നാഗ്പൂര്‍: സംഘശിക്ഷാവര്‍ഗ്ഗ് സമര്‍പ്പണത്തിനുള്ള സാധനയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ വ്യവസ്ഥാ പ്രമുഖ് മങ്കേഷ് ഭേന്ദേ പറഞ്ഞു. നാഗ്പൂരില്‍ നടക്കുന്ന തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ ഉദ്ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഘമെന്ന ആശയം മുളപൊട്ടിയത് നാഗ്പൂരിലാണ്. അതുകൊണ്ടു തന്നെ സംഘശിക്ഷാവര്‍ഗ് സ്വയംസേവകരെ സംബന്ധിച്ചെടുത്തോളം സാധനയും അതോടൊപ്പം തീര്‍ത്ഥാടനവുമാണ്. 1927ല്‍ മൊഹിതേവാഡയില്‍ നടന്ന നാല്പത് ദിവസം നീണ്ട ആദ്യ സംഘശിക്ഷാ വര്‍ഗില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പതിനേഴ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ആര്‍എസ്എസ് നിരോധനം, അടിയന്തരാവസ്ഥ, കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ എന്നീ അവസരങ്ങളിലൊഴികെ എല്ലാ വര്‍ഷവും സംഘശിക്ഷാ വര്‍ഗ് നടന്നു.
വിവിധ ഭാഷകള്‍ സംസാരിക്കുകയും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരുമായ ആളുകള്‍ വര്‍ഗില്‍ ഇരുപത്തഞ്ചു ദിവസം ഒരു കുടുംബത്തിലെന്ന പോലെ ഒന്നിച്ചു കഴിയുകയാണ്. വിവിധതകള്‍ക്കിടയിലും ഒരേ രാഷ്ട്രത്തിന്റെ ഭാഗമെന്ന ഭാവം കൈവരിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള 735 ശിക്ഷാര്‍ത്ഥികളാണ് വര്‍ഗില്‍ പങ്കെടുക്കുന്നത്. രേശംബാഗ് ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി ഭവന്‍ പരിസരത്തെ മഹര്‍ഷി വ്യാസസഭാഗൃഹത്തില്‍ നടന്ന ഉദ്ഘാടനസഭയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് ജോഷി, വര്‍ഗ്‌സര്‍വാധികാരി അശോക് പാണ്ഡെ എന്നിവരും പങ്കെടുത്തു. വര്‍ഗ് ജൂണ്‍ രണ്ടിന് സമാപിക്കും.