സ്ത്രീവിരുദ്ധ നിലപാട് സി.പി.എമ്മിന്റെ പ്രഖ്യാപിത നയമാണെന്നുള്ളത് കേരള വനിതാകമ്മീഷന്‍ അദ്ധ്യക്ഷ ആയിരുന്ന ജോസഫൈനിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായ ജോസഫൈന്‍ പാര്‍ട്ടി വരച്ചു നല്‍കിയ ലക്ഷ്മണ രേഖക്കുളളില്‍ നിന്നാണ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടുള്ളത്. ജീവിതകാലത്തിന്റെ സിംഹഭാഗവും കഷ്ടപ്പെട്ടത് പാര്‍ട്ടിക്കുവേണ്ടിയാണെന്ന് അവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിഫലമാകാം അര്‍ഹതയില്ലാതെ ലഭിച്ച വനിതാകമ്മീഷന്‍ അദ്ധ്യക്ഷസ്ഥാനം.
1996 മാര്‍ച്ച് 3ന് പ്രശസ്ത കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തില്‍ ആദ്യ വനിതാകമ്മീഷന്‍ നിലവില്‍ വന്നു. സ്ത്രീകള്‍ക്കെതിരെയുള്ള നീതിരഹിതമായ ഏതൊരു നടപടിയേയും കുറിച്ച് അന്വേഷിച്ച് അതിന്മേല്‍ തീരുമാനം എടുക്കുകയും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുക എന്നുള്ളത് കമ്മീഷന്റെ പരമപ്രധാനമായ കര്‍ത്തവ്യമാണ്. ഒരു സ്ത്രീക്ക് ഭയമേതുമില്ലാതെ കടന്നുചെന്ന് അവള്‍ അനുഭവിക്കുന്ന മാനസിക – ശാരീരിക പീഡനങ്ങളെ കുറിച്ച് പറയാനും പരിഹാരം തേടാനുമുള്ള അഭയ കേന്ദ്രമാണ് വനിതാകമ്മീഷന്‍. കേരള വനിതാകമ്മീഷന്‍ അദ്ധ്യക്ഷയായി 2017ല്‍ സി.പി.എമ്മിനാല്‍ അവരോധിതയായ ജോസഫൈന്‍ ഇന്ന് കമ്മീഷന്റെ പേരും പെരുമയും കളങ്കപ്പെടുത്തുക മാത്രമല്ല, സ്വയമേ രാജി നല്‍കി നാണം കെട്ട് ഇറങ്ങി പോകേണ്ട സ്ഥിതിയുമുണ്ടായി. വനിതാകമ്മീഷന്‍ അദ്ധ്യക്ഷ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും അവരുടെ നിലപാടുകളും പ്രതികരണങ്ങളും സി.പി.എമ്മിന്റെ സ്ത്രീ വിരുദ്ധ കാഴ്ചപ്പാടിന് ചേര്‍ന്നുനില്‍ക്കുന്ന തരത്തിലായിരുന്നു.
സി.പി.എം തുടര്‍ ഭരണത്തില്‍ വന്നെങ്കിലും അവര്‍ നേരിടുന്ന ആരോപണങ്ങള്‍ അത്യന്തം ഗുരുതരവും ആക്ഷേപകരവുമാണ്. സിപിഎമ്മിന്റേയും ഡി.വൈ.എഫ്.ഐയുടേയും അനുഭാവികളും പ്രവര്‍ത്തകരും സ്ത്രീപീഡന കേസുകളില്‍ പ്രതികളാകുന്ന സാഹചര്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. സ്ത്രീസുരക്ഷാപ്രവര്‍ത്തനത്തിനുവേണ്ടി ഖജനാവില്‍ കരുതിവച്ച 50 കോടി രൂപ നവോത്ഥാന മതിലുപണിയുന്നതിനായി കേരള സര്‍ക്കാര്‍ ചെലവാക്കിയപ്പോള്‍ സ്ത്രീപീഡനവും സ്ത്രീ വിരുദ്ധതയും അവസാനിക്കും എന്നാണ് പ്രബുദ്ധകേരളം കരുതിയത്. പുരോഗമനപരമെന്നു സി.പി.എം വിശ്വസിക്കുന്ന അവരുടെ ആശയങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ത്രീവിരുദ്ധത കൂടി തുറന്നു പുറത്തു വരുന്ന കാഴ്ചകള്‍ നിത്യേനയെന്നോണം നാം കണ്ടുകൊണ്ടിരിക്കുന്നു. സി.പി.എം സ്ത്രീ എന്ന അസ്തിത്വത്തിന് ഒരിക്കലും ഇടം നല്‍കില്ല. ”കേരം തിങ്ങും കേരളനാട് കെ.ആര്‍.ഗൗരി ഭരിച്ചിടും” എന്ന മുദ്രാവാക്യം കേട്ടുമറന്നതാണ്. കെ.ആര്‍.ഗൗരിക്ക് സി.പി.എം. എന്ന പ്രസ്ഥാനം തന്നെ ഉപേക്ഷിക്കേണ്ടി വന്നു എന്നുള്ളതാണ് പില്‍ക്കാലചരിത്രം. കെ.ആര്‍.ഗൗരിയെ ജാതീയമായി അധിക്ഷേപിച്ചപ്പോള്‍ മതേതര ജനാധിപത്യവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കള്‍ ഉള്ളാലെ സന്തോഷിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. കെ.ആര്‍.ഗൗരിയും സുശീലാഗോപാലനുമൊക്കെ രാഷ്ട്രീയ – സാമൂഹിക ഇടപെടലുകളില്‍ പുരുഷന്മാര്‍ക്കൊപ്പമോ, ഒരു പടി മുന്നിലോ ആയിരുന്നിട്ടു കൂടി സുപ്രധാന പദവികളിലേക്കെത്താന്‍ കഴിയാതെ പോയത് സിപിഎമ്മിന്റെ സ്ത്രീ വിരുദ്ധ-നയത്തിന്റെ പ്രതികരണം മൂലമാണ്. സോഷ്യലിസം പ്രസംഗിക്കുന്ന ഇക്കൂട്ടര്‍ വടകരയിലെ വിനീത ടീച്ചര്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചത് മറന്നുകൂടാ. മുതിര്‍ന്ന കമ്മ്യൂണിസ്റ്റു നേതാവായ കൃഷ്ണന്‍മാസ്റ്ററുടെ മകള്‍ക്ക് എഴുവര്‍ഷം തന്റെ അഞ്ചേക്കര്‍ ഭൂമിയില്‍ കൃഷി നടത്താനോ വീണുകിട്ടുന്ന അടക്കയോ, തേങ്ങയോ എടുക്കുവാനോ ഉള്ള അവകാശം നിഷേധിക്കപ്പെട്ടു എന്നുമാത്രമല്ല കൊടും കാടായി തീര്‍ന്ന പറമ്പിനുള്ളിലെ വീട്ടില്‍ ഊരുവിലക്കപ്പെട്ട് നിശബ്ദയായി കഴിയേണ്ടിവന്നു. ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷ ഓടിക്കാന്‍ ശ്രമിച്ച ചിത്രലേഖക്ക് പൊതുനിരത്തില്‍ വണ്ടി ഇറക്കുന്നതിന് സമരം ചെയ്യേണ്ടിവന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ മകനെ പ്രണയിച്ചു എന്നതാണ് ആരോപിക്കപ്പെട്ട കുറ്റം. പാലക്കാട് വിക്‌ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.എന്‍. സരസുവിന് കാമ്പസില്‍ പട്ടട തീര്‍ത്തും റീത്ത് സമര്‍പ്പിച്ചും യാത്രയയപ്പു നല്‍കിയ എസ്.എഫ്.ഐ. കുഞ്ഞുങ്ങളുടെ ചെയ്തികളെ പാര്‍ട്ടിബുദ്ധിജീവികള്‍ ശ്ലാഘിച്ചതും നമ്മള്‍ കണ്ടു. അദ്ധ്യാപികയുടെ കസേര കത്തിച്ചത് വെറുമൊരു കാമ്പസ് വിനോദം എന്നതിലപ്പുറം യാതൊരു തെറ്റും ചൂണ്ടിക്കാണിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞില്ല. ഭാനുമതി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയതിന്റെ പേരില്‍ മകളായ ഡോ. നിത നമ്പ്യാരുടെ ക്ലിനിക് പാര്‍ട്ടിക്കാര്‍ അടച്ചുപൂട്ടി. ഇതും സംഭവിച്ചത് പിണറായി വാഴ്ചയുടെ ആരംഭകാലഘട്ടത്തിലാണെന്നതു നാം ഓര്‍ക്കണം. മാനവികത ആപാദചൂഢം അലങ്കാരമായി കൊണ്ടു നടക്കുന്ന പ്രസ്ഥാനം, പാര്‍ട്ടിക്ക് അനഭിമതന്‍ ആയാല്‍ 51 വെട്ടുവരെ ഉപഹാരമായി നല്‍കുമെന്ന് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലൂടെ തെളിയിച്ചു. ഭര്‍ത്താവിന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ സര്‍വ്വശക്തിയുമെടുത്ത് പോരാട്ടം നടത്തിയ കെ.കെ. രമയെപ്പോലുള്ളവര്‍ അനുഭവിക്കേണ്ടി വന്ന യാതനയും പീഡനവും സി.പി.എം. എന്ന പ്രത്യയശാസ്ത്രത്തിന് സ്ത്രീയോടുള്ള ഒടുങ്ങാത്ത പകക്ക് പ്രത്യക്ഷ ഉദാഹരണമാണ്.
സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവും സിഐടിയു നേതാവുമായിരുന്ന വി.ബി. ചെറിയാന്‍ പറഞ്ഞത് ഓര്‍ക്കുന്നു. ”അരൂര്‍ പാര്‍ട്ടി കമ്മറ്റിയിലെ സഖാവ് ഗര്‍ഭിണി ആയി. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സഖാവ് പരാതി നല്‍കി. പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അന്വേഷണം തകൃതിയായി നടന്നു. എന്നാല്‍ പരാതി കള്ളമാണെന്നും; സഖാവ് ഗര്‍ഭിണി അല്ലെന്നും കമ്മീഷന്‍ വിധിയെഴുതി. പക്ഷേ ഇതൊന്നുമറിയാതെ ഗര്‍ഭം വളര്‍ന്നു, സഖാവ് പ്രസവിച്ചു. ഉടന്‍ പാര്‍ട്ടി കമ്മറ്റി യോഗം ചേര്‍ന്ന് സഖാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സഖാവ് ഗര്‍ഭിണി അല്ലെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനു വിപരീതമായി സഖാവ് പ്രസവിച്ചു എന്നുള്ളതാണ് പുറത്താക്കലിനു നല്‍കിയ വിശദീകരണം.”
പി.കെ. ശശി എന്ന സിപിഎം എം.എല്‍.എക്കെതിരെ പീഡനവിധേയയായ പാര്‍ട്ടി പ്രവര്‍ത്തക പരാതി നല്‍കിയപ്പോഴും പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നുള്ള പഴഞ്ചൊല്ല് ആവര്‍ത്തിക്കപ്പെട്ടു. എ.കെ.ബാലനും ശ്രീമതി ടീച്ചറും അടങ്ങിയ രണ്ടംഗ കമ്മീഷനെ പാര്‍ട്ടി അന്വേഷണ ചുമതല ഏല്‍പ്പിച്ചു.
”തീവ്രത കുറഞ്ഞ പീഡനമാണെന്നും, അതിനാല്‍ പരാതി നിലനില്‍ക്കില്ല” എന്നും കമ്മീഷന്‍ റിപ്പോര്‍ട്ടു നല്‍കി. പെണ്ണുള്ളിടത്തെല്ലാം പെണ്‍വാണിഭം നടക്കുമെന്ന് വല്യനേതാവ് പറഞ്ഞിട്ടുള്ളതാണ്. ആണ്‍ കോയ്മ ശാസനങ്ങളില്‍ എരിഞ്ഞടങ്ങാനാണ് സ്ത്രീയുടെ വിധി എന്ന് സി.പി.എം ഉറപ്പിച്ചും തറപ്പിച്ചും വിശ്വസിക്കുന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമില്ല.
സി.പി.എമ്മിന്റെ സ്ത്രീ വിരുദ്ധ നിലപാടുകളെ എതിര്‍ക്കുവാനുള്ള ധൈര്യം പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള വനിതാ പ്രവര്‍ത്തകരില്‍ നിന്നുണ്ടാകുന്നില്ല. എതിര്‍ത്താല്‍ എന്തു സംഭവിക്കുമെന്നുള്ളതും സി.പി.എം എം.എല്‍.എയായ യു.പ്രതിഭയുടെ അനുഭവത്തില്‍ നിന്നും നമ്മള്‍ മനസ്സിലാക്കിയ സംഗതിയാണ്.
സി.പി.എം വനിതാ നവോത്ഥാന പദ്ധതികളായ ഉമ്മസമരവും താലിപൊട്ടിക്കലും നിലാവിനെ ചുംബിക്കലും ആര്‍പ്പോ ആര്‍ത്തവവും മൂലം കേരളത്തിലെ വനിതകള്‍ മുഴുവനായി ശാക്തീകരിക്കപ്പെട്ടു എന്ന് ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്. 2010 മുതല്‍ 2021 വരെ വനിതാ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീ പീഡനകേസുകള്‍ 2544 ആണ്. സ്ത്രീയാണ് ധനമെന്ന് അംഗീകരിക്കപ്പെടാത്ത കുടുംബങ്ങളില്‍ വിസ്മയമാര്‍ എരിഞ്ഞടങ്ങുന്നു. ‘പ്രണയം’ നിരാകരിക്കപ്പെടുന്നിടത്ത് ദൃശ്യമാര്‍ ഒരു പിച്ചാത്തിപിടിയില്‍ അമരുന്നു. സാമൂഹിക ഇടപെടലുകളില്‍ ആണിടവും പെണ്ണിടവും തമ്മിലുള്ള അന്തരം ഇല്ലാതാക്കുവാന്‍ ജീവിതമൂല്യങ്ങളെ തമസ്‌ക്കരിക്കുവാനും സര്‍വ്വ സ്വതന്ത്രതത്പരകളായി ജീവിതസുഖങ്ങളെ കാമിക്കുവാനും പാകപ്പെടുന്ന തലത്തില്‍ സ്ത്രീസമൂഹത്തെ മാറ്റിയെടുക്കുന്നതിന് വൈരുദ്ധ്യാത്മിക ഭൗതിക വാദത്തിനു കഴിയുന്നു എങ്കില്‍ അതാണു തികഞ്ഞ സ്ത്രീ വിരുദ്ധത.
തീര്‍ത്തും ഗുണപരമായ ഇടപെടലുകള്‍ നടത്തേണ്ട കേരള വനിതാകമ്മീഷന്റെ ഇപ്പോഴത്തെ പിന്നാക്കം പോകലിന് കാരണം സിപിഎം സ്ത്രീ വിരുദ്ധത കണ്ടും പഠിച്ചും ശീലിച്ച ജോസഫൈന്‍ എന്ന അദ്ധ്യക്ഷ അവിടെ അവരോധിതയായിരുന്നു എന്നുള്ളതുകൊണ്ടു തന്നെയാണ്. മനസ്സാ, വാചാ സ്വയം പരിഷ്‌കൃതയാകാന്‍ സാധിക്കാത്ത ഒരു സ്ത്രീക്ക് മറ്റുള്ള സ്ത്രീകളുടെ സങ്കടങ്ങളെ, വേദനകളെ എങ്ങനെ പുല്‍കാന്‍ സാധിക്കും? ജോസഫൈന്‍ കേരള വനിതാകമ്മീഷന്‍ അദ്ധ്യക്ഷ എന്ന സ്ഥാനത്തിന് അര്‍ഹതയില്ലാത്ത ഒരു സഖാത്തി മാത്രമായിരുന്നു എന്നുള്ളത് അവരുടെ സ്ഥാനഭ്രംശത്തിലൂടെ തെളിയിക്കപ്പെട്ടു. സ്ത്രീവിരുദ്ധത സി.പി.എം. എന്ന പ്രസ്ഥാനത്തിലെ പുരുഷന്മാരില്‍ മാത്രമല്ല, ജോസഫൈനിനെപ്പോലുള്ള സ്ത്രീകളിലും രൂഢമൂലമാണെന്നുള്ളതാണ് വിമര്‍ശനപരമായ വസ്തുത.