ഉത്തരേന്ത്യയിലെവിടെയെങ്കിലും ദളിത് പീഡനമുണ്ടായാല്‍ ഓടിയെത്തുകയും കേന്ദ്രസര്‍ക്കാരിനെതിരെ രോഷം കൊള്ളുകയും ചെയ്യുന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ്-ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ക്കൊന്നും ദില്ലി – ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ അതിക്രൂരമായ ഒരു ദളിത് ഹത്യ നടന്നിട്ടും ഒരു കുലുക്കവുമില്ല. കൈവെട്ടുകാരായ എസ്.ഡി.പി.ഐക്കാരെപ്പോലും അതിശയിപ്പിക്കുന്നത്ര ക്രൂരമായിരുന്നു ഈ കൊല. ശരീരത്തില്‍ ഇരുപതോളം മുറിവുകള്‍. അതില്‍ പത്തെണ്ണം വളരെ മാരകം. തലകുത്തനെ നിര്‍ത്തി ചോരവാര്‍ന്നു പോയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത്രയും പോരാത്തതുകൊണ്ട് കൈപ്പത്തിയും കാല്‍പ്പത്തിയും വെട്ടി. മൃതദേഹം പോലീസ് ബാരിക്കേഡില്‍ കെട്ടിവെച്ചു. ഇത് സംഭവിച്ചത് സംയുക്ത കര്‍ഷകമോര്‍ച്ചയുടെ സമരവേദിയിലാണ്. പഞ്ചാബിലെ തരണ്‍തരണിലെ ചീമാകുര്‍ദ്ഗ്രാമത്തിലെ ലഖ്ബീര്‍സിംഗ് എന്ന ദളിത് യുവാവാണ് ഇര. സമരക്കാരില്‍പ്പെട്ട ചില സിക്ക് തീവ്രവാദികളാണ് സമരക്കാര്‍ കെട്ടിയുണ്ടാക്കിയ ഗുരുദ്വാരയിലെ ഗുരുഗ്രന്ഥസാഹിബിനെ അപമാനിച്ചു എന്നു പറഞ്ഞാണ് ഈ ശിക്ഷ നടപ്പാക്കിയത്.
ലഖിംപൂര്‍ സംഭവത്തിന്റെ പേരില്‍ കാടിളക്കി പ്രക്ഷോഭത്തിനിറങ്ങിയ രാഹുല്‍-പ്രിയങ്ക സഹോദരങ്ങളെ ഇവിടെയെങ്ങും കണ്ടില്ല. യെച്ചൂരി-രാജ സഖാക്കള്‍ക്കും സാമൂഹ്യമാധ്യമ പ്രതികരണമില്ല. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ക്രൂരതയില്‍ അഭിരമിച്ച് അഫ്ഗാനിസ്ഥാനു സ്വാതന്ത്ര്യം കിട്ടി എന്നു സന്തോഷിച്ച് ഷിയാപള്ളികള്‍ പൊട്ടിച്ചിതറുമ്പോള്‍ കോള്‍മയിരണിയുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് ഇതു കണ്ടാല്‍ സന്തോഷമല്ലേ ഉണ്ടാവൂ. ദളിത് പ്രേമികളായ അംബേദ്കറിസ്റ്റുകളുടെ നാവു പൊങ്ങുന്നേയില്ല. തൊട്ടതിനും പിടിച്ചതിനും സംഘപരിവാര്‍ എന്നു ആക്രോശിക്കുന്ന മാധ്യമസിംഹങ്ങള്‍ക്ക് ഇതു വാര്‍ത്തയേയല്ല. കൊല്ലപ്പെട്ടാല്‍ പോര. വാര്‍ത്തയാകാനും യോഗം വേണം എന്ന് ലഖ്ബീര്‍സിംഗ് അറിയാതെ പോയതു കഷ്ടം!