2018-ലെ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ നാടിനെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ, അടിവരയിട്ട് അടയാളപ്പെടുത്തേണ്ടതായ ഒരടിയന്തരാവശ്യത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കുകയുണ്ടായി. നാടിന്റെ പുരോഗതിക്ക് വിഘാതം വരുത്തിക്കൊണ്ട്, വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഭാരതത്തിലെ ജനസംഖ്യയെക്കുറിച്ചാണ് അപ്പോള്‍ നരേന്ദ്രമോദി ഉത്ക്കണ്ഠപ്പെട്ടത്.
ജനസംഖ്യാവിസ്‌ഫോടനമാണ് ഇന്ന് ഭാരതത്തെ ഗ്രസിച്ചിരിക്കുന്ന മഹാശാപങ്ങളിലൊന്ന്. നാടിനെ മൊത്തം ദാരിദ്ര്യത്തിന്റെ നിശാഗര്‍ത്തങ്ങളിലേക്ക് തള്ളിയിടാന്‍ പ്രതിജ്ഞാബദ്ധമായിക്കൊണ്ട് നൂറ്റിമുപ്പത്തിയഞ്ചു കോടിയിലെത്താന്‍ അലറിക്കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയാണ് ജനപ്പെരുപ്പമെന്ന കറുത്ത രാക്ഷസന്‍. ഈ ദശകത്തിന്റെ അവസാനത്തോടെതന്നെ ജനസംഖ്യാടിസ്ഥാനത്തില്‍ ഭാരതം ചൈനയെ പിന്തള്ളുമെന്നാണ് കണക്കുകൂട്ടപ്പെട്ടിരിക്കുന്നത്. ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പോഷകാഹാരദൗര്‍ലഭ്യത്തിന്റെയും ഭവനരാഹിത്യത്തിന്റെയുമൊക്കെയുള്ള കാരണത്തിന്റെ അടിവേരുതേടിയുള്ള യാത്രയില്‍ അന്വേഷകന്‍ ചെന്നെത്തുന്നത് ജനപ്പെരുപ്പം എന്ന കീറാമുട്ടിയിലാണ്. ജനപ്പെരുപ്പത്തിനെതിരെ രാജ്യം തൊടുത്തുവിട്ടിട്ടുള്ള സര്‍വ്വയുദ്ധങ്ങളെയും നിഷ്ഫലമാക്കിക്കൊണ്ട് ആസുരവേഗം പൂണ്ട് ആകാശം കീഴടക്കി നില്ക്കുകയാണ് ഇന്ന് ഈ തീരാശാപം.
രാജ്യത്തെ അണ്ണാക്കുതൊടാതെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ഈ ദുര്‍ഭൂതത്തെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ സ്വാതന്ത്ര്യലബ്ധിയുടെ ആരംഭത്തില്‍ത്തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. അതിന്റെ പരിണതിയാണ് 1952-ല്‍ പഞ്ചവത്സരപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച് പ്രാവര്‍ത്തികമാക്കപ്പെട്ട കുടുംബക്ഷേമപരിപാടി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ജനസംഖ്യാവിസ്‌ഫോടനത്തിനെതിരായ നമ്മുടെ യുദ്ധപ്രഖ്യാപനത്തിന് സ്വാതന്ത്ര്യലബ്ധിയോളംതന്നെ പഴക്കമുണ്ട്. ജനപ്പെരുപ്പത്തിനെതിരെ ആസൂത്രിതമായ യുദ്ധം പ്രഖ്യാപിച്ച, ലോകത്തിലെ ആദ്യരാജ്യമാണ് ഭാരതം. ‘സമൂഹത്തിന്റെ അടിസ്ഥാനഘടകമാണ് കുടുംബം. അതുകൊണ്ടുതന്നെ, കുടുംബങ്ങള്‍ നന്നാവുമ്പോള്‍ രാജ്യവും നന്നാവുന്നു’ എന്ന ഗാന്ധിയന്‍ തത്വത്തില്‍ അധിഷ്ഠിതമായിരുന്നു ഈ യുദ്ധത്തിന്റെ വേരുകള്‍.
1951-ലെ ഒന്നാം പഞ്ചവത്സരപദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനോടനുബന്ധിച്ച് 1952-ലാണ് ‘നാടിന്റെ പുരോഗതിക്ക് ജനസംഖ്യാനിയന്ത്രണം’ എന്ന ആശയം ഭാരതീയ ഭരണാധികാരികളുടെ ഉള്ളില്‍ ഉരുത്തിരിയുന്നത്. 1930-ല്‍ തന്നെ കര്‍ണ്ണാടകത്തില്‍, ഗര്‍ഭനിരോധനത്തിനുള്ള രണ്ട് ആശുപത്രികള്‍ തുറന്നിരുന്നു. എങ്കിലും സമുദായത്തിലെ വരേണ്യര്‍ മാത്രമാണ് അന്ന് ആ സൗകര്യം ഉപയോഗപ്പെടുത്തിയത്.
1952 മുതല്‍ ‘കുടുംബാസൂത്രണം’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പരിപാടി പിന്നീട് ‘കുടുംബക്ഷേമപരിപാടി’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയിലെ 21 മാസത്തെ കാലയളവില്‍ സംഭവിച്ചു എന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍കൊണ്ട് ‘കുടുംബാസൂത്രണ’മെന്ന പേരിനുണ്ടായ ദുഷ്‌പ്പേരിന് മധുരം പൊതിയാനായിരുന്നു ഈ പേരുമാറ്റം. ഇന്ദിരാഗാന്ധിയുടെ പുത്രന്‍ സഞ്ജയ് ഗാന്ധി അടിയന്തരാവസ്ഥക്കാലത്ത് അരങ്ങു തകര്‍ത്ത നിര്‍ബന്ധിതവന്ധ്യംകരണ പരിശ്രമങ്ങളാണ് ഇങ്ങനെയുള്ള ഒരപഖ്യാതിക്ക് കാരണമായത് എന്നുള്ളത് സുവിദിതമായ വസ്തുതയാണല്ലൊ.
‘നാടിന്റെ സാമ്പത്തികാവസ്ഥയ്ക്ക് അനുകൂലമായി പ്രസവനിയന്ത്രണം’ എന്ന വ്യവസ്ഥയാണ് ഒന്നാം പഞ്ചവത്സരപദ്ധതിയില്‍ ഭാരതം സ്വീകരിച്ചിരുന്നത്. നാനാവിധ സംസ്‌കാരങ്ങളില്‍ ഇണങ്ങി ജീവിക്കുന്ന ഭാരതീയന്റെമേല്‍ നിയമംമൂലം ജനനനിയന്ത്രണം അടിച്ചേല്പിക്കാന്‍ അന്നത്തെ ഭരണസാരഥികള്‍ക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട്, 1961-ലെ കണക്കെടുപ്പില്‍ ഈ പദ്ധതി വലിയ തോതില്‍ ഫലപ്രാപ്തി നേടിയതായി കണ്ടെത്താനായില്ല. അതിനെത്തുടര്‍ന്നാണ് റബ്ബര്‍ ഉറകളും ലൂപ്പുംപോലുള്ള ഗര്‍ഭനിരോധനസാമഗ്രികള്‍ സൗജന്യമായി ജനങ്ങളിലെത്തിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. 1966 മുതല്‍ 69 വരെയുള്ള കാലഘട്ടത്തില്‍ ഈവഴിക്കുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കപ്പെടുകയും വന്‍തുകതന്നെ അതിനുവേണ്ടി നീക്കി വയ്ക്കുകയും ചെയ്തു. നാലാം പഞ്ചവത്സരപദ്ധതിയില്‍ 315കോടി രൂപയാണ് ഈ പദ്ധതിക്കുവേണ്ടി അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചത്. തുടര്‍ന്നുവന്ന അഞ്ചാം പഞ്ചവത്സരപദ്ധതിയിലാകട്ടെ, 516 കോടിയും. ജനങ്ങളിലെ ഭൂരിപക്ഷത്തിന് അടിസ്ഥാനസൗകര്യങ്ങള്‍പോലും ഒരുക്കാന്‍ കെല്പില്ലാതെ ഉഴറിയിരുന്ന നമ്മുടെ നാട് അന്നുതന്നെ ഇത്രയും ഭീമമായ ഒരു തുക ഈ സംരംഭത്തിനുവേണ്ടി മാറ്റിവച്ചത് അടയാളമിടുന്നത്, അത് രാജ്യത്തിന് പില്‍ക്കാലത്ത് നേടിത്തരാന്‍ പോകുന്ന സാമ്പത്തികനേട്ടത്തെത്തന്നെയാണ്.
ഏറെ പരിശ്രമിച്ചിട്ടും ഈ പദ്ധതിയില്‍ ഉദ്ദേശിച്ച പുരോഗതി കൈവരിക്കാനാവാതെ പോയത് അന്നത്തെ ഭരണസാരഥികളെ നിരാശപ്പെടുത്തി. 1951-ല്‍ ആയിരത്തിന് 131 എന്ന തോതിലുണ്ടായിരുന്ന ശിശുമരണനിരക്ക് 2002-ല്‍ 63 ആയും മൊത്തം മരണനിരക്ക് ആയിരത്തിന് 25 എന്നുണ്ടായിരുന്നത് 8 ആയും കുറഞ്ഞത് അവര്‍ ശ്രദ്ധിച്ചു. ചികിത്സാരംഗത്തെ ആധുനികസൗകര്യങ്ങളുടെ സൗഭിക്ഷ്യവും വര്‍ദ്ധമാനമായ ജീവിതസൗകര്യങ്ങളുടെ സൗലഭ്യവുംമൂലം അന്നുവരെ വലിയ തോതില്‍ നടന്നിരുന്ന ബാല-വൃദ്ധമരണങ്ങളുടെ തോതു കുറഞ്ഞതാണ് ജനസംഖ്യയുടെ അളവില്‍ പ്രകടമായ മാറ്റം ഇല്ലാതാക്കിയതെന്ന് അവര്‍ മനസ്സിലാക്കി. അതിനെത്തുടര്‍ന്നാണ്, അന്നുവരെ നിശ്ചയിക്കപ്പെട്ടിരുന്ന ആയിരത്തിന് 35 എന്നുള്ള ദേശീയവാര്‍ഷിക ജനവര്‍ദ്ധനവിനെ ആയിരത്തിന് 25 ആക്കി നിയന്ത്രിച്ചു നിര്‍ത്താന്‍ തീരുമാനിച്ചത്. അതോടൊപ്പം തന്നെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 21-ഉം 18-ഉം ആക്കി ക്ലിപ്തപ്പെടുത്തുകയും ചെയ്തു.
സന്തതികളെ ദൈവം തരുന്നതാണെന്നും അത് തടഞ്ഞുനിര്‍ത്തുന്നത് മഹാപാപമാണെന്നും ഉള്ള അന്ധവിശ്വാസങ്ങളെ പോറ്റിപ്പുലര്‍ത്തുന്ന സമൂഹങ്ങളിലേക്ക്, വിശിഷ്യ സ്ത്രീകളിലേക്ക്, വിദ്യാഭ്യാസത്തിലൂടെ അറിവിന്റെ വെളിച്ചമെത്തിക്കാനാണ് പിന്നീട് നമ്മുടെ ഭരണസാരഥികള്‍ തുനിഞ്ഞത്. തുടര്‍ന്നു നടത്തിയ കണക്കെടുപ്പുപ്രകാരം 16 ദശലക്ഷം ദമ്പതികള്‍ ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. ഇതൊരു വിജയമായി കരുതാമെങ്കിലും അന്നുതന്നെ 95 കോടിയെ തൊട്ടുനില്ക്കുന്ന ജനസംഖ്യയുമായി തുലനം ചെയ്യുമ്പോള്‍ അത്രയ്‌ക്കൊന്നും ശുഭസൂചകമല്ലെന്നുള്ളതുതന്നെയായിരുന്നു വാസ്തവം. 1952-ല്‍ തുടങ്ങി, 69 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പരിപൂര്‍ണ്ണ വിജയം കൈവരിക്കാനാവാതെപോയ ഈ പദ്ധതിയെ നമ്മള്‍ വിശകലനവിധേയമാക്കേണ്ടതുണ്ട്. ജാതി-മത-രാഷ്ട്രീയവിശ്വാസങ്ങള്‍ക്ക് അതീതമാണ് രാജ്യത്തിന്റെ ക്ഷേമമെന്നും അത് കുടുംബക്ഷേമത്തിലൂടെ മാത്രമേ കരഗതമാക്കാനാവൂ എന്നും ചെറിയ കുടുംബമാണ് ക്ഷേമമുള്ള കുടുംബം എന്നും ഉള്ള യാഥാര്‍ത്ഥ്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമം എത്രത്തോളം വിജയകരമായിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നഗരങ്ങളിലെ ജനങ്ങളില്‍ ഉളവാക്കാനായ പ്രബുദ്ധത ഗ്രാമങ്ങളിലും ഉണ്ടാക്കാന്‍ കഴിയാതെപോയതാണ് ഈ പദ്ധതിയുടെ പരാജയകാരണങ്ങളില്‍ ഒന്ന്.
പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും പ്രാണവായുവിനെപ്പോലെ ജീവിക്കാന്‍ ഇടവും ഭക്ഷണവും പാര്‍പ്പിടവും ആരോഗ്യവും ജന്മാവകാശമാണെന്നും അതുണ്ടെന്ന് ഉറപ്പുവരുത്തുവാനുള്ള കടമ അവന്റെ ജനനത്തിന് ഉത്തരവാദികളായ മാതാപിതാക്കള്‍ക്കുണ്ടെന്നും ജനങ്ങളെ ബോധ്യപ്പടുത്താന്‍ കഴിയണം. അതോടൊപ്പംതന്നെ, രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍പ്പോലും വിദ്യയുടെ വെളിച്ചമെത്തിക്കാനും ഭരണകൂടം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ബോംബാക്രമണത്തിന് വിധേയമായ ജപ്പാന്‍ വെറും കാല്‍ നൂറ്റാണ്ടുകൊണ്ട് ജനസംഖ്യ നിയന്ത്രിച്ചു നിര്‍ത്തിയത് ബോധവത്ക്കരണത്തിലൂടെയായിരുന്നു.
1960-കളില്‍ കൊടുംദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു ചൈന. ഭക്ഷണക്ഷാമം പരിഹരിക്കാന്‍ നൗകകളില്‍പ്പോലും മണ്ണുനിരത്തി കൃഷി ചെയ്തിരുന്ന ചൈനാച്ചിത്രങ്ങള്‍ അന്നത്തെ വര്‍ത്തമാനപ്പത്രങ്ങളില്‍ കണ്ടത് ഇന്നും ഓര്‍മ്മകളില്‍ ഒളിമങ്ങാതെ കിടക്കുന്നുണ്ട്. ആ ചൈന ഇന്ന് ഏഷ്യയിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാണ്. ഇങ്ങനെയൊരു നേട്ടം ആ രാജ്യം കൈവരിച്ചതിന് ഒരു കാരണം ജനപ്പെരുപ്പത്തിനെതിരായിയുള്ള നിശ്ചയദാര്‍ഢ്യം തന്നെയായിരുന്നു. ഒരു കുഞ്ഞോടെ പ്രസവം നിര്‍ത്തിയ ദമ്പതികള്‍ക്ക് പാരിതോഷികങ്ങള്‍ നല്കിയും ഉദ്യോഗസ്ഥരാണെങ്കില്‍ സ്ഥാനക്കയറ്റം നല്കിയും ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ളവര്‍ക്ക് പിഴചുമത്തിയും പ്രമോഷന്‍ തടഞ്ഞുവച്ചും അവര്‍ ജനസംഖ്യാനിയന്ത്രണത്തിന് ജനങ്ങളെ പ്രേരിപ്പിച്ചു. അതിരുവിട്ടുള്ള ശിശുജനനത്തിനുത്തരവാദികള്‍ അവരുടെ കാഴ്ചപ്പാടില്‍ രാജ്യദ്രോഹികളായിരുന്നു. ചൈനയുടെ ഈ കടുംപിടുത്തം ജനങ്ങളുടെ സ്വകാര്യാവകാശങ്ങളിലെക്കുള്ള കടന്നുകയറ്റമായി മനുഷ്യാവകാശക്കാര്‍ അന്ന് വിമര്‍ശനവിധേയമാക്കിയെങ്കിലും ഭരണകര്‍ത്താക്കള്‍ അത് തള്ളിക്കളയുകയാണുണ്ടായത്. ആ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയിലേക്കുള്ള പ്രയാണത്തില്‍ ഈ ഉദ്യമത്തിന്റെ സ്വാധീനം തീര്‍ച്ചയായും മികവുറ്റതായിരുന്നുവെന്ന് സമ്മതിക്കാതെ വയ്യ.
നമുക്കും പരീക്ഷിക്കാവുന്നതേയുള്ളൂ ഈ മാര്‍ഗ്ഗം. അതിലേക്കാണ് തന്റെ 2018-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിലൂടെ നരേന്ദ്രമോദി വെളിച്ചം വീശിയത്. ഏതൊരു നല്ല കാര്യത്തെയും ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ തങ്ങള്‍ക്കുള്ള വോട്ട് നഷ്ടപ്പെടുമെന്നും അതിലൂടെ അധികാരക്കസേര തങ്ങള്‍ക്ക് കിട്ടാക്കനിയാവുമെന്നും കാണാപ്പാഠമറിയാവുന്ന രാഷ്ട്രീയ ഉദരംഭരികള്‍, ‘കുട്ടികളെത്തരുന്ന ദൈവത്തോടുള്ള വിശ്വാസനിഷേധമാണ് സന്താനനിയന്ത്രണം’ എന്നു വിശ്വസിക്കുന്ന മതവിഭാഗങ്ങളെ കൂട്ടുപിടിച്ച് ഇവിടെ പൊല്ലാപ്പുണ്ടാക്കാന്‍ ഒരുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ചൈനയെപ്പോലെ ഒരു നിയമനിര്‍മ്മാണം ഇവിടെ സുസാധ്യമാവില്ലെന്ന് നമ്മുടെ പ്രധാനമന്ത്രിക്കറിയാം. ലൗജിഹാദുപോലെ ജനപ്പെരുപ്പജിഹാദും ‘ദാറുല്‍ സലാമി’നുള്ള ആയുധമാക്കാന്‍ ഒരുങ്ങിയിരിക്കുന്ന പരിഷകളെങ്കിലും ചുരുങ്ങിയപക്ഷം മേല്‍സൂചിപ്പിപ്പിച്ച രാഷ്ട്രീയഭിക്ഷാംദേഹികളുടെ പിന്നിലണിനിരക്കുമെന്നും അദ്ദേഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ്, കടുംപിടുത്തം നമ്മുടെ വഴിയല്ലെങ്കിലും ജനനനിയന്ത്രണത്തില്‍ ജനങ്ങള്‍ക്ക് രാജ്യത്തോട് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം രാജ്യത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.
പട്ടിണി കിടക്കുന്ന ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന അതേ ആര്‍ദ്രത പുതിയൊരു ജീവനെ ഭൂമിയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. അതില്‍നിന്ന് പിന്തിരിയുകയാണെങ്കില്‍ ആ കുഞ്ഞിനുള്ള ഭക്ഷണം ഒരു പട്ടിണിക്കാരന് താനേ കിട്ടിക്കൊള്ളും എന്ന വസ്തുത ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. മാത്സര്യവും കുതികാല്‍വെട്ടും തലവിരിച്ചാടുന്ന ഇന്നത്തെ ലോകത്തിലേക്ക് മറ്റൊരു ജീവനെക്കൂടി കൊണ്ടുവന്ന് ദുരിതമനുഭവിപ്പിക്കാന്‍ നമ്മള്‍ കാരണമായിട്ടില്ലെന്ന് നമുക്ക് സമാധാനിക്കുകയുമാവാം. എന്നുവെച്ച് കുട്ടികള്‍ വേണ്ടെന്നല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്. അധികമായാല്‍ അമൃതും വിഷമാണല്ലൊ.
ജനിതകമാറ്റം വരുത്തിയും അമിതമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചും ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ച് ഇന്ന് സമൂഹം വിലപിച്ചു തുടങ്ങിയിട്ടുണ്ട്. ആ വക കൃഷിസമ്പ്രദായങ്ങളെ പിന്‍പറ്റാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചാരായുമ്പോള്‍ കുറ്റവാളിക്കൂട്ടില്‍ നില്‌ക്കേണ്ടിവരുന്നത് ജനപ്പെരുപ്പംതന്നെയാണ്. ഇന്ന് മൊത്തം ലോകജനസംഖ്യയുടെ നാലിലൊന്ന് ഭാരതത്തിലാണെന്നു വരുമ്പോള്‍ ആ കുറ്റത്തിന്റെ നാലിലൊരു പങ്ക് നമ്മുടേതാണ് എന്ന് നമ്മള്‍ കുറ്റസമ്മതം നടത്തേണ്ടി വരും.
കോവിഡ് ഭീഷണി നിയന്ത്രിച്ചു നിര്‍ത്തുന്നതിനുള്ള നമ്മുടെ പരിശ്രമങ്ങളെ ഏറെ ശ്രമകരമാക്കുന്നത് തീര്‍ച്ചയായും ഭാരതത്തിലെ വര്‍ദ്ധമാനമായ ജനസംഖ്യതന്നെയാണ് എന്നുള്ളത് ഉള്ളംകയ്യിലെ രേഖകള്‍പോലെത്തന്നെ സുവ്യക്തമാണല്ലൊ. റെയില്‍വേ സ്‌റ്റേഷനുകളിലും തീവണ്ടികളിലും ബസ്സുകളിലും നിരത്തുകളിലും ഉള്ള നിയന്ത്രണം വിട്ട ജനത്തിരക്ക്, നമുക്കുനേരെ തൊടുത്തുവിടപ്പെട്ടിരിക്കുന്ന പരോക്ഷമായ താക്കീതാണെന്ന് നമ്മള്‍ മനസ്സിലാക്കണം. ഇനിയുമൊരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന കണ്ടെത്തലിനു പിന്നിലും ജനപ്പെരുപ്പമെന്ന രാക്ഷസന്‍തന്നെയാണ് ഉറങ്ങിക്കിടക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം. ആകസ്മികമായുണ്ടാവേണ്ട ഒന്നല്ല ശിശുജനനമെന്നും അവരുടെ ആരോഗ്യ-ഐശ്വര്യപ്രാപ്തി പെറ്റോരുടെ ഉത്തരവാദിത്വമാണെന്നും ദൈവികദാനമല്ല, മറിച്ച് ലൈംഗികബന്ധമാണ് ശിശുജനനത്തിന് കാരണമെന്നും ഉള്ള സന്ദേശം നാട്ടിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ നമുക്ക് കഴിയണം.
രാഷ്ട്രനന്മ• എന്നു വരുമ്പോള്‍ അവിടെ മതവും ജാതിയും വിശ്വാസങ്ങളും ആചാരങ്ങളും ഒന്നും അതിന് തടസ്സമാവരുതെന്നും ഇവയെല്ലാറ്റിനെയുംകാള്‍ രാജ്യപുരോഗതിക്കായിരിക്കണം ഊന്നല്‍ കൊടുക്കേണ്ടത് എന്നും ഭാരതപൗരന്‍ ഗ്രഹിച്ചിരിക്കണം. അപ്പൊഴേ, ലോകശക്തികളുടെ ശ്രേണിയിലൊരംഗമായി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട് പരിപുഷ്‌ക്കലമാവൂ. അതിലൂടെ കരഗതമാവുന്ന നാടിന്റെ നന്മ പങ്കിട്ടനുഭവിക്കാന്‍ ജാതിമതഭേദമില്ലാതെ ഓരോ പൗരനും അവകാശമുണ്ടെന്നിരിക്കെ, സ്വാഭാവികമായും അതിനുള്ള കടമയും അവനില്‍ നിക്ഷിപ്തമാണല്ലൊ.