മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഏകീകൃത സിവില്‍ നിയമത്തിന് എതിരാണ്. എന്നാല്‍ മൗലാനയുടെ പൗത്രന്‍ ഫിറോസ് അഹമ്മദ് ബക്ത് സുപ്രീംകോടതിയില്‍ ഈയിടെ അപേക്ഷ നല്‍കിയിരിക്കുന്നത് ഏകീകൃത സിവില്‍ നിയമത്തിന് അനുകൂലമായ നീക്കം നടത്താന്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. ഹൈദരാബാദിലെ മൗലാനാ ആസാദ് ഉറുദു നാഷണല്‍ സര്‍വ്വകലാശാലയുടെ ചാന്‍സിലര്‍ കൂടിയാണ് ബക്ത്. ഒരു ജുഡീഷ്യല്‍ കമ്മീഷനെയോ ഉന്നതതല വിദഗ്ധസമിതിയെയോ നിശ്ചയിച്ച് ഏകീകൃത സിവില്‍ നിയമം തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ആണ് അദ്ദേഹം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതും ലിംഗസമത്വവും സ്ത്രീകള്‍ക്ക് തുല്യതയും മാന്യതയും ഉറപ്പുവരുത്തുന്നതും ആകണം ഈ നിയമം എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ എന്നിവയിലെല്ലാം നിയമം എല്ലാ മതക്കാര്‍ക്കും ഒരുപോലെ ബാധകമാക്കണം. അഭിലഷണീയമായ നീക്കമായിട്ടാണ് അംബേദ്കര്‍ ഏകീകൃത സിവില്‍ നിയമത്തെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് എന്ന് ബക്ത് പറയുന്നു. എന്നാല്‍ അത് എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കണം. അത് രാജ്യം സ്വീകരിക്കുകയും സാമൂഹിക അംഗീകാരം ലഭിക്കുകയും വേണം. ഏകീകൃത സിവില്‍ നിയമത്തിനുള്ള നീക്കം തകര്‍ത്തത് കോണ്‍ഗ്രസാണ്. വ്യക്തിനിയമങ്ങള്‍ മാറ്റാന്‍ പാടില്ലെന്ന് ശഠിക്കുകയും അതിനായി നിയമം ഭേദഗതി ചെയ്യുകയും ചെയ്തത് രാജീവ് ഗാന്ധിയുടെ ഭരണ കാലത്താണ്.
മോദി സര്‍ക്കാര്‍ മുത്തലാക്ക് നിയമം മൂലം റദ്ദാക്കിയപ്പോള്‍ ഏകീകൃത സിവില്‍ നിയമം എന്ന ചിന്ത സ്വതന്ത്ര ചിന്തകരായ മുസ്ലിങ്ങളില്‍ രൂപപ്പെട്ടു. അപ്പോഴും മുസ്ലിം സമൂഹത്തിനെ ഇതില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ് ‘മതേതര’ രാഷ്ട്രീയക്കാരും മതമൗലികവാദി നേതാക്കളും.