ലോകത്തില്‍ ആകെ നൊബേല്‍ സമ്മാനം നേടിയവര്‍ 962 പേരാണ്. അതില്‍ 229 പേര്‍ ജൂതവംശജരാണ്. ഏകദേശം 20 ശതമാനത്തിന് മുകളില്‍. ലോകജനസംഖ്യ ഏകദേശം 790 കോടിയാണ്. അതില്‍ ജൂത ജനസംഖ്യ ഒരുകോടി നാല്‍പ്പത്തിയേഴ് ലക്ഷം. അതായത് ലോകജനസംഖ്യയുടെ വെറും .189% മാത്രം. മനുഷ്യവംശത്തിന്റെ കാല്‍ ശതമാനത്തിനും താഴെയുള്ള ഒരു വിഭാഗമാണ് മനുഷ്യരാശിക്ക് വേണ്ട ധൈഷണിക സംഭാവനയുടെ പകുതിയും നല്‍കിയത്. നൊബേല്‍ സമ്മാനം ലഭിക്കാത്ത മഹാന്മാരായ സാഹിത്യകാരന്മാരും ശാസ്ത്രജ്ഞന്മാരും കലാകാരന്മാരും എത്രയോ വേറെയുമുണ്ട്, ഈ വിഭാഗക്കാരായി. അതിപ്രശസ്തരായ ചിലപേരുകള്‍ കൊടുക്കാം; ഐന്‍സ്റ്റീന്‍, റഷ്യയിലെ വിപ്ലവനായകന്‍ ട്രോട്‌സ്‌കി, കാറല്‍ മാര്‍ക്‌സ്, അറ്റോമിക് ബോംബിന്റെ നിര്‍മ്മാതാവായ ഓപ്പന്‍ ഹീമര്‍, വിശ്രുത ഫിസിസിറ്റുകളായ നീല്‍സ് ബോര്‍, റോജര്‍ പെന്റോസ്, മുറെജെല്‍മാന്‍, എഴുത്തുകാരായ ബോറിസ് പാസ്റ്റര്‍ നാക്, തോമസ്മന്‍, സോള്‍ബെല്ലോ, ജോസഫ് ബ്രോഡ്‌സ്‌കി, നെദീന്‍ഗോര്‍ഡീമര്‍, ജാക്വിസ് ദറിദ, ഹരോള്‍ഡ് പിന്റര്‍, ലൂയിസ് ഗ്ലൂക്ക് ഇങ്ങനെ എഴുതിപ്പോയാല്‍ പതിനായിരക്കണക്കിനു പേരുകള്‍.
മനുഷ്യരാശിക്ക് എണ്ണമറ്റ സേവനങ്ങള്‍ നല്‍കിയ ജൂതസമൂഹത്തോട് മാനവ സമൂഹം ചെയ്ത കാര്യങ്ങളൊക്കെ നന്ദികേട് എന്നു പറയാവുന്നവയാണ്. ഹിറ്റ്‌ലര്‍ മാത്രമല്ല, ലോകത്തു പലയിടത്തും ജൂതന്മാര്‍ വേട്ടയാടപ്പെട്ടു. ജൂതവേട്ടയുടെ പിറകിലുള്ള പ്രധാന മനോഭാവം അസൂയയാണ്. ജൂതന്മാര്‍ കൈവരിച്ച നേട്ടങ്ങളോട് കടുത്ത അസൂയയാണ് ഏവര്‍ക്കും. ആ ദുഷ്ടവികാരത്തില്‍ പ്രചോദിതരായവരാണ് ലോകത്ത് പലയിടത്തും അവരെ വേട്ടയാടിയത്. അതിന്നും തുടരുന്നു. ഫേസ്ബുക്കിന്റെ ഉടമയായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആമസോണ്‍ സിഇഒ ആയ ജെഫ് ബസോസ് തുടങ്ങിയവരുള്‍പ്പെടെ നൂറുകണക്കിന് ശതകോടീശ്വരന്മാര്‍ യു.എസ്.എയില്‍ ഉള്ളതുകൊണ്ടു മാത്രമാണ് ജൂത സമൂഹം ഇന്നു പിടിച്ചു നില്‍ക്കുന്നത്. എണ്ണത്തില്‍ കുറവായതിനാല്‍ പാലസ്തീന്‍ പ്രശ്‌നത്തിലും ജൂതരോടൊപ്പം നില്‍ക്കാന്‍ ആരും തയ്യാറല്ല.
ജൂതരെക്കുറിച്ച് ഇത്രയും പറയാന്‍ കാര്യം കലാകൗമുദി മേയ് 2 ലക്കത്തില്‍ ഡോ.ബാലരാമ കൈമള്‍ എഴുതിയ ഒരു ഇസ്രായേല്‍ വിജയഗാഥ എന്ന ലേഖനമാണ്. മറ്റെല്ലാ മേഖലയിലുമെന്ന പോലെ കോവിഡിനെ നേരിടുന്ന കാര്യത്തിലും ഇസ്രായേല്‍ ലോകത്തിനു മാതൃകയായതായി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. വികസിത രാജ്യങ്ങളെയൊക്കെ ബഹുദൂരം പിന്‍തള്ളി ഇസ്രായേല്‍ 76% ത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി ഒന്നാം സ്ഥാനത്തെത്തി. സ്‌കൂളുകള്‍പോലും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്രേ! കോവിഡിന്റെ കാര്യത്തിലെന്നല്ല മറ്റെല്ലാക്കാര്യങ്ങളിലും ആയുധനിര്‍മ്മാണത്തിലും കൃഷിയിലും ടെക്‌നോളജിയുടെ സമഗ്രമേഖലയിലും ഇന്ത്യയ്ക്ക് ഇസ്രായേലിനെ അനുകരിക്കാവുന്നതാണ്. മരുഭൂമിപോലുള്ള ഭൂപ്രകൃതിയില്‍ അവര്‍ കാര്‍ഷികരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ അവിശ്വസനീയമാണ്. ഇസ്രായേലുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തി അവരുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ഇന്ത്യ തയ്യാറാകേണ്ടത്.
കവിത പതിപ്പ് എന്നൊന്നും എഴുതിയിട്ടില്ലാത്ത കലാകൗമുദിയില്‍ ചേര്‍ത്തിരിക്കുന്നത് 27 കവിതകളാണ്. അവയെക്കുറിച്ചൊക്കെ അഭിപ്രായമെഴുതുന്നത് വ്യഥാവ്യായാമം ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം കവിയാകാന്‍ വേണ്ടി മാത്രം എഴുതിയവരാണ് മിക്കവാറും പേരും. മനസ്സിന്റെ ദാഹം കൊണ്ട് എഴുതിപ്പോയ ആരും ഉണ്ടെന്നു തോന്നുന്നില്ല. വിശ്രുതനായ അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍ ഹെന്റി മുറേ (Henry Murray) മനുഷ്യന്റെ അടിസ്ഥാനപരമായ മാനസികാവശ്യങ്ങളെ പലതായി തിരിച്ച് പഠനവിധേയമാക്കിയിട്ടുണ്ട്. അതില്‍ ഭക്ഷണം, വായു, ജലം, സെക്‌സ്, മുലകുടി, വികാരപ്രകടനം ഇവയൊക്കെ പ്രാഥമിക ആവശ്യമാണെങ്കില്‍ രണ്ടാംതരം ആവശ്യങ്ങളെക്കുറിച്ചു പറയുന്ന കൂട്ടത്തില്‍ ഒന്നാണ് പ്രശസ്തിക്കുവേണ്ടിയുള്ള ആഗ്രഹം. അതെല്ലാ മനുഷ്യര്‍ക്കും ഉള്ളതാണ്. എന്നാല്‍ സാമൂഹ്യാംഗീകാരം ലഭിക്കുന്നത്, ഏതുമേഖലയിലായാലും സമര്‍പ്പിതമായ പ്രവര്‍ത്തനത്തിന് ആണെന്ന് ഈ കവികള്‍ ഓര്‍ക്കുന്നില്ല. കവിത എന്ന പേരില്‍ ഗദ്യത്തിലോ പദ്യത്തിലോ എന്തെങ്കിലും എഴുതുക എന്നതിലുപരി കവിതയെ സ്‌നേഹിക്കുകയും അതില്‍ സമര്‍പ്പിത ചേതസായി ഇരിക്കുകയും ആണ് പ്രധാനം. സ്റ്റീഫന്‍ സ്‌പെന്‍ഡര്‍ ഒരിക്കല്‍ ഓര്‍മ്മിപ്പിച്ചതുപോലെ കവി ദിവസം മുഴുവനും കവിയായിരിക്കണം. അയാള്‍ ഊണിലും ഉറക്കത്തിലും കവിയായിരിക്കണം.
പാര്‍ട്ട്‌ടൈം കവികളോട്
സ്‌പെന്‍ഡര്‍ ഒരിക്കല്‍ കേരളത്തില്‍ വന്നപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് എസ്. ഗുപ്തന്‍ നായര്‍ എഴുതിയിട്ടുണ്ട്. എല്ലാദിവസവും രാത്രി ഉറങ്ങുന്നതിനുമുമ്പ് അദ്ദേഹം ഹാംലെറ്റിലെ കുറച്ചു വരികള്‍ വായിച്ചു ഹൃദിസ്ഥമാക്കുമായിരുന്നത്രേ! ഒരു പുണ്യഗ്രന്ഥം എന്ന പോലെയാണ് അദ്ദേഹം ഹാംലറ്റ് വായിച്ചിരുന്നത്. അത്തരത്തില്‍ കവിതയെ ജീവിതം തന്നെയായി കണ്ടവരുടെ മുന്‍പിലാണ് കേരളത്തിലെ യശഃപ്രാര്‍ത്ഥികളായ പാര്‍ട്ട് ടൈം കവികള്‍ എഴുതുന്നത്.
റഷ്യന്‍ കഥകളും നോവലുകളും കവിതകളുമെല്ലാം കേരളീയരെ അളവില്ലാതെ രസിപ്പിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്‍ ഉണ്ടാകുന്നതിനു മുമ്പ് എഴുതപ്പെട്ട റഷ്യന്‍ സാഹിത്യകൃതികളും മലയാളികള്‍ക്കു പ്രിയങ്കരങ്ങളാണ്. ഗോഗോള്‍ (Nikolai Gogol) തൊട്ടുള്ള കഥാകാരന്മാര്‍, ടോള്‍സ്റ്റോയി, ചെക്കോവ്, ദെസ്തയോവ്‌സ്‌കി, മിഖായേല്‍ ഷോളഖോവ്, മാക്‌സിംഗോര്‍ക്കി ഇവരൊക്കെ നമ്മെ ആനന്ദിപ്പിച്ചു. ഇവരുടെയൊക്കെ നോവലുകളും കഥകളും നമ്മെ രസിപ്പിച്ചത് അവയിലെ സൂക്ഷ്മമായ ജീവിത നിരൂപണം മൂലമാണ്. ലോകസാഹിത്യത്തില്‍ തന്നെ റഷ്യയുടെ സ്ഥാനം ഏറ്റവും മുകളിലാണ്. ദെസ്തയോവ്‌സ്‌കിയുടെ ഒരു വിഡ്ഢിയുടെ സ്വപ്നം. (The Dream of a ridiculous Man) എന്ന കഥയുടെ അന്ത്യത്തില്‍ കഥാകൃത്ത് പറയുന്ന വാക്യം നോക്കൂ. The consciousness of life is higher than life. The knowledge of the laws of happiness is higher than the happiness. ഇത്രയും സൂക്ഷ്മമായ ജീവിത നിരീക്ഷണം മലയാളത്തിലെ ഏതെങ്കിലും കഥാകൃത്ത് നടത്തിയിട്ടുണ്ടോ എന്നു സംശയമാണ്. അഥവാ നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ വായനക്കാരുടെ മുന്നിലെത്തിക്കാന്‍ നമ്മുടെ നിരൂപകര്‍ക്കു കഴിഞ്ഞില്ല. പൊറ്റെക്കാട്ടിനും ദേവിനും പൊന്‍കുന്നംവര്‍ക്കിയ്ക്കും കാരൂരിനും തകഴിക്കും ഉറൂബിനും ലളിതാംബിക അന്തര്‍ജനത്തിനുമൊക്കെ നല്ല കഥകള്‍ എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ അവര്‍ക്ക് ചെക്കോവിന്റെയൊ മോപ്പസാങിന്റെയോ ഓ. ഹെന്റിയുടെയോ ടോള്‍സ്റ്റോയിയുടെയോ ഉള്‍ക്കാഴ്ച പ്രദര്‍ശിപ്പിക്കാനായോ എന്നത് സംശയാസ്പദം.
ഒരു കൃതി തര്‍ജ്ജമകളെ അതിജീവിക്കണമെങ്കില്‍ അതിനു സര്‍വ്വലൗകികത വേണം. മലയാളികള്‍ക്കു പ്രിയങ്കരരായ കവികള്‍ വൈലോപ്പിള്ളിയോ ഇടശ്ശേരിയോ തര്‍ജ്ജമയെ അതിജീവിക്കില്ല. കാരണം അവയിലെ കേരളീയതയെ നമുക്കു ഭാഷാന്തരം ചെയ്യാനാവില്ല. എന്നാല്‍ താരതമ്യേന ലളിതമായ ചങ്ങമ്പുഴയുടേയോ വയലാറിന്റെയോ ഓയെന്‍വിയുടേയോ രചനകള്‍ തര്‍ജ്ജമയ്ക്കു വഴങ്ങാനിടയുള്ളവയാണ്. നിക്കോളായ് ഗോഗോളിന്റെ ‘ഓവര്‍ക്കോട്ട്’ എന്ന കഥയില്‍ നായകനായ അക്കാക്കി അക്കാക്കിവിച്ചിന്റെ (Akaky Akakievich) ഏറ്റവും വലിയ പ്രശ്‌നം ഒരു നല്ല കോട്ടു സംഘടിപ്പിക്കുക എന്നതാണ്. താരതമ്യേന അര്‍ദ്ധനഗ്നരായി ജീവിക്കുന്ന ചൂടുകാലാവസ്ഥയുള്ള കേരളത്തിലെ ആളുകള്‍ക്ക് ഒരു ഓവര്‍ക്കോട്ടിന്റെ പ്രാധാന്യം മനസ്സിലാവണമെന്നില്ല. പക്ഷെ റഷ്യയിലെ മൈനസ് 17 ഡിഗ്രിയിലും താഴെയുള്ള തണുപ്പുകാലത്തെക്കുറിച്ചറിഞ്ഞാല്‍ അതവര്‍ക്കു മനസ്സിലാകും. അതുകൊണ്ട് തര്‍ജ്ജമക്കാരന്‍ അതുകൂടി ഫുട്‌നോട്ട് ആയിട്ടു ചേര്‍ക്കാന്‍ മറക്കാന്‍ പാടില്ല.
മാധ്യമം മെയ് 3 ലക്കം തര്‍ജ്ജമപ്പതിപ്പാണ്. അതില്‍ റഷ്യന്‍ എഴുത്തുകാരിയായ ‘ലാറ വാപ്‌നിയാര്‍’ന്റെ, ‘മൂന്നമാത്തെ തട്ടില്‍ ഒരു കെട്ടു ബ്രോക്കോളി’ എന്ന കഥ വായിച്ചതു കൊണ്ടാണ് ഇത്രയും എഴുതിയത്. സിവിക് ജോണ്‍ മൊഴിമാറ്റം നടത്തിയിരിക്കുന്ന കഥയ്ക്ക് പഴയകാല റഷ്യന്‍ കഥകളുടെ പ്രൗഢിയൊന്നുമില്ല. നമ്മെ ആനന്ദത്തില്‍ ആറാടിച്ച ടോള്‍സ്റ്റോയിയുടെ കഥകള്‍ പോലെ ചിലതാണ് റഷ്യന്‍ കഥകള്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത്. ഇവിടെ പച്ചക്കറികള്‍ കൊണ്ടുള്ള ഒരു വൃഥാകസര്‍ത്ത് മാത്രം. കൂട്ടത്തില്‍ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. അസ്പരാഗസ്(asparagus) പല പാശ്ചാത്യകഥകളിലും കാണുന്ന ഒരു ഭക്ഷ്യവസ്തുവാണ്. എല്ലാവരും ശതാവരി എന്നാണ് അതിന് തര്‍ജ്ജമ നല്‍കുന്നത്. ഈ കഥയിലും അതുതന്നെ. ശതാവരി ഒരു ഔഷധസസ്യമാണ് എന്നല്ലാതെ നമ്മുടെ നാട്ടില്‍ ആരെങ്കിലും ഭക്ഷ്യവസ്തുവായി അതിനെ ഉപയോഗിക്കുന്നതായി അറിവില്ല. പാശ്ചാത്യരുടെ അസ്പരഗസിന് നമ്മുടെ ശതാവരിയുമായി ഒരു രൂപ സാദൃശ്യവുമില്ല. അതിന്റെ ഇലകളും തളിരുമൊക്കെ അവര്‍ ഭക്ഷണത്തിനുപയോഗിക്കുന്നുണ്ട്. നമ്മുടെ ശതാവരി അതിനൊന്നും പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ശതാവരി എന്നു പറയുന്നത് വായനക്കാരെ കുഴപ്പത്തിലാക്കും. അസ്പരഗസ് എന്നു തന്നെ പറഞ്ഞിട്ട് ഒരു അടിക്കുറിപ്പ് കൊടുത്താല്‍ അതാണു നല്ലത്. അതുപോലെയാണ് ഗൂസ്‌ബെറി (goose berry)യും. നെല്ലിക്കയെന്നു എല്ലാവരും എഴുതിപ്പോകാറുണ്ടെങ്കിലും നമ്മുടെ നെല്ലിക്കയുമായി അതിനു വിദൂരബന്ധമേയുള്ളു.
തര്‍ജ്ജമയെ കലയാക്കി മാറ്റുന്ന ഇന്നത്തെ രീതി ശരിയാണെന്ന് ഇതെഴുതുന്നയാളിന് അഭിപ്രായമില്ല. പരിഭാഷകന്റെ മിടുക്ക് കാണിക്കുന്നത് മൂലകൃതിയോടു ചെയ്യുന്ന അപരാധമാണ്. കൃത്യമായും എന്തുപറഞ്ഞു എന്നു മാത്രം വായനക്കാരനില്‍ എത്തിയാല്‍ മതിയാകും. കൂടുതല്‍ കമനീയമാക്കിയാല്‍ തര്‍ജ്ജമ മറ്റൊരു കൃതിയായി മാറും. ചിലപ്പോള്‍ ഗ്രന്ഥകര്‍ത്താവിനു തന്നെ സ്വന്തം കൃതി തിരിച്ചറിയാനാവാത്തവിധം മാറിപ്പോകുന്ന തര്‍ജ്ജമകള്‍ ഉണ്ടായിട്ടുണ്ട്. അത്തരം തര്‍ജ്ജമകള്‍ ഒരു ഭാഷയേയും സംസ്‌കാരത്തേയും കൃത്യമായും പരിചയപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നു. മറ്റൊരു ഭാഷയെ, എഴുത്തിനെ, സംസ്‌കാരത്തെ പരിചയപ്പെടുത്തുക, അത്രയേ വേണ്ടു. അതിനെ പൊലിപ്പിച്ചെഴുതുന്ന ഇന്നത്തെ മൊഴിമാറ്റ രീതി കൊണ്ട് ഒരു പ്രയോജനവും ഇല്ല. മാത്രവുമല്ല ഇന്ത്യന്‍ ഭാഷകളൊക്കെ വികസിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ അവയില്‍ നിന്നുള്ള തര്‍ജ്ജമകള്‍ക്കു കൂടുതല്‍ പ്രാധാന്യം കൊടുക്കണം.