്ഥാടകര്‍ അഹമ്മദാബാദിലേക്കുള്ള സബര്‍മതി എക്‌സ്പ്രസ്സില്‍ മറ്റു യാത്രക്കാരോടൊപ്പം കയറി. 2002 ഫെബ്രു. 27 ന് രാവിലെ 7.43 ന് ട്രയിന്‍ ഗോധ്രയിലെത്തി. ട്രയിന്‍ സ്റ്റേഷന്‍ വിട്ട ഉടനെ ആരോ അപായചങ്ങല വലിക്കുകയും ഇരുഭാഗത്തും മുസ്ലീം ചേരികളുള്ള സിഗ്‌നല്‍ പ്രദേശത്ത് ട്രയിന്‍ നിര്‍ത്തുകയും ചെയ്തു. പകല്‍ പോലും ഒരു ഹിന്ദുവും പ്രവേശിക്കാന്‍ ധൈര്യം കാണിക്കാത്ത പ്രദേശമാണത്. ട്രയിന്‍ ഡ്രൈവറും പിന്നീട് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരും പറഞ്ഞതു പോലെ ട്രയിനിനുള്ളില്‍ നിന്ന് അനേകം തവണ അപായചങ്ങല വലിക്കപ്പെട്ടിരുന്നു. ട്രയിന്‍ നിര്‍ത്തിയപ്പോള്‍ 2000 ത്തോളം വരുന്ന മുസ്ലീം ജനക്കൂട്ടം ട്രയിനിനെ ആക്രമിച്ചു. നാല് കോച്ചുകള്‍ക്ക് തീയിടുകയും കല്ലേറ് നടത്തുകയും ചെയ്തതിന്റെ ഫലമായി 27 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടെ 58 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു. അക്രമികള്‍ ട്രയിന്‍ ഗോധ്രയില്‍ എത്തുന്നതിനു മുമ്പു തന്നെ പെട്രോളില്‍ മുക്കിയ തുണികള്‍ വെച്ചിരുന്നതായി ഗുജറാത്തിലെ അസി. ഡി.ജി.പി. ജെ. മഹാപത്ര പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ്, സംഭവത്തെ ഒരു മുസ്ലീം വംശഹത്യയായി ചിത്രീകരിച്ചു കൊണ്ട് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്. ഇവരുടെ വ്യാജ പ്രചരണം വിശ്വസിച്ച് വിക്കിപീഡിയ പോലും സംഭവത്തെ മുസ്ലീം കൂട്ടക്കൊല, വംശീയ ഉന്മൂലനം, സ്റ്റേറ്റ് ഭീകരത തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് വിവരിച്ചത്. വിക്കിപീഡിയ സബര്‍മതി എക്‌സ്പ്രസ്സിന്റെ എസ് – 6 കോച്ചില്‍ ജീവനോടെ കൊല്ലപ്പെട്ട 58 ഹിന്ദുക്കളുടെ പേരുകള്‍ വെളിപ്പെടുത്തിയില്ല എന്ന കാര്യം വിശദീകരിക്കാന്‍ കഴിയാത്തതും മനുഷ്യയുക്തിക്ക് നിരക്കാത്തതാണ്.
ട്രയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരാതിരുന്നത്? ഇക്കാര്യം നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? അവര്‍ക്കാവശ്യം ഇതൊരു മുസ്ലീം കൂട്ടക്കൊലയായി ചിത്രീകരിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഹിന്ദുക്കളുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ അവരുടെ നുണക്കഥകള്‍ പൊളിഞ്ഞു പോകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്തായാലും നേരത്തെ പറഞ്ഞ ലേഖനത്തില്‍ നിന്ന് കൊല്ലപ്പെട്ട 41 ശ്രീരാമഭക്തരുടെ പേരുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട് (പട്ടിക കാണുക).
ഗോധ്രാ സംഭവത്തില്‍ കൊല്ലപ്പെട്ട ഹിന്ദുക്കള്‍
1. നീലിമാബെന്‍ പ്രകാശ് ഭായ് ചൗധാഗര്‍, രാമോല്‍, അഹമ്മദാബാദ്
2. ജ്യോതിബെന്‍ ഭാരത് ഭായ് പഞ്ചാല്‍, മണിനഗര്‍, അഹമ്മദാബാദ്
3. പ്രേമാബെന്‍ നരന്‍ഭായ് ധാഭി, ഗീതാ മന്ദിര്‍, അഹമ്മദാബാദ്
4. ജീവിബെന്‍ ധരംഭായ് ധാഭി, ഗീതാ മന്ദിര്‍, അഹമ്മദാബാദ്
5. ദേവ്കലാബെന്‍ ഹരിപ്രസാദ് ജോഷി, ചാന്ദ്‌ലോദിയ, അഹമ്മദാബാദ്
6. സാവേര്‍ഭായ് ജാദവ്ഭായ് പ്രജാപതി, വസ്ത്രാല്‍, അഹമ്മദാബാദ്
7. മിത്തല്‍ബെന്‍ ഭരത് ഭായ് പ്രജാപതി, മണിനഗര്‍, അഹമ്മദാബാദ്
8. നിതാബെന്‍ ഹര്‍ഷദ് ഭായ് പഞ്ചാല്‍, ന്യൂ റാണിപ്, അഹമ്മദാബാദ്
9. ഹര്‍ഷദ് ഭായ് ഹര്‍ഗോവിന്ദ്ഭായ് പഞ്ചാല്‍, ന്യൂ റാണിപ്, അഹമ്മദാബാദ്
10. പ്രതീക്ഷാബെന്‍ ഹര്‍ഷദ് ഭായ് പഞ്ചാല്‍, ന്യൂ റാണിപ്, അഹമ്മദാബാദ്
11. നിരുബന്‍ നവീന്‍ചന്ദ്ര ബ്രഹ്‌മഭട്ട്, സങ്കേത് സൊസൈറ്റി, വഡനഗര്‍
12. ഛായാബെന്‍ ഹര്‍ഷദ്ഭായ് പഞ്ചാല്‍, ന്യൂ റാണിപ്, അഹമ്മദാബാദ്
13. ചിരാഗ്ഭായ് ഈശ്വര്‍ഭായ് പട്ടേല്‍, വ ഘോദിയ, വദോദര
14. സുധാബെന്‍ ഗിരീഷ്ചന്ദ്ര റാവല്‍, ചാന്ദ് ലോദിയ, അഹമ്മദാബാദ്
15. മാലാബെന്‍ ശരത് ഭായ് മാത്രേ, അംബാവാഡി, അഹമ്മദാബാദ്
16. അരവിന്ദ്‌ബെന്‍ കാന്തിലാല്‍ ശുക്ല, റാമോല്‍, അഹമ്മദാബാദ്
17. ഉമാകാന്ത് ഗോവിന്ദ് ഭായ് മക്വാന, നവ നരോദ, അഹമ്മദാബാദ്
18. സദാശിവ് വിത്തല്‍ഭായ് ജാദവ്, സുരേലിയ എസ്റ്റേറ്റ് റോഡ്, അഹമ്മദാ ബാദ്
19. മണിബെന്‍ ദയാഭായ് ദാവെ, നവ നരോദ്യ, അഹമ്മദാബാദ്
20. ജസല്‍കുമാര്‍ മന്‍ഷുഖ്ഭായ് സോണി, വസ്ത്രാല്‍, അഹമ്മദാബാദ്
21. മന്‍ഷുഖ്ഭായ് കഞ്ചിഭായ് സോണി, വസ്ത്രാല്‍, അഹമ്മദാബാദ്
22. രതിബെന്‍ ശിവപതി പ്രസാദ്, മുന്‍സിപ്പല്‍ ക്വാര്‍ട്ടേഴ്‌സ്, വിജയ് മില്‍സ്, നരോദ , അഹമ്മദാബാദ്
23. ജംനാപ്രസാദ് രാമാശ്രയ് തിവാരി, മുന്‍സിപ്പല്‍ ക്വാര്‍ട്ടേഴ്‌സ്, വിജയ് മില്‍സ്, നരോദ, അഹമ്മദാബാദ്
24. സതീഷ് രാമന്‍ലാല്‍ വ്യാസ്, ഓധവ്, അഹമ്മദാബാദ്
25. ശാന്താബെന്‍ ജാഷ്ഭായ് പട്ടേല്‍, റൂണ്‍, ആനന്ദ്
26. ഇന്ദിരാ ബെന്‍ ബന്‍ഷിഭായ് പട്ടേല്‍, റൂണ്‍,ആനന്ദ്
27. രാജേഷ്ഭായ് സര്‍ദാര്‍ജി വഗേല, ഖോഖ്‌റ , അഹമ്മദാബാദ്
28. ശിലാബെന്‍ മഫത് ഭായ് പട്ടേല്‍, റൂണ്‍, ആനന്ദ്
29. മഞ്ജുളാബെന്‍ കീര്‍ത്തിഭായ് പട്ടേല്‍, റൂണ്‍,ആനന്ദ്
30. ചമ്പാബെന്‍ മനുഭായ് പട്ടേല്‍, റൂണ്‍, ആനന്ദ്
31. ദിവാലിബെന്‍ റാവുജിഭായ് പട്ടേല്‍, മതര്‍, ഖേദ
32. ലളിതാബെന്‍ കരന്‍സിഭായ് പട്ടേല്‍, കഡി, മെഹ്‌സാന
33. മംഗുബെന്‍ ഹിര്‍ജിഭായ് പട്ടേല്‍, കഡി, മെഹ്‌സാന
34. പ്രഹ്ലാദ്ഭായ് ജയന്തിഭായ് പട്ടേല്‍, അംബികാ ടൗണ്‍ഷിപ്പ്, പഠാന്‍
35. ഭീംജിഭായ് കര്‍സന്‍ഭായ് പട്ടേല്‍, ഖേദ് ബ്രഹ്‌മാ , സബര്‍കാന്ത
36. ലഖുഭായ് ഹിരാജിഭായ് പട്ടേല്‍, കുഭാദാരോള്‍ കമ്പ, വഡാലി, സബര്‍ കാന്ത
37. വിത്തല്‍ഭായ് പര്‍ഷോത്തംഭായ് പട്ടേല്‍, സംഗര്‍ജി നി ചാലി, ഖോഖ്‌റ, അഹമ്മദാബാദ്
38. ശൈലേഷ് രഞ്ചോദ്ഭായ് പഞ്ചല്‍, സങ്കല്പ പാര്‍ക്ക് സൊസൈറ്റി, സുരേന്ദ്ര നഗര്‍
39. അമൃത് ഭായ് ജോയ്താറാം പട്ടേല്‍, ഗമന്‍പുര, മെഹ്‌സാന
40. നരേന്ദ്ര നാരായണ്‍ഭായ് പട്ടേല്‍, വന്‍ പാര്‍ഡി മണ്ഡല്‍, അഹമ്മദാബാദ്
41. രമണ്‍ഭായ് ഗംഗാറാംഭായ് പട്ടേല്‍, നു ഗാര്‍, മെഹ്‌സാന
(ഗോധ്ര കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 41 പേരുടെ പട്ടിക മാത്രമാണ് ‘ഫസ്റ്റ് പോസ്റ്റി’ലെ ലേഖനത്തില്‍ വന്നത്. ബാക്കി 17 പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.)
– പത്രാധിപര്‍
ഈ പേരുകള്‍ രണ്ടു ദശാബ്ദത്തോളം മറഞ്ഞു കിടക്കുകയായിരുന്നു. ഇസ്ലാമിക അക്രമികള്‍ തകര്‍ത്ത് തരിപ്പണമാക്കിയ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിലെ പാവനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വമേധയാ സേവനം ചെയ്യുന്നതിന് മുന്നോട്ട് വന്നവരായിരുന്നു ഈ കര്‍സേവകര്‍. വലിയ ഭൂരിപക്ഷമുണ്ടായിട്ടും ഹിന്ദുക്കള്‍ക്ക് ക്ഷേത്രം വീണ്ടെടുക്കാന്‍ 500 വര്‍ഷത്തോളം യുദ്ധം ചെയ്യേണ്ടി വന്നു. ഭാരതത്തിന്റെ മഹത്തായ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പ്രതിപുരുഷനാണ് ശ്രീരാമന്‍ എന്ന വസ്തുത എടുത്തു പറയേണ്ട ആവശ്യമില്ലാത്ത ഒന്നാണ്. മുസ്ലീങ്ങളുടെ ആസൂത്രിത ആക്രമണത്തിന്റെ തെളിവുകള്‍ ഉണ്ടായിട്ടും നിക്ഷിപ്ത താല്പര്യക്കാര്‍ പൊതുജനങ്ങളുടെ മുമ്പില്‍ വസ്തുതകള്‍ വളച്ചൊടിച്ച് അവതരിപ്പിക്കുകയായിരുന്നു. റിസര്‍വ്ഡ് കോച്ചായിരുന്നതിനാല്‍ അതില്‍ യാത്ര ചെയ്യാന്‍ അനുവാദം ലഭിക്കാതിരുന്ന ഒരു മുസല്‍മാനും കോച്ചിനുള്ളില്‍ കൊല്ലപ്പെട്ടിരുന്നു. ആള്‍ക്കൂട്ടം കോച്ചിനു തീ കൊടുത്തപ്പോള്‍ അതിനെ ആളിക്കത്തിക്കവിധം ഇന്ധനം ഒഴിച്ചതില്‍ ഇയാളുടെ പങ്കും സംശയിക്കപ്പെടുന്നുണ്ട്. മുസ്ലീങ്ങള്‍ മുസ്ലീമിനെ കൊല്ലുമോ എന്നു ചോദിച്ചു കൊണ്ട് ഈ സംഭവത്തെ അപകടമായി ചിത്രീകരിക്കാനാണ് ഇയാളുടെ മരണത്തെ മാധ്യമങ്ങള്‍ ഉപയോഗിച്ചത്. മനുഷ്യബോംബ് എന്ന ഒരാശയം അവര്‍ കേട്ടിട്ടില്ലെന്ന് തോന്നുന്നു. ഹിന്ദു ക്ഷേത്രം തകര്‍ത്ത അക്രമികളില്‍ ഹിന്ദുക്കളുടെ ഉള്ളില്‍ ഭയം ജനിപ്പിക്കാന്‍ പലതരം പ്രചരണങ്ങള്‍ നടത്തിയതും ഇതുപോലെയായിരുന്നു. ഭാരതത്തിന്റെ സാംസ്‌കാരിക പ്രതീകം 500 വര്‍ഷക്കാലമായി തടവറയിലാണെന്ന കാര്യം മാധ്യമങ്ങളോ പാശ്ചാത്യരോ ഒരിക്കലും ചൂണ്ടിക്കാണിച്ചില്ല. ഹിന്ദു തീര്‍ത്ഥാടകരെ ചുട്ടുകൊന്ന സംഭവത്തില്‍ പോലും ഇസ്ലാമിക തീവ്രവാദികളെ ഇരകളായി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിച്ചത്.
തിരിച്ചറിയേണ്ട വസ്തുതകള്‍
1. സംഭവങ്ങളുടെ നിജസ്ഥിതി അറിയുമ്പോള്‍ ഇസ്ലാമിസ്റ്റുകളുടെ ഇരവാദം വിലപ്പോകില്ല. കോടികള്‍ മുതല്‍ മുടക്കുന്നവരുടെ മുഖംമൂടിയായ റാണ അയൂബ് എന്ന വനിതക്ക് ഐറിന്‍ ഖാന്‍ എന്ന ബംഗ്ലാദേശുകാരി യു.എന്‍. ജനീവാ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സഹായം നല്‍കിയിരുന്നു. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതേതര യൂനിഫോമിനു വേണ്ടി നിലകൊണ്ട ഹര്‍ഷ എന്ന ആണ്‍കുട്ടിയെ ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തിയപ്പോള്‍ മാധ്യമങ്ങള്‍ യാതൊരു പരിഗണനയും നല്‍കിയില്ല. ഹിജാബി മുസ്‌കാന്‍ ഖാനെ ധൈര്യമുള്ള ആളായി ചിത്രീകരിച്ചുകൊണ്ട് ക്രൂരമായ ഈ കൊലപാതകത്തെ വെള്ളപൂശാനാണ് അവര്‍ ശ്രമിച്ചത്.
2. പഠിക്കാന്‍ മാത്രം ആഗ്രഹിച്ച തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥിനി ലാവണ്യക്ക് മരിക്കേണ്ടി വന്നത് ക്രിസ്തു മതത്തിലേക്ക് മാറാന്‍ വിസമ്മതിച്ചതുകൊണ്ടാണ്. കിഷന്‍ ബര്‍വാദിനെ വെടിവെച്ചു കൊന്നത് സാമൂഹ്യ മാധ്യമത്തിലെ ഒരു പോസ്റ്റിന്റെ പേരിലാണ്. ചെറുപ്പക്കാരനായ രൂപേഷ് പാണ്ഡെയെ കൊന്നത് സ്വന്തം ഉത്സവം ആഘോഷിച്ചതിനാണ്. ഹിജാബ് ധരിക്കാതിരുന്ന അറൂസ പര്‍വേസിനെതിരെ ഇസ്ലാമിസ്റ്റുകള്‍ മാനഭംഗ ഭീഷണിയാണ് മുഴക്കിയത്. എന്നിട്ടും കുറ്റം ഹിന്ദുക്കള്‍ക്കാണ്. ഒരു തിരിച്ചടി ഉണ്ടായിരുന്നില്ലെങ്കില്‍ 2002 നെ കുറിച്ച് ആരും കേള്‍ക്കില്ലായിരുന്നു. ഹിന്ദുക്കള്‍ സ്വന്തം സുരക്ഷിതത്വത്തിനു വേണ്ടി തിരിച്ചടിച്ച ഒരേയൊരു സന്ദര്‍ഭത്തെയാണ് മുസ്ലീംവംശഹത്യയായി ഇപ്പോള്‍ ചിത്രീകരിക്കുന്നത്.
3. സനാതനധര്‍മ്മത്തിന്റെ അവിഭാജ്യ ഭാഗമാണ് സേവനം. മാനവികതയോടുള്ള പ്രതിബദ്ധതയെന്ന നിലയില്‍ സിക്കുമതം പോലും ഈ ആശയത്തെ സ്വാംശീകരിച്ചിട്ടുണ്ട്. 2002 ല്‍ നടന്നത് കര്‍സേവകര്‍ക്ക് നേരെയുള്ള ഒരാക്രമണം മാത്രമായിരുന്നില്ല; ഭാരതത്തിന്റെ സാംസ്‌കാരിക അസ്തിത്വത്തെ തകര്‍ക്കാനുള്ള ശ്രമമായിരുന്നു. ഹിന്ദുക്കളെ ഭയപ്പെടുത്തി അവരുടെ സാംസ്‌കാരിക പ്രതീകങ്ങളില്‍ നിന്ന് അകറ്റുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഭാരതത്തില്‍ ആക്രമണം ആരംഭിച്ചതു മുതല്‍ ഇക്കാലം വരെ ഇവിടുത്തെ സാംസ്‌കാരിക ബിംബങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യം ഇസ്ലാമിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നതു കൊണ്ടാണ് അവര്‍ അയോദ്ധ്യ, മഥുര, കാശി, വൈഷ്‌ണോ ദേവി തുടങ്ങിയ ക്ഷേത്രങ്ങള്‍ക്കുനേരെ തിരിയുന്നത്.
4. ഹിന്ദു വംശഹത്യക്കു നേരെ കാണിച്ച ബധിര നിശ്ശബ്ദത മാധ്യമ സ്ഥാപനങ്ങളില്‍ നിന്നു പ്രതീക്ഷിച്ചതു തന്നെയാണ്. എങ്കിലും ഇസ്ലാമിസ്റ്റുകളുടെ കൈകള്‍ കൊണ്ട് കര്‍സേവകര്‍ ക്രൂരമായി കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവം സര്‍ക്കാര്‍ പബ്ലിക് ഡൊമെയ്‌നുകളില്‍ ലഭ്യമാക്കേണ്ടതായിരുന്നു. ആര്‍.എസ്.എസ്സും വി.എച്ച്.പി. തുടങ്ങിയ സംഘടനകളും എല്ലാ വര്‍ഷവും ഫെബ്രു. 27-ന് സംഭവ സ്ഥലത്തിനടുത്ത് ശ്രദ്ധാഞ്ജലി നടത്താറുണ്ട്. ഇവിടെ കൊല്ലപ്പെട്ടവര്‍ക്കായി ഉചിതമായ ഒരു സ്മാരകം ഉണ്ടാകണമെന്നാണ് ഹിന്ദു സമൂഹം ആഗ്രഹിക്കുന്നത്. സമീപത്തും കൊല്ലപ്പെട്ടവരുടെ വീടുകള്‍ക്കടുത്തുമുള്ള റോഡുകള്‍ക്ക് അവരുടെ പേരു നല്‍കുന്നതു സ്വാഗതാര്‍ഹമായി സമൂഹം കരുതും. സര്‍ക്കാര്‍ ഹിന്ദു സംഘടനകളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കണം. അയോദ്ധ്യയിലെ ശ്രീരാമ മന്ദിരത്തിലും അവരുടെ പേരുകള്‍ ആലേഖനം ചെയ്യണമെന്ന് ഹിന്ദു സമൂഹവും ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ നല്‍കിയവര്‍ക്കു വേണ്ടി ഇതെങ്കിലും നാം ചെയ്യേണ്ടതല്ലേ?
കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക
വിവ: സി.എം.രാമചന്ദ്രന്‍