മഹകവി അക്കിത്തത്തെക്കുറിച്ചുള്ള ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്റെ ‘ജ്ഞാനപീഠത്തില്‍ നിന്ന് മോക്ഷപീഠത്തിലേക്ക്’ എന്ന മുഖലേഖനം ഏറെ ശ്രദ്ധേയമായി. നല്ല ഒരു പഠനം തന്നെയായിരുന്നു അത്. സംഘപ്രസ്ഥാനങ്ങളുമായി മഹാകവിക്കുണ്ടായിരുന്ന അടുത്ത ബന്ധം ലേഖനത്തില്‍ വിശദമായി പ്രതിപാദിച്ചത് നന്നായി എന്ന് പറയേണ്ടിയിരിക്കുന്നു.
അക്കിത്തം എന്ന മൂന്നക്ഷരം ദീര്‍ഘകാലമായി മലയാളിയുടെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്ന മന്ത്രം തന്നെയാണ്. എന്നാല്‍ രാഷ്ട്രീയത്തിന്റെയും മറ്റുചില താല്പര്യങ്ങളുടെയും കാരണത്താല്‍ അദ്ദേഹത്തിനു കിട്ടേണ്ടിയിരുന്ന അംഗീകാരം ഏറെ വൈകിപ്പോയി എന്ന് പറയേണ്ടിയിരിക്കുന്നു. ജി.ശങ്കരക്കുറുപ്പിനുശേഷമോ, മുന്നെയോ തന്നെ ജ്ഞാനപീഠം കിട്ടാന്‍ അര്‍ഹനായ കവിയായിരുന്നു അക്കിത്തം എന്ന് ആരും അംഗീകരിക്കുന്ന വസ്തുതയാണ്. എന്നാല്‍ ഒന്നിനോടും പ്രത്യേക മമതയില്ലാതെ ഋഷിതുല്യനായി ജീവിക്കുന്ന കവിക്ക് അവാര്‍ഡുകളും അംഗീകരങ്ങളും സ്വാഭാവികമായി വന്നുചേര്‍ന്നതായിരുന്നു എന്ന് നാം കാണുന്നു. അവാര്‍ഡിനുവേണ്ടി ആരുടെയും പിന്നാലെ പോകാതെ കവിയെ തേടി അവാര്‍ഡുകള്‍ എത്തിച്ചേരുകയായിരുന്നു എന്ന് പറയുന്നതായിരിക്കും ശരി. തന്നെ അവഗണിക്കുമെന്നും ഒറ്റപ്പെടുത്തുമെന്നും അറിഞ്ഞിട്ടും സത്യം തുറന്നുപറയുന്നതിനും ധര്‍മ്മത്തിന്റെ കൂടെ ചരിക്കുന്നതിനും അദ്ദേഹത്തിന് മടിയേതുമുണ്ടായില്ല. ഭാരതീയദര്‍ശനത്തെ ഞെക്കിപ്പിഴിഞ്ഞാല്‍ കിട്ടുന്ന സത്താണ് അദ്ദേഹത്തിന്റെ സാഹിത്യം. കമ്മ്യൂണിസ്റ്റ് ആശയത്തിലെ മാനുഷികതയുടെ അഭാവമാണ് അദ്ദേഹത്തെ അവിടെനിന്നും ഭാരതീയതയിലേക്ക് ആഴ്ന്നിറങ്ങാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതുന്നതില്‍ തെറ്റുണ്ടാകില്ല.