“Patriotism is the last refuge of the scoundrel”എന്നു ഡോക്ടര്‍ ജോണ്‍സണ്‍ പറഞ്ഞത് ദേശസ്‌നേഹത്തിന്റെ തെറ്റായ പ്രയോഗത്തെ ഉദ്ദേശിച്ചാണ്. ലോകത്തിലെ വലിയ അഴിമതിക്കാരും സ്വേച്ഛാചാരികളുമായ ഭരണാധികാരികളില്‍ പലരും തങ്ങളുടെ തെറ്റായ ചെയ്തികള്‍ക്കു പൊതുജനസാക്ഷ്യം ലഭിക്കാന്‍ ദേശസ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കുക പതിവാണ്. എന്നാല്‍ അതിനപ്പുറം ദേശസ്‌നേഹം എന്നൊന്ന് ഉണ്ട്. അത് രാജ്യപുരോഗതിയ്ക്ക് അനിവാര്യവുമാണ്. ലോകം ഒറ്റരാജ്യമാവുക എന്നത് കേള്‍ക്കാന്‍ സുഖമുള്ള ഒരു സ്വപ്‌നമാണെങ്കിലും അതൊരിക്കലും യാഥാര്‍ത്ഥ്യമാക്കാന്‍ സാധ്യമല്ല. കുമാരനാശാന്‍ സൂചിപ്പിക്കുന്നതുപോലെ ‘പ്രതിജനഭിന്നവിചിത്രമാണ് ലോകം. അതിന്റെ സഹജഭാവം വൈവിധ്യങ്ങളുടേതാണ്. ഏകത്വം ഒരു സ്വപ്‌നം മാത്രമാണ് വൈവിധ്യമാണ് യാഥാര്‍ത്ഥ്യം.
മനുഷ്യവംശം ഒന്നായിരിക്കുക എന്നത് പ്രകൃതിയുടെ അല്ലെങ്കില്‍ ഈശ്വരന്റെ നിശ്ചയമാണെന്നു തോന്നുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ വെള്ളക്കാര്‍, കറുത്തവര്‍, മംഗളോയ്ഡുകള്‍, കളേര്‍ഡസ് എന്നവര്‍ വിളിക്കുന്ന ഇന്ത്യക്കാര്‍, ഇവയ്ക്കുള്ളില്‍ തന്നെയുള്ള രൂപവ്യത്യാസങ്ങള്‍ എന്നിവയൊന്നും ഉണ്ടാകുമായിരുന്നില്ല. എല്ലായിടത്തും മനുഷ്യന്‍ ഒരേ രൂപഭാവങ്ങള്‍ ഉള്ളവരായിരുന്നേനേ! അവര്‍ക്കു ഏഴായിരത്തിലധികം ഭാഷകള്‍ ഉണ്ടാകുമായിരുന്നില്ല. വ്യത്യസ്ത മതങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഗോത്രങ്ങളും ഉപഗോത്രങ്ങളും ആചാരവ്യത്യാസങ്ങളുമുണ്ടാകുമായിരുന്നില്ല. എല്ലായിടത്തും മനുഷ്യന്‍ ഒരുപോലെ ആയിരുന്നുവെങ്കില്‍ വൈവിധ്യരഹിതമായ ഈ ഭൂമിയിലെ ജീവിതം ഉണ്ടാക്കുന്ന മടുപ്പില്‍ നിന്നു രക്ഷപ്പെടാനാകാതെ മനുഷ്യവംശം കൂട്ട ആത്മഹത്യയെ അഭയം പ്രാപിച്ചേനെ!
ഒരിക്കലും പ്രാപ്തമാക്കാന്‍ സാധ്യമല്ലെന്നറിഞ്ഞിട്ടും ‘ലോകാസമസ്താസുഖിനോ ഭവന്തു’ എന്നു നമ്മള്‍ പ്രാര്‍ത്ഥിക്കുന്നു. ദേശസ്‌നേഹത്തിനെതിരെ പാശ്ചാത്യ ചിന്തകര്‍ പലവിധത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. Nationalism is an infantile disease it is the measles of mankind എന്ന് ഐന്‍സ്റ്റീനെകൊണ്ട് പറയിച്ചത് ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഹിറ്റ്‌ലര്‍ കാണിച്ച ക്രൂരതകള്‍ കണ്ടതുകൊണ്ടാണ്. യഥാര്‍ത്ഥ ദേശസ്‌നേഹം ഒരു രാഷ്ട്ര നിര്‍മിതിയ്ക്ക് അനിവാര്യം തന്നെയാണ്. പരിഷ്‌കൃത ലോകം അതിരുകളില്ലാത്തതാണെന്ന് പാശ്ചാത്യര്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അവരൊക്കെ സ്വന്തം രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. ദരിദ്രരാജ്യങ്ങളെ ചൊല്‍പ്പാടിയ്ക്കു നിര്‍ത്താനുള്ള ഒരു തന്ത്രം മാത്രമാണ് സായിപ്പിന്റെ ഏകലോകവാദം. ഇതില്‍ ആകൃഷ്ടരായി ഇന്ത്യയിലെ പത്രപ്രവര്‍ത്തകരില്‍ തൊണ്ണൂറു ശതമാനവും ഒരുതരം ‘ആന്റി പാട്രിയോട്ടിക് വാദം’ ഉന്നയിക്കുന്നവരാണ്. എന്നാല്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രമ്പിന് വിജയിക്കാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞത് ‘America first” എന്ന ദേശസ്‌നേഹവാദം ഉയര്‍ത്തിയതുകൊണ്ടു മാത്രമാണ്. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകേണ്ടിവന്നതും ബ്രിട്ടീഷ് ഐലന്റുകളുടെ സങ്കുചിത ദേശസ്‌നേഹം കൊണ്ടുതന്നെയാണ്.
സിദ്ധാന്തങ്ങള്‍ ‘ഏട്ടിലെ പശുക്കള്‍’ ആകുന്നതുകൊണ്ട് മനുഷ്യന് ഒരു പ്രയോജനവുമില്ല. അതിന്റെ പ്രായോഗികത കണക്കിലെടുക്കണം. ഇന്ത്യയില്‍ പുരോഗമനവാദികള്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരു കൂട്ടംപത്രക്കാരും കവികളും സോഷ്യല്‍ ആക്ടിവിസ്റ്റുകളും സായിപ്പിന്റെ കാപട്യം തിരിച്ചറിയാതെ ഇന്ത്യക്കാരുടെ രാജ്യസ്‌നേഹത്തെ പുച്ഛിക്കുന്നു. ‘വിശ്വമാനവിക’ നാണെന്ന് വീമ്പു പറയുന്നു. എന്നാല്‍ അതൊക്കെ വെറും ‘ഉട്ടോപ്പിയന്‍ ബ്ലന്‍ഡറുകള്‍’ ആണെന്ന് തിരിച്ചറിയാത്ത അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് സ്വയം തിരിച്ചറിയുന്നില്ല.
രാജ്യം എന്നത് ഒരു യാദൃച്ഛികതയല്ല. ധാരാളം ഘടകങ്ങള്‍ ഒത്തുചേര്‍ന്ന് രൂപപ്പെടുന്നതാണത്. അതിനെ ഒരിക്കലും ഇല്ലാതാക്കാനാവില്ല. ഭാഷ, മതം, ആചാരം, ഭൂപ്രകൃതി സര്‍വ്വോപരി ചരിത്രസംഭവങ്ങള്‍ ഇതൊക്കെ ഒരു രാജ്യത്തിന്റെ നിര്‍മിതിയില്‍ സുപ്രധാന പങ്കുവഹിക്കുന്നു. രാജ്യം ചരിത്രത്തിന്റെ അനുസ്യൂതിയാണ്. അതിനെ തകര്‍ത്താലും കുട്ടിക്കഥകളിലെ ഈനാംപേച്ചിയെപ്പോലെ അതു വീണ്ടും ഒന്നിക്കും. കൂട്ടിക്കെട്ടിയാലും വീണ്ടും ഭിന്നിക്കും. സാമ്രാജ്യ ശക്തികള്‍ മുറിച്ചു മാറ്റിയ പലരാജ്യങ്ങളും ഒന്നിച്ചതു നമുക്കറിയാം, ഉദാഹരണം ജര്‍മനി തന്നെ. സഖ്യശക്തികള്‍ കിഴക്കന്‍, പടിഞ്ഞാറന്‍ എന്നു വിഭജിച്ചിട്ടും ബര്‍ലിന്‍ മതില്‍ തകര്‍ത്ത് അവര്‍ ഒന്നായി. ചെക്കോസ്ലോവാക്യ പലതായി മുറിഞ്ഞു. ഇതൊക്കെ കാണിക്കുന്നത് രാഷ്ട്രം എന്നത് അത്യന്തം സങ്കീര്‍ണമായ ഒരു പ്രതിഭാസമാണെന്നാണ്. അതിനെ നിസ്സാരീകരിക്കുന്ന പ്രലപനങ്ങള്‍ വ്യര്‍ത്ഥമാണ്. ബംഗ്ലാദേശും പാകിസ്ഥാനും മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് ആര്‍ഷഭാരതത്തിന്റെ ഭാഗമായാല്‍ അതും അത്ഭുതപ്പെടേണ്ട ഒന്നല്ല. കാരണം ഭാരതം എന്ന രാഷ്ട്ര ശരീരത്തിന്റെ അവിഭാജ്യഭാഗങ്ങള്‍ തന്നെയാണ് അവയും. ആ രാജ്യങ്ങളില്‍ വലിയ ഒരു വിഭാഗം ജനങ്ങള്‍ ഇന്നും അത് ആഗ്രഹിക്കുന്നുമുണ്ട്.
സച്ചിദാനന്ദന്‍ ഭാഷാപോഷിണി ഡിസംബര്‍ ലക്കത്തിലെഴുതിയ ഗോത്രം എന്ന കവിതയാണ് ഇങ്ങനെയൊരു വിചാരത്തെ ഉണര്‍ത്തിയത്. ഈ കവിത പുതിയ ഒന്നാണെന്നു പറയാനാവില്ല. പണ്ടുകാലത്ത് അദ്ദേഹം എഴുതിയ കവിതകളുടെ ആശയത്തെ ആവര്‍ത്തിക്കുക മാത്രമാണ് ഇതില്‍ ചെയ്തിരിക്കുന്നത്. വരികള്‍ പോലും പഴയകവിതകളില്‍ കണ്ടിട്ടുള്ളവതന്നെ. ഉത്തരാധുനിക കാലം എന്ന് അദ്ദേഹംതന്നെ വിശേഷിപ്പിക്കുന്ന ഇക്കാലത്ത് ഈ കവിത പക്ഷെ ആധുനികതയുടെ സ്മരണയാണുണര്‍ത്തുന്നത്. മുപ്പതു വര്‍ഷമെങ്കിലും പഴക്കം തോന്നിക്കുന്ന ആവിഷ്‌കാരരീതി.
ഏകലോകത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ കവിതയിലുണ്ട്. മനുഷ്യര്‍ അതിര്‍ത്തികള്‍ തകര്‍ത്ത് ഒന്നാകുന്ന കാലത്തെക്കുറിച്ചുള്ള സ്വപ്‌നമാണ് കവിതയില്‍. അങ്ങനെ ആഗ്രഹിക്കുന്നവരുടെ ഗോത്രത്തിലാണ് എല്ലാ കവികളും. എന്നാല്‍ അതൊക്കെ ‘ഏട്ടിലെ പശുക്കള്‍’ തന്നെയാണ്. അപ്രായോഗികമായ സ്വപ്‌നങ്ങള്‍കൊണ്ട് മനുഷ്യരാശിക്ക് എന്തു പ്രയോജനം! കവിതന്നെ ഇത്തരക്കാരുടെ ഗോത്രത്തെക്കുറിച്ച് ”ഞങ്ങള്‍ ഭൂമിയിലെ ഏറ്റവും പഴയഗോത്രമാണ് ഏറ്റവും ചെറിയതും” എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കവികള്‍ സ്വപ്‌നങ്ങളുടെ വില്‍പ്പനക്കാരാണ്. അവയ്ക്കു യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധം ഉണ്ടാകണമെന്നില്ല. ആസ്വദിപ്പിക്കുക, ആനന്ദിപ്പിക്കുക എന്നതാണ് കവിതയുടെ മുദ്രവാക്യം. പരിവര്‍ത്തിപ്പിക്കുക രാഷ്ട്രീയക്കാരന്റെ ജോലിയാണ്. കവിയ്ക്ക് ചിലപ്പോഴൊക്കെ അതിനു കഴിഞ്ഞിട്ടുണ്ടാവാം. നിലപാടുകള്‍ അസ്വീകാര്യമാണെങ്കിലും സച്ചിദാനന്ദനിലെ കവി ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. കവിത അവസാനിക്കുന്നത് ”അഞ്ചുപേര്‍ ഒന്നിച്ചുകൂടി ചിരിക്കുന്നിടത്തെല്ലാം അവരില്‍ ഒരാളായ ഞങ്ങളില്‍ ഒരാള്‍ ഉണ്ടാവും. ഒരാള്‍ ഒറ്റയ്ക്കു കരയുന്നിടത്തും ഇങ്ങനെയാണ്”. ഇവിടെ സച്ചിദാനന്ദന്റെ കവി കര്‍മ്മം ഔന്നത്യത്തെ പൂകുന്നു.
മലയാളത്തിലെ ഏറ്റവും മഹത്തായ അഞ്ചു നോവലുകള്‍ തിരഞ്ഞെടുക്കാന്‍ എന്നോടാവശ്യപ്പെട്ടാല്‍ കുറെ ആലോചനകള്‍ക്കുശേഷം എസ്.കെ. പൊറ്റെക്കാടിന്റെ, സി.വിയുടെ, തകഴിയുടെ, ഉറൂബിന്റെ, ദേവിന്റെ ഓരോ നോവലുകളാവും അവയില്‍ ഉണ്ടാവുക. അനന്തരകാലത്തെ ചില കൃതികള്‍ കൂടി തിരഞ്ഞെടുക്കേണ്ടിവന്നാല്‍ എം.ടിയുടെ മഞ്ഞ്, ആനന്ദിന്റെ ആള്‍ക്കൂട്ടം, വിലാസിനിയുടെ ഒരു നോവല്‍, വി.കെ എന്നിന്റെ ഒരു കൃതി, മുകുന്ദന്റെ മയ്യഴി, ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം ഇതൊക്കെയുണ്ടാവും. വേറെയും ധാരാളം ഇഷ്ടകൃതികള്‍ ഉണ്ട്. ഇവയ്‌ക്കൊക്കെയാണ് പ്രഥമ പരിഗണന എന്നേയുള്ളു. പൊറ്റെക്കാടിനെപ്പോലെ എന്റെ വായനയെ ദീപ്തമാക്കിയ മറ്റൊരു നോവലിസ്റ്റ് മലയാളത്തിലുണ്ടോ എന്നു സംശയം. ഒരു ദേശത്തിന്റെ കഥ എന്ന ആത്മാംശം നിറച്ചു വച്ച അദ്ദേഹത്തിന്റെ കൃതി രാമായണം പോലെ നിത്യപാരായണ വ്യഗ്രതയുണ്ടാക്കുന്ന ഒന്നാണ്. പല ആവര്‍ത്തി ഞാനതു വായിച്ചിട്ടുണ്ട്. തെരുവിന്റെ കഥയും വിഷകന്യകയും ഇതുപോലെ തന്നെ മഹത്തായ കൃതികളാണ്.
ഒരു ദേശത്തിന്റെ കഥയുടെ അന്‍പതാം വാര്‍ഷികത്തെ വേണ്ടരീതിയില്‍ കേരളം ആഘോഷിച്ചില്ല എന്നത് ദുഃഖമുണ്ടാക്കുന്നു. ഭാഷാപോഷിണിയില്‍ മുഹമ്മദു റഫീഖും വി.മധുസൂദനനും എഴുതിയ രണ്ടു ലേഖനങ്ങളേയുള്ളു. ഒരു എസ്.കെ. പതിപ്പുതന്നെ വേണ്ടിയിരുന്നു. പാശ്ചാത്യകൃതികളെ അനുകരിക്കുകയും ഇക്കിളിപ്പെടുത്തുകയും ചെയ്യുന്ന ചിലതൊക്കെയാണ് നമുക്കു പ്രിയപ്പെട്ട കൃതികള്‍. അങ്ങനെയല്ല മലയാളി വായനയെ രൂപപ്പെടുത്തേണ്ടത്. കേരളീയ ജീവിതത്തെ സത്യസന്ധമായി അടയാളപ്പെടുത്തുന്ന കൃതികളാവണം നമുക്ക് പ്രിയപ്പെട്ട കൃതികള്‍. കോഴിക്കോടിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ മനുഷ്യജീവിതം സത്യസന്ധമായി ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. അതുകൊണ്ടാണ് 41 പതിപ്പുകള്‍ ആ നോവലിനുണ്ടാകാന്‍ കാരണം.
ജ്ഞാനപീഠം ലഭിച്ചിട്ടും പൊറ്റെക്കാടിനു അധികം നിരൂപക പിന്‍തുണ ലഭിച്ചില്ല. നമ്മള്‍ പാടിപുകഴ്ത്തുന്ന പലരും പൊറ്റക്കാടിനു മുന്‍പില്‍ വെറും പിഗ്മികളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു, ദേവിന്റെ അയല്‍ക്കാര്‍, തകഴിയുടെ കയര്‍, ഏണിപ്പടികള്‍, പൊറ്റെക്കാടിന്റെ മേല്‍സൂചിപ്പിച്ച മൂന്നുനോവലുകള്‍, സിവിയുടെ രാമരാജബഹദൂര്‍ ധര്‍മ്മരാജ മാര്‍ത്താണ്ഡവര്‍മ്മ ഇവയൊക്കെ തന്നെയാണ് മലയാളത്തിലെ ക്ലാസിക് നോവലുകള്‍. ഈ കൃതികളിലേയ്ക്ക് നമ്മുടെ വായനാസംസ്‌കാരത്തെ മടക്കിക്കൊണ്ടു പോയാലെ പുതുകാലത്തു മെച്ചപ്പെട്ട സാഹിത്യം രൂപപ്പെടൂ. ദുര്‍ബലമായ രചനകളെ പാടിപുകഴ്ത്തുന്ന പതിവ് നമ്മുടെ നിരൂപകര്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. മതേതരത്വം സ്ഥാപിക്കലോ മറ്റേതെങ്കിലും തരത്തിലുള്ള മൂല്യവ്യവസ്ഥ സൃഷ്ടിക്കലോ ഒന്നുമല്ല സാഹിത്യത്തിന്റെ പ്രഥമകര്‍ത്തവ്യം. അതൊക്കെ രണ്ടാം ലക്ഷ്യങ്ങളാണ്. സാഹിത്യത്തിന്റെ ഒന്നാമത്തെ ചുമതല ആസ്വാദകരില്‍ അനുഭൂതി തുല്യമായ ആനന്ദം സൃഷ്ടിക്കലാണ്.
വൈകാരികവികാസം മാത്രം സൃഷ്ടിച്ചാല്‍ പോര, അനുഭൂതി സമമായ ആനന്ദം സൃഷ്ടിക്കാന്‍ കഴിഞ്ഞാലേ മെച്ചപ്പെട്ട കൃതിയാവുകയുള്ളു. പൊറ്റെക്കാടിന്റെ കൃതികള്‍ നമ്മളെ മറന്നിരുന്നു വായിക്കാന്‍ പ്രേരിപ്പിക്കുന്നു. വായനാന്ത്യത്തില്‍ നമ്മളില്‍ വലിയ അനുഭൂതി പ്രപഞ്ചം വിരിയിക്കുന്നു. അതിരാണിപ്പാടത്തെ ഒരാളായി നമ്മളും കൃതിക്കൊപ്പം സഞ്ചരിക്കുന്നു. കോഴിക്കോട്ടുള്ള തെരുവില്‍ നമ്മള്‍ നമ്മളെ കണ്ടെത്തുന്നു (ഒരു തെരുവിന്റെ കഥ). ആഖ്യായികയാല്‍ മലയാളത്തെ വിശ്വത്തോളം വളര്‍ത്തിയ എസ്.കെ. എന്ന സഞ്ചാരിയെ ഓര്‍മ്മിക്കാനാവാത്ത മലയാളം ലജ്ജിക്കേണ്ടിയിരിക്കുന്നു. ഈ മഹാപ്രതിഭയെ സ്മരിക്കാതെ കൈരളിയ്ക്ക് മുന്നോട്ടു സഞ്ചരിക്കാനെങ്ങനെ കഴിയും. ഭാഷാപോഷിണിയെങ്കിലും അതിനുശ്രമിച്ചല്ലോ എന്നു സമാധാനിക്കാം.