ലോകം മുഴുവന്‍ യുക്രയിന്‍ – റഷ്യ യുദ്ധം ഉറ്റു നോക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ഒരു മഹായുദ്ധത്തിന് കോപ്പുകൂട്ടുകയാണ് സാഹിത്യ നായകനായ സച്ചിദാനന്ദന്‍.ഏറെക്കാലമായി കേരള സാഹിത്യ അക്കാദമി എന്ന പഴയ ടാങ്കിന്റെ മുകളില്‍ കയറിയിരിക്കാനുള്ള തത്രപ്പാടിലായിരുന്നു അദ്ദേഹം. ഫാസിസത്തോടാണ് യുദ്ധം എന്ന് സച്ചിദാനന്ദകവി നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആരുടെ ഫാസിസം എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. ആദ്യയുദ്ധം സാഹിത്യ അക്കാദമി അദ്ധ്യക്ഷന്റെ കസേരയില്‍ കയറിപ്പറ്റാനായിരുന്നു. അടുത്ത യുദ്ധം കസേരയില്‍ നിന്നു വലിച്ചു താഴെയിടുന്നതിനെ പ്രതിരോധിക്കാനാണ്. അപ്പോള്‍ ഫാസിസം ആരുടെതെന്ന് മനസ്സിലായില്ലേ. കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന് ചില അഭ്യാസങ്ങളൊക്കെ കാണാപാഠമാക്കിയതിനാല്‍ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ വിജയം കാണുന്നുണ്ട്. ദേശീയ കവിതകളെഴുതി കേന്ദ്ര സാഹിത്യ അക്കാദമിക്കകത്തു കയറിയതോടെ കവി കളം മാറ്റിച്ചവിട്ടി. മുന്‍പ് അടിയന്തരാവസ്ഥക്കെതിരെ കവിതയെഴുതുകയും മാപ്പുപറഞ്ഞ് തടി രക്ഷിക്കുകയും ചെയ്ത് ഇതില്‍ തഴക്കം നേടിയിട്ടുണ്ട്. ഇടത്-ഇസ്ലാമിസ്റ്റ് പക്ഷത്താണ് കൂടുതല്‍ നേട്ടമെന്ന് ബോധ്യപ്പെട്ടതോടെ കവിതയുടെ സ്വഭാവം മാറി. ഹിന്ദുത്വവിരുദ്ധ നിലപാട് കനപ്പിച്ചപ്പോള്‍ വിദേശയാത്രകള്‍ സുലഭമായി. കവിതയില്‍ മരുപ്പച്ചകള്‍ തഴച്ചുവളര്‍ന്നു! അക്കാദമിക്ക് പുറത്തായപ്പോള്‍ സ്വാധീനം കുറഞ്ഞു. കിട്ടാത്ത മുന്തിരി പുളിക്കുന്നതു പോലെ ദില്ലി താമസിക്കാന്‍ കൊള്ളാത്ത സ്ഥലമായി മാറി കവിക്ക്. പെട്ടിയുമെടുത്ത് നാട്ടിലേക്ക് മടങ്ങി. എല്ലാവിധ ഹിന്ദുവിരുദ്ധ നീക്കത്തിനും വളമുള്ള മണ്ണാണല്ലോ കേരളം. പക്ഷേ, ദില്ലിയില്‍ നിന്നു തൊടുത്തു വിട്ട മിസൈല്‍ വന്നു വീണത് ഇടതുപക്ഷത്തേക്ക് മാത്രം ചെരുവുള്ള കഥാകൃത്ത് അശോകന്റെ തലയിലാണ്. അശോകന്റെ പ്രസിഡന്റ് സാധ്യത താഴോട്ടു പതിച്ച് വൈസ് പ്രസിഡന്റിന്റേതായി മാറി. വൈസ് പ്രസിഡന്റ് സ്ഥാനം കൊതിച്ച മഹിളയ്ക്ക് അത് പകല്‍ സ്വപ്‌നമായി തീര്‍ന്നു. ഇവരെയൊക്കെ ഒതുക്കാനുള്ള യുദ്ധമാണ് സച്ചിദാനന്ദന്‍ ഇനി ജയിക്കേണ്ടത്. ഇസ്ലാമിസ്റ്റ് പിന്തുണയാണ് അതിനുള്ള ദിവ്യായുധം. കവിപുംഗവന്റെ ഫാസിറ്റ് വിരുദ്ധ യുദ്ധം റഷ്യ-യുക്രയിന്‍ യുദ്ധത്തിനേക്കാള്‍ കേമമാകും എന്നതില്‍ സംശയം വേണ്ട.