ജനനമരണങ്ങള്‍ക്കതീതമായ പരാശക്തി പഞ്ചഭൂതശരീരത്തില്‍ അവതീര്‍ണ്ണമാകുന്നത് പ്രപഞ്ചദുഃഖങ്ങളുടെ നിവൃത്തിക്കുവേണ്ടിയാണ്. ഭഗവതി പരമേശ്വരി മാതൃഭാവത്തില്‍ വരുമ്പോള്‍ നാം അമ്മേ എന്ന് അഭിസംബോധന ചെയ്യുന്നു. കാരുണ്യത്തിന്റെയും സ്‌നേഹവാത്സല്യങ്ങളുടെയും സമൂര്‍ത്തരൂപമായി മാതാഅമൃതാനന്ദമയി ഭൂമിയില്‍ വന്നവതരിച്ചിട്ട് 66 സംവത്സരങ്ങളായിരിക്കുന്നു. ജനനമരണചക്രങ്ങളെ തിരിക്കുന്നവളുടെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ലീലാമയി ഉള്ളില്‍ ചിരിക്കുകയാവും എങ്കിലും മക്കള്‍ക്ക് അമ്മയുടെ പിറന്നാള്‍ ആഘോഷിച്ചേ മതിയാകൂ… അത് ആത്മനിര്‍വൃതിക്കുവേണ്ടിയാണ്.
മനുഷ്യജീവിതം സാര്‍ത്ഥകമാക്കുന്നത് അവന്റെ ലക്ഷ്യമാണ്. ലക്ഷ്യം സഫലമാക്കുവാന്‍ സ്വന്തം സഞ്ചാരപഥമേതെന്ന ജ്ഞാനം അവനില്‍ ഉറച്ചേ തീരൂ. ആ ജ്ഞാനം കൈവരിക്കാനാവാതെ വഴിതെറ്റി പോകുന്നവരാണ് ജീവിത നൈരാശ്യത്തില്‍പ്പെട്ട് ഉഴറുന്നത്. അവ്വിധമായ നൈരാശ്യത്തില്‍ നിന്നും മനുഷ്യനെ രക്ഷിച്ച്, അമേയമായ ജ്ഞാനം അവന്റെ മനസ്സിലേക്ക് പകര്‍ന്ന് ജീവിതലക്ഷ്യം ഹൃത്തിലുറപ്പിക്കുന്നതും ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ച് ജാഗ്രത്തായി നിലനിര്‍ത്തുന്നതുമായ മാര്‍ഗം ഉപദേശിക്കുവാന്‍ മഹാചാര്യന്മാര്‍ക്കേ കഴിയൂ. മാര്‍ഗ്ഗോദ്ദീപകങ്ങളായ സദാചാരങ്ങള്‍ അനുഷ്ഠിക്കുന്ന ഉപാസകരായ ആചാര്യന്മാരെ പിന്‍തുടരുന്നവര്‍ ജ്ഞാനമാകുന്ന അമൃത് പാനം ചെയ്ത് അമരന്‍മാരാകുന്നു.
അമൃതത്വം ഉള്ളിലുറഞ്ഞ ആചാര്യന്മാരുടെ സാഗര വിശാലമായ സവിധത്തിലെത്തി കേവലര്‍ അമൃതാനന്ദത്തില്‍ ആറാടുന്നു. പരിപൂര്‍ണ്ണത അനുഭവിച്ചറിയുന്നു; തൊട്ടാദരിക്കുന്നു. കൗമാരപൂര്‍വ്വകാലം മുതലിങ്ങോട്ട് രണ്ടു പതിറ്റാണ്ടിലധികമായി ഞാനും അത്തരമൊരു അപാരതയുടെ ആരാധകനാണ്. ശ്രീമാതാഅമൃതാനന്ദമയിയുടെ.
അഭിവന്ദ്യരായ ഗുരുജനങ്ങള്‍ സ്ഥിതപ്രജ്ഞര്‍ കൂടിയാണ്. എന്താണാ സ്ഥിതപ്രജ്ഞതയുടെ അടിസ്ഥാനം ?അനവധി നിരവധി സന്ദര്‍ഭങ്ങളില്‍, കണ്ടും കേട്ടുമറിഞ്ഞ അമ്മ അമൃതാനന്ദമയിയില്‍ നിന്നാണ് അതിന്റെ ഉത്തരം എനിക്കു മുന്നില്‍ വെളിപ്പെട്ടതെന്ന് പറയാം. ധര്‍മ്മനിഷ്ഠയുടെ ഒട്ടും ഇളകാത്ത സ്ഥൈര്യമാണ് അമ്മയുടെ നോട്ടത്തിലും ഭാവത്തിലും നിറഞ്ഞുനില്‍ക്കുന്നത്. ഭയാശങ്കകളുമായി ഏങ്ങിക്കരഞ്ഞെത്തുന്ന കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുപിടിക്കുമ്പോള്‍ ഒരമ്മ അറിയുന്ന നിര്‍വൃതിയാണ് ആ നോട്ടത്തില്‍ മിന്നാറുള്ളത്. മാതൃഭാവത്തിന്റെ ആ ധര്‍മ്മമാണ് കാലങ്ങളായി അമ്മ അനുശീലിച്ചുപോരുന്നത്. പ്രപഞ്ചാസ്തിത്വത്തിന്റെ ആധാരം പോലും മാതൃധര്‍മ്മത്തില്‍ കുടികൊള്ളുമ്പോള്‍ തന്റെ മുന്നിലെത്തുന്ന അനേകായിരങ്ങളെ സ്‌നേഹാശ്ലേഷം ചെയ്യാന്‍ വെമ്പുന്ന അമൃതാനന്ദമയീദേവി സ്ഥിതപ്രജ്ഞയാകാതിരിക്കുവതെങ്ങിനെ?
കടലോളമുള്ള സ്‌നേഹം സ്ഫുടം ചെയ്ത് അതിന്റെ വിതരണാവകാശം പൂര്‍ണമായി കരസ്ഥമാക്കിവച്ചിരിക്കുന്ന വിശ്വജനനിയാണ് അമ്മ. സ്വദേശിയും വിദേശിയും പണ്ഡിതനും പാമരനും ധനികനും ദരിദ്രനും യുവാവും വൃദ്ധനും അമ്മയ്ക്ക് ഒരു പോലെ. തുല്യതയുടെ അബോധപൂര്‍വമായ സ്ഫടികപ്രകാശം അമൃതാനന്ദമയിയമ്മ വിരാജിക്കുന്നയിടത്ത് അഭംഗുരം പ്രസരിക്കുന്നു. സമൂഹത്തിന്റെ സമസ്ത മേഖലയിലുള്ളവര്‍ക്കും നിത്യപ്രചോദകമായ മഹത്ചിന്തകളുടെ സമാഹാരമാണ് അമ്മ – നിത്യപാരായണത്തിന് ഉപയോഗിക്കാവുന്ന വചനങ്ങള്‍ വിഷയക്രമത്തില്‍ അടുക്കിവച്ചിരിക്കുന്ന പ്രമാണഗ്രന്ഥം.
അമൃതപുരിയില്‍ എത്തുമ്പോഴൊക്കെ അവിടമാകെ ഒരു സുവര്‍ണ്ണപ്രഭ വിതാനം തീര്‍ത്ത് പടര്‍ന്നുകിടക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. ഈശ്വരനെ ആനയിക്കാനായി അവിടത്തെ പ്രകൃതി പോലും സുസജ്ജമാണെന്ന് നമുക്കു തോന്നും. സ്‌നേഹവും കാരുണ്യവും വിനയവും മൂര്‍ത്തിമദ്ഭാവത്തില്‍ അവിടെയെങ്ങോ ഉണ്ടെന്ന് നാം വിശ്വസിച്ചു തുടങ്ങും. ആ വിശ്വാസം തുടങ്ങുന്നയിടത്ത് ഈശ്വരന്‍ പ്രകാശമായി വരാതിരിക്കുമോ?
അമൃതപുരിയിലെ കാറ്റില്‍ ഈശ്വരീയ സുഗന്ധം ആവാഹിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ത്തന്നെയാകണം ശാന്തിയുടെയും സമാധാനത്തിന്റെയും പരമപദമായി, നിരുപാധികസ്‌നേഹത്തിരിയായി അകക്കാഴ്ച്ചകളില്‍ അവിടം എരിഞ്ഞുനില്‍ക്കുന്നത്. നാനാദിക്കിലും യാത്ര ചെയ്ത് ഇവിടെയെത്തുന്നവര്‍ ആ നിരുപാധികസ്‌നേഹത്തിന്റെ കാന്തികവലയത്തിലെത്തി സ്വതന്ത്ര ചിത്തരായ ഉപാസകരായിത്തീരുന്നു.
അമ്മയുടെ കരുതല്‍ അനന്തമാണ്. ആ കരുതലിലൂടെയാണ് അമ്മ ദിനംപ്രതി മനുഷ്യത്വം പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ സ്വഭാവം പൂര്‍ണ്ണചന്ദ്ര മിഴിവിലെത്തുന്നത് കാരുണ്യത്തിന്റെ കവിഞ്ഞൊഴുകലിലൂടെയാണ്. വിദൂരദേശങ്ങളില്‍ വിനാശങ്ങളുണ്ടായപ്പോഴും തൊട്ടയല്‍പക്കതീരത്ത് കൊടുങ്കാറ്റുണ്ടായപ്പോഴും അമ്മ അവിടെയൊക്കെ താങ്ങും തണലുമായി. കൂരയും അന്നവും പ്രദാനം ചെയ്ത് മനുഷ്യത്വത്തിന്റെ ഈശ്വരീയത എന്തെന്ന് പ്രകടമാക്കി. തന്നെക്കാണാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കാന്‍ അമ്മ ഊണും ഉറക്കവും മാറ്റിവച്ച് ഒരേയിരുപ്പില്‍ തുടരുന്നത് അമൃതപുരിയിലെത്തുന്നവര്‍ക്ക് ദൈനംദിന കാഴ്ചയാണ്.
ആര്‍ജ്ജവത്തിന്റെ ആള്‍രൂപമായ അമ്മയുടെ തപസ്യയാണത്; മക്കളെ കാണാനുള്ള വ്യഗ്രതയുമായിരിക്കുന്ന ഒരമ്മയുടെ തപസ്യ.
ഈശ്വരസാക്ഷാത്കാരം നേടിയവരാകും നല്ല ഗുരുക്കന്മാര്‍. ഭൗതികവും ആത്മീയവുമായ ജീവിതത്തിന്റെ സാരം ലൗകികര്‍ക്കും അലൗകികര്‍ക്കും ഒരുപോലെ ഉപദേശിക്കണമെങ്കില്‍ ഗുരു അതിശ്രേഷ്ഠനായിരിക്കണം. അതിശ്രേഷ്ഠനായ ആ ഗുരു അമ്മ കൂടിയാകുമ്പോഴത്തെ അനുഭവമാണ് മാതാ അമൃതാനന്ദമയി. മ്ലാനമായ ഒരേയൊരു ദിവസത്തെയോര്‍ത്തു പോലും ദു:ഖിതരാകുന്നവരാണ് സാമാന്യജനങ്ങള്‍. അതിനാല്‍ തന്റെ ദിവസത്തില്‍ താന്‍ നേരിടുവാനിടയുള്ള എല്ലാ വിഷമങ്ങളും കേള്‍ക്കുവാനും പരിഹരിക്കുവാനും പോന്ന ഒരാളിനെയാകും അവന്‍ ആചാര്യനായി കണക്കാക്കുക. അവിരാമം ഈശ്വരന്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ ചൂണ്ടിക്കാണിച്ച് അവനു പ്രതീക്ഷയാകുവാന്‍ മാതൃഭാവമുള്ള ആചാര്യയ്ക്കാണ് കൂടുതല്‍ കഴിയുക. യോഗിനീപദത്തിലെത്തിയ അമ്മയാണുള്ളതെങ്കില്‍ കൂടുതല്‍ നിഷ്‌കളങ്കമായി നമുക്ക് നമ്മെ പ്രകടിപ്പിക്കാന്‍ കഴിയുമെന്നത് തീര്‍ച്ചയല്ലേ?
അമ്മയെ കേന്ദ്രീകരിച്ച് തികച്ചും വൈയക്തികമായ ഒട്ടനവധി അനുഭവങ്ങള്‍ എനിക്ക് ഹൃദയത്തില്‍ ചേര്‍ത്തുപിടിക്കാനുണ്ട്. ജനം ടി.വിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ച പ്രാരംഭകാലം മുതല്‍ അമ്മയുടെ അനുഗ്രഹം, പിന്തുണയും പ്രേരണയുമായി എനിക്ക് ലഭിച്ചിട്ടുണ്ട്. സ്വന്തം അധീനതയില്‍ ഒരു ചാനല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനം ടിവിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഭാവി പരിപാടികളെപ്പറ്റിയും ഏറ്റവും സന്തോഷത്തോടെയും ഉത്തരവാദിത്തത്തോടെയുമാണ് അമ്മ അന്വേഷിക്കാറുള്ളത്. വേണ്ട ഉപദേശങ്ങള്‍ നല്‍കി അമ്മ ഒപ്പമുണ്ടെന്നുള്ളത് ധൈര്യവും പ്രചോദനവുമാണ്.
മഹാസമന്വയത്തിന്റെ ദിവ്യസംഗീതം ആലപിക്കുന്ന തേജോരൂപമാണ് അമൃതപുരിയിലെ അമ്മ. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും മാനവ സ്‌നേഹത്തിന്റെ ഭജനോത്സവത്തില്‍ അമ്മ ആറാടിക്കുന്നു. കടലും കരയും പര്‍വ്വതങ്ങളും കടന്ന്, ഭാഷയുടെയും ജാതിയുടെയും കുലത്തിന്റെയും ദേശത്തിന്റെയും അതിര്‍വരമ്പുകളെ മായ്ച്ച്, ഭാരതത്തിന്റെ ആത്മീയോന്നതിയിലെ മേഘങ്ങളെ തൊട്ട്, അന്തര്‍ധാരകളെ സജീവമാക്കി, അനാദി പ്രവാഹമായി ആ ഈശ്വര സംഗീതം അനുസ്യൂതം തുടരുന്നു…
(ജനം ടിവി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആണ് ലേഖകന്‍)