കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സര്‍ക്കാരിന്റെ അനാവശ്യമായ ഇടപെടല്‍മൂലം സ്വയംഭരണാവകാശം തകര്‍ന്നിരിക്കയാണ്. മികവിന്റെ കേന്ദ്രങ്ങളാവേണ്ട, രാജ്യത്തെ മികച്ച അക്കാദമിഷ്യന്മാരെ വളര്‍ത്തിയെടുക്കേണ്ട, സമൂഹത്തിന് മാതൃകയാവേണ്ട കേരളത്തിലെ സര്‍വ്വകലാശാലകളെ രാഷ്ട്രീയമായി ഇടപെട്ട് അതിന്റെ സ്വയംഭരണാവകാശത്തേയും, ഗുണനിലവാരത്തേയും ഇല്ലാതാക്കാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ പരിശ്രമിക്കുന്നതിന്റെ അനന്തര ഫലങ്ങളാണ് ഇന്ന് കാണുന്ന വിവാദങ്ങളുടെ പശ്ചാത്തലം. ഇത്തരം ഇടപെടലുകളില്‍ സഹികെട്ടപ്പോഴാണ് കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവി ഒഴിയുകയാണെന്നും ആ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയാണ് നല്ലതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞത്. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ഭരണത്തിലും സ്വയംഭരണാവകാശം ഇല്ലാതാക്കുന്നതിലും സര്‍ക്കാര്‍ ഇടപെടല്‍ എത്ര ഗൗരവമാണ് എന്നുള്ളതിന്റെ നേര്‍സാക്ഷ്യമാണ് ഗവര്‍ണ്ണറുടെ ഈ നടപടികള്‍. ഈ വിഷയം കേരളത്തിലെ അക്കാദമിക് സമൂഹവും, മാധ്യമങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറ്റൊരു ഗൗരവമുള്ള വിഷയം പുറത്തുകൊണ്ടുവന്നത്.
കേരളത്തിന്റെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദിന് ഡിലിറ്റ് നല്‍കണമെന്ന് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയാണ് ഈ നിര്‍ദ്ദേശം മുന്നില്‍ വെച്ചത് എന്നാണറിയുന്നത്. സാധാരണനിലയില്‍ ഈ ആവശ്യം സിന്‍ഡിക്കേറ്റില്‍വെച്ച് അംഗീകാരം നേടി, സെനറ്റിന്റെ അംഗീകാരത്തോടുകൂടി വൈസ്ചാന്‍സലര്‍ ഗവര്‍ണ്ണര്‍ക്ക് ഒപ്പിടാനായി അയക്കേണ്ടതാണ്. എന്നാല്‍ ഇവിടെ സംഭവിച്ചത് മറ്റൊന്നണ്. വൈസ് ചാന്‍സലര്‍ ഗവര്‍ണ്ണറുടെ ഈ നിര്‍ദ്ദേശത്തെക്കുറിച്ച് സര്‍ക്കാറിനെ അറിയിക്കുകയും സര്‍ക്കാര്‍ ഇത് നല്‍കേണ്ടതില്ല എന്ന് നിര്‍ദ്ദേശിച്ചു എന്നുമാണ് വി.സി. ഗവര്‍ണ്ണറോട് പറഞ്ഞത്. ചുരുക്കി പറഞ്ഞാല്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദിന് ഡിലിറ്റ് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു എന്നര്‍ത്ഥം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ പ്രഥമപൗരനെ സര്‍ക്കാര്‍ അപമാനിച്ചു എന്നും അദ്ദേഹം പറഞ്ഞു.
ഈ സമയത്താണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഗവര്‍ണ്ണര്‍ക്കെതിരെ പ്രസ്താവനയുമായി രംഗത്ത് വരുന്നത്. ഗവര്‍ണ്ണര്‍ വി.സിയെ വിളിച്ചുവരുത്തിയല്ല ഡിലിറ്റ് നല്‍കുന്ന കാര്യം പറയേണ്ടത് എന്നാണ് സതീശന്റെ നിലപാട്. നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നും സര്‍ക്കാറിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഗവര്‍ണ്ണര്‍ വഴങ്ങരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സതീശന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സതീശന്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാണിക്കുന്നത്. അദ്ദേഹം പ്രതിപക്ഷനേതാവായ അന്നുമുതല്‍ പ്രതിപക്ഷത്തിന്റെ റോളിലല്ല പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ വിനീതദാസനായാണ് നിലകൊള്ളുന്നത്. ഈ സാഹചര്യത്തിലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണറെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷനേതാവ് നാടകം കളിക്കുന്നത്.
ഇവിടെ പ്രസക്തമായ കാര്യം അതല്ല. സര്‍വ്വകലാശാലകള്‍ പ്രമുഖരായ വ്യക്തികള്‍ക്ക് ഡിലിറ്റ് നല്‍കുന്നത് പുതിയകാര്യമല്ല. എല്ലാ സര്‍വ്വകലാശാലകളും അത് ചെയ്യാറുണ്ട്. വിവാദമാകാറില്ല. അത് ആര് നിര്‍ദ്ദേശിച്ചു, എങ്ങനെ നിര്‍ദ്ദേശിച്ചു എന്നുള്ളത് പ്രസക്തമല്ല. നിര്‍ദ്ദേശിക്കപ്പെട്ട ആള്‍ അതിനര്‍ഹനാണോ എന്നുള്ളതാണ് കാര്യം.
ഇവിടെ ഗവര്‍ണ്ണര്‍ ഡിലിറ്റ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് ഭാരതത്തിന്റെ പ്രഥമപൗരനായ രാഷ്ട്രപതി രാംനാഥ് ഗോവിന്ദിനാണ്. രണ്ടാമത്തൊന്നാലോചിക്കാതെ തന്നെ അതു നല്‍കാവുന്നതുമാണ്. ഇവിടെ വി.സി. അതിന്റെ നടപടിക്രമമനുസരിച്ച് സിന്‍ഡിക്കേറ്റിലും സെനറ്റിലും അവതരിപ്പിച്ച് അനുമതി നേടാതെ സര്‍ക്കാരിന്റെ അനുവാദം ചോദിച്ചു എന്നാണ് അറിയുന്നത്. അങ്ങിനെയെങ്കില്‍ സര്‍ക്കാരിന്റെ അനുവാദം ചോദിച്ചതെന്തിന്? എന്തുകൊണ്ട് സര്‍ക്കാര്‍ ഇതിന് അനുമതി നിഷേധിച്ചു. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും സര്‍ക്കാറും മറുപടി പറയേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണോ? ഇവിടെ പ്രകടമാകുന്നത് ഭാരതത്തിന്റെ പ്രഥമപൗരനായ രാഷ്ട്രപതിയോടുള്ള അവഹേളനമാണ്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. അദ്ദേഹം ഒരു ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തി ആയതുകൊണ്ടാണോ? സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. രാഷ്ട്രപതി കേരള സന്ദര്‍ശനം നടത്തിയപ്പോള്‍ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം ഇടിച്ചുകയറ്റിയിരുന്നു. ഇതെല്ലാം ദളിതനായ രാഷ്ട്രപതിയോടുള്ള അവഹേളനത്തിന്റെ ഭാഗമായിട്ടാണോ? സര്‍ക്കാര്‍ മറുപടി പറയണം. സര്‍ക്കാരിന്റെയും സി.പി.എമ്മന്റെയും ദളിത് വിരോധം ഈ കാര്യത്തില്‍ മാത്രമല്ല ഉണ്ടായിരുന്നത്. കോഴിക്കോട് സര്‍വ്വകലാശാലയിലെ വി.സി. നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റി നല്‍കിയ മൂന്ന് പേരുകളില്‍ ഒരാള്‍ ദളിതനായിരുന്നു. മറ്റ് രണ്ട് പേര്‍ക്ക് ഉണ്ടായിരുന്നതിനേക്കാള്‍ യോഗ്യതയും അക്കാദമിക് മികവും അദ്ദേഹത്തിനുണ്ടായിരുന്നു. സര്‍ക്കാര്‍ സമ്മര്‍ദ്ദവും ഭീഷണിയും മൂലം ദളിതനായ മികച്ച വ്യക്തിയെ തഴഞ്ഞ് മറ്റൊരാളെ കോഴിക്കോട് സര്‍വ്വകലാശാല വി.സിയായി നിയമിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ചരിത്രത്തിലാദ്യമായി ഒരു ദളിത് വി.സി. വരുന്നതിനെ സി.പി.എമ്മും സര്‍ക്കാറും തടഞ്ഞു. സര്‍ക്കാരിന്റെ ദളിത് വിരോധത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ചയായിരുന്നു ഇത്.
കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ ദളിത് വിരോധത്തിന്റെ നേര്‍ക്കാഴ്ചയായി മറ്റൊരുദാഹരണവും കൂടിയുണ്ട്. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഡയസിന് തൊട്ടുമുകളിലായി ഭാരതത്തിന്റെ രാഷ്ട്രപതിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു രീതി നിലവിലുണ്ടായിരുന്നു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പദവിയില്‍ നിന്ന് ഒഴിയുന്നത് വരെ ഈ രീതി തുടര്‍ന്നിരുന്നു. ഇപ്പോഴുള്ള രാഷ്ട്രപതിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന സ്ഥലം 2017 ജൂലായ് 25 മുതല്‍ ശൂന്യതയിലാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ചിത്രം ഈ സ്ഥലത്ത് സ്ഥാപിച്ചിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ 29-1-2020 ന് അപേക്ഷ നല്‍കിയിരുന്നു. ഇതുവരെയും അത് പരിഗണിച്ച് ഫോട്ടോ സ്ഥാപിച്ചിട്ടില്ല. ഇത് ദളിത് വിരോധത്തിന്റെ ഭാഗമല്ലേ എന്ന് സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.
കേരളത്തിലെ സര്‍വ്വകലാശാലകളിലെ രാഷ്ട്രീയവല്‍ക്കരണവും, വര്‍ഗ്ഗീയ വല്‍ക്കരണവും അക്രമവല്‍ക്കരണവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മാറിമാറിവരുന്ന എല്‍.ഡി.എഫ്, യുഡിഎഫ് ഗവണ്‍മെന്റുകള്‍ സര്‍വ്വകലാശാലകളെ വരുതിയിലാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അങ്ങാടിപ്പാട്ടാണ്. സര്‍വ്വകലാശാലകള്‍ ഇവര്‍ക്ക് അഴിമതി നടത്താനും പിന്‍വാതില്‍ നിയമനം നടത്താനുമുള്ള കേന്ദ്രങ്ങളാണ്. കേരളത്തിലെ സര്‍വ്വകലാശാലകളെ കോര്‍പ്പറേഷനുകള്‍ വീതം വെക്കുംപോലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും, മത-ജാതി സംഘടനകള്‍ക്കും വീതം വെച്ചു നല്‍കുന്ന പതിവാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ സര്‍വ്വകലാശാലകള്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നിലവാരത്തകര്‍ച്ചയുടെയും കേന്ദ്രങ്ങളാണ്.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ നടന്ന വി.സി. നിയമനങ്ങളുടെ ചരിത്രമെടുത്താല്‍ ഒരു കാലഘട്ടത്തില്‍ ആ സര്‍വ്വകലാശാല മുസ്ലിം വിഭാഗത്തിന് തീറെഴുതിക്കൊടുത്തപോലെയായിരുന്നു. 2002 മുതല്‍ 2019 വരെയുള്ള 17 വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വി.സി മാരായി വന്നവരുടെ ചരിത്രമെടുത്താല്‍ ഇത് മനസ്സിലാവും. 2002 മുതല്‍ 2006 വരെ സയ്യിദ് ഇക്ബാല്‍ ഹസ്‌നെയിന്‍, 2007 മുതല്‍ 2011 വരെ അന്‍വര്‍ ജഹാന്‍ സുബൈരി, 2011 മുതല്‍ 2015 വരെ ഡോ.അബ്ദുള്‍സലാം, 2015 മുതല്‍ 2019 വരെ ഡോ.മുഹമ്മദ് ബഷീര്‍ എന്നിവര്‍ കോഴിക്കോട് വി.സി.മാരായിരുന്നു. ഇതില്‍ 2015ല്‍ മുസ്‌ലിംലീഗിന്റെ നോമിനിയായി യോഗ്യതയില്ലാത്ത ഹയര്‍സെക്കന്ററി പ്രിന്‍സിപ്പലായിരുന്ന അബ്ദുള്‍ ഹമീദിനെ വി.സി.യാക്കാനുള്ള ശ്രമം നടന്നിരുന്നു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കുകയും, ആ സ്ഥാനത്തേക്ക് ഡോ.അബ്ദുള്‍സലാം എത്തുകയും ചെയ്തു. എന്നാല്‍ ഡോ.അബ്ദുള്‍സലാം സ്വതന്ത്രമായ നിലപാടെടുക്കുകയും, ലീഗിന്റെ സിന്‍ഡിക്കേറ്റംഗങ്ങളുടെ വരുതിയില്‍ നില്‍ക്കാതെ സര്‍വ്വകലാശാലയുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും സ്വയംഭരണാവകാശം നിലനിര്‍ത്തുന്നതിനും പരിശ്രമിച്ചപ്പോള്‍ അദ്ദേഹം അവരുടെ കണ്ണിലെ കരടായി. രാഷ്ട്രീയ ഇടപെടലുകളെ അദ്ദേഹം എതിര്‍ത്തു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നിരവധി പീഡനങ്ങളും അക്രമങ്ങളും നേരിടേണ്ടി വന്നു. ഒരു സിന്‍ഡിക്കേറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയും അക്രമിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതേ സമയത്തുതന്നെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇത് സര്‍വ്വകലാശാലകളെ അക്രമവല്‍ക്കരിക്കുന്നതിന്റെ തെളിവുകളായി ഇന്നും അവശേഷിക്കുന്നു. എം.ജി. സര്‍വ്വകലാശാലയില്‍ സിറിയക് തോമസ്, എ.ടി. ദേവസ്യ, ഡോ.ജാന്‍സി ജയിംസ്, ഡോ.എ.വി. ജോര്‍ജ്ജ്, ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ. സാബു തോമസ് അടക്കമുള്ളവര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടവരായിരുന്നു. ഇതില്‍ ഡോ. എ.വി. ജോര്‍ജ്ജിന് യോഗ്യയില്ലാത്തതിന്റെ പേരില്‍ കേരള ഹൈക്കോടതി അയോഗ്യനാക്കുകയും, അദ്ദേഹത്തെ വി.സി. സ്ഥാനത്ത് നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. കേരള സര്‍വ്വകലാശാല എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്. വിഭാഗത്തിന്റെ വി.സിമാരെ നിയമിക്കുന്ന രീതിയും ഉണ്ടായിരുന്നു. കേരളസര്‍വ്വകലാശാലാ വി.സിയായി നിയമിക്കപ്പെട്ട വിളനിലത്തിന്റെത് വ്യാജ യോഗ്യതകളാണെന്ന ആരോപണമുയരുകയും ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഈ സര്‍വ്വകലാശാലകളില്‍ എല്ലാം ഇടക്കാലത്ത് ജാതിമത രാഷ്ട്രീയ ചിന്തക്കതീതമായി പ്രഗല്‍ഭരായ വി.സിമാര്‍ വന്നിരുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു തന്നെയാണ്, ഭരണകൂടങ്ങള്‍ ഈ താല്‍പര്യങ്ങള്‍ക്കതീതമായി തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരെ വി.സിയാക്കി എന്ന സത്യം വെളിപ്പെടുത്തുന്നത്. സര്‍വ്വകലാശാലകളില്‍ വര്‍ഗ്ഗീയവാദികളുടെ നിയന്ത്രണം ശക്തിപ്പെടുന്നതിന്റെയും നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഏകദേശം എട്ട് വര്‍ഷം മുന്‍പ് കോഴിക്കോട് ഫോക്‌ലോര്‍ അക്കാദമി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാരംഭ ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. പത്രത്തില്‍ വാര്‍ത്ത നല്‍കി നിരവധി രക്ഷിതാക്കള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ തീവ്രവാദികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കി സര്‍വ്വകലാശാല അവസാനനിമിഷം അത് റദ്ദ് ചെയ്തു. പരിപാവനമായ സരസ്വതീക്ഷേത്രമായ സര്‍വ്വകലാശാലയിലല്ലാതെ എവിടെയാണ് വിദ്യാരംഭം നടത്തേണ്ടത് എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു. ഇതേ സര്‍വ്വകലാശാലയിലെ പാഠപുസ്തകത്തില്‍ തീവ്രവാദിയുടെ കവിത ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. സര്‍വ്വകലാശാലയുടെ എംബ്ലമായ ‘നിര്‍മ്മായ കര്‍മ്മണാ ശ്രീഃ’ എന്നുള്ള എംബ്ലം ഒരിക്കല്‍ എടുത്തു മാറ്റിയിരുന്നു. ഇത്തരത്തില്‍ സര്‍വ്വകലാശാലകള്‍ കൈപ്പിടിയില്‍ ഒതുക്കുവാനുള്ള നിരവധി ശ്രമങ്ങള്‍ വര്‍ഗ്ഗീയ-തീവ്രവാദികള്‍ നടത്തിയിരുന്നു.
സര്‍വ്വകലാശാലകളുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയില്‍ മാര്‍ക്ക് തട്ടിപ്പ് നടക്കുന്നത് നിത്യസംഭവമാകുന്നു. എണ്‍പതുകളിലാണ് കോഴിക്കോട് സര്‍വ്വകലാശാലയില്‍ 0+0+3=430 മാര്‍ക്ക് നല്‍കി അതിന്റെ മാര്‍ക്ക് ഷീറ്റും നല്‍കി എം.ബി.ബി.എസ്സിന് സീറ്റ് നേടിയത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക്‌വഴിതെളിച്ചിരുന്നു. കേരള സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐ നേതാവിന് കോപ്പിയടിക്കാന്‍ ഒത്താശ ചെയ്തു നല്‍കിയത് വിവാദമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയിലെ രണ്ട് വിഭാഗങ്ങള്‍ത്തമ്മില്‍ നടന്ന സംഘര്‍ഷവും കത്തിക്കുത്തുമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നിരുന്ന നിരവധി തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്. പി.എസ്.സി ചോദ്യക്കടലാസുകള്‍ വരെ എസ്.എഫ്.ഐക്കാര്‍ക്കും സ്വന്തക്കാര്‍ക്കും ചോര്‍ത്തി നല്‍കി പോലീസില്‍ പോലും അനധികൃതമായി കയറിക്കൂടിയതിന്റെ പിന്നാമ്പുറകഥകള്‍ കേരളം ചര്‍ച്ച ചെയ്തിരുന്നു. കെ.ടി ജലീല്‍ ഉന്നതവിദ്യാഭ്യാസമന്ത്രിയായിരുന്ന സമയത്താണ് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ ബി.ടെക് പരീക്ഷ തോറ്റവിദ്യാര്‍ത്ഥികളെ ജയിപ്പിക്കാന്‍ മന്ത്രിതന്നെ ഇടപെട്ട കഥകള്‍ പുറത്തുവന്നത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. രവീന്ദ്രനാഥില്‍ നിന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് എടുത്ത് മാറ്റി അത് കെ.ടി. ജലീലിന് നല്‍കിയത് എന്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ നില്‍ക്കുന്നു.
സര്‍വ്വകലാശാലകളുടെ സ്വയം ഭരണാധികാരത്തെ തകര്‍ത്ത് ചാന്‍സലറെ നോക്കുകുത്തിയാക്കി, സര്‍ക്കാര്‍ സ്ഥാപനമാക്കി രാഷ്ട്രീയം കളിക്കാനുള്ള ശ്രമങ്ങള്‍ ഗൗരവമായി കാണേണ്ടതാണ്. യോഗ്യതയില്ലാത്ത സ്വന്തക്കാര്‍ക്കും രാഷ്ട്രീയ നേതാക്കന്മാരുടെ ഭാര്യമാര്‍ക്കും പിന്‍വാതിലിലൂടെ നിയമനം നടത്താനുള്ള സ്ഥാപനമാക്കി സര്‍വ്വകലാശാലകളെ മാറ്റിയിരിക്കുന്നു. അടുത്തകാലത്ത് സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് നല്‍കിയ നിയമനങ്ങളെല്ലാം പിന്‍വാതിലിലൂടെയാണെന്ന് തെളിഞ്ഞിരിക്കുന്നു. സംസ്‌കൃത സര്‍വ്വകലാശാലയിലെ എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനം, പി.രാജീവിന്റെ ഭാര്യക്ക് കൊച്ചി സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറായി നിയമനം നല്‍കിയത്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറായി നിയമനം നല്‍കിയത്, മുന്‍ എം.പി. പി.കെ. ബിജുവിന്റെ ഭാര്യക്ക് കേരള യൂണിവേഴ്‌സിറ്റിയില്‍ നല്‍കിയ നിയമനം എന്നിവ വിവാദമായിരുന്നു. ഷംസീര്‍ എം.എല്‍എയുടെ ഭാര്യയുടെ നിയമനം കോടതിയിടപെട്ട് റദ്ദ് ചെയ്തിരുന്നു. ഇതെല്ലാം സര്‍വ്വകലാശാലയുടെ വിശ്വാസ്യതയെ നശിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ സര്‍വ്വകലാശാലകളെ തകര്‍ത്തിരിക്കുന്നു. യോഗ്യതാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നു. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ബിരുദ പരീക്ഷയില്‍ പരാജയപ്പെട്ട 35 പേരാണ് ബിരുദാനന്തരബിരുദ കോഴ്‌സിന് പഠിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ തോറ്റിട്ടും ഇപ്പോഴും പഠനം തുടരുന്നു എന്നതാണ് സവിശേഷത. സാധാരണ തോറ്റവര്‍ സപ്ലിമെന്ററി പരീക്ഷയാണ് എഴുതേണ്ടത്. ഇവര്‍ക്ക് അത് ബാധകമാക്കിയിട്ടില്ല. ഇങ്ങനെ സര്‍വ്വകലാശാലകളില്‍ അഴിമതിയും സ്വജനപക്ഷപാതവും, മാര്‍ക്ക്ദാനവും വര്‍ഗ്ഗീയവല്‍ക്കരണവും അക്രമവല്‍ക്കരണവും, തീവ്രവാദ സ്വാധീനവും വര്‍ദ്ധിച്ചുവരുന്ന ഒരു സാഹചര്യത്തിലാണ് ഗവര്‍ണ്ണര്‍ നിയമസഭ അനുവദിച്ചുതന്ന ചാന്‍സലര്‍ പദവി സ്വാതന്ത്രമായി നിര്‍വ്വഹിക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ ഒഴിയുന്നു എന്ന് പ്രഖ്യാപിച്ചത്. കണ്ണൂര്‍ യൂണിവേഴിസിറ്റിയിലെയും കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റികളിലേയും വി.സി. നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ തന്നെ സമ്മര്‍ദ്ദത്തിലാക്കി ഒപ്പിടുവിപ്പിച്ചതിലെ ധാര്‍മ്മികരോഷവും മനസ്സാക്ഷിക്കുത്തും ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. കെ.കെ. രാഗേഷിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമനം നല്‍കിയതിന്റെ പ്രത്യുപകാരമായിട്ടാണ് കണ്ണൂര്‍ വി.സിയെ പുനര്‍ നിയമിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുള്ളത്. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന 3 പേരില്‍ നിന്ന് ഒരാളെയാണ് ചാന്‍സര്‍ തിരഞ്ഞെടുക്കേണ്ടത്. ഇവിടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഒരു പേരുമാത്രമാണ് നല്‍കിയത്. ഉന്നതവിദ്യാഭ്യാസമന്ത്രി അനധികൃതമായി മന്ത്രി എന്ന നിലയിലും പ്രൊ. ചാന്‍സലര്‍ എന്ന രീതിയിലും വി.സി. നിയമനത്തില്‍ ഇടപെട്ടതായി തെളിഞ്ഞിട്ടുണ്ട്. ഇങ്ങനെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് സര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാവുകയും ചാന്‍സലര്‍ എന്ന നിലയില്‍ തനിക്ക് ആ പദവിയില്‍ ഇരുന്നുകൊണ്ട് ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ചില യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തിയത്. കേരളത്തിലെ സര്‍വ്വകലാശാലകള്‍ രക്ഷപ്പെടണമെങ്കില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയമായ ഇടപെടല്‍ അവസാനിപ്പിക്കണം. സര്‍വ്വകലാശാലകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. നിയമസഭ നല്‍കിയ ചാന്‍സലര്‍ പദവി രാഷ്ട്രീയ ഇടപെടലില്ലാതെ നിര്‍വ്വഹിക്കാന്‍ ചാന്‍സലര്‍ക്ക് സ്വാതന്ത്ര്യം നല്‍കണം. അല്ലെങ്കില്‍ വിശ്വാസ്യത നഷ്ടപ്പെട്ട, മികവ് നഷ്ടപ്പെട്ട, രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സര്‍വ്വകലാശാലകളില്‍ നിന്നും കോളേജുകളില്‍ നിന്നും അകന്ന് മറ്റ് സര്‍വ്വകലാശാലകളിലേക്ക് മികച്ച കുട്ടികള്‍ കൂടുമാറും. അത് ആരംഭിച്ച് കഴിഞ്ഞു. ദല്‍ഹി സര്‍വ്വകലാശാലകളിലേക്കും കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും ഉള്ള കുട്ടികളുടെ ഉന്നതപഠനത്തിന് വേണ്ടിയുള്ള ഒഴുക്ക് ഇതാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ഒന്ന് മനസ്സിലാക്കണം. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാന്‍ പറ്റൂ. കുട്ടികളുണ്ടെങ്കിലേ സര്‍വ്വകലാശാലകള്‍ ഉള്ളൂ. പരീക്ഷകള്‍ സയമത്തു നടത്തുക. മൂല്യനിര്‍ണ്ണയം കുറ്റമറ്റരീതിയില്‍ സമയബന്ധിതമായി നടത്തുക, സെമസ്റ്റര്‍ പരീക്ഷകള്‍ കൃത്യസമയത്ത് നടത്തി ഫലംപ്രഖ്യാപിക്കുക. സര്‍വ്വകലാശാലകളെ കുറ്റമറ്റ മികവിന്റെ കേന്ദ്രമാക്കുക. അതിന് ചാന്‍സലറായ ആരിഫ് മുഹമ്മദ് ഖാന്റെ ഈ പരിശ്രമങ്ങള്‍ വിജയിച്ചാല്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് ഭാവിയുണ്ട്. അല്ലെങ്കില്‍ അവയുടെ മരണമണിമുഴങ്ങും. അത് കേരളത്തിന് ഗുണകരമാവില്ല.
Comments