ശബ്ദമുഖരിതമായ വിവിധകാലഘട്ടങ്ങളുടെ സകല സംത്രാസങ്ങളും നിസ്സംഗമായ മനസ്സോടെ എതിര്‍പാര്‍ത്ത കവയിത്രിയായിരുന്നു സുഗതകുമാരി. എന്നാല്‍ ചുറ്റുപാടുകളിലെ നീറുന്ന പ്രശ്‌നങ്ങളില്‍ സര്‍വ്വവും സമര്‍പ്പിച്ച് ശക്തിസ്വരൂപിണിയായി അവര്‍ ജീവിച്ചു. പൊള്ളയായ ബഹളങ്ങളില്‍നിന്നും കോലാഹലങ്ങളില്‍നിന്നും പൊട്ടിത്തെറികളില്‍നിന്നും പ്രകോപനങ്ങളില്‍നിന്നും ഒട്ടകന്ന് നിശ്ശബ്ദതയുടെ താഴ്‌വാരത്ത് നിലയുറപ്പിച്ചവയാണ് സുഗതകുമാരിയുടെ മിക്ക കവിതകളും. അതേസമയം, മലയാളത്തിലെ ഒരെഴുത്തുകാരനും എഴുത്തുകാരിക്കും അവകാശപ്പെടാന്‍ കഴിയാത്തവിധം സാമൂഹികപ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെട്ട് അവസാനനിമിഷംവരെ പോരാടാന്‍ അവര്‍ക്ക് സാധിച്ചു. സുഗതകുമാരിയുടെ മാനസികഘടന വിരുദ്ധമായ ഈ രണ്ട് സമീപനങ്ങളെയും ഒരുപോലെ സ്വീകരിക്കാന്‍ പ്രാപ്തമായിരുന്നു. ഇടശ്ശേരിയുടെ ഭാവന കടമെടുത്തു പറഞ്ഞാല്‍ മാറിലമ്മിഞ്ഞയും കൈയ്യില്‍ കൊടുംവാളുമേന്തിയ ഒരു മൂര്‍ത്തി കാവിലുണ്ടെങ്കിലുമില്ലെങ്കിലും സുഗതകുമാരിയില്‍ ഉണ്ടായിരുന്നു.
കവിതയുടെ ആഴക്കാഴ്ച്ചകള്‍ കാണാന്‍ മലയാളിയെ ശീലിപ്പിച്ച ഡോ.എം.ലീലാവതി സുഗതകുമാരിയുടെ കവിതകളെക്കുറിച്ചെഴുതുമ്പോള്‍ ആവര്‍ത്തിച്ചുപയോഗിക്കുന്ന ഒരു പദമുണ്ട്- രുഗ്ണത. മുറിവേറ്റത്, വളഞ്ഞത് തുടങ്ങിയ അര്‍ത്ഥങ്ങളാണ് ഈ പദത്തിനുള്ളത്. സുഗതകുമാരിയുടെ കവിതകളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കാന്‍ കഴിയുന്നത് മുറിവേറ്റവരുടെ ദീനരോദനങ്ങളും ഉറക്കെയുള്ള നിലവിളികളുമാണ്. അവയില്‍ പ്രണയംകൊണ്ടു മുറിവേറ്റവരെ കാണാം, അനാഥത്വം കൊണ്ട് മുറിവേറ്റവരെ കാണാം, ഉറ്റവരുടെ ക്രൂരതകൊണ്ട് മുറിവേറ്റവരെ കാണാം, ചൂഷണംകൊണ്ട് മുറിവേറ്റവരെ കാണാം. പ്രകൃതിയും സ്ത്രീയും കുട്ടികളും സുഗതകുമാരിയുടെ കവിതകളില്‍ ആവര്‍ത്തിച്ചു വരുന്നത് യാദൃച്ഛികമായല്ല. മുറിവുകള്‍ കൂടുതല്‍ ഏല്‍ക്കേണ്ടിവരുന്നവരാണിവര്‍. ഇവര്‍ക്കുവേണ്ടി കവിതയില്‍ ദീനസ്വരത്തില്‍ അര്‍ത്ഥന ചെയ്യുന്ന കവയിത്രി പക്ഷേ, ഇവരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഏതറ്റംവരെയും ധീരയായി പോകാന്‍ തയ്യാറായി. തല്‍ഫലമായി അധികാരികള്‍ അവരുടെ മുന്നില്‍ മുട്ടുകുത്തുന്ന കാഴ്ചയും പലവട്ടം നമ്മള്‍ കണ്ടു. ഒരേ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി സുഗതകുമാരി കവിതയിലും കവിതയ്ക്കു പുറത്തും കാണിക്കുന്ന മുഖങ്ങള്‍ ഇങ്ങനെ വ്യത്യസ്തമായിരുന്നു.
ഒരു പാട്ട് പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി
മഴുതിന്ന മാമരക്കൊമ്പില്‍തനിച്ചിരു-
ന്നൊടിയാ ചിറകു ചെറുതിളക്കി
എന്നെഴുതുമ്പോള്‍ മുറിവേറ്റ പ്രകൃതിയുടെ ദീനവിലാപമാണ് കവയിത്രി നമ്മെ കേള്‍പ്പിക്കുന്നത്. മാറിലമ്മിഞ്ഞയേന്തിയ വാത്സല്യനിധിയും ശാന്തസ്വരൂപയുമായ ഒരു അമ്മയുടെ നിസ്സഹായാവസ്ഥ ഇവിടെ നാം കാണുന്നു. അതേസമയം സൈലന്റ്‌വാലി സംരക്ഷണത്തിനായി സുഗതകുമാരി നേതൃത്വംകൊടുത്ത പോരാട്ടത്തില്‍ കൈയ്യില്‍ കൊടുംവാളേന്തിയ ഉഗ്രരൂപിണിയെ കാണാം.
ഇരുട്ടില്‍ തിരുമുറ്റത്തു
കൊണ്ടുവെയ്ക്കുകയാണു ഞാന്‍
പിഴച്ചുപെറ്റൊരീക്കൊച്ചു-
പൈതലെ,ക്കാത്തുകൊള്ളുക
എന്ന വരികള്‍ വായിച്ച് സുഗതകുമാരിയുടെ തരളഹൃദയം നമുക്ക് ഊഹിക്കാം. എന്നാല്‍ ഈ ഊഹവും വെച്ച് അഭയയിലോ അത്താണിയിലോ ചെന്ന് കവയിത്രിയോട് കവിതയുടെ സൗന്ദര്യത്തെക്കുറിച്ച് സംവദിക്കാന്‍ ചെന്നാല്‍ നമുക്ക് പ്രതീക്ഷിക്കാത്ത അനുഭവമാണുണ്ടാവുക. കാരണം ഈ രണ്ട് സ്ഥാപനങ്ങളിലും കഴിയുന്ന അന്തേവാസികള്‍ അങ്ങേയറ്റം പീഡനം സഹിച്ചെത്തിയവരാണ്. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ച് മരവിച്ച മനസ്സുമായാണ് അവര്‍ അപ്പോള്‍ നില്‍ക്കുന്നുണ്ടായിരിക്കുക. അത്തരം ചില അവസരങ്ങളില്‍ സഹൃദയരോടുപോലും കവയിത്രി പൊട്ടിത്തെറിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്. മാതൃഭാഷാസംബന്ധമായ ഒരു വിഷയത്തില്‍ കവയിത്രിയുടെ ഉപദേശം സ്വീകരിക്കാന്‍ ഈ ലേഖകനുള്‍പ്പെടെയുള്ള ചിലര്‍ അവരുടെ വീട്ടില്‍ പോയപ്പോള്‍ അഭയയിലെ ജീവിതങ്ങളെക്കുറിച്ചുമാത്രമാണ് അവര്‍ സംസാരിച്ചത്. കവിതയിലായാലും ജീവിതത്തിലായാലും ആത്മാര്‍ത്ഥത മാത്രം കൈമുതലായ ഒരു പച്ചയായ വ്യക്തിത്വത്തെ സുഗതകുമാരിയില്‍ കാണാന്‍ കഴിയുന്നത് ഇക്കാരണംകൊണ്ടാണ്.
നൈസര്‍ഗ്ഗികമായ പ്രതിഭ കവിയെ സൃഷ്ടിക്കുന്നതില്‍ വഹിക്കുന്ന പങ്ക് എത്ര വലുതാണെന്ന് സുഗതകുമാരിയുടെ കവിതകളും ആ കവിതകളെക്കുറിച്ച അവര്‍ നടത്തിയ ചില അഭിപ്രായങ്ങളും തെളിയിക്കുന്നുണ്ട്. ഒരു പൂവ് വിരിയുന്നതുപോലെയാണ് തന്റെയുള്ളില്‍ കവിതയുറവയെടുക്കുന്നത് എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അത്രയേറെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. മുന്‍കൂട്ടി ഒരു പ്ലാനിങ്ങും അതിനില്ലെന്ന് മറ്റൊരവസരത്തില്‍ അവര്‍ പറയുന്നു. കവിത കൃത്രിമമായുണ്ടാക്കാന്‍ കഴിയുന്നതല്ല. അത് ബുദ്ധിയുടെ ഉല്പന്നവുമല്ല. അതായത് സോദ്ദേശ്യ രചനയല്ല സുഗതകുമാരിയുടെ കവിത. എന്നുകരുതി അവരുടെ കവിതകള്‍ ആകാശത്തില്‍ പറന്നു കളിക്കുന്ന ബലൂണുകളാണെന്ന് ധരിക്കരുത്. സുഗതകുമാരിയുട കവിതയ്ക്ക് വിണ്ണിനേക്കാള്‍ മണ്ണുമായിട്ടാണ് ബന്ധം. പക്ഷേ, ആ ബന്ധത്തിനുവേണ്ടി അവര്‍ മണ്ണട്ടയെപ്പോലെ ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്റെ കീഴില്‍ നിരങ്ങിയിട്ടില്ല. കവിതയെ രാഷ്ട്രീയപ്രചരണത്തിന്റെ മാസ്‌ക് ധരിപ്പിച്ച് വരിനിര്‍ത്തുവാന്‍ അവര്‍ ആഗ്രഹിച്ചതേയില്ല.
കവിതയിലും ജീവിതത്തിലും അവര്‍ സ്വതന്ത്രയായിരുന്നു. അതുകൊണ്ടാണ് അകാല്പനികതയെ ആഘോഷിച്ച ആധുനിക നിരൂപകര്‍ക്കുപോലും സുഗതകുമാരിയെ തള്ളിക്കളയാന്‍ സാധിക്കാഞ്ഞത്. ആധുനികതയുടെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാറുള്ള കെ.പി.അപ്പന്റെ തിരസ്‌കാരം എന്ന പുസ്തകത്തില്‍ സുഗതകുമാരിയുടെ സ്വാതന്ത്ര്യ സങ്കല്‍പത്തെക്കുറിച്ച് പറയുന്നുണ്ട്. വി.രാജകൃഷ്ണനാവട്ടെ സുഗതകുമാരിയുടെ ദു:ഖോപാസനയുടെ മറുപുറത്ത് ആദ്ധ്യാത്മികതയുടെ വിനീതാര്‍ദ്രമായ മുഖം കാട്ടിത്തരുന്നു. പാരിസ്ഥിതികനിരൂപകര്‍ക്കും സ്ത്രീവാദനിരൂപകര്‍ക്കും സുഗതകുമാരിയുടെ കവിതകള്‍ അക്ഷയപാത്രമാവുന്നു. സംസ്‌കാരവിമര്‍ശനത്തിന്റെ ഏറ്റവും പുതിയ സമീപനങ്ങളില്‍നിന്നുകൊണ്ടുപോലും സുഗതകുമാരിയുടെ കൃഷ്ണകവിതകള്‍ വായിക്കപ്പെടുന്നു. ഇങ്ങനെ പരസ്പരവിരുദ്ധമായ സമീപനങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ട് സുഗതകുമാരി വായിക്കപ്പെടുന്നുവെങ്കില്‍ അതിനൊരു കാരണമേയുള്ളൂ- നൈസര്‍ഗ്ഗികമായ പ്രതിഭയും സ്വതന്ത്രമായ വീക്ഷണവും.
എഴുത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സുഗതകുമാരി പക്ഷേ, വലിയ പരീക്ഷണങ്ങള്‍ അഭിമുഖീകരിച്ചിരുന്നു. തങ്ങളുടെ പ്രത്യയശാസ്ത്രത്തിനെതിരായി നില്ക്കുന്നവര്‍ക്കുനേരെ ഇടതുപക്ഷ ബുദ്ധിജീവികള്‍ പതിവായി പ്രയോഗിക്കുന്ന അപഖ്യാതികളില്‍നിന്ന് സുഗതകുമാരിയും ഒഴിവാക്കപ്പെട്ടിരുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ ചിന്തകരും എഴുത്തുകാരുമായ എം.ഗോവിന്ദനും ഒ.വി.വിജയനും അക്കിത്തവും നേരിട്ട ഇതേ തിക്താനുഭവങ്ങളിലൂടെ സുഗതകുമാരിയും കടന്നുപോയിരുന്നു. അപ്പോഴും അവര്‍ നിസ്സംഗയായി തന്റെ കവിതയുമായി മുന്നോട്ടുപോയി. ഭാരതീയ സംസ്‌കാരത്തെയും അത് മുന്നോട്ടുവെക്കുന്ന വിശാല വീക്ഷണത്തെയും തള്ളിപ്പറഞ്ഞില്ല എന്നതാണ് പുരോഗമനചിന്തകരെന്ന് അഭിമാനിക്കുന്നവരെ സംബന്ധിച്ച് സുഗതകുമാരി ചെയ്ത കുറ്റം. പുരോഗമനമെന്നത് പാരമ്പര്യനിരാസം മാത്രമാണെന്ന് ധരിച്ചവരോട് പക്ഷേ, സുഗതകുമാരി തര്‍ക്കത്തിന് പോയില്ല. ഭാരതത്തിന്റെ സര്‍ഗ്ഗബിംബങ്ങളെ തനിക്കുമാത്രം സാധ്യമാവുംവിധം അഴിച്ചെടുത്ത് പുതുക്കിപ്പണിയാന്‍ അവര്‍ ശ്രദ്ധിച്ചു. കൃഷ്ണ നീ എന്നെ അറിയില്ല എന്ന് പറയാന്‍ ഭാരതത്തില്‍ സുഗതകുമാരിയുടെ രാധയ്ക്കുമത്രമേ സാധിച്ചിട്ടുള്ളൂ. കാളിയമര്‍ദ്ദനത്തിന് സുഗതകുമാരി നല്‍കിയ കാവ്യഭാഷ്യം ഭാരതീയ കാവ്യപാരമ്പര്യത്തില്‍ തന്നെ ഒറ്റപ്പെട്ടതാണ്.
അപസ്വരം കേള്‍പ്പിക്കുന്ന അറ്റമുടവാര്‍ന്ന അമ്പലമണിയായി സ്വയം വിശേഷിപ്പിച്ച കവയിത്രിയോട് ഇടതുചിന്തകര്‍ക്ക് അപ്രീതി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. കുറ്റപ്പെടുത്തലുകളുടെയും പരിഹാസങ്ങളുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ സര്‍ഗ്ഗാത്മകത മാത്രം കൈമുതലായുണ്ടായിരുന്ന ഈ കവയിത്രി പക്ഷേ, മലയാളകവിതയില്‍ നിശ്ശബ്ദതയുടെ ഒരു താഴ്‌വരതന്നെ സൃഷ്ടിച്ചു. അട്ടപ്പാടിയില്‍ വനദുര്‍ഗ്ഗയുടെ ഭാവം സ്വീകരിച്ച് സംരക്ഷിച്ച നിശ്ശബ്ദതാഴ്‌വരയെപ്പോലെ മലയാളത്തില്‍ വാഗ്‌ദേവിയുടെ ഭാവം സ്വീകരിച്ച് കവിതയുടെ നിശ്ശബ്ദതാഴ്‌വര സുഗതകുമാരി സൃഷ്ടിച്ചു. രണ്ടു താഴ്‌വരയും മലയാളിക്ക് അഭിമാനമാണ്. സഫലമായ ജീവിതയാത്ര അവസാനിപ്പിച്ച് കവയിത്രി വിടപറഞ്ഞ ആ രാത്രി നീണ്ട ഇടവേളയ്ക്കുശേഷം നിര്‍ത്താതെ മഴ പെയ്തിരുന്നു. ആ മഴ വിറയാര്‍ന്ന ശബ്ദത്തില്‍ സ്വയം ഇങ്ങനെ പാടുന്നുണ്ടായിരിക്കണം-
രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരീ
യുവതിയാം ഭ്രാന്തിയെപ്പോലെ….