മലയാളത്തില്‍ എം.ആര്‍. രേണുകുമാറിന്റെ അഭിമുഖം കാണുമ്പോള്‍ ഒരു ചോദ്യം നമ്മുടെ മുന്‍പില്‍ ശക്തമായി ഉയര്‍ന്നു വരുന്നു. തൊഴില്‍ മേഖലയില്‍ സാമൂഹ്യനീതിയുടെ പേരില്‍ സംവരണം ഏര്‍പ്പെടുത്തും പോലെ സാഹിത്യം, കല തുടങ്ങിയ മേഖലയിലും അത്തരം പരിഗണനകള്‍ ആവശ്യമുണ്ടോ? അത്തരം പരിഗണനകളെക്കുറിച്ചുള്ള മുറവിളികള്‍ മൂലൂര്‍ പത്മനാഭപ്പണിക്കര്‍, പള്ളത്തുരാമന്‍, എം.പി. പോള്‍ മുതല്‍ പേര്‍ പണ്ടേ ഉയര്‍ത്തിയിട്ടുണ്ട്. ഒരാള്‍ ദരിദ്രനാണെന്നോ, താഴ്ന്ന വിഭാഗത്തില്‍ ജനിച്ചവനാണെന്നോ ഉള്ള കാരണം മാത്രം വച്ചുകൊണ്ട് അയാളുടെ കലാസൃഷ്ടിക്ക് അംഗീകാരം നല്‍കേണ്ടതുണ്ടോ? അങ്ങനെ പാടില്ല എന്ന അഭിപ്രായക്കാരനായിരുന്നു കുമാരനാശാന്‍.
പണ്ഡിറ്റ് കെ.പി. കറുപ്പന്റെ ഉദ്യാനവിരുന്ന് എന്ന കവിതയെക്കുറിച്ച് ആശാന്‍ മോശമായ അഭിപ്രായം രേഖപ്പെടുത്തിയതിനെതിരെ സഹോദരന്‍ അയ്യപ്പന്‍ ആശാനോട് വിയോജിച്ചു. കറുപ്പന്‍ അവശവിഭാഗത്തില്‍ ജനിച്ച ആളായതിനാല്‍ അദ്ദേഹത്തിന്റെ കൃതിയെക്കുറിച്ച് മോശം എഴുതാമോ എന്നു സംശയിച്ച അയ്യപ്പനോട് ആശാന്‍ പറഞ്ഞത് സാഹിത്യം, സാമൂഹ്യനീതി നടപ്പാക്കേണ്ട മേഖലയല്ല എന്നാണ്. സാഹിത്യത്തിന് അതിന്റേതായ ലാവണ്യ നിയമങ്ങള്‍ ഉണ്ടെന്നും അതനുസരിച്ചാവണം കൃതികളെ വിലയിരുത്തേണ്ടതെന്നും ആശാന് ശക്തമായ അഭിപ്രായം ഉണ്ടായിരുന്നു. സഹോദരന്‍ അയ്യപ്പന്റെ ജീവചരിത്രത്തില്‍ എം.കെ. സാനുമാസ്റ്റര്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.
സാഹിത്യവും കലയും എല്ലാത്തരം വിഭാഗീയതകള്‍ക്കും മുകളിലായിരിക്കണം. ലോകത്തിലെ പ്രമുഖരായ ശാസ്ത്രജ്ഞന്മാരും എഴുത്തുകാരും ആയിട്ടുള്ള പലരും ജൂതന്മാരാണ്. അവരുടെ സംഭാവനകള്‍ ഒന്നും തന്നെ ജൂതസമുദായത്തിന്റെ മാത്രം ഉന്നമനത്തെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നില്ല. മനുഷ്യവംശത്തിന്റെ മുഴുവന്‍ ക്ഷേമത്തെയാണ് അവരൊക്കെ സഹായിച്ചത്. അതുകൊണ്ടുതന്നെ സാഹിത്യത്തിലും കലയിലും മതജാതി പരിഗണനകള്‍ക്കു പ്രസക്തിയില്ല. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ അര്‍ഹതയുള്ള ഒരാള്‍ മാറ്റിനിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അതൊരു കുറ്റകൃത്യമാണ്. അതിലപ്പുറം അവശവിഭാഗത്തില്‍ ജനിച്ചതിന്റെ പേരില്‍ മാത്രം പരിഗണനകള്‍ ആവശ്യപ്പെടുന്നത് ജാതി വിവേചനം പോലെ തന്നെ നിന്ദ്യമായ പ്രവൃത്തിയാണ്. പാകിസ്ഥാന്‍ എന്ന സങ്കല്പം ആദ്യം ഉന്നയിച്ചത്. കവി അല്ലാമ മുഹമ്മദ് ഇഖ്ബാല്‍ ആയിരുന്നുവെന്ന് ഏവര്‍ക്കുമറിയാം. എങ്കിലും ”സാരേ ജഹാംസേ അച്ചാ….” എഴുതിയ ഇക്ബാലിനെ ഇന്നും ഭാരതീയര്‍ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു. മുഹമ്മദ് ഇക്ബാലിന്റെ മതബോധം അദ്ദേഹത്തിന്റെ കവിതയെ ഇഷ്ടപ്പെടുന്നതില്‍ നിന്നും ഭാരതീയരെ വിലക്കുന്നില്ല.
കറുത്തവരോടു വലിയ പക വച്ചു പുലര്‍ത്തുന്ന വര്‍ണ്ണവെറിയന്മാരായ വെളുത്തവര്‍ഗ്ഗക്കാരനും മൈക്കല്‍ ജാക്‌സണ്‍ എന്ന കറുമ്പന്റെ പാട്ടും നൃത്തവും ആസ്വദിക്കും. അതാണ് കലാസ്വാദനത്തിന്റെ രസതന്ത്രം. കലയില്‍ സംവരണമില്ല; ആസ്വാദനമേയുള്ളൂ. ഇന്നത്തെ ഇന്ത്യ, ജാതി വിവേചനങ്ങളില്‍നിന്ന് വളരെ മുന്നോട്ടുപോയിരിക്കുന്നു. മോദിയുടെ ഭാരതം അത്തരം വിവേചനങ്ങള്‍ക്കു പച്ചക്കൊടി കാണിക്കുന്നില്ല. വിവേചനത്തിനു മുന്‍പില്‍ അമേരിക്കന്‍ കറുത്തവര്‍ഗ്ഗക്കാരനെപോലെ പകച്ചു നില്‍ക്കേണ്ട സ്ഥിതി ഭാരതത്തിലില്ല. ബോധപൂര്‍വ്വമായ വിവേചനമുണ്ടായാല്‍ അതിനെ നിഷ്പ്രയാസം ചെറുത്തു തോല്പിക്കാന്‍ ഭാരതത്തിലെ സാമൂഹ്യ ശക്തികള്‍ക്ക് ഇന്നു കഴിയും എന്നിരിക്കെ ജാതിവിവേചനത്തെക്കുറിച്ച് എം.ആര്‍. രേണുകുമാര്‍ വിലപിക്കുന്നതുപോലെ ചെയ്യേണ്ട ആവശ്യമില്ല. അദ്ദേഹം വിലപിക്കുന്ന പല സംഗതികളും അദ്ദേഹത്തിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. സ്വയം സൃഷ്ടിച്ചെടുക്കുന്ന അപകര്‍ഷതാബോധം മാത്രം. സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം മനുഷ്യരില്‍ ഉച്ചനീചത്വങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഇനിയും അതൊക്കെ നിലനില്‍ക്കും. പക്ഷെ അതെല്ലാം ജാതിയുടെ പേരിലല്ല. ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതുപോലുള്ള ബോധപൂര്‍വ്വമായ വംശീയ ആക്രമണങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. കാരണം കറുത്തവരും വെളുത്തവരും പോലെ വ്യക്തമായ അതിരു നിശ്ചയിക്കുന്ന രീതിയിലും ശാരീരിക വ്യത്യാസം ഇന്ത്യക്കാര്‍ തമ്മിലില്ല. എല്ലാവരും കാഴ്ചയില്‍ ഏതാണ്ടൊരു പോലെ യൊക്കെത്തന്നെയാണ്.
മലയാള സാഹിത്യത്തില്‍ ഏറ്റവും ദുര്‍ബലമായ സാഹിത്യവിഭാഗം ഏതാണെന്നു ചോദിച്ചാല്‍ അതു നിരൂപണം ആണെന്ന് ഏതു സാഹിത്യാസ്വാദകനും നിഷ്പ്രയാസം പറയും. അങ്ങനെ സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍ രണ്ടാണ്. ഒന്ന്: പണ്ട് ഉണ്ടായിരുന്ന മാരാര്‍, മുണ്ടശ്ശേരി, കേസരി, മുതല്‍പേരെപ്പോലെ സമഗ്രമായ അറിവുള്ള നിരൂപകര്‍ അധികം പേര്‍ പിന്നെയുണ്ടായില്ല. രണ്ട്: പാണ്ഡിത്യമുള്ളവര്‍ക്കു പലര്‍ക്കും വേണ്ടത്ര സാര്‍ഗാത്മകത ഉണ്ടായില്ല. ലീലാവതി ടീച്ചറെപ്പോലെ അപൂര്‍വ്വം ചിലരൊഴിച്ചാല്‍ എല്ലാത്തരം കൃതികളെയും വായിച്ചുള്‍ക്കൊള്ളുന്നതിനു ശേഷിയുള്ള നിരൂപകര്‍ വളരെ അപൂര്‍വ്വം എന്നു പറയാതെ വയ്യ. ആധുനിക കൃതികളെ വായിച്ചു തിരിച്ചറിഞ്ഞ വി. രാജകൃഷ്ണനെപ്പോലുള്ളവര്‍ക്ക് പഴയകാല എഴുത്തിനെ തിരിച്ചറിയാനേയായില്ല
ബാലചന്ദ്രന്‍ വടക്കേടത്ത് പുതുകാലത്ത് നിരൂപക ദൗര്‍ലഭ്യം പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്. തന്റേതായ ചില നിരീക്ഷണങ്ങള്‍ നിരൂപണത്തില്‍ അദ്ദേഹം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്തായാലും ഈ വരണ്ട മരുഭൂമിയില്‍ വടക്കേടത്ത് ഒരു മഴത്തുള്ളി തന്നെ. മലയാളം ( മാര്‍ച്ച് 15) വാരികയില്‍ അദ്ദേഹം ആത്മകഥയെഴുതുന്നു. ആത്മകഥ ആര്‍ക്കുമെഴുതാം. പക്ഷെ വായിക്കണമോ വേണ്ടയോ എന്ന് സമൂഹത്തിനു ചില തീര്‍പ്പുകളുണ്ട്. പ്രസിദ്ധരായ പലരുടെയും ആത്മകഥകള്‍ ശ്രദ്ധിക്കപ്പെട്ടില്ല. ചിലരുടേത് വീണ്ടും വീണ്ടും വായിക്കപ്പെടുന്നു. പി.കുഞ്ഞിരാമന്‍നായര്‍ ഒന്നിനുപകരം രണ്ട് ആത്മകഥകള്‍ എഴുതി (നിത്യകന്യകയെത്തേടി, കവിയുടെ കാല്പാടുകള്‍) രണ്ടും ഇന്നും വായനക്കാരെ ആകര്‍ഷിക്കുന്നു. തിക്കോടിയന്റെ ‘അരങ്ങു കാണാത്ത നടന്‍’ അദ്ദേഹത്തിന്റെ മറ്റുകൃതികളെക്കാള്‍ വായിക്കപ്പെടുന്നു. മുണ്ടശ്ശേരിയുടെ ‘കൊഴിഞ്ഞ ഇലകള്‍’ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനോട് എതിര്‍പ്പുള്ളവരും വായിക്കുന്നുണ്ട്. ആത്മകഥകളുടെ രാജാവ് വി.ടി.യുടെ ‘കണ്ണീരും കിനാവും’ തന്നെ. ഇന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ആത്മകഥ ഒരുപക്ഷെ കണ്ണീരും കിനാവും ആയിരിക്കും. എ.കെ.ജി.യുടെയും ഇ.എം.എസ്സിന്റെയും ആത്മകഥകള്‍ ഇപ്പോള്‍ അവരുടെ പാര്‍ട്ടിക്കാര്‍ പോലും വായിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ബാലചന്ദ്രന്‍ വടക്കേടത്തിന്റെ ആത്മകഥയ്ക്ക് വായനക്കാര്‍ ധാരാളം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഒരു ലക്കം മാത്രം വായിച്ച് കൃതിയുടെ ഗുണനിലവാരത്തെ കുറിച്ച് വിധി എഴുതാനാവില്ല. ഇപ്പോള്‍ പുറത്തു വന്ന ഭാഗത്തു തന്നെ അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങള്‍ നമുക്കു യോജിക്കാവുന്നവയാണ്. ചില തുറന്നെഴുത്തുകളും കൈയടിവാങ്ങുന്നവ തന്നെ. അദ്ദേഹം എഴുതുന്നതു നോക്കു. ”മലയാളത്തിന്റെ പൊതുധാരയിലെത്തുക ലളിതമായിരുന്നില്ല. നിലവിലുള്ള സംഘടനകളിലൂടെയാണ് മിക്കവാറും എഴുത്തുകാര്‍ നിലനില്‍ക്കുന്നത്. പുരോഗമന കലാസാഹിത്യസംഘത്തില്‍ അംഗത്വമെടുക്കണം. ഞാനതിനു തയ്യാറായിരുന്നില്ല…” ഇതു തന്റേടം തന്നെ. കേരളത്തിന്റെ സാംസ്‌കാരിക ഇടങ്ങള്‍ മുഴുവനും ഇടതുഫാസിസ്റ്റ് ശക്തികള്‍ കയ്യടക്കിവച്ചിരിക്കുന്ന ഇക്കാലത്ത് ആ തിന്മക്കെതിരെ കലഹിക്കാന്‍ ഒരെഴുത്തുകാരന്‍ ധൈര്യം കാണിക്കുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആര്‍ജ്ജവം തീര്‍ച്ചയായും അംഗീകരിക്കപ്പെടേണ്ടതുതന്നെ. തന്നെ ഏറ്റവും സ്വാധീനിച്ച ഗ്രന്ഥം എം.ഗോവിന്ദന്റെ ”കമ്മ്യൂണിസത്തില്‍ നിന്നു മുന്നോട്ട്” എന്നതാണെന്ന് പറയാനും അദ്ദേഹത്തിനു മടിയില്ല. അതും അംഗീകരിക്കപ്പെടേണ്ടതുതന്നെ.
എന്തുകണ്ടാലും വിയോജിക്കാനും കലഹിക്കാനും കുട്ടിക്കാലം മുതലേ ഒരു താല്പര്യമുണ്ടായിരുന്നെന്നും വിയോജിക്കലിലും കലഹിക്കലിലുമാണ് നിരൂപകന്റെ ആത്മസ്വത്വം കൂടികൊള്ളുന്നത് എന്നുമുള്ള വിലയിരുത്തലിനോടു വിയോജിക്കാതെ വയ്യ. എല്ലാ കൃതികള്‍ക്കും ഖണ്ഡന വിമര്‍ശനം തന്നെ വേണമെന്നു പറയുന്നതു കടുംകൈതന്നെ. മണ്ഡന വിമര്‍ശനവും ആകാവുന്നതേയുള്ളു. മെച്ചപ്പെട്ട കൃതിയെ പുകഴ്ത്തുന്ന കാര്യത്തില്‍ വലിയ ലുബ്ധന്മാരാകാന്‍ പാടില്ല. നിരൂപകര്‍ക്ക് മോശപ്പെട്ടതിനെ തുറന്നുകാണിക്കാനുമാകണം. വിയോജിപ്പ് മാത്രമാണ് നിരൂപകന്റെ ധര്‍മ്മം എന്ന നിലപാടിനോട് യോജിക്കാന്‍ വയ്യ. മലയാളത്തിലെ (ലോകത്തെല്ലായിടത്തും ഇപ്പോള്‍ ഇതാണ് രീതി) എഴുത്തു മേഖല കോളേജ് അദ്ധ്യാപകര്‍ കൈയടക്കുന്നതിനേയും വടക്കേടത്ത് ചോദ്യം ചെയ്യുന്നു. മലയാളത്തിലെ മഹാന്മാരായ പല എഴുത്തുകാരും വലിയ അക്കാദമിക് ബിരുദങ്ങള്‍ ഉള്ളവരായിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ചില ക്ലീഷേകളില്‍ നിന്നു സ്വതന്ത്രമാകാന്‍ വടക്കേടത്തിനുമാകുന്നില്ല. സംസ്‌കൃതത്തില്‍ വേണ്ട വ്യുല്‍പ്പത്തിയുണ്ടെന്നു പറയുന്ന അദ്ദേഹം ഉദ്ധരണികള്‍ കഴിവതും സംസ്‌കൃതത്തില്‍ നിന്നും മലയാളത്തില്‍ നിന്നും കണ്ടെത്താന്‍ ശ്രമിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. അതു നമ്മുടെ പൗരാണിക സംസ്‌കാരസമ്പത്ത് പുതിയ തലമുറയിലെത്തിക്കാന്‍ സഹായിക്കും. മാത്രവുമല്ല ചില തെറ്റുകള്‍ സംഭവിക്കാതെ നോക്കാനുമാവും. ഈ ആത്മകഥയില്‍തന്നെ അദ്ദേഹം “I think so I exist”എന്ന കീര്‍ക്ക് ഗോറിന്റെ വാക്യം എന്നെഴുതിയിരിക്കുന്നു. -I think therefore I am”- എന്നത് വളരെ വിശ്രുതമായ ഒരു തത്വചിന്താവാചകമാണ്. ലാറ്റിനില്‍ “-“-cogito ergo sum-‘-‘- എന്നറിയപ്പെടുന്ന ആ ഫ്രൈസ് വിഖ്യാതനായ ഫ്രഞ്ച് തത്വചിന്തകന്‍ (Rene Des cartes)- റെനെ ദക്കാര്‍ത്തെയുടെ വകയാണ് എന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്.(Soren Keirkgaad) സോറന്‍ കീര്‍ക്‌ഗോര്‍ എന്ന ഡാനിഷ് അസ്തിത്വവാദചിന്തകനെയും ഏവര്‍ക്കും പരിചിതമാണ്. വലിയ പണ്ഡിതനും വായനക്കാരനുമായ വടക്കേടത്തിനു ചെറിയ ഒരു ഓര്‍മ്മപ്പിശക് സംഭവിച്ചതാകാനാണിട. പ്രസംഗവേദികളില്‍ ഇത്തരം പിശകുകള്‍ ഏവര്‍ക്കും സംഭവിക്കും. എന്നാല്‍ എഴുതുമ്പോള്‍ അങ്ങനെ ഉണ്ടാകാതെ നേക്കേണ്ടതാണ്. പ്രത്യേകിച്ചും നിരൂപകര്‍. ‘”To err is human” എന്നാണല്ലോ ചൊല്ല്. ഇവിടെ ഇതൊരു തെറ്റായി കണക്കാക്കേണ്ടതില്ല. ചെറിയ ഒരു ഓര്‍മത്തെറ്റായി കൂട്ടിയാല്‍ മതിയാകും.