ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും ആകര്‍ഷകമായ സംഗതി നവവിശ്വനാഥമന്ദിര്‍ എന്നറിയപ്പെടുന്ന ബിര്‍ളാ മന്ദിര്‍ ആണ്. ഇസ്ലാമിക ശക്തികള്‍ തകര്‍ത്തെറിഞ്ഞ വിശ്വനാഥ ക്ഷേത്രം അതിന്റെ പൂര്‍വ്വ പ്രൗഢിയോടെ പുനര്‍ നിര്‍മ്മിക്കുക എന്ന മദനമോഹനമാളവ്യാജിയുടെ സ്വപ്‌നത്തിന്റെ സാക്ഷാല്‍കാരമാണ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിക്കുള്ളിലുള്ള നവവിശ്വനാഥ മന്ദിര്‍. ഭാരതത്തിലെ ആദ്യകാല വ്യവസായികളില്‍ ഒരാളായ ബിര്‍ള നിര്‍മ്മിച്ചു നല്‍കിയതാണ്, ഈ ആധുനിക മന്ദിരം. വിശ്വനാഥന്‍, നടരാജന്‍, മാതാ പാര്‍വ്വതി, ശ്രീ ഗണേശ് മാതാ, സരസ്വതി, പഞ്ചമുഖ മഹാദേവന്‍, ഹനുമാന്‍, നന്ദികേശ്വരന്‍ തുടങ്ങിയ ദേവീദേവന്മാരുടെ മാര്‍ബിളില്‍ നിര്‍മ്മിച്ച ഒന്‍പത് വിഗ്രഹങ്ങളാണ് ഈ ക്ഷേത്ര സമുച്ചയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. കാറ്റും വെളിച്ചവും യഥേഷ്ടം സഞ്ചരിക്കുന്ന വിശാലമായ പ്രാര്‍ത്ഥനാ മന്ദിരങ്ങളോടുകൂടിയ ഈ ക്ഷേത്രം ആധുനിക കാലത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒന്നാണ്. വിദ്യാര്‍ത്ഥികളും തദ്ദേശീയരായ ജനങ്ങളും ഒട്ടും തിരക്കുകള്‍ക്ക് ഇടം നല്‍കാതെ ദര്‍ശനം നടത്തി മുന്നേറുന്നത് ഇവിടുത്തെ സവിശേഷമായ കാഴ്ചയാണ്. കാശിയുടെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്ന അതിപുരാതനമായ കാലഭൈരവ മന്ദിര്‍ കാണാനായി എന്റെ അടുത്തയാത്ര. കാശിയുടെ കൊത്തുവാള്‍ എന്നാണത്രേ കാലഭൈരവന്‍ അറിയപ്പെടുന്നത്. കൊത്തുവാള്‍ എന്നാല്‍ കാവല്‍ക്കാരന്‍ എന്നര്‍ത്ഥം. കാലഭൈരവന്റെ അനുമതിയില്ലാതെ ആര്‍ക്കും കാശിയില്‍ താമസിക്കാനാവില്ലത്രേ. കൊമ്പന്‍ മീശയും തലയില്‍ കെട്ടുമായി കുടികൊള്ളുന്ന കാലഭൈരവന്‍ ഒരു ഉഗ്രമൂര്‍ത്തിയുടെ ഭാവഹാവാദികളോടെയാണ് വിരാജിച്ചരുളുന്നത്. ഉത്തരഭാരതത്തിലെ കാലഭൈരവ ക്ഷേത്രങ്ങളിലൊക്കെ നേദ്യത്തോടൊപ്പം മദ്യം വരെ സമര്‍പ്പിക്കാറുണ്ട്. ഭക്തജനങ്ങളെ വ്യാധിബാധകളില്‍ നിന്ന് മന്ത്രപുരസ്‌കൃതമായ രക്ഷകള്‍ ബന്ധിച്ച് സംരക്ഷിക്കുന്ന ചടങ്ങ് കാലഭൈരവ മന്ദിരത്തിന്റെ പ്രത്യേകതയാണ്. മയില്‍പീലി കെട്ടിയ ചെറിയ ദണ്ഡുകൊണ്ട് ബാധകളെ ഉച്ചാടനം ചെയ്യുന്നത് ഇവിടെ ഒരു അനുഷ്ഠാനമായി നടത്തപ്പെടുന്നു. കാശിവിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും ഏറെ അകലെയല്ലാതെ വിശ്വേശ്വര ഗഞ്ചില്‍ വിരാജിക്കുന്ന കാലഭൈരവ നടയില്‍ നിന്ന് കുറച്ചു മന്ത്രച്ചരടുകളും വാങ്ങി ഞാന്‍ മടങ്ങി. നാട്ടിലെത്തുമ്പോള്‍ ചിലര്‍ക്കെങ്കിലും ഒരടയാളമായി കൊടുക്കാമല്ലോ. ഇനി ബാക്കിയുള്ളത് ഗംഗാമാതാവിന്റെ ദര്‍ശനവും ഗംഗാ ആരതിയുമാണ്. വാരാണസിയിലെ ഏറ്റവും പവിത്രമായ ഇടമായി കണക്കാക്കപ്പെട്ടുപോരുന്നത് ഗംഗയുടെ കടവുകള്‍ തന്നെയാണ്. ഗംഗയുടെ തീരത്തേക്ക് ഞങ്ങളെ എത്തിച്ച് ടാക്‌സിക്കാരന്‍ വിടപറഞ്ഞു. ഒരു ദിവസം മുഴുവന്‍ വണ്ടിയോടിയതിന്റെ പണം എത്രയെന്ന് ചോദിച്ചപ്പോള്‍ അതെല്ലാം വിഷ്ണുസാര്‍ തന്നു കഴിഞ്ഞു എന്ന് അയാള്‍ പറഞ്ഞു. ഇവിടെ ഗംഗ കടല്‍ പോലെ പരന്ന് ഒഴുകുകയാണ്. ഹിമശൃംഗത്തിലെ കൈലാസ മുടിയില്‍ നിന്നും നേര്‍ത്തചാലായി ഒഴുകുന്ന പവിത്രവാഹിനി യുഗ ദീര്‍ഘം അതിന്റെ സഞ്ചാരം അവിരതം തുടരുകയാണ്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇതിവൃത്തമായി പരന്നൊഴുകുന്ന ഗംഗാമാതാവിന്റെ പുണ്യം കോരിക്കുടിക്കുവാന്‍ അണയുന്ന ഭക്തസഹസ്രങ്ങള്‍ക്ക് അവള്‍ മോക്ഷദായിനിയാണ്. ചാഞ്ഞു പെയ്യുന്ന സൂര്യവെളിച്ചത്തില്‍ വൈരാഗ്യത്തിന്റെ കാഷായമുടുത്ത ഗംഗയിലൂടെ ഞങ്ങള്‍ ഒരു ബോട്ടുയാത്ര നടത്താന്‍ തീരുമാനിച്ചു. കല്ലുപാകിയ കടവുകളില്‍ തുഴക്കാരുടെ വിലപേശലുകള്‍ക്ക് ഒടുക്കം 1000 രൂപയ്ക്ക് അര മണിക്കൂര്‍ ഗംഗായാത്രക്ക് കടത്തുകാരനുമായി ഞങ്ങള്‍ ധാരണയില്‍ എത്തി. ഗംഗയില്‍ ഒരു തവണ കുളിച്ചാല്‍ അശ്വമേധയാഗത്തിന്റെ ഫലമാണത്രേ. കുംഭീ പാകം, രൗരവം, താമിശ്രം തുടങ്ങിയ നരകങ്ങളില്‍ നിന്നൊക്കെ പിതൃക്കളെ മോചിപ്പിച്ച് മോക്ഷഗതിയില്‍ എത്തിക്കുവാന്‍ ഗംഗാ നദിക്കരെ പിതൃതര്‍പ്പണം ചെയ്താല്‍ മതിയാകും. കാശി മരണത്തിന്റെ നഗരം കൂടിയാണ്. മരണം ഒന്നിന്റെയും അന്ത്യമല്ലെന്നു കരുതുന്ന ഹിന്ദുക്കള്‍ മോക്ഷ കവാടമായിട്ടാണ് കാശിയെ കാണുന്നത്. കാശിയില്‍ വച്ച് മരിക്കാന്‍ കഴിഞ്ഞാല്‍ ആ ആത്മാവിന് മോക്ഷം കിട്ടുമത്രെ. കാശിയില്‍ ഗംഗാതീരത്ത് മൃതദേഹം സംസ്‌കരിക്കാന്‍ കഴിഞ്ഞാലും അത് മോക്ഷദായകമായി ഭവിക്കും. ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം ചെയ്താലും ആത്മമോക്ഷമാകും എന്ന് ഹിന്ദുക്കള്‍ കരുതുന്നു.
ചെറുതും വലുതുമായി 80 ഓളം കടവുകള്‍ ആണ് കാശിയില്‍ ഗംഗയ്ക്കുള്ളത്. ഓരോ കടവിന്റെയും സവിശേഷമായ പ്രാധാന്യത്തെക്കുറിച്ച് യാത്രയില്‍ ഉടനീളം കടത്തുകാരന്‍ വാചാലനായിക്കൊണ്ടിരുന്നു. കടവുകളെ ഇവിടെ ഘാട്ടുകള്‍ എന്നാണ് പറയുന്നത്. യന്ത്രവല്‍കൃത ബോട്ടുകളും തുഴഞ്ഞു നീങ്ങുന്ന ബോട്ടുകളും ഗംഗാ നദികളില്‍ സഞ്ചാരികളുമായി തലങ്ങും വിലങ്ങും നീങ്ങുകയാണ്. രണ്ടും മൂന്നും നിലകള്‍ ഉള്ള ബോട്ടുകളും ഉണ്ട്. മിക്ക കടവുകളും ശ്മശാന ഘാട്ടുകളാണ്. വിശ്വാമിത്രന്റെ പരീക്ഷണത്തില്‍ രാജ്യവും ചെങ്കോലും കിരീടവും നഷ്ടപ്പെട്ട രാജാ ഹരിശ്ചന്ദ്രന്‍ ശ്മശാന പാലകനായി കാലം കഴിച്ച രാജാ ഹരിശ്ചന്ദ്ര ഘാട്ടാണ് ഞങ്ങള്‍ ആദ്യം കണ്ടത്. സര്‍പ്പദംശമേറ്റ് മരിച്ച സ്വന്തം മകന്റെ മൃതദേഹം ദഹിപ്പിക്കുവാന്‍ പണം ഇല്ലാത്തതുകൊണ്ട് ദുഃഖിക്കുന്ന ഹരിശ്ചന്ദ്രന്‍ ഇതിഹാസത്തില്‍ മാത്രമല്ല വര്‍ത്തമാനകാലത്തും ഒരു യാഥാര്‍ത്ഥ്യമാണ്. ഭാരത മഹാരാജ്യത്തിലെ പുരാതന രാജവംശങ്ങളും സന്യാസി മഠങ്ങളും കാശിയില്‍ ഗംഗാതീരത്ത് കടവുകളും നിവാസ മന്ദിരങ്ങളും പടുത്തുയര്‍ത്തിയിട്ടുണ്ട്.
വിജയനഗരസാമ്രാജ്യത്തിന്റെ സുവര്‍ണ്ണ കാലത്ത് കൃഷ്ണദേവരായര്‍ പണിയിച്ച വിജയനഗരഘാട്ട് അദ്ദേഹത്തിന്റെ മരണശേഷം പൊതുജനങ്ങള്‍ക്കായി ദാനം ചെയ്തു. കേദാര്‍ ഘാട്ട്, ചൗക്കിഘാട്ട്, മാനസസരോവര്‍ ഘാട്ട്, നാരദഘാട്ട്, പാണ്ഡെഘാട്ട്, റാണാമോഹില്‍ ഘാട്ട്, പ്രയാഗ് ഘാട്ട്, രാജേന്ദ്രഘാട്ട്, മീരാഘാട്ട്, മണികര്‍ണ്ണികാ ഘാട്ട് എന്നിങ്ങനെ നിരവധി കടവുകളെ കുറിച്ച് കടത്തുകാരന്‍ സവിസ്തരം പ്രതിപാദിച്ചുകൊണ്ടിരുന്നു. നാരദഘാട്ടില്‍ മാത്രം ആരും സ്‌നാനം ചെയ്യാന്‍ പാടില്ലത്രേ. നാരദരുടെ ശാപമുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം.
പാഞ്ചപാണ്ഡവര്‍ ഗുസ്തി പരിശീലിച്ചിരുന്ന ഘാട്ടാണത്രേ പാണ്ഡെ ഘാട്ട്. പ്രസിദ്ധ ഹിന്ദി കവി മുന്‍ഷി പ്രേംചന്ദ് നിര്‍മ്മിച്ച മുന്‍ഷിഘാട്ടും ഇവിടെ കാണാന്‍ കഴിഞ്ഞു. ശ്രീകൃഷ്ണഭക്തയായി രാജകീയ സുഖങ്ങള്‍ ഉപേക്ഷിച്ച മീരാഭായ് ഗംഗയുടെ തീരത്ത് ദീര്‍ഘകാലം താമസിച്ചിരുന്ന ഭക്തമീരയുടെ പേരില്‍ അറിയപ്പെടുന്ന മീരാഘാട്ടില്‍ വിധവകള്‍ക്ക് ഇപ്പോഴും സൗജന്യ ആഹാരം നല്‍കി പോരുന്നു. ഹരിശ്ചന്ദ്രഘാട്ടിലും മണികര്‍ണ്ണികാഘാട്ടിലും ഇടതടവില്ലാതെ മൃതദ്ദേഹങ്ങള്‍ എരിഞ്ഞു കൊണ്ടിരിക്കുന്നു.
ശിവന്റെ വാഹനമായ കൂറ്റന്‍ കാളകളും കാലഭൈരവന്റെ സന്തതസഹചാരികളായ നായ്ക്കളും സര്‍വ്വസംഗ പരിത്യാഗികളായി വിഭൂതി പൂശി അലയുന്ന അവധൂതന്മാരുമെല്ലാം ശ്മശാന അഗ്നിയില്‍ നിന്ന് തണുപ്പ് അകറ്റി ഇരിക്കുന്ന കാഴ്ച ഏതൊരാളുടെ മനസ്സിനെയും വൈരാഗ്യത്തിന്റെ കാഷായം പുതപ്പിക്കും. മുള മഞ്ചലില്‍ മൂടി പുതച്ചെത്തുന്ന പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും ഭേദഭാവനകള്‍ ഇല്ലാത്ത ശ്മശാന ഘാട്ടില്‍ ഊഴം കാത്ത് കിടക്കുന്നു. മുളമഞ്ചലോടെ ഗംഗയില്‍ മുക്കി എടുക്കുന്ന മൃതദേഹം നേരെ ചിതയിലേയ്ക്ക് വയ്ക്കുകയാണ്.പിന്നെ പഞ്ചഭൂതങ്ങളുടെ യാത്രാമൊഴി മാത്രമാണ് കാതില്‍ മുഴങ്ങുന്നത്.കത്തി അമരുന്ന മേരുദണ്ഡവും പൊട്ടി ഒടുങ്ങുന്ന കപാലവും ഒക്കെ മൃണ്മയ ദേഹത്തിന്റെ യാത്രാ മൊഴിപോലെ ഗംഗയുടെ കടവില്‍ മാറ്റൊലി കൊള്ളുന്നു. മണികര്‍ണികാ ഘാട്ടാണ് ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കപ്പെടുന്ന കടവ്. പാര്‍വ്വതിയുമായി ഐതിഹ്യബന്ധമുള്ള മണികര്‍ണികാ ഘാട്ടിനെയും ശക്തിപീഠമായി കണക്കാക്കുന്നവര്‍ ഉണ്ട്. ഭഗവാന്‍ പരമേശ്വരനും പാര്‍വ്വതിയും ഈ കടവില്‍ മധ്യാഹ്ന സ്‌നാനത്തിന് എത്തുംപോലും. അതിനാല്‍ ഇവിടുത്തെ മധ്യാഹ്നസ്‌നാനം വിശേഷമാണ്. സാധകന്മാരെ സംബന്ധിച്ച് മണികര്‍ണികാ ഘാട്ട് ഏറെ പ്രധാനമാണ്. മണികര്‍ണികയില്‍ വച്ച് ഗായത്രി ജപിച്ചാല്‍ ആയിരംവട്ടം ചൊല്ലിയ ഫലമാണെന്നാണ് കരുതപ്പെടുന്നത്.
സംഹാര കാളിയുടെ നടനവേദികയായ മണികര്‍ണികയിലെ ചിതാഭൂമിയില്‍ ഞാന്‍ ഏറെനേരം നോക്കിനിന്നു. ജീവിതത്തിന്റെ കരയിലേയ്ക്ക് ഞങ്ങളുടെ വഞ്ചി മടങ്ങുകയാണ്. ഗംഗയില്‍ മുഖംനോക്കി എരിഞ്ഞടങ്ങുന്ന ചിതകള്‍ക്ക് ഒപ്പം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യബിംബവും മറ്റൊരു ചിതയായി എരിഞ്ഞടങ്ങുകയാണ്. ഇനി ഗംഗാ ആരതിക്കുള്ള സമയമാണ്. പിതൃശ്രാദ്ധകര്‍മ്മങ്ങള്‍ നടക്കുന്ന ദശാശ്വമേധ ഘട്ടിലേയ്ക്കാണ് ഞങ്ങളുടെ വള്ളം അടുക്കുന്നത്. പാണ്ഡകള്‍ ഉയര്‍ത്തിയ വലിയ കുടകള്‍ക്ക് കീഴിലാണ് പിതൃപൂജകള്‍ നടത്താറുള്ളത്. ബ്രഹ്മാവ് പത്ത് അശ്വമേധം നടത്തിയ സ്ഥലമായതുകൊണ്ടാണത്രേ ദശാശ്വമേധഘാട്ട് എന്ന് ഈ കടവിന് പേരുവന്നത്. ബ്രഹ്മാവിന്റെ യാഗകുണ്ഡത്തില്‍ നിന്നും ഉയര്‍ന്ന പുക ആകാശത്തിന് നീലനിറം നല്‍കിപോലും. ബ്രഹ്മാവു തന്നെ നേരിട്ട് നടത്തിയ ശിവലിംഗ പ്രതിഷ്ഠ ബ്രഹ്മേശ്വര്‍ എന്ന ക്ഷേത്രമായി ഇവിടെ വിരാജിക്കുന്നു.
ഗംഗാ ആരതി
നയന മനോഹരവും ഭക്തിസാന്ദ്രവുമായ ഒരു കാഴ്ചയാണ് ഗംഗാ ആരതി. നദിയെ ദേവതയായി കണ്ട് നടത്തുന്ന ഈ ദീപാരാധന ഹരിദ്വാറിലും ഹൃഷികേശിലും കാശിയിലും നടക്കാറുണ്ട്. മൂന്നു സ്ഥലങ്ങളിലും ചില്ലറ വ്യത്യാസങ്ങളോടെയാണ് ഗംഗാ ആരതി നടക്കാറ്. വൈകീട്ട് 5 മണിയോടുകൂടി ആരംഭിക്കുന്ന ആരതി ഒരുക്കങ്ങള്‍ സൂര്യാസ്തമനത്തോടെ പൂര്‍ണ്ണമായിട്ടുണ്ടാവും. കൂറ്റന്‍ ദീപാരാധന തട്ടുകള്‍, ധൂപക്കുറ്റികള്‍ എന്നിവയെല്ലാം പരികര്‍മ്മികള്‍ വളരെ മുന്നേ ഗംഗയുടെ കടവില്‍ സജ്ജമാക്കി വയ്ക്കുന്നു. ആരതി ദര്‍ശിക്കാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഗംഗയില്‍ വള്ളങ്ങളിലും ബോട്ടുകളിലും കരയിലും ഇടം പിടിച്ചിട്ടുണ്ടാവും. കാവിപ്പട്ടു കുപ്പായം ധരിച്ചൊരുങ്ങി എത്തുന്ന യുവ പൂജാരിമാര്‍ തങ്ങളുടെ നിശ്ചിത സ്ഥാനം കൈയ്യേല്‍ക്കുന്നതോടുകൂടി പൂജകള്‍ ആരംഭിക്കുകയായി. സ്വച്ഛ ഗംഗ എന്ന നരേന്ദ്രമോദിയുടെ പരിസ്ഥിതി സൗഹൃദ ദര്‍ശനത്തെകുറിച്ചുള്ള പ്രഭാഷണത്തോടുകൂടിയാണ് ഗംഗാ ആരതി ആരംഭിക്കുന്നത്.
മന്ത്രപുരസ്സരം ആചാര്യന്മാര്‍ ഗംഗയില്‍ തീര്‍ത്ഥവും പൂവും സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഭക്തിസാന്ദ്രമായ ആരതി കീര്‍ത്തനങ്ങളോടു കൂടി ചടങ്ങുകള്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുന്നു. മണിനാദത്തിന്റെയും ശംഖനാദത്തിന്റെ ഡമരുതാളത്തിന്റെയും അകമ്പടിയില്‍ ഒരേ വേഗത്തില്‍ ഉയര്‍ന്നു താഴുന്ന ആരതി തട്ടുകള്‍ നയന മനോഹരമായ കാഴ്ചയാണ് ഒരുക്കുന്നത്. ഉദ്ദേശം ഏഴു മണിയോടുകൂടി മംഗള ശ്ലോകങ്ങളോടെ ഗംഗാ ആരതി പൂര്‍ണ്ണമായിട്ടുണ്ടാവും. ഇനി ഭക്തജനങ്ങളുടെ ഊഴമാണ്. അവര്‍ മണ്‍ചിരാതുകളില്‍ കൊളുത്തിയ ദീപങ്ങള്‍ ഗംഗയുടെ ചിറ്റോളങ്ങളിലേയ്ക്ക് സമര്‍പ്പിക്കുന്നു. ഗംഗ പൂജ കൈക്കൊണ്ട കൃതജ്ഞതയോടെ, അനുഗ്രഹാശിസ്സുകളോടെ ആ മണ്‍വിളക്കുമായി കാലത്തിന്റെ മറുകരയിലേക്ക് ഒഴുകി മറഞ്ഞു തുടങ്ങിയപ്പോള്‍ എനിക്ക് മടങ്ങാനുള്ള സമയമായിരുന്നു.
(അവസാനിച്ചു)