കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ചിലവുകൂടിയതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഒരു പദ്ധതിയാണ് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സില്‍വര്‍ലൈന്‍ റെയില്‍വെ പദ്ധതി. സംസ്ഥാനത്ത് 530 ലേറെ കിലോമീറ്റര്‍ നീളത്തില്‍ 8 മുതല്‍ 15 മീറ്റര്‍ വരെ വീതിയില്‍, ഉദ്ദേശ്യം 1 മുതല്‍ 8 മീറ്റര്‍ വരെ ഉയരത്തില്‍ പണി തീര്‍ക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണിത്. റെയില്‍വേപാത 140 കീലോമീറ്റര്‍ ദൂരം തണ്ണീര്‍ത്തടങ്ങളിലൂടെയും നെല്‍വയലുകളിലൂടെയും 126 കി.മീ മലകളും കുന്നുകളും തുരന്നും വെട്ടിമുറിച്ചും, എണ്‍പതുശതമാനവും മണ്ണിട്ട് നികത്തിയ സ്ഥലത്തുകൂടെയുമാണ് പാത കടന്നുപോകുന്നത്. പാതകടന്നുപോകുന്ന 164 ഇടങ്ങള്‍ റെഹഡ്രോളജി (ജലസംബന്ധമായി) ലോല മേഖലകളാണ്. സംസ്ഥാനത്തെ നദികള്‍ക്ക് മുകളിലൂടെ 112 കി.മീ ദൂരം മേല്‍പാലങ്ങളിലൂടെ പാത കടന്നുപോകുന്നു. പരിസ്ഥിതി സംരക്ഷണമെന്ന പേരില്‍ പാതയുടെ 88 കി.മീ ദൂരം മാത്രമാണ് തൂണുകളിലൂടെ പാത പണിയുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് വേണ്ടി പശ്ചിമഘട്ടം തുരന്ന് 11.5 കി.മീ. ദൂരം തുരങ്കങ്ങള്‍ സൃഷ്ടിക്കണം. പാതയുടെ ഇരുവശവും ഉദ്ദേശം 393 കി.മീ. നീളത്തില്‍ സുരക്ഷാ മതില്‍ കെട്ടി തിരിക്കണം. മരങ്ങളും പ്രകൃതിയും നശിപ്പിച്ചില്ലാതാക്കുന്ന പദ്ധതി കടലുണ്ടി പക്ഷി സങ്കേതത്തിലെ കണ്ടല്‍കാടുകളും ചതപ്പുകളും കണ്ണൂരിലെ 365 ഹെക്ടര്‍ വരുന്ന ജൈവവൈവിധ്യ പൈതൃകപാര്‍ക്കും നശിപ്പിച്ചാണ് കടന്നുപോകുക.
പദ്ധതിയുടെ പാരിസ്ഥിതിക ആഘാതപഠനം ഇനിയും നടന്നിട്ടില്ല. പാത കടന്നു പോകുന്ന പ്രദേശങ്ങളിലെ ഭൂമിയുടെ കിടപ്പ്, ഭൂപ്രകൃതി, മണ്ണ് സര്‍വ്വേ, ഭൂചലനസാധ്യത, ഹൈഡ്രോളജിക്കല്‍ പഠനം, ഉരുള്‍പൊട്ടല്‍ സാധ്യത, പ്രളയ സാധ്യതകള്‍ മലയിടിച്ചില്‍ സാധ്യത നിശ്ചയിക്കല്‍ എന്നിവയൊന്നും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഒരുവര്‍ഷത്തിലേറെ സമയമെടുത്ത് നടത്തേണ്ട പഠനങ്ങള്‍ വെറും മൂന്നുമാസം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം പോലുമില്ലാത്ത ഒരു ഏജന്‍സിയെക്കൊണ്ട് പഠനം നടത്തിയെന്ന പുകമറ സൃഷ്ടിച്ചാണ് കേരള സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. കേരളത്തിലെ പാരിസ്ഥിതിക നാശത്തിന്റെ പരിണത ഫലമല്ലേ 2018ലെ കേരളം കണ്ട കൊടും പ്രളയമെന്ന റെയില്‍വേ ബോര്‍ഡിന്റെ ചോദ്യത്തിന് അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് പ്രളയകാരണമെന്ന് കേരള സര്‍ക്കാര്‍ സമ്മതിക്കുന്നു. നാളിതുവരെ പ്രളയവും ഡാം തുറന്നുവിടലും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന നിലപാടിലായിരുന്നുസര്‍ക്കാര്‍.എ ന്നാല്‍ 2018ല്‍ 480തിലേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതും നാളിതുവരെ വെള്ളം കയറാത്ത ഇടങ്ങളില്‍ വെള്ളം കയറിയതിനും സര്‍ക്കാരിന്റെ വികലമായ വികസന നയങ്ങളാണ് കാരണമെന്ന് സര്‍ക്കാര്‍ മറച്ചുവെയ്ക്കുന്നു. അശാസ്ത്രീയ വികസനവും പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണവും തിരിച്ചുമാറ്റാനാകാത്തവിധം പ്രകൃതിയില്‍ രൂപമാറ്റം വരുത്തി നടപ്പാക്കിവരുന്ന വികസനവുമാണ് കേരളത്തിലെ പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തി ഇത്രയേറെ വര്‍ദ്ധിപ്പിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചാണ് കെ-റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ലുലു കണ്‍വെന്‍ഷന്‍ സെന്ററിനെതിരെയും ശോഭാ സിറ്റിയ്‌ക്കെതിരെയും, ഗോശ്രീപാലങ്ങള്‍ക്കെതിരെയും മറ്റും പാടം നികത്തി, കായല്‍ നികത്തി, കുന്നിടിച്ച് നടപ്പാക്കിയ പദ്ധതികള്‍ക്കെതിരെ നടന്ന സമരങ്ങളും പ്രതിഷേധങ്ങളും വെറും വികസനവിരോധമാണെന്ന സര്‍ക്കാര്‍ ഭാഷ്യം 2018 മുതല്‍ 2021 വരെ വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയങ്ങള്‍ ശാസ്ത്രീയമായി തന്നെ പൊളിക്കുന്ന വാദങ്ങളായി മാറുന്നു.
സില്‍വര്‍ ലൈന്‍ പാത ഭൂനിരപ്പില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇന്നുവരെ വെള്ളക്കെട്ടോ, പ്രളയമോ ഇല്ലാത്ത സ്ഥലങ്ങളില്‍ മഴപെയ്താല്‍ വെള്ളം ഉയരും. നദീതീരങ്ങളുടെ പ്രളയപ്രതലങ്ങള്‍ മണ്ണിട്ടു നികത്തുകയും നദികളുടെ ഒഴുക്കിന് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതാണ് 2018 ലെ പ്രളയജലം കൂടുതല്‍ ഉയരത്തില്‍ പൊങ്ങുന്നതിനും, കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുന്നതിനും കാരണമായത്. കെ-റെയിലിന്റെ സുരക്ഷാ ഭിത്തിയില്‍ ഓരോ 500 മീറ്ററിലും ജലം കടന്നുപോകുന്നതിന് സംവിധാനങ്ങള്‍ ഒരുക്കുമെന്ന് പറയുന്നത് പ്രായോഗികമായി മഴവെള്ള ഒഴുക്ക് സുഗമമാകുന്നതിന് അപര്യാപ്തമാണ്.
കെ-റെയിലിന്റെ സ്റ്റേഷനുകളില്‍ മിക്കവയും നഗരങ്ങളിലല്ല. ഇവ വയലിലും പുഴകളുടെ പ്രളയപ്രതലങ്ങളിലും ഇടനാട്ടിലും ഗ്രാമങ്ങളിലുമാണ്. സ്ഥലത്തിന് കുറഞ്ഞ വില നഷ്ടപരിഹാരം നല്‍കുവാനുള്ള ഒരു വളഞ്ഞ ബുദ്ധിയാണിത്. അതുകൊണ്ടു തന്നെ സ്റ്റേഷനില്‍ ഇറങ്ങുന്ന ആളുകള്‍ക്ക് നഗരങ്ങളില്‍ എത്തിച്ചേരണമെങ്കില്‍ റോഡും മറ്റു സൗകര്യങ്ങളും ഉപയോഗിക്കേണ്ടതായി വരും. അതായത് കെ-റെയില്‍ പദ്ധതി നടപ്പാകുമ്പോള്‍ കേരളത്തില്‍ ഇന്നു നിലവിലുള്ള റോഡ് സൗകര്യങ്ങള്‍ വര്‍ദ്ധിക്കേണ്ടിവരികയും വായു മലിനീകരണ തോത് ഇരട്ടിയിലധികമായി മാറുകയും ചെയ്യും. കെ-റെയില്‍ കേരളത്തിന്റെ വിലങ്ങനെ കെട്ടിപ്പൊക്കുമ്പോള്‍ ഓരോ 500 മീറ്ററിലും അടിപാതകള്‍ നിര്‍മ്മിക്കേണ്ടിവരും. അതായത് 1060 അടിപാതകള്‍. ഒരാള്‍ താമസിക്കുന്ന ഇടത്തുനിന്ന് കെ-റെയില്‍ മറികടന്ന് അപ്പുറത്തെ സ്ഥലങ്ങളില്‍ എത്തണമെങ്കില്‍ ഒരു കിലോമീറ്ററെങ്കിലും അധികം സഞ്ചരിക്കേണ്ടിവരും. ഇത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സ്വന്തം പോക്കറ്റില്‍ നിന്നും പണക്കാരന് വേഗത്തില്‍ തിരുവനന്തപുരത്തുനിന്നും കാസര്‍കോട് എത്തുന്ന വകയില്‍ അധിക ചിലവുതന്നെയാണ്. കെ-റെയിലിന്റെ നിര്‍മ്മാണത്തിനായി പശ്ചിമഘട്ടത്തിലെ പാറയും മണ്ണും കല്ലും തന്നെയാണ് ഉപയോഗിക്കപ്പെടുക. തൃശ്ശൂര്‍ ജില്ലയിലെ കോള്‍നിലങ്ങളും കണ്ണൂര്‍ ജില്ലയിലെ മാടായികോണം ഹെറിറ്റേജ് ഇടവും മലപ്പുറം ജില്ലയിലെ കടലുണ്ടി ചതുപ്പുകളും കണ്ടല്‍ ഇക്കോസിസ്റ്റവും സില്‍വല്‍ ലൈന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ നശിപ്പിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല. പ്രകൃതിവിഭവങ്ങള്‍ക്കായി പശ്ചിമഘട്ട മലമടക്കുകളെ അത്യധികമായി ആശ്രയിക്കുമ്പോള്‍ കുന്നിടിച്ചിലും ഉരുള്‍പൊട്ടലും മഴക്കാലത്ത് പെരുകും. കാലാവസ്ഥ വ്യതിയാനക്കാലത്തെ മേഘവിസ്‌ഫോടനം, കൊടുങ്കാറ്റ്, നിമിഷ പ്രളയം എന്നിവയെല്ലാം കേരള സംസ്ഥാനത്തിന്റെ പരിസ്ഥിതിയെ താറുമാറാക്കും. സമൂഹത്തിലെ ന്യൂനപക്ഷത്തിന് വേഗം സഞ്ചരിക്കുവാനായി ഭൂരിപക്ഷ വിഭാഗത്തിന്റെ സൈ്വര്യജീവിതമാണ് ഇവിടെ തകര്‍ത്തെറിയുന്നത്. 1226 ഹെക്ടര്‍ ഭൂമി കെ-റെയില്‍ പദ്ധതിക്കായി ഏറ്റെടുക്കണം. 9314 കെട്ടിടങ്ങള്‍ പൊളിക്കണം, 15000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം. ഇവര്‍ക്കെല്ലാം വീണ്ടും പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കണം. കെ-റെയില്‍ പദ്ധതിയ്ക്കായി ഉപയോഗിക്കേണ്ടിവരുന്ന പ്രകൃതിവിഭവങ്ങളുടെ അത്രതന്നെ പുനരധിവാസത്തിനും ആവശ്യമായിവരും. ഇതെല്ലാം ഭാവി തലമുറകളുടെ ചിലവിലാണ് സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ഇറങ്ങിയിരിക്കുന്നത്. ഭാവിതലമുറകളെ ഉന്നംവെച്ചു വെറും അഞ്ച് വര്‍ഷം മാത്രം ഭരിക്കാന്‍ ജനസമ്മതിയുള്ള ഒരു സര്‍ക്കാര്‍ ഭാവിതലമുറയ്ക്ക് ദോഷകരമാകുന്ന വികസനത്തിനാണ് സില്‍വല്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ പണം മുടക്കുവാന്‍ ഒരുങ്ങുന്നത്.
കുടിയൊഴിപ്പിക്കപ്പെടുന്ന ഭൂരിപക്ഷത്തിനും കിടപ്പാടവും പുരയിടവും ഉപജീവനമാര്‍ഗ്ഗങ്ങളും കച്ചവടസ്ഥാപനങ്ങളുമാണ് നഷ്ടമാകുന്നത്. ഒരു ആയുസ്സു മുഴുവന്‍ സമ്പാദിച്ച് കെട്ടി പൊക്കിയ ചെറിയ ചെറിയ ജീവിതസാഹചര്യങ്ങളാണ് വേഗപാതയുടെ പേരില്‍ ഇല്ലാതാകുന്നത്. കെ-റെയില്‍ എന്ന വികലമായ വികസനപദ്ധതിയുടെ അശാസ്ത്രീയതയും, പരിസ്ഥിതി ആഘാതങ്ങളും, അപാകതകളും ദീര്‍ഘവീക്ഷണമില്ലായ്മയും ധൂര്‍ത്തും സാധാരണക്കാരന്റെ പൊതുകടം ഉയരുന്നതും ചൂണ്ടിക്കാണിക്കുന്നവരെ വികസനവിരോധികളായാണ് സര്‍ക്കാര്‍ മുദ്രകുത്തുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കായി സംസ്ഥാന വൈദ്യുതിബോര്‍ഡ് സൗരോര്‍ജ്ജവും, കാറ്റില്‍ നിന്ന് വൈദ്യുതിയും ഉല്‍പ്പാദിപ്പിച്ച് നല്‍കുമെന്ന് പറയുന്നതുപോലെ ജനങ്ങളെ കബളിപ്പിക്കുന്ന ഒട്ടനവധി നിര്‍ദ്ദേശങ്ങളാണ് പദ്ധതിയില്‍ ഉണ്ടെന്ന് പറയുന്നത്. പ്രതിദിനം 80,000ത്തോളം പേര്‍ യാത്രചെയ്യുമെന്നും 63941 കോടി മാത്രമെ ചിലവുവരികയുള്ളൂ എന്നും സര്‍ക്കാര്‍ പറയുമ്പോള്‍ 80,000 ആളുകള്‍ എന്താവശ്യത്തിനാണ് തിരുവനന്തപുരത്തു നിന്നും കാസര്‍ക്കോട്ടേയ്ക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യുന്നതെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഉത്തരമില്ല. കേന്ദ്രസര്‍ക്കാരിലെ നീതി ആയോഗ് ഈ പദ്ധതി 1,20,000 കോടി രൂപ ചിലവാക്കിയാലും തീര്‍ക്കാനാകില്ലെന്ന് ആണയിടുന്നു. സര്‍ക്കാരിന്റെ കണക്കനുസരിച്ച് പാതയുടെ ഒരു കി.മീ. നിര്‍മ്മാണത്തിന് 120 കോടി രൂപ മാത്രമെ ചിലവാകൂവെന്ന് പറയുമ്പോള്‍ അര്‍ദ്ധ അതിവേഗ റെയിലില്‍ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത് ഒരു കിലോമീറ്ററിന് സര്‍ക്കാരിന് 238 കോടി രൂപ ചിലവാക്കേണ്ടിവരുമെന്നാണ്.
കേരളത്തിന്റെ പരിസ്ഥിതി നശിച്ചാലും പശ്ചിമഘട്ടം തകര്‍ന്നാലും വിദഗ്ദ്ധര്‍ എന്ത് പറഞ്ഞാലും പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നാണ് കേരള മുഖ്യമന്ത്രി പറയുന്നത്. പരിസ്ഥിതി നാശത്തിന്റെ പേരില്‍ കേരളത്തിലെ ഒരു പദ്ധതിയും നിര്‍ത്തിവയ്ക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ ഈ പദ്ധതി 10000 കോടിയിലധികം രൂപയുടെ വലിയ റിയല്‍ എസ്റ്റേറ്റ് കൂട്ടുകച്ചവടമാണെന്ന് പരിസ്ഥിതി രംഗത്തുള്ളവര്‍ വിലയിരുത്തുന്നു. നിലവിലെ റെയില്‍ സംവിധാനം മെച്ചപ്പെടുത്തി കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന ബദല്‍ സംവിധാനമൊരുക്കുകെയന്ന സാമാന്യബുദ്ധിക്ക് ചേരുന്ന നിലപാടിലേയ്ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടിക്കാരും ദുരഭിമാനം വെടിഞ്ഞ് ഇറങ്ങിവരണം. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയത് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികളൊന്നുമല്ല. സംസ്ഥാനത്തിന്റെ പരിസ്ഥിതിയും ഇക്കോസിസ്റ്റങ്ങളുമാണ് കേരളത്തിന്റെ പൈതൃകം. ഇത് നശിപ്പിച്ചില്ലാതാക്കുന്ന ഏതൊരു പദ്ധതിയും സുസ്ഥിരവികസനമാകില്ല. കെ-റെയില്‍ പദ്ധതി വഴി സാധാരണക്കാരന്റെ ഭൂമി കുറഞ്ഞവിലയ്ക്ക് ഇരുമ്പുമുറ ഉപയോഗിച്ച് പിടിച്ചെടുത്ത് റിയല്‍ എസ്റ്റേറ്റ്ക്കച്ചവടക്കാര്‍ക്ക് മറിച്ചു നല്‍കുന്നതിന് കളമൊരുക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങള്‍ ഇല്ലാതാക്കി കേരളത്തെ പ്രകൃതി ദുരന്തങ്ങളിലേയ്ക്ക് തള്ളിവിടുന്ന സില്‍വല്‍ ലൈന്‍ പദ്ധതി തീര്‍ത്തും യുക്തിരഹിതവും പരിസ്ഥിതി ദുരന്തവുമായിരിക്കും.