കുട്ടിക്കാലത്ത് പാഠപുസ്തകങ്ങളില്‍ പഠിച്ചത് ‘കേരളം’ എന്നു പേരുണ്ടായത് കേരവൃക്ഷങ്ങള്‍ ധാരാളം വളരുന്നതുകൊണ്ടാണ് എന്നായിരുന്നു. മുതിര്‍ന്നപ്പോഴാണ് മനസ്സിലാക്കിയത് കേരവൃക്ഷങ്ങള്‍ ഇവിടേയ്ക്കു വിരുന്നുവന്നതാണെന്ന്. കേരളം എന്ന പേരുണ്ടായി നൂറ്റാണ്ടുകള്‍ കഴിഞ്ഞതിനുശേഷമാണ് കേരവൃക്ഷങ്ങള്‍ ഇവിടെയെത്തിയതത്രെ! തെക്ക് ശ്രീലങ്കയില്‍ നിന്നു വന്നതായതിനാല്‍ ‘തെങ്ങ്’ എന്നാദ്യം പേരുകിട്ടുകയും കാലാന്തരത്തില്‍ ‘കേരള’ത്തിലെ ‘കേര’ തെങ്ങിനു സമ്മാനിക്കപ്പെടുകയും ചെയ്തു. അങ്ങനെ തെങ്ങ് കേരവൃക്ഷമാവുകയും ചെയ്തു.
കോളേജ് വിദ്യാഭ്യാസകാലത്ത് പഠിച്ചത് ‘ചേരന്‍’ എന്ന വാക്കിനെ പേര്‍ഷ്യക്കാരോ മറ്റൊ ‘ചേ’ യെ ‘കേ’ ആക്കി രൂപഭേദം വരുത്തി കേരളമാക്കിയെന്നായിരുന്നു. അത് കുറച്ചുകൂടി യുക്തിസഹമായ വിലയിരുത്തലാണെന്നുതോന്നി. എന്നാല്‍ ചേരന്‍ എന്ന വാക്ക് ഉണ്ടാകുന്നതിനും നൂറ്റാണ്ടുകള്‍ മുന്‍പേ തന്നെ ‘കേരളം’ എന്ന വാക്കുണ്ടായിരുന്നു എന്ന ചരിത്ര വസ്തുത കണ്‍മുന്‍പില്‍ ഉണ്ടായിരുന്നിട്ടും ആരും അതു ശ്രദ്ധിച്ചില്ല. സംഘകാലകൃതികളില്‍ സി.ഇ. ആദ്യശതകങ്ങളില്‍ മാത്രമാണ് ചേരന്‍ എന്ന പദം കാണുന്നത്. അതിനും എത്രയോ ശതകങ്ങള്‍ പിറകില്‍ രചിക്കപ്പെട്ട ഐതരേയ ബ്രാഹ്‌മണത്തിലും അശോക് ശാസനങ്ങളിലും മഹാഭാരതത്തിലും വാത്മീകി രാമായണത്തിലും ഒക്കെ കേരളത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. അശോക ശാസനത്തില്‍ ‘കേഡപുത്ത’ എന്നും യാത്രികരായ പ്ലിനി, മെഗസ്തനീസ് എന്നിവര്‍ ‘കേരബത്രോസ്’ എന്നുമൊക്കെ പരാമര്‍ശിക്കുന്ന കേരളം ചേരന്‍ എന്ന വാക്കിന്റെ മുന്‍ഗാമിയാണെന്ന ചരിത്ര നിഗമനം ഡോ.ആര്‍.ഗോപിനാഥന്റെ ‘കേരളത്തനിമ’ വായിച്ചപ്പോള്‍ കൂടുതല്‍ ഉറച്ചു. ഐതരേയ ബ്രാഹ്‌മണത്തിലും മഹാഭാരതത്തിലും വാത്മീകി രാമായണത്തിലുമൊക്കെ കേരള പരാമര്‍ശം ഉണ്ടെന്നു പറഞ്ഞശേഷം അത് ‘ചേരം’ എന്ന വാക്കില്‍ നിന്നും രൂപപ്പെട്ടതാണെന്നു പറയുന്നതിലെ വൈചിത്ര്യം അവരുടെയൊന്നും ശ്രദ്ധയില്‍ പെട്ടില്ല. കേരളം ജലത്താല്‍ ചുറ്റപ്പെട്ടപ്രദേശം എന്ന അര്‍ത്ഥം വരുന്ന പൈശാചി പ്രാകൃത ഭാഷയില്‍ നിന്നും രൂപപ്പെട്ടതാണെന്നും അത് പില്‍ക്കാലത്ത് ചേരം എന്ന പദമായി രൂപാന്തരപ്പെട്ടതാണെന്നും ഒരു തെളിച്ചം ഡോ. ആര്‍.ഗോപിനാഥന്‍ എന്ന ഭാഷാധ്യാപകന്റെ കൃതി വായിച്ചപ്പോഴാണുണ്ടായത്. (ആര്‍. ഗോപിനാഥന്‍ കൂടുതല്‍ പഠനം അര്‍ഹിക്കുന്ന ഒരു വൈജ്ഞാനികസാഹിത്യകാരനാണ്. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിശദമായി അടുത്തൊരു ലക്കത്തില്‍ എഴുതുന്നുണ്ട്).
ചരിത്രം പലപ്പോഴും നമ്മുടെ യുക്തിയെ വെല്ലുവിളിക്കാറുണ്ട്. കേരളം മിക്കവാറും പ്രദേശങ്ങളും കടലില്‍ നിന്നു പൊങ്ങിവന്നതാണെന്ന് പറയുകയും പട്ടണത്തു പോയി ഖനനം നടത്തി പണ്ടു മുതലേ തീരപ്രദേശത്തു വലിയ പട്ടണങ്ങളുണ്ടായിരുന്നുവെന്നു സ്ഥാപിക്കുകയും ചെയ്യും. ഒരു ചരിത്രകാരന്‍ (പേരു വെളിപ്പെടുത്തുന്നില്ല) ആറന്മുള വരെയുള്ള പ്രദേശങ്ങള്‍ കടലിനടിയിലായിരുന്നു എന്നെഴുതി അടുത്ത ഖണ്ഡികയില്‍ അക്കാലത്ത് ആലപ്പുഴ വലിയ പട്ടണമായിരുന്നു എന്നെഴുതിയിരിക്കുന്നു. ഇത്തരത്തില്‍ യുക്തിയെ വെല്ലുവിളിക്കുന്ന പലതും ചരിത്രത്തിലുണ്ട്. ചരിത്രപഠനം താല്‍ക്കാലികമായ ചില വിലയിരുത്തലുകളിലേയ്ക്കു നയിക്കും എന്നല്ലാതെ ശാശ്വതസത്യങ്ങളുടെ ഉദ്ഖനനമാണെന്നു ധരിക്കുന്നതു തെറ്റ്.
ഇക്കാര്യം സൂചിപ്പിക്കാനിടയായത് മാതൃഭൂമിയിലെ രാംമോഹന്‍ പാലിയത്തിന്റെ പംക്തി (ഫെബ്രു. 6) ‘വെബിനിവേശം’ വായിച്ചതുകൊണ്ടാണ്. അതിലൊരിടത്ത് രാമായണത്തെ മുന്‍നിര്‍ത്തി അദ്ദേഹം മനുഷ്യന്‍, വാനരര്‍, രാക്ഷസര്‍ എന്നിങ്ങനെ മൂന്നുവിഭാഗം മനുഷ്യര്‍ അക്കാലത്ത് ജീവിച്ചിരുന്നതായി കരുതാം എന്ന നിഗമനം അവതരിപ്പിക്കുന്നു. മനുഷ്യര്‍ ഹോമോ ഇറക്ടസ് (Homoerectus) ഹോമോ നിനയാണ്ടര്‍താലന്‍സിസ് (Homo Neanderthalensis) ഹോമോ ഹാ ബിലിസ് (Homo Habilis) ആസ്ട്രലോ പിത്തിക്കസ് (Australo Pithicus) എന്നൊക്കെ വേര്‍തിരിച്ചിരുന്നതിന് സമാനമായാണ് അദ്ദേഹം ഈ നിഗമനം അവതരിപ്പിക്കുന്നത്. രാമായണത്തിന് അത്രമാത്രം പഴക്കമുണ്ടോ? മാത്രവുമല്ല ഹനുമാന്റെ പിതാവ് വായുഭഗവാനും മാതാവ് അഞ്ജന എന്ന മനുഷ്യസ്ത്രീയും ആണല്ലോ. പിന്നെങ്ങനെ യാണ് അദ്ദേഹം മനുഷ്യനല്ലാതെ മറ്റൊരു കുലം ആകുന്നത്. രാക്ഷസനായ രാവണന്റെ പിതാവും വിശ്രവസ് എന്ന മുനിയാണല്ലോ. അപ്പോള്‍ അദ്ദേഹവും മനുഷ്യകുലത്തില്‍ തന്നെ ഉള്ള ആളാകാനേ തരമുള്ളൂ. മനുഷ്യരില്‍ തന്നെയുള്ള പ്രത്യേകവിഭാഗങ്ങള്‍ എന്നല്ലാതെ മനുഷ്യജാതികളാണെന്ന നിഗമനം രാമായണത്തിന്റെ പഴക്കം എഴുപതിനായിരം കൊല്ലമെങ്കിലും വരും എന്നു സമ്മതിക്കലാകും. ബൗദ്ധപരാമര്‍ശമുള്ളതിനാല്‍ രാമന്‍ ബുദ്ധനും ശേഷമാണുണ്ടായിരുന്നതെന്ന് വാദിക്കുന്നവരുള്ള ഇക്കാലത്ത് രാംമോഹന്‍ പാലിയത്തിന്റെ നിഗമനങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടാകുമോ?
എം.കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം ഒഴികെ മറ്റൊരു പംക്തിയും മലയാളികളുടെ മനസ്സില്‍ കാലത്തെ മറികടന്നു പച്ചപിടിച്ചു നില്‍ക്കുന്നില്ല. പാശ്ചാത്യ കൃതികളെ കൃഷ്ണന്‍നായര്‍ പരിചയപ്പെടുത്തി എന്നതിനെക്കാളുപരി കേരളീയമായ പലതിനോടും അവയെ ബന്ധിപ്പിച്ച് അവതരിപ്പിച്ചു എന്നതാണ് ഇന്നും ആ പംക്തി നമ്മള്‍ മറന്നു പോകാതിരിക്കുന്നതിനുകാരണം. അത്തരം ഒരു ‘കേരളീയവല്‍ക്കരണം’ ഇല്ലെങ്കില്‍ പാശ്ചാത്യകൃതികള്‍ക്ക് ഒരു പ്രസക്തിയും നമ്മുടെ മുന്നിലില്ല. പഴയതുപോലെ പടിഞ്ഞാറന്‍ കൃതികളുടെ ഊന്നുവടിയില്ലാതെ തന്നെ നിലനില്‍ക്കുന്നതിനുള്ള സാഹിത്യസമ്പത്ത് ഇന്നു നമുക്കുണ്ട്. എന്നാല്‍ അതൊന്നും കണ്ടെത്തി അവതരിപ്പിക്കപ്പെടുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. എല്ലാക്കാലത്തും നമുക്ക് ഒരു പാശ്ചാത്യ കൃതിവേണം. കുറെക്കാലം അല്‍ക്കെമിസ്റ്റ് എന്ന നോവലായിരുന്നെങ്കില്‍ ഇപ്പോള്‍ സാപ്പിയന്‍സ് ദ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമണ്‍ കൈന്‍ഡ് (Sapiens the brief History of human Kind) എന്ന പഠനഗ്രന്ഥമാണ്. സാധാരണ നിഗമനങ്ങള്‍ എന്നല്ലാതെ എന്തെങ്കിലും അസാധാരണത്വമൊന്നുമില്ലാത്ത ആ കൃതിയെ ഇപ്പോള്‍ ധാരാളം മലയാളികള്‍ ചുമന്നു നടക്കുന്നുണ്ട്. എക്കാലത്തും നമുക്ക് ഒരു വാക്കിങ്സ്റ്റിക്ക് വേണം അതൊക്കെ വലിച്ചെറിഞ്ഞ് നിവര്‍ന്നു നില്‍ക്കാന്‍ മലയാളി എന്നാണാവോ പഠിക്കുന്നത് !!
ഇടയ്ക്ക് എന്തെങ്കിലുമൊക്കെ എഴുതിയാലേ ബുദ്ധിജീവി പരിവേഷം ലഭിക്കൂ എന്നുള്ള ധാരണയില്‍ ഇടതുപാര്‍ട്ടിയിലെ ചില നേതാക്കള്‍ സ്ഥിരം പദാവലികള്‍ ഉപയോഗിച്ച് ചിലതൊക്കെ എഴുതിപിടിപ്പിക്കും. അവരുടെ പാര്‍ട്ടിയ്ക്കു പുറത്തേയ്ക്ക് ഈ ബുദ്ധിജീവി പരിവേഷം നിലനില്‍ക്കില്ലെന്ന് ഇത്തരക്കാര്‍ മനസ്സിലാക്കാറില്ല. അത്തരത്തില്‍ ബുദ്ധിജീവിയാകാന്‍ എം.ബി. രാജേഷ് നടത്തിയിരിക്കുന്ന ശ്രമമാണ് മാതൃഭൂമിയിലെ പ്രതിവിപ്ലവവും റിപ്പബ്ലിക്കിന്റെ ഭാവിയും എന്ന ലേഖനം. ലേഖനം തുടങ്ങുന്നത് തന്നെ ‘സ്വാതന്ത്ര്യ സമരത്തിന്റെ വിപ്ലവ ശയ്യയില്‍ പിറന്നതാണ് ഇന്ത്യ എന്ന ആശയം’ എന്നു പറഞ്ഞുകൊണ്ടാണ്. എന്താണീ ‘വിപ്ലവ ശയ്യ’ ? കിടക്കയില്‍ കിടന്നുകൊണ്ടോണോ സ്വാതന്ത്ര്യ സമരമെന്ന വിപ്ലവം ഇന്ത്യയില്‍ നടന്നത്? അതോ ഇനി കാവ്യഗുണങ്ങളിലൊന്നായ ‘ശയ്യ’യാണോ ഉദ്ദേശിച്ചത്?
ഇന്ത്യ എന്ന ആശയം സ്വാതന്ത്ര്യസമരത്തിനിടയില്‍ രൂപപ്പെട്ടതാണത്രേ! തീരെ അജ്ഞനും രാജ്യസ്‌നേഹമില്ലാത്ത ഒരാള്‍ക്കും മാത്രമേ ഇങ്ങനെ എഴുതാന്‍ പറ്റുകയുള്ളൂ. ബി.സി.ഇ 290-ല്‍ മരിച്ച മെഗസ്തനീസ് എന്ന ചരിത്രകാരന്‍ മൗര്യകാലഘട്ടത്തിലെ ഭാരതത്തെ കുറിച്ച് എഴുതിയ കൃതിയുടെ പേര് ‘ഇന്‍ഡിക്ക’ എന്നായിരുന്നു എന്ന് ഏത് സാക്ഷരനും അറിയാം. മൗര്യന്മാരുടെ ഇന്ത്യയില്‍ അഫ്ഗാനിസ്ഥാനും മ്യാന്‍മാറും കൂടി ഉള്‍പ്പെട്ടിരുന്നു. കര്‍ണാടകത്തിന്റെയും ആന്ധ്രയുടെയും തെക്കുഭാഗങ്ങളും തമിഴ്‌നാടും കേരളവും ആ ഇന്ത്യയില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും ഇന്നത്തേതിലും വലിയ ഒരിന്ത്യ അന്നുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരം മെഗസ്‌തെനിസിനും മുന്‍പായിരുന്നോ? ഇന്ത്യ എന്ന സങ്കല്പം 5000 വര്‍ഷം മുന്‍പേ ഉണ്ടായിരുന്നു എന്നതിന് അസംഖ്യം തെളിവുകള്‍ മുന്‍ലക്കങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ഇവിടെ അത് ആവര്‍ത്തിക്കുന്നില്ല. മൗര്യസാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും കേരളവും തമിഴ്‌നാടും ആ സങ്കല്പത്തിന്റെ ഭാഗം തന്നെയായിരുന്നു. അതുകൊണ്ടാണല്ലോ അശോക ശാസനങ്ങളില്‍ കേരളം പരാമൃഷ്ടമായത്. ഒരു പറ്റം മാര്‍ക്‌സിസ്റ്റുകള്‍ പറഞ്ഞു നടന്നാലും ഇന്ത്യ വിഭജിക്കപ്പെടാനോ ഇല്ലാതാകാനോ പോകുന്നില്ല. സ്വതന്ത്രകേരളം ലഭിച്ചിരുന്നെങ്കില്‍ സ്വതന്ത്രമായി അഴിമതി ചെയ്യാമായിരുന്നു എന്നു കരുതുന്നവരുടെ കൂട്ടത്തില്‍ എം.ബി രാജേഷ് ഉണ്ടാകില്ല എന്നു നമുക്ക് ആശിക്കാം.
മാതൃഭൂമിയില്‍ വി.ടി.ജയദേവന്‍ എഴുതിയിരിക്കുന്ന കവിത ‘ഒരു സന്ദര്‍ശകയുടെ ഓര്‍മ’ മെച്ചപ്പെട്ട വായനാനുഭവം ഒന്നും നല്‍കുന്നില്ലെങ്കിലും പുതിയ ചില പരീക്ഷണങ്ങളാല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. വാക്കുകളുടെ ചില പുതുവഴികള്‍ തെളിക്കാന്‍ ജയദേവന്‍ ശ്രമിക്കുന്നു. അതിലൊന്ന് ‘മുന്നാക്കം’ എന്ന പദത്തിന്റെ പുതിയ രീതിയിലുള്ള ഉപയോഗമാണ്. ‘മുന്നാക്കം കണ്ടിട്ടില്ല’ എന്നെഴുതിയത് മുന്‍പ് കണ്ടിട്ടില്ല എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍, മുന്നേ, മുന്‍പ്, മുപ്പട്ടേ, മുന്‍കാലത്ത് എന്നൊക്കെ പ്രയോഗമുണ്ടെങ്കിലും മുന്നാക്കം എന്ന പദം ഈ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന ഏതെങ്കിലും പ്രദേശമോ പുസ്തകമോ ഉണ്ടെന്ന് തോന്നുന്നില്ല.
പന്മന രാമചന്ദ്രന്‍ നായര്‍ മുന്നോക്കത്തെ തെറ്റെന്നു സ്ഥാപിച്ച് തിരുത്തി മുന്നാക്കം, പിന്നാക്കം എന്നാക്കി മാറ്റിയതിനെ ഇപ്പോള്‍ അനുസരിച്ചുകൊണ്ടിരിക്കുന്നത് മാതൃഭൂമി മാത്രമാണ്. മുന്നാക്കം, പിന്നാക്കം എന്നുതന്നെ എഴുതണം എന്ന് ഈ ലേഖകന് നിര്‍ബന്ധമില്ല. മുന്നോക്കി – എന്ന പദത്തിന് മുമ്പോട്ട് എന്നര്‍ത്ഥം ശബ്ദതാരാവലിയില്‍ കൊടുത്തിട്ടുണ്ട്; മുന്നാക്കവുമുണ്ട്. അപ്പോള്‍ മുന്നോക്കം എന്നു പ്രയോഗിച്ചു പോയാല്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
മറ്റൊരു പ്രയോഗം പ്രശാന്തജലസ്ഥലസദസ് ആണ്. നഭസില്‍ നിന്നും മഴപെയ്യുമ്പോള്‍ ജലം ഒഴുകാറുണ്ട്. പക്ഷെ അപ്പോള്‍ നഭസ് പ്രശാന്തമല്ലല്ലോ. ‘മൗനത്തിന്റെ പ്രശാന്തമജലസ്ഥലനഭസ്’ എന്നൊക്കെ എഴുതാന്‍ കവിയ്ക്ക് അവകാശമുണ്ടെങ്കിലും വായനക്കാരനെ അതു വിഷമത്തിലാക്കും. വെള്ളത്തില്‍ പ്രതിബിംബിച്ചു കാണുന്ന ആകാശം എന്നാണ് കവി സങ്കല്പിച്ചതെങ്കില്‍ പ്രശ്‌നമില്ല; അങ്ങനെ ആണെന്നു തോന്നുന്നില്ല. കവി മറ്റൊരു പുതിയ സമസ്തപദം സൃഷ്ടിച്ചിരിക്കുന്നത് ‘ഒപ്പര ക്രിയാമൂല്യം’ എന്നതാണ് ‘ഒപ്പരം’ എന്നത് വടക്കന്‍ കേരളത്തില്‍ മാത്രം പ്രചാരത്തിലുള്ള ഒരു വാക്കാണ്. ‘ഒപ്പം’ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചു വരുന്നത്. തനിഗ്രാമ്യമായ ആ വാക്കില്‍ ക്രിയാമൂല്യം ചേര്‍ത്തു പ്രയോഗിക്കാന്‍ നല്ല ധൈര്യം വേണം. കവിയുടെ ചങ്കൂറ്റത്തെ ബഹുമാനിക്കാതെ വയ്യ.