നിങ്ങളറിയണം, അയോദ്ധ്യയില്‍ ഉടന്‍ തന്നെ രാമക്ഷേത്രം പണിയാന്‍ ഓരാള്‍ക്കേ സാധിക്കൂ. തെറ്റിദ്ധരിക്കേണ്ട, നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും യോഗി ആദിത്യനാഥിനുമൊന്നുമല്ല. സമാജ്‌വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിന് മാത്രമാണ് അതു സാധിക്കുക! രാജ്യസഭയില്‍ വെച്ച് സമാജ്‌വാദിപാര്‍ട്ടിഎം.പി. രാം ഗോപാല്‍ യാദവ് പരസ്യമായി പറഞ്ഞ കാര്യമായതിനാല്‍ നമുക്ക് വിശ്വസിക്കാതെ പറ്റില്ലല്ലോ. പക്ഷേ ഒരു നിബന്ധനയുണ്ട്.യു.പി ജനത അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയാക്കണം; സമാജ്വാദി പാര്‍ട്ടിയെ ഭരണത്തിലെത്തിക്കണം. കാര്യം പിടികിട്ടിയില്ലേ. മുപ്പതു കൊല്ലം മുമ്പ് അതായത് 1990
ഒക്‌ടോബറില്‍ ഇതേ പാര്‍ട്ടിയുടെനേതാവായിരുന്ന മുലായംസിംഗ് യാദവ് (അഖിലേഷിന്റെ അച്ഛന്‍) പറഞ്ഞത് അയോദ്ധ്യയില്‍ രാമക്ഷേത്രംനിർമ്മിക്കാന്‍ അനുവദിക്കില്ല എന്നാണ്. അതു ബാബറി പള്ളിയാണ്; അവിടേയ്ക്ക് ഒരു കര്‍സേവകനെ പോലും കടത്തി വിടില്ല എന്നും പ്രഖ്യാപിച്ചു. ഈച്ചപോലും കടക്കാതിരിക്കാന്‍ ഇരട്ട ഇരുമ്പു വേലികെട്ടുകയും ചെയ്തു. കര്‍സേവക്കെത്തിയവര്‍ക്കുനേരെ നിറയൊഴിച്ചുകൊള്ളാന്‍ ഒക്‌ടോബര്‍ 30ന് ഉത്തരവും നല്‍കി. ഒക്‌ടോബര്‍ 31 നും നവംബര്‍ 2നും നിരവധി കര്‍സേവകരെ മുലായത്തിന്റെ പോലീസ് വെടിവെച്ചുകൊന്നു. മരിച്ചവരെ സരയൂനദിയില്‍ കെട്ടിത്താഴ്ത്തി. ആ നേതാവ് മൂത്ത് നരച്ച് പല്ല് പോയ സിംഹമായി അഖിലേഷിന്റെ വീട്ടില്‍ മൂലയ്ക്കിരിക്കുന്നു. പലതും ആ കണ്ണുകൊണ്ടുതന്നെ കണ്ടനുഭവിക്കാനായി.
മുലായത്തിന്റെ ഭാര്യാസഹോദരന്‍ പ്രമോദ്കുമാര്‍ യാദവനും ഇളയമകന്റെ ഭാര്യ അപര്‍ണ്ണയും ഈ അടുത്ത് ബി.ജെ.പിയില്‍ ചേര്‍ന്നു. അഖിലേഷും മോദി പ്രശംസ തുടങ്ങിയിരിക്കുന്നു. പത്രക്കാരോട് സംസാരിക്കവെ മോദിയെക്കുറിച്ചും മോദി സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചും തികഞ്ഞ മതിപ്പാണെന്നാണ് അദ്ദേഹം പറഞ്ഞത്. രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ മുപ്പതുകൊല്ലംകൊണ്ട് രാമക്ഷേത്രത്തിന്റെ വക്താക്കളാകുന്ന കാഴ്ച യു.പി. ജനത കാണുകയാണ്. പഴയ യാദവകുലംപോലെ മുലായം സിംഗ് യാദവിന്റെപാര്‍ട്ടി നശിക്കുന്നതും അവര്‍ കാണുകയാണ്. ബാബറി കെട്ടിടം പുനഃസ്ഥാപിക്കാന്‍ നിലവില്‍ വന്ന സമാജ്‌വാദി പാര്‍ട്ടി രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ വക്താക്കളായി മാറുമ്പോള്‍ ഓന്തുപോലും നാണിച്ചുപോകും.