പെരുമ്പടവം ശ്രീധരന്റെ മൂന്ന് നോവലുകള്‍ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ; ‘ഒരു സങ്കീര്‍ത്തനം പോലെ’, ‘അഷ്ടപദി’, ‘കാല്‍വരിയിലേയ്ക്കു വീണ്ടും’. അതില്‍ ഏറ്റവും മെച്ചപ്പെട്ടതായി തോന്നിയത് ‘അഷ്ടപദി’യാണ്. ‘ഒരു സങ്കീര്‍ത്തനം പോലെ’ വില്പനയില്‍ റിക്കാര്‍ഡിട്ട നോവലാണെന്നു പറയപ്പെടുന്നു. മലയാളത്തില്‍ ആദ്യമായി ഒരു നോവല്‍ ഒരു ലക്ഷം കോപ്പി കടക്കുന്നത് (മിക്കവാറും അവസാനമായും) ഈ ആഖ്യായികയാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. വായനയെ നിരുത്സാഹപ്പെടുത്തുന്ന കൃതികളല്ല ഈ മൂന്നു നോവലുകളും. എഴുത്തുകൊണ്ടുമാത്രം ജീവിച്ച, ജീവിക്കുന്ന, എഴുത്തുകാരനാണ് പെരുമ്പടവം എന്നു പൊതുവെ പറയാറുണ്ട്. കേരളത്തില്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല. മറ്റു തൊഴിലുകളൊന്നുമില്ലാതെ അക്ഷരവിദ്യകൊണ്ടുമാത്രം ജീവിതം മുന്നോട്ടു നയിക്കുക നമ്മുടെ നാട്ടില്‍ സുസാധ്യമല്ല. എങ്കിലും തന്റേടത്തോടെ അദ്ദേഹം ജീവിക്കുന്നു.
രചനാവൃത്തികൊണ്ടുമാത്രം ജീവിക്കുമ്പോള്‍ കൃതികളുടെ നിലവാരത്തില്‍ നിര്‍ബന്ധം പിടിക്കാനാവില്ല. നിലവാരമുള്ള രചനകള്‍ സാര്‍വ്വത്രികമായി വായിക്കപ്പെടാനിടയില്ല. ലോകോത്തരകൃതികള്‍ പലതും ആവേശത്തോടെ വായിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഗബ്രിയേല്‍ ഗാര്‍സീയ മാര്‍കേസിന്റെ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’, മാര്‍സെയില്‍ പൂസ്തിന്റെ ‘പൊയ്‌പോയ കാലത്തിന്റെ ഓര്‍മ്മകള്‍’ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും തുടങ്ങിയവയൊക്കെ ആവേശം കൊണ്ട് ഒറ്റവായനയില്‍ പൂര്‍ത്തിയാക്കി എന്നൊരാള്‍ പറഞ്ഞാല്‍ മിക്കവാറും അതിലൊരു കാപട്യം ഉണ്ടാകാനാണ് സാധ്യത. കാരണം ഇവയൊക്കെ കുറച്ചു വിരസത ഉണ്ടാക്കുന്ന കൃതികളാണ്. ആവേശപൂര്‍വ്വം വായിപ്പിക്കുന്നവ മെച്ചപ്പെട്ട കൃതികളാണെന്നു പറയുന്നതും വിഡ്ഢിത്തമാണ്. കുറ്റാന്വേഷണ നോവലുകളും പൈങ്കിളിക്കഥകളും ലൈംഗികപരാമര്‍ശമുള്ള കൃതികളുമൊക്കെ വായനക്കാര്‍ ആവേശപൂര്‍വ്വം വായിക്കാറുണ്ട്. അവയെ മെച്ചപ്പെട്ട രചനയായി ആരും കണക്കാക്കാറില്ല. എല്ലാവരും വായിച്ചു എന്നതുകൊണ്ട് ഒരു കൃതി മെച്ചപ്പെട്ട രചനയാണെന്നു വരുന്നില്ല. വായനക്കാര്‍ കുറവാണ് എന്നതുകൊണ്ട് ഗുണം കൂടുതലുമാകുന്നില്ല.
പെരുമ്പടവത്തിന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട കൃതിയാണെന്നു കരുതപ്പെടുന്നു. അതുകൊണ്ട് ഉന്നതമായ കൃതിയാണെന്നു പറയാന്‍ കഴിയില്ല. എന്തായാലും അതൊരു മോശം കൃതിയല്ല. അന്നയുടെ മനസ്സിലൂടെ കുറച്ചൊക്കെ ആഴത്തില്‍ത്തന്നെ സഞ്ചരിക്കാന്‍ നോവലിസ്റ്റിനു കഴിയുന്നുണ്ട്. എങ്കിലും തന്നേക്കാള്‍ 25 വയസ് പ്രായക്കൂടുതലുള്ള ഒരാളെ വിവാഹം കഴിക്കുന്ന ഒരു പെണ്‍കുട്ടി അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ സ്ത്രീ മനശ്ശാസ്ത്രസമസ്യകള്‍ക്ക് ഉത്തരം നല്‍കാനുതകുംവിധം ആവിഷ്‌ക്കരിക്കാനൊന്നും പെരുമ്പടവത്തിനു കഴിയുന്നില്ല. സ്ത്രീഹൃദയത്തെ ശരിക്കു തിരിച്ചറിയാന്‍ ഒരു സ്ത്രീക്കു മാത്രമേ സാധ്യമാകൂ എന്നതാണ് അതിനുള്ള സമാധാനം. സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്ത സ്ത്രീപക്ഷകൃതികള്‍ ധാരാളമുണ്ടല്ലോ. അവയുടെ പാരായണത്തില്‍ നിന്നും സ്ത്രീ മനശ്ശാസ്ത്രം ഒരുപരിധിവരെ വായിച്ചെടുക്കാനാവും. സിമോണ്‍ ദെബുവ (Simone De Beauvoir) യുടെ ‘സെക്കന്റ് സെക്‌സ്’ പോലുള്ള കൃതികളും സില്‍വിയാപ്ലാത്തിന്റെ ഒരേയൊരു നോവലായ ‘ദ ബെല്‍ ജാറും’The Bell Jar) ഐലീന്‍ മൈല്‍സിന്റെ ‘ഇന്‍ഫെര്‍നോ’ (Inferno) പോലുള്ള കൃതികളും ഒക്കെ കൈകാര്യം ചെയ്യുന്നത് സ്ത്രീയുടെ മാനസിക വ്യപാരങ്ങള്‍ തന്നെയാണല്ലോ.
ഒരു സ്ത്രീയുടെ ആന്തരികലോകം മറ്റൊരു സ്ത്രീക്കുതന്നെ തിരിച്ചറിയാനാവാത്തവിധം വ്യത്യസ്തരാണ് സ്ത്രീകള്‍ എന്നതിനാല്‍ സ്ത്രീ മനശ്ശാസ്ത്രം എന്നു സാമാന്യവല്‍ക്കരിക്കാന്‍ തന്നെയാവുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ മനശ്ശാസ്ത്രജ്ഞനായി ഇന്നും കണക്കാക്കപ്പെടുന്ന ഫ്രോയ്ഡിന്റെ സ്ത്രീയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ഇന്ന് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു.”The psychical consequences of the anatomic distriction between the sexes” എന്ന അദ്ദേഹത്തിന്റെ ലേഖനത്തില്‍ ഫ്രോയ്ഡ് പറഞ്ഞ””Women opposes change, receive passively and add nothing of their own” എന്ന പ്രശസ്തമായ ഉദ്ധരണി ഇന്നാരും അംഗീകരിക്കുന്നില്ല. അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെ കാര്യമായ എതിര്‍പ്പു നേരിട്ടതാണ് സ്ത്രീകളുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള ഫ്രോയ്ഡിന്റെ വിലയിരുത്തലുകള്‍. കാരന്‍ഹോര്‍ണി (Karen Horney) യെപ്പോലുള്ള വനിതാ മനശ്ശാസ്ത്രജ്ഞര്‍ അന്നുതന്നെ ഫ്രോയ്ഡിനെ നിരാകരിച്ചു. (ഫെമിനിസ്റ്റ് സൈക്കോളജിയുടെ തുടക്കക്കാരിയായി കണക്കാക്കപ്പെടുന്ന മനശ്ശാസ്ത്രജ്ഞയാണ് കാരന്‍ഹോണി. ഫ്രോയ്ഡിനെ എതിര്‍ത്തെങ്കിലും ‘നവ ഫ്രോയിഡിയന്‍’ ആയാണ് ഹോണിയും അറിയപ്പെട്ടത്).
സ്ത്രീമനശ്ശാസ്ത്രം ഇത്ര സങ്കീര്‍ണമായി തുടരുന്നതിനാല്‍ അന്നയുടെ മനസ്സിനെ പെരുമ്പടവം തുറന്നുകാണിച്ച രീതിയെ എതിര്‍ക്കുന്നതില്‍ യുക്തിയില്ല. അങ്ങനെയും ഒരാള്‍ ഉണ്ടായിരുന്നിരിക്കാം. പെരുമ്പടവത്തിന്റെ യുക്തികളെ ശരിവയ്ക്കുന്നതാണ് അന്നയുടെ തുടര്‍ന്നുള്ള ജീവിതം. ദസ്തയോവ്‌സ്‌കി മരിക്കുമ്പോള്‍ അന്നയ്ക്ക് 36 വയസ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ മറ്റൊരു വിവാഹത്തില്‍ ഏര്‍പ്പെട്ടില്ല. അന്ന സംതൃപ്തയായിരുന്നു എന്നതിന്റെ സൂചനയാണല്ലോ അവരുടെ വൈധവ്യജീവിതം. നോവലിന്റെ സൃഷ്ടിക്കായി പെരുമ്പടവം ഉപജീവിച്ചതായി പറയുന്നത് രണ്ടു കൃതികള്‍ ആണ്. ഒന്ന്: Anna Dostoevskaya’s Diary രണ്ട്: Reminiscence of Anna Dostoevskaya ഇവ മാത്രമല്ല മഹാനായ ആ നോവലിസ്റ്റിനെക്കുറിച്ച് കിട്ടാവുന്നതൊക്കെ ശേഖരിച്ചു വായിച്ചു പഠിച്ചശേഷമാണ് പെരുമ്പടവം തന്റെ രചനയ്ക്ക് ഒരുമ്പെട്ടത്. ഈ കൃതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു എന്നത് ഒരിക്കലും ഒരു പാതകമല്ല. മറിച്ച് അത് രചനയെ കൂടുതല്‍ ആധികാരികമാക്കുന്നതേയുള്ളൂ.
മലയാളിയ്ക്ക് ഒരുതരത്തിലും പരിചയമില്ലാത്ത ജീവിത സാഹചര്യത്തില്‍ ജനിച്ചുവളര്‍ന്ന ഒരാളെക്കുറിച്ച് ഒരു നോവല്‍ എഴുതുക, അതു ഭാഷയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കൃതിയാവുക എന്നതൊക്കെ തീരെ ചെറിയ കാര്യമല്ല. നമുക്ക് ഏവര്‍ക്കും അഭിമാനിക്കാനുതകുന്ന പലതും അതിലുണ്ട്. വയലാര്‍ അവാര്‍ഡു മാത്രമല്ല റഷ്യയില്‍ നിന്നും പാശ്ചാത്യരാജ്യങ്ങളിലെ സാഹിത്യ കുതുകികളില്‍ നിന്നും ചില അംഗീകാരങ്ങള്‍ കൂടി പെരുമ്പടവത്തെ തേടി എത്താതിരിക്കില്ല എന്നു നമുക്കു പ്രത്യാശിക്കാം. കലാകൗമുദിയില്‍ (ഏപ്രില്‍ 24, മെയ് 1) മാര്‍ക്‌സി വിശ്വാസ് മേന, സില്‍വി മാക്‌സിമേന എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയിരിക്കുന്ന സ്ത്രീ ഹൃദയത്തിലെ ലൈല എന്ന കുറിപ്പാണ് പെരുമ്പടവത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ സങ്കീര്‍ത്തനത്തെക്കുറിച്ചും എഴുതാന്‍ കാരണമായത്.
കലാകൗമുദിയില്‍ ഇ.പി. മുഹമ്മദ് എഴുതിയിരിക്കുന്ന കവിതയാണ് ‘പഞ്ചമി. ‘പന്ത്രണ്ടുമക്കളെ പെറ്റൊരമ്മ’യെക്കുറിച്ച് കവി വി.മധുസൂദനന്‍ നായര്‍ പാടി പ്രചരിപ്പിച്ച് എല്ലാ മലയാളികള്‍ക്കുമറിയാം. കുടില്‍തൊട്ടു കൊട്ടാരം വരെ മധുസൂദനന്‍ നായരുടെ നാറാണത്തു ഭ്രാന്തന്‍ ചൊല്ലി നടന്നിട്ടുണ്ട്. മധുസൂദനന്‍ നായരുടെ കവിത ആരംഭിക്കുന്നത് പഞ്ചമിയെ അനുസ്മരിച്ചുകൊണ്ടാണെങ്കിലും കവിതയില്‍ നായകന്‍ നാറാണത്തു ഭ്രാന്തനാണ്. നാറാണത്തു ഭ്രാന്തന്റെ കഥയിലൂടെ കേരള സംസ്‌കൃതിയെക്കറിച്ചാണ് ‘മധുകവി’ പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇ.പി.മുഹമ്മദ് ആ അമ്മയെക്കുറിച്ചു മാത്രമാണ് പറയുന്നത്. നമ്മുടെ പാരമ്പര്യത്തില്‍ നിന്നും ഒരു വിഷയം തെരഞ്ഞെടുത്ത കവി അഭിനന്ദനം അര്‍ഹിക്കുന്നു.
പഞ്ചമിയുടെ കഥ ഒരു കഥ മാത്രമാണന്നു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം വരരുചി ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന കാലത്തിനുമെത്രയോ വര്‍ഷം കഴിഞ്ഞാണ് നാറാണത്തു ഭ്രാന്തന്റെയൊക്കെ കാലഘട്ടം; ആയിരത്തിയഞ്ഞൂറ് വര്‍ഷമെങ്കിലും വരും. പല കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന ദിവ്യാത്മാക്കളെ ഒരമ്മയുടെ മക്കളാക്കി ചിത്രീകരിച്ച് ആരോ മെനഞ്ഞെടുത്ത മനോജ്ഞമായ ഒരു കഥയാണ് പഞ്ചമിയുടെയും വരരുചിയുടെയും മക്കളുടെയും കഥ. വായില്ലാതെ കുഞ്ഞു ജനിക്കാന്‍ സാധ്യതയില്ല. ജനിച്ചാല്‍ തന്നെ അത് അതിജീവിക്കാന്‍ സാധ്യത കാണുന്നില്ല. തലയില്‍ പന്തം കുത്തി നിര്‍ത്തി ഒരു കുട്ടിയെ വെള്ളത്തിലൊഴുക്കി വിട്ടാല്‍ അത് ജീവിച്ചിരിക്കാനും സാധ്യതയില്ല. അങ്ങനെയങ്ങനെ കേവലയുക്തിയ്ക്കു നിരക്കാത്ത പലതും പഞ്ചമിയുടെ കഥയിലുണ്ട്. ‘പഞ്ചമി’ എന്ന പേരുതന്നെ കുറച്ചു പുതിയ കാലത്തിന്റേതാണ്. ‘കഥയില്‍ ചോദ്യമില്ല’ എന്നു പറയുന്നത് കൊണ്ട് കഥയുടെ യുക്തി പരിശോധിക്കേണ്ട ആവശ്യമില്ല.
മധുസൂദനന്‍ നായര്‍ ചെയ്തതുപോലുള്ള പഠനമൊന്നും നടത്താന്‍ ഇ.പി.മുഹമ്മദ് മിനക്കെടുന്നില്ല. ‘സഹനത്തിന്റെ പദ്മരാഗപ്രഭാകരുളമാണു നീ’ എന്നൊക്കെ പഞ്ചമിയെ പ്രകീര്‍ത്തിക്കുകയാണ് കവി. കവിത അവസാനിക്കുന്നതു തന്നെ ‘സഹനം സ്ത്രീകള്‍ക്കു ഭൂഷണം’ എന്നു പറഞ്ഞുകൊണ്ട്. പുതുകാലത്തെ ഫെമിനിസ്റ്റുകളുടെ കണ്ണില്‍പെടാത്തതു ഭാഗ്യം. സഹനം പുരുഷന് ഭൂഷണം തന്നെ. ആഴത്തിലുള്ള അന്വേഷണമൊന്നും നടത്താതെ ഇത്തരം വിഷയങ്ങളെക്കുറിച്ച് എഴുതാന്‍ തുനിയുന്നത് ‘കവിയ്ക്കു ഭൂഷണമല്ല.’ പഞ്ചമി നീ ത്യാഗത്തിന്റെ പൗര്‍ണമിയാണെന്നൊന്നും പറയുന്നതില്‍ കാര്യമില്ല. ആ കഥയിലെ ചില വിവക്ഷകളില്‍ ഊന്നാന്‍ കവിയ്ക്കു കഴിയണം. മധുസൂദനന്‍ നായര്‍,
”ഇന്ദ്രിയം കൊണ്ടേ ചവയ്ക്കുന്ന
താംബൂലമിന്നലത്തെ ഭ്രാതൃഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖത്തുതുപ്പും
നമ്മളൊന്നിന്നന്നുചൊല്ലും ചിരിക്കും”
എന്നെഴുതിയതില്‍ ഇന്നത്തെ സമൂഹത്തിന്റെ അനൈക്യത്തിന്റെ വലിയ സൂചനകളുണ്ട്; കവിത്വവുമുണ്ട്. അതൊന്നും മുഹമ്മദിലില്ല. ‘പഞ്ചാഗ്നി നടുവില്‍ വെന്തെരിഞ്ഞ സാലഭഞ്ജികയാണു നീ’ എന്നൊക്കെയെഴുതിയത് വാക്കുകളുടെ ശരിയായ അര്‍ത്ഥം ഗ്രഹിച്ചിട്ടാണോ എന്നും സംശയം തോന്നുന്നു. ഇത്രയും ഗഹനമായ ഒരു വിഷയത്തെ ഇങ്ങനെ ലളിതമായി സമീപിക്കാമോ? മുഹമ്മദ് കൂടുതല്‍ ആഴത്തില്‍ പഠിച്ച് കവിത വീണ്ടും തിരുത്തിയെഴുതി പുനഃപ്രസിദ്ധീകരിക്കട്ടെ!….
ആമച്ചല്‍ ഹമീദിന്റെ ‘ഋതുവിലാസങ്ങള്‍’ എന്ന കവിതയില്‍ ആകെ ഒരു വരിയെ കവിതയായുള്ളൂ. ‘ഉറുമ്പുപോലൊരു ജീവിതം’ എന്ന ഉപമ ജീവിതത്തിന്റെ ഹ്രസ്വതയെ ഉറുമ്പിന്റെ വലിപ്പക്കുറവുമായി താരതമ്യം ചെയ്തത് ആരും ഉപയോഗിച്ചു കണ്ടിട്ടില്ലാത്ത സാദൃശ്യപ്പെടുത്തലാണ്. ബാക്കിയെല്ലാം ആധുനികതയുടെ തുടക്കത്തില്‍ കവികള്‍ ഉപയോഗിച്ച ബിംബങ്ങളും രൂപകങ്ങളും തന്നെ.
പ്രേംകൃഷ്ണന്‍ എന്ന കവിയുടേതായ, രണ്ടു കവിതകള്‍ കൊടുത്തിരിക്കുന്നു; അടുപ്പം, ക്ഷണങ്ങള്‍. നല്ല കാല്പനിക ബിംബങ്ങള്‍ ചേര്‍ത്തുവച്ചിരിക്കുന്ന രചനകള്‍. രണ്ടു കവിതകളും മനോഹരം. ‘നിന്റെ അകലങ്ങള്‍ എന്നെ മോഹിപ്പിക്കുന്നതിനാല്‍ അടുപ്പമില്ലാതെ അടുത്തുനില്‍ക്കട്ടെ ഞാന്‍’എന്നതില്‍ വിരുദ്ധോക്തിയാണ് മുഴച്ചു നില്‍ക്കുന്നതെങ്കിലും അതിനൊരു സൗന്ദര്യമുണ്ട്. ക്ഷണങ്ങള്‍ എന്ന കവിതയിലെ തുടക്കം ”മഴവില്‍ ചോദ്യങ്ങളുടെ മാഞ്ഞു പോകലുകള്‍ പോലെ ചില വാക്കുകളുടെ ക്ഷണിക ഭംഗികള്‍” എന്നതൊക്കെ സൗന്ദര്യമുള്ള വരികള്‍ തന്നെ. ‘മാഞ്ഞ് പോകലുകള്‍’ എന്നെഴുതുന്നത് പുതിയ കാലത്ത് ക്ഷന്തവ്യമെങ്കിലും ഇവിടെ അതൊരിക്കലും പാടില്ല. കവിതയുടെ സൗന്ദര്യത്തെ അതുബാധിക്കും. ‘മാഞ്ഞുപോകലുകള്‍’ എന്നുതന്നെ വേണം. ‘സൈ്വര്യം എന്നൊരു വാക്കുണ്ടോ? ‘സൈ്വരം’ അല്ലേയുള്ളൂ. സൈ്വര സഞ്ചാരം എന്നു പോരെ ‘സൈ്വര്യസഞ്ചാരം’ എന്നെഴുതുന്നത് തെറ്റല്ലേ?