പിണറായി സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ രാജി കേരള രാഷ്ട്രീയത്തെ സൂക്ഷ്മമായി വിലയിരുത്തുന്നവര്‍ക്ക് അത്്ഭുതമൊന്നും സമ്മാനിക്കുന്നില്ല. ബന്ധു നിയമനത്തിന്റെ പേരില്‍ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജലീല്‍ ഗത്യന്തരമില്ലാതെ രാജിക്ക് സന്നദ്ധനായത്.
മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കള്‍ക്ക്് ഉന്നത പദവികളില്‍ വഴിവിട്ട് നിയമനം നല്കുകയെന്നത് കേരളത്തിലെ പതിവ് കാഴ്ചയാണ്. ജലീല്‍ പിടിക്കപ്പെട്ടുവെന്ന് മാത്രം. ഇതിനു മുന്‍പ് പിണറായി മന്ത്രിസഭയുടെ ഭാഗമായിരുന്ന ഇ.പി.ജയരാജനും ബന്ധു നിയമന ആരോപണത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിട്ടുണ്ട്. മതത്തെ രാഷ്ട്രീയ ആയുധമാക്കിയാണ് ജലീല്‍ ഇതുവരെ വളര്‍ന്നതും ആ വളര്‍ച്ചക്കിടയില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെയെല്ലാം നേരിട്ടിരുന്നതും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഉന്നത വിദ്യാഭ്യാസത്തിന് മാത്രമായൊരു മന്ത്രിയെ നിയമിക്കുന്നത്. ജലീലിന് ആ വകുപ്പ് ലഭിക്കാനുള്ള കാരണം തന്നെ മതപരമായ പരിഗണനയാണ്.
കേരളത്തില്‍ യു.ഡി.എഫ് ഭരിക്കുമ്പോള്‍ മുസ്ലീം ലീഗ് സ്ഥിരമായി കയ്യാളുന്ന വകുപ്പാണ് വിദ്യാഭ്യാസം. കോടികളുടെ ലാഭമൊഴുകുന്ന വിദ്യാഭ്യാസ കച്ചവടത്തില്‍ നിയന്ത്രണവും പങ്കാളിത്തവുമുള്ള സമുദായ നേതൃത്വത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലീഗ് നേതൃത്വം ശ്രമിക്കാറുമുണ്ട്. എല്‍ഡിഎഫ്് അധികാരത്തിലെത്തിയപ്പോഴും തങ്ങളുടെ താത്പര്യങ്ങള്‍ അറിഞ്ഞ് സംരക്ഷിക്കുന്നയാളാകണം വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന സമുദായ നേതൃത്വത്തിന്റെ താത്പര്യമാണ് ജലീലിന് നറുക്ക് വീഴാന്‍ കാരണം. അങ്ങനെ വിദ്യാഭ്യാസ വകുപ്പിനെ ഇടതുപക്ഷം രണ്ടാക്കി.
അടച്ചുപൂട്ടാറായ സര്‍ക്കാര്‍ വിലാസം പള്ളിക്കൂടങ്ങളും ഉപ്പുമാവ് പുരകളും പ്രൊഫ.സി.രവീന്ദ്രനാഥിനെ ഏല്‍പ്പിച്ചപ്പോള്‍ കോടികള്‍ കിലുങ്ങുന്ന ഉന്നത വിദ്യാഭ്യാസമേഖല കെ.ടി.ജലീലിന് കൈമാറി. സിപിഎമ്മിലെ ഉന്നത നേതാക്കളെ പലരേയും മറികടന്നാണ് ജലീലിന് സുപ്രധാനമായ വകുപ്പ് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. മന്ത്രിയായ ജലീല്‍ പൊതു സമൂഹത്തിന്റെ താത്പര്യങ്ങളേക്കാള്‍ പ്രധാനമായി കണ്ടത് സമുദായനേതൃത്വത്തിന്റെ താത്പര്യങ്ങളായിരുന്നു. ഇതിന്റെ പേരില്‍ പലപ്പോഴും വലിയ വിവാദങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
സമുദായ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ് കെ.ടി.ജലീല്‍. വിദ്യാഭ്യാസ കാലഘട്ടത്തിലും അതിന് ശേഷവും അങ്ങേയറ്റം മൗലികവാദപരമായ നിലപാടുകളുള്ള മതസംഘടനകളിലായിരുന്നു ജലീലിന് താത്പര്യം. ഈ കാലഘട്ടത്തില്‍ ജലീല്‍ നടത്തിയിട്ടുള്ള നിരവധി പ്രസംഗങ്ങള്‍ മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേല്‍പ്പിക്കുന്നതുമാണ്. സിമി പോലുള്ള നിരോധിത സംഘടനകളിലും ഈ കാലഘട്ടത്തില്‍ ജലീല്‍ സജീവ പ്രവര്‍ത്തകനായിരുന്നു. പിന്നീടാണ് യൂത്ത് ലീഗിലേക്കും മുസ്ലീം ലീഗിലേക്കും ജലീലെത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ജലീലിനെതിരെ നിരവധി അരോപണങ്ങളാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. ഒന്നില്‍പോലും യുക്തിസഹമായ വിശദീകരണം നല്‍കാനോ നീതിയുടേയും ധാര്‍മ്മികതയുടേയും വഴി തേടാനോ ജലീല്‍ തയ്യറായിരുന്നില്ല. സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളുമായുള്ള ബന്ധം, ഈ കേസില്‍ ആരോപണം നേരിടുന്ന വിവാദ കോണ്‍സല്‍ ജനറലുമായുണ്ടായിരുന്ന അടുപ്പം, സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് ഖുര്‍-ആന്‍ കടത്തിയെന്ന ആരോപണവും അതിന് പിന്നിലെ ദുരൂഹതകളും. ഏറ്റവുമൊടുവില്‍ ബന്ധു നിയമന വിവാദവും. ഇതിലെല്ലാം പ്രതിസ്ഥാനത്തായിട്ടും മന്ത്രിയായി തുടരുന്നതില്‍ അധാര്‍മ്മികത തോന്നാത്ത ഒരാള്‍ നില്‍ക്കക്കള്ളിയില്ലാതെ രാജിവെച്ച ശേഷം നടത്തുന്ന ആദര്‍ശ പ്രസംഗങ്ങള്‍ക്ക് കേരളം ഒരു വിലയും കല്പിക്കുന്നില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്ന നിലയിലുള്ള ജലീലിന്റെ പ്രവര്‍ത്തനവും ഇടപെടലുകളും അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഏറ്റുവാങ്ങിയിട്ടുണ്ട്.ജനസംഖ്യയുടെ പകുതിയോളം വരുന്ന സമൂഹത്തെ അപ്പാടെ ന്യൂനപക്ഷമെന്ന പരിഗണനയില്‍പ്പെടുത്തിയിട്ടുള്ള വിചിത്രമായ സാഹചര്യമാണ് കേരളത്തിലേത്.
സമ്പന്നരും ശക്തരുമായ സംഘടിത മതവിഭാഗങ്ങളുടെ മേധാവിത്വം നിലനില്‍ക്കുന്നതിനാല്‍ യഥാര്‍ത്ഥ ന്യൂനപക്ഷ വിഭാഗങ്ങള്‍ അവഗണിക്കപ്പെടുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തില്‍. മതവിശ്വാസം മാത്രമല്ല ന്യൂനപക്ഷ പദവി ലഭിക്കാന്‍ പരിഗണിക്കേണ്ടതെന്ന അടിസ്ഥാന തത്വം പോലും പരിഗണിക്കപ്പെടുന്നില്ല. ഭാഷാപരമായും സാംസ്‌കാരികമായും ദുര്‍ബലരായ ഗോത്ര വര്‍ഗ ജനവിഭാഗങ്ങള്‍, സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബൗദ്ധ,ജൈന വിഭാഗങ്ങള്‍,സംഘടിത സെമറ്റിക് മതങ്ങള്‍ക്കുള്ളില്‍ തന്നെ അവഗണന നേരിടുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ – യഥാര്‍ത്ഥത്തില്‍ ഇവരൊക്കെയാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍.
എന്നാല്‍ കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ സംഘടിത മത വിഭാഗങ്ങള്‍ വോട്ട് ബാങ്കിന്റെ ബലത്തില്‍ സര്‍ക്കാരുകളെ ഹൈജാക്ക് ചെയ്ത് അമിതാധികാരങ്ങളും ആനൂകൂല്യങ്ങളും ന്യൂനപക്ഷമെന്ന പേരില്‍ നേടിയെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മുസ്ലീം വിഭാഗങ്ങള്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുസ്ലീം ലീഗിനുണ്ടായിരുന്ന മേധാവിത്വം ഉപയോഗപ്പെടുത്തി ന്യൂനപക്ഷ അവകാശങ്ങളുടെ സിംഹ ഭാഗവും മുസ്ലീം സാമുദായിക സംഘടനകള്‍ സ്വന്തമാക്കി. ഇടതുപക്ഷം അധികാരത്തില്‍ വന്നതോടെ ലീഗിന്റെ സമുദായത്തിലുള്ള മേധാവിത്വത്തെ മറികടക്കാന്‍ അതിലും വലിയ പ്രീണനമാണ് അവര്‍ നടത്തിയത്. ജലീല്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയാകുന്നത് ഈ സാഹചര്യത്തിലാണ്.
തുടര്‍ച്ചയായി തങ്ങള്‍ തഴയപ്പെടുന്നത് മനസിലാക്കിയ ക്രൈസ്തവ സമൂഹം പരസ്യമായി സര്‍ക്കാരിനും ജലീലിനുമെതിരെ രംഗത്ത് വരികയും ചെയ്തു. ചങ്ങനാശേരി അതിരൂപത പരസ്യമായി ജലീലിനെതിരെ വിമര്‍ശനം ഉന്നയിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്ന നിലയില്‍ ജലീല്‍ വിവേചനം കാണിക്കുന്നുവെന്നും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ എണ്‍പത് ശതമാനവും മുസ്ലീം സമുദായത്തിനായി ചെലവഴിക്കുമ്പോള്‍ ഇരുപത് ശതമാനത്തോളം വരുന്ന ക്രൈസ്തവര്‍ അവഗണിക്കപ്പെടുന്നുവെന്നും അതിരൂപത തുറന്നടിച്ചു. സഭയുടെ മുഖപത്രമായ ദീപികയിലും ഇത് സംബന്ധിച്ച് ലേഖനങ്ങള്‍ വന്നു. സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ ഒരു സമുദായം നേരിട്ട് ഇത്തരം ആരോപണം ഉന്നയിക്കുന്നത് ചരിത്രത്തിലാദ്യമായിട്ടായിരുന്നു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുസ്ലീം പ്രീണന വകുപ്പായെന്ന ആരോപണം ക്രൈസ്തവ സഭയുടെ മറ്റ് ആത്മീയ നേതാക്കളും പരസ്യമായി പറയാന്‍ തുടങ്ങി. തൃശ്ശൂരില്‍ നിന്നു പുറത്തിറങ്ങുന്ന കത്തോലിക്കാ സഭ എന്ന പ്രസിദ്ധീകരണം ന്യൂനപക്ഷ ക്ഷേമ വകുപ്പിനേയും മന്ത്രിയേയും സര്‍ക്കാരിനെയും തുറന്ന് വിമര്‍ശിച്ചു. പിണറായി സര്‍ക്കാരിനെ പലഘട്ടങ്ങളിലും തുണച്ചിട്ടുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനും കെ.ടി.ജലീലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ജലീല്‍ മതമൗലികവാദികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്. പക്ഷേ ഇതൊന്നും ജലീലിന്റെ കസേരക്ക് ഇളക്കമുണ്ടാക്കാന്‍ പോന്നതായിരുന്നില്ല.
കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രണ്ട് വട്ടം വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടും ജലീല്‍ സ്വയം ന്യായീകരിച്ചും മുഖ്യമന്ത്രി ജലീലിനെ ന്യായീകരിച്ചും നിന്നു. ഒടുവില്‍ ഒരു ബന്ധു നിയമനത്തിന്റെ പേരിലുള്ള ലോകായുക്ത വിധിയാണ് ജലീലിന്റെ വീഴ്ചക്ക് കാരണമായതെന്നതാണ് കൗതുകകരം. ഇതിലുമെത്രയോ വലിയ തെറ്റുകള്‍,കുറ്റങ്ങള്‍ ആ സ്ഥാനത്തിരുന്ന് ജലീല്‍ ചെയ്തിരിക്കുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി ജലീല്‍ തന്റെ ബന്ധുവിനെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് ലോകായുക്ത കണ്ടെത്തിയത്. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചെയര്‍മാനും ജസ്റ്റിസ് ഹാറുണ്‍ അല്‍- റഷീദ് അംഗവുമായ ലോകായുക്ത വിധിയില്‍ പറയുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും കണ്ടെത്താവുന്ന ക്രമക്കേടാണ് നടന്നിട്ടുള്ളത്. ജലീലിന്റെ അടുത്ത ബന്ധുവായ കെ.ടി.അദീപാണ് നിയമനം നേടിയയാള്‍. സാധാരണ നിലക്ക് സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പില്‍ നിന്ന് ഡപ്യൂട്ടേഷന്‍ വഴിയാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുക. എന്നാല്‍ അദീപ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനാണ്.
ആദ്യഘട്ടത്തില്‍ അദീപ് ഇന്റര്‍വ്യൂവിന് പോലും ഹാജരായിരുന്നില്ല. അപേക്ഷ അയച്ചെങ്കിലും തനിക്ക് യോഗ്യതയില്ല എന്നറിഞ്ഞതോടെ മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി അദീപിനെ തന്നെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇളവുകള്‍ ചട്ടവിരുദ്ധമാണെന്ന് കാട്ടി ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചു. മന്ത്രിസഭയിലെ മറ്റംഗങ്ങളില്‍ നിന്ന് ഫയല്‍ മറച്ചുവെച്ചു. ഇതെല്ലാമറിഞ്ഞ് തന്നെ ഇളവനുവദിക്കാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്. കെ.ടി.ജലീല്‍ മാത്രമല്ല ഫയലില്‍ ഒപ്പുവെച്ച മുഖ്യമന്ത്രിയും തുല്യനിലയില്‍ കുറ്റക്കാരനാണ്.
ആവലാതിക്കാരന്‍ ജലീലിനെതിരെ മാത്രം പരാതി നല്കി എന്നത് കൊണ്ട് ചെയ്ത കുറ്റത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും രക്ഷപ്പെടാനാവില്ല. ലോകായുക്ത വിധി വന്നതോടെ പതിവ് പോലെ ഇരവാദമുയര്‍ത്തി രക്ഷപ്പെടാനുള്ള തന്ത്രമാണ് ജലീലും സിപിഎമ്മും സ്വീകരിച്ചത്. ലോകായുക്ത വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ഈ ലാക്കോടെയായിരുന്നു.
ജസ്റ്റിസ് സിറിയക് ജോസഫിന്റെ മതപരമായ പശ്ചാത്തലവും തന്റെ മതപരമായ അസ്തിത്വവും ജലീല്‍ വീണ്ടും ആയുധമാക്കാന്‍ ശ്രമിച്ചു. നേരത്തെ ക്രമവിരുദ്ധമായി ഖുര്‍-ആന്‍ കടത്തിയ സംഭവത്തില്‍ അന്വേഷണം നേരിട്ടപ്പോഴും ഇതേ ഇരവാദമാണ് ജലീല്‍ പുറത്തെടുത്തത്. ഇക്കുറി പക്ഷേ അത് വേണ്ടത്ര ഏറ്റില്ല. ഈ മന്ത്രി ഇപ്പോഴും സ്ഥാനത്ത് തുടരുന്നുണ്ടോയെന്ന ഹൈക്കോടതിയുടെ ഒറ്റ ചോദ്യത്തില്‍ ജലീലിന് കാലിടറി. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പോലെ വിശുദ്ധ മത ഗ്രന്ഥത്തെ മറയാക്കി മതത്തിന്റെ പേരില്‍ ഇരവാദമുയര്‍ത്തി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാള്‍ക്ക് റംസാന്‍ വ്രതം തുടങ്ങുന്ന നാള്‍ തന്നെ രാജിവെച്ച് ഒഴിയേണ്ടി വന്നത് കാവ്യനീതിയായി.
പിണറായി വിജയന് ഏറ്റവും വേണ്ടപ്പെട്ട മന്ത്രിയായിരുന്നു ജലീല്‍. സിപിഎമ്മിന്റെ കേന്ദ്രക്കമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമൊക്കെ മന്ത്രിസഭയിലുണ്ടെങ്കിലും പിണറായിയുടെ വിശ്വസ്തന്‍ ജലീലായിരുന്നു. പല ഗള്‍ഫ് യാത്രകളിലും ഉടനീളം പിണറായിയെ അനുഗമിച്ചതും ജലീലായിരുന്നു. സിമി പശ്ചാത്തലമുള്ള, മതമൗലികവാദപരമായ നിലപാടുകളുള്ള, പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത കെ.ടി.ജലീലിനെ പാര്‍ട്ടി നേതാക്കളേക്കാള്‍ വിശ്വസിക്കാന്‍ പിണറായിയെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്നാണ് ഇനി വെളിപ്പെടാനുള്ളത്.