പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതായത് 2016 ല്‍ എല്‍. ഡി. എഫ്. അവതരിപ്പിച്ച പ്രകടന പത്രികയില്‍ (48 മുതല്‍ 70 വരെ) മത്സ്യ മേഖലയില്‍ നടപ്പാക്കുമെന്നും തുടരുമെന്നും പറഞ്ഞ നയത്തിന് കടക വിരുദ്ധമായ പദ്ധതികളാണ് കടലിന്റെ മക്കളുടെ വയറ്റത്തടിക്കുവാന്‍ ഈ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുവാന്‍ പരിശ്രമിച്ചത്. അമേരിക്കന്‍ കമ്പനിയുടെ രണ്ട് പദ്ധതികളിലും ധാരാളം കാണാപ്പുറ ചതിക്കുഴികള്‍ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. മല്‍സ്യ തൊഴിലാളികളും ബോട്ട് ഉടമകളും സമുദ്ര ഉത്പന്ന സംസ്‌കാരണക്കാരും, കയറ്റുമതിക്കാരും വിപണനക്കാരും ആരും അറിയാതെ കേരള സര്‍ക്കാര്‍ നടത്തിയ ഒരു അടവ് നയമായിരുന്നു 5000 കോടിയുടെയും 2950 കോടിയുടെയും രണ്ട് വന്‍ പദ്ധതികള്‍. ഇതുവഴി സംസ്ഥാനത്തെ ആഴക്കടല്‍ മത്സ്യ മേഖലയിലും തീരദേശ മേഖലയിലും ഉള്‍നാടന്‍ മത്സ്യ മേഖലയിലും മല്‍സ്യത്തെഴിലാളികള്‍ വലിയ പോരാട്ടം നടത്തി നേടിയെടുത്ത അവകാശങ്ങളായിരുന്നു ഇടതുപക്ഷ സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്കായി അടിയറ വെക്കുവാന്‍ തീരുമാനിച്ചത്. തൊഴിലാളി സ്‌നേഹം കുത്തകയായി കൊണ്ടു നടക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത ഒരു നടപടിയായിരുന്നു ഇത്. അമേരിക്കയിലെ ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ. എം. സി. സി. ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും കേരള സര്‍ക്കാരിന്റെ സ്ഥാപനങ്ങളായ കെ. എസ്. ഐ. ഡി. സി യും (ഗലൃമഹമ കിറൗേെൃശമഹ ഉല്‌ലഹീുാലി േഇീൃുീൃമശേീി ), കെ. എസ്. ഐ. എന്‍. എസ്. സി യും (ഗലൃമഹമ ടവശുുശിഴ മിറ കിഹമിറ ചമ്ശഴമശേീി ഇീൃുീൃമശേീി ) ഒപ്പുവച്ച രണ്ടു പ്രൊജക്ടുകളും കേരളത്തിലെ മല്‍സ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളോടും മുതലാളിമാരോടും ആലോചിക്കാതെ ഒപ്പുവച്ചത് അവരെ ഒറ്റി കൊടുക്കുന്ന തരത്തിലുള്ള പദ്ധതികള്‍ ആയിരുന്നു. പിണറായി സര്‍ക്കാര്‍ മത്സ്യ മേഖലയിലെ അര്‍ദ്ധ പട്ടിണിക്കാരോട് ചെയ്തത് കൊടും വഞ്ചനയാണ്. 2020 ഫെബ്രുവരി 28 നും 2021 ഫെബ്രുവരി 2 നും ധാരണ പത്രങ്ങള്‍ ഒപ്പ് വച്ചിരുന്നു. അതില്‍ കേരളത്തിന്റെ 370 കി. മീ. ആഴക്കടല്‍ മത്സ്യബന്ധന ഗവേഷണം, വികസനം, നിലവാരം ഉയര്‍ത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് 5000 കോടി പദ്ധതിയും 400 മത്സ്യ ബന്ധന യാനങ്ങള്‍, നൂതന സാങ്കേതിക വിദ്യയോടുകൂടിയ 5 മദര്‍ കപ്പലുകള്‍ എന്നിവയുടെ നിര്‍മ്മാണം, 14 ഹാര്‍ബറുകളുടെ നവീകരണം, യൂറോപ്പ്യന്‍ യൂണിയന്‍ സ്റ്റാന്‍ഡേര്‍ഡില്‍ വികസനം, 50 സീ ഫുഡ്‌സംസ്‌ക്കരണ യൂണിറ്റുകള്‍, ആശുപത്രികള്‍, അക്വാകള്‍ച്ചര്‍ ഫാം, ഹെലികോപ്റ്റര്‍ ആംബുലന്‍സ്, 1.6 ലക്ഷം പേര്‍ക്ക് മീന്‍പിടുത്തത്തില്‍ ട്രെയിനിങ് എന്നിവയെല്ലാമാണ് 2950 കോടിയിലെ പദ്ധതികള്‍.
പദ്ധതികളിലെ ചതിക്കുഴികള്‍
1. പദ്ധതി വഴി ആഴക്കടല്‍ മത്സ്യബന്ധനം അമേരിക്ക ആസ്ഥാനമായുള്ള കമ്പനിക്ക് കിട്ടുന്നു. 2018 ല്‍ ആഴക്കടല്‍ മത്സ്യ ബന്ധനം വിദേശിയര്‍ക്കോ സ്വദേശ കോര്‍പറേറ്റുകള്‍ക്കോ കൊടുക്കില്ലെന്നു തീരുമാനിച്ചിട്ടുള്ള സര്‍ക്കാരാണിത്. ഇത് കൂടാതെ ആഴക്കടല്‍ മത്സ്യ ബന്ധനം വിദേശ ട്രോളര്‍ വഴി നടത്തുവാന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നിയമം സമരങ്ങള്‍ വഴി പിന്‍വലിപ്പിച്ച പാര്‍ട്ടിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. അതെ പാര്‍ട്ടി ഈ പദ്ധതികള്‍ വഴി ആഴക്കടല്‍ മത്സ്യബന്ധനം സ്വകാര്യ കമ്പനിക്ക് തീറെഴുതി നല്‍കി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കും.
2. ക്രമാതീത മത്സ്യബന്ധനം, നിയമവിരുദ്ധ മത്സ്യ ബന്ധനം, ഉണ്ടാകുന്ന മത്സ്യത്തിന്റെ അനേകം മടങ്ങു മീന്‍പിടുത്തം, ഗില്‍നെറ്റ് വലകള്‍ ഉപയോഗിച്ചുള്ള മീന്‍ പിടുത്തം, അടിത്തട്ടിലെ ട്രോളിംഗ്, പരിധിയില്ലാത്ത മീന്‍ പിടുത്തം തുടങ്ങിയ ഒട്ടനവധി പ്രശ്‌നങ്ങള്‍ കേരളത്തിലെ മത്സ്യ മേഖല നേരിടുമ്പോള്‍ സ്വകാര്യ കമ്പനിക്ക് ആഴക്കടല്‍ മത്സ്യ ബന്ധനം നല്‍കുന്ന പദ്ധതി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടിക്കും.
3. കേരളതീരത്തെയും കേരളത്തിന്റെ ആഴക്കടല്‍ മേഖലയുടെയും മീന്‍പിടിക്കാനുള്ള അവകാശം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെതാണെന്നാണ് എല്‍. ഡി. എഫ് പ്രകടനപത്രികയിലെ ഉറപ്പ്. ഈ പദ്ധതികള്‍ ആ ഉറപ്പ് അട്ടിമറിക്കും.
4. അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ. എം. സി. സി. ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റെഡ് എന്ന വിദേശ കമ്പനിക്കു ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട പദ്ധതി നടത്തിപ്പ് നല്‍കുമ്പോള്‍ മത്സ്യ മേഖലയിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യവസ്ഥാപിത നയവ്യതിയാനമാണ് ഉണ്ടാകുന്നത്. ഇത് കേരളത്തിലെ തീരദേശ ജനതയോടുള്ള നയ വഞ്ചനയാണ്.
5. മത്സ്യ മേഖലയിലെ തീരുമാനങ്ങള്‍ ഈ മേഖലയിലെ ബന്ധപ്പെട്ട എല്ലാവരോടും ചര്‍ച്ച ചെയ്തു മാത്രം നടപ്പാക്കാവുന്ന ഫിഷറി മാനേജ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കും എന്ന പ്രകടന പത്രിക വാഗ്ദാനം വോട്ടിനു വേണ്ടി മാത്രമാകുകയും ഈ പദ്ധതികള്‍ മത്സ്യ മേഖലയിലെ ആരെയും അറിയിക്കാതെ നടപ്പാക്കുകയും ചെയ്തതോടെ സര്‍ക്കാരിന്റെ കപട മത്സ്യ ത്തൊഴിലാളി സ്‌നേഹം മറ നീക്കി പുറത്തുവന്നു.
ഇതിനു മുന്‍പും ഇടതുപക്ഷ സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി പക്ഷം എന്നത് കാപട്യം ആണെന്ന് തിരിച്ചറിഞ്ഞ നിരവധി സന്ദര്‍ഭങ്ങള്‍ നമുക്കറിയാം. ഓഖി ദുരന്ത സഹായം എങ്ങുമെത്താതെ കബളിപ്പിച്ചത്, ഒന്നാം യു. പി. എ സര്‍ക്കാരിന്റെഭാഗമായിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആസിയന്‍ കരാറിലെ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന വ്യവസ്ഥകള്‍ എതിര്‍ക്കാതെ നിശ്ശബ്ദത പാലിച്ചത്, കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം ഭരിച്ചിട്ടും മത്സ്യത്തൊഴിലാളി ദുരിതം കണ്ടില്ലെന്നു നടിച്ച ഭരണമാണ് ഇടതുപക്ഷ സര്‍ക്കാറിന്റേത്. കൈയില്‍ പണം വരുന്നത് വരെയേ കമ്യൂണിസം ഉള്ളൂ എന്നത് ഈ സര്‍ക്കാറിലെ നേതാക്കള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ധൂര്‍ത്തും സ്വജന പക്ഷപാതവും ബന്ധു നിയമനങ്ങളും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവരെ വൈരനിര്യാതന ബുദ്ധിയോടെ നശിപ്പിക്കാന്‍ ശ്രമിക്കല്‍ തുടങ്ങി സമൂഹത്തില്‍ അസമാധാനവും ആരാജകത്വവും വിതക്കല്‍- എല്ലാം നാം കണ്ടതാണ്. മാര്‍ക്‌സിസ്റ്റ്കാര്‍ പഴയ സോഷ്യലിസം വാദത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. 10 രൂപ ഉള്ളവന്‍ 5 രൂപ ഉള്ളവന് ബൂര്‍ഷ്വായും മുതലാളിയുമാണ്. 10 രൂപ ഉള്ളവനെ 5 രൂപക്കാരനാക്കിയാല്‍ സോഷ്യലിസം ആയി എന്ന് വിശ്വസിക്കുന്ന മൂഢ വിശ്വാസത്തിലാണ് ഇപ്പോഴും ഒരു ശരാശരി പാര്‍ട്ടിക്കാരന്‍. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്‌ന പരിഹാരം കാണാതെ ഒരു കാലത്ത് അമേരിക്കന്‍ ആശയത്തെ പാടെ തള്ളിപ്പറഞ്ഞവര്‍ ഇന്ന് ന്യൂയോര്‍ക്കിലെ കമ്പനിയുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണുമ്പോള്‍ കൗതുകമാണ് ഉണ്ടാകുന്നത്. അതും പോരാട്ടത്തിലൂടെ നേടിയെടുത്ത മത്സ്യത്തൊഴിലാളി അവകാശങ്ങള്‍ വിദേശകമ്പനിക്ക് വേണ്ടി അടിയറവെച്ചുകൊണ്ട് വികസനം കൊണ്ടു വരുവാനുള്ള വ്യഗ്രത കാണുമ്പോള്‍. പ്രളയ നാളുകളില്‍ കേരളത്തില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത മത്സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യരുതായിരുന്നു. തൊഴിലാളി സ്‌നേഹം നടിക്കുകയും അമേരിക്കന്‍ മുതല്‍ മുടക്കുകാരന് വിടുവേല ചെയ്യുകയും ചെയ്യുന്ന ഒരു ഭരണവും ഇടതുപക്ഷ രാഷ്ട്രിയവും അറബിക്കടലില്‍ പതിക്കട്ടെ എന്ന് ആശംസിക്കുകയല്ലാതെ പിന്നെന്തു ചെയ്യാന്‍….!