ബംഗാള്‍ ബ്ലീഡിംഗ്
അമിഡ്സ്റ്റ് ”സെക്കുലര്‍” സൈലന്‍സ്
എഡിറ്റര്‍: ഡോ. രാഹുല്‍ ശാസ്ത്രി
സംവിത് പ്രകാശന്‍, ഹൈദരാബാദ്
പേജ്: 133 വില: 170 രൂപ
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ബംഗാളിന് അദ്വിതീയമായ സ്ഥാനമാണുള്ളത്. സ്വാതന്ത്ര്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ പോരാടിയ ബംഗാളിനു തന്നെയാണ് വിഭജനത്തിന്റെ ദുരന്തങ്ങളും വന്‍തോതില്‍ അനുഭവിക്കേണ്ടിവന്നത്. ഇതിന്റെ ബാക്കിപത്രമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന ഹിന്ദുവംശഹത്യയും കലാപങ്ങളും. ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ബംഗാളിലെ ഹിന്ദുക്കള്‍ നേരിട്ടുവരുന്ന മുസ്ലിം അതിക്രമങ്ങളും അവയെ കണ്ടില്ലെന്നു നടിക്കുന്ന ‘മതേതര’ രാഷ്ട്രീയ കക്ഷികളുടെയും മാധ്യമങ്ങളുടെയും നിശ്ശബ്ദതയും വിലയിരുത്തുന്ന ഒരു പുസ്തകമാണ് ‘ബംഗാള്‍ ബ്ലീഡിംഗ്’.
2021 ഏപ്രില്‍, മെയ് മാസങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ വ്യാപകമായും സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ വന്‍തോതി ലും ഹിന്ദുക്കള്‍ക്കുനേരെ അതിക്രമങ്ങളുണ്ടായി. ഔദ്യോഗിക കണക്കനുസരിച്ചുതന്നെ പതിനാറുപേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ തീവെച്ചു നശിപ്പിക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. സ്ത്രീകളെ മാനഭംഗപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായി. സംഘര്‍ഷങ്ങളില്‍ അനേകം പേര്‍ക്ക് പരിക്കുപറ്റി. ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. തൃണമൂല്‍ ഗുണ്ടകളുടെ പിന്തുണയോടെ ജിഹാദികളാണ് കലാപത്തിനു നേതൃത്വം നല്‍കിയത്. അടുത്ത കാലത്തു നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റമാണ് ഹിന്ദുക്കള്‍ക്കെതിരെ അക്രമമഴിച്ചുവിടാന്‍ ജിഹാദികളെ പ്രേരിപ്പിച്ചത്. കലാപബാധിതരെ രക്ഷിക്കുന്നതിനുപകരം അക്രമികളെ സംരക്ഷിക്കാനാണ് മമതാ സര്‍ക്കാര്‍ ശ്രമിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.
ഹിന്ദുക്കള്‍ക്കെതിരെ വംശഹത്യ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ ഭാരതത്തിലെ മതേതരരെന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും വെച്ചുപുലര്‍ത്തുന്ന നിശ്ശബ്ദതക്കു പിന്നില്‍ അവരുടെ കാപട്യമാണെന്നു മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. ഇത്തരം വാര്‍ത്തകള്‍ അവര്‍ തമസ്‌കരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്ത് ജിഹാദികളുടെ കരങ്ങള്‍ക്ക് ശക്തിപകരുകയാണ് ചെയ്യുന്നത്.
ഈ സാഹചര്യത്തില്‍ ബംഗാളിലെ കലാപവുമായി ബന്ധപ്പെട്ട വസ്തുതകളും അതിന്റെ പിന്നിലുള്ള ചരിത്രപശ്ചാത്തലവും ബംഗാളിനു പുറത്തുള്ളവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ഒരു പരിശ്രമമാണ് സംവിത് പ്രകാശന്‍ ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്. ദേശീയ കാഴ്ചപ്പാടോടുകൂടിയ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഈ സ്ഥാപനത്തിന്റെ ഡയറക്ടറായ ഡോ. രാഹുല്‍ ശാസ്ത്രിയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ചെറിയ പുസ്തകമാണെങ്കിലും ആധികാരികമായ വിവരങ്ങളും രേഖകളുടെ വിശദാംശങ്ങളും നല്‍കിക്കൊണ്ട് സമഗ്രത കൈവരുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
വിഭജനത്തിനു മുമ്പ് ബംഗാളില്‍ 47% മുസ്ലീങ്ങളാണ് ഉണ്ടായിരുന്നത്. പാകിസ്ഥാന്‍ രുപീകരിക്കുന്നതിന് കാരണമായ 1946ലെ ‘നേരിട്ടുള്ള നടപടി’ നടന്നത് ബംഗാളിലാണ്. അനേകായിരം ഹിന്ദുക്കളാണ് അന്ന് കൊലചെയ്യപ്പെട്ടത്. മുസ്ലിം വേറിടല്‍ വാദത്തിന്റെ സിരാകേന്ദ്രമായ കിഴക്കന്‍ ബംഗാളിലെ (ഇന്നത്തെ ബംഗ്ലാദേശ്) ഡാക്കയിലാണ് 1906ല്‍ മുസ്ലിംലീഗ് രൂപംകൊണ്ടത്. 1946നുശേഷവും നിരവധി സന്ദര്‍ഭങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെ കലാപങ്ങളുണ്ടായി. നവഖാലിയിലെ ഹിന്ദുകൂട്ടക്കൊലയെ തുടര്‍ന്നാണല്ലോ ഗാന്ധിജിക്ക് സ്വാതന്ത്ര്യദിനത്തില്‍ അവിടം സന്ദര്‍ശിക്കേണ്ടിവന്നത്. ഇതേവരെ നടന്ന എല്ലാ കലാപങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കിയ ശേഷം അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നുവരുന്ന സംഘര്‍ഷങ്ങളും എന്ന നിഗമനത്തിലേക്കാണ് ഗ്രന്ഥകാരന്‍ എത്തിച്ചേരുന്നത്.
ഈ പുസ്തകത്തിലെ രണ്ട് അദ്ധ്യായങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം രൂപംകൊണ്ട പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിയമതൊഴില്‍ മന്ത്രിയായിരുന്ന ജെ.എന്‍.മണ്ഡലിന്റെ രാജിക്കത്ത് പൂര്‍ണ്ണരൂപത്തില്‍ ഒരദ്ധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാകിസ്ഥാനില്‍ ന്യൂനപക്ഷമായി മാറിയ ഹിന്ദുക്കള്‍ നേരിട്ട അതിക്രമങ്ങളാണ് കത്തില്‍ വിവരിച്ചിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. അതുപോലെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവചരിത്രം രചിച്ച മുന്‍ ത്രിപുരാ ഗവര്‍ണര്‍ തഥാഗത റോയിയുടെ ”മൈ പീപ്പിള്‍, അപ്‌റൂട്ടഡ്’ എന്ന ഗ്രന്ഥത്തിലെ ഒരു അദ്ധ്യായവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ മൂന്നു ദശകത്തിലധികം നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ഹിന്ദുക്കള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ നേരിടുന്ന ഗുരുതരമായ അവസ്ഥയെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ജിഹാദികള്‍ക്കും അവരെ പ്രീണിപ്പിച്ച്, അവരുടെ ക്രൂരകൃത്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ‘മതേതര’ നിശ്ശബ്ദതക്കുമെതിരെ ഹിന്ദുസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന സന്ദേശമാണ് ‘ബംഗാള്‍ ബ്ലീഡിംഗ്’ മുഴുവന്‍ ഭാരതത്തിനും നല്‍കുന്നത്.