യാക്കോബായക്കാര്‍ മാര്‍ക്‌സിസ്റ്റുകാരുമായി ചര്‍ച്ച നടത്തിയാല്‍ അതു ക്രിസ്ത്യാനികളെ ഒന്നിപ്പിക്കാന്‍. അവര്‍ ചര്‍ച്ച നടത്തുന്നത് ബിജെപി നേതാക്കളുമായിട്ടാണെങ്കില്‍ സംശയമില്ല അത് ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ ഭിന്നിപ്പിക്കാന്‍. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ വൈരുദ്ധ്യാത്മക ഭൗതികവാദസിദ്ധാന്തമാണിത്. കുറെക്കാലമായി തങ്ങളുടെ പള്ളികളുടെ സംരക്ഷണത്തിനായി യാക്കോബായക്കാര്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെയും കോണ്‍ഗ്രസ്സിന്റെയുമൊക്കെ പിന്നാലെ നടക്കുന്നു. ‘ഇപ്പോള്‍ ശരിയാക്കിത്തരാം’ എന്ന വാഗ്ദാനവുമായി സഖാക്കള്‍ അവരെ കൊതിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ചങ്കരന്‍ തെങ്ങില്‍ തന്നെയാണെന്നും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്നും അവര്‍ മനസ്സിലാക്കി. അപ്പോഴാണ് ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ചചെയ്യാന്‍ അവര്‍ തയ്യാറായത്.
മുന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും മിസോറാം ഗവര്‍ണ്ണറുമായ പി.എസ്.ശ്രീധരന്‍ പിള്ള മധ്യസ്ഥനായപ്പോഴും ആര്‍.എസ്.എസ്. സഹസര്‍കാര്യവാഹ് മന്‍മോഹന്‍ വൈദ്യ ഇരുവിഭാഗക്കാരുമായി ചര്‍ച്ച നടത്തിയപ്പോഴും ‘ഇതൊക്കെ ഞങ്ങള്‍ കുറെ കണ്ടതാണ്’ എന്ന ഭാവത്തില്‍ ഇരിക്കുകയായിരുന്നു സഖാക്കളും കോണ്‍ഗ്രസ്സുകാരും. തങ്ങളുടെ വോട്ട് ബി.ജെ.പിക്കാണെന്ന നിലപാടിലേയ്ക്ക് യാക്കോബായക്കാര്‍ നീങ്ങിയതോടെ ഇരുപാര്‍ട്ടിക്കാര്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായി. തങ്ങളുടെ സ്ഥിരം വോട്ടുബാങ്കുകള്‍ നഷ്ടമാകുന്നതിന്റെ വെപ്രാളം. യാക്കോബായക്കാര്‍ പണി പറ്റിച്ചു എന്നു സഖാക്കള്‍ വിലപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ‘ഹിന്ദുത്വവര്‍ഗ്ഗീയത’ എന്ന ഉമ്മാക്കികാട്ടി ക്രിസ്ത്യാനികളെ ഇനി അധികകാലം പേടിപ്പിച്ചു ബി.ജെ.പി.യില്‍ നിന്നു അകറ്റിനിര്‍ത്താനാവില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ ഈ തിരഞ്ഞെടുപ്പോടെ തിരിച്ചറിയും.